Friday, February 22, 2013

സുന്ദരൻ 32/170cm,വധുവിനെ ആവശ്യമുണ്ട്

ഉണ്ടിരുന്ന ....ര്‍ക്ക് വെളിപാട് ഉണ്ടായതുപോലെ പെട്ടന്ന് മുപ്പത്തിരണ്ടാം വയസിൽ എനിക്കും ഒരു വെളിപാട് ഉണ്ടായി.(പഴഞ്ചൊല്ല് പറഞ്ഞാലും സൈബർ കേസിനു അകത്താവുമെന്നുള്ള പേടികൊണ്ടാആദ്യം തന്നെ ഡാഷ് ഇടേണ്ടി വന്നത്) നിനക്ക് കല്യാണം പ്രായം ആയി എന്നാരോ മനസിൽ ഇരുന്ന് പറയുന്നു. ഏതായാലും വെളിപാടുണ്ടായ സ്ഥിതിക്ക് പെണ്ണുകെട്ടാൻ തന്നെ തീരുമാനിച്ചു. നമ്മളു തീരുമാനം എടുത്തതുകൊണ്ട് മാത്രം കാര്യം ഇല്ലന്ന് എനിക്ക് പിന്നീടാ മനസിലായത്. മുപ്പതാം വയസിൽ പെണ്ണു കെട്ടണമെന്നുള്ളവൻ ഇരുപത്തഞ്ച് വയസാകുമ്പോഴേ പെണ്ണു നോക്കി തുടങ്ങുന്നതാ നല്ലത്. പെണ്ണു കെട്ടാൻ സമയം ആയന്ന് നമുക്ക് മാത്രം തോന്നിയാൽ പോരാ....

നമുക്ക് കല്യാണ പ്രായം ആയന്ന് വീട്ടുകാർക്ക് തോന്നണം..
ഇവനു പെണ്ണന്വേഷിച്ചു പോയൽ കൈയ്യിൽ എന്തെങ്കിലും തടയുമെന്ന് ബ്രോക്കർക്ക്  തോന്നണം...
ഇവൻ എന്റെ മരുമോനായാൽ കൊള്ളാം എന്ന് പെണ്ണിന്റെ അപ്പനു തോന്നണം..
ഇവനെ കെട്ടിയാൽ നല്ലതാ എന്ന് പെണ്ണിനു തോന്നണം...
നമ്മുടെ പെണ്ണിനെ കെട്ടാൻ ഇവന് യോഗ്യത ഉണ്ടന്ന് പെണ്ണീന്റെ അമ്മാവന്മാർക്കും മാവിമാർക്കും തോന്നണം...
ഇങ്ങനെ പലർക്കും തോന്നിയാൽ മാത്രമേ കല്യാണത്തിനു ഒരു തീരുമാനം ആകൂ..
കോർക്കമ്മറ്റിയിൽ നിന്ന് കേന്ദ്രകമ്മറ്റിയിൽ..അവിടെ നിന്ന് സംസ്ഥാന കമ്മിറ്റി.. പിന്നെ ജില്ലാകമ്മറ്റി..പിന്നെ നിയോജകമണ്ഡലം കമ്മറ്റി... പിന്നെ ബ്ലോക്ക്..പഞ്ചായത്ത്..വാർഡ് കമ്മറ്റി..അവസാനം ബ്രാഞ്ച് കമ്മറ്റിയിലേക്ക് തീരുമാനം വരുമ്പോഴേക്കൂം കല്യാണത്തിനു മുട്ടി നിൽക്കുന്നവൻ കല്യാണമെന്ന തീരുമാനം തന്നെ ഉപേക്ഷിച്ച് ഗൃഹസ്ഥാശ്രമത്തിനു നിൽക്കാതെ നേരിട്ട് വാനപ്രസ്ഥത്തിനു പോയിട്ടൂണ്ടാവും. അല്ലങ്കിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപടണം.

ഞാൻ എന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചു. നിനക്ക് കല്യാണപ്രായം ഒന്നും ആയില്ലടാ മോനെ നീ കുറച്ചു നാളൂടെ വീട്ടിൽ തന്നെ നിൽക്ക് എന്ന് വീട്ടുകാർ പറയും എന്നാണ് കരുതിയത്... നിനക്ക് ഇപ്പോഴെങ്കിലും ഇങ്ങനെ തോന്നിയല്ലോ എന്നു പറഞ്ഞ് കാരണവർ ഡിമാന്റ് ലെറ്ററിൽ ഒപ്പിട്ട് സീലടിച്ചു. സമരത്തിനു കൊടുത്ത നോട്ടീസിൽ നിങ്ങടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു എന്നു പറഞ്ഞ് കമ്പിനി മുതലാളി ഒപ്പിട്ടാൽ യൂണിയൻ നേതവിന്റെ മുഖം എങനെയിരിക്കും? അതുപോലായി എന്റെ മുഖം. ഇനി സമരത്തിനു വഴിയില്ല....

എനിക്ക് കല്യാണം ആലോചിക്കാൻ പോകുവാ എന്നു പറഞ്ഞപ്പോൾ കൂട്ടൂകാർക്കെല്ലാം സന്തോഷം.
"ഭാഗ്യവാൻ" ബാച്ചിലേഴ്സ് പറഞ്ഞു.
അവന്മാർക്ക് അല്ലങ്കിലും എന്തിനും സന്തോഷമാ. കല്യാണത്തിനു ഊണു കിട്ടും. പിന്നെ കൊച്ചുണ്ടായാൽ അതിനും കിട്ടും സദ്യ. ഇരുപത്തെട്ടിനും മാമോദീസായ്ക്കും ഊണുകിട്ടും. കല്യാണത്തിനെക്കാൾ സന്തോഷം മരണത്തിനാ. അടക്കത്തിനു കിറ്റ്,പതിനാറിനു കാപ്പി,നാൽപ്പത്തൊന്നിനു ഊണ്.കാലതാമസം ഇല്ലാതെ രണ്ട് മാസത്തിനുള്ളിൽ കിട്ടാനുള്ളത് കിട്ടൂം.
എക്സ് ബാച്ചിലേഴ്സിന്റെ മുഖത്ത് സന്തോഷം കണ്ടങ്കിലും. അവന്മാർ ഒന്നും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചില്ല..."അനുഭവിച്ചു തന്നെ തീർക്കടാ" എന്നാണോ അവന്മാർ മനസിൽ പറയുന്നതെന്ന് ഞാൻ സംശയിച്ചു..

"ഫേസ് ബുക്കിലെ പ്രൊഫൈൽ പടം മാറ്റിയോ?" ഒരുത്തൻ ചോദിച്ചു
"അതെന്തിനാ..." ഞാൻ ചോദിച്ചു.
"കല്യാണം കഴിക്കാൻ തീരുമാനിച്ചാലുടനെ ഫേസ് ബുക്കിൽ നമ്മുടെ ഫുൾ സൈസ് ഫോട്ടോ അപ്ലോഡ് ചെയ്തോളണം.ആൾക്കാർക്ക് അതു കണ്ടാലുടനെമനസിലായിക്കോളും" അവൻ പറഞ്ഞു.
ഫേസ്ബുക്കിലെ പ്രൊഫൈൽ പടത്തിനു ഇങ്ങനെയൊരു സാധ്യത ഉണ്ടന്നുള്ള കാര്യം എനിക്കന്നേരമാണ് മനസിലായത്.

വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ വാരാന്തയിൽ ഒരു ബ്രോക്കർ ഇരിപ്പുണ്ട്. അങ്ങേർക്ക് എന്റെ കളർ ഫോട്ടോ വേണം. എന്നെ നേരിൽ കണ്ടപ്പോൾ അയാൾക്ക് കളർ ഫോട്ടോ തന്നെ വേണമെന്നില്ല, ബ്ലാക്ക് ആൻഡ് വൈറ്റ് ആയാലും മതിയന്ന്!!!
കേർളത്തിൽ പലരുടെയും കല്യാണം നടത്തി പാരമ്പര്യമുള്ള ബ്രോക്കറാണന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനായി പെൺപിള്ളാരുടെ വീട്ടൂകാർ കൊടുത്ത ഫോട്ടോകൾ അയാൾ ഡയറിയിൽ നിന്ന് എടുത്തു കാണിച്ചു... ആ ഫോട്ടോകൾക്കുള്ളീൽ ഭാവന, ഭാമ, നയന്താര, മീരജാസ്മിൻ, മൈഥിലി,റിമ,ആൻ അഗസ്റ്റിൻ , സംവൃത സുനിൽ എന്നിവർ എന്നെ നോക്കി ചിരിച്ചു. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി....
"ഇതെല്ലാം പെൺപിള്ളാരുടെ അപ്പന്മാർ ഉത്തരാവാദിത്വത്തോടെ എന്നെ ഏൽപ്പിച്ച ഫോട്ടോകളാ.."അയാൾ പറഞ്ഞു..

ഞാൻ അതിൽ നിന്ന് ആൻ അഗസ്റ്റിന്റെ ഫോട്ടോ എടൂത്തു...
"നല്ല ക്രിസ്ത്യാനി കുടുംബത്തിലയാ... എറണാകുളത്ത്കാരാ... നമുക്ക് വേണേ ആലോചിക്കാം..പോയിവരാൻ ഒരു അഞ്ഞൂറു രൂപ തന്നാൽ നാളെ തന്നെ ഞാൻ അവിടെ വരെ പോകാമായിരുന്നു....എനിക്ക് നാളെ വേറെ ഒരിടത്ത് വരെ പോകാനുള്ളതായിരുന്നു... മോന്റെ കാര്യം ആയതുകൊണ്ട് ഞാൻ നാളത്തന്നെ പോകാം" അയാൾ പറഞ്ഞു..

"ചേട്ടൻ മിനക്കട്ട് അവിടെവരെ പോകണമെന്നില്ല...ഈ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചിട്ട് മൂന്നാലുമാസം ആയി...അതറിഞ്ഞില്ലല്ലേ? അതിന്റെ താഴെ ഇരിക്കുന്ന ഫോട്ടോയിലെ കൊച്ചിന്റെ കല്യാണം കഴിഞ്ഞിട്ടൂം കുറേ നാളായി" ഞാൻ പറഞ്ഞു.
അയാൾ എന്റെ കൈയ്യിൽ നിന്ന് ഫോട്ടോ വാങ്ങി ഡയറിയിൽ വെച്ചിട്ട് ഇറങ്ങി നടന്നു...

ഇനി ഏതായാലും ബ്രോക്കറുമായിട്ടൂള്ള ഇടപാട് വേണ്ട....
നാളെത്തന്നെ സ്റ്റുഡിയോയിൽ പോയി നല്ലൊരു ഫോട്ടോ എടുക്കണം.

രാവിലെ തന്നെ കുളിച്ച് 50 ഗ്രാമിന്റെ ഫെയർ ആൻഡ് ലൗലികൊണ്ട് പുട്ടി ഇട്ട് 250 ഗ്രാമിന്റെ പോണ്ട്സ് മുഖത്ത് തേച്ച് പിടിപ്പിച്ച് സ്റ്റുഡിയോയിലോട്ട് വിട്ടു. എന്റെ രൂപവും ഭാവവും കണ്ടതുകൊണ്ടായിരിക്കണം സ്റ്റുഡിയോയിൽ നിൽക്കുന്ന പയ്യൻ 'ഒരുക്ക റൂമിലേക്ക്' കയറി അവിടെ ഇരൂന്ന പൗഡറും ക്രീമും കവറിന്റെകത്ത് ഇട്ട് വെളിയിലേക്കിറങ്ങിപോയി.
"നിന്റെ പൗഡറും ക്രീമും എനിക്കു വേണ്ടാടാ തെണ്ടീ"എന്ന് മനസിൽ പറഞ്ഞു.

ഫോട്ടോ എടുക്കാൻ വിളിച്ചു. എന്റെ കോലം കണ്ടിട്ടായിരിക്കണം അയാൾ ചോദിച്ചു.

"കല്യാണം ആലോചിക്കാൻ തുടങ്ങി അല്ലേ?"

"ഹേയ് അങ്ങനെയൊന്നും ഇല്ല... ഒരു ഫുൾ സൈസ് ഫോട്ടോ എടുക്കാമെന്ന് കരുതിയാ " ഞാൻ പറഞ്ഞു.

"ഇത്രയും പൗഡറും ക്രീമൊന്നും മുഖത്തിടണ്ടായിരുന്നു..നമൂക്ക് ഫോട്ടോഷോപ്പിൽ സുന്ദരനാക്കാവുന്നതേ ഉള്ളൂ..."

എന്നെ കളിയാക്കി... സുന്ദരനായ എന്നെ ഗ്ലാമറാക്കാന്‍ ഫോട്ടോഷോപ്പൊന്നും വേണ്ടാടാ എന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. ചാഞ്ഞും ചരിഞ്ഞും മൂന്നാലു ഫോട്ടൊ എടുത്തു. ക്യാമറ കമ്പ്യൂട്ടറിൽ കുത്തി ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപ്പണാക്കി.

"കൊള്ളാമല്ലോ" അയാൾ എന്നോട് പറഞ്ഞു. സൂം ചെയ്ത് ചെയ്ത് അയൾ കാണിച്ചു. മുഖവും തലയും അത്രയ്ക്കങ്ങോട്ട് ശരിയായില്ലന്ന് എനിക്കു തോന്നി..
ദാ ആ നെറ്റിയിലേക്ക് കിടക്കുന്ന തലമുടി ഒന്നു മാറ്റുമോ
അയാൾ ഏത് ടൂളെടുത്ത് ആ മുടി മായിച്ചു.
ആ ഇടത്തേ നെറ്റി കാണുന്നടത്ത് കുറച്ച് മുടി വെച്ചേ..
ആ ഇടത്തേ കൃതാവിനു അലപം നീളം വെച്ചേ....
ആ മൂക്കീന്ന് വെളിയിലേക്ക് കാണുന്ന ആ രോമം കളഞ്ഞേക്ക്
ഇടത്തേക്ക് തള്ളി നിൽക്കുന്ന മീശ മുറിച്ച് കളഞ്ഞേക്ക്..
താടിയിലെ വെളുത്ത രോമം കറുപ്പിച്ചേക്ക്...
ഞാൻ എന്റെ മുഖം സുന്ദരമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അയാളുടെ അടുത്ത് തന്നെ നിന്നു..
അവസാനം കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ നിന്ന് മുഖം ഉയർത്തി എന്നെ നോക്കിയിട്ട് പറഞ്ഞു..
"ഇത് ഫോട്ടോഷോപ്പാ.. ബാർബർ ഷോപ്പല്ല!!!!"

ഞാൻ ഠീം!!!!

സുന്ദരനായ എന്റെ സുന്ദരമായ ഫോട്ടോ കൊണ്ട് വന്ന് ഞാൻ ഫേസ് ബുക്കിൽ കൊണ്ടൂവന്നു ഇട്ടൂ. മൂന്നാലു ലൈക്കും രണ്ട് കമന്റും അല്ലാതെ ഒരു കല്യാണാലോചനയും വന്നില്ല....

പത്രത്തിൽ പരസ്യം കൊടുക്കാൻ തീരുമാനിച്ചു...
സുന്ദരൻ 32/170cm,വധുവിനെ ആവശ്യമുണ്ട് എന്ന് ജാതിയും മതവും ഡിമാന്റും ഉൾപ്പെടൂത്തി മൊബൈൽ നമ്പരും ചേർത്ത് പരസ്യം കൊടുത്തു....

ഫോണോട് ഫോൺ!!
അങ്ങനെ ഓരോരുത്തരെയായി പോയി കാണാൻ തീരുമാനിച്ചു

ഒന്നാമത്തെ പെണ്ണുകാണൽ...
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ട് കാര്യങ്ങളൊന്നും വലിയ പിടിപാടില്ല. സിനിമയിലൊക്കെ കണ്ടിട്ടൂള്ള പെണ്ണുകാണലേ പരിചയമുള്ളൂ.പെണ്ണ് ചായയുമായി വരുന്നു.ചായ തരുമ്പോള്‍ പെണ്ണിന്റെ വിരലിൽ അറിയത്ത ഭാവത്തിൽ തൊടുന്നു...ഇങ്ങനെയൊക്കെ മനസിൽ ഉറപ്പിച്ചു പെണ്ണിന്റെ വീടിന്റെ വാരാന്തയിൽ പെണ്ണു കൊണ്ടുവരുന്ന ചായയും നോക്കി ഞാൻ ഇരുന്നു.
"ചായ ഇങ്ങ് എടുത്തോ" എന്ന് പെണ്ണിന്റെ അപ്പൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.പെണ്ണിന്റെ മുഖത്ത് നോക്കാനുള്ള നാണം കൊണ്ട് ഞാൻ തല കുനിച്ചിരുന്നു...

"ചായ എടൂത്താട്ട്" പെണ്ണിന്റെ അപ്പന്റെ ശബ്ദ്ദം.

ഞാൻ തല അധികം ഉയർത്താതെ പെണ്ണിനെ അടിതൊട്ട് മുടിവരെ സ്കാൻ ചെയ്യാൻ തുടങ്ങി...

പെണ്ണ്  ചട്ടയും മുണ്ടും!!!

ഞങ്ങളു പുരാതന ക്രിസ്ത്യാനികളാ എന്ന് പെണ്ണിന്റെ അപ്പൻ പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല..
ഹൊ! അവസാനം പെണ്ണിന്റെ മുഖം സ്കാൻ ചെയ്യാനായി തല ഉയർത്തിയ ഞാൻ ഞെട്ടി.

"മോൻ ചായ എടുത്താട്ട്.. ഞാൻ പെണ്ണിന്റെ അമ്മച്ചിയാ.. കൊച്ചു മോളു കുളിക്കുവാ"

പെണ്ണിന്റെ അമ്മച്ചി!!!

ചായഗ്ലാസിന്റെ ചൂടുകൊണ്ട് പെണ്ണിന്റെ കൈവിരലിൽ തൊടാൻ പറ്റാഞ്ഞത് നന്നായി!!
കർത്താവേ, ആദ്യത്തെ പെണ്ണുകാണൽ തന്നെ ഇങ്ങനെയായാൽ ....

"മോളു കുളിച്ചിട്ട് വന്നു... നിങ്ങക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആയിക്കോ"

എനിക്കൊന്നും തനിച്ച് സംസാരിക്കാൻ ഇല്ലന്ന് പറയണമെന്നുണ്ടങ്കിലും ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് എന്ങനെ ഇല്ലന്ന് പറയും...
അമ്മച്ചി കാണിച്ച് തന്ന മുറിയിലേക്ക് ഞാൻ ചെന്നു...
മോളു കരോട്ടയും കുങ്ങ്ഫുവും പഠിച്ചിട്ടൂണ്ട് എന്ന് പെണ്ണിന്റെ അപ്പൻ സംസാരത്തിനട്യ്ക്ക് പറഞ്ഞത് എനിക്കുള്ള മുന്നറിയിപ്പായിരുന്നോ അതോ അമ്മയ്ക്കുള്ള മുന്നറിയിപ്പായിരുന്നോ എന്ന് അന്നേരം എനിക്ക് സംശയം തോന്നിയെങ്കിലും അത് എനിക്കു തന്നെയുള്ള മുന്നറിയിപ്പായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസിലായത്...
ഞാനിങ്ങനെ വിക്കി വിക്കി സംസാരിക്കുമ്പോൾ ആ പെൺകൊച്ചാണങ്കിൽ ഒരു വിക്കലും ഇല്ലാതെ സംസാരിക്കുകകയാണ്.അതോടെ എനിക്കു വീണ്ടും വിക്കലായി.

"ഏതു വർഷമാ പാസ് ഔട്ട് ആയത്..." പെൺ കൊച്ച് ചോദിച്ചു

"ര... രണ്ടാ..രണ്ടായ..രണ്ടായരത്തി..." ഞാൻ വിക്കി വിക്കി പറഞ്ഞു.

"ഞാനപ്പോൾ പ്ലസ് വണ്ണിനു പഠിക്കുന്നതേ ഉള്ളൂ..."

ഞാൻ ഠീം!!!

എടോ, കൊച്ചു പെണ്ണായ എന്നെ പെണ്ണുകാണാൻ വരാൻ നിനക്ക് നാണമില്ലേടാ എന്ന് പറയാതെ പറയുകായായിരുന്നോ എന്ന് സംശയിച്ചു.
കുറ്റബോധം വരുമ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞതുപ്പൊലെ പിന്നീടെല്ലാ ചോദ്യോത്തരങ്ങളും യാന്ത്രികമായിരുന്നു...

പഠിച്ച കോളേജിന്റെ പേര് ചോദിച്ചപ്പോൾ ജോലി ചെയ്യുന്ന കമ്പിനിയുടേ പേര് പറഞ്ഞു..
പോകുന്ന പള്ളിയുടെ പേര് ചോദിച്ചപ്പോൾ കള്ള്ഷാപ്പിന്റെ പേര് പറഞ്ഞു..
ഇങ്ങനെ എന്തക്കയോ....
ആദ്യത്തെ പെണ്ണുകാണൽ തന്നെ പരാജയപ്പെട്ടു....
പരാജയം ജയത്തിന്റെ മുന്നോടിയാണല്ലോ....ആദ്യത്തെ പെണ്ണുകാണൽ പരാജയപ്പെട്ടിട്ടൂം പിന്നീട് നൂറ് പെണ്ണുകാണൽ കാണൽ നടത്തേണ്ടീ വന്നിട്ടൂം പിന്നീട് പരാജയപ്പെട്ടിട്ടില്ല....

പെണ്ണുകാണൽ ദിനചര്യയായി മാറി...

പട്ടാളക്കാരൻ പത്രോസിന്റെ മോളെ പെണ്ണുകാണാനായി ചെന്നത് ഉച്ചയ്ക്ക്.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്രോസച്ചായൻ പറഞ്ഞു..
"ഞാൻ പട്ടാളത്തിൽ ആയതുകൊണ്ട് എനിക്ക് ഭയങ്കര കൃത്യ നിഷ്ഠയാ...ഒരു മണിയാകുമ്പോൾ എനിക്ക് കഴിക്കണം"

ഞാനൊന്നും പറായാതെ ഇരുന്നു

"കഴിക്കാൻ കൂടൂന്നോ?" പത്രോസച്ചായൻ ചോദിച്ചു

"കഴിച്ചിട്ടാ ഞാൻ വന്നത്..ഇനി ഒന്നും വേണ്ട" ഞാൻ പറഞ്ഞു.

"ഹൊ!!കഴിച്ചിട്ടാണോ വന്നത്. സമയം നോക്കി മാത്രമേ നമ്മൾ കഴിക്കാൻ പാടുള്ളൂ"

"എനിക്കങ്ങനെ സമയം നോക്കിയുള്ള കഴിപ്പൊന്നും നടക്കില്ല... സമയം കിട്ടുമ്പോൾ കഴിക്കും എന്നേ ഉള്ളൂ" ഞാൻ പറഞ്ഞു.

"വിവാഹം കഴിച്ചിട്ട് സമയം തെറ്റി ഒന്നും കഴിക്കരുത്"

"ശരിയാ...ഭാര്യമാരുണ്ടങ്കിൽ എല്ലാം സമയത്ത് നടക്കും"ഞാൻ .

സംസാരിക്കുന്നതിനിടയിൽ തുറന്നിട്ട വാതിലിന്റെ വിടവിലൂടേയൊക്കെ ഞാൻ  കണ്ണു പായിച്ചു. ഏതെങ്കിലും കതകിന്റെ മറവിൽ ആ പെൺകൊച്ച് നിൽപ്പുണ്ടോ?

"അപ്പോ മോന്‍ കഴിക്കുന്നില്ലേ?" പത്രോസച്ചായൻ വീണ്ടൂം ചോദിച്ചു.

ഭായി അപ്പായിഅപ്പന്റെ സ്നേഹപൂർവ്വമായ ചോദ്യം എങ്ങനെ നിരസിക്കും

"നിർബന്ധിക്കുവാണങ്കിൽ കുറച്ച് കഴിക്കാം..കുറച്ച് മതി" ഞാൻ പറഞ്ഞു

"ബന്ധുക്കളായാൽ നമുക്ക് പിന്നെ എപ്പോഴും കഴിക്കാമല്ലോ" പത്രോസച്ചായൻ തമശ പറഞ്ഞ് ചിരിച്ചു. ചിരിച്ചതുകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ എന്നു കരുതി ഞാനും ചിരിച്ചൂ.

"മോളേ...രണ്ടൂ ഗ്ലാസും ആ വെള്ളവും ഇങ്ങ് എടുത്തേ, നിന്നെ കാണാൻ വന്നവനും കഴിക്കുമെന്ന്" പത്രോസച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

കർത്താവേ ഊണൂ കഴിക്കുന്ന കാര്യമല്ലേ ഇങ്ങേര് ഇതുവരെ പറഞ്ഞത്.

പത്രോസച്ചായൻ ഉടുത്തിരുന്ന കൈലി പൊക്കി അണ്ടർ വെയറിന്റെ പോക്കറ്റിൽനിന്ന് ഒരു കുപ്പി എടൂത്ത് ടീപ്പോയോൽ വെച്ചു.

"എന്തിയേടീ ,കുപ്പിയും വെള്ളവും" പത്രോസച്ചായൻ അകത്തേക്ക് നോക്കി വീണ്ടും ചോദിച്ചു...

സുന്ദരിയായ ഒരു പെൺകൊച്ച് രണ്ടു ഗ്ലാസും കുപ്പിയിലെ വെള്ളവുമായി വന്നു..

ഇതാടാ നിനക്കായി കാത്തിരുന്ന പെൺകൊച്ച് എന്ന് ആരോ എന്റെ മനസിൽ ഇരുന്ന് പറഞ്ഞു. ഞാൻ വളെ നോക്കി ചിരിച്ചു. അവടെ മുഖത്ത് ചിരിവന്നില്ല.
ചായയുമായി വരുന്ന പെണ്ണിനെ കണ്ട് കണ്ട് ബോറടിച്ച എന്നെ, കാലിഗ്ലാസുമായി വന്ന അവൾ (എന്റെ മനസിനെ) കീഴടക്കി.

"ഇതാണെന്റെ മോൾ"പത്രോസച്ചായൻ പറഞ്ഞു. ഞാൻ തല കുലുക്കി.

അങ്ങേരാണങ്കിൽ അരയിൽ നിന്ന് എടുത്ത കുപ്പിയിലെ സാധനം ഗ്ലാസിലേക്ക് ഒഴിച്ചു.

"ഇത്രയും കഴിക്കുമോ?" അയാൾ ചോദിച്ചു..

"അച്ചായാ ഞാൻ ഇത് കഴിക്കാറില്ല"ഞാൻ പറഞ്ഞു.

"പിന്നെ ഏതാ ബ്രാൻഡ്" പത്രോസച്ചായൻ ചോദിച്ചു

"ഞാൻ ഇങ്ങനത്തെ ഒന്നും കഴിക്കാറില്ല" ഞാൻ പറഞ്ഞു.

പെട്ടന്ന് പത്രോസച്ചായൻ കസേരയിൽ നിന്ന് എഴുന്നേറ്റു...

"എടോ,വാക്കു പറഞ്ഞാൽ വാക്കായിരിക്കണം.ഒരിക്കൽ കഴിക്കുമെന്ന് പറയുന്ന നീ പെട്ടന്ന് കഴിക്കില്ലന്ന് പറയുന്നോ?? സ്വന്തം വാക്ക് മാറ്റിമാറ്റിപ്പറയുന്ന നിന്നെ എങ്ങനെ വിശ്വസിച്ച് ഞാനെന്റെ മോളെ കെട്ടിച്ച് തരുമടാ?" പത്രോസച്ചായന്റെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ വിട്ടു.


അടൂത്ത പെണ്ണുകാണൽ
സമയം വൈകുന്നേരം...
പെണ്ണ് വന്നു... കണ്ടൂ..
എനിക്ക് ഇഷ്ടമായി...
ഇതുവരെ കണ്ട ഒരു പെണ്ണിനെപ്പോലും എനിക്ക് ഇഷ്ടമാകാതിരുന്നിട്ടീല്ല... പിന്നെ എന്തുകൊണ്ട് ഇതുവരെ കല്യാണം നടന്നില്ല എന്ന് ചോദിച്ചാൽ എനിക്കുത്തരം ഇല്ല.... എല്ലാം വിധിപോലെ!!!
സംസാരത്തിനിടയ്ക്ക്  അപ്പന്റെ ക്ഷ്ണം...

"നമുക്കിനി എന്തെങ്കിലും കഴിച്ചോണ്ട് സംസാരിക്കാം"

"എനിക്ക് കഴിക്കാനൊന്നും വേണ്ട"ഞാൻ പറഞ്ഞു.

പെണ്ണീന്റെ അപ്പൻ നിർബന്ധിച്ചതും ഇല്ല.
എന്നാ ചായ കുടിക്കാം...
ഞാൻ തല കുലുക്കി...
ഡൈനിംങ് ടേബിളിന്റെ അടുത്തേക്ക് അപ്പൻ കൊണ്ടു പോയി..
മേശപ്പുറത്ത് ജിലേബിയും ലഡുവും ഉപ്പേരിയും പഴവും ബിസ്ക്കറ്റും വടയും പഫ്സും പലപല പാത്രത്തിൽ ഇരിക്കുന്നു.ഇതിൽ ഏത് ആദ്യം എടുക്കും എന്ന് കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെണ്ണിന്റെ അപ്പൻ

"എടിയേ,നീ ഇതൊക്കെ അങ്ങ് മേശപ്പുറത്തൂന്ന് അകത്തേക്ക് എടുത്ത് വെച്ചേക്ക്. ചെറുക്കനു കഴിക്കാനൊന്നും വേണ്ടാന്ന്...ചായമാത്രം മതിയന്ന്"

നിമിഷങ്ങൾ കൊണ്ട് മേശപ്പുറത്തെ പലഹാര പാത്രങ്ങൾ അടുക്കളയിലേക്ക് യാത്രയായി.
ഞാൻ വീണ്ടൂം ഠീം!!!

പെണ്ണു കൊണ്ടൂവന്ന ചായമാത്രം കുടിച്ച് ഞാൻ ഇറങ്ങി.
വീടുന്റെ ഗെയ്റ്റിൽ പെണ്ണിന്റെ ചേച്ചിയുടെ കൊച്ച് ഏതാണ്ടൊക്കെ തിന്നു കൊണ്ട് നിൽപ്പുണ്ട്. അവന്റെ കൈയ്യിൽ ജിലേബിയും ലഡുവും ക്രീം ബിസ്ക്കറ്റും ഞാൻ കണ്ടൂ...
"തിന്നടാ തിന്ന്...തിന്ന്" എന്ന് ഞാൻ മനസിൽ പറഞ്ഞതും,
"മമ്മീ എനിക്ക് അപ്പി മുട്ടൂന്നു" എന്ന് പറഞ്ഞ് ആ ചെറുക്കൻ അവിടെ തന്നെ നിക്കറൂരി അപ്പിയിടാൻ ഇരുന്നു.
ഇനി എന്റെ കൊതികൊണ്ടങ്ങാണം ആയിരിക്കുമോ ആ ചെറുക്കനു അപ്പിയിടാൻ മുട്ടിയത് ???
പണ്ടൊക്കെ പിന്നെ പിന്നെ എന്നായിരുന്നു ഉടേ തമ്പുരാൻ...ഇപ്പം ഒന്നും പെൻഡിംങ് വെയ്ക്കുന്ന പരുപാടി ഉടേ തമ്പുരാനില്ല!!!

അതും നടന്നില്ല...
പിന്നീട് പോയിക്കണ്ടതും നടന്നില്ല....
അവസാനം... നൂറ്റിയൊന്നാമത്തെ പെണ്ണുകാണൽ
ഒറ്റവാക്കിൽ പറഞ്ഞാൽ
പോയി..കണ്ടൂ..ഇഷ്ട്പ്പെട്ടൂ..കല്യാണം ഉറപ്പിച്ചു...

അങ്ങനെ കല്യാണ ദിവസം....
ഞാനും പെണ്ണും പള്ളിയിൽ വന്നു...
അച്ചൻ ഞങടെ കൈയ്യിൽ മോതിരം ഇട്ടൂ...
പിന്നെ എന്റെ കഴുത്തിൽ മാല ഇട്ടു...
പിന്നെ അവടെ കഴുത്തിൽ മാല ഇട്ടു....

ഇനി മിന്നു കെട്ട്.. എന്നെ അവടെ പുറകിൽ നിർത്തി. അതുവരെ കാലിയായ പള്ളിയിൽ നിറയെ ആൾക്കാർ... പള്ളിപ്പറമ്പിൽ മുറുക്കിക്കൊണ്ടും, പുകവലിച്ചു കൊണ്ട നിന്നവന്മാരും,വായിനോക്കി നിന്നവന്മാരെല്ലാം ആ നിമിഷം നേരിട്ട് കാണാൻ പള്ളിക്കകത്തേക്ക് കയറി. വനംവകുപ്പ് വെച്ച കെണിയിൽ വീണ കടുവയുടെ ഫോട്ടോ എടുക്കാൻ ഇടിക്കുന്നതുപോലെ എല്ലാവന്മാരും മൈബൈൽ ഫോണും ഡിജറ്റൽ ക്യാമറയുമായി ഞാൻ മിന്നുകെട്ടൂന്നത് പിടിക്കാൻ കാത്തുനിന്നു.... കെണിയിൽ വീണ കടുവയും താലികെട്ടാൻ നിക്കുന്ന ചെറുക്കനും ഏകദേശം ഒരേ അവസ്ഥയിൽ തന്നെയാണല്ലേ?? ഇനി ഒരു രക്ഷപെടൽ ഇല്ല !!! :)
(വെണമെങ്കിൽ രക്ഷപെട്ടോ എന്ന് പറഞ്ഞ് ചെറുക്കനെ കുതിരപ്പുറത്താ നോർത്ത് ഇന്ത്യയിലൊക്കെ കല്യാണത്തിനു കൊണ്ടുവരുന്നതെന്ന് കല്യാണം കഴിഞ്ഞതിനു ശേഷം അവൾ പറഞ്ഞു തന്നു.. ഇവൻ ഒരിക്കലും രക്ഷപെടല്ലന്ന് കരുതിയായിരിക്കണം കറുത്ത ചില്ലുള്ളകാരിൽ ഗ്ലാസ് പോക്കിവെച്ച് ചെറുക്കനെ കെട്ടിക്കാൻ കൊണ്ടൂ പോകുന്നത്)

അച്ചൻ മിന്നുമാല എടുത്ത് എന്റെ കൈയ്യിൽ തന്നു... ഞാനതും പിടിച്ച് നിന്നു..
"കെട്ട്..കെട്ട്" അച്ചൻ പറഞ്ഞു.
മിന്നു കെട്ടാതെ നിൽക്കുന്ന എന്നെ അവൾ തിരിഞ്ഞു നോക്കി..

"നീ ഒരു പാട്ടുകേൾക്കുന്നുണ്ടോ?" ഞാൻ അവളോട് ചോദിച്ചു.

"ക്യാ..."

"ഹേയ് ഒന്നുമില്ല" ഞാൻ പറഞ്ഞു.

"എന്താ മിന്നു കെട്ടാത്തത്?" അച്ചൻ ചോദിച്ചു

മാന്നാർ മത്തായിൽ സായ്കുമാർ ഇന്നസെന്റിനോട് "മത്തായിച്ചാ ,മത്തായിച്ചൻ ഒരു പാട്ടുകേൾക്കുന്നുണ്ടോ" എന്ന് ചോദിക്കുന്നതുപോലെ ഞാൻ അച്ചനോട് ചോദിച്ചു

"അച്ചോ..അച്ചനൊരു പാട്ടു കേൾക്കുന്നുണ്ടോ?"

"ഉണ്ടല്ലോ"

"ഏതു പാട്ടാ അച്ചാ" ഞാൻ ചോദിച്ചു.

"ക്വയറുകാരു പാടുന്ന പാട്ട്"അച്ചൻ പറഞ്ഞു.

ശുഭചിഹ്നം താൻ സ്ലീബാ
വിജയകൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം*

"അച്ചോ,ഈ പാട്ടല്ല വേറെ പാട്ട്, മാന്നാർ മത്തായിയിലെ പാട്ട്" ഞാൻ പറഞ്ഞു.

"അതെ,ക്വയറു മത്തായി മാസ്‌റ്ററിന്റെ ആണല്ലോ?" അച്ചൻ പറഞ്ഞു.

"നീ വേഗം കെട്ട് സമയം രണ്ടുമണിയായി." അച്ചൻ പിന്നയും പറഞ്ഞു.

അപ്പോഴാണ് വിശപ്പിനെക്കുറിച്ച് ഞാൻ ഓർത്തത്.ഇനി പാട്ടിനെക്കുറിച്ച് ചിന്തിച്ചിട്ടോന്നും കാര്യമില്ല. പിന്നെ ഒന്നും നോക്കിയില്ല.ഒരിക്കലും അഴിക്കാൻ പറ്റാത്തതുപോലെ മിന്നു നൂലിൽ അഞ്ചാറ് ആൺകെട്ട് കെട്ടി..,മിന്നു കെട്ടി ഞാനവളെ എന്റെ ഭാര്യയാക്കി . അവസാനം കെട്ടിയത് മതി എന്ന് അച്ചനു പറയേണ്ടി വന്നു. ഞാൻ മിന്നു കെട്ടിയതും പള്ളിക്കക്കകത്ത ഇടിച്ചു കയറിയവന്മാർ അവിടെ നിന്ന് മുങ്ങി കല്യാണഹാളിന്റെ ഷട്ടറിന്റെ മുന്നിൽ പൊങ്ങി.!!!

അവസാനം അച്ചൻ അവളുടെ കൈയ്യിൽ എന്റെ കൈയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു

"ഇതാ ഈ സമയം മുതൽ നിന്ങളെ പരസ്പരം ഭരമേൽപ്പിക്കുന്നു.... ഭർത്താവ് നഗ്നനായിരുന്നാലും ഭാര്യയ്ക്ക് ഉടുക്കാൻ നൽകണം..വിശന്നിരുന്നാലും ഭാര്യയ്ക്ക് ആഹാരം നൽകണം....."

ശരിയച്ചോ ഞാൻ അതുപോലെ ചെയ്തോളാം.... ഞാൻ മനസിൽ സമ്മതിച്ചു.ഒന്നുമല്ലങ്കിലും എന്റെ പൊട്ടത്തരങ്ങൾക്കെല്ലാം കൂട്ടൂനിൽക്കുന്നവളാണല്ലോ....

കല്യാണ രജിസ്റ്ററിൽ ഒപ്പിടാൻ നേരത്ത് വേറൊരു പാട്ട് ഞാൻ കേട്ടു. മാന്നാർമത്തായിയിലെ പാട്ടല്ല... ദേ ഈ പാട്ട്

ഈ ഭൂവിതിൽ ദൈവം സൃഷ്ടിച്ച
പറുദീസയല്ലോ കുടുംബം
സർവ്വ സൗഭാഗ്യ സന്തോഷങ്ങളും
നിറഞ്ഞൊരു കൂട്ടായ്മയല്ലോ കുടുംബം
ഒരുമയും പ്രാർത്ഥനയും
നിറയും ദേവാലയം കുടുംബം......

ഞങ്ങൾ സ്ലോമോഷനിൽ കൈപിടിച്ച് വരുന്നതോടെ മറ്റൊരു യാത്ര ആരംഭിക്കുന്നു...
വീഴ്ചകളിൽ പരസ്പരം താങ്ങാവുന്ന യാത്ര....അപ്പോ....
ശുഭയാത്ര

*ഈ പാട്ടാണ് ഓർത്തഡോക്സ് വിവാഹത്തിൽ മിന്നുകെട്ടുമ്പോൾ പാടുന്നത്.

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :: ഇതെന്റെ ആത്മകഥയിലെ ഭാഗം അല്ല (ലേബൽ നോക്കുക)

Wednesday, February 20, 2013

കുണ്ടി ഡാൽദോ....

അങ്ങനെ കല്യാണം കഴിഞ്ഞു...
ചുമ്മാ അങ്ങനെ കല്യാണം കഴിയുകയല്ലായിരുന്നു..
നാടായ നാടെല്ലാം കണ്ട് കണ്ട് ആ നാട്ടിലെ പെണ്ണുങ്ങളെ എല്ലാം കണ്ട് കണ്ട് അവസാനം പറ്റിയ ഒരു പെണ്ണിനെ കണ്ടുപിടിച്ചായിരുന്നു കല്യാണം...
ഏതെങ്കിലും സർവകലാശാലയിൽ 'പെണ്ണുകാണലിനു' ഏതെങ്കിലും ചെയറോ ഡിപ്പാർട്ടുമെന്റോ ഉണ്ടങ്കിൽ എന്റെ സേവനം അതിലേക്ക് നൽകാൻ ഞാൻ എപ്പോഴേ തയ്യാറാണ്. നമ്മുടേ പിന്നലെ വരുന്ന തലമുറയ്ക്ക് അനുഭവത്തിന്റെ വെളിച്ചം പകർന്നു നൽകാൻ നമ്മളല്ലേ ഉള്ളൂ.. (ഇനി അധിക കാലം കറണ്ടിന്റെ വെളിച്ചത്തിൽ ഒരു പകരലും നടക്കില്ല എന്ന് മൂലമറ്റത്തെ ജനറേറ്റർ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്)

കല്യാണപ്രായത്തിലേക്ക് നടക്കുമ്പോള്‍ മുതൽ ഏതൊരാളയും പോലെ എനിക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു.ഓരോ പെണ്ണുകാണൽ കഴിയുമ്പോഴും ഞാനെന്റെ സ്വപനങ്ങളിലെ ഡിമാന്റുകൾ ഓരോന്നായി കുറച്ചു കൊണ്ട് വന്നു.അവസാനം കുറയ്ക്കാൻ വേണ്ടി ഒന്നും ഇല്ലാതായി.... ഏതെങ്കിലും ഒരു പെണ്ണ് ഈ ചേട്ടനെ ഇഷ്ടമാണന്ന് പറഞ്ഞാലുടനെ അവളുടെ അഭിപ്രായം മാറുന്നതിനു മുമ്പ് അവളെ കെട്ടണമെന്ന് തീരുമാനിച്ചായി പെണ്ണുകാണൽ. അവസാനം കണ്ട പെണ്ണിനോട് എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ പെണ്ണിനു മൗനം. 'മൗനം സമ്മതം' എന്ന് കരുതി ഞാൻ പണ്ട് പഠിച്ചു വെച്ചിരുന്ന എല്ലാ ഡയലോഗും അങ്ങ് കാച്ചി. നിന്നെ എനിക്കു വേണ്ടി ഉടേതമ്പുരാൻ സൃഷ്ടിച്ചതാണ് , നീ ഇല്ലാത്ത ജീവിതം ലൈക്കില്ലാതെ പോകുന്ന ഫെസ് ബുക്ക് പോസ്റ്റ് പോലാണ്, വരൂ നമുക്ക് ഒരുമിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടൂം അവളൊന്നും പറയാതെ നിന്നപ്പോൾ എന്നോടുള്ള ഇഷ്ടം കൊണ്ടാണന്ന് ഞാൻ കരുതി... പിന്നീടാണ് എനിക്ക് മനസിലായത് ഞാൻ പറഞ്ഞതൊക്ക മനസിലാക്കാനുള്ള അറിവ് മലയാള ഭാഷയിൽ  അവൾക്കില്ലായിരുന്നു എന്ന്. അതുകൊണ്ട് മാത്രം എനിക്ക് അവളെ കെട്ടാൻ പറ്റി...ഇല്ലങ്കിൽ ഞാൻ ഇപ്പോഴും ജാതകവും പൊക്കിപ്പിടിച്ച് നാടായ നാടെല്ലാം കറങ്ങി 'പെണ്ണുകാണാൻപോയ വീട്ടിലെ ആഹാര രുചികൾ' എന്ന കുക്കുറി ഷോയുമായി നടന്നേനെ!!!

പെണ്ണിനാണങ്കിൽ മലയാളം വലിയ പിടിപാടില്ല. തട്ടിയും മുട്ടിയും ഒക്കെ പറഞ്ഞാലായി എനിക്കാണങ്കിൽ ഈ ഹിന്ദിയിലെ അക്ഷരങ്ങൾ അല്ലാതെ വേറൊരു ഹിന്ദിയും അറിയില്ലതാനും... ഹിന്ദിയും മലയാളവും തമ്മിലുള്ള ഭാഷാന്തരത്തെക്കുറിച്ച് ചിന്തിച്ച് ഇരുന്ന എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കിതന്നത് നമ്മുടെ നാട്ടീന്ന് എംപിമാരായി പോകുന്നവരിൽ ചിലർ ആയിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഒന്നും അറിയാത്ത ചിലർ തങ്ങളുടേ മണ്ഡലങ്ങളിലെ ആവശ്യങ്ങൾ പാർലമെന്റിൽ നേടിയെടുക്കുന്നില്ലേ???

ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ കിടന്നുറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് ഭാര്യയുടെ വിളി
"പ്രാശ്..പ്രാശ്.."
ഉറക്കത്തിൽ അവളുടെ വിളി കേട്ടതും ഞാൻ ഞെട്ടി ഉണർന്ന് കട്ടിലിൽ അഴിഞ്ഞുപോയ കൈലിക്കുപകരം ബെഡ്ഷീറ്റെടുത്ത് ഉടുത്ത് അടുക്കളയിൽ ചെന്നു. അടുക്കളയിൽ അവൾ ഒരു പിച്ചാത്തിയും പിടിച്ച് നിൽക്കുന്നു...
"എന്താ?" ഞാൻ ചോദിച്ചു..

"പ്രാശ്..പ്രാശ്.." അവൾ പറഞ്ഞു...

പിശാചിനെയെമറ്റോ കണ്ട് എന്നാണോ ഇവൾ പറയുന്നത്? കൈയ്യിൽ പിച്ചാത്തി കണ്ടപ്പോൾ ഞാൻ അത് ഉറപ്പിച്ചു. പിശാച് അടുക്കാതെ കത്തിയും പിടിച്ച് നിൽക്കുകയാണ്.
"മോനേ അച്ഛനാ പറയുന്നത്... കത്തി താഴെ ഇടാൻ" എന്നുള്ള തിലകൻ ഡയലോഗ് ഓർമ്മ വന്നെങ്കിലും ആ ഡയലോഗിലെ ഒരൊറ്റവാക്കിനു പോലും റിപ്ലേസ് ചെയ്യാനുള്ള ഹിന്ദി വാക്ക് കിട്ടാതെ ഞാൻ മിഴിച്ചു നിന്നു. ഞാനിനി എന്തെങ്കിലും പറഞ്ഞ് ഇവൾ വയലന്റായാൽ ആകെ കുഴയും. ഇനി കത്തി വാന്ങി താഴെ ഇടാൻ കൈയ്യിൽ കയറി പിടിച്ചാൽ അവൾ നിലവിളിക്കും... നിലവിളി കേട്ട് ആരെങ്കിലും ഓടി വന്നാൽ ആകെ നാണക്കേടാകും. കത്തിയുമയി നിൽക്കുന്ന അവളെയും ബെഡ്ഷീറ്റ് ഉടുത്ത് നിൽക്കുന്ന എന്നയും കൂടി കണ്ടാൽ നാട്ടുകാർ തെറ്റിദ്ധരിക്കും...

"ഇവിടെ പ്രാശോ പിശാചോ ഒന്നും ഇല്ല" ഞാൻ അവളോട് പറഞ്ഞു.

"പ്രാശ് ഇല്ലേ?" അവൾ വീണ്ടൂം ചോദിച്ചു..

"ഇല്ല" ഞാൻ ഉറപ്പിച്ചു പറഞ്ഞു.

"ഞാൻ കട്ട് ചെയ്തല്ലോ ഇപ്പോൾ...ഇനി ഒന്നൂടെ വേണം" അവൾ

കർത്താവേ,ഇത് കൈവിട്ടൂ പോയോ? പിശാചിനെ ഒക്കെ കട്ട് ചെയ്തവൾ എന്നെക്കൂടി കട്ട് ചെയ്യുമോ? ഞാൻ വാതിക്കല്‍ നിന്ന് പാതകത്തിലേക്ക് എത്തി നോക്കി. പാത്രത്തിൽ സവോള അരിഞ്ഞു വെച്ചിട്ടൂണ്ട്. ഇനി അതങ്ങാണം ആണോ അവൾ പ്രാശ് എന്ന് പറയുന്നത്..

"എടീ കൊച്ചേ, നീ സ്പീഡ് കുറച്ച് ഒന്നൂടെ പറഞ്ഞേ?" ഞാൻ പറഞ്ഞു.

"പ്യാച്..ഒനിയൻ..." അവൾ പറഞ്ഞു.

ഹൊ!!! ഇവൾ പ്യാച്, പ്യാച് എന്നു പറഞ്ഞതാണ് ഞാൻ പ്രാശ്..പ്രാശ് എന്നു കേട്ടത്... അവൾക്ക് സവോള ഇരിക്കൂന്നടം കാണിച്ച് കൊടൂത്തു...

ഇങ്ങനയൊക്കെ ആണങ്കിൽ പെട്ടൂപോയതു തന്നെ!!!

വേറെ ഒരു ദിവസം...
രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് അടുക്കളയിൽ നിന്ന് അവൾ വന്നു...

"ബിണ്ടി എവിടാ ഇരിക്കൂന്നത്?"

"ബിണ്ടിയോ?" ഞാൻ ചോദിച്ചു..

"തോരൻ വെക്കാൻ ബിണ്ടി കട്ട് ചെയ്യാൻ അമ്മ പറഞ്ഞു"

"അമ്മ എന്തിയേ?" ഞാൻ ചോദിച്ചു

"അമ്മ മീൻ വെട്ടാൻ പോയി" അവൾ പറഞ്ഞു..

"ഞാനിപ്പോൾ കൊണ്ടുവന്നു തരാം" എന്ന് പറഞ്ഞ് പത്രം മടക്കി വെച്ച് വെട്ടിരുമ്പുമായി പറമ്പിലേക്ക് ഇറങ്ങി...

അമ്മ പിണ്ടി എന്നുപറഞ്ഞത് അവൾ ബിണ്ടി എന്ന് കേട്ടിട്ട് വന്നിരിക്കുന്നു.
പിണ്ടി എന്നുപോലും ശരിക്ക് പറയാൻ അറിയാത്ത പുവർ ഗേൾ...

പറമ്പിൽ ആകെ മൂന്നു വാഴ നിൽപ്പുണ്ട്. കൊലയ്ക്കാറായ വാഴയെ തന്നെ ഞാൻ വെട്ടി വീഴ്ത്തി. പള്ളിപ്പെരുന്നാളിനു റാസ പോകുമ്പോൾ മെഴുകുതിരി കത്തിക്കാൻ പിണ്ടി എടുക്കാൻ വാഴ വെട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ മണ്ട അടഞ്ഞ വാഴ മാത്രം വെട്ടിക്കോളാൻ പറഞ്ഞ അമ്മ ഇപ്പോള്‍ പിണ്ടി തോരൻ വെയ്ക്കാൻ പിണ്ടി അറിയാൻ പറഞ്ഞിരിക്കുന്നു... പിണ്ടിത്തോരൻ ഇഷ്ടമാണന്നങ്ങാണം അവൾ അമ്മയോട് പറഞ്ഞിരിക്കും.. ഓരോ പോളയും അടർത്തി അടർത്തി അവസാനം വാഴപ്പിണ്ടിയെ വാഴപ്പോളയ്ക്കുള്ളിൽ നിന്ന് മോചിപ്പിച്ചു. കൊലയ്ക്കാറായ ആ വാഴയെ കൊലപ്പെടുത്തേണ്ടിവന്നതിലുള്ള അതിയായ ദുഃഖത്തോടെ പിണ്ടിയുമായി ഞാൻ അവളുടെ മുന്നിൽ എത്തി.

"ഇന്നാ പിണ്ടി" ഞാൻ അവളോട് പറഞ്ഞു.

പിണ്ടിയിലും എന്റെ മുഖത്തേക്കൂം അവൾ അവിശ്വസ്നീയതോടെ മാറിമാറി നോക്കി.

"ഇതാണ് പിണ്ടി" ഞാൻ വീണ്ടും ഉറപ്പിച്ച് പറഞ്ഞു.

"ഇതല്ല ബിണ്ടി..."

"പിന്നെ...??"

"ബിണ്ടി... ലേഡീസ് ഫിംഗർ!!!"

കർത്താവേ വീണ്ടും പണി പാളി.... വെണ്ടയ്ക്കായ്ക്ക് പകരം കൊലയ്ക്കാറായ വാഴയുടെ പിണ്ടിയുമായി വന്ന ഞാനിപ്പോള്‍ ആരായി??? ആരാണാവോ വെണ്ടയ്ക്കായ്ക്ക് ഹിന്ദിയിൽ ബിണ്ടിയെന്ന് പേരിട്ടത് !!!

കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും അവളുടെ വിളി..
ഇനി എന്താണാവോ കുരിശ്....
"എന്താ?" ഞാൻ വിളിച്ചു ചോദിച്ചു
"അമ്മയുടെ കൈ മുറിഞ്ഞു"
ഞാൻ അടുക്കളയിൽ കൂടി കയറി അമ്മ മീൻ വെട്ടുന്നെടുത്ത് ചെന്നു.. മീൻ വെട്ടിയപ്പോഴങ്ങാണം പിച്ചാത്തി കൊണ്ടതായിരിക്കണം...
"പട്ടി കർദോ..പട്ടികർദോ" എന്നവൾ പറയുന്നുണ്ട്.
കർത്താവേ... മീനിന്റെ മണം പിടിച്ച് വന്ന പട്ടിയങ്ങാണം അമ്മയുടെ കൈയ്യിൽ കയറി കടിച്ചോ

"മോളെ പട്ടി കടിച്ചതല്ല... പിച്ചാന്തികൊണ്ടതാ" അമ്മ അവളോട് പറഞ്ഞു.
അത് കേൾക്കാതെ അവൾ എന്നോട് വീണ്ടും പറഞ്ഞു
"പട്ടി കർദോ..പട്ടികർദോ"

പട്ടി കടിച്ചിട്ടൂം അമ്മ ഇനി കള്ളം പറയുകയാണോ? ഞാൻ മമ്മിയെ നോക്കി.

"എടാ സത്യമായിട്ടൂം പിച്ചാത്തി കൊണ്ടതാ..." അമ്മ പറഞ്ഞു.
അവൾ അകത്തേക്ക് പെട്ടന്ന് ഓടിപ്പോയി. അകത്തൂന്നവൾ കുറച്ച് പഞ്ഞിയും തുണിയുമായി വന്ന് അമ്മയുടെ കൈയ്യിലെ മുറിവ് കെട്ടി... അപ്പോഴാണ് എനിക്ക് മനസിലായത് മുറിവ് ഡ്രസ് ചെയ്യാനാണ്  "പട്ടി കർദോ" എന്ന് പറയുന്നത് !!!!

കല്യാണം കഴിഞ്ഞു ഒന്നന്നൊര മാസം ഒക്കെ ആയപ്പോൾ ഹിന്ദി-മലയാളം ഒക്കെ ഒരു അഡ്ജസ്റ്റുമെന്റിൽ മനസിലായിത്തുടങ്ങി. ഇനി ഭാര്യയുടെ നാട്ടിലേക്ക് പോകണം.. അങ്ങനെ പെട്ടിയും ബാഗുമൊക്കെ എടുത്ത് ട്രയിൻ കയറി , "കർത്താവേ,ഹിന്ദിയും മലയാളവും തമ്മിലുള്ള അന്തരം കുറച്ചു തരണേ" എന്ന് പ്രാർത്ഥിച്ച് അവരുടെ നാട്ടിൽ എത്തി. സായിപ്പിനെ കെട്ടി നാട്ടിൽ വന്ന പെണ്ണിന്റെ വീട്ടിൽ സായിപ്പിനെ കാണാനായി ആൾക്കാർ വരുന്നതുപോലെ അവിടെയുള്ളവർ കേരളത്തില് നിന്ന് കെട്ടിക്കോണ്ടൂവന്ന കറുത്ത സായിപ്പിനെ കാണാനായി വന്നു. വന്ന പെണ്ണുങ്ങളിൽ ചിലർ തലയിൽ കൂടി സാരി ഇട്ടത് എന്നെ അന്ധാളിപ്പിച്ചു. എന്റെ മുഖം നോക്കാനുള്ള നാണക്കെടുകൊണ്ടാണോ, അതോ എന്നെ കാണുമ്പോൾ അവരുടെ മുഖത്തുള്ള നാണം ഞാൻ കാണാതിരിക്കാനാണോ അവർ മുഖത്ത് സാരി ഇട്ടിരിക്കുന്നത് എന്ന് ഞാൻ സംശയിച്ചു. അതിനൊരു ഉത്തരം കാണാൻ വിഷമിച്ചപ്പോൾ ഉത്തരവുമായി അവൾ തന്നെ വന്നു.
"ഈ നാട്ടിലെ പെണ്ണുങ്ങൾ വേറെ ആണുങ്ങളെ തങ്ങളുടെ മുഖം കാണിക്കില്ല" അവൾ മെഗാസീരയലായി പറഞ്ഞതിൽ നിന്ന് എനിക്ക് ഏതായാലും ഇത്രയും മനസിലായി.....

എല്ലാവരും കൂടി വിരുന്നിനു ഒരു വീട്ടിൽ പോയി.
കഴിച്ച് കഴിഞ്ഞ പാത്രവുമായി അവള് അടുക്കളയിൽ എത്തിയപ്പോൾ ആ വീട്ടിലെ ആന്റിയുടെ ഹിന്ദി ശബ്ദ്ദം..
"ബർതൻ ഉദർ ഡാൽദോ?"
മൂന്നു വാക്കിലെ രണ്ട് വാക്കിന്റെ അർത്ഥം എനിക്കറിയാം. ബർതൻ എന്നു പറഞ്ഞാൽ പാത്രം. ഉദർ എന്നു പറഞ്ഞാൽ അവിടെ. ഡാൽദോ എന്ന വാക്കിന്റെ അർത്ഥം മനസിലായില്ല.

വീണ്ടും ആന്റിയുടെ മലയാള ശബ്‌ദ്ദം
"മോളേ,പാത്രം അവിടെ ഇട്ടേക്ക്"

ഡാൽദോ എന്ന വാക്കിന്റെ അർത്ഥം ഇടുകയാണന്ന് മനസിലായി. ഡാൽദോ-ഇടുക, ഡാൽദോ-ഇടുക എന്ന് മനസിൽ പത്തുപ്രാവിശ്യം പറഞ്ഞ് അർത്ഥം ഉറപ്പിച്ചു.

രാത്രിയായി...
വിശേഷങ്ങൾ ഒക്കെ പറഞ്ഞ് പറഞ്ഞ് ഉറക്കം വന്നു തുടങ്ങി. ഉറക്കം വരുന്നെങ്കിൽ മുകളിലത്തെ മുറിയിൽ പോയി കിടന്നോളൂ.ആന്റിയും അങ്കിളും ഒരുമിച്ച് ഞങ്ങളോട് പറഞ്ഞു...
അങ്ങനെ ഞങ്ങൾ ഉറങ്ങാനായി മുകളിലത്തെ മുറിയിലേക്ക് പോയി

സ്പോഞ്ച് മെത്ത വിരിച്ച കട്ടിലിൽ ഞാൻ കയറിക്കിടന്നു...
എന്താ സുഖം...
അവളും വന്നു കിടന്നു....

പെട്ടന്ന് ആന്റിയുടെ ശബ്‌ദ്ദം താഴെ നിന്ന്
"ബേട്ടാ, കുണ്ടി ഡാൽദോ..."

കർത്താവേ!!! ഞാൻ ഞെട്ടി. ഈ ആന്റി എന്തുവാ വിളിച്ചു പറയുന്നത്. ബേട്ടാ-മകൻ ,ഡാൽദോ-ഇടുക, കുണ്ടി- ഇതിന്റെ അർത്ഥം കുണ്ടി... ഇതിന്റെ അർത്ഥം മനസിലാക്കി എടുക്കുമ്പോൾ ...
ശ്ശോ!!! ഈ ആന്റി എന്നെക്കുറിച്ച് ഇങ്ങനെയാണോ കരുതിയത്...
ഞാൻ ആ ടൈപ്പല്ലന്ന് എങ്ങനെ പറയും... ഇവളോട് എങ്ങനെ പറയും...

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്നു...

"ആന്റി പറഞ്ഞത് കേട്ടോ...?" ഞാൻ പതിയെ അവളോട് ചോദിച്ചു

"കേട്ടൂ" അവൾ പറഞ്ഞു.. അവളുടെ ശബ്‌ദ്ദത്തിനു എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു... ഇല്ല ഒരു മാറ്റവും ഇല്ല..

"നമ്മളെന്തിനാ ഇപ്പോൾ 'കുണ്ടി ഡാൽദോ' ചെയ്യുന്നത്?" ഞാൻ ചോദിച്ചു

"പിന്നെ ചെയ്യേണ്ടേ?" അവളുടെ മറുപിടി കേട്ട് ഞാൻ ഞെട്ടി...

"എനിക്കതൊന്നും ഇഷ്ടമല്ല" ഞാൻ പറഞ്ഞു

"ങേ!! അതെന്താ..."

"എനിക്കീഷ്ടമല്ല..." ഞാൻ പറഞ്ഞു.

"പക്ഷേ,എനിക്കിഷ്ടമാ..അങ്ങനെ ചെയ്തിട്ടേ കിടക്കാവൂ. അച്ചായനു വേണ്ടായെങ്കിൽ ഇടണ്ടാ"അവൾ പറഞ്ഞു.

"എന്നാ ഞാൻ കതകിനു കുറ്റിയിട്ടിട്ട് വരട്ടേ..." ഞാൻ ചോദിച്ചു.

"കതകിനു കുറ്റി ഇടുന്നത് ഇഷ്ടമല്ലന്ന് ഇപ്പോൾ പറഞ്ഞിട്ട്" അവൾ

"കതകിനു കുറ്റി ഇടാൻ ഇഷ്ടമല്ലന്ന് ഞാൻ എപ്പോൽ പറഞ്ഞു?" ഞാൻ ചോദിച്ചു.

"ഇപ്പം ..പറഞ്ഞതല്ലേ ഉള്ളൂ"

"എപ്പം?"

"കതകിനു കുറ്റി ഇടാൻ ആന്റി താഴേന്ന് പറഞ്ഞപ്പോൾ..."

"ആന്റി അങ്ങനെ പറഞ്ഞോ?"

"ബേട്ടാ ,കുണ്ടി  ഡാൽദോ എന്നു ആന്റി പറഞ്ഞില്ലേ? കുണ്ടി ഡാൽദോ എന്നു പറഞ്ഞാൽ കുറ്റി ഇടുക എന്നാ..."

കർത്താവേ, കുണ്ടി എന്നു പറഞ്ഞാൽ വാതിലിന്റെ കുറ്റി എന്നായിരുന്നോ അർത്ഥം!!!

"അച്ചായനെന്തുവാ ആലോചിക്കുന്നത്?"

"ഞാൻ ഓരോ അർത്ഥങ്ങൾ ആലോചിച്ചതാ..."

"ആലോചിച്ചോ... ഞാൻ ഉറങ്ങാൻ പോകുവാ" അവൾ പറഞ്ഞു...

ഞാൻ എഴുന്നേറ്റു 'വാതിലിന്റെ കുണ്ടി ഡാൽദോ' ചെയ്തിട്ട് ലൈറ്റ് ഓഫാക്കീ വന്നു കിടന്നു....

ശുഭരാത്രി!!!!!

Monday, February 18, 2013

വിശേഷങ്ങൾ അവസാനിക്കുന്നില്ല...

വിശേഷം എന്തോ ഉണ്ട്?
ഒന്നും ആയില്ല അല്ലേ?

ചോദ്യവും ഉത്തരവും ചോദ്യം ചോദിക്കുന്ന ആൾ തന്നെ പറയുന്നത് കുറേ വർഷങ്ങളായി കേൾക്കുന്നു. ഉത്തരം അറിയാമെങ്കിലും ചുമ്മാ ശവത്തിൽ കുത്താൻ വേണ്ടിമാത്രം ഈ പണ്ടാരക്കാരാലന്മാർ ചോദിക്കുവാണന്ന് അറിയാമെങ്കിലും ഒന്നും പറയാതെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.
ഒരിക്കൽ വിശേഷം എന്തോ ഉണ്ടന്ന് ഒരുത്തൻ ചോദിച്ചപ്പോൾ
"അമേരിക്കയിൽ ഒബാമ വീണ്ടും മത്സരിക്കുമെന്ന്" പറഞ്ഞപ്പോൾ അങ്ങേർക്ക് അറിയേണ്ടത് നമ്മുടെ വിശേഷം ആണന്ന്..

ഏയ് വിശേഷം ഒന്നും ഇല്ലന്ന് പറഞ്ഞപ്പോൾ അടൂത്ത ചോദ്യം
ജോലിയൊന്നും ആയില്ല അല്ലേ?

ഇല്ല എന്ന് കേൾക്കാൻ വേണ്ടിയാണ് അയാൾ ചോദിക്കൂന്നതന്ന് മനസിലായങ്കിലും ഇല്ല എന്ന് പറഞ്ഞില്ല...

"ജോലി ആയല്ലോ" എന്ന് പറഞ്ഞു

"എന്തു ജോലി?" വിശ്വാസം വരാതെ, തന്റെ ചോദ്യത്തിൽ നിന്ന് ഒരുത്തൻ രക്ഷപെട്ട് പോകുന്നത് സഹിക്കാനാവാതെ അയാളുടെ ചോദ്യം

"അമേരിക്കയിലെ വൈറ്റ് ഹൗസിലെ പേപ്പറൊക്കെ ടൈപ്പ് ചെയ്ത് കൊടുക്കൂന്നത് ഇപ്പോൾ ഞാനാ... അതുകൊണ്ട് രാത്രിയിലാ ജോലി...""ജോലിയിണ്ടായിട്ടും നീ പകലൊക്കെ ഇവിടുണ്ടല്ലോ"എന്നുള്ള അയാളുടേ അടുത്ത ചോദ്യം തടുത്തുകൊണ്ട് ഒന്ന് കയറ്റി പറഞ്ഞു.

അല്ലങ്കിൽ തന്നെ നാട്ടൂകാർക്ക് വിശേഷം അറിയൽ കൂടൂതലാ..
പഠിച്ചാലുടനെ
വിശേഷം എന്തോ ഉണ്ട്?ജോലി ഒന്നും ആയില്ലേ എന്ന് ചോദിക്കും...
ജോലി കിട്ടിയാലോ
വിശേഷം എന്തോ ഉണ്ട്?കല്യാണം ഒന്നും ആയില്ലേ എന്ന് ചോദിക്കും...
കല്യാണം കഴിച്ചാലോ
വിശേഷം എന്തോ ഉണ്ട്?കുട്ടികൾ ഒന്നും ആയില്ലേ എന്ന് ചോദിക്കും...

ഇങ്ങനെയുള്ള വിശേഷ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയായിരിക്കൂം സർക്കാർ വ്യാപകമായി ലോഡ്ഷെഡിംങും പവർകട്ടും വരുത്തിയത്. നാട്ടൂകാരുടെ വിശേഷം ചോദിക്കലിനു വിധേയമാകാതെ സമയം നോക്കി വീട്ടിൽ ചെന്നുകയറാം...

ജോലി കിട്ടിയിട്ടൂം നാട്ടുകാർ പറയുന്ന സമയത്ത് കല്യാണം കഴിച്ചോളണം.. അല്ലങ്കിൽ വാർത്ത കിട്ടിയ ന്യൂസ് ചാനലുകളെപ്പോലെ, അടുത്ത വാർത്ത കിട്ടൂന്നതുവരെ ആദ്യം കിട്ടിയ വാർത്ത കൊണ്ട് ചർച്ചകൾ നടത്തുന്നതുപോലെ അടുത്ത ഇരയെകിട്ടൂന്നതുവരെ നമ്മളെവെച്ച് ചായക്കടയിൽ ദിവസങ്ങൾ നീളുന്ന 'ന്യൂസ് അവർ' നടത്തിക്കളയും. നമ്മളെ ഒന്നു വിട്ടു പിടിക്കണമെങ്കിൽ ഏതെങ്കിലും പെൺപിള്ളാർ ഏതെങ്കിലും ചെറുക്കനെ ഒന്നു നോക്കി ചിരിക്കുകയോ ബൈക്കിൽ കയറി പോവുകയോ ചെയ്യണം. പിന്നെ ചായക്കടയിലെ റിപ്പോർട്ടർ സൈക്കൾ എടുത്ത് വാർത്ത ഉണ്ടാക്കാൻ ബൈക്കിന്റെ പുറകെ പൊയ്ക്കോളും.

അങ്ങനെ എപ്പോഴും വാർത്ത ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലല്ലോ... കഷ്ടകാലത്തിനു പുതിയ വാർത്ത ഒന്നും വീണു കിട്ടീയില്ലങ്കിൽ നമ്മൾ കല്യാണം കഴിക്കാത്തതിന്റെ സാമ്പത്തിക- ജൈവ- ജീവ-ചരിത്രപരമായ കാരണങ്ങൾ വരെ ചായക്കടയിലെ ന്യൂസ് അവറിൽ ചർച്ചചെയ്യപ്പെടുകയും ആ വിവരങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതെ വീടുകളിൽ  ഇരിക്കുന്ന സ്ത്രി ജനങ്ങളെ അറിയിക്കുകയും തൊഴിൽ ഉറപ്പ് പദ്ധതി വഴിയും അയൽക്കൂട്ടം വഴിയും അവർ അവരുടെ ന്യൂസ് പ്രക്ഷേപണം നടത്തുകയും ചെയ്‌തോളും.. എത്ര സ്നേഹമുള്ള ആൾക്കാർ !!!

ജോലികിട്ടിയിട്ടും മോനെന്താ കല്യാണം കഴിക്കാത്തത് എന്നുള്ള 'ചായക്കട അവതാരകന്റെ' ചോദ്യത്തിനു സമയം ആവട്ടെ എന്നുമത്രമേ ഞാൻ പറഞ്ഞുള്ളു. പക്ഷേ എന്റെ സമയം ശരിയാവാത്തതിന്റെ എല്ലാ ലക്ഷണവും പിന്നീട് ഞാൻ അറിഞ്ഞു... ആ സമയം ആവൽ ഒന്നൊന്നര ആവൽ ആയിരുന്നു... ഒരാഴ്ച ന്യൂസ് അവറിൽ ചർച്ച ചെയ്ത് കണ്ടത്തിയ കാരണങ്ങൾ പലപ്പോഴായി പലവഴിയിൽ പല ചോദ്യങ്ങളായി എന്റെ മുന്നിൽ വന്നു...

"മോന്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്ണുമായി  ഇഷ്ടത്തിലായിരുന്നല്ലേ?"

"നാൽപ്പതുവയസുകഴിയാതെ കല്യാണം കഴിക്കരുതന്ന് ജാതകത്തിൽ ഉണ്ടല്ലേ?"

"സ്ത്രിധനം ചോദിക്കുന്നതും വാന്ങുന്നതും ഒക്കെ കുറ്റമാണന്ന് അറിയില്ലേ? സ്ത്രിധനം വാന്ങാതെ കെട്ടന്നോരല്ലേ ആൺകുട്ടികൾ?"

ഏതായാലും ഈ ചോദ്യം ചോദിച്ച ആളെ ഞാനൊന്നു നോക്കി വെച്ചു..
പണ്ട് മോന് കിട്ടിയ സ്ത്രിധനത്തിലെ രണ്ട് പത്തു രൂപയുടെ നടുക്ക് കിഴുത്ത ഉണ്ടന്ന് പറഞ്ഞ് മരുമോളെയും മോനയും ബന്ധുവീട്ടിൽ വിരുന്നിനു പോകുന്നത് തടഞ്ഞ ത്രേസാമ്മ ചേടത്തി !!!

എനിക്ക് കെട്ടണം കെട്ടണം എന്ന് വീട്ടീൽ ചെന്ന് പറയാൻ പറ്റില്ലല്ലോ.. അതുകൊണ്ട് ഈ വാർത്തകൾ ഒക്കെ വീട്ടിലേക്ക് റിഡയറക്റ്റ് ചെയ്യിക്കാൻ തന്നെ തീരുമാനിച്ചു... എന്റെ കഷ്ടകാലത്തിനു ആ ആഴ്ചയിൽ നാട്ടിലൊരു പെൺകൊച്ച് പണിക്കുവന്ന ബംഗാളിയുടെ കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്തു. അതോടെ ചായക്കടയിലെ 'ന്യൂസ് അവറുകളുടെ' വിലപ്പെട്ട സമയം പെൺകൊച്ചും ബംഗാളിയും കൈയ്യേറി.ഉറങ്ങിക്കിടന്നവനെ വിളിച്ചെഴുന്നെൽപ്പിച്ച് ചോറില്ലന്ന് പറഞ്ഞ അവസ്ഥയിൽ ആയി ഞാൻ.പട്ടാളത്തിൽ ജോലി ചെയത്പ്പോൾ പണ്ടങ്ങാണ്ട് ബംഗാൾ വഴി  പോയ വാസുച്ചേട്ടൻ ബംഗാളികളിക്കുറിച്ചും ബംഗാളിനെക്കുറിച്ചും ആധികാരികമായി പറയാൻ ന്യൂസ് അവർ ചർചയിലെ പ്രത്യേക ക്ഷണിതാവായി ചായക്കടയിലേക്ക് ക്ഷണിക്കപ്പെട്ടു.വാസുച്ചേട്ടന്റെ വാക്കുകൾ കേൾക്കാനായിമാത്രം ആളുകൾ വെറുതെ ചായ കുടിച്ചു.ചായക്കടക്കാരൻ ഫ്രിആയി വാസുച്ചേട്ടന് ഓരോ പതിനഞ്ച് മിനിട്ടിലും ഓരോ ചായയും നൽകി.രണ്ട് ദിവസം കഴിഞ്ഞ് പെണ്ണും ബംഗാളിച്ചെറുക്കനും തിരിച്ചു വന്നതോടെ ആ വാർത്ത തീർന്നു. അന്നു വൈകുന്നേരം മുതൽ വാസുച്ചേട്ടന്‍ കുടിക്കുന്ന ഓരോ വിത്തൗട്ട് ചായയും ചായക്കടക്കാരന്റെ പറ്റുബുക്കിൽ ഇടം പിടിച്ചു. ഇനി എന്റെ കാര്യം ചായക്കടയിൽ ചർച്ചയായി വീട്ടിൽ വാർത്ത എത്തണമെങ്കിൽ ഞാനായിട്ട് എന്തെങ്കിലും വെളിപ്പെടൂത്തൽ നടത്തണം... അതും ചർച്ച ചെയ്യാൻ പറ്റിയ എന്തെങ്കിലും വെളിപ്പെടുത്തൽ !!പറ്റിയ വെളിപ്പെടൂത്തലിനായി ഞാൻ കാത്തിരുന്നു....

ഫേസ് ബുക്കിലെ സ്റ്റാറ്റസ് എൻഗേജഡ് എന്നാക്കിയാലോ എന്നാലോചിച്ചു. പക്ഷേ അതുകൊണ്ട് കാര്യമില്ല. കൂടി വന്നാൽ അമ്പത് 'ബെസ്റ്റ് ഓഫ് ലക്കോ' 'ബെസ്റ്റ് വിഷസോ' കമന്റായോ, അമ്പത് ലൈക്കോ ,നാലു ഷെയറോ കിട്ടിയന്നിരിക്കും. സ്റ്റാറ്റസ് മാറ്റിയാൽ അത് വാർത്തയായി ചായക്കടയിൽ എത്തില്ല മാത്രവുമല്ല മോന്തപ്പുസ്തകത്തിൽ ആർക്കെങ്കിലും ഒരിത് ഉണ്ടങ്കിൽ അത് പോയിക്കിട്ടൂകയും ചെയ്യും. അതുകൊണ്ട് ഏതായാലും സ്റ്റാറ്റസ് മാറ്റേണ്ട എന്ന് തീരുമാനിച്ചു. പുതിയ വെളിപ്പെടുത്തൽ ഒന്നും നടത്താതെ എല്ലാം തലേവര പോലെ വരട്ടന്ന് കരുതി കാലം കഴിക്കാൻ തീരുമാനിച്ചു....

ഒരു ദിവസം വെറുതെ വീട്ടിൽ കിടക്കുമ്പോൾ ഫോൺ...
ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ട് എത്ര നാളായി...ഡൊണേറ്റ് ചെയ്യാമോ?ഇപ്പോൾ വന്നാൽ കൂടെ വരാമോ?
ബ്ലഡ് ഗ്രൂപ്പിലെ ആരോ ആണ്...  ഞാൻ വീട്ടിൽ തന്നെ ഉണ്ടന്ന് പറഞ്ഞ് ഫോൺ വെച്ചു...
പത്തിമ്നിട്ട് കഴിഞ്ഞ് വീട്ടിലേക്കൂള്ള വഴി ചോദിച്ച് ഒരു പെൺകൊച്ചിന്റെ ഫോൺ. ബ്ലഡ് എടുക്കാൻ കൊണ്ടുപോകാനുള്ള വരവാണ്. ഞാൻ കൂട്ടുകാർ ആരുടെയെങ്കിലും കൂടെ എത്തിക്കോളാം എന്ന് പറഞ്ഞെങ്കിലും അവർ വേറെ മൂന്നു പേരെക്കൂടി സംഘടിപ്പിച്ചിട്ടൂണ്ടന്നും ഒരുമിച്ച് ആശുപത്ര്യിലേക്ക് പോകാമെന്ന്...
സ്ഥലം പറഞ്ഞ് കൊടുത്തപ്പോൾ ജംഗഷൻ വരെയുള്ള വഴിയൊക്കെ അതിനറിയാം. അവിടെ വന്നിട്ട് ചായക്കടയിൽ ചോദിച്ചാൽ വീട്ടിലേക്കുള്ള വഴി പറഞ്ഞ് തരുമെന്ന് പറഞ്ഞ് ഫോൺ വെച്ചു. ഏതായാലും അവർ വരുന്നതിനു മുമ്പ് ജംഗ്ഷനിൽ എത്താം എന്ന് കരുതി ഒരുങ്ങി ഇറങ്ങി.

ഒരു കാർ ചായ കം സ്റ്റേഷനറിക്കട യുടെ മുന്നിൽ നിൽക്കൂന്നതും കാറിൽ നിന്ന് ഒരു പെൺകൊച്ച് ഇറങ്ങി കടയിലേക്ക് കയറുന്നതും ഞാൻ ജംഗ്‌ഷനിൽ എത്തുന്നതിനു മുമ്പ് കണ്ടൂ. ചായക്കടയിൽ നിന്ന് ഇറങ്ങിയ പെൺകൊച്ച് ഫോൺ കൈയ്യിൽ എടുത്ത് നമ്പർ ഡയൽ ചെയ്ത ഉടനെ എന്റെ ഫോൺ ബെൽ അടിച്ചു. ഇതവർ തന്നെ എന്ന് ഉറപ്പിച്ച്, ഞാനിതാ എത്തി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു....
പെൺകൊച്ച് കാറിൽ കയറുന്നതും കാർ തിരിച്ചു നിർത്തുന്നതും ഞാൻ കണ്ടൂ. ഞാൻ എത്തിയതും ഡ്രൈവർ മുന്നിലെ ഡോർ തുറന്നു..ചായക്കടക്കാരനും ചായകുടിക്കുന്ന രണ്ടു പേരും കാറിലേക്ക് തന്നെ സൂക്ഷിച്ച് നോൽക്കുന്നത് കണ്ടൂ ഞാൻ കയറിയതും കാർ മുന്നോട്ട് നീങ്ങി...

ആശുപത്രിയിൽ എത്തി ചോരയൊക്കെ കൊടുത്ത് ഒന്നു രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടൂകാരന്റെ ഫോൺ
"നീ എവിടാ...?"

"ഞാൻ ആശുപത്ര്യിൽ ..ബ്ലഡ് കൊടുക്കാൻ വന്നതാ..."

"സത്യമായിട്ടൂം നീ ആശുപത്ര്യിൽ ആണോ? ബ്ലഡ് കൊടുക്കാൻ പോയതാണോ?"

"സത്യം... എന്താടാ..."

"നിന്റെ കല്യാണം കഴിഞ്ഞന്ന് ഇവിടൊക്കെ ആൾക്കാർ പറയുന്നു..."

"ഞാൻ പോലും അറിയാതയോ?"

"നീ ഏതോ പെണ്ണൂമായി ഇഷ്ടമായിരുന്നെന്നും,അതിനു ഏനക്കാടായപ്പോൾ ആ പെണ്ണ് ആങ്ങളമാരെയും ഗുണ്ടയകളയും കൂട്ടി കൊണ്ട് വന്ന് കാറിൽ കൊണ്ടൂ പോയന്നൊക്കയാ പറയുന്നത്...."

"ശരി..നീ ഫോൺ വെച്ചോ... വീട്ടീന്ന് അമ്മ വിളിക്കുന്നുണ്ട്..."

അവന്റെ ഫോൺ കട്ട് ചെയ്ത് അമ്മയുടെ ഫോൺ അറ്റൻഡ് ചെയ്തു..

"നിന്റെ കല്യാണം കഴിഞ്ഞോ എന്ന് ചോദിച്ച് ആൾക്കാരൊക്കെ വന്ന് ചോദിക്കാൻ തുടങ്ങി.... അല്ലടാ രക്തം കൊടുക്കാൻ പോയ നീ ആ വഴിക്ക് കെട്ടുകയും ചെയ്തോ?"അമ്മയുടേ ചിരി.

"കെട്ട് കഴിഞ്ഞു,ഞാൻ ഇപ്പോൾ ചായ കുടിച്ചോണ്ട് ഇരിക്കുവാ..."

"ശരി.. ശരി..." അമ്മ ഫോൺ വെച്ചു...

കാറിൽ ആശുപത്രിയിലേക്ക് വരുമ്പോൾ ആ പെൺകൊച്ചിന്റെ ചോദ്യം ഓർത്തു. ആ പെൺകൊച്ചും ബ്ലഡ് എടുക്കാനായി കൊണ്ടുവന്ന മൂന്നു കോളേജ് പിള്ളേരുമായിരുന്നു പുറകിൽ. ജിമ്മിലൊക്കെ പോയി ജിമ്മന്മാരായ പിള്ളാർ.

"നിങ്ങടെ നാട്ടൂകാരെല്ലാം ഭയങ്കര സംശയ രോഗികളാണല്ലേ?"

"എന്താ?" ഞാൻ ചോദിച്ചു...

"ചേട്ടന്റെ വീട്ടിലേക്കൂള്ള വഴി ചോദിച്ചപ്പോൾ വഴി പറഞ്ഞു കഴിഞ്ഞ ഉടനെ ചായക്കടക്കാരന്റെ ചോദ്യം ,"എന്തിനാ വന്നതന്ന്?", ചോര എടുക്കാൻ കൊണ്ടു പോകാനാ വന്നതന്ന് പറഞ്ഞപ്പോൾ അയാൾക്കൊരു ഞെട്ടൽ. യാത്രക്കിടയിൽ ഛർദ്ദിക്കാതിരിക്കാൻ ഒരു നാരങ്ങ വാങ്ങിയപ്പോൾ അയാൾക്ക് വീണ്ടൂം എന്തക്കയോ സംശയം.. അറിയാതെ ഒരു ഓക്കാനും കൂടി വന്നപ്പോൾ ചായ കുടിക്കാൻ ഇരുന്നവന്മാർ ഗ്ലാസ് വെച്ചിട്ട് അത്ഭുത ജീവിയെ നോക്കുന്നതുപോലെ നോക്കി ഇരിക്കുന്നു."

"നാടല്ലിയോ, പുറത്തൂന്ന് ഒരാൾ അന്വേഷിച്ച് വന്നതുകൊണ്ടുള്ള ചോദ്യം ചെയ്യലാ" ഞാൻ പറഞ്ഞു

തിരികെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞെങ്കിലും ജംഗ്ഷനിൽ വിട്ടാമതിയന്ന് നിർബന്ധിച്ച് പറഞ്ഞപ്പോൾ അവർ എന്നെ അവിടെ ഇറക്കിയിട്ട് പോയി.. ചായക്കടയുടെ മുന്നിലൂടേ വീട്ടിലേക്ക് നടക്കുമ്പോൾ പലരും നോക്കുന്നത് കണ്ടൂ..

"മോനേ , ഒന്നു നിന്നേ" ആരോ പുറകീന്ന് വിളിക്കുന്നു

ഞാൻ നിന്നു..... വീട്ടിൽ പണിക്കൊക്കെ വന്നിരുന്ന മത്തായി ചേട്ടനാണ്

"വിശേഷം എന്തോ ഉണ്ട്?"

"ഒന്നുമില്ല"

"മോന്റെ കല്യാണം കഴിഞ്ഞല്ലിയോ?" അടൂത്ത ചോദ്യം

"കഴിഞ്ഞു"

"സത്യമായിട്ടൂ കഴിഞ്ഞോ?"

"കഴിഞ്ഞു..പെണ്ണ് പ്രസവിക്കുകയും ചെയ്തു... നാളെ ഇരുപത്തട്ട് കെട്ട്.. അടുത്ത മാസം മാമോദീസായും...എന്തേ?"

"ഒന്നുമില്ല.... ഞാൻ ചുമ്മാ വിശേഷം ചോദിച്ചന്നേ ഉള്ളൂ..."

"എന്നാ ശരി... ഞാൻ പൊയ്ക്കോട്ടേ...."

അങ്ങനെ നാട്ടാരായിട്ട് കല്യാണം കഴിപ്പിച്ചു... ഇനി എന്തെല്ലാം വിശേഷ  ചോദ്യങ്ങൾക്കാണാവോ ഉത്തരം പറയേണ്ടത്...
: :: ::