Saturday, April 27, 2013

തണൽ തേടുന്നവൾ

മോർണിംങ് ഷിഫ്റ്റ് കഴിഞ്ഞ് യൂണിഫോം മാറാനായി ഡ്രസ് ചെയ്ഞ്ചിംങ് റൂമിലേക്ക് പോകാനായി ലിഫ്റ്റിൽ നിൽക്കുമ്പോഴാണ് ഫോണിന്റെ വൈബ്രേഷൻ അറിഞ്ഞത്. സൈലന്റ് മോഡിൽ കിടന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ പപ്പയുടെ ഫോണിൽ നിന്ന് നിന്ന് പന്ത്രണ്ട് മിസ്ഡ് കോൾ. എന്തെങ്കിലും ആവശ്യമില്ലാതെ പപ്പ ഇങ്ങനെ വിളിക്കില്ല. ഡ്യൂട്ടി സമയത്ത് ഫോണ് അറ്റൻഡ് ചെയ്യാൻ പെർമിഷൻ ഇല്ലാത്തതുകൊണ്ട് ഫോൺ സൈലന്റ് മോഡിലാക്കി യൂണിഫോമിന്റെ കോട്ടിന്റെ പോക്കറ്റിൽ ഇടുന്നതാണ് പതിവ്. സാധാരണ ഇടയ്ക്കെപ്പോഴെങ്കിലും ചായ കുടിക്കാൻ അല്പം സമയം കിട്ടുമ്പോൾ ഫോൺ എടുത്ത് നോക്കാറുള്ളതാണ്. ഇന്നാണങ്കിൽ ചായ കുടിക്കാനും സമയം കിട്ടിയില്ല.എല്ലാ ബെഡിലും പേഷ്യന്റ് ഉണ്ടായിരുന്നു. അവൾ ലിഫ്റ്റിൽ നിന്നിറങ്ങിയ ഉടനെ തിരിച്ച് ഫോൺ ചെയ്തു. ഫോൺ എടുത്തത് അമ്മ. എടുത്ത ഉടനെ അമ്മയുയ്ടെ ചോദ്യം

"നീ എവിടെ പോയി കിടക്കുകയായിരുന്നു.."

"ഞാൻ ഡ്യൂട്ടിയിലായിരുന്നു അമ്മേ.."

അമ്മയുടെ ശബ്ദ്ദത്തിലെ പതർച്ച അവൾ തിരിച്ചറിഞ്ഞിരുന്നു

"എന്തിനാ അമ്മേ വിളിച്ചത്?"

അപ്പുറത്ത് നിന്ന് നിശബ്ദ്ദത കൂടിയപ്പോൾ അവൾ വീണ്ടും ചോദിച്ചു

"എന്തുപറ്റി?"

"പപ്പയ്ക്ക് അസുഖം കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ. ഐ.സി.യു.വിലാ. നിനക്കൊന്ന് വരാൻ പറ്റുമോ?പപ്പായ്ക്ക് നിന്നെ കാണണമെന്ന് പറഞ്ഞു".

"ലീവ് കിട്ടുമോന്ന് അറിയില്ലാ അമ്മാ...ഇപ്പോ സ്റ്റാഫ് ഷോട്ടേജും ഉണ്ട്..ഞാനൊന്ന് ചോദിക്കട്ട്..ഞാനൊരു അരമണീക്കൂർ കഴിഞ്ഞ് തിരിച്ചു വിളിക്കാം"അവൾ പറഞ്ഞു.

"എങ്ങെനെയെങ്കിലും വരാൻ നോക്ക് മോളേ" അമ്മ ഫോൺ വെച്ചു

അവൾ യൂണീഫോം മാറാതെ വീണ്ടും ലിഫിറ്റിൽ കയറി തന്റെ വാർഡിലേക്ക് പോയി.

വാർഡിലെ ഡ്രഗ് പ്രിപ്പറേഷൻ ടേബളിലെ ടെബിളിൽ നിന്ന് ലീവ് ഫോം എടുത്ത് അവൾ പൂരിപ്പിച്ചു. ലീവ് ഫോം എടുക്കുമ്പോൾ തന്നെ പലരും ശ്രദ്ധിക്കുന്നത് അവൾ അറിഞ്ഞു.  ഈവനിംങ് ഷിഫ്റ്റിലുള്ള ടീം ലീഡറോട് കാര്യം പറഞ്ഞു. വാർഡ് ഇന്‍ചാർജിനോട് ചോദിക്കൂ എന്ന് എന്ന് പറഞ്ഞ് ടീം ലീഡർ മാറി. ഇന്‍ചാർജിനോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരായിരം പരാതികൾ. ഇവിടേ സ്റ്റാഫ് ഷോട്ടേജ് ഉള്ളത് തനിക്കറിഞ്ഞുകൂടേ, എല്ലാവരും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോയാൽ ഞാൻ എങ്ങനെ ഉള്ള സ്റ്റാഫിനെ കൊണ്ട് വാർഡിലെ ഡ്യൂട്ടി ചെയ്യിക്കും. ഇടയ്ക്കിടയ്ക്ക് ലീവ് എടുക്കാനാണങ്കിൽ നാട്ടിൽ തന്നെ നിന്നാൽ പോരേ... എന്നൊക്കെയുള്ള ചോദ്യങ്ങൾ..

"മാം..പപ്പ ഐസിയുവിൽ ആയതുകൊണ്ടാ ലീവ് ചോദിക്കുന്നത്?" അവൾ പറഞ്ഞു.

"നിങ്ങളിങ്ങനെ പെഴ്സണൽ മാറ്റർ പറഞ്ഞ് ലീവ് എടുത്താൽ ഈ ഹോസ്പിറ്റിലിന്റെ കാര്യം എന്താവും... ഏതായാലും എനിക്ക് ലീവ് തരാൻ ബുദ്ധിമുട്ടാ.ഇയാളു സൂപ്രണ്ടിനോട് തന്നെ പോയി ചോദിച്ചോളു..." ഇന്‍ചാർജ് ലീവ് ഫോം തിരികെ കൊടുത്തു.

അവൾ യൂണിഫോം മാറാതെ തന്നെ നെഴ്സിംങ് സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നു. ഇന്‍ചാർജ് സൂപ്രണ്ടിനെ വിളിച്ച് സ്റ്റാഫ് ലീവ് ചോദിച്ചന്നും അങ്ങോട്ടേക്ക് വിട്ടിട്ടൂണ്ടന്നും വിളിച്ചു പറഞ്ഞിട്ടുണ്ടാവും. പതിനഞ്ച് മിനിട്ട് കാത്തിരുന്നിട്ടാണ് സൂപ്രണ്ടിനെ കാണാൻ പറ്റിയത്... സൂപ്രണ്ടിനോട് എല്ലാം പറഞ്ഞ് കഴിഞ്ഞ ഉടനെ അവർ പറഞ്ഞു

"ഉടനെ ലീവ് തരാൻ ബുദ്ധിമുട്ടാ"

"മാഡം, പപ്പ ഐസിയു വിലാ..."

"അത്രവലിയ അസുഖം ഒന്നും ഇല്ലങ്കിലും പേഷ്യന്റിനെ ഐസിയുവിലേക്ക് മാറ്റുമെന്ന് തനിക്കറിയില്ലേ. ഐസിയുവിൽ കിടക്കുന്ന ആളിന്റെ അടുത്തേക്ക് ഇപ്പോൽ ചെന്നിട്ടും കാര്യമില്ലല്ലോ..ഐസിയുവിൽ ആണങ്കിൽ നെഴ്സുമാരും ഡോക്‌ടർമാരും ഉണ്ടല്ലോ. ഔട്ട്സൈഡിൽ നിന്ന് ആരയും അവിടെ നിർത്തത്തും ഇല്ലല്ലോ?"

"പപ്പയും മമ്മിയും മാത്രമേ ഉള്ളൂ വീട്ടിൽ. പപ്പ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ ഒറ്റയ്ക്കാണ്." അവൾ പറഞ്ഞു.

"അമ്മ ഒറ്റയ്ക്കാണങ്കിൽ പിന്നെ എന്തിനാണ് ജോലിക്കെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത്. അവിടെ തന്നെ അപ്പനെയും അമ്മയെയും നോക്കി നിന്നാൽ പോരായിരുന്നോ? ഏതായാലും പതിനഞ്ച് ദിവസം ലീവ് തരാനൊന്നും പറ്റില്ല". സൂപ്രണ്ട് പറഞ്ഞു.

അവൾക്ക് കരച്ചിൽ വന്ന് തുടങ്ങിയിരുന്നു. മനുഷ്യപറ്റില്ലാത്തവർ. അവൾ മനസിൽ പറഞ്ഞു.

"ഒരു കാര്യം ചെയ്യൂ.. പപ്പ ഹോസ്പിറ്റലിൽ അഡ്മിറ്റാണന്ന് പറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് ഒരു ലെറ്റർ വാന്ങി ഫാക്സ് ചെയ്ത് തരാൻ പറയൂ.." സൂപ്രണ്ട് പറഞ്ഞു.

അവൾ ഉടൻ തന്നെ പുറത്തിറങ്ങി അമ്മയെ വിളിച്ച് ആശുപത്രിയിൽ നിന്ന് ഒരു ലെറ്റർ വാന്ങി ഫാക്സ് ചെയ്യാൻ പറഞ്ഞു. ഫാക്സ് അയിച്ചിട്ടുണ്ടന്ന് പറഞ്ഞ് പതിനഞ്ച് മിനിട്ടിനിള്ളിൽ  അമ്മ തിരിച്ചു വിളിച്ചു. അവൾ വീണ്ടും സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. സൂപ്രണ്ട് ഫാക്സ് കൈയ്യിൽ പിടിച്ച് ഇരിക്കുകയാണ്.

"ഡയബ്റ്റിക്സ് കൂടിയതിനല്ലേ ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അതൊക്കെ സാധാരണ അസുഖമല്ലേ. അതിനിങ്ങനെ ലീവ് വാന്ങി പോകേണ്ട കാര്യം ഒന്നും ഇല്ലല്ലോ?" സൂപ്രണ്ട് പറഞ്ഞ്.

അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്നു.

"മാഡം. എന്റെ പപ്പയാ ഐസിയുവിൽ കിടക്കുന്നത്. എനിക്കേതായാലും പോയാലേ പറ്റൂ.മാഡം ലീവ് തന്നില്ലങ്കിൽ ഞാൻ റിസൈൻ ലെറ്റർ തന്നിട്ട് പൊയ്ക്കോളാം" അവൾ പറഞ്ഞു.

"പത്ത് ദിവസം വേണമെങ്കിൽ ലീവ് തരാം. പത്തു ദിവസത്തിൽ കൂടുതൽ ലീവ് തരാൻ പറ്റില്ല. പത്ത് ദിവസം കഴിഞ്ഞ് തിരിച്ച് ഡ്യൂട്ടിക്ക് കയറിയില്ലങ്കില്‍ പിന്നെ ഇങ്ങോട്ട് വരേണ്ട" സൂപ്രണ്ട് പറഞ്ഞു.

അവൾ സൂപ്രണ്ടിന്റെ മുറിയിൽ നിന്നിറങ്ങി. പത്തു ദിവസത്തെ ലീവ് കിട്ടീയ വിവരം അമ്മയെ വിളിച്ചു പറഞ്ഞു. നാളെ തത്ക്കാൽ കിട്ടൂമെങ്കിൽ മറ്റെന്നാൾ തിരിക്കാമെന്ന് അമ്മയോട് പറഞ്ഞു. മൂന്നു ദിവസം അങ്ങോട്ടൂം മൂന്നു ദിവസം ഇന്ങോട്ടുമായി ആറുദിവസം ട്രയിനിൽ തന്നെ പോകും. നാലു ദിവസം പപ്പയുടെയും മമ്മിയുടെയും കൂടെ നിൽക്കാൻ പറ്റും.

പിറ്റേന്ന് നാലുമണിക്കു തന്നെ എഴുന്നേറ്റ് അവൾ കൂട്ടൂകാരിയെയും കൂട്ടി റയിൽവേ സ്റ്റേഷനിലേക്ക് നടന്നു.അടുത്ത് വന്ന് നിർത്തിയ ഓട്ടോകളിൽ ഒന്നും കയറാതെ മഹാനഗരത്തിലെ തിരക്ക് ഒഴിഞ്ഞ വഴിയിലൂടെ അവർ നടന്നു. സ്റ്റേഷനിലേക്ക് പത്തിരുപത് മിനിട്ട് നടക്കാനുള്ള ദൂരം ഉണ്ടായിരുന്നു. റിസർവേഷൻ സെന്ററിലെ സ്ത്രികൾക്കായുള്ള ക്യുവിൽ നാലാമതായി അവൾ സ്ഥാനം പിടിച്ചു.മിനിട്ടുകൾ കഴിയുന്തോറും ക്യൂവിന്റെ നീളം കൂടി കൂടി വന്നു. ഏഴുമണിയായപ്പോൾ കൂട്ടൂകാരി തിരികെ പോയി. പിന്നയും മൂന്നു മണിക്കൂറിന്റെ കാത്തിരിപ്പ്. അവൾ വെറുതെ ക്യൂവിൽ നിൽക്കൂന്നവരുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു .ക്യൂവിന്റെ ആദ്യ സ്ഥാനങ്ങളിൽ ഉള്ളവരുടെ മുഖത്ത് ആശ്വാസമാണ്. തത്ക്കാൽ ടിക്കറ്റ് കൊടുക്കാൻ തുടങ്ങി അഞ്ച് മിനിട്ടിനുള്ളിൽ അവൾക്ക് ടിക്കറ്റ് കിട്ടി.. അവൾ ടിക്കറ്റും ബാലൻസും ഒക്കെ നോക്കി ഉറപ്പാക്കുമ്പോൾ തന്നെ കേരളത്തിലേക്കൂള്ള ടിക്കറ്റുകൾ വെയ്‌റ്റിംങ് ലിസ്റ്റ് ആയന്ന് പറയുന്നത് കേട്ടു.

ഈവനിംങ് ഷിഫ്റ്റിൽ ജോലിചെയ്യുമ്പോൾ അവളുടെ മനസ് നാട്ടിൽ ആയിരുന്നു. പപ്പയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ടാവും. ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് അമ്മയെ വിളിച്ച് ചോദിച്ചായിരുന്നു. മനസ് പതറാതിരിക്കാൻ അവൾ വളരെ ശ്രദ്ധിച്ചു. പേഷ്യന്റിനു ഇൻഞ്ചക്ഷൻ എടുക്കുമ്പോൾ കൈ വിറയ്ക്കുന്നത് അവൾ അറിഞ്ഞിരുന്നു. വേദന എടുത്ത പേഷ്യന്റ് എന്തക്കയോ പറഞ്ഞു. അയാളോട് ഒന്നും തിരിച്ച് പറയാതെ അവൾ പുഞ്ചിരിച്ചുകൊണ്ട്   കോട്ടണ്‍ എടുത്ത് അമർത്തി തൂത്തു.

വീട്ടിൽ ചെല്ലുമ്പോൾ കുറച്ചെങ്കിലും പണം നൽക്കേണ്ടേ? മകൾക്ക് പതിനാറായിരം രൂപ മാസശമ്പളം  കിട്ടൂമെന്നാണ് അവർ കരുതുന്നത്. പിടിത്തം എല്ലാം കഴിഞ്ഞ് കിട്ടൂന്നത് പന്ത്രണ്ടായിരം രൂപ. അതിൽ നിന്ന് വേണം വാടകയും ഭക്ഷണവും എല്ലാം. വീട്ടിലേക്ക് നാലായിരമോ അയ്യായിരമോ അയച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഉണ്ടാവില്ല ബാക്കി. അതുകൊണ്ട് എഡ്യൂക്കേഷൻ ലോണിന്റെ പലിശയും കുറച്ചു മുതലും തിരിച്ചടയ്ക്കാൻ പറ്റും. എത്രനാൾ ജോലി എടുത്താലാണ് ലോൺ ഒന്നു അടച്ചു തീർക്കാൻ പറ്റുക. തങ്ങളെപ്പോലുള്ളവരുടെ ആ നിസഹായവസ്ഥയാണ് ഹോസ്പിറ്റൽ നടത്തിപ്പുകാർ മുതലെടുക്കുന്നത്. എല്ലാം സഹിക്കുന്നത് കിട്ടൂന്ന ശമ്പളം കൊണ്ട് ലോൺ തിരിച്ചടയ്ക്കാൻ പറ്റുമല്ലോ എന്ന് കരുതിയാണ്. ആശുപത്രിയിൽ ജോയിൻ ചെയ്യാൻ നേരത്ത് തന്ന അപ്പോയിന്റ്‌മെന്റ് ഓർഡറിൽ പതിനാറായിരം രൂപയിൽ നിന്ന് പി.എഫും ,ഇ എസ് ഐയും കുറയ്ക്കുമെന്ന് മാത്രമായിരുന്നു. പക്ഷേ സാലറി സ്ലിപ്പിൽ അതിൽ നിന്ന് വീണ്ടും പി.എഫും ,ഇ എസ് ഐയും കുറയ്ക്കും. എമ്പ്ലോയർ കൊടുക്കേണ്ട പി.എഫും ,ഇ എസ് ഐയും എമ്പ്ലോയുടെ സാലറിയിൽ നിന്നു തന്നെ എടുക്കുന്നു. ചോദിച്ചാൽ പറയും ഇതിവിടിത്തെ നിയമമാ ഇത് അനുസരിക്കാൻ വയ്യങ്കിൽ വിട്ടിട്ട് പൊയ്ക്കോളൂ. ഫിസിക്കൽ ടോർച്ചറിംങും മെന്റൽ ടോർച്ചറിംങും സഹിക്കാനാവാതെ പലരും ഒന്നും പറയാതെ പോകും. ഒരാൾ പോകുമ്പോൾ രണ്ട് പേർ ജോലിക്ക് വരികയും ചെയ്യും. എന്നിട്ടൂം ആവശ്യത്തിനു സ്റ്റാഫില്ല.

തന്റെ കൂടെ ജോയിൻ ചെയ്ത ഒരു പെൺകുട്ടി പോയതവൾ ഓർത്തു. പേഷ്യന്റിനെ റൂമിലേക്ക് കൊണ്ടുവന്നപ്പോൾ ഫിൽ ചെയ്യേണ്ട ഫയൽ താമസിച്ചു പോയി എന്ന് പറഞ്ഞു ആ ബ്ലോക്കിലെ ഇൻചാർജ് ആ കുട്ടിയെ തെറിവിളിക്കുകയും കാലിൽ ഷൂഇട്ട് ചവിട്ടുകയും കൈയ്യൊക്കെ ഞുള്ളി പറിക്കുകയും ചെയ്തത്രെ.രണ്ട് ദിവസം ആ കുട്ടി പേടിച്ച് പനിപിടിച്ച് കിടപ്പിലായിരുന്നു. മൂന്നാം ദിവസം ഹോസ്പിറ്റലിൽ ആരോടും പറയാതെ അവൾ നാട്ടിലേക്ക് പോയി. 

ഷിഫ്റ്റ് കഴിഞ്ഞ് വന്ന് കൂട്ടുകാരോടെല്ലാം ചോദിച്ചിട്ടൂം ആരുടെ കൈയ്യിലും പൈസ ഇല്ല. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്. എക്സ്പീരിയൻസ് ആയി എന്നെങ്കിലും വിദേശത്ത് പോയി രക്ഷപെടാമന്ന് കരുതിയാണ് എല്ലാവരും ദിവസങ്ങൾ കഴിക്കുന്നത്. ആരുടെ കൈയ്യിലും പൈസ കാണാൻ ബുദ്ധിമുട്ട് തന്നെയാണ്. പൈസ ഇല്ലാതെ ഏതായാലും നാട്ടിലേക്ക് പോകാൻ പറ്റില്ല. .ഉറങ്ങാൻ കിടക്കുമ്പോൾ എവിടെനിന്നെങ്കിലും പൈസ അഡ്ജസ്റ്റ് ചെയ്ത് കിട്ടുമോൻ അവൾ ആലോചിച്ചു നോക്കി. ഒരു വഴിയേ ഉള്ളൂ,കഴുത്തിൽ കിടക്കുന്ന ഒന്നരപവന്റെ മാല പണയം വെയ്ക്കുക തന്നെ.ഒന്നരവർഷത്തെ സമ്പാദ്യം എടുത്ത് ഉണ്ടാക്കിയ മാലയാണ്.താൻ ഉണ്ടാക്കിയ ആകെയുള്ള സമ്പാദ്യം!!

രാവിലെ എഴുന്നേറ്റ് കൊണ്ടുപേകാനുള്ള സാധങ്ങൾ എല്ലാം ഒരു ചെറിയ ഷോൾഡർ ബാഗിൽ എടുത്തു വെച്ചു. എന്നിട്ട് പണയം വയ്ക്കാൻ മാലയുമായി ബാങ്കിലേക്ക് ഇറങ്ങി.ആവശ്യത്തിനു വന്നപ്പോൽ സ്വർണ്ണത്തിനു വില കുറയുന്നു. അതുകൊണ്ട് പവന് രണ്ടായിരം രൂപ കുറച്ചാണ്  ബാങ്കുകാർ പണയം എടുത്തത്. പക്ഷേ പലിശയ്ക്ക് കുറവൊന്നും ഇല്ല.പണയം വെച്ച് കിട്ടിയത് ഇരുപത്തിനാലായിരം രൂപ. അത് ബാങ്കിൽ അക്കൗണ്ടിലേക്ക് ഉടൻ തന്നെ ഇട്ടു. വേഗം തിരിച്ച് മുറിയിൽ ചെന്ന് ബാഗുമായി ഇറങ്ങി.

മൂന്നു ദിവസത്തെ മുഷിപ്പിക്കുന്ന ട്രയിൻ യാത്ര. റയിൽവേ സ്റ്റേഷനിൽ ഇറങ്ങി നേരിട്ട് ആശുപത്രിയിലേക്ക് അവൾ പോയി. അവളുടെ പപ്പയെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു.

അവൾ പപ്പയുടെ മുറിയിൽ ചെല്ലുമ്പോൾ പപ്പ തനിച്ചായിരുന്നു. അമ്മ കാന്റീനിൽ ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. അവൾ പപ്പയുടെ അടുത്ത് ചെന്നിരുന്നുപപ്പയുടെ മുഖത്ത് നല്ല ക്ഷീണമുണ്ട്. ഷേവ് ചെയ്യാത്തതുകൊണ്ട് മുഖത്തെ രോമങ്ങൾ വളർന്ന് അധികമായിരിക്കുന്നു. ഇപ്പോൽ പപ്പയെ കണ്ടാൽ പത്ത് വയസ് കൂടുതൽ തോന്നും. ഐവി ക്യാനുള കുത്തിയ കൈ അവൾ തന്റെ കൈയ്യിൽ എടുത്തു വെറുതെ തടവി കൊടുത്തു.

"ഇപ്പോ എങ്ങനെയുണ്ട് പപ്പാ" അവൾ ചോദിച്ചു.

"ഒന്നുമില്ല മോളേ പപ്പയ്ക്ക്...നീ ഇല്ലാത്ത കാശ് കളഞ്ഞ് ഇത്രയും ദൂരം വരേണ്ടിയിരുന്നില്ല..." അയാൾ പറഞ്ഞു.

"പപ്പയെ കാണാൻ ഞാൻ വന്നില്ലങ്കിൽ ഞാൻ ആരയാ കാണാൻ പോകുന്നത്. അല്ലങ്കിൽ ആരാ പപ്പായെ കാണാൻ വരുന്നത്?" അവൾ ചോദിച്ചു .

അയാൾ ഒന്നു ചിരിച്ചെന്നു വരുത്തി അവളുടെ കൈകളിൽ നിന്ന് തന്റെ കൈകൾ എടുത്ത് അവളുടെ തലമുടിയിൽ വെറുതെ തലോടി. അപ്പോൾ അയാളുടെ മനസിൽ തന്റെ കൈകളിൽ പിടിച്ച് കൊണ്ടു നടന്നു തുടങ്ങുന്ന കുഞ്ഞിലെ അവളായിരുന്നു..

"നീ മുടിയിൽ എണ്ണയെന്നും തേക്കാറില്ലേ മോളേ?"

"യാത്ര ചെയ്തതിന്റെ പപ്പാ"

അവൾ വീണ്ടും അയാളുടെ കൈകൾ എടുത്ത് തന്റെ കൈകളിൽ വെച്ചു. അവളുടെ കണ്ണീൽ നിന്നൊരു കണ്ണുനീർ തുള്ളി അയാളുടെ കൈകളിൽ വീണൂ പൊട്ടിച്ചിതറി തെറിച്ചു. അയാൾ അവളുടെ മുഖത്തേക്ക് നോക്കി.

"മോളെന്തിനാ കരയുന്നത്. പപ്പായ്ക്ക് ഒന്നും ഇല്ല. ഇച്ചിരി ഷുഗറുകൂടി ഒന്നു വീണന്നല്ലേ ഉള്ളൂ.ഇനി ഷുഗർ കൂടാതെ നോക്കിയാൽ പോരേ?" അയാൾ പറഞ്ഞു.

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ വന്നു. അവൾ അമ്മയെ നോക്കി. അമ്മയുടെ മുഖത്തും നല്ല ക്ഷീണമുണ്ട്. മൂന്നാലു ദിവസത്തെ ആശുപത്രി ജീവിതവും ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും  തിരിച്ചുമുള്ള ദിവസയാത്രകളും അമ്മയെയും പ്രായക്കൂടുതൽ ഉള്ളവൾ  ആക്കിയിരിക്കുന്നു.

ദീർഘ ദൂര യാത്രയുടെ ക്ഷീണം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

"നീ ഒന്നും കഴിച്ചിട്ടൂണ്ടാവില്ലല്ലോ, എന്തെങ്കിലും കഴിച്ചിട്ടു വാ മോളേ." അമ്മ പറഞ്ഞു.

അവൾ മുറിയില് നിന്ന് ഇറങ്ങിയപ്പോൾ അമ്മയും കൂടെ ചെന്നു.
"നിന്റെ മാലയെന്തിയേ മോളേ" അമ്മ ചോദിച്ചു. അവളുടെ കഴുത്തിൽ അപ്പോൾ കൊന്തമാലയായിരുന്നു..

"ട്രയിനിൽ കള്ളന്മാരുടെ ശല്യമുണ്ട്,ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് കൂട്ടുകാരിയുടെ കൈയ്യിൽ കൊടുത്തിട്ടാ വന്നത്"അവൾ മുഖത്ത് ഭാവ വെത്യാസം ഇല്ലാതെ പറഞ്ഞു.താൻ പറഞ്ഞത് അമ്മ വിശ്വസിച്ചിട്ടൂണ്ടാവണം. അമ്മയുടെ കഴുത്തിലും കൊന്തമാലയാണ് കിടക്കൂന്നതെന്ന് അവൾ കണ്ടു.ചോദിച്ചാൽ വീട്ടിൽ ഊരിവെച്ചിരിക്കുകയാണന്നേ ഇപ്പോൾ പറയൂ. കാന്റീനിലേക്ക് നടക്കുമ്പോൾ അവൾ കണക്കു കൂട്ടൂകയായിരുന്നു. മാസം രണ്ടായിത്തഞ്ഞൂറൂ രൂപ വെച്ച് തിരിച്ചടച്ചാൽ ഒരു വർഷം കൊണ്ട് ആ മാല തിരിച്ചെടുക്കാം.....

ക്യാന്റീനിൽ നിന്ന് ആഹാരം കഴിച്ച് അവൾ വരുമ്പോഴേക്കും തലേന്ന് ആശുപത്രിയിൽ ഉപയോഗിച്ച തുണികളും ഫ്ലാസ്കും ഒക്കെ അമ്മ ഒരു കവറിൽ എടൂത്തു വെച്ചിരുന്നു.

"നിനക്ക് കുളിക്കുകയൊക്കെ വേണ്ടേ?നമുക്ക് വീട്ടിൽ പോയിട്ട് വരാം." അമ്മ പറഞ്ഞു.

"പോയിട്ട് വൈകുന്നേരം ആകുമ്പോഴേക്ക് വന്നാൽ മതി.എനിക്കാണങ്കിൽ ഇപ്പം കുഴപ്പം ഒന്നും ഇല്ല. എന്തെങ്കിലും ആവശ്യം വന്നാൽ നേഴ്സുമാർ ഉണ്ടല്ലോ?" പപ്പ പറഞ്ഞു.

അവളും അമ്മയും വീട്ടിലേക്ക് പോകാനായി ഇറങ്ങി. ബസിൽ പതിവില്ലാത്ത തിരക്ക്. നിന്ന് യാത്രചെയ്യേണ്ടിവന്നതുകൊണ്ടായിരിക്കും ബസ് ഇറങ്ങി കഴിഞ്ഞപ്പോൽ അമ്മയ്ക്ക് കവറുമായി നടക്കാൻ ബുദ്ധിമുട്ട്. അവൾ അമ്മയുടെ കൈയ്യിൽ നിന്ന് കവറു വാന്ങി.

വീടിന്റെ മുറ്റത്ത് കരയിലകൾ കൂട്ടം കൂടി കിടപ്പുണ്ട്. "എന്തൊരു കരയിലയാ ദിവസവും വീഴുന്നത്" അങ്ങനെ പറന്ഞു കൊണ്ടാണ് അമ്മ വാതിൽ തുറന്നത്. അമ്മ തുണിമാറി അടുക്കളയിലേക്ക് പോയതും അവൾ കുളിക്കാനായി കയറി. കുളികഴിഞ്ഞ് ഇറങ്ങി. വന്നയുടനെ ആശുപത്ര്യിൽ നിന്ന് പപ്പയുടെ ഫോൺ. ഡോക്ടർ വന്ന് ഡിസ്ചാർജ് എഴുതി. അവൾ തനിയെ പപ്പയെ കൊണ്ടൂവരാൻ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവളുടെ കൂടെ അമ്മയും ചെന്നു. മുറിയിൽ പപ്പയുടെ അടുത്ത് ചെന്നപ്പോൾ അയാൾ പോകാനായി തയ്യാറായി ഇരിക്കുകയായിരുന്നു. ബില്ല് എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ നഴ്സിംങ് സ്റ്റേഷനിൽ ചെന്ന് ബില്ല് തിരക്കി. പത്തിമിനിട്ടിനകം ബില്ല് ശരിയാക്കി കിട്ടൂമെന്ന് അവർ പറഞ്ഞു. പത്ത് മിനിട്ട് അവളവിടെ തന്നെ നിന്നു.നഴ്സ് ബില്ല് തയ്യാറാക്കി നൽകി. അവളത് വാന്ങിയിട്ട് നോക്കി. പതിനെണ്ണായിരം രൂപ.

ആശുപത്രിയിലെ എ.റ്റി.എം കൗണ്ടറിൽ നിന്ന് ഇരുപതിനായിരം രൂപ എടുത്ത് കൗണ്ടറിൽ പണം അടച്ചു. പണം അടച്ച രസീതുമായി നഴ്സിംങ് സ്‌റ്റേഷനിൽ എത്തി ഡിസ്ചാർജ് പേപ്പർ വാന്ങി. അമ്മ റൂമിൽ നിന്ന് അവിടെക്ക് വന്നു.

"നീ എവിടെ പോയതായാരുന്നു. ബില്ല് വന്ന് ചോദിച്ചപ്പോൾ ബില്ല് നീ വാന്ങിച്ചന്ന് പറഞ്ഞു..ബില്ലെവിടെ?" അമ്മ ചോദിച്ചു

"ഞാൻ അടച്ചു. ഇനി വീട്ടിൽ പോയാൽ മതി" അവൾ പറഞ്ഞു.

"നീ ബില്ലടച്ചോ? അത്രയും പൈസ ...."

"എന്റെ കൈയ്യിൽ ഉണ്ടായിരുന്നു.."അമ്മ ചോദ്യം പൂർത്തിയാക്കുന്നതിനു മുമ്പ് അവൾ പറഞ്ഞു.

അമ്മ അവളുടെ മുഖത്തേക്ക് നോക്കി.

"ട്രയിനിൽ കള്ളന്മാരുടെ ശല്യമുള്ളതുകൊണ്ട് നി നിന്റെ മാല കൂട്ടൂകാരിയെ ഏൽപ്പിച്ചിട്ടൂ തന്നെയാണ് വന്നതല്ലേ?" അമ്മയുടെ ചോദ്യത്തിനു അവൾ ഒന്നും പറയാതെ നിന്നപ്പോൾ അവർ വീണ്ടൂം ചോദിച്ചു

"നീ അമ്മയോട് കള്ളം പറയാനും പഠിച്ചല്ലേ?"

"മാല വെറുതെ കഴുത്തിൽ ഇടുന്നതിലും നല്ലത് ആവശ്യത്തിനു ഉപകരിക്കുന്നതല്ലേ?" അവൾ പറഞ്ഞു.

ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ മൂന്നു ദിവസത്തിനുശേഷം മടങ്ങിപ്പോകാൻ ടിക്കറ്റ് എടുക്കുന്നതിനെ ക്കുറിച്ചായിരുന്നു അവൾ ചിന്തിച്ചത്. മൂന്നു ദിവസം മൂന്നു മണിക്കൂറുകൾ പോലെ കടന്നു പോയി. തിരികെ പോകാനായി ട്രയിന്‍ കയറ്റിവിടാനായി അമ്മയും പപ്പയും സ്റ്റേഷനിൽ ചെന്നു. ട്രയിൻ വന്ന് സീറ്റിൽ ഇരുന്നു കഴിഞ്ഞപ്പോൾ അമ്മ ജനാലയുടെ അടുത്ത് വന്നു.

"ഞാൻ നിന്റെ അക്കൗണ്ടിലേക്ക് രണ്ടു ദിവസത്തിനകം കുറച്ച് പൈസ ഇടാം. നീ ആ മാല എടുക്കണം". അമ്മ പറഞ്ഞു. അവളെന്തങ്കിലും പറയുന്നതിനു മുമ്പ് ട്രയിൻ നീന്ങിത്തുടങ്ങി.അവളുടെ കണ്ണിൽ നിറഞ്ഞു കൂടിയ കണ്ണുനീർ പപ്പയും അമ്മയും പ്ലാറ്റ്ഫോമിൽ നിന്ന് കൈവീശുന്ന കാഴ്ച മറച്ചു.
******************************

എഴുതുന്നതിനു എന്തെങ്കിലും തലക്കെട്ട്/പേര് ഇടുക എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. അതുകൊണ്ടാണ് ഈ കഥയ്ക്ക്(?) എന്തെങ്കിലും ഒരു പേരുവേണമല്ലോ എന്ന് കരുതി 'തണൽ തേടുന്നവൾ' എന്ന് പേരിട്ടിരിക്കൂന്നത്

Monday, April 8, 2013

അക്കങ്ങൾ ഇല്ലാത്ത ഘടികാരത്തിലെ സൂചികൾ

ചുവരിലെ ക്ലോക്കിലേക്ക് നോക്കി അയാൾ കിടന്നു. ആർക്കും കാത്തു നിൽക്കാതെ സൂചികൾ കറങ്ങുന്നു. സൂചികൾ കറങ്ങുന്നതിന് അനുസരിച്ചാണോ സമയം മുന്നോട്ട് പോകുന്നത് അതോ സമയം മുന്നോട്ട് പോകുന്നത്നു അനുസരിച്ചാണോ സൂചികൾ കറങ്ങുന്നത്. അറിയില്ല. പരസ്പരം പൂരകമായ ഒന്നാണ് കാലചക്രങ്ങളും ഘടികാരവും. തനിക്ക് ആ ക്ലോക്കിലെ സൂചികൾ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ സമയത്തെ പിടിച്ചു നിർത്താൻ കഴിയുമോ? ജീവിതം ആർക്കും വേണ്ടാതെ ഇങ്ങനെ പോകുമ്പോൾ സമയത്തെ താനെന്തിനു പിടിച്ചു നിർത്താൻ നോക്കണം? ആർക്കും വേണ്ടാത്ത ഇരുപത്തെട്ട് വർഷങ്ങൾ. ജീവനാംശത്തിന്റെ പേരിൽ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ കണക്കിന്റെ എസ്.എം.എസുകൾ ആണല്ലോ തനിക്ക് മാസത്തിന്റെ തുടക്കം കാണിക്കുന്ന സമയത്തിന്റെ ഏകകം. ഇരുപത്തട്ട് വയസായിട്ടും തനിക്കിപ്പോഴും ആ പണം വരുന്നുണ്ടല്ലോ? താൻ ഈ ഭൂമിയിൽ ജനിച്ചുപോയതിനു ജന്മം തന്നവർ നൽകുന്ന പ്രായശ്ചിത്തത്തിന്റെ പാപപരിഹാരം.

ഫോൺ ബെല്ലടിക്കുന്നു. അജയനാണ്.

"എടാ ഹരീ നീ എന്താ ഓഫീസിൽ വരാത്തത്?". അജയന്റെ ചോദ്യം.

ഓഫീസിൽ പോകാൻ സമയം ആയോ? അയാൾ ക്ലോക്കിലേക്ക് വീണ്ടൂം നോക്കി. സമയം പത്ത് പതിനഞ്ച്.
ഇത്രയും നേരം താൻ സൂചികൾ മാത്രമേ നോക്കിയിരുന്നുള്ളൂ. സൂചികളുടെ പിന്നിലെ അക്കങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

"സമയം പോയത് ഞാൻ അറിഞ്ഞില്ല. ഞാനിതാ വരുന്നു" അയാൾ ഫോൺ കട്ട് ചെയ്തു.

ഓഫീസിൽ എത്തിയപ്പോൾ പതിനൊന്നു മണി. തിങ്കളാഴ്ച ദിവസമുള്ള ടീം മിറ്റിംങിനു മറ്റുള്ളവർ കാത്തിരിക്കുന്നു. ഒരാഴ്ച ചെയ്യാനുള്ള ജോലികൾ എല്ലാവരയും ഓർമ്മിപ്പിച്ചു മീറ്റിംങ് കഴിഞ്ഞപ്പോൾ സമയം പതിനൊന്നര. സമയത്തെക്കുറിച്ച് താൻ മറ്റുള്ളവരോട് പറയുമ്പോൾ മനസിൽ അക്കങ്ങളില്ലാത്ത ഘടികാരത്തിൽ കറങ്ങുന്ന സൂചികൾ ആയിരുന്നു.

"നീ എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?" അജയന്റെ ചോദ്യം.

"അല്ല" അയാൾ മറുപിടി നൽകി.

"നീ വാ, നമുക്ക് കഴിച്ചിട്ട് വരാം." അജയൻ ഹരിയെ വിളിച്ചു.

"ഇന്നെന്താ കൊണ്ടുവന്നത്?" അയാൾ ഹരിയോട് ചോദിച്ചു.

"എന്താണന്ന് കൃത്യമായിട്ട് അറിയില്ല. ഇഢലിയും ചട്നിയും ആയിരിക്കും. പാത്രം തുറന്നാലേ അറിയൂ". ഹരി പറഞ്ഞു.

ലഞ്ച് റൂമിലെ ടേബിളിന്റെ മുന്നിലേക്ക് കസേര വലിച്ചിട്ട് അവർ ഇരുന്നു. ഇഢലി ചടനിയിൽ മുക്കി കഴിക്കുമ്പോൾ അജയന്റെ ചോദ്യം

"ഇന്നും ക്ലോക്കിലെ സൂചിയിൽ നോക്കിയായിരുന്നോ കിടപ്പ്? "

ഹരി അതിനുത്തരം പറയാതെ ഇഢലി ചട്നിയിൽ മുക്കി കഴിച്ചു കൊണ്ടീരുന്നു.
ഈ കമ്പിനിയിൽ അജയനും ഹരിയും ഒരുമിച്ചായിരുന്നു ജോലിക്ക് കയറിയത്. ആദ്യം താമസം ലോഡ്ജിൽ ആയിരുന്നെങ്കിലും പിന്നീട് ഒരു വീടെടുത്ത് അവർ മൂന്നുപേർ താമസം മാറി.ഒരാൾ ഓൺസൈറ്റ് വർക്കിനായി അഞ്ചാറുമാസം മുമ്പിന്ത്യയ്ക്ക് വെളിയിലേക്ക് പോയി .നാലുമാസം മുമ്പ് കല്യാണം കഴിഞ്ഞപ്പോൾ അജയന്‍ മറ്റൊരു വീടെടൂത്ത് മാറി. ഇപ്പോൾ ഹരി ഒറ്റയ്ക്കാണ് ആ വീട്ടിൽ താമസം.

"നീ ഒക്കെ ശരിക്ക് ഭാഗ്യം ചെയ്തവരാടാ." ഹരി സംസാരം തുടങ്ങിയപ്പോൾ അജയൻ ചിരിക്കുക മാത്രം ചെയ്തു.

"നിനക്ക് ആ ഭാഗ്യം വേണ്ടാന്ന് വെച്ചിട്ടല്ലേ? നിനക്കും കല്യാണം ഒക്കെ കഴിക്കാൻ സമയം ആയി. കല്യാണം കഴിച്ചാൽ നിന്റെ ക്ലോക്കിൽ നോക്കീയുള്ള കിടപ്പ് കുറയും" അജയൻ പറഞ്ഞു

"മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഭാഗ്യങ്ങൾ ഒക്കെ നഷ്ടപ്പെട്ടവനാ ഞാൻ. കോടതിവാരാന്തയിൽ അനാഥനായി നിൽക്കേണ്ടിവന്നപ്പോൾ ചുമ്മാ സമയം കളയാൻ നോക്കി നിന്നത് കോടതി കെട്ടിടത്തിന്റെ മുകളിലെ വലിയ ക്ലോക്കിലാ. ഞാനന്ന് കാണുമ്പോൾ ആ ക്ലോക്കിൽ അക്കങ്ങൾ ഒന്നും ഇല്ലായിരുന്നു..."

"നീ ഇതൊക്കെ എത്രയോ പ്രാവിശ്യം എന്നോട് പറഞ്ഞതാ. കഴിഞ്ഞതൊക്കെ മറക്കാൻ പറ്റില്ലന്ന് അറിയാം. പക്ഷേ അതൊക്കെ മറന്നാൽ, അക്കങ്ങളില്ലാത്ത ക്ലോക്കിലുള്ള നോട്ടവും ഇല്ലാതാക്കിയാൽ നിനക്കും ജീവിക്കാം" ഹരിയുടെ സംസാരത്തിന്റെ ഇടയ്ക്ക് കയറി അജയൻ പറഞ്ഞു.

അതിനുള്ള മറുപിടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൈ കഴുകാനായി ഹരി എഴുന്നേറ്റു.

"നീ ശനിയാഴ്ച രാവിലെ നോർത്ത് സ്റ്റേഷനിൽ പോയിരുന്നോ?" അജയൻ എഴുന്നേറ്റുകൊണ്ടാണ് ചോദിച്ചത്.

"പോയിരുന്നു. ഞാൻ പോയത് നീ എങ്ങനെ അറിഞ്ഞു?" ഹരി ചോദിച്ചു

"അതൊക്കെ അറിഞ്ഞു" അജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു. രണ്ടും പേരും ലഞ്ച് റൂമിൽ നിന്നിറങ്ങി.

"ഉച്ചയ്ക്കിനി കഴിക്കാൻ എപ്പോഴാ ഇറന്ങുന്നത്?" ഹരി ചോദിച്ചു.

"ഇനി ഉച്ചയ്ക്കൊന്നും വേണ്ട. പണി തീർത്തിട്ട് വൈകിട്ട് ഇറങി കഴിക്കാം" അജയൻ പറഞ്ഞിട്ട് തന്റെ ക്യാബിനിലേക്ക് കയറി.

നാലുമണിക്ക് അജയന്റെ ഫോൺ. കഫ്റ്റീരിയിലേക്ക് ചെല്ലാൻ. ആ ബിൽഡിമ്ങിലെ കമ്പ്നികൾക്കെല്ലാം കൂടിയുള്ള കോമൺ കഫ്‌ടീരിയ ആണ്. അന്നത്തെ ജോലിയെല്ലാം തീർത്തിരുന്നതുകൊണ്ട് ഹരി എഴുന്നേറ്റു കഫ്ടീരിയിലേക്ക് നടന്നു. ഹരിയും അജയനും എല്ലാം സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് അജയനുണ്ടാകുമെന്ന് ഹരിക്കുറപ്പായിരുന്നു. കഫ്റ്റീരിയയുടെ വാതിൽ തുറക്കുന്നതിനുമുമ്പുതന്നെ അജയൻ ഇരിക്കുന്നത് ഹരി കണ്ടിരുന്നത്. അജയന്റെ കൂടെ രണ്ട് പെൺകുട്ടികളും ഉണ്ട്. ഒന്ന് ഹരിയുടെ ഭാര്യയാണ്. ആ ബിൽഡിമ്ങിലെ മറ്റൊരു കമ്പ്നിയിൽ തന്നെയാണ് ഹരിയുടെ ഭാര്യയ്ക്ക് ജോലി. കല്യാണം കഴിഞ്ഞതിനു ശേഷം ഇവിടേക്ക് മാറിയതാണ്.അവരുടെ കൂടെയുള്ള പെൺകുട്ടി ഏതാണ്?

കഫ്റ്റീരയയുടെ വാതിൽ തുറന്ന് ഹരി അവരുടെ അടുത്തേക്ക് ചെന്നു. ഹരിയുടെയും ഭാര്യയുടേയും കൂടെ ഇരിക്കുന്ന പെൺകുട്ടിയെ ഹരി കണ്ടു.
അപർണ്ണ!!
ഒഴിഞ്ഞ കസേര അജയൻ നീക്കി ഇട്ടൂ. ഹരി ഇരുന്നു. ഹരി അജയനെ നോക്കി.അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ഹരിയും ചിരിച്ചു.

"ഹരിക്ക് ആളെ പരിചയമുണ്ടോ?" അപർണ്ണയെ നോക്കി കൊണ്ട്  അജയന്റെ ഭാര്യ ഹരിയോട് ചോദിച്ചു.

"ഉം..നേരത്തെ പരിചയമുണ്ട്" ഹരി പറഞ്ഞു.

"എന്നെ സ്കൂളിൽ പഠിപ്പിച്ച സാറിന്റെ മകളാ ഇവിടയാ ജോലിയന്ന് പറഞ്ഞ് കേട്ടിരുന്നു. പക്ഷേ ഇന്ന് നാട്ടീന്ന് വന്നപ്പോൾ റയിൽവേ സ്റ്റേഷനിൽ വെച്ചാ കണ്ടത്. സംസാരിച്ച് വന്നപ്പോൾ ഹരിയെ അറിയാമെന്ന് പറഞ്ഞു." അജയന്റെ ഭാര്യ പറഞ്ഞു.

"കോളേജിൽ വെച്ച് സമരത്തിന്റെ ഒക്കെ ഇടയിൽ കണ്ടിട്ടൂണ്ടായിരുന്നു. ഇവരൊക്കെ പറയുന്നതൊന്നും നമുക്ക് മനസിൽ ആകാത്തതുകൊണ്ട് പരിചയപ്പെടാനൊന്നും അന്ന് പോയില്ല. പിന്നെ ഇവിടെ വന്നപ്പോൾ ഒന്നു രണ്ടു പ്രാവിശ്യം കണ്ടപ്പോൾ കോളേജിന്റെ പേരും വർഷവും ഒക്കെ പറഞ്ഞ് പരിചയപ്പെട്ടതാ" അപർണ്ണ പറഞ്ഞു.

"ഭാഗ്യം!! കൂടെ ജോലിചെയ്തവരെപ്പോലും ഓർക്കുന്നില്ലന്ന് പറയുന്ന കക്ഷിയാഇത്. അപർണ്ണയെ ഒക്കെ ഓർത്തെടൂത്തന്ന് പറഞ്ഞാൽ അത്ഭുതമാ" അജയൻ പറഞ്ഞു.

"ഞാൻ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടതല്ലേ, ഇങ്ങനെ ഒരാൾ ഇവിടെയുണ്ടന്ന് സീനിയേഴ്സിലെ ചേച്ചിമാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ കണ്ടപ്പോൾ എന്നെ നേരത്തെ കണ്ട പരിചയം പോലും കാണിച്ചില്ല" അപർണ്ണ പറഞ്ഞു.

അപർണ്ണതന്നെയാണ് താൻ സ്റ്റേഷനിൽ ചെന്ന കാര്യം അജയനോട് പറഞ്ഞതന്ന് ഹരി ഉറപ്പിച്ചു.
"ഞങ്ങൾ പോവുകയാ..പിന്നെ കാണാം" അജയന്റെ ഭാര്യ പറഞ്ഞു. അജയന്റെ ഭാര്യയും അപർണ്ണയും ഒരുമിച്ച് എഴുന്നേറ്റു,
"നീ ആ പെൺകൊച്ചിന്റെ കൂടെ സ്റ്റേഷനിൽ ചെന്നന്ന് കേട്ടപ്പോൾ എനിക്കത്ര വിശ്വാസം വന്നില്ല" അവർ പോയിക്കഴിഞ്ഞപ്പോൾ അജയൻ പറഞ്ഞു.

"അന്നേരം തോന്നിയ ഒരു വട്ട്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോഴാ ആ കുട്ടിയെ കണ്ടത്. ഇന്ന് രണ്ടാം ശനിയാഴചയല്ലേ വീട്ടിൽ പോകുന്നില്ലേ എന്നു അത് ചോദിച്ചപ്പോഴാ വീടിനെക്കുറിച്ചൊക്കെ ഓർത്തത്. നമുക്കങ്ങനെ എപ്പോഴും കയറിചെല്ലാൻ പറ്റിയ വീടൊന്നും ഇല്ലന്ന് അതിനോട് പറഞ്ഞില്ല. എനിക്കെന്തോ വട്ട് തോന്നി ഞാൻ അതിന്റെ കൂടെയങ്ങ് നടന്നു. റയിൽവേസ്റ്റേഷനിലെ തിരക്ക് കണ്ട് ഞാനവിടെ നിന്നു. വീട്ടിലൊക്കെ പോകുന്നവരുടെ മുഖത്ത് എന്ത് സന്തോഷമാ. ആ കുട്ടിയും വീടിനെക്കുറിച്ചൊക്കെ എന്തക്കയോ പറഞ്ഞു. നിനക്കറിയാമല്ലോ അങ്ങനെ സന്തോഷത്തോടെ പറയാനുള്ള ഓർമ്മകളോ അനുഭവങ്ങളോ ഒന്നും എനിക്കു വീട്ടിൽ നിന്ന് ഉണ്ടായിട്ടീല്ല. പിന്നെ അതൊക്കെ ഉള്ളവർ പറയുന്നത് കേള്‍ക്കുമ്പോൾ  ഒരു സന്തോഷം തോന്നും. സത്യം പറഞ്ഞാൽ എനിക്കും അതിന്റെ കൂടെ ആ ട്രയിനിൽ തന്നെ അതിന്റെ നാട്ടിലും വീട്ടിലും ഒക്കെ പോയാൽ കൊള്ളാമെന്നുണ്ടായിരുന്നു... ഓർമ്മകളുടെ പിന്നാമ്പുറത്ത് പുകപിടച്ച് കിടക്കുന്ന വീടൊക്കെ ഒന്നു കാണാൻ പോകണമെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാ" ഹരി പറഞ്ഞു.
****************
"നോക്ക് ഹരീ, നീ ഇപ്പോഴും ഭൂതകാലത്തിന്റെ പോസ്റ്റ്മാർട്ടറിപ്പോർട്ടും നോക്കി ഇരുന്നാൽ ജീവിതം മുന്നോട്ടൂ പോകില്ല..". നിറംമങ്ങിയ പഴയ ഫോട്ടൊകൾ രാത്രിയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ അജയൻ പറഞ്ഞത് ഹരി ഓർത്തു.

ഒന്ന് നാട്ടിൽ പോയാലോ. നാട്ടിൽ പോയിട്ട് കുറേ നാളായിരിക്കുന്നു. എന്നാണ് അവസാനം പോയതെന്ന് ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല. അവിടെ കാണാനും കാത്തുനിൽക്കാനും ആരുമില്ലങ്കിലും ഒന്നു പോകാം. ഒറ്റയ്ക്ക് പോകാൻ വയ്യ. അജയനെക്കൂടി വിളിക്കാം. അവനാകുമ്പോൾ തന്നെ മനസിലാക്കാൻ പറ്റും.
അജയനെ ഫോൺ ചെയ്തു.
"എടാ എനിക്കൊന്നു നാട്ടിൽ പോകണം,നിനക്കെന്റെ കൂടെ ഒന്നു വരാൻ പറ്റുമോ. നാളെതന്നെ തിരിച്ചു വരാം"

"എന്താ പെട്ടന്നൊരു തോന്നൽ" അജയൻ.

"എന്തോ , എനിക്കങ്ങനെ തോന്നി. നിനക്ക് നാളെ വരാൻ പറ്റുമോ?"

"നമുക്ക് മറ്റെന്നാൾ പോകാം. എനിക്ക് നാളെയൊരു വർക്ക് കൊടുക്കാനുണ്ട്"

"എന്നാ നമുക്ക് ബുധനാഴ്ച പോകാം" ഹരി ഫോൺ കട്ട് ചെയ്തു.

അക്കങ്ങളില്ലാത്ത ഈ ക്ലോക്കിൽ ഈ സൂചികൾ എന്തിനാണിങ്ങനെ കറങ്ങുന്നത്?കാലത്തിന്റെ വേഗത കൂട്ടാനോ കുറയ്ക്കാനോ കഴില്ലങ്കിലും സൂചീകൾ കറങ്ങുകയാണ്. മനുഷ്യന്റെ ജീവിതം മുന്നോട്ട് പോകുന്നത് ഈ ക്ലോക്കുകളുടെ ടിക്..ടിക്.. ശബ്ദ്ദത്തിലാണ്. എന്നെങ്കിലും ഈ സൂചികൾ നിലച്ചാലും കാലം മുന്നോട്ടു തന്നെ പോകും. കറങ്ങി തളരുന്ന സൂചികൾക്ക് മരണം ഉണ്ടാവുമോ?
മരണം .. ഒരു മനുഷ്യകാലത്തിന്റെ അവസാനം. കാലത്തിന്റെ കറക്കത്തിൽ ആ മരണത്തിന്റെ ശൂന്യത മാഞ്ഞു പോകും. 

ബുധനാഴ്ച രാവിലെ ഹരിയും അജയനും പുറപ്പെട്ടു. അജയനായിരുന്നു കാർ ഓടിച്ചിരുന്നത്. നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് മൂന്നാലുമണിക്കൂർ സമയത്തിന്റെ ദൂരം ഉണ്ടായിരുന്നു ഹരിയുടെ വീട്ടിലേക്ക്. അജയൻ രണ്ടുമൂന്നു തവണ ഹരിയുടെ കൂടെ ആ വീട്ടിലേക്ക് പോയിട്ടൂണ്ടായിരുന്നു.

"നീ എന്തിനാ ഇപ്പോൾ വീട്ടിലേക്ക് പോകുന്നത്?" അജയൻ ചോദിച്ചു.

"അറിയില്ലടാ" ഹരി പറഞ്ഞു.

വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞു. വഴിയിൽ പുല്ലു വളർന്നു നിൽക്കുന്നു.

"നിനക്കിതൊക്കെ ആരോടെങ്കിലും പറഞ്ഞ് വൃത്തിയാക്കിഇട്ടുകൂടേ. കാട്ടുജീവികൾക്ക് നല്ലൊരു താവളമായിട്ടൂണ്ട്" അജയൻ ചോദിച്ചു.

"അവർക്കെങ്കിലും ഈ വീടും മുറ്റവും കൊണ്ട് സന്തോഷം ഉണ്ടാകുന്നെങ്കിൽ ആകട്ട്. നമുക്ക് കിട്ടാത്ത സന്തോഷം അവർക്കും പാടില്ലന്ന് നമ്മളെന്തിനാ വാശി പിടിക്കുന്നത്" ഹരി പറഞ്ഞപ്പോൾ അജയൻ മൗനം പാലിച്ചു.

വീടിനു മുന്നിൽ കാർ നിർത്തി അവർ ഇറങ്ങി. വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ എന്തക്കയോ ഓടിപ്പോയി. ഹരി പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു . മുറിയിൽ പൊടിയും ചിലന്തിവലയും. ചിലന്തിവല ഒഴിവാക്കി അവർ അകത്തേക്ക് കയറി.

"വീടിന്റെ ഒരു താക്കോൽ അമ്മൂമയുടെ കൈയ്യിൽ ഉണ്ടന്നല്ലേ പറഞ്ഞത്? അമ്മൂമ വീടൊക്കെ വൃത്തിയാക്കുമെന്ന് നീ പറഞ്ഞിട്ടും ഉണ്ട്. അമ്മൂമ ഇപ്പോൾ ഇവിടേക്കോന്നും വരാറില്ലേ?" അജയൻ ചോദിച്ചു.

"അമ്മൂമ്മയെ അച്ഛൻ കൊണ്ടുപോയി"

"എവിടേക്ക്?"

"അവരുടെ അടുത്തേക്ക്. അനിയത്തിയുടെ പ്രസവം അടുത്തപ്പോള്‍ അച്ഛൻ വന്ന് കൊണ്ടുപോയതാ. ഇനി എന്നു വരുമൊന്നൊന്നും അറിയില്ല. ഒരു പക്ഷേ അവിടെ തന്നെ ആയിരിക്കും മരണവും. പാവം അമ്മൂമ്മ. അപ്പൂപ്പന്റെ അടുത്ത് തന്നെ ജീവിതാവസാനം ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നതാ"

"നീ എന്നോടിതൊന്നും പറഞ്ഞില്ലല്ലോ?"

"എന്തിനാടാ..ഞാനെന്റെ ഈ സന്തോഷം ഒക്കെ നിങ്ങളോട് പങ്കുവയ്ക്കുന്നത്. അച്ഛന്റെ രണ്ടാം ഭാര്യയിലുള്ള മകൾ കല്യാണം കഴിച്ചതോ അവൾക്ക് ഒരു കുഞ്ഞ് ജനിച്ചതോ.. എന്നെ വിളിക്കാത്ത കല്യാണത്തിന്റെ വിശേഷങ്ങൾ എനിക്ക് നിങ്ങളോട് പറയാൻ പറ്റുമോ?" ഹരിയുടെ ചോദ്യത്തിനു അജയൻ ഒന്നും പറഞ്ഞില്ല.

"നിനക്കറിയാമോ, ഈവാതിൽ പാളിക്കിടയിൽ ഞാനെത്രെ ദിവസം ഒളിച്ചു നിന്നിട്ടുണ്ടന്ന്. ഉറങ്ങാത്ത എത്രയോ ദിവസങ്ങൾ.. ഒരു ദിവസം രാത്രിയിൽ മുകളിലത്തെ മുറിയിൽ നിന്ന് തലയിൽ ചോരയുമായി ഇറങ്ങിവരുന്ന അമ്മയെ ഞാൻ ഈ കതകിന്റെ മറവിൽ നിന്നാണ് കണ്ടത്. അമ്മ ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുമ്പോൾ അമ്മേ എന്നുവിളിക്കാൻ ഞാനോടി വാതിക്കൽ എത്തിയപ്പോൾ പുറകിൽ നിന്ന് വന്ന അച്ഛൻ പുറത്തേക്ക് തള്ളിയിട്ട് പറഞ്ഞു, തള്ളേടെ കൂടെ എവിടെങ്കിലും പോയി ചാവടാ. പിന്നെ ഞാൻ അമ്മയെ കാണുന്നത് കുടുംബകോടതിയിലാ.അച്ഛൻ എന്നോട് പറഞ്ഞാതായി ഞാൻ ഇപ്പോഴും ഓർക്കുന്നത് ആ വാക്കാ, എവിടെങ്കിലും പോയി ചാവടാ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വയ്യാത്ത ഒരു അഞ്ചുവയസുകാരനിൽ നിന്ന് ഞാൻ വളർന്നു. പക്ഷേ ചത്തില്ല.അന്ന് എങ്ങനയാ ചാവാൻ പറ്റുന്നതെന്ന് അറിയാമായിരുന്നെങ്കിൽ  ഞാൻ ചത്തേനെ..." ഹരി കരഞ്ഞു കൊണ്ട് പൊടിപിടിച്ച കസേരയിൽ ഇരുന്നു.

"ഞാൻ എന്നൊക്കെ ഇവിടെ വന്നോ , അന്നെല്ലാം നീ എന്നോട് ഇതൊക്കെ പറഞ്ഞിട്ടുണ്ട്." അജയൻ പറഞ്ഞു.

"എനിക്കിതൊക്കയോ പറയാനുള്ളടാ.. എനിക്ക് ഈ വീടിനെക്കുറിച്ചുള്ള ഓർമ്മകളാ ഇതൊക്കെ."

ഓരോ മുറിയിലും കയറി ഇറങ്ങി കഴിഞ്ഞപ്പോൾ ഹരി പറഞ്ഞു.
"നമുക്കിനി പോകാം".

തിരിച്ചുള്ള യാത്രയിൽ വണ്ടി ഓടിച്ചത് അജയൻ ആയിരുന്നു. മണിക്കൂറുകളോളം ഹരി നിശബ്ദ്ദനായിരുന്നു.കൂടുതൽ ഒന്നും ചോദിക്കണ്ടായന്ന് അജയനും കരുതി.  പിന്നീടെപ്പോഴൊ ഹരി ഉറങ്ങിപ്പോയി.

അക്കങ്ങൾ ഇല്ലാത്ത നാലു ക്ലോക്കുകൾ ഉള്ള കോടതി സമുച്ചയത്തിലെ ക്ലോക്ക് ടവർ നോക്കി നിൽക്കുന്ന ആറുവയസുകാരൻ. കോടതി വാരാന്തയിൽ നിന്ന് നോക്കിയാൽ കാണുന്ന രണ്ട് ക്ലോക്കുകളിലെയും സമയം വേറെ വേറെ ആയിരുന്നു. വാരാന്തയിലൂടെ പോകുന്നവരെ ആ ആറുവയസുകാരൻ നോക്കി. തന്റെ അമ്മ അവരുടെ കൂട്ടത്തിൽ ഉണ്ടാവുമോ? അവസാനം അത് സംഭവിച്ചു. അച്ഛനും അമ്മയ്ക്കും വിവാഹമോചനം. ഏകമകനിൽ ആരും അവകാശം ഉന്നയിക്കാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നത്രെ. മകന്റെ പേരിൽ അഞ്ചുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇപ്പോഴത്തെ വീടും അച്ഛൻ നൽകണം. അമ്മ മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതുകൊണ്ട് അമ്മയ്ക്കു അച്ഛന്റെ കൈയ്യിൽ നിന്ന് ഒന്നും വേണ്ട. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന അമ്മ മറ്റൊരാളിന്റെ കൂടെ കാറിൽ കയറി പോകുമ്പോൾ അമ്മേ എന്നു വിളിക്കാൻ തുടങ്ങിയപ്പോള്‍ അപ്പൂപ്പന്റെ കൈകൾ തന്റെ വാ പൊത്തിയത്. ആ കൈകളിൽ വീണ വെള്ളത്തുള്ളികൾ തന്റെ മുഖത്തേക്ക് വീണപ്പോൾ  മുഖം ഉയർത്തി നോക്കിയപ്പോൾ അപ്പൂപ്പന്റെ കണ്ണിൽ നിന്ന് ഒഴുകി വീഴുന്ന കണ്ണുനീർ ആയിരുന്നു കണ്ടത്. താൻ വീണ്ടും ആ ക്ലോക്ക് ടവരിലേക്ക് നോക്കുമ്പോൾ അതിലെ ഒരു ക്ലോക്കിന്റെ സൂചികളുടെ ചലനം നിലച്ചിരുന്നു. മറ്റൊരു ക്ലോക്കിലെ സൂചികൾ അപ്പോഴും കറങ്ങുന്നുണ്ടായിരുന്നു. എപ്പോൾ നിലയ്ക്കുമെന്ന് അറിയാത്ത ചലനം.

ഹരി ഉറക്കത്തിൽ എന്തക്കയോ പറയുന്നുണ്ടോ? അജയൻ ഹരിയെ നോക്കി. അവന്റെ മുഖത്തുനിന്ന് വിയർപ്പുതുള്ളികൾ ഒഴുകുന്നു. അജയൻ തണലു നോക്കി വണ്ടി നിർത്തി.

"ഹരീ.."അജയൻ വിളിച്ചു.

ഹരി കണ്ണു തുറന്നു.
"നീ എന്താ വണ്ടി നിർത്തത്.?" ചുറ്റിനും കണ്ണോടിച്ചു കൊണ്ടാണ് ഹരി ചോദിച്ചത്.

"നിനക്കെന്താ പറ്റിയത്? നീ ആകെ വിയർത്തിരിക്കുന്നു. നീ ഇറങ്ങി മുഖം കഴുക്" കുപ്പിയിലെ വെള്ളം ഹരിക്ക് നീട്ടികൊണ്ട് അജയൻ പറഞ്ഞു.

"ഞാൻ പഴയ കാര്യങ്ങൾ എന്തോ ഓർത്തന്നു തോന്നുന്നു." ഹരി ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി. ഹരി മുഖം കഴുകിയപ്പോൾ അജയൻ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചിരുന്നു. പുകച്ചുരുളുകൾ വായുവിൽ അലിയുന്നത് നോക്കി ഹരി നിന്നു.

"ഞാൻ നിനക്കൊരു പ്രൊപ്പോസൽ കൊണ്ടുവന്നാൽ നിനക്ക് ഇഷ്ട്പ്പെടുമോ?" കത്തിയെരിഞ്ഞ സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കൊണ്ടാണ് അജയൻ ഹരിയോട് ചോദിച്ചത്.

"അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥനായി ജീവിക്കുന്ന ഒരുത്തന് ആരു പെണ്ണു തരും? അച്ഛനും അമ്മയും വിവോഹമോചനം നേടി വെവ്വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന ഒരുത്തനു പെണ്ണു ചോദിച്ച് ആരു പോകാൻ. സ്നേഹത്തോടെ പെരുമാറിയിരുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാ. മകൻ തിരുത്താനാവാതവണ്ണം മാറിപ്പോയതിൽ കണ്ണിരു കുടിച്ച് കുടിച്ച് അപ്പൂപ്പൻ മരിച്ചു.പിന്നെയുള്ളത് അമ്മൂമ. മകൻ വന്ന് വിളിക്കുമ്പോൾ അവർക്ക് പോകാതിരിക്കാനും ആവില്ലല്ലോ. അങ്ങനെ അമ്മൂമ്മയും പോയി. ആർക്കോ വേണ്ടി കറങ്ങുന്ന ക്ലോക്കിലെ സൂചിപോലെ ഞാൻ മാത്രം ബാക്കി"

"നിനക്കു വേണ്ടി ഞാനുണ്ടാവും. ഒരു വിവാഹം കഴിഞ്ഞാൽ നിന്റെ ഈ പൊട്ടത്തരങ്ങൾ മാറും. ആരോടും ഒന്നും പറയാതെ ഇങ്ങനെ കൊണ്ടു നടക്കുന്നതാ നിന്റെ പ്രശ്നം. നീ എന്തു പറയുന്നു?" അജയൻ ചോദിച്ചുകൊണ്ട് കാറിലേക്ക് കയറി.

"നീ ഇതുവരെ ഒന്നും പറഞ്ഞില്ല" അജയൻ ഹരിയോട് പറഞ്ഞു. അവർ ഹരിയുടെ താമസസ്ഥലത്ത് എത്താറായിരുന്നു.

"വിവാഹം എന്നൊക്കെ പറയുന്നത് ഒരു പരീക്ഷണമാ. എന്റെ അച്ഛനും അമ്മയും അതിൽ പരാജയപ്പെട്ടവരാ. പക്ഷേ അവരുടെ ഇപ്പോഴത്തെ ജീവിതത്തിൽ അവർ വിജയിച്ചവരാ. അവരുടെ യുദ്ധത്തിൽ പരാജയപ്പെട്ടത് ഞാൻ മാത്രമാ. സത്യം പറഞ്ഞാൽ മറ്റൊരു മനുഷ്യജീവനെകൂടി പരീക്ഷണത്തിനു വിട്ടു കൊടുക്കാൻ എനിക്കു പേടിയാ." ഹരി പറഞ്ഞു.

"എല്ലാം നിന്റെ തോന്നലാ ഹരീ. എനിക്ക് നിന്നെ അറിയാം. നിന്നെക്കുറിച്ച് അറിയാവുന്ന നിന്നെമനസിലാക്കുന്ന ഒരാള്‍  നിനക്ക് കൂട്ടായി വന്നാൽ ഭൂതകാലം എല്ലാം നിനക്ക് മറക്കാൻ കഴിയും. അങ്ങനെ ഒരാളെ ഞാൻ നിനക്കായി കണ്ടത്തിയാലോ?"

"അപ്പോൾ ആലോചിക്കാം" ഹരി പറഞ്ഞു

"ഉറപ്പ്"

"ഉറപ്പ്"

"അപർണ്ണയെക്കുറിച്ച് നിന്റെ അഭിപ്രായം എന്താ?" അജയൻ ചോദിച്ചു.

"പ്രത്യേകിച്ചൊരു അഭിപ്രായവും ഇല്ല"

"അപർണ്ണയുടെ വീട്ടിൽ അതിനിപ്പോൽ ആലോചനകൾ നടക്കുന്നുണ്ട്. നമുക്കിതൊന്ന് ആലോചിക്കാം" ഹരിയുടെ വീടിന്റെ മുന്നിൽ കാർ എത്തിയിരുന്നു. ഹരിയെ ഇറക്കിയിട്ട് അജയൻ പോയി.

പതിവുപോലെ ദിവസങ്ങൾ...
 ഭിത്തിയിലെ ക്ലോക്കിൽ സൂചികളുടെ കറക്കം നോക്കി കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഈ സമയത്ത് അജയൻ അല്ലാതെ മറ്റാരും വിളിക്കാനില്ല. കട്ടിലിൽ നിന്ന് ഫോൺ തപ്പിയെടുത്ത് നൊക്കിയപ്പോൾ അജയനല്ല. അറിയാത്ത ഒരു നമ്പർ. ഹരി കാൾ അറ്റൻഡ് ചെയ്തു. ഒരു പെൺശബ്‌ദ്ദം.
"ഹലോ  ആരാ?" ഹരി ചോദിച്ചു

"നമ്മളു പരിചയക്കാരാ. ഇന്നും കഫ്‌ടീരിയയിൽ നമ്മൾ കണ്ടിരുന്നു. മാഷിന്റെ ഒരു വിവാഹലോചന വീട്ടിൽ എത്തിയന്ന്.അച്ഛന്റെ സ്റ്റുഡന്റായ നീന ചേച്ചിയുടെ ആലോചനയാണത്രെ.അച്ഛൻ അഭിപ്രായം ചോദിച്ചിരിക്കുന്നു. എന്താ പറയേണ്ടത്"

"അപർണ്ണ?" ഹരി ചോദിച്ചു

"അതെ അപർണ്ണതന്നെ. എന്താ അഭിപ്രായം പറയേണ്ടതതെന്ന് പറഞ്ഞില്ല"

"അപർണ്ണ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്കൊന്നു കാണണം..." ഹരി പറഞ്ഞു.

"ഒക്കെ കാണാം, അപ്പോ ശരി, അക്കങ്ങള്‍ ഇല്ലാത്ത ക്ലോക്കിലെ സൂചികളുടെ കറക്കത്തെ കുറിച്ചുള്ള ഗവേഷ്ണം നടക്കട്ട്.." അപർണ്ണ ഫോൺ കട്ട് ചെയ്തു.

"സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിന്റെ ഭാഗം തന്നയാ ഈ ക്ലോക്കുകൾ. കോടതി വാരാന്തയിൽ ഞാൻ സമയം കളഞ്ഞത് അവിടത്തെ ക്ലോക്ക് ടവറിലെ ക്ലോക്കിൽ നോക്കിയാ. അപ്പൂപ്പന്റെ കൈ പിടിച്ച് ഞാൻ തൂണും  ചാരി നിൽക്കും. ചിലപ്പോൾ അമ്മൂമ്മയും കാണും. അച്ഛനും അമ്മയും പിരിഞ്ഞത് എന്തിനാണന്ന് സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല. ഞാൻ ആരോടും ചോദിച്ചില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ എനിക്കതൊക്കെ അന്ന് മനസിലാക്കാൻ കഴിയുമോ എന്ന് സംശയം. അപ്പൂപ്പൻ ആണങ്കിൽ അതിനു ശേഷം വല്ലപ്പോഴുമോ സംസാരിക്കുകയുള്ളായിരുന്നു. പഠിച്ചു പഠിച്ചു നല്ല നിലയിൽ എത്തി വിവാഹം കഴിക്കുമ്പോൾ ഒരിക്കലും ഒന്നും മനസിൽ വെച്ചുകൊണ്ട് പെരുമാറരുതെന്നും കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുതെന്നും അപ്പൂപ്പൻ എപ്പോഴും പറയുമായിരുന്നു" ഹരി പറഞ്ഞു. ഹരിയും അപർണ്ണയും അപ്പോള്‍ കടൽ കരയ്ക്കരയിൽ അസ്തമസൂര്യനെ നോക്കി ഇരിക്കുകയായിരുന്നു.

"ജീവിതത്തിൽ ഒത്തിരി സങ്കടം ആയിരുന്നല്ലേ?" അപർണ്ണ ചോദിച്ചു.

"സങ്കടം ഒക്കെ ആപേക്ഷികമല്ലേ. ജീവിതത്തിൽ സന്തോഷവും സങ്കടവും ഒക്കെ എപ്പോൾ വേണമെങ്കിലും വരാമല്ലോ. ചിലപ്പോൾ ജീവിതത്തിൽ ഇനി സന്തോഷം മാത്രം ആയിരിക്കുമല്ലോ?" ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞാനാരയും സങ്കടപ്പെടുത്താന് വരില്ല. അപർണ്ണയും ചിരിച്ചു കൊണ്ട് പറഞ്ഞു.
സൂര്യൻ കടലിൽ എരിഞ്ഞടങ്ങിയപ്പോൾ അവർ എഴുന്നേറ്റു.

"ഞാനൊരിക്കലും അമ്മയെ കുറ്റം പറയില്ല. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോകുമ്പോൾ എന്നെ കാണാൻ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കണം. നാലഞ്ച് വർഷം കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ എന്നെ വന്ന് കണ്ടോട്ടേയെന്ന് അപ്പൂപ്പനോട് ചോദിച്ചതാ. നിനക്കും അവനും വിഷമമാകും എന്ന് പറഞ്ഞ് അപ്പൂപ്പനാണ് വരണ്ടാ എന്ന് പറഞ്ഞത്. പക്ഷേ അമ്മ ഇപ്പോഴും അമ്മൂമ്മയെ വിളിക്കും.. അച്ഛന്റെയും അമ്മയുടെയും ഇടയിൽ എന്താണ് സംഭവിച്ചതന്ന് ഇപ്പോഴും അറിയില്ല. അവർ പിരിഞ്ഞത് ഒരു കണക്കിനു നന്നായി . അല്ലങ്കിൽ ആ വീട്ടിൽ ഞങ്ങൾ മൂന്നും ഒരു പക്ഷേ എനിക്കു ശേഷം ഉണ്ടാകുന്ന ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്കൂടി സങ്കടപ്പെട്ട് ജീവിക്കേണ്ടി വന്നേനെ. ഇതിപ്പോൾ ഞാൻ മാത്രം സങ്കടപെട്ടാൽ മതിയല്ലോ?" ഹരിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് അപർണ്ണ കണ്ടത്.

"കണ്ണ് തുടയ്ക്ക്.. ഇത് കഫ്ടീരിയാ... ഇനി നമുക്കീസങ്കടം ഒന്നും വേണ്ട" അപർണ്ണ പറഞ്ഞു. ടേബിളിൽ നിന്ന് ടിഷ്യൂ പേപ്പർ എടുത്ത് ഹരിക്കു നീട്ടീ. ഹരി അത് വാന്ങി കണ്ണ് തുടച്ചു.

നാലു മാസങ്ങൾ... പ്രണയത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടേയും കാലങ്ങൾ. ജീവിതത്തിലേക്ക് സന്തോഷം തിരികെ വരുന്നത് ഹരി അറിഞ്ഞു..

അധികം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വിവാഹം...

അപർണ്ണ വരുന്നതും നോക്കി ഹരി കട്ടിലിൽ കിടന്നു. ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി. സമയ സൂചികള്‍ക്ക് കറങ്ങാതിരിക്കാൻ ആവില്ലല്ലോ?

പാൽ നിറച്ച ഗ്ലാസുമായി അവൾ കയറി വരുമ്പോൾ അവൻ ക്ലോക്കിലെക്ക് നോക്കി കിടക്കുവായിരുന്നു...

"ഇന്നും ക്ലോക്കിലെ സൂചിയുടെ കറക്കം നോക്കിയാണോ ഉറക്കം"അവൾ ചോദിച്ചപ്പോൽ അവൻ ചിരിച്ചു. സങ്കടമില്ലാത്ത ചിരി.

"ഇനി ഒരിക്കലും ക്ലോക്കിലെ സൂചികൾ നോക്കി കിടക്കരുത്" അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു. ഒരു തലയിണയിൽ തലവെച്ച് അവർ കിടക്കുകയായിരുന്നു.
"ഇല്ല" അവൻ പറഞ്ഞു.

അവന്റെ കൈകൾ അവളുടെ മുഖത്തെ തന്റെ നേരെ തിരിച്ചു.
"ഇനി ഒരിക്കലും ഞാൻ അക്കങ്ങൾ ഇല്ലാത്ത ക്ലോക്കുകൾ സ്വപ്നം കാണില്ല" അവൻ പറഞ്ഞു

അവൾ ചിരിച്ചു. അവനും ചിരിച്ചു..

പ്രണയപുഷപങ്ങൾ അവർക്കായി വസന്തം തീർക്കുകയായിരുന്നു. പരസ്പരം പുണരുമ്പോൾ അവന്റെയുള്ളിൽ ഘടികാര സൂചികളുടെ കറക്കം ഇല്ലായിരുന്നു.
അവളുടെ നഗ്നതയിലൂടെ അവന്റെ ശ്വസനിസ്വാസങ്ങൾ ഉയർന്നു. അവളുടെ ചുണ്ടുകളിൽ നിന്ന് കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ അവളുടെ നഗ്നശരീരത്തിലൂടെ താഴേക്ക് ഒഴുകി ഇറങ്ങി. തന്റെ മാറിൽ അവന്റെ ചുണ്ടുകൾ അമരുന്നതവൾ അറിഞ്ഞു. നിശ്ബദ്ദമായ നിമിഷങ്ങളിൽ തന്റെ മാറിലൊഴുകി പരക്കുന്നത് അവന്റെ കണ്ണുനീർ ആണന്ന് മനസിലാക്കാൻ അവൾക്ക് അല്പം സമയം എടുത്തു....

"എന്താ പറ്റിയത്?എന്തിനാ കരയുന്നത്?" അവൾ ചോദിച്ചു.

"നിന്റെ മാറിന്റെ ചൂടേൽക്കുമ്പോൾ അമ്മയുടെ ഓർമ്മ. എനിക്കൊരു താരാട്ട് പാട്ട് പാടി തരുമോ?" അവൻ ചോദിച്ചു.

അവൾ പതിയെ താരാട്ട് പാടി. അവൻ തന്റെ മുഖം അവളുടെ നഗ്നമായ മാറിൽ ചേർത്തുവെച്ചു...  അക്കങ്ങൾ നഷ്‌ടപ്പെട്ടുപോയ മനസിലെ ഘടികാരത്തിലെക്ക് അക്കങ്ങൾ തിരികെ വരുന്നത് അവൻ അറിഞ്ഞു. അവളെ ഇറുകി പുണർന്നവൻ കിടന്നു....

അക്കങ്ങൾ ഉള്ള ഘടികാരത്തിന്റെ സൂചികളുടെ ശബദ്ദ്ങൾ മാത്രം അവശേഷിപ്പിച്ച് രാത്രി പകലിനു വഴിമാറി തുടങ്ങിയിരുന്നു ....

Thursday, March 7, 2013

സ്വപ്നങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണുന്നവൾ

ഇവൾ..
സ്വപ്ന വർഗീസ്...
26 വയസ്
അവിവാഹിത
ജനറൽ നെഴ്സ്
ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി

മസീഘട്ടിലെ ഫാത്തിമ മാതാ പള്ളിയിലേക്ക് അവൾ കയറി വരുമ്പോൾ സമയം രാത്രി ഒൻപതുമണി കഴിഞ്ഞായിരുന്നു. ജനുവരിയിലെ തണൂപ്പിൽ നിന്ന് രക്ഷപെടാനായി അവൾ തലയിൽ കൂടി ഷാൾ ചുറ്റിയിരുന്നു. ധരിച്ചിരിക്കൂന്ന സ്വെറ്ററിനേയും പിന്തള്ളി ശരീരത്തിലെ ഓരോ അണുവിനേയും കുത്തിനോവിച്ചിരുന്നു ജനുവരിയിലെ  തണൂപ്പ്. നിശബ്‌ദ്ദമായ പള്ളിയിലെ അവസാന നിരയിലെ ബഞ്ചിൽ അവൾ ഇരുന്നു.അവൾ ആ നിശബ്‌ദ്ദതയെ പ്രണയിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളം ആയിരുന്നു. .ആ നിശബ്‌ദ്ദതയിൽ ആയിരുന്നു അവൾ ഒരു ദിവസത്തെ ജീവിതം അവസാനിപ്പിച്ചിരുന്നത്. അൾത്താരയിലെ ക്രൂശിതരൂപത്തിലെക്ക് നോക്കി കൈകൾ കൂപ്പി കുരിശ് വരച്ച് അവൾ പോകാനായി എഴുന്നേറ്റു..

"ഇന്ന് എന്നോട് മിണ്ടാതെ പോവുകയാണോ?"

ചോദ്യം തന്നോടു തന്നെ ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. താനല്ലാതെ ഇപ്പോൾ ഈ പള്ളിയിൽ ആരും ഇല്ലല്ലോ? അവൾ ഒന്നും പറയാതെ നിന്നു. കഴിഞ്ഞ മൂന്നു വർഷമായി താൻ കേൾക്കുന്ന ശബ്ദ്ദം..

"എന്നോട് പിണക്കമാണോ?" വീണ്ടും ചോദ്യം. അവൾ ചോദ്യം കേട്ടിടത്തേക്ക് നോക്കി.

അൽഫോൺസാമ്മ. !!
ജപമാലയും കൈയ്യിൽ പിടിച്ച് ചിരിക്കുന്ന മുഖത്തോടെ അല്ഫോൺസാമ്മ!!

"ഞാനെന്തിനാ അല്‍ഫോൺസാമ്മേ പിണന്ങുന്നത്? നമ്മളെപ്പോലെ പാവം പിടിച്ച നേഴ്സുമാർ എന്തിന് പിണങ്ങാനാ" അവൾ പറഞ്ഞു കൊണ്ട് അൽഫോൺസാമ്മയുടെ രൂപത്തിനു മുന്നിൽ ചെന്നു നിന്നു.കഴിഞ്ഞ മൂന്നു വർഷവും അവളുടെ സങ്കടവും കൊച്ചു കൊച്ചു സന്തോഷവും എല്ലാം പറയുന്നത് ആ രൂപത്തോട് ആയിരുന്നു.

"ഇന്നെന്തേ ആശുപത്രിയിൽ വിശേഷങ്ങൾ ഒന്നും നടന്നില്ലേ? എന്നും എന്തെങ്കിലും ഒക്കെ വിശേഷം പറയാതെ പോകാതെയില്ലല്ലോ?" അല്ഫോൺസാമ്മ ചോദിച്ചു.

"ഇന്നും പതിവുപോലെ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങിയ ഓട്ടം തീർന്നപ്പോൾ എട്ടരയായി. എന്നും കേൾക്കുന്ന കുറ്റപ്പെടുത്തൽ ഇന്നും കേട്ടു. അത്രതന്നെ. അതെല്ലാം ഒരൂ ചെവിയിൽ കൂടി കയറി മറ്റേ ചെവിയിൽ കൂടി ഇറങ്ങിപ്പോവുകയും ചെയ്തു... ജീവിതം തീരും വരെ എല്ലാം സഹിക്കുക തന്നെ" അവൾ പറഞ്ഞു.

"ഇന്നെന്തോ സംഭവിച്ചിട്ടൂണ്ടല്ലോ.. ഒന്നുകിൽ ആശുപത്രിയിൽ നിന്ന് ചീത്ത കേട്ടൂ. അല്ലങ്കിൽ വീട്ടിൽ നിന്നു ഫോൺ വന്നു. ഇതിൽ ഏതോ നടന്നത്"

"വീട്ടിൽ നിന്നുള്ള ഫോൺ തന്നെ"

"പതിവു പോലെ കല്യാണലോചനയാണോ?"

"ഹും!!"

"എന്നിട്ടെന്ത് പറഞ്ഞു?"

"എന്തു പറയാൻ.. പറഞ്ഞതെല്ലാം കേട്ടു. വെറുതെ നാട്ടിൽ പോയി ടിക്കറ്റിന്റെ കാശു കണയാമന്നേ ഉള്ളൂ. എല്ലാവർക്കും ബി.എസ്.സിക്കാരെ മതി. ആർക്കും ഡിപ്ലോമക്കാരെ കല്യാണം കഴിക്കാൻ വേണ്ട. അല്ഫോൺസാമ്മയ്ക്ക് എല്ലാം അറിയാമല്ലോ...."അവൾ പകുതിക്ക് വെച്ച് നിർത്തി.

"ഞാനൊന്നും മറന്നിട്ടില്ല... നീ ഇതുവരെ ആറു പ്രാവിശ്യം ചെറുക്കനെ കാണാനായി നാട്ടിൽ പോയി. മൂന്നു പേർ നിന്നെ കാണാൻ ഇങ്ങോട്ട് വന്നു. അതിൽ ഒരാൾ നിന്നെ ഈ പള്ളിയിൽ വന്നാ കണ്ടത്. അന്ന് ഞാനും ഇവിടെ എല്ലാം കണ്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നല്ലോ?"

"എവിടെങ്കിലും നല്ല ജോലികിട്ടി പോയി രക്ഷ്പെടൂമല്ലോ എന്നു കരുതിയാ അച്ചാച്ചനും അമ്മാമയും എന്നെ ലോൺ എടുത്ത് നേഴ്സിംഗിനു വിട്ടത്. ഇനി കല്യാണത്തിനു കൂടി എന്തെങ്കിലും പണയം വെക്കാൻ വീട്ടിൽ ഒന്നും ഇല്ല.. വരുന്ന ആണൂങ്ങൾക്ക് കുറഞ്ഞത് നാലുലക്ഷവും പത്ത് പവനും വേണം. എനിക്കാകെയുള്ളത് മൂന്നു പവനാ. ഇവിടിത്തെ സ്വർണ്ണ ചിട്ടിയിൽനിന്ന് കൂടിയാൽ രണ്ട് പവനും കിട്ടൂം. പിന്നയും അഞ്ച് പവൻ വേണം. പിന്നെ ലക്ഷങ്ങൾ ഒക്കെ ഇപ്പോള്‍ വെറും സ്വപ്നമാ..." അവൾ പറഞ്ഞു

കുറച്ച് കഴിഞ്ഞിട്ടൂം അൽഫോൺസാമ്മ ഒന്നും പറഞ്ഞില്ല.
"എന്തേ,ഒന്നും പറയാത്തത്?" അവൾ ചോദിച്ചു.

"ഞാനെന്ത് പറയാനാ കുട്ടീ, നിന്റെ സങ്കടം ഒക്കെ കാണുമ്പോൾ എനിക്ക് തന്നെ വിഷമം തോന്നാറുണ്ട്. നിന്റെ മുന്നിൽ നിന്ന് എങ്ങനാ കരയുന്നത് എന്ന് കരുതി ഞാൻ കരയാത്തതാ."

"അയ്യേ, അല്ഫോൺസാമ്മ കരയുകയോ? മോശം..മോശം.. എനിക്കറിയാം എന്റെ സങ്കടം എന്നും കേട്ട് കേട്ട് അല്ഫോൺസാമ്മായ്ക്കും മടിത്തിട്ടൂണ്ടാവുമെന്ന്. എന്തു ചെയ്യാം, എനിക്കിവിടെ അല്ലാതെ വേറെ എവിടയും പോയി സങ്കടം പറയാൻ പറ്റാത്തതുകൊണ്ടാ ഇവിടെ തന്നെ വന്ന് സങ്കടം പറയുന്നത്. മുറിയിൽ ചെന്നാൽ എന്നെക്കാൾ സങ്കടം ഉള്ളവരാ അവിടെയുള്ളവർ..." അവൾ പറഞ്ഞിട്ട് അല്ഫോൺസാമ്മയുടെ മുഖത്തെക്ക് നോക്കി. ആ കണ്ണുകളിൽ തിളക്കമുണ്ടോ? കണ്ണുനീരിന്റെ തിളക്കം?

"അയ്യേ,അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ? തുടയ്ക്ക് തുടയ്ക്ക് ആരെങ്കിലും വന്ന് കണ്ടാൽ മോശമാ" അവൾ പറഞ്ഞു.

"നിങ്ങളെപ്പോലെ ഞങ്ങളെപ്പോലെയുള്ള വിശുദ്ധന്മാരുടേയും വാഴത്തപ്പെട്ടവരുടെയും കണ്ണുകൾ നിറയും.എല്ലാവരും പോയിക്കഴിയുമ്പോൾ ഞങ്ങളും കരയും" അല്ഫോൺസാമ്മ പറഞ്ഞു.

"അതു കൊള്ളമല്ലോ? ഞാൻ കരുതിയത് ഞങ്ങളെപ്പോലുള്ളവർക്ക് മാത്രമേ സങ്കടം ഉള്ളന്നാ... ഞാൻ എന്റെ സങ്കടം അല്ഫോൺസാമ്മയുടെ അടുത്ത് വന്ന് പറയും. അല്ഫോൺസാമ്മ സങ്കടം ആരുടെ അടുത്ത് പറയും?" അവൾ ചോദിച്ചു.

അല്ഫോൺസാമ്മ അവളുടെ അടുത്തേക്ക് ഇറങ്ങിവന്നു. "നമുക്ക് അവിടെ ഇരിക്കാം" അല്ഫോൺസാമ്മ പറഞ്ഞു. അവർ രണ്ടു പേരും ഒരു ബഞ്ചിൽ ചെന്നിരുന്നു.

"ഈ പള്ളിയിൽ നിന്ന് എല്ലാവരും പോയിക്കഴിയുമ്പോൾ ഞാനും മിഖായേലും കൂടി ഇവിടെ ഈ ബഞ്ചിൽ വന്നിരിക്കും. എന്നിട്ട് ഞങ്ങൾ എല്ലാവരുടെയും ദൂഃഖങ്ങൾ പറയും." അല്ഫോൺസാമ്മ പറഞ്ഞു. 

സ്വപ്ന അപ്പോഴാണ് മിഖായേൽ മാലാഖയെക്കുറിച്ച് ഓർത്തത്. അവർ ഇരുന്നതിനെ അഞ്ചാറു ബഞ്ചുകൾക്ക് മുന്നിലായി വശത്ത് മിഖായേൽ മാലാഖ നിൽപ്പുണ്ട്.

"ഞങ്ങൾ ദുഃഖങ്ങൾ പറയുമ്പോൾ പരസ്പരം നോക്കി കരയാതിരിക്കാനാണോ നിങ്ങളെ രണ്ടു പേരുടെയും നടുക്ക് രണ്ട് മൂന്ന് മറവുകൾ വെച്ചിരിക്കുന്നത്?" അവൾ ചോദിച്ചു. മീഖായേൽ മാലാഖയുടേയും അല്ഫോൺസാമ്മയുടേയും രൂപങ്ങളുടെ ഇടയിൽ രണ്ട് ഇഷ്ടികകെട്ടുകളുടെ മറവ് ഉണ്ടായിരുന്നു.

"അങ്ങനെ തന്നെ കൂട്ടിക്കോളൂ... " അല്ഫോൺസാമ്മ പറഞ്ഞു.

കുറേ നേരത്തേക്ക് സ്വപ്ന ഒന്നും മിണ്ടിയില്ല. അവൾ അല്ഫോൺസാമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

"എന്താ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത്?" അല്ഫോൺസാമ്മ ചോദിച്ചു..

"പണ്ട് ഞാനെന്റെ അമ്മാമയുടെ മുഖത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുമായിരുന്നു. പണ്ടന്ന് പറഞ്ഞാൽ ഒരു മൂന്നാലു വർഷം മുമ്പ് വരെ..അപ്പോൽ അമ്മാമ എന്റെ തലയിൽ കൂടി കൈകൾ ഓടിക്കും.. എന്റെ തലമുടി അമ്മാമ കൈവിരലുകൽ കൊണ്ട് കൊഠി തരുമായിരുന്നു" അവള്‍ പറഞ്ഞു.

"ഇപ്പോൾ പിന്നെന്താ നോക്കാത്തത്?" അല്ഫോൺസാമ്മ ചോദിച്ചു. സ്വപ്നയുടെ മുഖത്ത് ഒരു ചിരി വിടർന്നു. അതിൽ വേദനയുടെ നനവിണ്ടന്ന് അല്ഫോൺസാമ്മയ്ക്ക് അറിയാമായിരുന്നു..

"ഇപ്പോൾ അമ്മാമയുടെ കണ്ണുകളിലേക്ക് നോക്കിയാൽ ഞങ്ങൾ രണ്ടു പേരും കരഞ്ഞു പോകും. ഇരുപത്താറുവയസ് ആയ ഒരു പെൺകൊച്ചിനെ കെട്ടിച്ച് വിടാൻ കഴീയാത്ത ഒരമ്മയുടെ കണ്ണിൽ കാണുന്ന ആ ദയനീയത എനിക്ക് സഹിക്കാൻ പറ്റില്ല.ഞാനിപ്പോൾ അമ്മാമയുടെ മുഖത്തേക്ക് നോക്കാറില്ല.. അതുകൊണ്ടു കൂടിയാ നാട്ടിൽ പോകാൻ മടിക്കുന്നതും. സ്നേഹിക്കാൻ മനസുള്ള ആരുടെകൂടയും ജീവിക്കാൻ എനിക്ക് സമ്മതമാ. പക്ഷേ അച്ചാച്ചനും അമ്മാമയ്ക്കും എന്നെപ്രതി ഒത്തിരി സ്വപ്നങ്ങൾ ഉണ്ട്.. മോൾ വലിയ ഒരാളായി വരുന്നതും അവളുടെ കല്യാണവും ഒക്കെ അവരുടെ സ്വപ്നത്തിൽ ഉണ്ട്.. അവരുടെ സ്വപ്നങ്ങൾ എന്നിലൂടെ നടക്കുമെന്ന് കരുതിയായിരിക്കും എനിക്കവർ സ്വപ്ന എന്ന് പേരു പോലും ഇട്ടത്"

"എല്ലാം ഭംഗിയായി നടക്കും മോളെ... നിന്റെ അച്ചാച്ചനും അമ്മാമയും സ്വപനങ്ങൾ കണ്ടതുപോലെ എല്ലാം നടക്കും..."അല്ഫോൺസാമ്മ അവളെ ആശ്വസിപ്പിച്ചു.

"അല്ഫോൺസാമ്മയ്ക്ക് അറിയുമോ? ഒരുലക്ഷവും ഒന്നരലക്ഷവും കൊടുത്താൽ ഗൾഫിൽ പോകാൻ പറ്റും. ഞാൻ അത്രയ്ക്ക് എവിടെ നിന്ന് ഉണ്ടാക്കി കൊടുക്കും. അച്ചാച്ചനോട് പറഞ്ഞാൽ അച്ചാച്ചൻ എവിടെ നിന്നെങ്കിലും ഒക്കെ കടം വാന്ങിയാണങ്കിലും പൈസ ഉണ്ടാക്കിത്തരും.. പക്ഷേ ആ ലക്ഷത്തിന്റെ പലിശ അടയ്ക്കുന്നതിനു മുമ്പ് തിരിച്ച് വരേണ്ടിവന്നാലോ? അല്ഫോൺസാമ്മയ്ക്ക് അറിയാമോ,എന്റെ റൂമിന്റെ അടുത്ത റൂമിൽ ഒരു പെൺകുട്ടി ഉണ്ട്. അവളുടെ വീട്ടിൽ എല്ലാവരും കരുതി ഇരിക്കുന്നത് അവൾ ഗൾഫിലാണന്നാ.. ഒന്നരലക്ഷം രൂപ കൊടുത്ത് വിസവാന്ങി പോയതാ ഗൾഫിൽ, അവിടെ ചെന്നപ്പോള്‍ ജോലി പറഞ്ഞതൊന്നും അല്ല, മാനം വിൽക്കാനുള്ള അഭിമാനം അവൾക്കില്ലാത്തതുകൊണ്ട് അവൾ എങ്ങനയോ തിരിച്ചു പോന്നു... ഇപ്പോൾ ഭക്ഷണം പോലും ഉപേക്ഷിച്ച് മാസം തോറും പതിനായിരം രൂപ വീട്ടിലേക്ക് അയക്കും,ലോൺ അടയ്ക്കാൻ."

"മനുഷ്യരെല്ലാം സ്വാർത്ഥന്മാരാവുകയാ മോളേ... കാശുണ്ടാക്കാൻ അവർ ആരെവേണമെങ്കിലും വില്‍ക്കും"

വീണ്ടും രണ്ടു പേരും നിശബ്ദ്ദരായി. കുറച്ചു സമയത്തിനു ശേഷം സംസാരിച്ചു തുടങ്ങിയത് സ്വപ്നതന്നെ.

"ഞാനൊരാളെ സ്നേഹിക്കുന്നുണ്ട് അല്‍ഫോണസാമ്മേ, പക്ഷേ ഞാനിതുവരെ വീട്ടിൽ പറഞ്ഞിട്ടീല്ല. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ നിന്ന് വരുമ്പോൾ ട്രയിനിൽ വെച്ച് പരിചയപ്പെട്ടതാ.. ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ചില ദിവസങ്ങളിൽ ഞങ്ങൾ രണ്ടുപേരും നടന്ന് ലോട്ടസ് ടെമ്പളിൽ പോകും..അവിടെ കുറച്ച് നേരം ഇരിന്നിട്ട് തിരിച്ചു വരും. ഒരിക്കൽ എന്നോട് വിവാഹത്തെക്കുറിച്ച് ചോദിച്ചതാ. ഞാനൊരു മറുപിടി കൊടൂത്തില്ല. എന്താണ് പറയേണ്ടതന്ന് എനിക്കറിയില്ല..ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്?" അവൾ ചോദിച്ചു

"ഇഷ്ടമാണങ്കിൽ, ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന മാനസിക പൊരുത്തം ഉണ്ടങ്കിൽ സമ്മതിച്ചു കൂടേ?" അല്ഫോൺസാമ്മ ചോദിച്ചു.

"ഒരു ക്രിസ്ത്യാനി ക്രിസ്ത്യാനിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിർബന്ധം ആണോ? അവൾ ചോദിച്ചു

ഒരു നിമിഷം അല്ഫോൺസാമ്മ മിണ്ടിയില്ല.
"അപ്പോ,ആള് ക്രിസ്ത്യാനിയല്ല അല്ലേ?"

"ദൈവങളിലൊന്നും വലിയ വിശ്വാസം ഇല്ലാത്ത ആളാ" അവൾ പറഞ്ഞു.

ഒരു ചിരിയോടെ അല്ഫോൺസാമ്മ തുടർന്നു...
"മനസിന്റെ പൊരുത്തം മാത്രം നോക്കുക.ഒരുമിച്ച് ജീവിക്കാനും സ്നേഹിക്കാനും ഉള്ള ഒരളവുകോലല്ല മതം,അതൊരു വിശ്വാസം ആണ്. അവൻ നിന്നയും നീ അവനെയും സ്നേഹിക്കുന്നു, കരുതുന്നു എന്ന്പോലുള്ള ഒരു വിശ്വാസം. പിന്നെ ഒരു കാര്യം ഒരിക്കലും നമ്മളെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കരുത്. നിന്റെ അച്ചാച്ചനും അമ്മാമയും നിന്നെപ്രതി കാണുന്ന സ്വപ്നങ്ങളെ നീ ഒറ്റയടിക്ക് നഷ്ടപ്പെടുത്തരുത്"

"ഞാൻ ഓടിപ്പോയൊന്നും കെട്ടില്ല... എന്റെ എല്ലാ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട്. ആൾക്കും വീട്ടൂകാരുടെ ഇഷ്ടത്തോടെ വിവാഹം നടക്കമെന്ന് തന്നയാ. പക്ഷേ എങ്ങനെ വീട്ടിൽ പറയുമെന്നാ ഞാൻ ആലോചിക്കുന്നത്."

"അപ്പോ സ്വപ്നങ്ങളൊക്കെ കാണാൻ തുടങ്ങിയല്ലേ?"

"എന്തു സ്വപ്നങ്ങൾ?.. എന്നെപോലുള്ളവർ സ്വപനങ്ങൾ കാണാനേ പാടില്ലാത്തവരാ. സ്വപ്‌നങ്ങൾ കാണാൻ മാത്രാമൊന്നും ഞാൻ ഉറങ്ങാറില്ല. ഒരുപാടു ജീവിതങ്ങൾ നമ്മളെമാത്രം നോക്കി നിൽക്കുമ്പോൾ ഉറങ്ങാനും സ്വപ്നം കാണാനും എവിടെയാണ് സമയം?" അല്ഫോൺസാമ്മയുടെ ചോദ്യത്തിനു അവൾ ഇങ്ങനെയാണ് ഉത്തരം നൽകിയത്.

മൊബൈൽ ബെല്ല് അടിച്ചിട്ടും അവൾ എടുക്കാതിരുന്നപ്പോൾ അല്ഫോൺസാമ്മയാണ് അവളോട് പറഞ്ഞത്.
"ഫോൺ ബെല്ലടിക്കുന്നു"

അവൾ ഫോൺ എടുത്ത് നോക്കി. വീട്ടിലെ നമ്പരാണ്.

"വീട്ടിൽ നിന്നാണ്" അവൾ പറഞ്ഞു.

"എന്താ ഫോൺ എടുക്കാത്തത്"

ബെല്ലടിച്ച് നിൽക്കാറായിട്ടും അവൾ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നപ്പോൾ അല്ഫോൺസാമ്മ ചോദിച്ചു.
"എന്നും ഒരേ ചോദ്യവും ഒരേ ഉത്തരവും കേട്ടൂം പറഞ്ഞും മടുത്തു. പ്രത്യേകിച്ച് എന്തെങ്കിലും പറയാൻ ഇല്ലാതെ എന്തിനാണ് സംസാരിക്കുന്നത്?" ഫോൺ ബെല്ലടിച്ച് നിന്നു.

"എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വീണ്ടും വിളിക്കും" എന്നു പറഞ്ഞു അവൾ  ഫോൺ തിരിച്ച് ബാഗിൽ തന്നെ വെച്ചു..

വീണ്ടും ഫോൺ ബെല്ലടിച്ചു നിന്നു. അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കി. വീട്ടിലെ നമ്പരിൽ നിന്ന് രണ്ട് മിസ്ഡ്കോൾ. അവൾ വാച്ചിൽ സമയം നോക്കി. സമയം ഒൻപതര ആയിരിക്കുന്നു. എവിടെ തന്നോട് സംസാരിച്ചു കൊണ്ടിരുന്ന അല്ഫോൺസാമ്മ?.തന്റെ സങ്കടം കേട്ട് പാവം എഴുന്നേറ്റ് പോയി വീണ്ടും ജപമാല പിടിച്ച് നിൽക്കുന്നു. അവൾ അല്ഫോൺസാമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചു. ഇല്ല തന്റെ സങ്കടം കേട്ട ഒരു ലക്ഷണവും ഇല്ല. ഇനി താൻ പോയികഴിഞ്ഞിട്ട് മിഖായേൽ മാലാഖയോട് പറഞ്ഞ് കരയുമായിരിക്കും.

"പൊട്ടി, നിന്റെ സങ്കടം കേട്ട് കരയാനല്ലേ അല്ഫോൺസാമ്മയും മിഖായേൽ മാലാഖയും ഇവിടെ നിൽക്കുന്നത്?. എടീ സ്വപ്നേ നീ ഇനിയെങ്കിലും പള്ളിയിൽ വന്നിരുന്ന് സ്വപ്നം കാണരുത്" അവൾ സ്വയം ഓർമ്മപ്പെടുത്തി.

ഒരിക്കൽ കൂടി ഫോൺ ബെല്ലടിച്ചപ്പോൾ അവൾ ബാഗും എടുത്ത് പള്ളിയിൽ നിന്നിറങ്ങി. പള്ളിമുറ്റത്ത് നിന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു.അമ്മയാണ്.

"മോളേ,ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ നീ ഫോൺ വെക്കരുത്"

"ഊം"

"ഇന്ന് സന്ധ്യയ്ക്ക് ഒരു ആലോചനക്കാരൻ വന്നു. അവർക്ക് ഡിമാന്റൊന്നും ഇല്ല. നമുക്കുള്ളതിൽ എന്താണന്ന് വെച്ചാൽ കൊടുക്കാമെന്ന് അച്ചാച്ചൻ പറഞ്ഞപ്പോൾ അവർക്കതിൽ നിർബന്ധമൊന്നും ഇല്ലന്നാ പറയുന്നത്. നിനക്കെന്നാ വരാൻ പറ്റുന്നതന്നുള്ള തീയതി പറഞ്ഞാൽ അവരെല്ലാം വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു..."

"ഊം"

"നീയെന്താ മോളേ, ഒന്നും പറയാത്തത്"

"ഞാൻ ലീവ് ചോദിച്ച് നോക്കട്ട്"

"അങ്ങനെ പറഞ്ഞ് ഒഴിയരുത് മോളേ, നിനക്ക് താഴത്ത് രണ്ട് പിള്ളാരൂടേ മത്സരിച്ച് വളരുന്നുണ്ട്.നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം അവരെക്കൂടി..." അമ്മ അത്രയും പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞു

"ഞാൻ വരാം, തീയതി നാളെ പറയാം".

പറയാൻ വന്നത് മനസിൽ തന്നെ അവൾ അവശേഷിപ്പിച്ചു ഒരു ദീർഘശ്വാസത്തോടെ അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക് വെച്ചു...

പള്ളിയുടെ മുറ്റത്ത് നിന്ന് റോഡിലേക്കിറങ്ങിയപ്പോൾ പുറകിൽ നിന്ന് പരിചിതമായ ശബ്ദ്ദം.

"സ്വപ്നാ..ഹേയ് സ്വപ്നാ"

അവൾ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു. ട്രാഫിക് സിഗ്‌നലിൽ പച്ച വെളിച്ചം ആണ്. വാഹനങ്ങൾ വേഗതയിൽ പായുന്നു. ബാഗിലിരുന്ന് ഫോൺ റിംങ് ചെയ്യുന്നു. അവൾക്കറിയാമായിരുന്നു അത് അവനായിരിക്കുമെന്ന്. ഫോണെടുത്താൽ തനിക്ക് ഒന്നും പറയാനുണ്ടാവില്ല,അവന്റെ ചോദ്യങ്ങൾക്ക് നൽകാനുള്ള ഉത്തരവും ഇപ്പോൾ തന്റെ പക്കൽ ഇല്ല. ചുവന്ന ലൈറ്റ് കത്താൻ കാത്ത് നിൽക്കാതെ അവൾ റോഡ് ക്രോസ് ചെയ്തു വേഗം നടന്നു.

Monday, March 4, 2013

ലേറ്റായി വന്ന ഉരുളി !!!

പെണ്ണുകാണലും കഴിഞ്ഞു..കല്യണവും കഴിഞ്ഞു...വിരുന്നും കഴിഞ്ഞു.
നമ്മളു ഉറങ്ങിയാലും ഇല്ലങ്കിലും കരഞ്ഞാലും സന്തോഷിച്ചാലും നിന്നാലും ഉറങ്ങിയാലും ദിവസങ്ങൾ നമ്മളെ കാത്ത് നിൽക്കില്ലല്ലോ....
അങ്ങനെ വർഷങ്ങൾ ഓരോന്നായി കഴിഞ്ഞു...
എല്ലാവരും ചോദിക്കാൻ തുടങ്ങി വിശേഷം ഒന്നും ആയില്ലേ
അപ്പോഴാണ് ഞങ്ങളും ചിന്തിച്ചത് വിശേഷം എന്തങ്കിലും വേണ്ടേ...
വേണം..വേണം... നമ്മളു വിചാരിച്ചൽ മാത്രം പോരായല്ലോ...
ആ ശശികുമാരണ്ണൻ എന്തു കണ്ടിട്ടാണോ ഞാനുൾപ്പെടെയുള്ള ആണുങ്ങൾക്ക് സ്പേം ഇഞ്ചക്റ്റ് ചെയ്യാൻ പത്തുമിനിട്ട് മതി പിന്നെ പത്തുമാസം അനുഭവിക്കേണ്ടത് പെണ്ണുങ്ങളാണന്ന് പറഞ്ഞത്?
ഇവിടെ പത്തുമിനിട്ട് ഇടവിട്ട് ഇഞ്ചക്റ്റ് ചെയ്തിട്ടും നോ ഫലം!!!
ലങ്ങേരു സ്ത്രിയുടെ ശത്രുവോ പുരുഷന്റെ ശത്രുവോ?
ഇനി എല്ലാം ഈശ്വരൻ തന്നെ!!!

ഒരു ദിവസം ഉച്ചയ്ക്ക് ഈശ്വരനെ ധ്യാനിച്ച് ഇരിക്കുമ്പോഴാണ് ഒരു കാക്കാത്തി വന്നത്. അരുമയാന പയ്യൻ,ഭാര്യ സുന്ദരി,ഭാര്യയും ഭർത്താവും പാർവ്വതിയും ശിവനും മാതിരി എന്നൊക്കെ പറഞ്ഞപ്പോൾ ഞാനൽപ്പം പൊങ്ങി. അവളാണങ്കിൽ റെഷൻ കടയിൽ നിന്ന് വാന്ങിയ നീലമണ്ണണ്ണ മണ്ണണ്ണവിളക്കിൽ ഒഴിഞ്ഞു കൊണ്ടിരിക്കുവായിരുന്നു. സുന്ദരി എന്ന വാക്ക് കേട്ടതും അവൾ മണ്ണണ്ണ വിളക്കുമായി വന്നു. അവളെ കണ്ടതും കാക്കാത്തി അവളുടേ നേരെയായി.
മോൾ ഈ ഭവനത്തിൽ വിളക്കാണ്. മോടെ മുഖത്ത് സൂര്യപ്രകാശം മാതിരി.

ഇവരു പറന്ഞതിൽ വിളക്ക്  എന്നുള്ളതുമാത്രമേ അവൾക്ക് മനസിലാകാൻ വഴിയുള്ളു. ഉടനെ അവൾ പറഞ്ഞു.
"ഇത് ഞങ്ങടെ വിളക്കാ..." .

"മോളേ വിശക്കുന്നു , ചോറ് വെന്തങ്കിൽ ഈ കാക്കാത്തിക്ക് ഇച്ചിരി ചോറ് താ"
കാക്കാത്തി പറഞ്ഞു. ചോർ കൊടുത്തത് കഴിച്ചു കഴിഞ്ഞപ്പോൾ അവർക്ക് കൊച്ചുപിള്ളാരുടെ ഉടുപ്പങ്ങാണം ഉണ്ടങ്കിൽ ഉടുപ്പ് കൊടുക്കാൻ. ഇവിടെ പിള്ളാരുടെ ഉടുപ്പൊന്നും ഇല്ലന്ന് പറഞ്ഞപ്പോൾ അവർക്ക് സങ്കടം!! അവരുടെ നാട്ടിൽ ഒരമ്പലം ഉണ്ടന്നും അവിടെ ഉരുളി കമഴ്ത്തിയാൽ പിള്ളാരുണ്ടാവുമെന്നും അവരു പറഞ്ഞു. ഞങ്ങക്ക് ഇവിടെ നിന്ന് അവിടെവരെ പോകാനുള്ള ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഉരുളിയുടെ കാശായി ഒരു 5000 രൂപ കൊടുത്തൽ അവരു തന്നെ ഉരുളി കമിഴ്ത്ത് വച്ചോളാം എന്നുള്ള ഒരു  ഓഫറും തന്നു.... ഒന്നും വേണ്ടമ്മച്ചി എന്ന് പറഞ്ഞ് അവരെ സന്തോഷത്തോടെ രണ്ടു രൂപ കൊടൂത്ത് യാത്രയാക്കി.

അന്ന് രാത്രി....
ഞാനൊരു ഭീകര സ്വപ്നത്തിൽ ഡ്രാക്കുളയെ പിടിക്കാനയി ഡ്രാക്കുള കോട്ടയിൽ ചെന്ന് നിൽക്കുകയായിരുന്നു.
"ധൈര്യമുണ്ടങ്കിൽ കോട്ടയിൽ ഒളിച്ചിരിക്കാതെ ഇറന്ങിവാടാ ഡ്രാക്കുളേ" എന്ന് ഞാൻ കോട്ടവാതിക്കൽ നിന്ന് ഡ്രാക്കുവിനെ വെല്ലു വിളിക്കുകയാണ്.വെല്ലുവിളി കേട്ടിട്ടും ഡ്രാക്ക് ഇറങ്ങിവന്നില്ല. ഡ്രാക്കുവിന്റെ അനക്കമൊന്നും കേട്ടില്ല.കുറച്ച് നേരം കഴിഞ്ഞപ്പോൾ പുറകീന്ന് ആരോ തോണ്ടൂന്നതുപോലെ. ഡ്രാക്കുള തന്നെ. എന്റെ വെല്ലുവിളി കേട്ട് പേടിച്ച് കൊട്ടയുടെ പുറകുവശത്തൂടെ ഓടിയിട്ട് പിന്നീന്ന് പേടിപ്പിക്കാൻ വന്നേക്കുവാണ്.
"പുറകീന്ന് പേടിപ്പിച്ചാൽ ഞാൻ പേടിക്കിലടാ ഡ്രക്കുളേ" എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു. 

"ഉറക്കത്തിൽ എന്തോക്കയാ കിടന്ന് പറയുന്നത്?" എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് കണ്ണ് തുറന്നത്. കട്ടിലിൽ അവൾ എഴുന്നേറ്റിരിക്കുന്നു. ഹൊ! ഇവളായിരുന്നോ പുറകീന്ന് തോണ്ടിയത്. ഡ്രാക്കുളയെ കാലുമടക്കി തൊഴിക്കാഞ്ഞത് ഭാഗ്യമായി.

"എന്തോന്നാ..ഈ പാതിരായ്ക്ക് എഴുന്നേറ്റിരിക്കുന്നത്?" ഞാൻ അവളോട് ചോദിച്ചു.
"നമുക്കൊന്ന് കമത്തിയാലോ?" അവൾ.
"ഈ പാതിരാത്രിയിലോ?" ഞാൻ.
"നാളെ രാവിലെ കമത്തിയാലും മതി" അവൾ.
"അല്ല, നീ എന്തോന്നാ ഈ പറയുന്നത്?" ഞാൻ.
"ഇന്ന് രാവിലെ വന്ന ആ ചേച്ചി പറഞ്ഞില്ലേ, അങ്ങ് ദൂരെപ്പോയി ഏതാണ്ട് കമത്തുന്ന കാര്യം" അവൾ
"ശരി...നീ ഇപ്പോൽ കിടന്നുറങ്ങ്.. നമുക്ക് രാവിലെ പറയാം"
ഞാൻ വീണ്ടും ഡ്രാക്കുവിനെ പിടിക്കാനായി സ്വപ്നത്തിലേക്ക് കയറി.

പിറ്റേന്ന് രാവിലെ ചായയുമായി വന്ന ഉടനെ അവൾ വീണ്ടും ചോദിച്ചു.
"കമത്താൻ എപ്പോഴാ പോകുന്നത്?"
"നമുക്കൊരു ദിവസം പോകാം" ഞാൻ പറഞ്ഞു.

ഈ ദൈവങ്ങൾക്ക് എന്തിനാണാവോ ഇത്രയും ഉരുളി. വല്ല മൺചട്ടിയോ കലവും ഒക്കെ പോരേ.. അറ്റ്ലീസ്റ്റ് ഒരു ചീനചട്ടികൊണ്ടെങ്കിലും തൃപ്തിപ്പെട്ടുകൂടെ? ഒരു ഓട്ടുരുളിക്ക് എങ്ങനെപോയാലും പത്താറായിരം രൂപയാകും. ദൈവത്തെ കാണാൻ പറ്റുവായിരുന്നെങ്കിൽ അലൂമിനിയം ഉരുളിപോരേ എന്ന് ചോദിക്കാമായിരുന്നു. കുട്ടകം കമത്തിയാൽ ദൈവം പ്രസാദിക്കുമോ? അസ്ഥിവാരം തെളിഞ്ഞ പത്തായപ്പുരയിൽ നെല്ല് പുഴുങ്ങിയിരുന്ന ഒരു കുട്ടകം കിടപ്പുണ്ട്. ആ കുട്ടകം അങ്ങ് കൊണ്ടുപോയി കമത്തിയാലോ? കുട്ടകം വേണ്ട ഉരുളി തന്നെ മതിയന്ന് അവൾക്ക് നിർബന്ധം. മണ്ടപോയ തെങ്ങ് നിൽക്കുന്ന അഞ്ച്സെന്റ് സ്ഥലം ബാങ്കിൽ കാണിച്ച് പതിനായിരം രൂപ കാർഷിക വായ്പ എടൂത്ത് ഓട്ടുരുളിക്ക് ഓർഡർ കൊടുക്കാനായി മാന്നാർക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഒരുത്തൻ പറഞ്ഞത് ഓൺലൈൻവഴി ബുക്ക് ചെയതാൽ ഉരുളിക്ക് ആയിരം രൂപ ലാഭം കിട്ടൂമെന്ന്. ഉരുളി കിട്ടൂമ്പോള്‍ കാശ് കൊടുത്താൽ മതി. ഒർഡർ കൊടുത്ത ഉരുളിയും കാത്ത് ഞാൻ ഇരുന്നു.

ഉരുളി വരുന്ന സമയം കൊണ്ട് അവളുടെ വീട് വരെ പോയിട്ട് വരാമെന്ന് അവൾക്ക് നിർബന്ധം. ഉരുളി കമഴ്ത്തികഴിഞ്ഞാൽ പിന്നെ വീട്ടിലൊന്നും പോകാൻ പറ്റില്ലല്ലോ?യാത്ര ഒഴിവാക്കേണ്ട സമയം അല്ലേ? ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. ഏഴെട്ടുമാസം കഴിഞ്ഞ് നാട്ടിൽ വന്ന പെണ്ണിന്റെ വിശേഷം അന്വേഷിക്കാനായി ആൾക്കാർ വന്നു. പ്രത്യേകിച്ചൊരു വിശേഷവും ഇല്ലാന്ന് കണ്ടുടനെ കോഴിക്കുഞ്ഞ് വിതരണത്തിൽ കോഴിക്കുഞ്ഞിനെ വാന്ങാനായി വന്ന് കോഴിക്കുഞ്ഞിനെ കിട്ടാതെ തിരികെ പോകുമ്പോള് സർക്കാരിനെയും വാർഡ് അംഗത്തേയും കുറ്റം പറയുന്ന അയൽക്കൂട്ട അംഗങ്ങളെപോലെ വിശേഷം തിരക്കാൻ വന്നവർ പിരിഞ്ഞു പോയി.

മാസം രണ്ട് കഴിഞ്ഞിട്ടൂം ഓർഡർ കൊടുത്ത ഉരുളി വന്നില്ല. എവിടെ ഉരുളി എന്ന് ചോദിച്ചാൽ അച്ച് പൊട്ടിപ്പോയി,ഓട് ശരിക്ക് ഉരുകിയില്ല, അച്ചിലൊഴിച്ചപ്പോൾ ഓട് വെളിയിൽ പോയി, കപ്പലു സമരം ,കണ്ടയ്നർ വഴിയിൽ കിടക്കുകയാണ് എന്ന് നൂറു കൂട്ടം കാരണങ്ങൾ. ചേട്ടന്റെ ഉരുളി അടുത്ത ആഴ്ച കിട്ടും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അവന്മാർ ഫോണ്‍ വെയ്ക്കും. ചേട്ടന്റെ ഉരുളി നാളെ കിട്ടൂം, കാശ് എടുത്ത് വെച്ചേക്ക് എന്ന് അവന്മാർ വിളിച്ച് പറഞ്ഞ ദിവസം ഉരുളി വരുന്ന കാര്യം അവളോട് പറയാം എന്ന് വിചാരിച്ച് വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച!!! ഒരു പേപ്പറിൽ കുറേ സംഖ്യകൾ എഴുതി അവൾ വെട്ടിക്കളിക്കുന്നു.. ഇടയ്ക്കിടെ മൊബൈലിൽ നോക്കുന്നു. മുന്നിൽ മൂന്നാലു കലണ്ടർ ഇട്ടിട്ടുണ്ട്. അവയിൽ ഓരോന്നിലും മാറിമാറി അവൾ നോക്കുന്നു.

കർത്താവേ കൈവിട്ടു പോയോ? ഉരുളി കിട്ടാതെ ഇവൾക്കെന്തെങ്കിലും കുഴപ്പം പറ്റിയോ? ഞാൻ വളുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടിട്ടും കണ്ട ഭാവം കാണിക്കാതെ മൊബൈലിലെ കലണ്ടർ ആപ്ലിക്കേഷനിൽ ആരോ കീ വെച്ച് മുന്നോട്ടൂം പുറകോട്ടും തീയതി ഓടിച്ച് കളിക്കുകയാണ്.
"എന്താ" ഞാൻ ചോദിച്ചു.
"എന്റെ ഡേറ്റ് ഇതുവരെ വന്നില്ല" അവൾ പറഞ്ഞു. അവളുടെ സംസാരത്തിനു എന്തോ കുഴപ്പം. അവൾ പറയുമ്പോൾ അവളുടെ മുഖത്ത് ചിരി. ആവശ്യമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നതാണല്ലോ ലക്ഷണം!! ഉരുളി പറഞ്ഞ ഡേറ്റിൽ വന്നില്ലന്നാണോ ഇവൾ ഉദ്ദേശിക്കുന്നത്?

ഞാൻ അവളുടെ കൈയ്യിൽ നിന്ന് മൊബൈൽ വാന്ങി നോക്കി. കലണ്ടറിൽ എല്ലാ തീയതിയും ഉണ്ട്. കാര്യങ്ങൾ നയപരമായ രീതിയിൽ കൈകാര്യം ചെയ്യണം.
"സോഫ്റ്റ്‌വെയറിനെ എന്തെങ്കിലും കുഴപ്പം പറ്റിയതുകൊണ്ടായിരിക്കണം ഡേറ്റ് വരാത്തത്. നമുക്ക് വൈകിട്ട് കടയിൽ കൊടുത്ത് സോഫ്റ്റ്‌വെയര്‍ മാറ്റാം" ഞാൻ പറഞ്ഞു

ഞാൻ മൊബൈൽ എടുത്തപ്പോൾ അവൾ നോട്ടം കലണ്ടറിലേക്കാക്കി. ഞാൻ പറയുന്നത് അവൾ കേൾക്കുന്നില്ലന്ന് തോന്നി.
"എനിക്കീ മാസം ഡേറ്റ് ആയില്ല,സമയം കഴിഞ്ഞു.. രണ്ടോ മൂന്നോ ദിവസം ലേറ്റായാലും ഇത്രയും ഡെയിസ് ലേറ്റാവത്തില്ല" അവൾ വീണ്ടും പറഞ്ഞു.

കർത്താവേ ഇത് അതു തന്നെ. ഉരുളി ലേറ്റായതിന്റെ പ്രശ്നം തന്നെ. ഉരുളി നാളെ എത്തും എന്ന് ഞാനിടയ്ക്ക് പറഞ്ഞത് അവൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. മനസിലെ പ്രതീക്ഷകൾക്ക് താമസം വരുമ്പോൽ ചിലർ ഇങ്ങനെയൊക്കെ പെരുമാറുമയിരിക്കും....

"എനിക്കൊരു ഡൗണ്ട്" അവൾ പറഞ്ഞു.

"അതെ.. എനിക്കും ഡൗട്ട് ഉണ്ട്...തുടക്കത്തിൽ തന്നെ ഡോക്ടരെ കാണിച്ചാൽ.."ഞാൻ ഇടയ്ക്ക് നിർത്തി.

രോഗിക്ക് തന്റെ രോഗത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുന്നുണ്ടങ്കിൽ ചികിത്സ പെട്ടന്ന് ഫലിക്കുമെന്നല്ലേ?

"നമുക്ക് പോയി ഒരു ഡോക്ടറെ കാണിച്ചാലോ?"ഞാൻ ചോദിച്ചു.

"നമുക്ക് തന്നെ ആദ്യം നോക്കാം..പിന്നെ ഡോക്ടറെ കാണിച്ചാൽ മതി" അവൾ.

"ഇതിനൊക്കെ സ്വയം ചികിത്സ ആപത്താ" ഞാൻ പറഞ്ഞു.

"നമുക്കാദ്യം യൂറിൻ ടെസ്റ്റ് ചെയ്ത് നോക്കാം.. എന്നിട്ട് മതി ഡോക്ടർ" അവൾ പറഞ്ഞു..

കർത്താവേ ഇവൾ എന്തിനുള്ള പരിപാടിയാണ്. അസുഖം തിരിച്ചറിഞ്ഞിട്ടൂം ഡോക്ടറെ പിന്നെ കാണാമെന്ന്..... പക്ഷേ അവളുടെ ചിരി നാണത്തിന്റെ ചിരിയാണന്ന് എനിക്ക് പിന്നീട് മനസിലായി.

ഉരുളി കമിഴ്ത്തിയിട്ട് നോക്കാനെന്ന് പറഞ്ഞ് വാന്ങിയ 'പ്രെഗ് വ്യു' കിറ്റ് അവൾ എടുത്തുകൊണ്ട് വന്നു. കവർ പൊട്ടിച്ച് അതിൽ നിന്നുള്ള ഫില്ലര്‍ ഉപയോഗിച്ച് കിറ്റിലെ ഡിവൈസിലെ സാമ്പിൾ കിണറിൽ മൂന്നു യൂറിൻതുള്ളി ഇറ്റിച്ചു. കെമസ്ട്രി ലാനിൽ കോണിക്കൽ ഫ്ലാസ്ക്കിൽ ആസിഡ് ഒഴിച്ചിട്ട് കളരുമാറുന്നുണ്ടോ എന്നു നോക്കുന്നതുപോലെ ഡിവൈസിൽ തെളിയുന്ന പിങ്ക് ലൈൻ നോക്കി നിന്നു. രണ്ടാമത്തെ പിങ്ക് ലൈൻ തെളിഞ്ഞോ ഇല്ലിയോ?
തെളിഞ്ഞു...
ഇല്ല..
തെളിഞ്ഞു..
തെളിഞ്ഞ് എന്ന് വിചാരിച്ച് നോക്കിയാൽ തെളിഞ്ഞു,തെളിഞ്ഞില്ല എന്ന് വിചാരിച്ച് നോക്കിയാൽ തെളിഞ്ഞില്ല. ഔട്ട് ഡിസിഷൻ ഗ്രൗണ്ട് അമ്പയർ തേർഡ് അമ്പയർക്ക് വിടുന്നതുപോലെ ഞങ്ങളും തീരുമാനം ഡോക്ടർക്ക് വിടാൻ തീരുമാനിച്ചു...

എനിക്ക് എന്നെത്തന്നയും അവളയും അഭിനന്ദിക്കണം എന്നുണ്ടായിരുന്നു. ബാറ്റ് ചെയ്യുന്നവൻ ഔട്ടായി എന്നുള്ള സന്തോഷത്തിൽ ഓടിവന്ന് കൈപിടിച്ച് കുലുക്കുകയും രണ്ട് പെപ്സി അധികത്തിൽ കുടിക്കുകയും ചെയ്തിട്ട് മുന്നാം അമ്പയർ പച്ച ലൈറ്റ് കത്തിച്ചാൽ എന്തോ ചെയ്യും? അതുകൊണ്ട് ഞാൻ അഭിനന്ദനം എന്റെ മനസിൽ തന്നെ വെച്ച് അവളയും കൊണ്ട് ആശുപത്രിക്ക് വിട്ടു. ഡോക്ടർ പച്ച ലൈറ്റ് കത്തിച്ചിട്ട് മതി ആഘോഷപ്രകടനങ്ങൾ.....

ടിക്കറ്റെടുത്ത് ഡോക്ടറുടെ മുറിയുടെ മുന്നിൽ ചെന്നിരുന്നു. പലവലുപ്പത്തിലുള്ളവയറുള്ളവർ. ഭാരപ്പെട്ട് അകത്തെക്ക് കയറിപ്പോകുന്നവർ ഇറങ്ങിവരുമ്പോൾ മുഖത്ത് സന്തോഷം തന്നെ. അവളുടെ പേര് വിളിച്ചപ്പോൾ ഞാനും അവളുടെ കൂടെ അകത്തേക്ക് കയറാനായി വാതിക്കൽ എത്തിയതും നേഴ്സ് പറഞ്ഞു
"ആണുങ്ങൾക്ക് അകത്തേക്ക് പെർമിഷൻ ഇല്ല.." . വെറുതയല്ല ഞാൻ അവളുടെ കൂടെ അകത്തേക്ക് കയറായി ചെന്നപ്പോള്‍ വെളിയിലിരുന്ന പെണ്ണുങ്ങൾ ചിരിച്ചത്...

വേറെഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാനെന്റെ കൈവിരലിലെ നഖം കടിച്ച് സമയം കളഞ്ഞു. എന്നെപ്പോലെ വേറെ ഒരുത്തനും അടുത്തിരിപ്പുണ്ട്. അവൻ ഏതായാലും എന്നെപ്പോലെ നഖം കടിക്കുന്നില്ല. മൊബൈലിൽ ഏതോ ഫ്ലറ്റ് ബുക്കിമ്ങ് സൈറ്റ് തുറന്ന് ഇരിക്കുവാണ്... കണ്ടിട്ട് വെളിയിൽ നിന്നങ്ങാട്ട് വന്നയാളാണന്ന് തോന്നുന്നു
"ഇത് ഏതാ മാസം" അയാൾ
"ഇത് നവംബർ" ഞാൻ പറഞ്ഞു
"അതല്ല ഞാൻ ചോദിച്ചത്.. ഇത് എത്രാ മാസമാണന്ന്" അയാൾ

"പതിനൊന്നാം മാസം" ഞാൻ പറഞ്ഞു..
"പതിനൊന്നാം മാസമോ? അത്രയൊക്കെ ആവുമോ?..എന്റെ ഭാര്യയ്ക്ക് ഇത് പത്താ.. മറ്റെന്നാളാ ഡേറ്റ്... നാളെ ഓപ്പറെഷൻ ചെയ്യാമോ എന്ന് ചോദിക്കാൻ വന്നതാ... എനിക്ക് മറ്റന്നാൾ തിരിച്ചു പോകണം.. അറബിയാണങ്കിൽ അവിടെനിന്ന് വിളിയോട് വിളിയാ...ഞാനില്ലാതെ അവിടെയൊന്നും നടക്കില്ല് " അയാൾ. ഞാൻ ഒന്നും ചോദിക്കാതെ തന്നെ അയാൾ എന്തക്കയോ പറയുന്നു

"ശരിയാടോ... നീ ചെന്നിട്ട് വേണം ഒട്ടകത്തെ കറക്കാൻ" ഞാൻ മനസിൽ പറഞ്ഞു....

അയാൾ കൂടുതൽ പറയുന്നതിനു മുമ്പ് ഡോക്ടറെ കണ്ടിട്ട് അവൾ വന്നു.
"എന്തായി" ഞാൻ ചോദിച്ചു.
"യൂറിൻ ടെസ്റ്റ് ചെയ്യണം"

യൂറിൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട്, പച്ച ലൈറ്റാണൊ ചുവന്ന ലൈറ്റാണോ മൂന്നാം അമ്പയർ കത്തിക്കുന്നത് എന്ന് സ്ക്രീനിലേക്ക് നോക്കി നിൽക്കുന്ന ബാറ്റ്സ്മാരെപ്പോലെ ഞങ്ങൾ റിസ്ൽട്ടും വരുന്നതും കാത്ത് ലാബിന്റെ മുന്നിൽ ഇരുന്നു.

അവസാനം റിസൽട്ട് വന്നു..
പോസിറ്റീവ്!!!!

ആശുപത്രിയുടെ പടി ഇറങ്ങിയപ്പോൾ അവൾ പതിവുപോലെ ഒരു പടിവിട്ട് രണ്ടാം പടിയിലേക്ക് കാലെടുത്ത് വെച്ചു.
"സൂക്ഷിച്ച് ഓരോ പടിയും ഇറങ്ങ്" ഞാൻ അവളോട് പറഞ്ഞിട്ട് ചുറ്റും നോക്കി. ഞാൻ പറയുന്നത് ആരെങ്കിലും കേട്ടോ.
ഇല്ല ... ഭാഗ്യം.. ആരും കേട്ടീല്ല...
ആരെങ്കിലും കേട്ടിട്ട് സ്ത്രിവിരുദ്ധ അഭിപ്രായം എന്നെങ്ങാണം പറഞ്ഞ് ഫേസ്ബുക്കിൽ ഇട്ടാലോ??

വീട്ടിൽ ചെന്ന് കയറിയപ്പോൾ ഞങ്ങളയും കാത്ത് ഒരുത്തൻ സിറ്റൗട്ടിൽ ഇരിപ്പുണ്ട്.
5000 രൂപയുടെ ഉരുളിയുമായി !!!

അന്ന് രാത്രിയിൽ ഡ്രാക്കുള പ്രഭുവിന്റെ കോട്ട ചാടിക്കടക്കാൻ നിൽക്കുന്ന എന്നെ അവൾ വീണ്ടും പുറകീന്ന് വിളിച്ചു...
"എന്താ"
"ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?"
"ഇല്ല...പക്ഷേ ഇനിയും ഉരുളി വേണമെന്ന് പറയരുത്..."
"സത്യമായിട്ട് ദേഷ്യപ്പെടില്ലല്ലോ..."
"ഇല്ലന്നേ.. നീ പറ..."
"എനിക്കിച്ചിരി പുളി കൊണ്ടുത്തരുമോ?"
"ഈ പാതിരാത്രിയിലോ?"
"എനിക്കിപ്പം ഒരാഗ്രഹം..ഇച്ചിരി പുളി തിന്നണമെന്ന്"

കർത്താവേ..ഈ പാതിരാത്രിയിൽ ഞാനെവിടെ നിന്ന് പുളി കൊണ്ടു കൊടുക്കും. വീശേഷമായിട്ട് അവളാദ്യമായി ആവശ്യപ്പെട്ട സാദനം!! അതും പാതിരാത്രിയിൽ....

പെട്രോമാക്സും ചാക്കുമായി പാതിരാത്രിയിൽ മാക്രിയെ പിടിക്കാൻ പോകുന്നതുപോലെ , ഭീമൻ സൗഗന്ധിക പുഷ്പം തേടിപ്പോയതുപോലെ ഞാൻ ഒരു ടോർച്ചുമായി ഇറങ്ങി... പുളി തേടി ....
*******************

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :: ഇതെന്റെ ആത്മകഥയിലെ ഭാഗം അല്ല (ലേബൽ നോക്കുക)

Friday, February 22, 2013

സുന്ദരൻ 32/170cm,വധുവിനെ ആവശ്യമുണ്ട്

ഉണ്ടിരുന്ന ....ര്‍ക്ക് വെളിപാട് ഉണ്ടായതുപോലെ പെട്ടന്ന് മുപ്പത്തിരണ്ടാം വയസിൽ എനിക്കും ഒരു വെളിപാട് ഉണ്ടായി.(പഴഞ്ചൊല്ല് പറഞ്ഞാലും സൈബർ കേസിനു അകത്താവുമെന്നുള്ള പേടികൊണ്ടാആദ്യം തന്നെ ഡാഷ് ഇടേണ്ടി വന്നത്) നിനക്ക് കല്യാണം പ്രായം ആയി എന്നാരോ മനസിൽ ഇരുന്ന് പറയുന്നു. ഏതായാലും വെളിപാടുണ്ടായ സ്ഥിതിക്ക് പെണ്ണുകെട്ടാൻ തന്നെ തീരുമാനിച്ചു. നമ്മളു തീരുമാനം എടുത്തതുകൊണ്ട് മാത്രം കാര്യം ഇല്ലന്ന് എനിക്ക് പിന്നീടാ മനസിലായത്. മുപ്പതാം വയസിൽ പെണ്ണു കെട്ടണമെന്നുള്ളവൻ ഇരുപത്തഞ്ച് വയസാകുമ്പോഴേ പെണ്ണു നോക്കി തുടങ്ങുന്നതാ നല്ലത്. പെണ്ണു കെട്ടാൻ സമയം ആയന്ന് നമുക്ക് മാത്രം തോന്നിയാൽ പോരാ....

നമുക്ക് കല്യാണ പ്രായം ആയന്ന് വീട്ടുകാർക്ക് തോന്നണം..
ഇവനു പെണ്ണന്വേഷിച്ചു പോയൽ കൈയ്യിൽ എന്തെങ്കിലും തടയുമെന്ന് ബ്രോക്കർക്ക്  തോന്നണം...
ഇവൻ എന്റെ മരുമോനായാൽ കൊള്ളാം എന്ന് പെണ്ണിന്റെ അപ്പനു തോന്നണം..
ഇവനെ കെട്ടിയാൽ നല്ലതാ എന്ന് പെണ്ണിനു തോന്നണം...
നമ്മുടെ പെണ്ണിനെ കെട്ടാൻ ഇവന് യോഗ്യത ഉണ്ടന്ന് പെണ്ണീന്റെ അമ്മാവന്മാർക്കും മാവിമാർക്കും തോന്നണം...
ഇങ്ങനെ പലർക്കും തോന്നിയാൽ മാത്രമേ കല്യാണത്തിനു ഒരു തീരുമാനം ആകൂ..
കോർക്കമ്മറ്റിയിൽ നിന്ന് കേന്ദ്രകമ്മറ്റിയിൽ..അവിടെ നിന്ന് സംസ്ഥാന കമ്മിറ്റി.. പിന്നെ ജില്ലാകമ്മറ്റി..പിന്നെ നിയോജകമണ്ഡലം കമ്മറ്റി... പിന്നെ ബ്ലോക്ക്..പഞ്ചായത്ത്..വാർഡ് കമ്മറ്റി..അവസാനം ബ്രാഞ്ച് കമ്മറ്റിയിലേക്ക് തീരുമാനം വരുമ്പോഴേക്കൂം കല്യാണത്തിനു മുട്ടി നിൽക്കുന്നവൻ കല്യാണമെന്ന തീരുമാനം തന്നെ ഉപേക്ഷിച്ച് ഗൃഹസ്ഥാശ്രമത്തിനു നിൽക്കാതെ നേരിട്ട് വാനപ്രസ്ഥത്തിനു പോയിട്ടൂണ്ടാവും. അല്ലങ്കിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപടണം.

ഞാൻ എന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചു. നിനക്ക് കല്യാണപ്രായം ഒന്നും ആയില്ലടാ മോനെ നീ കുറച്ചു നാളൂടെ വീട്ടിൽ തന്നെ നിൽക്ക് എന്ന് വീട്ടുകാർ പറയും എന്നാണ് കരുതിയത്... നിനക്ക് ഇപ്പോഴെങ്കിലും ഇങ്ങനെ തോന്നിയല്ലോ എന്നു പറഞ്ഞ് കാരണവർ ഡിമാന്റ് ലെറ്ററിൽ ഒപ്പിട്ട് സീലടിച്ചു. സമരത്തിനു കൊടുത്ത നോട്ടീസിൽ നിങ്ങടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു എന്നു പറഞ്ഞ് കമ്പിനി മുതലാളി ഒപ്പിട്ടാൽ യൂണിയൻ നേതവിന്റെ മുഖം എങനെയിരിക്കും? അതുപോലായി എന്റെ മുഖം. ഇനി സമരത്തിനു വഴിയില്ല....

എനിക്ക് കല്യാണം ആലോചിക്കാൻ പോകുവാ എന്നു പറഞ്ഞപ്പോൾ കൂട്ടൂകാർക്കെല്ലാം സന്തോഷം.
"ഭാഗ്യവാൻ" ബാച്ചിലേഴ്സ് പറഞ്ഞു.
അവന്മാർക്ക് അല്ലങ്കിലും എന്തിനും സന്തോഷമാ. കല്യാണത്തിനു ഊണു കിട്ടും. പിന്നെ കൊച്ചുണ്ടായാൽ അതിനും കിട്ടും സദ്യ. ഇരുപത്തെട്ടിനും മാമോദീസായ്ക്കും ഊണുകിട്ടും. കല്യാണത്തിനെക്കാൾ സന്തോഷം മരണത്തിനാ. അടക്കത്തിനു കിറ്റ്,പതിനാറിനു കാപ്പി,നാൽപ്പത്തൊന്നിനു ഊണ്.കാലതാമസം ഇല്ലാതെ രണ്ട് മാസത്തിനുള്ളിൽ കിട്ടാനുള്ളത് കിട്ടൂം.
എക്സ് ബാച്ചിലേഴ്സിന്റെ മുഖത്ത് സന്തോഷം കണ്ടങ്കിലും. അവന്മാർ ഒന്നും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചില്ല..."അനുഭവിച്ചു തന്നെ തീർക്കടാ" എന്നാണോ അവന്മാർ മനസിൽ പറയുന്നതെന്ന് ഞാൻ സംശയിച്ചു..

"ഫേസ് ബുക്കിലെ പ്രൊഫൈൽ പടം മാറ്റിയോ?" ഒരുത്തൻ ചോദിച്ചു
"അതെന്തിനാ..." ഞാൻ ചോദിച്ചു.
"കല്യാണം കഴിക്കാൻ തീരുമാനിച്ചാലുടനെ ഫേസ് ബുക്കിൽ നമ്മുടെ ഫുൾ സൈസ് ഫോട്ടോ അപ്ലോഡ് ചെയ്തോളണം.ആൾക്കാർക്ക് അതു കണ്ടാലുടനെമനസിലായിക്കോളും" അവൻ പറഞ്ഞു.
ഫേസ്ബുക്കിലെ പ്രൊഫൈൽ പടത്തിനു ഇങ്ങനെയൊരു സാധ്യത ഉണ്ടന്നുള്ള കാര്യം എനിക്കന്നേരമാണ് മനസിലായത്.

വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ വാരാന്തയിൽ ഒരു ബ്രോക്കർ ഇരിപ്പുണ്ട്. അങ്ങേർക്ക് എന്റെ കളർ ഫോട്ടോ വേണം. എന്നെ നേരിൽ കണ്ടപ്പോൾ അയാൾക്ക് കളർ ഫോട്ടോ തന്നെ വേണമെന്നില്ല, ബ്ലാക്ക് ആൻഡ് വൈറ്റ് ആയാലും മതിയന്ന്!!!
കേർളത്തിൽ പലരുടെയും കല്യാണം നടത്തി പാരമ്പര്യമുള്ള ബ്രോക്കറാണന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനായി പെൺപിള്ളാരുടെ വീട്ടൂകാർ കൊടുത്ത ഫോട്ടോകൾ അയാൾ ഡയറിയിൽ നിന്ന് എടുത്തു കാണിച്ചു... ആ ഫോട്ടോകൾക്കുള്ളീൽ ഭാവന, ഭാമ, നയന്താര, മീരജാസ്മിൻ, മൈഥിലി,റിമ,ആൻ അഗസ്റ്റിൻ , സംവൃത സുനിൽ എന്നിവർ എന്നെ നോക്കി ചിരിച്ചു. ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി....
"ഇതെല്ലാം പെൺപിള്ളാരുടെ അപ്പന്മാർ ഉത്തരാവാദിത്വത്തോടെ എന്നെ ഏൽപ്പിച്ച ഫോട്ടോകളാ.."അയാൾ പറഞ്ഞു..

ഞാൻ അതിൽ നിന്ന് ആൻ അഗസ്റ്റിന്റെ ഫോട്ടോ എടൂത്തു...
"നല്ല ക്രിസ്ത്യാനി കുടുംബത്തിലയാ... എറണാകുളത്ത്കാരാ... നമുക്ക് വേണേ ആലോചിക്കാം..പോയിവരാൻ ഒരു അഞ്ഞൂറു രൂപ തന്നാൽ നാളെ തന്നെ ഞാൻ അവിടെ വരെ പോകാമായിരുന്നു....എനിക്ക് നാളെ വേറെ ഒരിടത്ത് വരെ പോകാനുള്ളതായിരുന്നു... മോന്റെ കാര്യം ആയതുകൊണ്ട് ഞാൻ നാളത്തന്നെ പോകാം" അയാൾ പറഞ്ഞു..

"ചേട്ടൻ മിനക്കട്ട് അവിടെവരെ പോകണമെന്നില്ല...ഈ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചിട്ട് മൂന്നാലുമാസം ആയി...അതറിഞ്ഞില്ലല്ലേ? അതിന്റെ താഴെ ഇരിക്കുന്ന ഫോട്ടോയിലെ കൊച്ചിന്റെ കല്യാണം കഴിഞ്ഞിട്ടൂം കുറേ നാളായി" ഞാൻ പറഞ്ഞു.
അയാൾ എന്റെ കൈയ്യിൽ നിന്ന് ഫോട്ടോ വാങ്ങി ഡയറിയിൽ വെച്ചിട്ട് ഇറങ്ങി നടന്നു...

ഇനി ഏതായാലും ബ്രോക്കറുമായിട്ടൂള്ള ഇടപാട് വേണ്ട....
നാളെത്തന്നെ സ്റ്റുഡിയോയിൽ പോയി നല്ലൊരു ഫോട്ടോ എടുക്കണം.

രാവിലെ തന്നെ കുളിച്ച് 50 ഗ്രാമിന്റെ ഫെയർ ആൻഡ് ലൗലികൊണ്ട് പുട്ടി ഇട്ട് 250 ഗ്രാമിന്റെ പോണ്ട്സ് മുഖത്ത് തേച്ച് പിടിപ്പിച്ച് സ്റ്റുഡിയോയിലോട്ട് വിട്ടു. എന്റെ രൂപവും ഭാവവും കണ്ടതുകൊണ്ടായിരിക്കണം സ്റ്റുഡിയോയിൽ നിൽക്കുന്ന പയ്യൻ 'ഒരുക്ക റൂമിലേക്ക്' കയറി അവിടെ ഇരൂന്ന പൗഡറും ക്രീമും കവറിന്റെകത്ത് ഇട്ട് വെളിയിലേക്കിറങ്ങിപോയി.
"നിന്റെ പൗഡറും ക്രീമും എനിക്കു വേണ്ടാടാ തെണ്ടീ"എന്ന് മനസിൽ പറഞ്ഞു.

ഫോട്ടോ എടുക്കാൻ വിളിച്ചു. എന്റെ കോലം കണ്ടിട്ടായിരിക്കണം അയാൾ ചോദിച്ചു.

"കല്യാണം ആലോചിക്കാൻ തുടങ്ങി അല്ലേ?"

"ഹേയ് അങ്ങനെയൊന്നും ഇല്ല... ഒരു ഫുൾ സൈസ് ഫോട്ടോ എടുക്കാമെന്ന് കരുതിയാ " ഞാൻ പറഞ്ഞു.

"ഇത്രയും പൗഡറും ക്രീമൊന്നും മുഖത്തിടണ്ടായിരുന്നു..നമൂക്ക് ഫോട്ടോഷോപ്പിൽ സുന്ദരനാക്കാവുന്നതേ ഉള്ളൂ..."

എന്നെ കളിയാക്കി... സുന്ദരനായ എന്നെ ഗ്ലാമറാക്കാന്‍ ഫോട്ടോഷോപ്പൊന്നും വേണ്ടാടാ എന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. ചാഞ്ഞും ചരിഞ്ഞും മൂന്നാലു ഫോട്ടൊ എടുത്തു. ക്യാമറ കമ്പ്യൂട്ടറിൽ കുത്തി ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപ്പണാക്കി.

"കൊള്ളാമല്ലോ" അയാൾ എന്നോട് പറഞ്ഞു. സൂം ചെയ്ത് ചെയ്ത് അയൾ കാണിച്ചു. മുഖവും തലയും അത്രയ്ക്കങ്ങോട്ട് ശരിയായില്ലന്ന് എനിക്കു തോന്നി..
ദാ ആ നെറ്റിയിലേക്ക് കിടക്കുന്ന തലമുടി ഒന്നു മാറ്റുമോ
അയാൾ ഏത് ടൂളെടുത്ത് ആ മുടി മായിച്ചു.
ആ ഇടത്തേ നെറ്റി കാണുന്നടത്ത് കുറച്ച് മുടി വെച്ചേ..
ആ ഇടത്തേ കൃതാവിനു അലപം നീളം വെച്ചേ....
ആ മൂക്കീന്ന് വെളിയിലേക്ക് കാണുന്ന ആ രോമം കളഞ്ഞേക്ക്
ഇടത്തേക്ക് തള്ളി നിൽക്കുന്ന മീശ മുറിച്ച് കളഞ്ഞേക്ക്..
താടിയിലെ വെളുത്ത രോമം കറുപ്പിച്ചേക്ക്...
ഞാൻ എന്റെ മുഖം സുന്ദരമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അയാളുടെ അടുത്ത് തന്നെ നിന്നു..
അവസാനം കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ നിന്ന് മുഖം ഉയർത്തി എന്നെ നോക്കിയിട്ട് പറഞ്ഞു..
"ഇത് ഫോട്ടോഷോപ്പാ.. ബാർബർ ഷോപ്പല്ല!!!!"

ഞാൻ ഠീം!!!!

സുന്ദരനായ എന്റെ സുന്ദരമായ ഫോട്ടോ കൊണ്ട് വന്ന് ഞാൻ ഫേസ് ബുക്കിൽ കൊണ്ടൂവന്നു ഇട്ടൂ. മൂന്നാലു ലൈക്കും രണ്ട് കമന്റും അല്ലാതെ ഒരു കല്യാണാലോചനയും വന്നില്ല....

പത്രത്തിൽ പരസ്യം കൊടുക്കാൻ തീരുമാനിച്ചു...
സുന്ദരൻ 32/170cm,വധുവിനെ ആവശ്യമുണ്ട് എന്ന് ജാതിയും മതവും ഡിമാന്റും ഉൾപ്പെടൂത്തി മൊബൈൽ നമ്പരും ചേർത്ത് പരസ്യം കൊടുത്തു....

ഫോണോട് ഫോൺ!!
അങ്ങനെ ഓരോരുത്തരെയായി പോയി കാണാൻ തീരുമാനിച്ചു

ഒന്നാമത്തെ പെണ്ണുകാണൽ...
ആദ്യത്തെ പെണ്ണുകാണൽ ആയതുകൊണ്ട് കാര്യങ്ങളൊന്നും വലിയ പിടിപാടില്ല. സിനിമയിലൊക്കെ കണ്ടിട്ടൂള്ള പെണ്ണുകാണലേ പരിചയമുള്ളൂ.പെണ്ണ് ചായയുമായി വരുന്നു.ചായ തരുമ്പോള്‍ പെണ്ണിന്റെ വിരലിൽ അറിയത്ത ഭാവത്തിൽ തൊടുന്നു...ഇങ്ങനെയൊക്കെ മനസിൽ ഉറപ്പിച്ചു പെണ്ണിന്റെ വീടിന്റെ വാരാന്തയിൽ പെണ്ണു കൊണ്ടുവരുന്ന ചായയും നോക്കി ഞാൻ ഇരുന്നു.
"ചായ ഇങ്ങ് എടുത്തോ" എന്ന് പെണ്ണിന്റെ അപ്പൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.പെണ്ണിന്റെ മുഖത്ത് നോക്കാനുള്ള നാണം കൊണ്ട് ഞാൻ തല കുനിച്ചിരുന്നു...

"ചായ എടൂത്താട്ട്" പെണ്ണിന്റെ അപ്പന്റെ ശബ്ദ്ദം.

ഞാൻ തല അധികം ഉയർത്താതെ പെണ്ണിനെ അടിതൊട്ട് മുടിവരെ സ്കാൻ ചെയ്യാൻ തുടങ്ങി...

പെണ്ണ്  ചട്ടയും മുണ്ടും!!!

ഞങ്ങളു പുരാതന ക്രിസ്ത്യാനികളാ എന്ന് പെണ്ണിന്റെ അപ്പൻ പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല..
ഹൊ! അവസാനം പെണ്ണിന്റെ മുഖം സ്കാൻ ചെയ്യാനായി തല ഉയർത്തിയ ഞാൻ ഞെട്ടി.

"മോൻ ചായ എടുത്താട്ട്.. ഞാൻ പെണ്ണിന്റെ അമ്മച്ചിയാ.. കൊച്ചു മോളു കുളിക്കുവാ"

പെണ്ണിന്റെ അമ്മച്ചി!!!

ചായഗ്ലാസിന്റെ ചൂടുകൊണ്ട് പെണ്ണിന്റെ കൈവിരലിൽ തൊടാൻ പറ്റാഞ്ഞത് നന്നായി!!
കർത്താവേ, ആദ്യത്തെ പെണ്ണുകാണൽ തന്നെ ഇങ്ങനെയായാൽ ....

"മോളു കുളിച്ചിട്ട് വന്നു... നിങ്ങക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആയിക്കോ"

എനിക്കൊന്നും തനിച്ച് സംസാരിക്കാൻ ഇല്ലന്ന് പറയണമെന്നുണ്ടങ്കിലും ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് എന്ങനെ ഇല്ലന്ന് പറയും...
അമ്മച്ചി കാണിച്ച് തന്ന മുറിയിലേക്ക് ഞാൻ ചെന്നു...
മോളു കരോട്ടയും കുങ്ങ്ഫുവും പഠിച്ചിട്ടൂണ്ട് എന്ന് പെണ്ണിന്റെ അപ്പൻ സംസാരത്തിനട്യ്ക്ക് പറഞ്ഞത് എനിക്കുള്ള മുന്നറിയിപ്പായിരുന്നോ അതോ അമ്മയ്ക്കുള്ള മുന്നറിയിപ്പായിരുന്നോ എന്ന് അന്നേരം എനിക്ക് സംശയം തോന്നിയെങ്കിലും അത് എനിക്കു തന്നെയുള്ള മുന്നറിയിപ്പായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസിലായത്...
ഞാനിങ്ങനെ വിക്കി വിക്കി സംസാരിക്കുമ്പോൾ ആ പെൺകൊച്ചാണങ്കിൽ ഒരു വിക്കലും ഇല്ലാതെ സംസാരിക്കുകകയാണ്.അതോടെ എനിക്കു വീണ്ടും വിക്കലായി.

"ഏതു വർഷമാ പാസ് ഔട്ട് ആയത്..." പെൺ കൊച്ച് ചോദിച്ചു

"ര... രണ്ടാ..രണ്ടായ..രണ്ടായരത്തി..." ഞാൻ വിക്കി വിക്കി പറഞ്ഞു.

"ഞാനപ്പോൾ പ്ലസ് വണ്ണിനു പഠിക്കുന്നതേ ഉള്ളൂ..."

ഞാൻ ഠീം!!!

എടോ, കൊച്ചു പെണ്ണായ എന്നെ പെണ്ണുകാണാൻ വരാൻ നിനക്ക് നാണമില്ലേടാ എന്ന് പറയാതെ പറയുകായായിരുന്നോ എന്ന് സംശയിച്ചു.
കുറ്റബോധം വരുമ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞതുപ്പൊലെ പിന്നീടെല്ലാ ചോദ്യോത്തരങ്ങളും യാന്ത്രികമായിരുന്നു...

പഠിച്ച കോളേജിന്റെ പേര് ചോദിച്ചപ്പോൾ ജോലി ചെയ്യുന്ന കമ്പിനിയുടേ പേര് പറഞ്ഞു..
പോകുന്ന പള്ളിയുടെ പേര് ചോദിച്ചപ്പോൾ കള്ള്ഷാപ്പിന്റെ പേര് പറഞ്ഞു..
ഇങ്ങനെ എന്തക്കയോ....
ആദ്യത്തെ പെണ്ണുകാണൽ തന്നെ പരാജയപ്പെട്ടു....
പരാജയം ജയത്തിന്റെ മുന്നോടിയാണല്ലോ....ആദ്യത്തെ പെണ്ണുകാണൽ പരാജയപ്പെട്ടിട്ടൂം പിന്നീട് നൂറ് പെണ്ണുകാണൽ കാണൽ നടത്തേണ്ടീ വന്നിട്ടൂം പിന്നീട് പരാജയപ്പെട്ടിട്ടില്ല....

പെണ്ണുകാണൽ ദിനചര്യയായി മാറി...

പട്ടാളക്കാരൻ പത്രോസിന്റെ മോളെ പെണ്ണുകാണാനായി ചെന്നത് ഉച്ചയ്ക്ക്.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പത്രോസച്ചായൻ പറഞ്ഞു..
"ഞാൻ പട്ടാളത്തിൽ ആയതുകൊണ്ട് എനിക്ക് ഭയങ്കര കൃത്യ നിഷ്ഠയാ...ഒരു മണിയാകുമ്പോൾ എനിക്ക് കഴിക്കണം"

ഞാനൊന്നും പറായാതെ ഇരുന്നു

"കഴിക്കാൻ കൂടൂന്നോ?" പത്രോസച്ചായൻ ചോദിച്ചു

"കഴിച്ചിട്ടാ ഞാൻ വന്നത്..ഇനി ഒന്നും വേണ്ട" ഞാൻ പറഞ്ഞു.

"ഹൊ!!കഴിച്ചിട്ടാണോ വന്നത്. സമയം നോക്കി മാത്രമേ നമ്മൾ കഴിക്കാൻ പാടുള്ളൂ"

"എനിക്കങ്ങനെ സമയം നോക്കിയുള്ള കഴിപ്പൊന്നും നടക്കില്ല... സമയം കിട്ടുമ്പോൾ കഴിക്കും എന്നേ ഉള്ളൂ" ഞാൻ പറഞ്ഞു.

"വിവാഹം കഴിച്ചിട്ട് സമയം തെറ്റി ഒന്നും കഴിക്കരുത്"

"ശരിയാ...ഭാര്യമാരുണ്ടങ്കിൽ എല്ലാം സമയത്ത് നടക്കും"ഞാൻ .

സംസാരിക്കുന്നതിനിടയിൽ തുറന്നിട്ട വാതിലിന്റെ വിടവിലൂടേയൊക്കെ ഞാൻ  കണ്ണു പായിച്ചു. ഏതെങ്കിലും കതകിന്റെ മറവിൽ ആ പെൺകൊച്ച് നിൽപ്പുണ്ടോ?

"അപ്പോ മോന്‍ കഴിക്കുന്നില്ലേ?" പത്രോസച്ചായൻ വീണ്ടൂം ചോദിച്ചു.

ഭായി അപ്പായിഅപ്പന്റെ സ്നേഹപൂർവ്വമായ ചോദ്യം എങ്ങനെ നിരസിക്കും

"നിർബന്ധിക്കുവാണങ്കിൽ കുറച്ച് കഴിക്കാം..കുറച്ച് മതി" ഞാൻ പറഞ്ഞു

"ബന്ധുക്കളായാൽ നമുക്ക് പിന്നെ എപ്പോഴും കഴിക്കാമല്ലോ" പത്രോസച്ചായൻ തമശ പറഞ്ഞ് ചിരിച്ചു. ചിരിച്ചതുകൊണ്ട് നമുക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ എന്നു കരുതി ഞാനും ചിരിച്ചൂ.

"മോളേ...രണ്ടൂ ഗ്ലാസും ആ വെള്ളവും ഇങ്ങ് എടുത്തേ, നിന്നെ കാണാൻ വന്നവനും കഴിക്കുമെന്ന്" പത്രോസച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

കർത്താവേ ഊണൂ കഴിക്കുന്ന കാര്യമല്ലേ ഇങ്ങേര് ഇതുവരെ പറഞ്ഞത്.

പത്രോസച്ചായൻ ഉടുത്തിരുന്ന കൈലി പൊക്കി അണ്ടർ വെയറിന്റെ പോക്കറ്റിൽനിന്ന് ഒരു കുപ്പി എടൂത്ത് ടീപ്പോയോൽ വെച്ചു.

"എന്തിയേടീ ,കുപ്പിയും വെള്ളവും" പത്രോസച്ചായൻ അകത്തേക്ക് നോക്കി വീണ്ടും ചോദിച്ചു...

സുന്ദരിയായ ഒരു പെൺകൊച്ച് രണ്ടു ഗ്ലാസും കുപ്പിയിലെ വെള്ളവുമായി വന്നു..

ഇതാടാ നിനക്കായി കാത്തിരുന്ന പെൺകൊച്ച് എന്ന് ആരോ എന്റെ മനസിൽ ഇരുന്ന് പറഞ്ഞു. ഞാൻ വളെ നോക്കി ചിരിച്ചു. അവടെ മുഖത്ത് ചിരിവന്നില്ല.
ചായയുമായി വരുന്ന പെണ്ണിനെ കണ്ട് കണ്ട് ബോറടിച്ച എന്നെ, കാലിഗ്ലാസുമായി വന്ന അവൾ (എന്റെ മനസിനെ) കീഴടക്കി.

"ഇതാണെന്റെ മോൾ"പത്രോസച്ചായൻ പറഞ്ഞു. ഞാൻ തല കുലുക്കി.

അങ്ങേരാണങ്കിൽ അരയിൽ നിന്ന് എടുത്ത കുപ്പിയിലെ സാധനം ഗ്ലാസിലേക്ക് ഒഴിച്ചു.

"ഇത്രയും കഴിക്കുമോ?" അയാൾ ചോദിച്ചു..

"അച്ചായാ ഞാൻ ഇത് കഴിക്കാറില്ല"ഞാൻ പറഞ്ഞു.

"പിന്നെ ഏതാ ബ്രാൻഡ്" പത്രോസച്ചായൻ ചോദിച്ചു

"ഞാൻ ഇങ്ങനത്തെ ഒന്നും കഴിക്കാറില്ല" ഞാൻ പറഞ്ഞു.

പെട്ടന്ന് പത്രോസച്ചായൻ കസേരയിൽ നിന്ന് എഴുന്നേറ്റു...

"എടോ,വാക്കു പറഞ്ഞാൽ വാക്കായിരിക്കണം.ഒരിക്കൽ കഴിക്കുമെന്ന് പറയുന്ന നീ പെട്ടന്ന് കഴിക്കില്ലന്ന് പറയുന്നോ?? സ്വന്തം വാക്ക് മാറ്റിമാറ്റിപ്പറയുന്ന നിന്നെ എങ്ങനെ വിശ്വസിച്ച് ഞാനെന്റെ മോളെ കെട്ടിച്ച് തരുമടാ?" പത്രോസച്ചായന്റെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ വിട്ടു.


അടൂത്ത പെണ്ണുകാണൽ
സമയം വൈകുന്നേരം...
പെണ്ണ് വന്നു... കണ്ടൂ..
എനിക്ക് ഇഷ്ടമായി...
ഇതുവരെ കണ്ട ഒരു പെണ്ണിനെപ്പോലും എനിക്ക് ഇഷ്ടമാകാതിരുന്നിട്ടീല്ല... പിന്നെ എന്തുകൊണ്ട് ഇതുവരെ കല്യാണം നടന്നില്ല എന്ന് ചോദിച്ചാൽ എനിക്കുത്തരം ഇല്ല.... എല്ലാം വിധിപോലെ!!!
സംസാരത്തിനിടയ്ക്ക്  അപ്പന്റെ ക്ഷ്ണം...

"നമുക്കിനി എന്തെങ്കിലും കഴിച്ചോണ്ട് സംസാരിക്കാം"

"എനിക്ക് കഴിക്കാനൊന്നും വേണ്ട"ഞാൻ പറഞ്ഞു.

പെണ്ണീന്റെ അപ്പൻ നിർബന്ധിച്ചതും ഇല്ല.
എന്നാ ചായ കുടിക്കാം...
ഞാൻ തല കുലുക്കി...
ഡൈനിംങ് ടേബിളിന്റെ അടുത്തേക്ക് അപ്പൻ കൊണ്ടു പോയി..
മേശപ്പുറത്ത് ജിലേബിയും ലഡുവും ഉപ്പേരിയും പഴവും ബിസ്ക്കറ്റും വടയും പഫ്സും പലപല പാത്രത്തിൽ ഇരിക്കുന്നു.ഇതിൽ ഏത് ആദ്യം എടുക്കും എന്ന് കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെണ്ണിന്റെ അപ്പൻ

"എടിയേ,നീ ഇതൊക്കെ അങ്ങ് മേശപ്പുറത്തൂന്ന് അകത്തേക്ക് എടുത്ത് വെച്ചേക്ക്. ചെറുക്കനു കഴിക്കാനൊന്നും വേണ്ടാന്ന്...ചായമാത്രം മതിയന്ന്"

നിമിഷങ്ങൾ കൊണ്ട് മേശപ്പുറത്തെ പലഹാര പാത്രങ്ങൾ അടുക്കളയിലേക്ക് യാത്രയായി.
ഞാൻ വീണ്ടൂം ഠീം!!!

പെണ്ണു കൊണ്ടൂവന്ന ചായമാത്രം കുടിച്ച് ഞാൻ ഇറങ്ങി.
വീടുന്റെ ഗെയ്റ്റിൽ പെണ്ണിന്റെ ചേച്ചിയുടെ കൊച്ച് ഏതാണ്ടൊക്കെ തിന്നു കൊണ്ട് നിൽപ്പുണ്ട്. അവന്റെ കൈയ്യിൽ ജിലേബിയും ലഡുവും ക്രീം ബിസ്ക്കറ്റും ഞാൻ കണ്ടൂ...
"തിന്നടാ തിന്ന്...തിന്ന്" എന്ന് ഞാൻ മനസിൽ പറഞ്ഞതും,
"മമ്മീ എനിക്ക് അപ്പി മുട്ടൂന്നു" എന്ന് പറഞ്ഞ് ആ ചെറുക്കൻ അവിടെ തന്നെ നിക്കറൂരി അപ്പിയിടാൻ ഇരുന്നു.
ഇനി എന്റെ കൊതികൊണ്ടങ്ങാണം ആയിരിക്കുമോ ആ ചെറുക്കനു അപ്പിയിടാൻ മുട്ടിയത് ???
പണ്ടൊക്കെ പിന്നെ പിന്നെ എന്നായിരുന്നു ഉടേ തമ്പുരാൻ...ഇപ്പം ഒന്നും പെൻഡിംങ് വെയ്ക്കുന്ന പരുപാടി ഉടേ തമ്പുരാനില്ല!!!

അതും നടന്നില്ല...
പിന്നീട് പോയിക്കണ്ടതും നടന്നില്ല....
അവസാനം... നൂറ്റിയൊന്നാമത്തെ പെണ്ണുകാണൽ
ഒറ്റവാക്കിൽ പറഞ്ഞാൽ
പോയി..കണ്ടൂ..ഇഷ്ട്പ്പെട്ടൂ..കല്യാണം ഉറപ്പിച്ചു...

അങ്ങനെ കല്യാണ ദിവസം....
ഞാനും പെണ്ണും പള്ളിയിൽ വന്നു...
അച്ചൻ ഞങടെ കൈയ്യിൽ മോതിരം ഇട്ടൂ...
പിന്നെ എന്റെ കഴുത്തിൽ മാല ഇട്ടു...
പിന്നെ അവടെ കഴുത്തിൽ മാല ഇട്ടു....

ഇനി മിന്നു കെട്ട്.. എന്നെ അവടെ പുറകിൽ നിർത്തി. അതുവരെ കാലിയായ പള്ളിയിൽ നിറയെ ആൾക്കാർ... പള്ളിപ്പറമ്പിൽ മുറുക്കിക്കൊണ്ടും, പുകവലിച്ചു കൊണ്ട നിന്നവന്മാരും,വായിനോക്കി നിന്നവന്മാരെല്ലാം ആ നിമിഷം നേരിട്ട് കാണാൻ പള്ളിക്കകത്തേക്ക് കയറി. വനംവകുപ്പ് വെച്ച കെണിയിൽ വീണ കടുവയുടെ ഫോട്ടോ എടുക്കാൻ ഇടിക്കുന്നതുപോലെ എല്ലാവന്മാരും മൈബൈൽ ഫോണും ഡിജറ്റൽ ക്യാമറയുമായി ഞാൻ മിന്നുകെട്ടൂന്നത് പിടിക്കാൻ കാത്തുനിന്നു.... കെണിയിൽ വീണ കടുവയും താലികെട്ടാൻ നിക്കുന്ന ചെറുക്കനും ഏകദേശം ഒരേ അവസ്ഥയിൽ തന്നെയാണല്ലേ?? ഇനി ഒരു രക്ഷപെടൽ ഇല്ല !!! :)
(വെണമെങ്കിൽ രക്ഷപെട്ടോ എന്ന് പറഞ്ഞ് ചെറുക്കനെ കുതിരപ്പുറത്താ നോർത്ത് ഇന്ത്യയിലൊക്കെ കല്യാണത്തിനു കൊണ്ടുവരുന്നതെന്ന് കല്യാണം കഴിഞ്ഞതിനു ശേഷം അവൾ പറഞ്ഞു തന്നു.. ഇവൻ ഒരിക്കലും രക്ഷപെടല്ലന്ന് കരുതിയായിരിക്കണം കറുത്ത ചില്ലുള്ളകാരിൽ ഗ്ലാസ് പോക്കിവെച്ച് ചെറുക്കനെ കെട്ടിക്കാൻ കൊണ്ടൂ പോകുന്നത്)

അച്ചൻ മിന്നുമാല എടുത്ത് എന്റെ കൈയ്യിൽ തന്നു... ഞാനതും പിടിച്ച് നിന്നു..
"കെട്ട്..കെട്ട്" അച്ചൻ പറഞ്ഞു.
മിന്നു കെട്ടാതെ നിൽക്കുന്ന എന്നെ അവൾ തിരിഞ്ഞു നോക്കി..

"നീ ഒരു പാട്ടുകേൾക്കുന്നുണ്ടോ?" ഞാൻ അവളോട് ചോദിച്ചു.

"ക്യാ..."

"ഹേയ് ഒന്നുമില്ല" ഞാൻ പറഞ്ഞു.

"എന്താ മിന്നു കെട്ടാത്തത്?" അച്ചൻ ചോദിച്ചു

മാന്നാർ മത്തായിൽ സായ്കുമാർ ഇന്നസെന്റിനോട് "മത്തായിച്ചാ ,മത്തായിച്ചൻ ഒരു പാട്ടുകേൾക്കുന്നുണ്ടോ" എന്ന് ചോദിക്കുന്നതുപോലെ ഞാൻ അച്ചനോട് ചോദിച്ചു

"അച്ചോ..അച്ചനൊരു പാട്ടു കേൾക്കുന്നുണ്ടോ?"

"ഉണ്ടല്ലോ"

"ഏതു പാട്ടാ അച്ചാ" ഞാൻ ചോദിച്ചു.

"ക്വയറുകാരു പാടുന്ന പാട്ട്"അച്ചൻ പറഞ്ഞു.

ശുഭചിഹ്നം താൻ സ്ലീബാ
വിജയകൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം*

"അച്ചോ,ഈ പാട്ടല്ല വേറെ പാട്ട്, മാന്നാർ മത്തായിയിലെ പാട്ട്" ഞാൻ പറഞ്ഞു.

"അതെ,ക്വയറു മത്തായി മാസ്‌റ്ററിന്റെ ആണല്ലോ?" അച്ചൻ പറഞ്ഞു.

"നീ വേഗം കെട്ട് സമയം രണ്ടുമണിയായി." അച്ചൻ പിന്നയും പറഞ്ഞു.

അപ്പോഴാണ് വിശപ്പിനെക്കുറിച്ച് ഞാൻ ഓർത്തത്.ഇനി പാട്ടിനെക്കുറിച്ച് ചിന്തിച്ചിട്ടോന്നും കാര്യമില്ല. പിന്നെ ഒന്നും നോക്കിയില്ല.ഒരിക്കലും അഴിക്കാൻ പറ്റാത്തതുപോലെ മിന്നു നൂലിൽ അഞ്ചാറ് ആൺകെട്ട് കെട്ടി..,മിന്നു കെട്ടി ഞാനവളെ എന്റെ ഭാര്യയാക്കി . അവസാനം കെട്ടിയത് മതി എന്ന് അച്ചനു പറയേണ്ടി വന്നു. ഞാൻ മിന്നു കെട്ടിയതും പള്ളിക്കക്കകത്ത ഇടിച്ചു കയറിയവന്മാർ അവിടെ നിന്ന് മുങ്ങി കല്യാണഹാളിന്റെ ഷട്ടറിന്റെ മുന്നിൽ പൊങ്ങി.!!!

അവസാനം അച്ചൻ അവളുടെ കൈയ്യിൽ എന്റെ കൈയ്യിൽ ഏൽപ്പിച്ചിട്ട് പറഞ്ഞു

"ഇതാ ഈ സമയം മുതൽ നിന്ങളെ പരസ്പരം ഭരമേൽപ്പിക്കുന്നു.... ഭർത്താവ് നഗ്നനായിരുന്നാലും ഭാര്യയ്ക്ക് ഉടുക്കാൻ നൽകണം..വിശന്നിരുന്നാലും ഭാര്യയ്ക്ക് ആഹാരം നൽകണം....."

ശരിയച്ചോ ഞാൻ അതുപോലെ ചെയ്തോളാം.... ഞാൻ മനസിൽ സമ്മതിച്ചു.ഒന്നുമല്ലങ്കിലും എന്റെ പൊട്ടത്തരങ്ങൾക്കെല്ലാം കൂട്ടൂനിൽക്കുന്നവളാണല്ലോ....

കല്യാണ രജിസ്റ്ററിൽ ഒപ്പിടാൻ നേരത്ത് വേറൊരു പാട്ട് ഞാൻ കേട്ടു. മാന്നാർമത്തായിയിലെ പാട്ടല്ല... ദേ ഈ പാട്ട്

ഈ ഭൂവിതിൽ ദൈവം സൃഷ്ടിച്ച
പറുദീസയല്ലോ കുടുംബം
സർവ്വ സൗഭാഗ്യ സന്തോഷങ്ങളും
നിറഞ്ഞൊരു കൂട്ടായ്മയല്ലോ കുടുംബം
ഒരുമയും പ്രാർത്ഥനയും
നിറയും ദേവാലയം കുടുംബം......

ഞങ്ങൾ സ്ലോമോഷനിൽ കൈപിടിച്ച് വരുന്നതോടെ മറ്റൊരു യാത്ര ആരംഭിക്കുന്നു...
വീഴ്ചകളിൽ പരസ്പരം താങ്ങാവുന്ന യാത്ര....അപ്പോ....
ശുഭയാത്ര

*ഈ പാട്ടാണ് ഓർത്തഡോക്സ് വിവാഹത്തിൽ മിന്നുകെട്ടുമ്പോൾ പാടുന്നത്.

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :: ഇതെന്റെ ആത്മകഥയിലെ ഭാഗം അല്ല (ലേബൽ നോക്കുക)

Wednesday, February 20, 2013

കുണ്ടി ഡാൽദോ....

അങ്ങനെ കല്യാണം കഴിഞ്ഞു...
ചുമ്മാ അങ്ങനെ കല്യാണം കഴിയുകയല്ലായിരുന്നു..
നാടായ നാടെല്ലാം കണ്ട് കണ്ട് ആ നാട്ടിലെ പെണ്ണുങ്ങളെ എല്ലാം കണ്ട് കണ്ട് അവസാനം പറ്റിയ ഒരു പെണ്ണിനെ കണ്ടുപിടിച്ചായിരുന്നു കല്യാണം...
ഏതെങ്കിലും സർവകലാശാലയിൽ 'പെണ്ണുകാണലിനു' ഏതെങ്കിലും ചെയറോ ഡിപ്പാർട്ടുമെന്റോ ഉണ്ടങ്കിൽ എന്റെ സേവനം അതിലേക്ക് നൽകാൻ ഞാൻ എപ്പോഴേ തയ്യാറാണ്. നമ്മുടേ പിന്നലെ വരുന്ന തലമുറയ്ക്ക് അനുഭവത്തിന്റെ വെളിച്ചം പകർന്നു നൽകാൻ നമ്മളല്ലേ ഉള്ളൂ.. (ഇനി അധിക കാലം കറണ്ടിന്റെ വെളിച്ചത്തിൽ ഒരു പകരലും നടക്കില്ല എന്ന് മൂലമറ്റത്തെ ജനറേറ്റർ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്)

കല്യാണപ്രായത്തിലേക്ക് നടക്കുമ്പോള്‍ മുതൽ ഏതൊരാളയും പോലെ എനിക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു.ഓരോ പെണ്ണുകാണൽ കഴിയുമ്പോഴും ഞാനെന്റെ സ്വപനങ്ങളിലെ ഡിമാന്റുകൾ ഓരോന്നായി കുറച്ചു കൊണ്ട് വന്നു.അവസാനം കുറയ്ക്കാൻ വേണ്ടി ഒന്നും ഇല്ലാതായി.... ഏതെങ്കിലും ഒരു പെണ്ണ് ഈ ചേട്ടനെ ഇഷ്ടമാണന്ന് പറഞ്ഞാലുടനെ അവളുടെ അഭിപ്രായം മാറുന്നതിനു മുമ്പ് അവളെ കെട്ടണമെന്ന് തീരുമാനിച്ചായി പെണ്ണുകാണൽ. അവസാനം കണ്ട പെണ്ണിനോട് എന്നെ ഇഷ്ടമായോ എന്ന് ചോദിച്ചപ്പോൾ പെണ്ണിനു മൗനം. 'മൗനം സമ്മതം' എന്ന് കരുതി ഞാൻ പണ്ട് പഠിച്ചു വെച്ചിരുന്ന എല്ലാ ഡയലോഗും അങ്ങ് കാച്ചി. നിന്നെ എനിക്കു വേണ്ടി ഉടേതമ്പുരാൻ സൃഷ്ടിച്ചതാണ് , നീ ഇല്ലാത്ത ജീവിതം ലൈക്കില്ലാതെ പോകുന്ന ഫെസ് ബുക്ക് പോസ്റ്റ് പോലാണ്, വരൂ നമുക്ക് ഒരുമിച്ച് പോസ്റ്റുകൾ ഷെയർ ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടൂം അവളൊന്നും പറയാതെ നിന്നപ്പോൾ എന്നോടുള്ള ഇഷ്ടം കൊണ്ടാണന്ന് ഞാൻ കരുതി... പിന്നീടാണ് എനിക്ക് മനസിലായത് ഞാൻ പറഞ്ഞതൊക്ക മനസിലാക്കാനുള്ള അറിവ് മലയാള ഭാഷയിൽ  അവൾക്കില്ലായിരുന്നു എന്ന്. അതുകൊണ്ട് മാത്രം എനിക്ക് അവളെ കെട്ടാൻ പറ്റി...ഇല്ലങ്കിൽ ഞാൻ ഇപ്പോഴും ജാതകവും പൊക്കിപ്പിടിച്ച് നാടായ നാടെല്ലാം കറങ്ങി 'പെണ്ണുകാണാൻപോയ വീട്ടിലെ ആഹാര രുചികൾ' എന്ന കുക്കുറി ഷോയുമായി നടന്നേനെ!!!

പെണ്ണിനാണങ്കിൽ മലയാളം വലിയ പിടിപാടില്ല. തട്ടിയും മുട്ടിയും ഒക്കെ പറഞ്ഞാലായി എനിക്കാണങ്കിൽ ഈ ഹിന്ദിയിലെ അക്ഷരങ്ങൾ അല്ലാതെ വേറൊരു ഹിന്ദിയും അറിയില്ലതാനും... ഹിന്ദിയും മലയാളവും തമ്മിലുള്ള ഭാഷാന്തരത്തെക്കുറിച്ച് ചിന്തിച്ച് ഇരുന്ന എനിക്ക് ആത്മവിശ്വാസം ഉണ്ടാക്കിതന്നത് നമ്മുടെ നാട്ടീന്ന് എംപിമാരായി പോകുന്നവരിൽ ചിലർ ആയിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഒന്നും അറിയാത്ത ചിലർ തങ്ങളുടേ മണ്ഡലങ്ങളിലെ ആവശ്യങ്ങൾ പാർലമെന്റിൽ നേടിയെടുക്കുന്നില്ലേ???

ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ കിടന്നുറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് ഭാര്യയുടെ വിളി
"പ്രാശ്..പ്രാശ്.."
ഉറക്കത്തിൽ അവളുടെ വിളി കേട്ടതും ഞാൻ ഞെട്ടി ഉണർന്ന് കട്ടിലിൽ അഴിഞ്ഞുപോയ കൈലിക്കുപകരം ബെഡ്ഷീറ്റെടുത്ത് ഉടുത്ത് അടുക്കളയിൽ ചെന്നു. അടുക്കളയിൽ അവൾ ഒരു പിച്ചാത്തിയും പിടിച്ച് നിൽക്കുന്നു...
"എന്താ?" ഞാൻ ചോദിച്ചു..

"പ്രാശ്..പ്രാശ്.." അവൾ പറഞ്ഞു...

പിശാചിനെയെമറ്റോ കണ്ട് എന്നാണോ ഇവൾ പറയുന്നത്? കൈയ്യിൽ പിച്ചാത്തി കണ്ടപ്പോൾ ഞാൻ അത് ഉറപ്പിച്ചു. പിശാച് അടുക്കാതെ കത്തിയും പിടിച്ച് നിൽക്കുകയാണ്.
"മോനേ അച്ഛനാ പറയുന്നത്... കത്തി താഴെ ഇടാൻ" എന്നുള്ള തിലകൻ ഡയലോഗ് ഓർമ്മ വന്നെങ്കിലും ആ ഡയലോഗിലെ ഒരൊറ്റവാക്കിനു പോലും റിപ്ലേസ് ചെയ്യാനുള്ള ഹിന്ദി വാക്ക് കിട്ടാതെ ഞാൻ മിഴിച്ചു നിന്നു. ഞാനിനി എന്തെങ്കിലും പറഞ്ഞ് ഇവൾ വയലന്റായാൽ ആകെ കുഴയും. ഇനി കത്തി വാന്ങി താഴെ ഇടാൻ കൈയ്യിൽ കയറി പിടിച്ചാൽ അവൾ നിലവിളിക്കും... നിലവിളി കേട്ട് ആരെങ്കിലും ഓടി വന്നാൽ ആകെ നാണക്കേടാകും. കത്തിയുമയി നിൽക്കുന്ന അവളെയും ബെഡ്ഷീറ്റ് ഉടുത്ത് നിൽക്കുന്ന എന്നയും കൂടി കണ്ടാൽ നാട്ടുകാർ തെറ്റിദ്ധരിക്കും...

"ഇവിടെ പ്രാശോ പിശാചോ ഒന്നും ഇല്ല" ഞാൻ അവളോട് പറഞ്ഞു.

"പ്രാശ് ഇല്ലേ?" അവൾ വീണ്ടൂം ചോദിച്ചു..

"ഇല്ല" ഞാൻ ഉറപ്പിച്ചു പറഞ്ഞു.

"ഞാൻ കട്ട് ചെയ്തല്ലോ ഇപ്പോൾ...ഇനി ഒന്നൂടെ വേണം" അവൾ

കർത്താവേ,ഇത് കൈവിട്ടൂ പോയോ? പിശാചിനെ ഒക്കെ കട്ട് ചെയ്തവൾ എന്നെക്കൂടി കട്ട് ചെയ്യുമോ? ഞാൻ വാതിക്കല്‍ നിന്ന് പാതകത്തിലേക്ക് എത്തി നോക്കി. പാത്രത്തിൽ സവോള അരിഞ്ഞു വെച്ചിട്ടൂണ്ട്. ഇനി അതങ്ങാണം ആണോ അവൾ പ്രാശ് എന്ന് പറയുന്നത്..

"എടീ കൊച്ചേ, നീ സ്പീഡ് കുറച്ച് ഒന്നൂടെ പറഞ്ഞേ?" ഞാൻ പറഞ്ഞു.

"പ്യാച്..ഒനിയൻ..." അവൾ പറഞ്ഞു.

ഹൊ!!! ഇവൾ പ്യാച്, പ്യാച് എന്നു പറഞ്ഞതാണ് ഞാൻ പ്രാശ്..പ്രാശ് എന്നു കേട്ടത്... അവൾക്ക് സവോള ഇരിക്കൂന്നടം കാണിച്ച് കൊടൂത്തു...

ഇങ്ങനയൊക്കെ ആണങ്കിൽ പെട്ടൂപോയതു തന്നെ!!!

വേറെ ഒരു ദിവസം...
രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് അടുക്കളയിൽ നിന്ന് അവൾ വന്നു...

"ബിണ്ടി എവിടാ ഇരിക്കൂന്നത്?"

"ബിണ്ടിയോ?" ഞാൻ ചോദിച്ചു..

"തോരൻ വെക്കാൻ ബിണ്ടി കട്ട് ചെയ്യാൻ അമ്മ പറഞ്ഞു"

"അമ്മ എന്തിയേ?" ഞാൻ ചോദിച്ചു

"അമ്മ മീൻ വെട്ടാൻ പോയി" അവൾ പറഞ്ഞു..

"ഞാനിപ്പോൾ കൊണ്ടുവന്നു തരാം" എന്ന് പറഞ്ഞ് പത്രം മടക്കി വെച്ച് വെട്ടിരുമ്പുമായി പറമ്പിലേക്ക് ഇറങ്ങി...

അമ്മ പിണ്ടി എന്നുപറഞ്ഞത് അവൾ ബിണ്ടി എന്ന് കേട്ടിട്ട് വന്നിരിക്കുന്നു.
പിണ്ടി എന്നുപോലും ശരിക്ക് പറയാൻ അറിയാത്ത പുവർ ഗേൾ...

പറമ്പിൽ ആകെ മൂന്നു വാഴ നിൽപ്പുണ്ട്. കൊലയ്ക്കാറായ വാഴയെ തന്നെ ഞാൻ വെട്ടി വീഴ്ത്തി. പള്ളിപ്പെരുന്നാളിനു റാസ പോകുമ്പോൾ മെഴുകുതിരി കത്തിക്കാൻ പിണ്ടി എടുക്കാൻ വാഴ വെട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ മണ്ട അടഞ്ഞ വാഴ മാത്രം വെട്ടിക്കോളാൻ പറഞ്ഞ അമ്മ ഇപ്പോള്‍ പിണ്ടി തോരൻ വെയ്ക്കാൻ പിണ്ടി അറിയാൻ പറഞ്ഞിരിക്കുന്നു... പിണ്ടിത്തോരൻ ഇഷ്ടമാണന്നങ്ങാണം അവൾ അമ്മയോട് പറഞ്ഞിരിക്കും.. ഓരോ പോളയും അടർത്തി അടർത്തി അവസാനം വാഴപ്പിണ്ടിയെ വാഴപ്പോളയ്ക്കുള്ളിൽ നിന്ന് മോചിപ്പിച്ചു. കൊലയ്ക്കാറായ ആ വാഴയെ കൊലപ്പെടുത്തേണ്ടിവന്നതിലുള്ള അതിയായ ദുഃഖത്തോടെ പിണ്ടിയുമായി ഞാൻ അവളുടെ മുന്നിൽ എത്തി.

"ഇന്നാ പിണ്ടി" ഞാൻ അവളോട് പറഞ്ഞു.

പിണ്ടിയിലും എന്റെ മുഖത്തേക്കൂം അവൾ അവിശ്വസ്നീയതോടെ മാറിമാറി നോക്കി.

"ഇതാണ് പിണ്ടി" ഞാൻ വീണ്ടും ഉറപ്പിച്ച് പറഞ്ഞു.

"ഇതല്ല ബിണ്ടി..."

"പിന്നെ...??"

"ബിണ്ടി... ലേഡീസ് ഫിംഗർ!!!"

കർത്താവേ വീണ്ടും പണി പാളി.... വെണ്ടയ്ക്കായ്ക്ക് പകരം കൊലയ്ക്കാറായ വാഴയുടെ പിണ്ടിയുമായി വന്ന ഞാനിപ്പോള്‍ ആരായി??? ആരാണാവോ വെണ്ടയ്ക്കായ്ക്ക് ഹിന്ദിയിൽ ബിണ്ടിയെന്ന് പേരിട്ടത് !!!

കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും അവളുടെ വിളി..
ഇനി എന്താണാവോ കുരിശ്....
"എന്താ?" ഞാൻ വിളിച്ചു ചോദിച്ചു
"അമ്മയുടെ കൈ മുറിഞ്ഞു"
ഞാൻ അടുക്കളയിൽ കൂടി കയറി അമ്മ മീൻ വെട്ടുന്നെടുത്ത് ചെന്നു.. മീൻ വെട്ടിയപ്പോഴങ്ങാണം പിച്ചാത്തി കൊണ്ടതായിരിക്കണം...
"പട്ടി കർദോ..പട്ടികർദോ" എന്നവൾ പറയുന്നുണ്ട്.
കർത്താവേ... മീനിന്റെ മണം പിടിച്ച് വന്ന പട്ടിയങ്ങാണം അമ്മയുടെ കൈയ്യിൽ കയറി കടിച്ചോ

"മോളെ പട്ടി കടിച്ചതല്ല... പിച്ചാന്തികൊണ്ടതാ" അമ്മ അവളോട് പറഞ്ഞു.
അത് കേൾക്കാതെ അവൾ എന്നോട് വീണ്ടും പറഞ്ഞു
"പട്ടി കർദോ..പട്ടികർദോ"

പട്ടി കടിച്ചിട്ടൂം അമ്മ ഇനി കള്ളം പറയുകയാണോ? ഞാൻ മമ്മിയെ നോക്കി.

"എടാ സത്യമായിട്ടൂം പിച്ചാത്തി കൊണ്ടതാ..." അമ്മ പറഞ്ഞു.
അവൾ അകത്തേക്ക് പെട്ടന്ന് ഓടിപ്പോയി. അകത്തൂന്നവൾ കുറച്ച് പഞ്ഞിയും തുണിയുമായി വന്ന് അമ്മയുടെ കൈയ്യിലെ മുറിവ് കെട്ടി... അപ്പോഴാണ് എനിക്ക് മനസിലായത് മുറിവ് ഡ്രസ് ചെയ്യാനാണ്  "പട്ടി കർദോ" എന്ന് പറയുന്നത് !!!!

കല്യാണം കഴിഞ്ഞു ഒന്നന്നൊര മാസം ഒക്കെ ആയപ്പോൾ ഹിന്ദി-മലയാളം ഒക്കെ ഒരു അഡ്ജസ്റ്റുമെന്റിൽ മനസിലായിത്തുടങ്ങി. ഇനി ഭാര്യയുടെ നാട്ടിലേക്ക് പോകണം.. അങ്ങനെ പെട്ടിയും ബാഗുമൊക്കെ എടുത്ത് ട്രയിൻ കയറി , "കർത്താവേ,ഹിന്ദിയും മലയാളവും തമ്മിലുള്ള അന്തരം കുറച്ചു തരണേ" എന്ന് പ്രാർത്ഥിച്ച് അവരുടെ നാട്ടിൽ എത്തി. സായിപ്പിനെ കെട്ടി നാട്ടിൽ വന്ന പെണ്ണിന്റെ വീട്ടിൽ സായിപ്പിനെ കാണാനായി ആൾക്കാർ വരുന്നതുപോലെ അവിടെയുള്ളവർ കേരളത്തില് നിന്ന് കെട്ടിക്കോണ്ടൂവന്ന കറുത്ത സായിപ്പിനെ കാണാനായി വന്നു. വന്ന പെണ്ണുങ്ങളിൽ ചിലർ തലയിൽ കൂടി സാരി ഇട്ടത് എന്നെ അന്ധാളിപ്പിച്ചു. എന്റെ മുഖം നോക്കാനുള്ള നാണക്കെടുകൊണ്ടാണോ, അതോ എന്നെ കാണുമ്പോൾ അവരുടെ മുഖത്തുള്ള നാണം ഞാൻ കാണാതിരിക്കാനാണോ അവർ മുഖത്ത് സാരി ഇട്ടിരിക്കുന്നത് എന്ന് ഞാൻ സംശയിച്ചു. അതിനൊരു ഉത്തരം കാണാൻ വിഷമിച്ചപ്പോൾ ഉത്തരവുമായി അവൾ തന്നെ വന്നു.
"ഈ നാട്ടിലെ പെണ്ണുങ്ങൾ വേറെ ആണുങ്ങളെ തങ്ങളുടെ മുഖം കാണിക്കില്ല" അവൾ മെഗാസീരയലായി പറഞ്ഞതിൽ നിന്ന് എനിക്ക് ഏതായാലും ഇത്രയും മനസിലായി.....

എല്ലാവരും കൂടി വിരുന്നിനു ഒരു വീട്ടിൽ പോയി.
കഴിച്ച് കഴിഞ്ഞ പാത്രവുമായി അവള് അടുക്കളയിൽ എത്തിയപ്പോൾ ആ വീട്ടിലെ ആന്റിയുടെ ഹിന്ദി ശബ്ദ്ദം..
"ബർതൻ ഉദർ ഡാൽദോ?"
മൂന്നു വാക്കിലെ രണ്ട് വാക്കിന്റെ അർത്ഥം എനിക്കറിയാം. ബർതൻ എന്നു പറഞ്ഞാൽ പാത്രം. ഉദർ എന്നു പറഞ്ഞാൽ അവിടെ. ഡാൽദോ എന്ന വാക്കിന്റെ അർത്ഥം മനസിലായില്ല.

വീണ്ടും ആന്റിയുടെ മലയാള ശബ്‌ദ്ദം
"മോളേ,പാത്രം അവിടെ ഇട്ടേക്ക്"

ഡാൽദോ എന്ന വാക്കിന്റെ അർത്ഥം ഇടുകയാണന്ന് മനസിലായി. ഡാൽദോ-ഇടുക, ഡാൽദോ-ഇടുക എന്ന് മനസിൽ പത്തുപ്രാവിശ്യം പറഞ്ഞ് അർത്ഥം ഉറപ്പിച്ചു.

രാത്രിയായി...
വിശേഷങ്ങൾ ഒക്കെ പറഞ്ഞ് പറഞ്ഞ് ഉറക്കം വന്നു തുടങ്ങി. ഉറക്കം വരുന്നെങ്കിൽ മുകളിലത്തെ മുറിയിൽ പോയി കിടന്നോളൂ.ആന്റിയും അങ്കിളും ഒരുമിച്ച് ഞങ്ങളോട് പറഞ്ഞു...
അങ്ങനെ ഞങ്ങൾ ഉറങ്ങാനായി മുകളിലത്തെ മുറിയിലേക്ക് പോയി

സ്പോഞ്ച് മെത്ത വിരിച്ച കട്ടിലിൽ ഞാൻ കയറിക്കിടന്നു...
എന്താ സുഖം...
അവളും വന്നു കിടന്നു....

പെട്ടന്ന് ആന്റിയുടെ ശബ്‌ദ്ദം താഴെ നിന്ന്
"ബേട്ടാ, കുണ്ടി ഡാൽദോ..."

കർത്താവേ!!! ഞാൻ ഞെട്ടി. ഈ ആന്റി എന്തുവാ വിളിച്ചു പറയുന്നത്. ബേട്ടാ-മകൻ ,ഡാൽദോ-ഇടുക, കുണ്ടി- ഇതിന്റെ അർത്ഥം കുണ്ടി... ഇതിന്റെ അർത്ഥം മനസിലാക്കി എടുക്കുമ്പോൾ ...
ശ്ശോ!!! ഈ ആന്റി എന്നെക്കുറിച്ച് ഇങ്ങനെയാണോ കരുതിയത്...
ഞാൻ ആ ടൈപ്പല്ലന്ന് എങ്ങനെ പറയും... ഇവളോട് എങ്ങനെ പറയും...

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്നു...

"ആന്റി പറഞ്ഞത് കേട്ടോ...?" ഞാൻ പതിയെ അവളോട് ചോദിച്ചു

"കേട്ടൂ" അവൾ പറഞ്ഞു.. അവളുടെ ശബ്‌ദ്ദത്തിനു എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു... ഇല്ല ഒരു മാറ്റവും ഇല്ല..

"നമ്മളെന്തിനാ ഇപ്പോൾ 'കുണ്ടി ഡാൽദോ' ചെയ്യുന്നത്?" ഞാൻ ചോദിച്ചു

"പിന്നെ ചെയ്യേണ്ടേ?" അവളുടെ മറുപിടി കേട്ട് ഞാൻ ഞെട്ടി...

"എനിക്കതൊന്നും ഇഷ്ടമല്ല" ഞാൻ പറഞ്ഞു

"ങേ!! അതെന്താ..."

"എനിക്കീഷ്ടമല്ല..." ഞാൻ പറഞ്ഞു.

"പക്ഷേ,എനിക്കിഷ്ടമാ..അങ്ങനെ ചെയ്തിട്ടേ കിടക്കാവൂ. അച്ചായനു വേണ്ടായെങ്കിൽ ഇടണ്ടാ"അവൾ പറഞ്ഞു.

"എന്നാ ഞാൻ കതകിനു കുറ്റിയിട്ടിട്ട് വരട്ടേ..." ഞാൻ ചോദിച്ചു.

"കതകിനു കുറ്റി ഇടുന്നത് ഇഷ്ടമല്ലന്ന് ഇപ്പോൾ പറഞ്ഞിട്ട്" അവൾ

"കതകിനു കുറ്റി ഇടാൻ ഇഷ്ടമല്ലന്ന് ഞാൻ എപ്പോൽ പറഞ്ഞു?" ഞാൻ ചോദിച്ചു.

"ഇപ്പം ..പറഞ്ഞതല്ലേ ഉള്ളൂ"

"എപ്പം?"

"കതകിനു കുറ്റി ഇടാൻ ആന്റി താഴേന്ന് പറഞ്ഞപ്പോൾ..."

"ആന്റി അങ്ങനെ പറഞ്ഞോ?"

"ബേട്ടാ ,കുണ്ടി  ഡാൽദോ എന്നു ആന്റി പറഞ്ഞില്ലേ? കുണ്ടി ഡാൽദോ എന്നു പറഞ്ഞാൽ കുറ്റി ഇടുക എന്നാ..."

കർത്താവേ, കുണ്ടി എന്നു പറഞ്ഞാൽ വാതിലിന്റെ കുറ്റി എന്നായിരുന്നോ അർത്ഥം!!!

"അച്ചായനെന്തുവാ ആലോചിക്കുന്നത്?"

"ഞാൻ ഓരോ അർത്ഥങ്ങൾ ആലോചിച്ചതാ..."

"ആലോചിച്ചോ... ഞാൻ ഉറങ്ങാൻ പോകുവാ" അവൾ പറഞ്ഞു...

ഞാൻ എഴുന്നേറ്റു 'വാതിലിന്റെ കുണ്ടി ഡാൽദോ' ചെയ്തിട്ട് ലൈറ്റ് ഓഫാക്കീ വന്നു കിടന്നു....

ശുഭരാത്രി!!!!!

Monday, February 18, 2013

വിശേഷങ്ങൾ അവസാനിക്കുന്നില്ല...

വിശേഷം എന്തോ ഉണ്ട്?
ഒന്നും ആയില്ല അല്ലേ?

ചോദ്യവും ഉത്തരവും ചോദ്യം ചോദിക്കുന്ന ആൾ തന്നെ പറയുന്നത് കുറേ വർഷങ്ങളായി കേൾക്കുന്നു. ഉത്തരം അറിയാമെങ്കിലും ചുമ്മാ ശവത്തിൽ കുത്താൻ വേണ്ടിമാത്രം ഈ പണ്ടാരക്കാരാലന്മാർ ചോദിക്കുവാണന്ന് അറിയാമെങ്കിലും ഒന്നും പറയാതെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.
ഒരിക്കൽ വിശേഷം എന്തോ ഉണ്ടന്ന് ഒരുത്തൻ ചോദിച്ചപ്പോൾ
"അമേരിക്കയിൽ ഒബാമ വീണ്ടും മത്സരിക്കുമെന്ന്" പറഞ്ഞപ്പോൾ അങ്ങേർക്ക് അറിയേണ്ടത് നമ്മുടെ വിശേഷം ആണന്ന്..

ഏയ് വിശേഷം ഒന്നും ഇല്ലന്ന് പറഞ്ഞപ്പോൾ അടൂത്ത ചോദ്യം
ജോലിയൊന്നും ആയില്ല അല്ലേ?

ഇല്ല എന്ന് കേൾക്കാൻ വേണ്ടിയാണ് അയാൾ ചോദിക്കൂന്നതന്ന് മനസിലായങ്കിലും ഇല്ല എന്ന് പറഞ്ഞില്ല...

"ജോലി ആയല്ലോ" എന്ന് പറഞ്ഞു

"എന്തു ജോലി?" വിശ്വാസം വരാതെ, തന്റെ ചോദ്യത്തിൽ നിന്ന് ഒരുത്തൻ രക്ഷപെട്ട് പോകുന്നത് സഹിക്കാനാവാതെ അയാളുടെ ചോദ്യം

"അമേരിക്കയിലെ വൈറ്റ് ഹൗസിലെ പേപ്പറൊക്കെ ടൈപ്പ് ചെയ്ത് കൊടുക്കൂന്നത് ഇപ്പോൾ ഞാനാ... അതുകൊണ്ട് രാത്രിയിലാ ജോലി...""ജോലിയിണ്ടായിട്ടും നീ പകലൊക്കെ ഇവിടുണ്ടല്ലോ"എന്നുള്ള അയാളുടേ അടുത്ത ചോദ്യം തടുത്തുകൊണ്ട് ഒന്ന് കയറ്റി പറഞ്ഞു.

അല്ലങ്കിൽ തന്നെ നാട്ടൂകാർക്ക് വിശേഷം അറിയൽ കൂടൂതലാ..
പഠിച്ചാലുടനെ
വിശേഷം എന്തോ ഉണ്ട്?ജോലി ഒന്നും ആയില്ലേ എന്ന് ചോദിക്കും...
ജോലി കിട്ടിയാലോ
വിശേഷം എന്തോ ഉണ്ട്?കല്യാണം ഒന്നും ആയില്ലേ എന്ന് ചോദിക്കും...
കല്യാണം കഴിച്ചാലോ
വിശേഷം എന്തോ ഉണ്ട്?കുട്ടികൾ ഒന്നും ആയില്ലേ എന്ന് ചോദിക്കും...

ഇങ്ങനെയുള്ള വിശേഷ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയായിരിക്കൂം സർക്കാർ വ്യാപകമായി ലോഡ്ഷെഡിംങും പവർകട്ടും വരുത്തിയത്. നാട്ടൂകാരുടെ വിശേഷം ചോദിക്കലിനു വിധേയമാകാതെ സമയം നോക്കി വീട്ടിൽ ചെന്നുകയറാം...

ജോലി കിട്ടിയിട്ടൂം നാട്ടുകാർ പറയുന്ന സമയത്ത് കല്യാണം കഴിച്ചോളണം.. അല്ലങ്കിൽ വാർത്ത കിട്ടിയ ന്യൂസ് ചാനലുകളെപ്പോലെ, അടുത്ത വാർത്ത കിട്ടൂന്നതുവരെ ആദ്യം കിട്ടിയ വാർത്ത കൊണ്ട് ചർച്ചകൾ നടത്തുന്നതുപോലെ അടുത്ത ഇരയെകിട്ടൂന്നതുവരെ നമ്മളെവെച്ച് ചായക്കടയിൽ ദിവസങ്ങൾ നീളുന്ന 'ന്യൂസ് അവർ' നടത്തിക്കളയും. നമ്മളെ ഒന്നു വിട്ടു പിടിക്കണമെങ്കിൽ ഏതെങ്കിലും പെൺപിള്ളാർ ഏതെങ്കിലും ചെറുക്കനെ ഒന്നു നോക്കി ചിരിക്കുകയോ ബൈക്കിൽ കയറി പോവുകയോ ചെയ്യണം. പിന്നെ ചായക്കടയിലെ റിപ്പോർട്ടർ സൈക്കൾ എടുത്ത് വാർത്ത ഉണ്ടാക്കാൻ ബൈക്കിന്റെ പുറകെ പൊയ്ക്കോളും.

അങ്ങനെ എപ്പോഴും വാർത്ത ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലല്ലോ... കഷ്ടകാലത്തിനു പുതിയ വാർത്ത ഒന്നും വീണു കിട്ടീയില്ലങ്കിൽ നമ്മൾ കല്യാണം കഴിക്കാത്തതിന്റെ സാമ്പത്തിക- ജൈവ- ജീവ-ചരിത്രപരമായ കാരണങ്ങൾ വരെ ചായക്കടയിലെ ന്യൂസ് അവറിൽ ചർച്ചചെയ്യപ്പെടുകയും ആ വിവരങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതെ വീടുകളിൽ  ഇരിക്കുന്ന സ്ത്രി ജനങ്ങളെ അറിയിക്കുകയും തൊഴിൽ ഉറപ്പ് പദ്ധതി വഴിയും അയൽക്കൂട്ടം വഴിയും അവർ അവരുടെ ന്യൂസ് പ്രക്ഷേപണം നടത്തുകയും ചെയ്‌തോളും.. എത്ര സ്നേഹമുള്ള ആൾക്കാർ !!!

ജോലികിട്ടിയിട്ടും മോനെന്താ കല്യാണം കഴിക്കാത്തത് എന്നുള്ള 'ചായക്കട അവതാരകന്റെ' ചോദ്യത്തിനു സമയം ആവട്ടെ എന്നുമത്രമേ ഞാൻ പറഞ്ഞുള്ളു. പക്ഷേ എന്റെ സമയം ശരിയാവാത്തതിന്റെ എല്ലാ ലക്ഷണവും പിന്നീട് ഞാൻ അറിഞ്ഞു... ആ സമയം ആവൽ ഒന്നൊന്നര ആവൽ ആയിരുന്നു... ഒരാഴ്ച ന്യൂസ് അവറിൽ ചർച്ച ചെയ്ത് കണ്ടത്തിയ കാരണങ്ങൾ പലപ്പോഴായി പലവഴിയിൽ പല ചോദ്യങ്ങളായി എന്റെ മുന്നിൽ വന്നു...

"മോന്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്ണുമായി  ഇഷ്ടത്തിലായിരുന്നല്ലേ?"

"നാൽപ്പതുവയസുകഴിയാതെ കല്യാണം കഴിക്കരുതന്ന് ജാതകത്തിൽ ഉണ്ടല്ലേ?"

"സ്ത്രിധനം ചോദിക്കുന്നതും വാന്ങുന്നതും ഒക്കെ കുറ്റമാണന്ന് അറിയില്ലേ? സ്ത്രിധനം വാന്ങാതെ കെട്ടന്നോരല്ലേ ആൺകുട്ടികൾ?"

ഏതായാലും ഈ ചോദ്യം ചോദിച്ച ആളെ ഞാനൊന്നു നോക്കി വെച്ചു..
പണ്ട് മോന് കിട്ടിയ സ്ത്രിധനത്തിലെ രണ്ട് പത്തു രൂപയുടെ നടുക്ക് കിഴുത്ത ഉണ്ടന്ന് പറഞ്ഞ് മരുമോളെയും മോനയും ബന്ധുവീട്ടിൽ വിരുന്നിനു പോകുന്നത് തടഞ്ഞ ത്രേസാമ്മ ചേടത്തി !!!

എനിക്ക് കെട്ടണം കെട്ടണം എന്ന് വീട്ടീൽ ചെന്ന് പറയാൻ പറ്റില്ലല്ലോ.. അതുകൊണ്ട് ഈ വാർത്തകൾ ഒക്കെ വീട്ടിലേക്ക് റിഡയറക്റ്റ് ചെയ്യിക്കാൻ തന്നെ തീരുമാനിച്ചു... എന്റെ കഷ്ടകാലത്തിനു ആ ആഴ്ചയിൽ നാട്ടിലൊരു പെൺകൊച്ച് പണിക്കുവന്ന ബംഗാളിയുടെ കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്തു. അതോടെ ചായക്കടയിലെ 'ന്യൂസ് അവറുകളുടെ' വിലപ്പെട്ട സമയം പെൺകൊച്ചും ബംഗാളിയും കൈയ്യേറി.ഉറങ്ങിക്കിടന്നവനെ വിളിച്ചെഴുന്നെൽപ്പിച്ച് ചോറില്ലന്ന് പറഞ്ഞ അവസ്ഥയിൽ ആയി ഞാൻ.പട്ടാളത്തിൽ ജോലി ചെയത്പ്പോൾ പണ്ടങ്ങാണ്ട് ബംഗാൾ വഴി  പോയ വാസുച്ചേട്ടൻ ബംഗാളികളിക്കുറിച്ചും ബംഗാളിനെക്കുറിച്ചും ആധികാരികമായി പറയാൻ ന്യൂസ് അവർ ചർചയിലെ പ്രത്യേക ക്ഷണിതാവായി ചായക്കടയിലേക്ക് ക്ഷണിക്കപ്പെട്ടു.വാസുച്ചേട്ടന്റെ വാക്കുകൾ കേൾക്കാനായിമാത്രം ആളുകൾ വെറുതെ ചായ കുടിച്ചു.ചായക്കടക്കാരൻ ഫ്രിആയി വാസുച്ചേട്ടന് ഓരോ പതിനഞ്ച് മിനിട്ടിലും ഓരോ ചായയും നൽകി.രണ്ട് ദിവസം കഴിഞ്ഞ് പെണ്ണും ബംഗാളിച്ചെറുക്കനും തിരിച്ചു വന്നതോടെ ആ വാർത്ത തീർന്നു. അന്നു വൈകുന്നേരം മുതൽ വാസുച്ചേട്ടന്‍ കുടിക്കുന്ന ഓരോ വിത്തൗട്ട് ചായയും ചായക്കടക്കാരന്റെ പറ്റുബുക്കിൽ ഇടം പിടിച്ചു. ഇനി എന്റെ കാര്യം ചായക്കടയിൽ ചർച്ചയായി വീട്ടിൽ വാർത്ത എത്തണമെങ്കിൽ ഞാനായിട്ട് എന്തെങ്കിലും വെളിപ്പെടൂത്തൽ നടത്തണം... അതും ചർച്ച ചെയ്യാൻ പറ്റിയ എന്തെങ്കിലും വെളിപ്പെടുത്തൽ !!പറ്റിയ വെളിപ്പെടൂത്തലിനായി ഞാൻ കാത്തിരുന്നു....

ഫേസ് ബുക്കിലെ സ്റ്റാറ്റസ് എൻഗേജഡ് എന്നാക്കിയാലോ എന്നാലോചിച്ചു. പക്ഷേ അതുകൊണ്ട് കാര്യമില്ല. കൂടി വന്നാൽ അമ്പത് 'ബെസ്റ്റ് ഓഫ് ലക്കോ' 'ബെസ്റ്റ് വിഷസോ' കമന്റായോ, അമ്പത് ലൈക്കോ ,നാലു ഷെയറോ കിട്ടിയന്നിരിക്കും. സ്റ്റാറ്റസ് മാറ്റിയാൽ അത് വാർത്തയായി ചായക്കടയിൽ എത്തില്ല മാത്രവുമല്ല മോന്തപ്പുസ്തകത്തിൽ ആർക്കെങ്കിലും ഒരിത് ഉണ്ടങ്കിൽ അത് പോയിക്കിട്ടൂകയും ചെയ്യും. അതുകൊണ്ട് ഏതായാലും സ്റ്റാറ്റസ് മാറ്റേണ്ട എന്ന് തീരുമാനിച്ചു. പുതിയ വെളിപ്പെടുത്തൽ ഒന്നും നടത്താതെ എല്ലാം തലേവര പോലെ വരട്ടന്ന് കരുതി കാലം കഴിക്കാൻ തീരുമാനിച്ചു....

ഒരു ദിവസം വെറുതെ വീട്ടിൽ കിടക്കുമ്പോൾ ഫോൺ...
ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ട് എത്ര നാളായി...ഡൊണേറ്റ് ചെയ്യാമോ?ഇപ്പോൾ വന്നാൽ കൂടെ വരാമോ?
ബ്ലഡ് ഗ്രൂപ്പിലെ ആരോ ആണ്...  ഞാൻ വീട്ടിൽ തന്നെ ഉണ്ടന്ന് പറഞ്ഞ് ഫോൺ വെച്ചു...
പത്തിമ്നിട്ട് കഴിഞ്ഞ് വീട്ടിലേക്കൂള്ള വഴി ചോദിച്ച് ഒരു പെൺകൊച്ചിന്റെ ഫോൺ. ബ്ലഡ് എടുക്കാൻ കൊണ്ടുപോകാനുള്ള വരവാണ്. ഞാൻ കൂട്ടുകാർ ആരുടെയെങ്കിലും കൂടെ എത്തിക്കോളാം എന്ന് പറഞ്ഞെങ്കിലും അവർ വേറെ മൂന്നു പേരെക്കൂടി സംഘടിപ്പിച്ചിട്ടൂണ്ടന്നും ഒരുമിച്ച് ആശുപത്ര്യിലേക്ക് പോകാമെന്ന്...
സ്ഥലം പറഞ്ഞ് കൊടുത്തപ്പോൾ ജംഗഷൻ വരെയുള്ള വഴിയൊക്കെ അതിനറിയാം. അവിടെ വന്നിട്ട് ചായക്കടയിൽ ചോദിച്ചാൽ വീട്ടിലേക്കുള്ള വഴി പറഞ്ഞ് തരുമെന്ന് പറഞ്ഞ് ഫോൺ വെച്ചു. ഏതായാലും അവർ വരുന്നതിനു മുമ്പ് ജംഗ്ഷനിൽ എത്താം എന്ന് കരുതി ഒരുങ്ങി ഇറങ്ങി.

ഒരു കാർ ചായ കം സ്റ്റേഷനറിക്കട യുടെ മുന്നിൽ നിൽക്കൂന്നതും കാറിൽ നിന്ന് ഒരു പെൺകൊച്ച് ഇറങ്ങി കടയിലേക്ക് കയറുന്നതും ഞാൻ ജംഗ്‌ഷനിൽ എത്തുന്നതിനു മുമ്പ് കണ്ടൂ. ചായക്കടയിൽ നിന്ന് ഇറങ്ങിയ പെൺകൊച്ച് ഫോൺ കൈയ്യിൽ എടുത്ത് നമ്പർ ഡയൽ ചെയ്ത ഉടനെ എന്റെ ഫോൺ ബെൽ അടിച്ചു. ഇതവർ തന്നെ എന്ന് ഉറപ്പിച്ച്, ഞാനിതാ എത്തി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു....
പെൺകൊച്ച് കാറിൽ കയറുന്നതും കാർ തിരിച്ചു നിർത്തുന്നതും ഞാൻ കണ്ടൂ. ഞാൻ എത്തിയതും ഡ്രൈവർ മുന്നിലെ ഡോർ തുറന്നു..ചായക്കടക്കാരനും ചായകുടിക്കുന്ന രണ്ടു പേരും കാറിലേക്ക് തന്നെ സൂക്ഷിച്ച് നോൽക്കുന്നത് കണ്ടൂ ഞാൻ കയറിയതും കാർ മുന്നോട്ട് നീങ്ങി...

ആശുപത്രിയിൽ എത്തി ചോരയൊക്കെ കൊടുത്ത് ഒന്നു രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടൂകാരന്റെ ഫോൺ
"നീ എവിടാ...?"

"ഞാൻ ആശുപത്ര്യിൽ ..ബ്ലഡ് കൊടുക്കാൻ വന്നതാ..."

"സത്യമായിട്ടൂം നീ ആശുപത്ര്യിൽ ആണോ? ബ്ലഡ് കൊടുക്കാൻ പോയതാണോ?"

"സത്യം... എന്താടാ..."

"നിന്റെ കല്യാണം കഴിഞ്ഞന്ന് ഇവിടൊക്കെ ആൾക്കാർ പറയുന്നു..."

"ഞാൻ പോലും അറിയാതയോ?"

"നീ ഏതോ പെണ്ണൂമായി ഇഷ്ടമായിരുന്നെന്നും,അതിനു ഏനക്കാടായപ്പോൾ ആ പെണ്ണ് ആങ്ങളമാരെയും ഗുണ്ടയകളയും കൂട്ടി കൊണ്ട് വന്ന് കാറിൽ കൊണ്ടൂ പോയന്നൊക്കയാ പറയുന്നത്...."

"ശരി..നീ ഫോൺ വെച്ചോ... വീട്ടീന്ന് അമ്മ വിളിക്കുന്നുണ്ട്..."

അവന്റെ ഫോൺ കട്ട് ചെയ്ത് അമ്മയുടെ ഫോൺ അറ്റൻഡ് ചെയ്തു..

"നിന്റെ കല്യാണം കഴിഞ്ഞോ എന്ന് ചോദിച്ച് ആൾക്കാരൊക്കെ വന്ന് ചോദിക്കാൻ തുടങ്ങി.... അല്ലടാ രക്തം കൊടുക്കാൻ പോയ നീ ആ വഴിക്ക് കെട്ടുകയും ചെയ്തോ?"അമ്മയുടേ ചിരി.

"കെട്ട് കഴിഞ്ഞു,ഞാൻ ഇപ്പോൾ ചായ കുടിച്ചോണ്ട് ഇരിക്കുവാ..."

"ശരി.. ശരി..." അമ്മ ഫോൺ വെച്ചു...

കാറിൽ ആശുപത്രിയിലേക്ക് വരുമ്പോൾ ആ പെൺകൊച്ചിന്റെ ചോദ്യം ഓർത്തു. ആ പെൺകൊച്ചും ബ്ലഡ് എടുക്കാനായി കൊണ്ടുവന്ന മൂന്നു കോളേജ് പിള്ളേരുമായിരുന്നു പുറകിൽ. ജിമ്മിലൊക്കെ പോയി ജിമ്മന്മാരായ പിള്ളാർ.

"നിങ്ങടെ നാട്ടൂകാരെല്ലാം ഭയങ്കര സംശയ രോഗികളാണല്ലേ?"

"എന്താ?" ഞാൻ ചോദിച്ചു...

"ചേട്ടന്റെ വീട്ടിലേക്കൂള്ള വഴി ചോദിച്ചപ്പോൾ വഴി പറഞ്ഞു കഴിഞ്ഞ ഉടനെ ചായക്കടക്കാരന്റെ ചോദ്യം ,"എന്തിനാ വന്നതന്ന്?", ചോര എടുക്കാൻ കൊണ്ടു പോകാനാ വന്നതന്ന് പറഞ്ഞപ്പോൾ അയാൾക്കൊരു ഞെട്ടൽ. യാത്രക്കിടയിൽ ഛർദ്ദിക്കാതിരിക്കാൻ ഒരു നാരങ്ങ വാങ്ങിയപ്പോൾ അയാൾക്ക് വീണ്ടൂം എന്തക്കയോ സംശയം.. അറിയാതെ ഒരു ഓക്കാനും കൂടി വന്നപ്പോൾ ചായ കുടിക്കാൻ ഇരുന്നവന്മാർ ഗ്ലാസ് വെച്ചിട്ട് അത്ഭുത ജീവിയെ നോക്കുന്നതുപോലെ നോക്കി ഇരിക്കുന്നു."

"നാടല്ലിയോ, പുറത്തൂന്ന് ഒരാൾ അന്വേഷിച്ച് വന്നതുകൊണ്ടുള്ള ചോദ്യം ചെയ്യലാ" ഞാൻ പറഞ്ഞു

തിരികെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞെങ്കിലും ജംഗ്ഷനിൽ വിട്ടാമതിയന്ന് നിർബന്ധിച്ച് പറഞ്ഞപ്പോൾ അവർ എന്നെ അവിടെ ഇറക്കിയിട്ട് പോയി.. ചായക്കടയുടെ മുന്നിലൂടേ വീട്ടിലേക്ക് നടക്കുമ്പോൾ പലരും നോക്കുന്നത് കണ്ടൂ..

"മോനേ , ഒന്നു നിന്നേ" ആരോ പുറകീന്ന് വിളിക്കുന്നു

ഞാൻ നിന്നു..... വീട്ടിൽ പണിക്കൊക്കെ വന്നിരുന്ന മത്തായി ചേട്ടനാണ്

"വിശേഷം എന്തോ ഉണ്ട്?"

"ഒന്നുമില്ല"

"മോന്റെ കല്യാണം കഴിഞ്ഞല്ലിയോ?" അടൂത്ത ചോദ്യം

"കഴിഞ്ഞു"

"സത്യമായിട്ടൂ കഴിഞ്ഞോ?"

"കഴിഞ്ഞു..പെണ്ണ് പ്രസവിക്കുകയും ചെയ്തു... നാളെ ഇരുപത്തട്ട് കെട്ട്.. അടുത്ത മാസം മാമോദീസായും...എന്തേ?"

"ഒന്നുമില്ല.... ഞാൻ ചുമ്മാ വിശേഷം ചോദിച്ചന്നേ ഉള്ളൂ..."

"എന്നാ ശരി... ഞാൻ പൊയ്ക്കോട്ടേ...."

അങ്ങനെ നാട്ടാരായിട്ട് കല്യാണം കഴിപ്പിച്ചു... ഇനി എന്തെല്ലാം വിശേഷ  ചോദ്യങ്ങൾക്കാണാവോ ഉത്തരം പറയേണ്ടത്...

Friday, January 11, 2013

ക്രിസ്തുമസ് തമാശകൾ

ഒരിടത്ത് ക്രിസ്തുമസ് പരിപാടിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം.. സമ്മേളനത്തിലെ അതിഥികളായി ക്രിസ്തുമസ് ഫാദറും മദറും..
ക്രിസ്തുമസ് മദറിന്റെ മാസ്ക് വാന്ങാൻ കിട്ടാത്തതുകൊണ്ട് ക്രിസ്തുമസ് ഫാദറിന്റെ മുഖം മൂടിയിലെ താടിയും മീശയും ഇളക്കി കളഞ്ഞിട്ടാണ് മദറിന്റെ മുഖം മൂടി ഉണ്ടാക്കുന്നത്...

നമ്മുടെ പൊതുസമ്മേളനം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ഫാദറും മദറും വേദിയിൽ എത്തേണ്ടത്. പത്തുമിനിട്ടുകൊണ്ട് ഉദഘാടനം ആകും എന്നുള്ള കണക്കു കൂട്ടലിൽ ഫാദറും മദറും മുഖം മൂടിയും കുപ്പായവും/ചട്ടയും മുണ്ടും ഒക്കെ ധരിച്ച് റെഡിയായി നിന്നു. അപ്പോൾ ഒരുത്തനു ഐഡിയ.. ഫാദറിനേയും മദറിനേയും കാറിൽ വേദിക്കരികിൽ കൊണ്ടു ചെന്നു ഇറക്കണം. അങ്ങനെ ഫാദറും മദറും കാറിൽ കയറി ഇരുന്നു. പക്ഷേ നമ്മുടെ പൊതുസമ്മേളനത്തിലെ സ്വാഗതക്കാരൻ ഇരുപതുമിനിട്ട് ആയിട്ടും സ്വാഗതം നിർത്തിയില്ല. കാറിനകത്തിരുന്നു ഫാദറും മദറും ആവിയെടുത്തിട്ട് മുഖം മൂടി ഊരി ഇരുന്നു. സ്വാഗതക്കാരൻ സ്വാഗത പ്രസംഗം നിർത്തിയത് അരമണിക്കൂർ കഴിഞ്ഞ്. അദ്ധ്യക്ഷനും ഉദ്ഘാടകനും പത്തിരുപത് മിനിട്ട് പ്രസംഗിക്കാൻ എടൂക്കുമെന്ന് ഫാദറും മദറും കരുതി. പക്ഷേ അദ്ധ്യക്ഷനും ഉദ്ഘാടകനും അഞ്ച് മിനിട്ടിനുള്ളിൽ തങ്ങളുടെ കർത്തവ്യം നിർവഹിച്ചു..

സ്വാഗത പ്രസംഗകൻ പറഞ്ഞതിനപ്പുറം ഒന്നും എനിക്കു പറയാനില്ലന്ന് എന്ന് പറഞ്ഞ് ഉദ്ഘാടകൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടകൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഫാദറും മദറും കരുതിയില്ല....വാ..വാ.. എന്ന് സ്റ്റേജിൽ നിന്ന് സിഗ്നൽ കിട്ടിയതും കാറിന്റെ ഡ്രൈവർ വണ്ടി എടുത്തു...
ഫാദറും മദറും പെട്ടന്ന് മുഖം എടുത്ത് ഫിറ്റ് ചെയ്ത്... കാറിൽ നിന്ന് ഇറന്ങുന്ന ഫാദറിനേയും മദറിനേയും കണ്ട് വേദിയിൽ ഇരിക്കുന്നവരും കാണികളും സംഘാടകരും ഞെട്ടി...
ഫാദറിന്റെ ഉടലിൽ മദറിന്റെ തല...
മദറിന്റെ ഉടലിൽ ഫാദറിന്റെ തല...
ചട്ടയും മുണ്ടും ഉടുത്ത മദറിന്റെ മുഖം മൂടി താടിയും മീശയും ഉള്ള ഫാദറിന്റേത്...
കുപ്പായം ഇട്ട ഫാദറിന്റെ മുഖം മൂടി മീശയും താടിയും ഇല്ലാത്ത മദറിന്റേത് ....

കാറിന്റെകത്തിരുന്ന് മുഖം മൂടി വെക്കാനുള്ള വെപ്രാളത്തിനിടയ്ക്ക് മുഖം മൂടികൾ തമ്മിൽ പരസ്പരം മാറിപ്പോയി!!!!

************************************************************

പലയിടത്തും ക്രിസ്തുമസ് ഈവ് /ക്രിസ്തുമസ് നൈറ്റ് എന്നൊക്കെയുള്ള പരിപാടികൾ നടത്താറുണ്ട്. മിക്കവാറും ആ പള്ളിയിലെ കുട്ടികളും യുവജനങ്ങളും അവതരിപ്പിക്കുന്ന പരിപാടികൾ ആയിരിക്കും ഈ പരിപാടിയിലെ പ്രധാന ആകർഷ്ണം. പണ്ട് ഇന്നത്തെപ്പോലെ ടെലിവിഷൻ ഒന്നും ഇല്ലാത്തതുകൊണ്ട് വല്ലപ്പൊഴും ഇങ്ങനെയൊക്കെ ഉള്ള പരിപാടികൾ മാത്രമായിരിക്കും അവിടങ്ങളിൽ ഉള്ളവരുടെ ഒരു സന്തോഷം..വാടകയ്ക്ക് എടുക്കുന്ന തടി മേശ കഴയിലൊക്കെ ഉറപ്പിച്ചാണ് അന്ന് സ്റ്റേജ് ഉണ്ടാക്കൂന്നത്..

ഇങ്ങനെയുള്ള ഒരു പരിപാടി ...
ഇനി അവതരിപ്പിക്കാനുള്ളത് ടാബ്ലോ..
മോശ ആടിനെ മേയിക്കാൻ പോകുമ്പോൾ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെടൂന്നതാണ് ടാബ്ലോ..
സ്റ്റേജിന്റെ ഒരു വശത്ത് വലിയ അലൂമിനിയം ബക്കറ്റിൽ മണ്ണൊക്കെ ഇട്ട് നിറച്ച് അതിൽ വലിയ കട്ടാരമുള്ളിന്റെ ചെടി വെയിലത്ത് വെച്ച് ഉണക്കിയത് കുത്തി നിറച്ചിട്ടുണ്ട്. ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെട്ട് മോശെ മോശെ എന്ന് വിളിക്കുന്നടനെ മുള്ള് കത്തണം. അതിനെ ഒരു വിദ്യ ഒപ്പിച്ചിട്ടുണ്ട്. ഈ ബക്കറ്റിന്റെ അകത്ത് മുള്ളിന്റെ ഇടയിൽ ഒരു ചിരട്ടയിൽ കുറച്ച് പെട്രോൾ ഒഴിച്ചിട്ടുണ്ട്. ദൈവം പ്രത്യക്ഷപ്പെട്ട് മോശെ മോശെ എന്ന് വിളിക്കുന്നടനെ ഒരുത്തൻ സ്റ്റേജിന്റെ പുറകിൽ ഇരുന്ന് കൈ എത്തി തീപ്പെട്ടിക്കൊള്ളി ഇതിലേക്കിടണം.പെട്രോൾ കത്തി മുള്ളും കത്തും. രണ്ടു മൂന്നു പ്രാവിശ്യം ട്രയലൊക്കെ നോക്കി എല്ലാം ശരിയായി വരും എന്ന് ഉറപ്പിച്ചിട്ടുണ്ട്.

കർട്ടൻ ഉയർന്നു....
മോശ സ്റ്റേജിന്റെ നടക്ക് നിൽക്കുന്നു..മുളപ്പടർപ്പ് സ്റ്റേജിന്റെ സൈഡിൽ ഉണ്ട്..
മോശേ മോശേ എന്ന് ദൈവത്തിന്റെ ശബ്ദ്ദം മൈക്കിലൂടെ മുഴന്ങിയതും പെട്രോൾ കത്തിക്കാൻ പോയവൻ തീപ്പെട്ടി ഉരച്ചു.. ആദ്യത്തെ കൊള്ളി കാറ്റടിച്ച് കെട്ടു.. ആദ്യത്തെ മോശേ വിളിക്ക് തന്നെ മുളപ്പടർപ്പ് കത്തേണ്ടതതാണ്.കത്തിയില്ല... മൈക്കിലൂടെ ദൈവത്തിന്റെ ശബ്ദ്ദം ഒന്നൂടെ മുഴന്ങി..
"മോശേ..മോശേ.."
തീപ്പെട്ടി ഉരുച്ച് പെട്രോൾ കത്തിക്കാൻ പോയാൻ പിന്നെ ഒന്നും ആലോചിച്ചില്ല.. കൊള്ളി കാറ്റടിച്ച് കെടാതിരിക്കാൻ അവൻ തീപ്പെട്ടി ഉരുച്ചതും ബക്കറ്റ് ചായിച്ച് പെട്രോളിൽ തീ ഇട്ടതും ഒരുമിച്ചായിരുന്നു.. ദൈവത്തിന്റെ വിളിയിൽ അലിഞ്ഞിരുന്ന കാണികൾ ലവൻ തീ കൊടുത്തത് അറിഞ്ഞതുമില്ല.. ദൈവം വിളിച്ചപ്പോൾ തീ കത്തുന്നത് കണ്ട് വണ്ടറടിച്ചു.. പക്ഷേ ലവൻ ബക്കറ്റ് ചായിച്ച ഉടനെ കുറച്ച് പെട്രോൾ സ്റ്റേജിലും വീണു. സ്റ്റേജിൽ നിൽക്കുന്ന മോശയ്ക്ക് ഇത് കാണാം. മുള്ളിനോടൊപ്പം പെട്രോൾ വീണ മേശയും കത്താൻ തുടങ്ങി.
"മോശേ നീ നിൽക്കുന്ന സ്ഥലം അതിവിശുദ്ധമാകയാൽ നിന്റെ കാലിൽ നിന്ന് ചെരിപ്പ് എറിഞ്ഞു കളയുക" എന്ന് ദൈവം പറഞ്ഞതും മോശ അലറി
"എടാ എറിയുന്നതിനു മുമ്പ് തീ കെടുത്തടാ.. മുള്ളു മാത്രമല്ല സ്റ്റേജും കത്തുന്നടാ...വെള്ളം ഒഴിച്ച് കെടുത്തിനടാ  !!!!!"
******************************************************

മറ്റൊരു പരിപാടിയിലെ ഒരു ടാബ്ലോ
പ്രവാചകനായ ഏലിയാവ് കർമ്മേൽ പർവ്വതത്തിൽ ബലികഴിക്കുന്നതാണ് ടാബ്ലോ..
സ്റ്റേജ്ജിന്റെ നടുക്ക് കാർഡ്ബോർഡു കൊണ്ടുള്ള ബലിപീഠം ഉണ്ടാക്കി വെച്ചിട്ട് ആകാശത്ത് നിന്ന് തീ ഇറങുന്നതാണ് ടാബ്ലോ..
ആകാശത്ത് നിന്ന് തീ ഇറന്ങാനായി സ്റ്റേജിന്റെ നടുക്ക് മുകളിൽ കപ്പിയിൽ ഒരു ബൾബ് വർണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ് ഇട്ടിട്ടുണ്ട്. ആകാശത്ത് നിന്ന് തീ ഇറങ്ങി എന്ന് പറയുമ്പോൾ സ്റ്റേജിന്റെ സൈഡിൽ നിൽക്കുന്നവൻ നടുക്ക് കെട്ടിയിട്ടിരിക്കുന്ന ബൾബ് കത്തിച്ച് വയർ ചെറുകെ അയച്ചു വിട്ട് ബൾബിനെ കാർഡ്‌ബോർഡ് പെട്ടിയുടെ തൊട്ടുമുകളിൽ എത്തിക്കണം. ബൾബ് കാർഡ്‌ബോർഡീന്റെ മുകളിൽ എത്തുന്നതും ഏലിയാവ് കാലിന്റെ തള്ളവിരലിന്റെ മുന്നിലായി കാർഡ് ബോർഡിന്റെ ഉള്ളിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്ക് മറിച്ച് ബോർഡിൽ നിറച്ചിരിക്കുന്ന പഞ്ഞി കത്തിക്കുകയും ഉടനെ ബൾബ് ഓഫാക്കി മുകളിലേക്ക് വലിക്കുകയും വേണം.

എല്ലാം റെഡിയായി
കർട്ടൻ ഉയർന്നു... 

ആകാശത്ത് നിന്ന് തീ ഇറന്ങി എന്ന് പറഞ്ഞപ്പോൾ തന്നെ ബൾബ് കത്തിച്ച് ലവൻ ബൾബ്ബ് അയച്ചു വിടാൻ തുടന്ങി. ബൾബ് പാതി വഴി ആയപ്പോഴേക്കും സ്റ്റേജിൽ നിന്ന് ഏലിയാവ് വിളക്ക് മറിച്ചു. കാർഡ്ബോർഡിലെ പഞ്ഞി കത്താൻ തുടന്ങി. ആകാശത്ത് നിന്ന് തീ ബലിപീഠത്തിന്റെ മുകളിൽ എത്തുന്നതിന് മുമ്പ് കത്തിയാൽ കാണികൾ കൂവത്തില്ലേ..ബൾബ് അയച്ചു വിടാൻ നിന്നവൻ വയറിൽ നിന്ന് കൈ എടുത്തു.ബൾബ് ശൂ എന്നു പറഞ്ഞ് കാർഡ് ബോർഡിൽ അടിച്ചു..
ടപ്പോ!! ബൾബ് പൊട്ടി
ബൾബിന്റെ വരവും പഞ്ഞി കത്തലും ഒക്കെ വളരെ പെർഫക്റ്റായി..
കാണികളുടെ കൈയ്യടി!!
ടാബ്ലോ അനൗൺസ് ചെയ്തുകൊണ്ടിരുന്ന ആത്മഗതം പക്ഷേ മൈക്കിലൂടെ വെളിയിൽ വന്നു
"അടുക്കളയിൽ കിടന്ന നൂറു വാട്ടിന്റെ ബൾബാ പൊട്ടിയത്!!!"

**************************
: :: ::