Thursday, December 31, 2009

ചക്ക ജീവിതം 1

തിരക്കേറിയ വസായ് റയില്‍‌വേ സ്റ്റേഷനിലെ തിരക്കില്‍ ഞാന്‍ നിന്നു. എങ്ങനെയും ട്രയിനില്‍ കയറിപറ്റുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. ദാദറിലെക്കും ചര്‍ച്ച്‌ഗെയ്റ്റിലേക്കും ഉള്ള ട്രയിനുകള്‍ നിറഞ്ഞാണ് വരുന്നതെങ്കിലും അകത്തേക്ക് ഇടിച്ചു കയറാന്‍ അല്പം സ്ഥലം കിട്ടിയാല്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ അകത്തേക്ക് ഇടിച്ചുകയറും. ഞാന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെ തിരക്കുകള്‍ കണ്ടുകൊണ്ട് ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നു. മുംബൈക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ട്രയിനുകളിലെ തിരക്കുകളില്‍ ജീവിതം തുടങ്ങിയവരെത്ര? ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് ട്രയിന്‍ വരുന്നതിന്റെ മുന്നറിയിപ്പായി ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് ട്രാക്കിലേക്ക് കയറുന്ന വഴിയിലെ സൈറണ്‍ ശബ്‌ദ്ദിച്ചു തുടങ്ങി. വിരാറിലേക്കുള്ള ട്രയിന്‍ എത്തി. ട്രയിനുകള്‍ രണ്ടാമത്തെ സ്റ്റേഷനായ വിരാറില്‍ അവസാനിക്കുന്നതാണങ്കിലും ആളുകളുടെ എണ്ണത്തില്‍ യാതൊരു കുറവും ഇല്ല. തിരിച്ചു ദാദറിലേക്കോ മറ്റോ നിന്ന് യാത്രചെയ്യാന്‍ കഴിയാത്തവര്‍ ട്രയിന്‍ വിരാറിലേക്ക് പോകുമ്പോള്‍ തന്നെ സീറ്റ് ഉറപ്പിക്കാനായി കയറുന്നവരാണ് അധികവും. നാലാസപാറയില്‍ നിന്നുകൂടി ആളുകള്‍ കയറി കഴിയുമ്പോള്‍ വിരാറില്‍ നിന്ന് കയറുന്നവര്‍ക്ക് സീറ്റ് കിട്ടുന്ന പതിവില്ല.


കുറേ നാള്‍ യാത്ര ചെയ്തതിനു ശേഷമാണ് തിരക്കൊഴിഞ്ഞ ട്രയിന്‍ ഞാന്‍ കണ്ടെത്തിയത്. 9.20 ന് വിരാറിലേക്ക് പോകുന്ന ട്രയിന്‍ അരമണിക്കൂര്‍ വിരാറില്‍ കിടക്കൂം എന്നുള്ളതുകൊണ്ട് ദാദറിലേക്കുള്ള യാത്രക്കാര്‍ ആരും അതില്‍ കയറാറില്ല. പിന്നീട് വിരാറിലേക്കുള്ള യാത്ര സ്ഥിരം അതിലാക്കി.മുബൈക്കാരുടെ ജീവിതം ട്രയിനികത്താണ്. ദിവസവും എത്ര ലക്ഷം ആളുകളെകൊണ്ടാണ് ട്രയിനുകള്‍ പായുന്നത്. എന്തെല്ലാം വേഷങ്ങള്‍ ധരിച്ചവര്‍ , ഭാഷകള്‍ സംസാരിക്കുന്നവര്‍ , വിവിധ ആചാരങ്ങള്‍ പുലര്‍ത്തുന്നവര്‍ ... അവരുടെ ഇടയില്‍ സംഗീതമുണ്ട് പൊട്ടിച്ചിരികള്‍ ഉണ്ട് ,
ഇടയ്ക്കിടെ തെറിവിളികള്‍ ഉയരാറുണ്ട്, ചിലപ്പോള്‍ കൂട്ടത്തോടെ അടി നടത്താറുണ്ട്... എല്ലാം മുംബൈയുടെ ട്രയിന്‍ യാത്രയുടെ ഭാഗമാണ്. ഈ ട്രയിനുകള്‍ ഒരു മിനിട്ട് നിലച്ചാല്‍ മുംബൈ നിശ്ചലമാകും...

“ടപ്പേ.. ടപ്പേ...” കൈകള്‍ കൊണ്ട് ഒരുതരം പ്രത്യേക ശബ്ദ്ദം ഉണ്ടാക്കി ഒരു സാരിക്കാരി മുന്നില്‍ വന്ന് കൈ നീട്ടി.
ഒരു ചക്ക..!!
ആണിന്റെ ഭാവവും പെണ്ണിന്റെ ശരീരവും സ്ത്രണൈതയും ആയി ജീവിക്കുന്നവര്‍!പോക്കറ്റില്‍ കൈയിട്ടപ്പോള്‍ കിട്ടിയ രണ്ടു രൂപ എടുത്ത് അവര്‍ക്ക് നല്‍കി. കൈകള്‍ പ്രത്ര്യേകരീതിയില്‍ ചലിപ്പിച്ച് തലമുകളില്‍ കൊണ്ടുവന്ന് അനുഗ്രഹിച്ചിട്ട് അവള്‍ പോയി. ചക്ക കൈ നീട്ടിക്കഴിഞ്ഞാല്‍ എന്തെങ്കിലും കൊടുത്ത് അവരെ ഒഴിവാക്കികൊള്ളണം എന്നായിരുന്നു വീട്ടില്‍ നിന്ന് കിട്ടിയ ഉപദേശം.

വസായ് - വിറാര്‍ യാത്രയ്ക്കിടയില്‍ പലപ്പോഴും ആ ചക്കയെ കണ്ടു. ഒന്നോ രണ്ടോ നാണയതുട്ടുകളില്‍ ആ കണ്ടുമുട്ടലുകള്‍ അവസാനിക്കുകയായിരുന്നു.പെണ്ണിന്റെ മനസും ആണിന്റെയും പെണ്ണിന്റെയും പകുതി ശരീരവുമായി ജീവിക്കുന്ന അവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തോന്നിയില്ല.
അവരെങ്ങനെയും ജീവിക്കട്ടെ. പലപ്പോഴും അവള്‍(?) എന്നെ ശ്രദ്ധിക്കുന്നത് കണ്ടില്ലന്ന് നടിച്ച് നിവര്‍ത്തിപ്പിടിച്ച മലയാളപത്രത്തിലേക്ക് മുഖം പൂഴ്‌ത്തുകയാണ് ചെയ്യുന്നത്. വിരാറില്‍ ഇറങ്ങി റയില്‍‌വേപ്പാളം മുറിച്ച് കടന്ന് റോഡിലേക്കിറങ്ങുമ്പോഴും അവള്‍ എന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്
എനിക്കറിയാമായിരുന്നു. ഉ‌യര്‍ന്നു നില്‍ക്കുന്ന അവളുടെ മാറിടത്തില്‍ കണ്ണുടക്കി നിന്നിട്ടുണ്ടങ്കിലും ഒരിക്കല്‍ ‌പോലും ഞാനവളുടെ മുഖത്തേക്ക് നോക്കിയിട്ടില്ല.പക്ഷേ പുരുഷനായി ജനിക്കുകയും സ്ത്രിയായി ജീവിക്കേണ്ടിവരികയും ചെയ്യുന്ന അവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയത്
എന്നുമുതലാണ് ??

കുറെ ദിവസങ്ങളില്‍ അവളെ ട്രയിനില്‍ കണ്ടില്ല. ഒരു പക്ഷേ അവള്‍ തന്റെ യാത്രകള്‍ മറ്റൊരു സ്ഥലത്തേക്ക് ആക്കിയിരിക്കാം. അല്ലങ്കില്‍ ആര്‍‌ക്കെങ്കിലും രതിയുടെ സുഖം പകരാന്‍ ഇരുട്ടിന്റെ മറവില്‍ മറഞ്ഞതായിരിക്കാം. അവളെ കാണാതിരുന്നപ്പോള്‍ തന്റെ മനസ്സ് അസ്വസ്ഥമാകുന്നത്
എന്തിനാണ് ? ഏതോ ഒരു ഹിജഡ. ഏതാനും ആഴ്ചകളായി ട്രയിനില്‍ കാണുന്നു എന്നുള്ള പരിചയം മാത്രം. നാലാസപാറയില്‍ നിന്ന് ട്രയിന്‍ വിട്ടപ്പോള്‍ അവളുടെ ശബ്‌ദ്ദം ട്രയിനില്‍ കേട്ടു. ട്രയിനില്‍ പതിവിലും തിരക്ക് കുറവായിരുന്നു. മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുള്ള നാറ്റമുള്ള പുക
ട്രയിനിലേക്ക് അടിച്ചു കയറി. ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും ചുമവന്നു. പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫ് എടുത്ത് മുഖം പൊത്തി. അവളുടെ കൈയ്യടി ശബ്ദ്ദം എന്റെ തൊട്ടടുത്ത് ഞാന്‍ കേട്ടു. ഒരു രൂപാ നാണയം എടുത്ത് കൈയ്യില്‍ പിടിച്ചു. അവള്‍ കൈ നീട്ടിയപ്പോള്‍ നാണയം അവളുടെ
കൈയ്യിലേക്ക് ഇട്ടുകൊടുത്തിട്ട് എഴുന്നേല്‍ക്കാനായി തുടങ്ങി. അവള്‍ തന്റെ കൈയ്യില്‍ ചുരുട്ടിപിടിച്ചിരുന്ന ഒരു കടലാസ് ക‌ഷ്ണം എന്റെ മടിയിലേക്കിട്ടു. അവള്‍ കടലാസ് കഷ്ണം ഇടുന്നത് ആരെങ്കിലും കണ്ടിട്ടോ എന്ന് ഞാന്‍ പരിഭ്രമിച്ചു ചുറ്റും നോക്കി. ഭാഗ്യം ! ആരും കണ്ടിട്ടില്ല. ഞാനവളെ നോക്കി. ഒന്നും സംഭവിക്കാത്തതുപോലെ അവള്‍ അടുത്ത സീറ്റിലേക്ക് നടന്നിരുന്നു. അവള്‍ ചുരുട്ടിയിട്ട പേപ്പര്‍ ഞാന്‍ നിവര്‍ത്തി. അതിലെ മലയാള അക്ഷരങ്ങള്‍ എന്നെ ഭയപ്പെടുത്തി. ‘ ഉണ്ടങ്കില്‍ ഒരമ്പതു രൂപ തരുമോ? സീറ്റില്‍ തന്നെ ഇട്ടിരുന്നാല്‍ മതി’ . വൃത്തിയുള്ള കൈയക്ഷരത്തില്‍ എഴുതിയ ആ കുറിപ്പ് എന്നില്‍ എന്ത് വികാരമാണ് സൃഷ്ടിച്ചത്? ഭയമോ അത്ഭുതമോ ? ട്രയിന്‍ നിന്നപ്പോള്‍ അവസാനത്തെ യാത്രക്കാരനായാണ് ഞാന്‍ ഇറങ്ങിയത്. ഇറങ്ങുന്നതിനു മുമ്പ് ഞാനൊരമ്പത് രൂപ എടുത്ത് സീറ്റില്‍ വച്ചിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഞാന്‍ ട്രയിനിനുള്ളിലേക്ക് നോക്കി. അവള്‍ സീറ്റില്‍ നിന്ന് പണം എടുത്ത് തന്റെ ബ്ലൌസിനുള്ളിലേക്ക് തിരുകുന്നത് കണ്ടു. അവളെന്റെ നേരെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടെങ്കിലും അത് കണ്ടില്ലന്ന് നടിച്ച് ഞാന്‍ മുന്നോട്ട് നീങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നീടവളെ കാണുന്നത് .

അന്നാണ് ഞാനവളെ ശ്രദ്ധിക്കുന്നത്. കൈകളില്‍ നിറയെ കുപ്പിവളകള്‍. പച്ചകളറില്‍ ചുവന്ന പൂക്കളുള്ള സാരിയും പച്ച ബ്ലൌസും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. കാതുകളില്‍ ഞാത്ത് കമ്മല്‍. ശരിക്കും ഒരു സ്ത്രി. തലമുതല്‍ കാല്‍‌പാദംവരെ സൃഷ്ടിച്ചെടുത്തപ്പോള്‍ ഈശ്വരന് പറ്റിയ ഒരു
കൈപ്പിഴ ആയിരുന്നോ ഇവളുടെ ജന്മം.? പെണ്ണായി ജനിച്ചിരുന്നെങ്കില്‍ ഏതൊരു പുരുഷനും പ്രണയിക്കാനും കാമിക്കാനും തോന്നുന്ന അഭൌമ സൌന്ദര്യം അവള്‍ക്കുണ്ടായിരുന്നു. പക്ഷേ...?? അവളുടെ മുഖത്ത് നിറയുന്നത് സ്ത്രിയുടെ സ്‌ത്രൈണതയോ പുരുഷന്റെ പൌരഷമോ? ഇല്ല
അവളില്‍ പൌരഷം കാണാനില്ല.. അന്നും അവള്‍ ഒരു തുണ്ടു കടലാസ് മടിയിലേക്കിട്ടു. ‘വിരോധമില്ലങ്കില്‍ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?’ അവളുടെ കുറിപ്പിന് മറുപിടി നല്‍കണോ എന്ന് അല്പം ചിന്തിച്ചു. ഞാനെന്റെ ഫോണ്‍ നമ്പര്‍ ആ പേപ്പറില്‍ എഴുതി
9970554386 - ഷാജിന്‍ .
ആ പേപ്പര്‍ സീറ്റി ഇട്ടിട്ട് ഞാന്‍ ട്രയിനിറങ്ങി. എന്തിന് ഞാന്‍ ഫോണ്‍ നമ്പര്‍ കൊടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. ? കൊടുക്കേണ്ടിയിരുന്നില്ല..

അഞ്ചരയ്‌ക്കുള്ള ദാദര്‍ ട്രയിനില്‍ ഇരിക്കുമ്പോള്‍ ഒരു കോള്‍ എത്തി. 0250 തുടങ്ങുന്ന മുബൈയിലെ നമ്പരാണ്. ഞാന്‍ ഫോണ്‍ എടുത്തു.
“ഷാജിനല്ലേ?” ഒരു പെണ്‍ ശബ്ദ്ദം.
“അതെ...”
“ഇത് ഞാനാണ് ... രാവിലെ ഫോണ്‍ നമ്പര്‍ വാങ്ങിയ ആള്‍... മനസിലായോ?”
“ഇല്ല...”
അപ്പുറത്ത് ഒരു നിമിഷത്തെ നിശബ്‌ദ്ദത ഞാന്‍ തിരിച്ചറിഞ്ഞു.
“നിങ്ങള്‍ ചക്കയെന്ന് വിളിക്കുന്നവളില്‍ ഒരുവളാണ് ....” അവളുടെ ശബ്ദ്ദത്തിലെ മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു. .അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ഒഴുകുന്നുണ്ടാവും. നേര്‍ത്ത ഒരേങ്ങലോടെ അവള്‍ ഫോണ്‍ ‌വയ്ക്കുന്നത് ഞാനറിഞ്ഞു.

(തുടരും...)

Thursday, December 10, 2009

ഫാദറിന്റെ ധര്‍മ്മസങ്കടങ്ങള്‍

ക്രിസ്തുമസ് കരോളിനിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം ഒരു ക്രിസ്തുമസ് ഫാദറിനെ ഒപ്പിക്കാനാണ്. ഫാദറിന്റെ കുപ്പായവുംമുഖം‌മൂടിയും ഒക്കെവച്ച് കരോള്‍ തീരുന്നതുവരെ നടക്കാന്‍ അല്പം പ്രയാസം തന്നെയാണ്. (ഇപ്പോള്‍ കൂലിക്ക് ആളെ വിളിച്ചാണ്ക്രിസ്തുമസ് ഫാദറാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ’ക്രിസ്തുമസ് ഫാദറിന്റെ’ കൂലി 250 രൂപയായിരുന്നു. ഇടയ്ക്കിടെ ‘ഫ്ലക്സിയും’ ചെയ്തുകൊടുക്കണം).ഇപ്പോഴാണങ്കില്‍ ക്രിസ്തുമസ് ഫാദര്‍ ‘മാസ്ക് ‘ കിട്ടുന്നതുപോലെ പണ്ട് ഉണ്ടായിരുന്നത് പേപ്പര്‍ പള്‍പ്പ് കൊണ്ടുള്ളമുഖം മൂടിയായിരുന്നു. താടിമീശ നമ്മള്‍ തന്നെയുണ്ടാക്കണമായിരുന്നു. മുഖം‌മൂടിയില്‍ പേപ്പര്‍ ഒട്ടിച്ച് അതില്‍ പഞ്ഞി ഒട്ടിച്ചായിരുന്നുനീളന്‍ താടിയുണ്ടാക്കിയിരുന്നത്. ഫാദര്‍ വേഷം കെട്ടുന്നവന് ഒരിക്കലും പാകമായ ഫാദര്‍ കുപ്പായവും കിട്ടുകയില്ല. ഒന്നുകില്‍കുപ്പായം ഇറുകിപ്പിടിച്ച തായിരിക്കും ; അല്ലങ്കില്‍ ചേളാവുപോലെ ആയിരിക്കും. വയറിനുമുകളില്‍ ഒരു തലയിണയും കെട്ടിവയ്ക്കും.തീര്‍ന്നില്ല മുഖം മൂടി ഇളകിപ്പോകാതിരിക്കാന്‍ കുപ്പായത്തോട് ചേര്‍ത്ത് സേഫ്റ്റിപിന്നും കുത്തിയിട്ടുണ്ടാവും.


ഫാദറിന്റെ വേഷം കെട്ടിക്കഴിഞ്ഞിട്ട് എന്തെങ്കിലും കഴിക്കണമെങ്കില്‍ ബാക്കിയുള്ളവരുടെ സഹായം കൂടി ഉണ്ടാ‍വണം. പിന്നെ ആകെയുള്ള ഒരു ഗുണംഎന്താണന്നുവച്ചാല്‍ ഹാപ്പിക്രിസ്തുമസ് പറഞ്ഞ് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളതുമാത്രമായിരുന്നു. (ഇന്നത്തെപ്പോലെ ടെക്നോളജി പത്തു-പതിനഞ്ച് കൊല്ലം മുമ്പ് വളരാതിരുന്നതുകൊണ്ട് പെണ്‍പിള്ളാരുടെ കൈകളില്‍തൊടാം എന്നുള്ളഒരൊറ്റ കാരണം കൊണ്ട്മാത്രം ഫാദര്‍ ആകുന്നവര്‍ ഉണ്ടായിരുന്നു.)


കുപ്പായവും മുഖം മൂടിയും ഒക്കെ വച്ച് പത്തുപതിനഞ്ച് വീട്ടില്‍കയറുമ്പോഴേക്കും വിയര്‍ത്തുകുളിച്ചിരിക്കും.അല്പം മിനിങ്ങുന്നവനാണ്ഫാദറാകുന്നതെങ്കില്‍ കാപ്പിയുള്ള വീട്ടിലെത്തുമ്പോള്‍ ഫാദറൊന്ന് മുങ്ങും. ‘സാധനം’ സൂക്ഷിക്കാന്‍ ഏറ്റവും സേയ്ഫ് ആയ സ്ഥലംഫാദറിന്റെ കുപ്പായമാണന്നുള്ള തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അല്ലങ്കില്‍ മാന്റില്‍,മെഴുകുതിരി, തുടങ്ങിയ അല്ലറചില്ലറസാധനങ്ങള്‍ സൂക്ഷിക്കുന്ന സഞ്ചി എടുക്കാന്‍ ആളുകള്‍ കാഠുനില്‍ക്കുകയായിരിക്കും. ‘സാധനം’ സൂക്ഷിക്കുന്ന മറ്റൊരു സെയ്ഫ്സ്ഥലം ആയിരുന്നു ഈ തുണി സഞ്ചി. മറ്റുള്ളവര്‍ ഇടയ്ക്കിടെ മുങ്ങി ചാര്‍ജ് ആകുന്നതുപോലെ ഫാദറിന് മുങ്ങാന്‍ പറ്റുകയില്ല.സമയക്കുറവ് തന്നെ കാരണം. മുഖം മൂടി ഒക്കെ അഴിച്ച് സാധനം അകത്താക്കുമ്പോഴേക്കും കരോള്‍ രണ്ടുവീട് കഴിയും. ഈസമയകുറവ് പരിഹരിക്കാന്‍ ചില ഫാദേഴ്സ് ഒരു മാര്‍ഗ്ഗം വികസിപ്പിച്ചെടുത്തു. അത്യാവിശ്യമുള്ള സാധനം മിക്സാക്കി കുപ്പിയിലാക്കികുപ്പായത്തില്‍ സൂക്ഷിക്കുക. ഫാദറിന്റെ മുഖം മൂടിയുടെ വായ്ക്ക് ഒരു കിഴിത്ത ഇട്ടിട്ടുണ്ടാവും. ചാര്‍ജ് ചെയ്യണമെന്ന് തോന്നുമ്പോള്‍സ്ട്രോ എടുക്കുക.കുപ്പിയിലേക്ക് ഇടുക.വലിച്ചു കുടിക്കുക. വിജയകരമായി ഈ മാര്‍ഗ്ഗം ഫാദേഴ്സ് നടത്തിവന്നിരുന്നു. (ഇപ്പോഴത്തെമാസ്ക് ഊരാനും ഇടാനും എളുപ്പമായതുകൊണ്ട് ഈ മാര്‍ഗ്ഗം കാലാഹരണപ്പെട്ടുകഴിഞ്ഞു.).



വേഷം കെട്ടിയ ഫാദറിന് മൂത്രശങ്കയുണ്ടായാല്‍ എന്തുചെയ്യും. ഓടിച്ചെന്ന് സിബ്ബ് തുറന്നോ മുണ്ടു പൊക്കിയോ കാര്യം സാധിക്കാന്‍പറ്റുമോ? അതിനും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. ഒന്നുകില്‍ ആരെങ്കിലും ചുറ്റുപാടുകള്‍ പറഞ്ഞുകൊടുത്ത് പെടുപ്പിക്കണം. അല്ലങ്കില്‍ ആരുടേയും സഹായം ഇല്ലാതെ കാ‍ര്യങ്ങള്‍ നടത്തുകതന്നെ.ചിലപ്പോള്‍ കുറച്ചുമൂത്രം കാലേലോ തുണിയി ലോഒക്കെ വീണന്നിരിക്കും.ഒരിക്കല്‍ ഒരു ക്രിസ്തുമസ് ഫാദറിന് വല്ലാത്ത മൂത്രശങ്ക. പാട്ടുപാടുന്ന തിനിടയില്‍ നിന്ന് ഫാദര്‍ പിന്‍‌വലിഞ്ഞു. ഫാദര്‍ ചാര്‍ജ് ചെയ്യാന്‍ പോയതായിരിക്കും എന്ന് മറ്റുള്ളവര്‍ വിചാരിച്ചു. ഫാദര്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോയി നിന്നത് എരുത്തിലിന്റെ മുന്നില്‍. പണിപ്പെട്ട് കാര്യങ്ങളൊക്കെ നടത്തിക്കൊണ്ട് നില്‍ക്കുമ്പോള്‍ പെട്രോമാക്സിന്റെ വെളിച്ചം. എരുത്തിലില്‍ ചവച്ചുകൊണ്ട് തമ്പാറിന്റേയും മണിയുടേയും ശബ്ദ്ദത്തില്‍ വിറളിപിടിച്ച് നിന്ന കാള നോല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരുചുവപ്പന്‍. കാളയ്ക്കുണ്ടോ ഫാദറന്നോ ക്രിസ്തുമസന്നോ... കയറുപൊട്ടിച്ച് കാളഒരോട്ടം.കാളയുടെ ആദ്യകുത്ത് മിസായത് ഭാഗ്യം.ഫാദറിന്റെ ചന്തിക്ക് ഒരു പോറല്‍മാത്രം. നേരം വെളുത്തതിനുശേഷമാണ് കാളയെ തിരിച്ച് കിട്ടിയത്.



ക്രിസ്തുമസ് ഫാദര്‍ വേഷം കെട്ടിയവന് ബീഡി വലിക്കണം. കഷ്ടപ്പെട്ട് മുഖം‌മൂടി ഉയര്‍ത്തി വെച്ച് ചുണ്ടില്‍ ബീഡിവച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ച് ബീഡിയുടെ അടുത്ത് എത്തിച്ചു. ബീഡികത്തുന്നതിനുമുമ്പ് തലയിലേക്ക് കയറ്റിവച്ചിരുന്ന മുഖം‌മൂടിയുടെനീണ്ട പഞ്ഞിത്താടിയിലേക്ക് തീ കയറി.ഭാഗ്യത്തിന് ഫാദറിന്റെ അല്പം മുടി കരിഞ്ഞതല്ലാതെ മുഖം പൊള്ളിയില്ല.


ഒരിക്കല്‍ കരോള്‍ സംഘം റബ്ബര്‍ത്തോട്ടത്തിലൂടെ പോവുകയായിരുന്നു. കൂട്ടത്തില്‍ ആരോ ബീഡിക്കുറ്റി തോട്ടത്തിലേക്ക് ഇട്ടു.റബ്ബര്‍ത്തോട്ടം കഴിഞ്ഞ് രണ്ടുവീടിനപ്പുറം പാട്ടുപാടുമ്പോഴേക്കും റബ്ബര്‍ത്തോട്ടം കത്താന്‍ തുടങ്ങിയിരുന്നു.

Wednesday, December 9, 2009

കിണറ്റില്‍ വീണ ഫാദര്‍

ക്രിസ്തുമസ് കരോള്‍ എന്നു പറഞ്ഞാല്‍ ഒരുതരം അറുമാദിക്കലാണ്. ഉണ്ണിയേശു ജനിച്ച വര്‍ത്തമാനം എല്ലാ വര്‍ഷങ്ങളിലും നാട്ടുകാരുടെ വീടുകളില്‍ ചെന്നറിയിച്ചില്ലങ്കില്‍ അവര്‍ മറന്നു പോയാലോ? ക്രിസ്തുമസ് ആരും മറക്കാറില്ല. കലണ്ടറുകളില്‍ ചുവന്ന അക്കത്തില്‍ ഇരുപത്തഞ്ച് ഉള്ളടത്തോളം കാലം ക്രിസ്തുമസ് ആരും മറക്കത്തില്ല. ക്രിസ്തു ജനിച്ച വിവരം ഇടവകക്കാരെ അറിയിക്കുന്നതിലും പള്ളികമ്മിറ്റിക്ക് സന്തോഷം കരോളിനു കിട്ടിന്നു കാശ് ആണ്. പള്ളികമ്മിറ്റിക്കാര്‍ക്ക് ദേഹം അനങ്ങാതെ മീനെ പിടിക്കാന്‍ പറ്റുന്ന പണിയാണ് കരോള്‍ സര്‍വീസ്. എന്നുവച്ചാല്‍ പിള്ളാര് വീടുകളില്‍ ചെന്ന് പാട്ടുപാടും കൂടെ നിന്ന് കാശുവാങ്ങി പള്ളിഫണ്ടിലേക്ക് ഇടേണ്ട പണി മാത്രമേ കമ്മിറ്റിക്കാര്‍ക്ക് ഉള്ളു. പിള്ളാര്‍ക്കും സന്തോഷമാണ് , രണ്ടു ദിവസം രാത്രിയില്‍ മദയാന കാട്ടില്‍ നടക്കുന്നതു പോലെ നടക്കാം. ആര് ചോദിക്കാന്‍ ആരോട് പറയാന്‍ ...

എല്ലാവര്‍ഷം പോലെ ആ വര്‍ഷവും ക്രിസ്തുമസ് വന്നു. ഈറവെട്ടി സ്റ്റാറുണ്ടാക്കി എല്ലാം സെറ്റപ്പാക്കി. ഡ്രമ്മും സൈഡ്‌ഡ്രെമ്മും തോലെക്കെ മാറിയിട്ട് കുട്ടപ്പനാക്കി. പെട്രോമാക്സിന് പുതിയ മാന്റിലൊക്കെ ഇട്ട് ശരിയാക്കി വച്ചു. പള്ളിപ്പരിപാടിയാകുമ്പോള്‍ ഒരു കണ്‍‌വീന റൊക്കെ ആവിശ്യമാണ്. പക്ഷേ ക്രിസ്തുമസ് കരോളിന് കണ്‍‌വീനറെ കിട്ടാന്‍ പാടാണ്. കാശ് അങ്ങോട്ട് കൊടുത്ത് വെളിയില്‍ നിന്ന് ഒരാളെ കണ്‍‌വീനറാക്കി കൊണ്ടുവരാമെന്ന് വച്ചാലും ഒരുമാതിരിപെട്ടവാരാരും ഈ സ്ഥാനത്തേക്ക് വരാറില്ല. കാരണം വെള്ളമടി ക്കാത്തവന്‍ വരെ വെള്ളമടിച്ച് പാമ്പായി വരുന്ന ദിവസങ്ങളാണ് ക്രിസ്തുമസ് കരോള്‍ ദിവസങ്ങള്‍. കരോള്‍ ദിവസങ്ങള്‍ക്കു വേണ്ടിമാത്രം സ്‌പെഷ്യല്‍ വാറ്റ് ഉണ്ടാക്കുന്നവര്‍ ഉണ്ട്. പത്തുവീട്ടില്‍ പാട്ടുപാടുമ്പോള്‍ കിക്ക് ഇറങ്ങുന്നതാണ് ‘കരോള്‍ സ്‌പെഷ്യല്‍’. വീണ്ടും കിക്ക് ആകണമെങ്കില്‍ ഒരു പത്തൂടെ അടിക്കണം. എന്നു വച്ചാല്‍ വിട്ട് വിട്ട് അടിച്ച് അടിച്ച് നിന്നാല്‍ മാത്രമേ പാമ്പാകൂ.. കരോളിന്റെ ഇടയ്ക്ക് വച്ച് ഒരുത്തന് വീട്ടില്‍ പോകണമെന്ന് വച്ചാല്‍ വീട്ടില്‍ പോകുന്നതിന്റെ അരമണിക്കൂറിനു മുമ്പ് സാദനം അടിക്കാതിരുന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിവന്നതുപോലെ വീട്ടില്‍ തിരിച്ചു കയറാം. ( ബിവറേജസ് കോപ്പറേ ഷന്‍ ചില്ലറ-മൊത്തവിതരണം ആരംഭിക്കുന്നതിനുമുമ്പാണ് ഇതൊക്കെ സംഭവിച്ചത്). അവസാനം ക്രിസ്തുമസിന് ഒരു കണ്‍‌വീനറെ കിട്ടി. അച്ചാ‍യന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ കേട്ടോളാം എന്ന് കുട്ടിപട്ടാളം കോറസായി ഓശാന പാടിയതുകൊണ്ടാണ് അച്ചായന്‍ കണ്‍‌വീനറായത്. കഴിഞ്ഞ വര്‍ഷം കരോളിനു കാപ്പി കൊടുത്ത വീട്ടിലെ മുപ്പതുഗ്ലാസുകള്‍ മാന്ത്രികന്മാരെപ്പോലെ അപ്രത്യക്ഷരാക്കി കണ്ടത്തിന്‍ വരമ്പില്‍ പ്രത്യക്ഷപ്പെടുത്തിയ പിള്ളാരാണ് അച്ചായന് ഉപാധികള്‍ ഇല്ലാതെ പിന്തുണ കൊടുത്തത്.

കരോളിനായി എല്ലാവരും പള്ളിയില്‍ എത്തിയപ്പോള്‍ ഒരു പ്രശ്‌നം. ഫാദറാകാന്‍ ആളില്ല. കാറ്റ് കയറാത്ത ചുവന്ന കുപ്പായവും കണ്ണ് കാണാത്ത മുഖം‌മൂടിയും ഒക്കെവച്ച് ഏഴെട്ട് മണിക്കൂര്‍ ഫാദറാകാന്‍ ആളില്ല. വിളക്കുപിടിക്കുന്ന പിള്ളാര്‍ക്ക് പള്ളിപ്പെരുന്നാളിന് ദിവസം ഒന്നിന് രണ്ട് ഗ്ലാസുകള്‍ സമ്മാനം കൊടുക്കുന്നതുകൊണ്ട് വിളക്കു പിടിക്കാന്‍ ആളുണ്ട്. (ഇപ്പൊള്‍ വിളക്കു പിടിക്കാന്‍ ആളില്ലാത്തതുകൊണ്ട് വിളക്ക് പിടിക്കുന്നവന് 100 രൂപയും ഗ്യാസ് ലൈറ്റ് എടുക്കുന്നവന് 200 രൂപയും കൊടുക്കണം). ക്രിസ്തുമസ് ഫാദറില്ലാതെ കരോള്‍ പോകാന്‍ പറ്റില്ലല്ലോ? ഉണ്ണിയേശു ജനിച്ചില്ലങ്കിലും ക്രിസ്തുമസ് ഫാദറില്ലാതെ കരോള്‍ നടക്കില്ല. സമയം പോയ്ക്കൊണ്ടേ ഇരുന്നു. അച്ചയന്മാര്‍ ബീഡിവലിച്ചു ചിന്തിച്ചു. അച്ചായ്ന്മാര്‍ പുകച്ചു തള്ളിയ ബീഡിക്കുറ്റികള്‍ക്ക് തീകൊളുത്തി കൊച്ചച്ചായന്മാരും തങ്ങളുടെ ചിന്തകള്‍ക്ക് തീകൊളുത്തി. കുറച്ചുപേര്‍ മാറിനിന്ന് കിട്ടിയ സമയം കൊണ്ട് മിക്സിങ്ങ് ശരിയാക്കി സാധനം കുപ്പികളിലാക്കി അരകളില്‍ ഉറപ്പിച്ചു. എന്നിട്ടും ഫാദറാകാന്‍ ആളില്ല. അവസാനം കണ്‍‌വീനര്‍ അച്ചായന്‍ വാക്കാലുള്ള ഒരു ഓഫര്‍ നടത്തി. ഫാദറാകുന്നവന് കുപ്പി ഫ്രി!!!

ഫ്രിയെന്ന് കേട്ടാല്‍ ചാടിവീഴാത്ത മലയാളികള്‍ ഉണ്ടോ ? ഫാദറാകാനുള്ള ഓഫര്‍ സ്വീക രിച്ചു രണ്ടുമൂന്നുപേര്‍ മുന്നോട്ട് വന്നു. മൂന്നുപേര്‍ക്കും ഫാദര്‍ ആകണം. ഒരു ഫാദറിന്റെ ഒഴിവേ ഉള്ളുതാനും. അവസാനം ആരേയും നിരാശരാക്കാതെ ഒരു ഒത്തു‌തീര്‍പ്പു ഫോര്‍‌മുല ഉരിത്തിരിഞ്ഞു. മൂന്നു പേര്‍ക്കും ഫാദറാകാന്‍ അവസരം കൊടുക്കുക. ‘ഓഫര്‍ കുപ്പി‘ മൂന്നുപേര്‍ക്കുമായിട്ട് കൊടുക്കുക.കുറച്ചു വീടുകളില്‍ ഒരാള്‍ ഫാദറാകുക അതിനുശേഷം അടുത്തയാള്‍. പ്രശ്നങ്ങള്‍ പരിഹരിച്ച് കരോള്‍ സംഘം യാത്രയായി...

യേശുരാജന്‍ ജനിച്ചേ ഇന്ന് ...
ബേത്‌ലഹേം പുല്‍ക്കീട്ടില്‍ ...
ശീതമേറ്റേ ശിതമേറ്റേ...
ഉണ്ണിയേശുവിന് ശീതമേറ്റേ.....

ഇങ്ങെനെ പാട്ടുപാടിക്കൊണ്ടാണ് യാത്ര. വീടുകളില്‍ ചെന്ന് കരൊള്‍ പാട്ട് പാടി ദൂത് അറിയിച്ച് കിട്ടുന്നതുവാങ്ങി തിരിച്ചുപോരുന്ന പരിപാടിയില്ല കമ്മിറ്റിക്കാര്‍ക്ക്. പിടിച്ചു പറിച്ചു കൊണ്ടേ പോരത്തൊള്ളൂ... വീടിന് പുറത്ത് പിള്ളാര് ദൂത് അറിയിക്കുമ്പോള്‍ വീടിനകത്ത് കമ്മിറ്റിക്കാര്‍ സംഭാവനയ്ക്കുള്ള ബലം പിടുത്തത്തിലായിരിക്കും. പിടിച്ചുപറിച്ചാലും സന്തോഷ ത്തോടെ തന്നാലും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരൊറ്റ പാട്ടേ പാടൂ...

സതോഷ സൂചകമായി
തന്നതും സ്വീകരിച്ച് പോകുന്നേ
ഞങ്ങള്‍ ഞങ്ങള്‍ പോകുന്നേ...

ഇങ്ങനെ പാട്ടുപാടികൊണ്ട് ക്രിസ്തുമസ് ദൂതറിയിക്കലും സംഭാവനസ്വീകരിക്കലും ഗംഭീര മായി മുന്നേറി.. സംഭാവന കുന്നുകൂടുമ്പോള്‍ പരിപാടികള്‍ ഗംഭീരം ആകുമല്ലോ? നമ്മുടെ ഫാദറും നല്ല ഫോമിലായി തുടങ്ങി. ജന്മം ചെയ്താല്‍ കുപ്പായം ഊരി കൊടുക്കത്തില്ല. കൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറാത്തവരെപ്പോലെ ഫാദറും കടുമ്പിടിത്തം. കരോളിനുമുഴുവന്‍ തനിക്ക് ഫാദറാകണം. സന്ധി സംഭാഷണത്തിന് വന്ന കണ്‍‌വീനര്‍ ഫാദര്‍ മുഖം‌മൂടി പൊക്കിയ ഉടനെ പാമ്പായി അധികം സംഭാഷണത്തിന് നില്‍ക്കാതെ ബുദ്ധിപൂര്‍വ്വം പിന്മാറി.

പെട്രോമാക്സിന്റെ വെളിച്ചം എല്ലാ‍യിടത്തും എത്താന്‍ പാടാണ്. ഇടയ്ക്കിടയ്ക്ക് കാറ്റടിക്കാന്‍ മറന്നാല്‍ വെളിച്ചം മങ്ങിക്കാന്‍ പെട്രോമാക്സ് മറക്കാറില്ല. ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക് കരോള്‍ സംഘം പോവുകയാണ്. ശരിക്കുള്ള വഴിയിലൂടെ തന്നെ വീട്ടില്‍ ചെല്ലണമെന്ന് നിയമം ഇല്ലാത്തതുകൊണ്ട് ഇടവഴികളിലൂടെ ഒക്കെയാണ് യാത്ര. അടുത്ത വീട്ടിലേക്ക് കയറണമെങ്കില്‍ നടക്കാന്‍ മാത്രമുള്ള വീതിയുള്ള നടപ്പാതയിലൂടെ പോകണം. ഈ വഴിയുടെ ഓരത്ത് കെട്ടാത്ത് കിണറും ഉണ്ട്. കിണറ്റില്‍ ആരും വീഴാതിരിക്കാന്‍ ഒരു പെട്രോമാക്സുകാരന്‍ കിണറിനടുത്ത് നില്‍പ്പുണ്ട്. ഫാദറല്ലേ കണ്ണുശരിക്ക് കാണത്തില്ലല്ലോ എന്ന് വിചാരിച്ച് ആരോ ഫാദറിന്റെ കൈക്ക് പിടിച്ചു വഴി തെറ്റിക്കാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചു.
“എന്റെ കൈയ്യില്‍ നിന്ന് വിടടാ %%@@@## ... നീ എന്നെ പിടിക്കാറായോ ...ഈ വഴിയിലൂടെ ഞാന്‍ കണ്ണടച്ച് പോകാറുള്ളതാ...” എന്ന് ഫാദര്‍പറഞ്ഞതും പരോപകാരി കൈവിട്ടു. ഫാദര്‍ കിണറിന് അടുത്തെത്താറായതും പെട്രോമാക്സ് പണിപറ്റിച്ചു. പെട്രോമാക്സ് കണ്ണടച്ചതും ഫാദര്‍ കാലെടുത്ത് വച്ചത് കിണറ്റിലേക്കും....

ധിം... കൂഴച്ചക്ക കിണറ്റില്‍ വീണതുപോലെ ഫാദര്‍ കിണറ്റില്‍...

സഹപാമ്പുകള്‍ കിണറ്റില്‍ച്ചാടാന്‍ തയ്യാറായെങ്കിലും പാമ്പുകള്‍ അല്ലാത്തവര്‍ അവരെ വലിച്ചുമാറ്റി. കിണറ്റില്‍ കിടക്കുന്ന ഫാദര്‍ കം പാമ്പ് തലയുയര്‍ത്തി അരിഞ്ഞാണത്തില്‍ പിടിച്ച് കിടപ്പുണ്ട്. എല്ലാവരുംകൂടി ഫാദറിനെ പൊക്കിയെടുത്തു. ഭാഗ്യത്തിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല.ഫാദറിനെ കണ്‍‌വീനര്‍ ഏറ്റെടുത്ത് ഫാദറിന്റെ വീട്ടിലെത്തിച്ചു. സൂര്യന്‍ തലയ്ക്കു മീതെ എത്തിയപ്പോള്‍ ഫാദര്‍ തലേന്നത്തെ കെട്ടല്ലാം ഇറങ്ങിയപ്പോള്‍ കണ്‍‌വീനറിന്റെ വീട്ടില്‍ എത്തി.

“അച്ചായോ ...അച്ചായോ..” ഫാദറായവന്റെ വിളികേട്ട് കണ്‍‌വീനര്‍ വീട്ടില്‍ നിന്ന് ഇറങ്ങി വന്നു.

“അച്ചായാ ഇന്നലത്തെ കുപ്പായത്തിന്റെ പോക്കറ്റില്‍ ഒരു കുപ്പി ഇട്ടിട്ടുണ്ടായിരുന്നു..... കിണറ്റില്‍ നിന്ന് കയറ്റിവിട്ടപ്പോള്‍ കുപ്പായത്തില്‍ നിന്ന് കുപ്പി എടുക്കാന്‍ മറന്നുപോയി ....”

പച്ചയ്ക്ക് നിന്ന കണ്‍‌വീനര്‍ രണ്ട് പച്ചതെറിവിളിച്ചപ്പോള്‍ ഫാദര്‍ തിരിച്ചു നടന്നു. ഇപ്പോള്‍ കിട്ടിയതിന് വൈകിട്ട് പലിശ സഹിതം തിരിച്ചു കൊടുക്കാമല്ലോ???

(ക്രിസ്തുമസ് തീരുന്നതുവരെ കരോള്‍ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...)

Tuesday, November 3, 2009

ഐറ്റിക്കാരന്റെ ആദ്യരാത്രി

ഇനി പെണ്ണുകെട്ടിയിട്ടു തന്നെ കാര്യം. മൂന്നാമനോടൊക്കെ പോകാന്‍ പറ. അവന്മാര്‍ക്കൊക്കെ ഇപ്പം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ ചെകുത്താന്‍ കുരിശ് കാണുന്നതുപോലെയാണ്. മൂന്നാന്റെ ഡയറിയിലെ ഫോട്ടോയില്‍ കുരുങ്ങി കിടാക്കാനുള്ള ജീവിതമല്ല തന്റേത്. 

ഭൂഗോളത്തിന്റെ അതിര്‍ത്തികള്‍ കവറുചെയ്യുന്ന മാട്രിമോണിയലുകാരുള്ളപ്പോഴാണ് പഴുകിതേഞ്ഞ ഡയറി കഷത്തില്‍ വച്ചുകൊണ്ടു നടാക്കൂന്ന മൂന്നാന്മാര്‍!. മാട്രിമോണിയല്‍ സൈറ്റുകാരന്‍ തന്നെ ഇനി തുണ. കലൂര്‍ പള്ളിയിലും ഇടപ്പള്ളി പള്ളിയിലും എത്രകൂട് മെഴുകുതിരി കത്തിച്ചതാണ് .! എത്രയോ ചൊവ്വാഴ്ച കലൂര്‍ പള്ളിയില്‍ നൊവേനയ്ക്ക് പോയതാണ്. ഓരോ ആഴ്ചയും വിവാഹം നടന്നതിനുള്ള പ്രകാശിപ്പിച്ചുകൊണ്ട് നന്ദി പത്തുനൂറ് കത്ത് കിട്ടിയതായി അച്ചന്‍ പറയുമ്പോള്‍ അടുത്ത ആഴ്ച എന്റെ നന്ദിയും അച്ചനെക്കൊണ്ട് പറയിപ്പിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പുണ്യാവാന്മാര്‍ക്ക് പെണ്‍‌പിള്ളാരുടെ കല്യാണം നടത്തൂന്നതിനുമാത്രമേ താല്‌പര്യമുള്ളോ? .പുണ്യവാളന്മാരെ രണ്ടും മനസില്‍ ധ്യാനിച്ച് മാട്രിമോണിയല്‍ സൈറ്റ് തുറന്നു. വെറുതെ ഒന്നു സേര്‍ച്ചു ചെയ്തു നോക്കിയതും പളാപളാമിന്നുന്ന കുപ്പായങ്ങല്‍ ഇട്ടുകൊണ്ട് പെണ്‍പിള്ളാര്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. ഈ മാട്രിമോണിയല്‍ സൈറ്റില്‍ ഐറ്റിക്കാരും നേഴ്‌സുമാരും മാത്രമേയുള്ളോ? ഈ കൊച്ചു കേരളത്തില്‍ ഇത്രയ്ക്കധികം നേഴ്സുമാരും സോഫ്റ്റുവെയര്‍ പെണ്‍പിള്ളാരും ഉണ്ടോ???

ഇന്നത്തെക്കാലത്ത് നാട്ടില്‍ നിന്നിട്ട് ഒരു കാര്യവും ഇല്ല. കടലിനക്കരെപോകണം. അതിന് കടലിന് അക്കരെയുള്ള ആരെങ്കിലും തന്നെ എടുത്തുകൊണ്ട് പോകണം. കേരളത്തിലും ഇന്ത്യയിലും കിടന്ന് അലയേണ്ടവനല്ല താന്‍. ഏഴാംകടലിനക്കരെനിന്ന് വരുന്ന മാരിയെ (മാരനെ സ്വപ്നം കണ്ടാല്‍ താന്‍ മറ്റേ ടൈപ്പാണന്ന് ആരെങ്കിലും വിചാരിക്കും) സ്വപ്നം കണ്ട് പത്ത് രണ്ടായിരം രൂപ കടം വാങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തി. പുരനിറഞ്ഞ് നില്‍ക്കുന്ന തന്നെ ഓര്‍ത്ത് വീട്ടുകാരക്കെ മെലിഞ്ഞ് മെലിഞ്ഞ് ഒരു പരുവമായി. പണ്ടക്കെ പെണ്‍‌പിള്ളാരുള്ള വീട്ടുകാര്‍ക്കാ യിരുന്ന ആധിയും വെപ്രാളവും. ഇന്ന ആണ്‍‌പിള്ളാരുള്ള വീട്ടുകാര്‍ക്കായി ആധിയും വെപ്രാളവും. ഒരു വഴിക്കൂടെ കല്യാണാലോചനയും മറുവഴിയിലൂടെ റസ്യൂമയിക്കലുമായി അവന്‍ മുന്നേറി.....

പെണ്ണുകാണല്‍ ചടങ്ങുകലുടെ പുനരാരംഭം കുറിച്ചുകൊണ്ട് വടക്കൊരു പെണ്ണ് കാണാന്‍ പോയി. പെണ്ണ് ഡോക്ടറ് ആണന്ന് പറയുന്നു. വധു ഡോകടറാണന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നില്‍ പാരസെറ്റുമോളുമായി കറങ്ങാമല്ലോ എന്ന് വിചാരിച്ച് പെണ്ണിന്റെ വീടിന്റെ ഗെയ്റ്റ് കയറിചെന്നു . ചെന്നപ്പോഴേ പെണ്ണിന്റെ തള്ളയുടെ ഒരു ചോദ്യം. അതും സ്കൂളില്‍ പഠിപ്പിക്കുന്ന പിള്ളാരോട് ചോദിക്കുന്നതുപോലെ,

“എന്തായിരുന്നു ഡിഗ്രി?”

“മാത്സ് ”

“എത്ര ശതമാനം മാര്‍ക്കുണ്ടായിരുന്നു?”

“എഴുപത്”

“ഡിഗ്രിക്ക് എഴുപതുശതമാനമേയുള്ളല്ലേ? ചുമ്മാതല്ല ഐറ്റിക്ക് പോയത് ?“ തള്ളയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ ആകെ ചൊറിഞ്ഞ് കയറി.സൊമാലിയായിലെ പട്ടിണിമരണം, എസ് കത്തി, കുടുംബശ്രിയും ജനശ്രിയും, അരുണാചല്‍ പ്രദേശിലെ ചൈനയുടെ അവകാശവാദം ഇങ്ങനെ നീളുന്ന ഒരായിരം നീറുന്ന പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് പണ്ടെങ്ങാണ്ട് നടന്ന ഡിഗ്രിയുടെ പരീക്ഷാഫലം!. പെണ്ണിന്റെ വയസും ആണിന്റെ മാര്‍ക്കും ശമ്പളവും ചോദിക്കാന്‍ പാടില്ലന്ന് ഇവര്‍‌ക്കറിയില്ലേ? .ഇവര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്താലോ എന്ന് ആലോചിച്ചതാണ്. മുന്നിലേ ടീപ്പോയില്‍ നിറഞ്ഞിരിക്കുന്ന ജിലേബി,ലഡു, പക്കാവട എന്നിവയെ ഓര്‍ത്തുമാത്രം ക്ഷമിച്ചു. നിങ്ങടെ പെണ്ണിനെ വെറുതെ തന്നാലും വേണ്ടാ എന്ന് മനസില്‍ പറഞ്ഞ് ഒരു ലഡുവിനെ മുഴുവനോടെ അകത്താക്കി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. പെണ്ണ് ചായയും കൊണ്ട് വന്നതും എന്തെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച് പേരെന്താണന്ന് ചോദിച്ചുകളയാം എന്ന് വിചാരിച്ച് വായിക്കകത്ത് കിടക്കുന്ന ലഡുവിനെ നാക്കുകൊണ്ട് ഒരുവശത്തേക്ക് പൊക്കിവച്ചതും പെണ്ണിന്റെ തള്ള അടുത്ത ഇടങ്ങോലിട്ടു.

“മോളെക്കുറിച്ചെല്ലാം പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. “

ഹൊ! തള്ള നശിപ്പിച്ചു. ശരിക്കും ഇവര്‍ പെണ്ണിന്റെ അമ്മ തന്നെയാണോ? മോളുടെ കല്യാണം നടക്കണമെന്ന് ഇവര്‍ക്കാഗ്രഹമൊന്നും ഇല്ലേ? ചില കമ്പിനിക്കാരിങ്ങനെയാണ്. ആളെ ആവിശ്യമുണ്ടന്ന് പറഞ്ഞ് പത്രത്തില്‍ ഫുള്‍പേജില്‍ പരസ്യം കൊടുക്കും. കോട്ടും സ്യൂട്ടും വലിച്ചുകയറ്റിയിട്ടുകൊണ്ട് ഇന്റ്‌ര്‍‌വ്യൂന് ചെന്നിരിക്കുമ്പോഴാണ് കളി. നിനക്കൊന്നും ഇവിടെ ജോലി തരാന്‍ മനസില്ല എന്നുള്ള രീതിയില്‍ പത്തുനൂറ് ചോദ്യങ്ങള്‍ ചോദിക്കും. നമ്മള്‍ ഉത്തരം മുട്ടി ഇരിക്കുന്നത് കാണാനാണോ ഇവന്മാര്‍ കാടടച്ച് വെടിവച്ച് ഇന്റ്‌ര്‍വ്യു നടത്തുന്നതെന്ന് പോലും തോന്നും. അതുപോലെ തന്നെയാണ് ഈ തള്ളയും. രംഗം പന്തിയല്ലന്ന് തോന്നിയിട്ടായിരിക്കും പെണ്ണിന്റെപ്പന്‍ ഇടപെട്ടു. മോളോടെന്തെങ്കിലും ചോദിക്കാനുണ്ടങ്കില്‍ ചോദിക്കാം.?പെണ്ണ് കാണാന്‍ ഇറങ്ങിയപ്പോഴേ വീട്ടില്‍ നിന്ന് പറഞ്ഞതാണ് , നിന്റെ പഴയ ഡിമാന്റുകളൊന്നും നീ അവിടെപ്പോയി പറയരുത്. പാവം വീട്ടുകാര്‍! രാജാധികാരം ഇല്ലാത്ത രാജാവിനിപ്പോള്‍ എന്ത് ഡിമാന്റുകള്‍ ??? മോളോടൊന്നും ചോദിക്കാനില്ലന്ന് പറഞ്ഞ് വിവരം പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് ഇറങ്ങിയപ്പോള്‍ തള്ള ശരിക്കും ചമ്മി. തന്റെ മോളെ കാണാന്‍ വന്ന ഒരുത്തന്‍ ആദ്യമായിട്ട് അവളോടൊന്ന് സംസാരിക്കാന്‍ പോലും തുനിയാതെ ഇറങ്ങിപ്പോകുന്നത് കണ്ട് തള്ള അമ്പരന്നു.

വീണ്ടും അന്വേഷ്ണങ്ങള്‍. ആഗോളടെണ്ടറുകളില്‍ പങ്കെടുത്തിട്ടും വിഴിഞ്ഞത്ത് സൂമിന്റെ അപേക്ഷ കേരളസര്‍ക്കാര്‍ തള്ളിക്കളഞ്ഞതുപോലെ തന്റെ അപേക്ഷകള്‍ തള്ളിപ്പോകുന്നതുപോലുംതാന്‍ അറിയുന്നില്ലല്ലോ? ഇനി ഏതെങ്കിലും ചാനലല്‍ കയറി സ്വയം വരത്തിന് നിന്നുകൊടുക്കേണ്ടി വരുമോ? സ്വയവരത്തിന് നിന്നുകൊടുക്കുന്നതിലും കഷ്ടമായിരിക്കും അവതാരക പെണ്ണിന്റെ മലയാളം സഹിക്കാന്‍. ഏതായാലും സാഹസങ്ങള്‍ക്ക് മുതിരുന്നതിനുമുമ്പ് കൂട്ടുകാരുടെ അഭിപ്രായം തേടാം. മനുഷ്യരെ ഒരു വഴിക്കാക്കുന്ന അഭിപ്രായങ്ങള്‍ ഫ്രി ആയിട്ട് തരാന്‍ ആര്‍ക്കും മടികാണില്ലല്ലോ? തന്നെ ഒരു തീരുമാനം എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഒരു മെയില്‍ അയിച്ചതിന്റെ പിന്നാലെ മെയിലുകളും ഫോണ്‍‌വിളികളും എത്തി.പലരുചേര്‍ന്നാല്‍ പാമ്പ് ചാവില്ലന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍.

“എടാ എം‌.ബി.എ.ക്കാരിയെ നോക്കേണ്ടാ.. അവള്‍ നിന്നെ മാനേജ്‌ചെയ്യാന്‍ വരും ...”

“ വെളിയില്‍ ജോലിയുള്ളതിനെയൊന്നും നോക്കേണ്ട.. അതിനൊക്കെ കിട്ടുന്നത് ലോണടയ്ക്കാനേ കാണൂ....”

“ എടാ ഐറ്റിയിലുള്ളതിനെ നോക്കേണ്ട.. ഹോട്ടലില്‍ നിന്നു തന്നെ എന്നും കഴിക്കേണ്ടിവരും...”

“ ഐറ്റിയില്‍ നിന്നാരയും കെട്ടേണ്ട ... എന്നും ടെന്‍‌ഷന്‍ പിടിച്ച പണി കഴിഞ്ഞിട്ട് ജീവിക്കാന്‍ സമയം കിട്ടത്തില്ല....”

“ എടാ കല്യാണം കഴിക്കാനേ പാടില്ല....”


ശെടാ ഇത് വലിയ കുരിശായല്ലോ!. ഒരു തീരുമാനം എടുക്കാന്‍ പറ്റുമല്ലോ എന്ന് വിചാരിച്ചാണ് ഇവന്മാരോട് അഭിപ്രായം ചോദിച്ചത്. ഇതിപ്പോള്‍ കേരളത്തിലെ മന്ത്രി സഭപോലെ ഇരുപത് പേര്‍ക്കും ഇരുപത് അഭിപ്രായങ്ങള്‍. കെട്ടാത്താവന്മാര്‍ക്ക് കെട്ടാത്താതിന്റെ സങ്കടം, കെട്ടിയവന്മാര്‍ക്ക് കെട്ടിയതിന്റെ സങ്കടം. എന്താ ഒരു പോം‌വഴി. എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ മാത്രം എതിരഭിപ്രാ യമില്ല. ജോലിയുള്ള പെണ്ണിനെയേ കെട്ടാവൂ. നമ്മുടെ ജോലി കയ്യാലപ്പുറത്തെ തേങ്ങാപ്പോലയാ. ഒരു ജോലിപോയാല്‍ അടുത്ത ജോലി കിട്ടുന്നതുവരെ വീട്ടിലെ അടുപ്പില്‍ തീ കത്തണമെങ്കില്‍ ജോലിയുള്ള പെണ്ണിനെ കെട്ടിയിട്ടേ കാര്യമുള്ളു. ഏതായാലും ഒരു കാര്യത്തിലെങ്കിലും ഏകാഭിപ്രായം ഉണ്ടായ സ്ഥിതിക്ക് ആ വഴിക്ക് മാത്രം നീങ്ങുക.

വീണ്ടും അന്വേഷ്ണങ്ങള്‍... അവസാനം ഒരു പെണ്ണ് ഒത്തുവന്നു. പെണ്ണ് എ‌യഡ‌ഡ് സ്കൂളില്‍ ടീച്ചര്‍. സ്ത്രിധനമായിട്ട് ഒന്നും തരാനില്ല. അവളുടെ വീട്ടിലെ തട്ടുമ്പുറത്ത് വരെ കിടന്ന മൂടുപോയ ഓട്ടുകോളാമ്പിവരെ തൂക്കികൊടുത്തുണ്ടാക്കിയ കാശ് സ്കൂളിലെ മാനേജര്‍ക്ക് കൊടുത്തിട്ടാണ് സ്കൂളില്‍ കയറ്റിപ്പറ്റിയത്. ഐറ്റി‌ക്കാരും ബി‌.എഡ്. കാരും ഏതാണ്ടൊരുപോലെയാണ്. എപ്പഴാ കിട്ടിയ ജോലി പോകുന്നതന്ന് രണ്ട് കൂട്ടര്‍ക്കും പറയാന്‍ പറ്റില്ല. നാടുനീളെയുള്ള തട്ടുതരികിട കോളേജുകളില്‍നി ന്നൊക്കെ ആയിരക്കണക്കിന് പിള്ളാരാണ് ഐ.റ്റി‌, ബി‌.എഡ്. സര്‍ട്ടിഫിക്കറ്റുമായി വര്‍ഷം തോറും ഇറങ്ങുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും എവിടെ നിന്ന് ജോലി കിട്ടാന്‍.?? സര്‍ക്കാരാണങ്കില്‍ തൊഴിലില്ലാത്തവരെ സ്നേഹം കൊണ്ട് വരിഞ്ഞുമുറുക്കി ഞെക്കികൊല്ലാന്‍ പെന്‍‌ഷന്‍ ഏകീകരണമെന്ന പരിപാടിയും. സര്‍ക്കാരിന് ഇതൊക്കയല്ലേ ചെയ്യാന്‍ പറ്റൂ.!!!!

പെണ്ണ് കാണാന്‍ ചെന്നപ്പൊള്‍ നല്ല സ്വീകരണം. നല്ല സ്വീകരണം കിട്ടിയതിന് കാരണം ഉണ്ട്. അത് മൂന്നാന്‍ പറ്റിച്ച പണിയാണ്. ചെറുക്കനെക്കൊണ്ട് വരട്ടേയെന്ന് മൂന്നാന്‍ പെണ്ണിന്റെ വീട്ടുകാരോട് ചോദിച്ചപ്പോല്‍ ചെറുക്കനെന്താപണിയെന്ന് പെണ്ണിന്റെ വീട്ടുകാരുടെ ചോദ്യത്തിന് മൂന്നാന്‍ അല്പം വളഞ്ഞവഴിയിലാണ് ഉത്തരം പറഞ്ഞത്. ( തനിക്കിപ്പോള്‍ ജോലിയില്ലന്നുള്ള കാര്യം നാട്ടിലുള്ള ഒരുത്തനും ഇതുവരെ അറിഞ്ഞിട്ടില്ല. അടുത്ത കൂട്ടുകാര്‍ക്ക് മാത്രമേ ആ സത്യം അറിയൂ.) .

“ചെറുക്കന് ഇപ്പോള്‍ കമ്പിനിയില്‍ പണിയൊന്നും എടുക്കേണ്ട. വെറുതെ ചെന്നിരുന്നാല്‍ മതി....”.

മരുമോനാകാന്‍ പോകുന്നവന്‍ വലിയ സംഭവമാണന്ന് പെണ്ണിന്റെ അപ്പനുമമ്മയ്ക്കും തോന്നിക്കാണും. പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അവിടെ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്. പെണ്ണിന്റെ അപ്പന്‍‌വഴിയും അമ്മവഴിയുമുള്ള എല്ലാ കരക്കാരും ഹാജരുണ്ട്. ചെറുക്കനെ കണ്ടിട്ട് പണിയെടുക്കാതെ ശമ്പളം കിട്ടാനുള്ള തലേവര ഇല്ലന്ന് തോന്നിയതുകൊണ്ടാവണം പെണ്ണിന്റെ അമ്മാച്ചന്‍ ആദ്യത്തെ ചോദ്യം എറിഞ്ഞു.

“മോന് ശരിക്കെന്താ പണി?”

“ഞാനിപ്പോള്‍ ബഞ്ചിലാ...”

അവന്റെ ഉത്തരം കാരണവര്‍ക്ക് ശരിക്ക് മനസിലായില്ല. അയാള്‍ അവനെ ശരിക്കൊന്നു നോക്കി. വലിയ ഏതാണ്ട് ജോലിയാണന്ന് പറഞ്ഞ ചെറുക്കന്‍ ഇരിക്കുന്നത് ബഞ്ചിലാണത്രെ! നാട്ടിലെ യൂണിയന്‍‌കാരും സര്‍ക്കാര്‍ ശിപായും വരെ കസേരയില്‍ ഇരിക്കുമ്പോള്‍ അനന്തരവളെ കെട്ടാന്‍ പോകുന്ന ചെറുക്കന്‍ ഓഫീസില്‍ ഇരിക്കുന്നത് ബഞ്ചിലാണത്രെ!! ഇവന്‍ വെറും ലോക്കല്‍!! തറ!!! ഏതായാലും അമ്മാച്ചന്‍ കൂടുതല്‍ ചോദിക്കാനും പറയാനും നിന്നില്ല. കൂടപ്പിറപ്പിന്റെ വിധി എന്ന് ആശ്വസിച്ചിരിക്കണം.

“പെണ്ണിനും ചെറുക്കനും എന്തങ്കിലും ചോദിക്കാനും പറയാനും ഉണ്ടങ്കില്‍ ആവാം...” . പെണ്ണിന്റെ അപ്പന്‍ പറഞ്ഞതും താന്‍ നാക്കിന് കടിഞ്ഞാണിട്ടു. മനസില്‍ പണ്ടങ്ങാണ്ട് സേവ് ചെയ്തിട്ടിരുന്ന ഡിമാന്റുകളെല്ലാം ഡിലീറ്റ് ചെയ്തു. അപ്പന്‍ കാണിച്ചുതന്ന മുറിയിലേക്ക് വലതുകാല്‍ വച്ചുതന്നെ കയറിയപ്പോള്‍ അറിയാവുന്ന ഈശ്യരന്മാരെയെല്ലാം കൂടി വിളിച്ചു. പണ്ടൊരുത്തി പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ തെങ്ങുകയറ്റം പഠിക്കണമെന്ന് പറഞ്ഞതാണ്. തെങ്ങില്‍ കയറാന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ പെണ്ണും പോയി, ഗവണ്‍‌മെന്റിന്റെ വക പണിയും കിട്ടി. തെങ്ങുകയറാന്‍ ആളില്ലാത്തതുകൊണ്ട് തെങ്ങില്‍ കയറാതെ തേങ്ങയിടുന്ന യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപാ കൊടുക്കമെന്ന് !!. ഇനി വീട്ടിലിരുന്ന് റബര്‍ വെട്ടുന്ന യന്ത്രം കണ്ടുപിടിക്കാന്‍ ഗവണ്‍‌മെന്റ് പറയുമോ ആവോ?

കൊലുസിന്റെ ശബ്ദ്ദം. ഇതാ അവള്‍ കടന്നു വരുന്നു. മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു എങ്കിലും ആ ചിരി ദയനീയമായ ഒന്നായിരുന്നു എന്ന് മുറിയിലെ അലമാരിയിലെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നിന്ന് മനസിലായി. ഏതായാലും അവളൊന്ന് ചിരിച്ചപ്പോള്‍ ആശ്വാസമായി. അവളുടെ ചിരികണ്ടപ്പോള്‍ അവളോട് കള്ളം പറയാന്‍ തോന്നിയില്ല. സത്യംതന്നെ അവളോട് പറഞ്ഞു. തനിക്കിപ്പോള്‍ ജോലിയില്ല. കഴിഞ്ഞ ഇന്റ്ര്‌വ്യൂവിന്റെ കാര്യം വരെ അവന്‍ അവളോട് പറഞ്ഞു.

“എനിക്ക് തന്നെ ഇഷ്ടമായിരിക്കുന്നു. തനിക്ക് എന്നെ ഇഷ്ടമായെങ്കില്‍ നമുക്കിത് നടത്താം....”.
അവളതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“തനിക്കൊന്നും പറയാനില്ലേ?” അവന്‍ ചോദിച്ചു.

“എനിക്കും ഇഷ്ടമാണ് ....”. അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ അവന് ആശ്വാസമായി. ആരും ഇനിയും ഇടങ്ങോലിട്ടില്ലങ്കില്‍ അവളെ തനിക്കിന് സ്വന്തം.

പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമിരുന്നെങ്കില്‍ അവനവിടെ ഒരു റിയാ‍ലിറ്റി എപ്പിസോഡ് തകര്‍ക്കുമായിരുന്നു.

"എനിക്കൊരു കാര്യം പറയാനുണ്ട് ...” അവള്‍ക്ക് പറയാനുള്ളത് എന്താണന്ന് കേള്‍ക്കാനായി അവന്‍ കാതോര്‍ത്തു.

“പിടിക്കുമോ?” .

പെണ്ണ് പറഞ്ഞത് അവന് മനസിലായില്ല. പെണ്ണ് കാണാന്‍ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കൂന്നു, പിടിക്കുമോ എന്ന് !!.വലിക്കുമോ കുടിക്കുമോ എന്നൊക്കെ പെണ്ണുങ്ങള്‍ ചോദിക്കാറുണ്ട് . പക്ഷേ പിടിക്കുമോ എന്ന് ആദ്യമായിട്ടാണ് ഒരു പെണ്ണ് ചോദിക്കുന്നത്.

“പിടിക്കാനറിയാമോ?” പെണ്ണ് വീണ്ടും ചോദിച്ചു.

അവന്‍ ചോദ്യഭാവത്തില്‍ പെണ്ണിനെ നോക്കി. എന്തായിരിക്കും പെണ്ണ് ഉദ്ദേശിക്കുന്നത്. പരസ്യങ്ങള്‍ കണ്ട് പെണ്ണ് വഴിതെറ്റിപ്പോയോ? തന്നെ ടെസ്റ്റ് ചെയ്യാന്‍ ചോദിക്കുന്നതാവുമോ??

“പിള്ളാരെ പിടിക്കാന്‍ അറിയാമോ ?” അവളുടെ ചോദ്യം കേട്ട് അവന്‍ ഞെട്ടി. ഈ പെണ്ണിന് തലയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഉടന്‍ തന്നെ അടുത്ത ചോദ്യം എത്തി.

“ പിള്ളാരെ പിടിച്ചിടുണ്ടോ? പിള്ളാരെ പിടിക്കാന്‍ പോയിട്ടുണ്ടോ ?”

ഈ പെണ്ണെന്താണ് ഉദ്ദേശിക്കുന്നത്.? പെണ്ണ് കാണാന്‍ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കുന്നു പിള്ളാരെ പിടിച്ചിട്ടുണ്ടോ? പിള്ളാരെ പിടിക്കാന്‍ അറിയാമോ ? എന്നൊക്കെ . ശരിക്കിതിന് വട്ടുണ്ടോ? തന്നെ കണ്ടാല്‍ പിള്ളാരെ പിടിക്കുന്നവനാണന്ന് തോന്നുന്നുണ്ടോ? താന്‍ ആ ടൈപ്പല്ലന്ന് പറയാന്‍ നാക്കെടുക്കാന്‍ തുടങ്ങിയതും അവള്‍ തുടര്‍ന്നു.

“ സ്കൂളില്‍ ഇന്‍‌സ്പക്ഷന് ആളുവരുമ്പോള്‍ പിള്ളാരുടെ എണ്ണം കുറഞ്ഞാല്‍ എന്റെ ജോലി പോകും. മെയ് ജൂണ്‍ മാസങ്ങളില്‍ ചേട്ടന്‍ അവിധി എടുത്ത് എന്റെ കൂടെ പിള്ളാരെ പിടിക്കാന്‍ വരണം...”

ഹോ! ഇതാണോ കാര്യം.... ഞാന്‍ ആ ടൈപ്പല്ലന്ന് പറയാതിരുന്നത് കാര്യമായി. “എന്റെ പിന്നാലെ വരുവിന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്ന് പണ്ട് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞതുപോലെയായി കാര്യങ്ങള്‍. മുന്നില്‍ നിക്കുന്ന പെണ്ണിതാ പറയുന്നു. “എന്നെ കെട്ടുവിന്‍ ഞാന്‍ നിങ്ങളെ പിള്ളാരെ പിടിക്കുന്നവരാക്കാം എന്ന് “ !!!


“എനിക്ക് സമ്മതമാണ് ... ജോലിക്ക് വേണ്ടിയല്ലേ? പിള്ളാരെയല്ല തള്ളമാരെ വേണമെങ്കിലും പിടിച്ച് സ്കൂളില്‍ കൊണ്ടുവരാം ...” അവന്‍ ഉറപ്പ് കൊടുത്തു.


അവന്റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. രണ്ടു മൂന്ന് മിനിട്ടവന്‍ ഫോണില്‍ സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്തതും അവന്‍ അവളോട് പറഞ്ഞു.

“എനിക്ക് ജോലി കിട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ജോയില്‍ ചെയ്യണം. എന്റെ ഒരു കൂടെ പത്താംക്ലാസില്‍ പഠിച്ച ഒരുത്തന്റെ കൊച്ചിയിലുള്ള കമ്പിനിയില്‍ ഇന്റ്ര്‌വ്യ്യൂവിന് പോയത് ഞാന്‍ പറഞ്ഞില്ലേ? അവനാണിപ്പോള്‍ വിളിച്ചത്. ...”

മുറിയില്‍ കയറിയ പെണ്ണും ചെറുക്കനും ഇറങ്ങിവരാന്‍ താമസിച്ചപ്പോള്‍ കാരണവന്മാര്‍ക്ക് ഇരിക്ക പ്പൊറുതി ഇല്ലാതായി. പഴയകാലമൊന്നും അല്ലല്ലോ? അവസാനം കതകുതുറന്ന് അവന്‍ ഹാളിലേക്ക് ചെന്നു. മൂന്നാനോട് പതുക്കെ പറഞ്ഞെങ്കിലും സന്തോഷം കൊണ്ട് ശബ്ദ്ദം ഉറക്കെ ആയിപ്പോയി.

“എനിക്ക് പണികിട്ടി.....” . അത് കാരണവന്മാരും കേട്ടു. അവര്‍ വതിക്കല്‍ നില്‍ക്കുന്ന പെണ്ണിനെ നോക്കി. മൂന്നാനും പെണ്ണിനെ നോക്കി.

“ഈ ചെറിയ സമയം കൊണ്ട് പെണ്ണ് ഇവനിട്ട് പണികൊടുത്തന്നോ? പെണ്ണ് കൊള്ളാമല്ലോ ? വെറുതെയല്ല പെണ്ണിന് ഒരു ഇളക്കം” മൂന്നാന്‍ മനസിലോര്‍ത്തു.

“ പ്രശ്നം ആകുമോടേ..?” മൂന്നാന്‍ പതിയെ അവനോട് ചോദിച്ചു. അപ്പോഴാണ് അവന്‍ ചുറ്റിനും നോക്കിയത്. ഹാളിലുള്ള എല്ലാവരും തന്നേയും പെണ്ണിനേയും മാറിമാറി നോല്‍ക്കുന്നു.

“എനിക്ക് പുതിയ കമ്പിനിയില്‍ പണികിട്ടിയന്നാ ഞാന്‍ പറഞ്ഞത് ? എല്ലാവര്‍ക്കും ആശ്വാസമായി. വെറുതെ ചെറുക്കനേയും പെണ്ണിനേയും തെറ്റിധരിച്ചു. പെണ്ണിനും ചെറുക്കനും ഇഷ്ടമായ സ്ഥിതിക്ക് കാര്യങ്ങളെല്ലാം പെട്ടന്ന് നടത്താന്‍ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ കല്യാണവും വിരുന്നുമൊക്കെ കഴിഞ്ഞ് ചെറുക്കന് ജോലിക്ക് പോകാനുള്ളതല്ലേ.

കല്യാണമൊക്കെ അങ്ങനെ കഴിഞ്ഞു. ചെറുക്കന്റെ പള്ളിയില്‍ വച്ച് കെട്ട് കഴിഞ്ഞ് ചെറുക്കനും പെണ്ണും പെണ്ണിന്റെ വീട്ടിലെത്തി.

ആദ്യരാത്രി.

കാലംതെറ്റിവന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു. ജൂണില്‍ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോഴേ പെയ്യാന്‍ തുടങ്ങുന്നു. ജനലില്‍ കൂടി കടന്നുവരുന്ന മിന്നലിന്റെ വെളിച്ചത്തില്‍ അവര്‍ പുതിയ ജീവിതത്തിലേക്ക് കടന്നു.

വിവാഹത്തിനുശേഷമുള്ള ആദ്യത്തെ പ്രഭാതം::

അവള്‍ എഴുന്നേറ്റപ്പോഴും അവന്‍ ഉറക്കമായിരുന്നു. അവനെ ഉണര്‍ത്താതെ അവള്‍ അടുക്കളയിലേക്ക് പോയി കാപ്പിഎടുത്തു. വാരാന്തയില്‍ കിടക്കുന്ന പത്രവും എടുത്ത് തങ്ങളുടെ മുറിയിലേക്ക് വന്നു. മുറിയുടെ വാതില്‍ അവള്‍ അടച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്ലാസ് താഴെ വീണുടയുന്ന ശബ്ദ്ദവും അവളുടെ നിലവിളിയും മുറിയില്‍ നിന്ന് ഉയര്‍ന്നു. വീട്ടിലുള്ളവര്‍ മുറിക്കുമുന്നില്‍ ഓടിവന്നു. മുറിക്കുമുന്നില്‍ കൂടിനിന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് അവള്‍ ഇറങ്ങി. വാതിക്കല്‍ നിന്നവര്‍ അകത്തേക്ക് നോക്കി. മുറിയുടെ നടുക്ക് പൊട്ടിച്ചിതറിയ ഗ്ലാസ് കഷ്ണങ്ങള്‍. പിന്നെ അവന്‍ !!
ഉടുമുണ്ട് വലിച്ചുവാരി ചുറ്റി അവന്‍ നില്‍ക്കുന്നു.

അവന്‍ കണ്ണ് തിരുമ്മി നോക്കി. അമ്മായപ്പന്‍ തന്നെ സൂക്ഷിച്ചു നോക്കുന്നില്ലേ?

“എന്തിനാ മോളേ നിലവിളിച്ചത് ? “ പെണ്ണിന്റെ അമ്മ ചോദിച്ചു.

“അത് ഞാന്‍ .... പിന്നെ ...വായിച്ചപ്പോള്‍ ....” പെണ്ണ് വിക്കി.

അമ്മായി അമ്മ തന്നെ സൂക്ഷിച്ചു നോക്കുന്നത് അവന്‍ തിരിച്ചറിഞ്ഞു. “എന്തോന്നാടാ ആഭാസാ എന്റെ മോളേട് ചെയ്തത് ?” എന്നൊരു ചോദ്യം അമ്മായിയമ്മയുടെ നോട്ടത്തില്ലല്ലേ ? ഞാന്‍ പാവം! നിഷ്‌കളങ്കന്‍ ! .. താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയാതെ പറഞ്ഞ് ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ എതിര്‍കളിക്കാരനെ ഇടിച്ചിട്ട കളിക്കാരന് മഞ്ഞകാര്‍ഡ് കാണിക്കണോ ചുവന്ന കാര്‍ഡ് കാണിക്ക ണോ എന്ന് ചിന്തിച്ചുനില്‍ക്കുന്ന റഫറിയുടെ മുന്നില്‍ കൈ ഉയര്‍ത്തി കാണിക്കുന്ന കളിക്കാരനെ പോലെ ഞാനൊന്നും ചെയ്തില്ല എന്ന് കൈ പൊക്കി കാണിക്കണമെന്ന് അവന് ആഗ്രമമുണ്ടായിരു ന്നുവെങ്കിലും ഉടുമുണ്ടിന്റെ അവസ്ഥയോര്‍ത്ത് അത് വേണ്ടാ എന്ന് വെച്ചു.

“മോളെന്തെങ്കിലും കണ്ട് പേടിച്ചോ ?” . പെണ്ണിന്റെ അമ്മാവിയുടെ ചോദ്യം.

“ഉം....” അവള്‍ തലകുലുക്കി.

അപ്പാ, ഞാനൊന്നും അറിഞ്ഞില്ല എന്ന് കണ്ണ് കൊണ്ട് അമ്മായിയപ്പനോട് പറയാന്‍ അവന്‍ ശ്രമിച്ചു.

“മോളെന്ത് കണ്ടിട്ടാ പേടിച്ചത് ?” വീണ്ടും അമ്മാവിയുടെ ചോദ്യം.

എന്റെ കര്‍ത്താവേ ഇവരൊക്കെ സി.ബി.ഐ. യില്‍ ആയിരുന്നോ ? എന്തോ ചോദ്യങ്ങളാ ചോദിക്കുന്നത് . അവന്‍ മനസില്‍ ചിന്തിച്ചു.

അവള്‍ ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് കാണിച്ചു. ആദ്യപേജില്‍ വെണ്ടയ്ക്കാവലുപ്പത്തിലെ ഹെഡിംങ്ങ്
കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളില്‍ നിന്ന് അദ്ധ്യാപകരെ പിരിച്ചുവിടും ......

“ഇതു വായിച്ചപ്പോള്‍ എന്റെ കയ്യില്‍ നിന്ന് അറിയാതെ കാപ്പി കപ്പ് താഴെ വീണു പൊട്ടി. ചൂട് കാപ്പി കാലില്‍ വീണപ്പോള്‍ ഞാനറിയാതെ കരഞ്ഞു പോയതാ .....” അവള്‍ പറഞ്ഞു.

“ഇത്രയേയുള്ളോ കാര്യം ....” രാപ്പടം കാണാന്‍ ചെന്നിട്ട് അവാര്‍ഡ് സിനിമാ കണ്ടതുപോലെയായി അമ്മാവിയുടെ മുഖം.

“മോനേ നീ ഡീസന്റാണന്ന് എനിക്ക് പണ്ടേ അറിയാം” എന്നുള്ള ഭാവത്തില്‍ അമ്മായിയപ്പന്‍ അവനെ നോക്കി. എല്ലാവരും മുറിയുടെ മുന്നില്‍നിന്ന് പിരിഞ്ഞുപോയി.


രാവിലത്തെ ഭക്ഷണം കഴിഞ്ഞുടനെ അവര്‍ ഇരുവരും കൂടി അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങി. പിള്ളാരെത്തിരക്കി അവര്‍ ഓരോ വീട്ടിലും കയറിയിറങ്ങി . എങ്ങനെയെങ്കിലും പത്തിരുപത് പിള്ളാരെ പിടിച്ച് കൈയ്യോടെ സ്കൂളില്‍ ചേര്‍ത്ത് ജോലി പോകാതെ നോക്കണമല്ലോ ? വാഗ്ദാനങ്ങളുടെ പെരുമഴയുമായി അവരുടെ വീടുവീടാന്തരം യാത്രതുടരുന്നു ..... പിള്ളാരെപിടിത്തം എന്ന ടെന്‍ഷന്‍ തീര്‍ത്തിട്ടു വേണം അവന് പ്രൊജക്ട് ഡെലിവറി എന്ന ടെന്‍‌ഷന്‍ എടുക്കാന്‍ !!!!!!!!!!!!!!!!!! എന്തെല്ലാം ടെന്‍ഷന്‍ എടുത്ത് തലയില്‍ വച്ച് വേണം ജീവിതമൊന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ !!!!!!!!!!!!!!!!

*******************************
*********** ശുഭം **************

:: ഇതുകൂടി വായിച്ചാല്‍ നന്നായി .... ::


...............................................................................

Thursday, October 22, 2009

അനില മാത്യു അര്‍ഷാദിന് എഴുതുന്നത്

പ്രിയപ്പെട്ട അര്‍ഷാദ്,
നിനക്കും റസിയക്കും സുഖമാണന്ന് കരുതുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ നിനക്കൊരു എഴുത്ത് എഴുതുന്നത്. നിനക്കവസാനം എഴുതിയത് എന്നാണന്ന് എനിക്കറിയാം. 2008 ജൂലൈ 24 ആം തീയതി വ്യാഴായ്ചയാണ് ഞാന്‍ നിനക്കവസാനമായി കത്ത് എഴുതിയത്. 2008 ഓഗസ്റ്റ് 9 ആം തീയതി ശനിയാഴ്‌ച എനിക്കതിന് മറുപിടിയും കിട്ടി. പിന്നീട് ഞാന്‍ നിനക്കയച്ചത് എന്റെ വിവാഹ ക്ഷണക്കത്താണ്. നിന്റെ വിവാഹ ക്ഷണക്കത്തും എനിക്ക് കിട്ടി. 2008 ഓഗസ്റ്റ് 9 ല്‍ എനിക്ക് കിട്ടിയ നിന്റെ എഴുത്ത് വായിച്ച ഞാന്‍ നിന്നെക്കുറിച്ച് ധൈര്യമില്ലാത്തവന്‍ എന്ന് കരുതി. മാത്യു പെണ്ണ് കാണാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് പറഞ്ഞു. അങ്ങനെയെങ്കിലും ആ വിവാഹലോചന മുടങ്ങുമല്ലോ എന്നു വിചാരിച്ചാണ് അങ്ങനെ പറഞ്ഞത്. മാത്യുവിന്റെ മുഖത്ത് അന്നുണ്ടായ ചിരി ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. മാത്യു അന്ന് പറഞ്ഞത് ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. ‘അര്‍ഷാദ് പറയുന്നതാണ് ശരിയന്ന് കാലം തെളിയിക്കും’. അര്‍ഷാദ് നീയാണ് ശരിയന്ന് കാലം തെളിയിച്ചിരി ക്കുന്നു. വെറും ഒരുവര്‍ഷം സമയം മാത്രമേ കാലത്തിന് ഉത്തരം നല്‍കാന്‍ വേണ്ടിയിരുന്നുള്ളു.!!!

ഇന്നത്തെ പത്രം വായിച്ചപ്പോഴാണ് നീ അവസാനമായി അയച്ച കത്തിലെ വരികള്‍ ഓര്‍മ്മയില്‍ തെളിഞ്ഞത്. നി അന്ന് എഴുതിയ വരികള്‍ ഇങ്ങനെ ആയിരുന്നു....
അനില, നിനക്കൊരിക്കലും നിന്റെ കുടുംബത്തെവിട്ട് എന്നോടൊപ്പം വരാന്‍ കഴിയില്ലന്ന് എനിക്ക റിയാം. അന്യമതത്തില്‍ പെട്ട ഒരാളുടെകൂടെ വിവാഹം നിന്നെ കഴിച്ചുവിടാന്‍ അവരൊരിക്കലും സമ്മതിക്കില്ല. എന്റെ വീട്ടിലും അതിന് സമ്മതിക്കില്ല. നമ്മുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പക്ഷേ നമ്മുടെ വീട്ടുകാര്‍ സമ്മതിച്ചെന്നിരിക്കട്ടെ , നിന്റെ അനുജത്തിമാരുടേയും എന്റെ അനുജത്തിയുടേയും ജീവിത സ്വപ്നങ്ങള്‍ പലതും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരും. വീട്ടുകാര്‍ സമ്മതിച്ചില്ലങ്കില്‍ നമുക്ക് വേണമെകില്‍ ഒളിച്ചോടാം. മതങ്ങളുടെ അതിര്‍‌വരമ്പുകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിക്കുന്നവര്‍ എന്ന് പുരോഗമനവാദികള്‍ നമ്മളെ വാഴ്‌ത്തിപ്പാടും. പക്ഷേ നമ്മുടെ അനുജത്തിമാരുടെ ജീവിതം ചോദ്യ ചിഹ്നമായി നമ്മുടെ മുന്നില്‍ ഉയരും. നമ്മുടെ കിടക്കറയില്‍ അവരുടെ കണ്ണീരിന്റെ ചൂടായിരിക്കും നിറയുക. നമ്മുടെ മാതാപിതാക്കള്‍.. അവരുടെ സമൂഹത്തിലെ സ്ഥാനം?? ഇതൊക്കെ മറന്നുകൊണ്ട് നമുക്ക് വേണമെങ്കില്‍ ജീവിക്കാം. പക്ഷേ??? ഈ പക്ഷേ ഒരു പക്ഷേ തന്നെയാണ് . ജീവിതാവസാനം വരെ നമ്മളെ പിന്തുടരുന്ന പക്ഷേ???

നമ്മള്‍ പ്രണയിച്ചു എന്നത് സത്യമാണ്. ഒരുമിച്ചുള്ള ജീവിതവും നമ്മള്‍ സ്വപ്‌നവും കണ്ടതാണ്. അന്ന് നമ്മള്‍ നമ്മളെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു.എനിക്ക് താഴെ അനുജത്തിയും നിനക്ക് അനുജത്തിമാരും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കുമായിരുന്നു. ഒഴിഞ്ഞുമാറാനുള്ള കാരണമായിട്ട് നിനക്കിതിനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പ്രണയത്തിന്റെ മൂടുപടത്തിനു വെളിയിലേക്കിറങ്ങി ചിന്തിച്ചാല്‍ ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടന്ന് നിനക്ക് മനസിലാകും. ഞാന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നിന്നെ വിളിക്കാതിരുന്നത്. നിന്റെ ശബ്ദ്ദം കേട്ടാല്‍ നിന്റെ തേങ്ങല്‍ എന്റെ കാതുകളില്‍ വന്ന് വീണാല്‍...?? നീ ചിന്തിക്കുക.. നിന്റെ കണ്ണീര് കാണാന്‍ എനിക്ക് വയ്യ. നീ എന്ത് തീരുമാനം എടുത്താലും ഞാനത് നിറവേറ്റാം. നീയെന്നെ ശപിച്ചാല്‍ ആ ശാപവും ഞാനേറ്റ് വാങ്ങിക്കൊള്ളാം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിയാന്‍ നമുക്കാവുമോ? നീ എഴുതിയതന്ന് തന്നെ ഞാനും പറയുന്നു. വേണമെങ്കില്‍ നമുക്കിനി സുഹൃത്തുക്കളായി മാത്രം മുന്നോട്ട് പോകാം.അല്ലങ്കില്‍ ഒരുമിച്ച് ജീവിക്കാം.എന്തിനാണങ്കിലും ഞാന്‍ തയ്യാറാണ്. എന്റെ ഫോണ്‍ നമ്പര്‍ പഴയതുതന്നെയാണ്. നമ്മള്‍ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണങ്കില്‍ നീ ഈ നമ്പരിലേക്ക് വിളിക്കുക.( 9495******). നമ്മുടെ കുടുംബത്തെ മറക്കുന്നതിലും നല്ലത് നമ്മള്‍ മറക്കുന്നതാണ്, നമ്മുടെ സ്വപ്നങ്ങള്‍ മരിക്കുന്നതാണ്.


അര്‍ഷാദ് , നീ പറഞ്ഞത് ശരിയാണന്ന് എനിക്കിപ്പോഴാണ് മനസിലാകുന്നത്. ഒരു പക്ഷേ നമ്മള്‍ ഒരുമിച്ച് ജീവിച്ചിരുന്നുവെങ്കില്‍ നിനക്ക് നേരിടേണ്ടി വരുന്ന അപമാനം എന്തായിരിക്കുമെന്ന് ഞാനിപ്പൊള്‍ അറിയുന്നു. നിന്നെ ലൌജിഹാദ് ഭീകരനും,റോമിയോ ജിഹാദ് ഭീകരനുമായി ഈ സമൂഹം മുദ്രകുത്തുമായിരുന്നു. അനേകം പെണ്‍കുട്ടികളെ വശീകരിച്ച് മതം‌മാറ്റി നശിപ്പിച്ച ഭീകരനായി നീ പത്രത്താളുകളില്‍ നിറയുമായിരുന്നു. നമ്മളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളില്‍ കറുപ്പും ചുവന്നതുമായ അക്ഷരങ്ങളില്‍ ഈ ലോകം വായിക്കുമായിരുന്നു. നമ്മുടെ വിശുദ്ധ പ്രണയം അവിശുദ്ധമായ ഒന്നായിത്തീര്‍‌ന്നേനെ! നീ എന്നെ പലര്‍ക്കും കാഴ്ചവെച്ച് മതം വളര്‍ത്തുന്നവനായി തീരുമായിരുന്നു. നമുക്ക് ജനിക്കുന്ന മക്കള്‍ ഭീകരന്റെ മക്കളായി സമൂഹത്തിന്റെ ഇരുട്ടില്‍ തള്ളപ്പെടുമായിരുന്നു. നിന്റെ മാതാപിതാക്കള്‍ക്ക് ഭീകരന്റെ മാതാപിതാക്കളായി സമൂഹത്തില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരുമായിരുന്നു. അവരുടെ കണ്ണീരിന്റെ താപം നമ്മളെ ദഹിപ്പിക്കുമാ യിരുന്നു. ഞാനിപ്പോള്‍ ആശ്വസിക്കുകയാണ് അര്‍ഷാദ്. നീ പറഞ്ഞാതായിരുന്നു ശരി, നമ്മള്‍ എടുത്ത തീരുമാനമായിരുന്നു ശരി. പ്രണയത്തിന്റെ വിശുദ്ധിയുടെ അപ്പോസ്തോലന്മാരാകുന്നതിലും നല്ലത് കുടുംബത്തിന്റെ അപ്പോസ്തോലന്മാരാകുന്നതാണ്.

നമ്മള്‍ വായിച്ച പ്രണയകഥകളിലേയും കവിതകളിലേയും നായകനും നായികയ്ക്കും ഒരിക്കല്‍‌പ്പോലും മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളയ്‌ക്കപെടേണ്ടി വന്നിട്ടില്ല. ഇനിയും ഉള്ള കാലങ്ങളില്‍ പ്രണയം‌ പോലും വര്‍‌ഗീയതയുടേയും മതങ്ങളുടേയും മതില്‍‌ക്കെട്ടുകള്‍ക്കുള്ളിലായിരിക്കും.
നമ്മളിപ്പോള്‍ മതങ്ങള്‍ക്ക് വേണ്ടി സൃഷ്ടിപെട്ടിരിക്കുന്നവരായിരിക്കുന്നു. മനുഷ്യന് വേണ്ടിയാണ് മതങ്ങള്‍ എന്ന് പറഞ്ഞത് ആരാണ് ? പ്രണയത്തിന്റെ വിശുദ്ധിയും കാല്പിനകതയും എല്ലാം ഇനി വെറും ചരിത്ര ആഖ്യായനങ്ങളായി മാറുമായിരിക്കും. ഇനി ആരെങ്കിലും പ്രണയത്തെക്കുറിച്ച്
കവിതകളും കഥകളും എഴുതുമോ???

മാത്യുവിനും അര്‍ഷാദിന് എന്തോ എഴുതണമെന്ന് ...

അര്‍ഷാദ് ....
നിങ്ങളെ ഞാനിതുവരെ കണ്ടിട്ടില്ലങ്കിലും അനില പറഞ്ഞ് എനിക്ക് നിങ്ങളെക്കുറിച്ച് അറിയാം. പ്രണയത്തിന്റെ കാല്‌പനികതയെ ആസുരതയുടെ ഭാവമാക്കിമാറ്റുന്നവരുടെ സമൂഹത്തില്‍ ഇനി പ്രണയങ്ങള്‍ക്ക് സ്ഥാനം ഉണ്ടാവുമോ? കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്വന്തം മതസ്ഥാപനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണമെന്ന് പറയുന്ന മതാദ്ധ്യക്ഷന്മാരുള്ള നമ്മുടെ ഈ കേരളത്തില്‍ ഇനി പ്രണയവും മതാടിസ്ഥാനത്തില്‍ ആകുമായിരിക്കും.? കവിതകളിലും കഥകളിലും പ്രണയത്തെക്കുറിച്ച് വായിച്ച് നമ്മുടെ കുട്ടികള്‍ വളരട്ടെ. മതത്തിന്റെ വേലിക്കെട്ടികളില്‍ നിന്ന് മനുഷ്യര്‍ പുറത്തുവരുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് നമുക്ക് കരുതാം... ഞങ്ങള്‍ നിങ്ങളെകാണാനായി ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്.

സ്നേഹപൂര്‍വ്വം
അനിലയും മാത്യുവും

From,
അനില മാത്യു
ക്ലാസ് ടീച്ചര്‍ 7-B
St.തോമസ്സ് ഹൈസ്ക്കൂള്‍

To,
അര്‍ഷാദ് സലിം
ക്ലാസ് ടീച്ചര്‍ 8-C
ഗവ.ഹൈസ്ക്കൂള്‍,മലപ്പുറം

Sunday, August 30, 2009

മാവേലി വരുമോ??

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാവേലി ആകെ കണ്‍ഫ്യൂഷനാ‍ണ്. എല്ലാ വര്‍ഷവും ഈ കണ്‍‌ഫ്യൂഷന്‍ ഉള്ളതാണ്. അവസാന നിമിഷം കന്‍ഫ്യൂഷന്‍ സോള്‍വ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്.പക്ഷേ ഈ വര്‍ഷത്തെ കണ്‍ഫ്യൂഷന്‍ ഒന്നന്നൊര കണ്‍ഫ്യ്യൂഷന്‍ ആണ്. പന്നിപ്പനി!! .വാമനനുമായിട്ടുള്ള സന്ധികരാര്‍ അനുസരിച്ച് ഓണത്തിന് നാട്ടിലെത്തേണ്ടതാണ്. ഈ കരാര്‍ തന്നെയാണ് ഇപ്പൊള്‍ പ്രശ്നം. ആണവമെന്നും ആസിയാന്‍ എന്നും പറയുന്ന ഏതാണ്ടൊ ക്കെ കരാറുകളാണ് കേരളത്തിലിപ്പോള്‍ കരാര്‍. സമാര്‍ട്ട് സിറ്റി കരാറും മുല്ലപ്പെരിയാര്‍ കരാറൊക്കെ എവിടേപ്പോയോ ആവോ? എന്തോന്നാണാവോ ഈ ആസിയാന്‍ കരാറ് ? അതെന്തെങ്കിലും ആവട്ടെ. ഈ പ്രാവിശ്യം എങ്ങനെ കേരളത്തില്‍ പോകണമെന്ന് ചിന്തിക്കാം എന്നു തന്നെ മഹാബലി ഉറപ്പിച്ചു. കേരളത്തിലിപ്പോള്‍ എല്ലാം റിയാലിറ്റി ആണ്. പാട്ടു പാടണമെങ്കില്‍ റിയാലിറ്റി, ചിരിക്കണമെങ്കില്‍ റിയാലിറ്റി ഡാന്‍സ് കളിക്കണമെങ്കില്‍ റിയാലിറ്റി. എന്തിന് തൊട്ടതിനും പിടിച്ചതിനും ഒക്കെ റിയാലിറ്റി. വന്ന് വന്ന് പെണ്‍പിള്ളാരുടെ കല്യാണം വരെ റിയാലിറ്റി ആയി. കല്യാണം കഴിഞ്ഞിട്ടുള്ള രാത്രികളും കൂടിയേ ഇനി റിയാലിറ്റി ആവാനുള്ളു.


മഹാബലി പാ‍താളകണ്ണാ‍ടിയില്‍ ചെന്നൊന്നു നോക്കി. തന്നെ കണ്ടാല്‍ മഹാബലി ആണന്ന് ആരെങ്കിലും പറയുമോ? കേരളത്തിലുള്ളവര്‍ കാത്തിരിക്കുന്നത് കുടവയറുള്ള മാവേലിയെ ആണ്. തനിക്കാണങ്കില്‍ പണ്ടും ഇന്നും കുടവയറില്ല. അല്ലങ്കില്‍ തന്നെ കേരളത്തിലുള്ളവര്‍ക്കൊന്നു ചിന്തിച്ചു കൂടേ നാട്ടിലെ ഏതെങ്കിലും രാജാവിന് കുടവയറുണ്ടായിട്ടുണ്ടോ? ഇത്രയും കുടവയര്‍ വച്ചോണ്ട് നടക്കാന്‍ തനിക്കെന്താ കേരളാപ്പോലീസിലാണോ ജോലി? കുടവയര്‍ ഉണ്ടങ്കില്‍ മാത്രമേ മഹാബലിയായി തന്നെ ആളുകള്‍ കാണത്തുള്ളു. കുടവയറില്ലാത്തത് വേണമെങ്കില്‍ കിരീടത്തില്‍ അഡ്ജിസ്റ്റ് ചെയ്യാം. പക്ഷേ അതിനിപ്പോള്‍ പാതാളത്തിലാണങ്കില്‍ ഒരു കിരീടം പോലും എടുക്കാ നില്ല. കടം എടുക്കാമെന്ന് വെച്ചാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം പാതാളത്തിലുള്ള എല്ലാ ബ്ലേഡുകാരും കട്ടയും പടവും മടക്കുകയും ചെയ്തു. ഇനി ആകെ രക്ഷ ഉര്‍വ്വശി തീയേറ്റേഴ്സാണ്. ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിരീടവും ചെങ്കോലും വാടകയ്ക്കെടുക്കാന്‍ മാവേലി ഉത്തരവിട്ടു.

കിരീടവും ആഭരണങ്ങളും ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ല. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെയെങ്ങനെ ആളുകള്‍ തിരിച്ചറിയും?? ചിങ്ങം ആയിക്കഴി ഞ്ഞാല്‍ കേരളത്തിലാകെ ഡ്യൂപ്ലിക്കേറ്റ് മാവേലികളാണ്. തുണിക്കടയ്ക്ക് പട്ടുടുത്ത മാവേലി , സ്വര്‍ണ്ണക്കടയ്ക്കാണങ്കില്‍ പത്തുനൂറ് പവനിട്ട് തിളങ്ങുന്ന മാവേലി ,ടിവിക്കടയ്ക്ക് പ്ലാസ്മടിവി കൈയ്യെലെടുത്ത മാവേലി, വണ്ടിക്കടയ്ക്ക് കാറോടിക്കുന്ന മാവേലി തുടങ്ങി പത്തുനൂറ് ടൈപ്പ് മാവേലിയുണ്ട്. ഈ മാവേലികള്‍ക്കിടയില്‍ ഒറിജിനല്‍ മാവേലിയായ താന്‍ ചെന്നാല്‍ ആളുകള്‍ തിരിച്ചറിയുമോ? ഏതായാലും കേരളത്തില്‍ വരെ പോയി നോക്കാം. ആളുകള്‍ തിര്‍ച്ചറിഞ്ഞി ല്ലങ്കില്‍ അത്രയും നല്ലത് , തന്റെ പ്രജകളായിരുന്നവരുടെ സുഖദുഃഖങ്ങള്‍ ശരിക്ക് മനസിലാ വുമല്ലോ? തിരുവോണത്തിന് ഇനി രണ്ട് ദിവസംകൂടിയേ ഉള്ളു. ഏതായാലും തിരുവോണത്തിന് റിയാലിറ്റി ഷോകളൊന്നും ഇല്ലാത്താത് നന്നായി. അതുണ്ടായിരുന്നങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി മിനുക്കിയെടുത്ത മലയാളത്തെ ‘അവതാരങ്ങള്‍’എല്ലാം കൂടി കൊന്നു കൊലവിളിക്കുന്നതു കാണേണ്ടിവന്നേനെ.


പാതാളത്തിലെ സാമ്പത്തിക പ്രതിസന്ധികൊണ്ട് മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ പോയാല്‍ മതിയെന്നാണ് പാതളവാസികളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം വരേയും മാവേലിയും പാരവാരങ്ങളും കൂടി ആയിരുന്നു കേരളത്തീല്‍ എത്തിയിരുന്നത്. മാവേലിയെ കേരളത്തിലിട്ട് കറക്കുന്ന ടൂറിസം വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ നല്‍കിയിരുന്നതാണ് ഇനി മുതല്‍ മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ വന്നാല്‍ മതിയന്ന്. കേരളത്തില്‍ മാവേലിയുടെ സുരക്ഷയ്ക്ക് വേണ്ടി കേരളപ്പോലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് !! കേരളത്തീലെ
പോലീസിനെക്കുറിച്ച് മാവേലിക്കും നല്ല മതിപ്പാണ്. വിദേശികളോടൊക്കെ എന്തൊരു സ്നേഹമാ
കേരളാപോലീസിന് !. അല്ലങ്കില്‍ വിമാനത്താവളത്തില്‍ കന്നത്തിരവും പോലീസുകാരന്റെ മുതകത്ത് കയറി ഡാന്‍സും കളിച്ച ഒരു വിദേശിയെ എന്തു മാന്യമായിട്ടാ കേരളാപോലീസ് തിരിച്ചു കയറ്റി വിട്ടത്. ഇതിനെയാണല്ലോ അതിഥി ദേവോ ഭവഃ എന്ന് പറയുന്നത്.



പാതാളത്തില്‍ പട്ടിണിയും പരവട്ടമാണങ്കിലും പാതാളവാസികള്‍ക്ക് മനസമധാനം ഉണ്ട്. മലയാളികള്‍ക്കും ‘ആ‘സമാധാനം ഉണ്ടാകുമായിരിക്കും. കേരളത്തിലെ ഖജനാനില്‍ കാശില്ലേ കാശില്ലേ എന്നാ പറയുന്നത്. ശരിക്ക് കേരളത്തില്‍ ‘കാശിന്’ കുറവുണ്ടോ? ടോട്ടല്‍4യു തട്ടിപ്പെന്ന് പറഞ്ഞ് ഏതാണ്ടൊരു തട്ടിപ്പ് നടത്തിയന്നും അവനെ പോലീസ് പിടിച്ചന്നും അവന്റെ കൈവശമുള്ള നൂറുകോടിക്ക് ഇതുവരെ അവകാശികള്‍ ചെന്നില്ലത്രെ!! ഇങ്ങനെ എന്തല്ലാമാണ് കേരളത്തില്‍ നടക്കുന്നത് ? രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്നപ്പോള്‍ ഒരു മന്ത്രി വിമാനത്തില്‍ വച്ച് ഒരുത്തിയെ കയറിപിടിച്ചന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പോയപ്പോള്‍ ആ മന്ത്രി പാട്ടുപാടി നടക്കുകയായിരുന്നു. ഈ വര്‍ഷം വീണ്ടും അയാള്‍ മന്ത്രിയായിരിക്കുന്നു, ഈ മലയാളികളെ കൊണ്ട് തോറ്റു!!!!

അല്ലങ്കിലും ഈ മന്ത്രിമാര്‍ക്കൊക്കെ പണ്ടേ വില്ലന്‍ വേഷങ്ങളായിരുന്നു. രാജാവിനെ ചതിക്കുന്ന മന്ത്രി, നാട്ടില്‍ ഗുണ്ടായിസം കാണിക്കുന്ന മന്ത്രിപുത്രന്മാര്‍, കന്യകകളെ തട്ടികൊണ്ട് പോകുന്ന മന്ത്രി പുത്രന്മാര്‍, ഖജനാവില്‍ നിന്ന് കൈയിട്ട് വാരുന്ന മന്ത്രിമാര്‍ .. ഇങ്ങനെ എന്തെല്ലാം വില്ലത്തരങ്ങളായിരുന്നു പണ്ടത്തെ മന്ത്രിമാര്‍ ചെയ്തു കൂട്ടിയിരുന്നത്. തന്റെ ഭരണകാലത്തും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെ കേട്ടിരുന്നു. ഏതായാലും പഴയ രാജ്യഭരണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നും ഇത്തരം മന്ത്രിക്കഥകള്‍
കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നുണ്ട്. വര്‍ഷം തോറും പ്രജകളെ കാണാന്‍ മാത്രമേ വാമനന്‍ അനുവാദം തന്നിട്ടുള്ളൂ. ഇനി വാമനനെ കാണുമ്പോള്‍ വാളെടുത്ത് വെട്ടാനുള്ള അനുവാദം കൂടി വാങ്ങണം. താനും കേരളത്തിലെ മുഖ്യമന്ത്രിയും ഇപ്പോള്‍ ഒരു പോലെയാ. താനാണങ്കില്‍ അധികാരവും സിംഹാസനവും പോയ രാജാവ്. മുഖ്യമന്ത്രിക്കാണങ്കില്‍ സിംഹാസനം മാത്രമേ ഇപ്പോള്‍ ഉള്ളു. അധികാരം ഇല്ല.തങ്ങള്‍ രണ്ടു പേരും അധികാരം പോയ രാജാക്കന്മാരാണ് !!!


ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് മാവേലിക്ക് തോന്നി. ഇനി തലമണ്ടയ്ക്ക് കുറച്ച് വിശ്രമം കൊടുത്തിട്ടാവാം ചിന്തകള്‍. അല്ലങ്കില്‍ ചിന്തകള്‍ വഴിതെറ്റി കാടുകയറും. ഇനി കുറേ നേരം കേരളത്തില്‍ നിന്നുള്ള ന്യൂസ് ചാനലുകള്‍ കണ്ടുകളയാം. അതാവുമ്പോള്‍ ഒരു എന്റെ‌ര്‍‌ടെയ്ന്റ്‌മെന്റ് ഉണ്ട്.തുമ്മിയാല്‍ ഫ്ലാഷ് തുമ്മിയില്ലങ്കില്‍ ഫ്ലാഷ്,തുണിയെടുത്താല്‍ ഫ്ലാഷ് അടികൊണ്ടാല്‍ ഫ്ലാഷ് ഓടിയാല്‍ ഫ്ലാഷ്
മിണ്ടിയാല്‍ ഫ്ലാഷ് മിണ്ടിയില്ലങ്കില്‍ ഫ്ലാഷ് ഇങ്ങനെ എന്തെല്ലാം ഫ്ലാഷ് ന്യൂസുകളാണ് കേരളത്തിലെ ചാനലുകളില്‍ വരുന്നത്. അല്ലങ്കില്‍ വാര്‍ത്താക്കാരെ മാത്രമായിട്ട് എന്തിനാ പറയുന്നത്. അല്ല... താനെന്തിനാണ് കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് ആലോചിക്കുന്നത്.

മാവേലിയുടെ മുറിയിലെ ബെല്ല് അടിച്ചു. മാവേലി പെട്ടന്ന് ടിവി ഓഫാക്കി ഇരുന്നു. മുറിയിലേക്ക് കടന്നുവന്ന ആളെകണ്ട് മാവേലി കസേര കം സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റു. ആഗതന്‍ മാവേലി ഇരുന്നിരുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു.

മാവേലി : നാളെക്കഴിഞ്ഞ് ഞാനങ്ങോട്ട് വരുമായിരുന്നല്ലോ? പിന്നെന്തിനാണ് അങ്ങ് ഇങ്ങോട്ട് വന്നത്.

ആഗതന്‍ : അത് അറിയാവുന്നത് കൊണ്ടാണ് ഞാനിങ്ങോട്ട് വന്നത് ? മാവേലി ഇപ്പോള്‍ അങ്ങോട്ട് വരണ്ടാന്ന് പറയാനാണ് ഞാന്‍ വന്നത് ?

മാവേലി : എന്റെ പ്രജകളെ കാണാന്‍ എനിക്കൊരു ദിവസം മാത്രമാണ് ഉള്ളത്.

ആഗതന്‍ : അങ്ങേയ്ക്ക് അങ്ങയുടെ പ്രജകളുടെ ദുഃഖം കാണാന്‍ കഴിയുമോ?

മാവേലി : ഇല്ല.. ആര്‍ക്കാണ് കേരളത്തില്‍ ദുഃഖം ???

ആഗതന്‍ : എന്നെ കണ്ടിട്ട് അങ്ങയ്ക്ക് ദുഃഖമുള്ളതായി തോന്നുന്നില്ലേ (കരയുന്നു)

മാവേലി : അങ്ങ് കരയാതെ കാര്യം പറയൂ

ആഗതന്‍ : മക്കളേ ഓര്‍ത്ത് അല്ല മകനെ ഓര്‍ത്ത് ഒരച്‌ഛന് കരയാന്‍ പറ്റില്ലേ?

മാവേലി : അങ്ങ് സങ്കടം പറയൂ...

[അവരുടെ അടുത്തേക്ക് മാന്നാര്‍ മത്തായി കിരീടവും കൊണ്ട് വരുന്നു.]

മാന്നാര്‍ മത്തായി : ഇതാ ഞാന്‍ പറഞ്ഞ കിരീടം. കേരളത്തില്‍ നിന്ന് വന്നു കഴിഞ്ഞാലുടനെ ഇതിങ്ങ് തിരിച്ച് തരണം. ഉര്‍വ്വശി തിയേറ്റേഴ്‌സിന് മൂന്നാമത്തെ നാടകത്തിന് ഈ കിരീടം വേണ്ടതാണ്. [മാന്നാര്‍ മത്തായി മറ്റെയാളെ കാണുന്നു.]

മാന്നാര്‍ മത്തായി : ഇവിടേയും സങ്കടം പറയാന്‍ എത്തി അല്ലേ? (മാവേലിയോടായി) .. ഞാനൊരു ചോദ്യം ചോദിക്കട്ടെ മാവേലീ ... മുകളില്‍ നിന്ന് താഴോട്ട് വന്നവന്‍ എവിടെ? അവനിപ്പോള്‍ മുകളിലും ഇല്ല താഴെയും ഇല്ല ... എവിടെപ്പോയി.. അവനെവിടെപ്പോയി..???

[പെട്ടന്ന് പാതാളത്തിലെ ലൈറ്റുകള്‍ ഓഫായി... ഇരുട്ടില്‍ മാവേലിയുടെ നിലവിളി ശബ്ദ്ദം]

***************************************

കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ കോള്‍. ഒരാള്‍ ഫോണ്‍ എടുക്കുന്നു.
ഫോണെടുത്ത ആള്‍ : എന്താ കാര്യം.??

*** : സാറേ മാവേലിയെ തട്ടിക്കൊണ്ട് പോയി.

ഫോ.ആള്‍ : അപ്പോള്‍ ഞങ്ങളെന്താ ചെയ്യേണ്ടത് ?

*** : മാവേലിയെ കണ്ട് പിടിക്കണം.

ഫോ.ആള്‍ : തട്ടിപ്പോയ ആളെ എങ്ങനെയാടോ കണ്ടു പിടിക്കുന്നത്? വേണമെങ്കില്‍ തട്ടിക്കളഞ്ഞവരെ പിടിക്കാം. എങ്ങനെയാണ് തട്ടിയതന്നുള്ള തിരക്കഥ വേണമെങ്കില്‍ തരാം. തിരക്കഥയും ആളേയും വേണോ? നമ്മുടെ കൈയ്യില്‍ തട്ടിക്കളയല്‍ തിരക്കഥ എഴുതാല്‍ ആളുണ്ട്. കേരളത്തിലിപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന തട്ടിക്കളയല്‍ തിരക്കഥ എഴുതിയത് ഞങ്ങളാ.. ആളുകളേയും ഞങ്ങള്‍ തന്നയാ കൊടുത്തത് ..

*** : സാര്‍ മാവേലി തട്ടിപ്പോയിട്ടില്ല.. ആരോ തട്ടിക്കൊണ്ട് പോയതാ....

ഫോ.ആള്‍ : ഹോ! അത്രയേ ഉള്ളൂ... കൈയ്യിലൊന്നും ഇല്ലന്ന് അറിയുമ്പോള്‍ തട്ടിക്കോണ്ട് പോയവനങ്ങേരെ വെറുതെ വിട്ടോളും.... സമയം കളയാതെ ഫോണ്‍ വെച്ചിട്ട് പോടോ...
**************************************


പാതാളത്തില്‍ കരണ്ട് വന്നു ...മാവേലിയും മാന്നാര്‍ മത്തായിയും മാത്രം മുറിയില്‍ ഉണ്ട്. ആഗതന്‍ എവിടേക്കൊ പോയിരിക്കുന്നു.

മാന്നാര്‍ മത്തായി : അങ്ങ പോകുന്നില്ലേ കേരളത്തിലേക്ക്.

മാവേലി : ഞാനൊന്നുകൂടി ആലോചിക്കട്ടെ.... കേരളത്തിന് എന്നെക്കൊണ്ട് ആവിശ്യമുണ്ടോ യെന്ന് ഒന്ന് ആലോചിക്കട്ടെ .... അങ്ങനെ വീണ്ടും മാവേലി ആലോചനയില്‍ മുഴങ്ങി.

പണ്ട് ആവിശ്യത്തിന് ആലോചനയില്ലാതെ എടുത്തുചാടിയപ്പോള്‍ പാതാളത്തിലേക്ക് ചവിട്ടി
താഴ്ത്തിപെട്ടവനാണ് മാവേലി. ഭൂമിയെക്കാളും താണ് പാതാളത്തോളം താഴ്ന്നവനാണ് മഹാബലി. ഇനി ഒരിക്കല്‍ കൂടി ചവിട്ടി താഴ്‌ത്തപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തായിരിക്കും അദ്ദേഹം തീരുമാനിക്കുക. തന്റെ പ്രജകളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ ????? മഹാബലി കേരളത്തിലേക്ക് വരില്ലേ???

Sunday, August 9, 2009

ഐറ്റിക്കാരന്‍ പെണ്ണുകണ്ടു പക്ഷേ...?

,അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങിയുടനെ അവന്‍ പോയത് തെങ്ങുകയറ്റകോളേജി ലേക്കാണ്. (അവനെന്തിന് തെങ്ങുകയറ്റകോളേജില്‍ പോയി എന്നറിയണമെങ്കില്‍ ഇവിടെ നോക്കുക.). തെങ്ങുകയറ്റം പഠിച്ചിട്ടുവരാന്‍ ഒരു പെണ്ണ് മുഖത്ത് നോക്കി പറയുമ്പോള്‍ എങ്ങനെയാണ് തന്നെകൊണ്ട് അത് പറ്റില്ലന്ന് പറയുന്നത്? ഒരു പെണ്ണിന്റെ വാക്ക് കേട്ട് തെങ്ങു കയറ്റം പഠിക്കാന്‍ പോകുന്ന താന്‍ വിഢിയാണന്ന് ചരിത്രത്തില്‍ വിവരമുള്ളവര്‍ ആരെങ്കിലും പറയുമോ? പണ്ട് ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടിപോയത് വായിച്ച ഒരുത്തനും തന്നെ കുറ്റപ്പെടുത്തിട്ടില്ല. തെങ്ങുകയറ്റം പഠിച്ചില്ലന്ന് പറഞ്ഞ് ഏതായാലും കല്യാണം മുടക്കേണ്ട. ഏതായാലും ജീവിക്കാനുള്ള വഴിക്കുവേണ്ടിയല്ലേ? മൌസും കീബോര്‍ഡും മാത്രം കൈകൊണ്ട് തൊട്ടിട്ടുള്ള താന്‍ ഇനി തെങ്ങിലൊക്കെ കയറുകാന്ന് വച്ചാല്‍.... ഏതായാലും മുകളിലിരുത്തന്‍ എല്ലാം കാണുന്നുണ്ടല്ലോ? ആത്മഗതം ഏതായാലും കുറച്ചുറക്കെയായിപ്പോയി.


“എടോ ഫോം പൂരിപ്പിച്ച് കൊടുത്തിട്ട് കയറിപ്പോര് ...?” ശബ്ദ്ദം കേട്ട് അവന്‍ ചുറ്റും നോക്കി. അടുത്തൊന്നും ആരേയും കാണാനില്ല. താനിപ്പോള്‍ നടന്ന് തെങ്ങുകയറ്റ കോളേജില്‍ എത്തിയന്ന് അവനപ്പോഴാണ് വെളിവ് വീണത്.


“എടോ ഇവിടെ...ഇങ്ങോട്ട് നോക്ക് ...” ശബ്ദ്ദം കേട്ട് അവന്‍ നോക്കിയത് തൊട്ടുമുന്നിലെ തെങ്ങിലേക്ക്. തെങ്ങിലിരിക്കുന്ന ആളെകണ്ട് അവനൊരു ചിരി വന്നു. തന്റെ പ്രൊജക്ട് മാനേജര്‍!! തനിക്ക് യെല്ലോ സ്ലിപ്പ് തന്ന ആ എച്ച് ആര്‍ പെണ്ണിന്റെ കെട്ടിയോന്‍. കെട്ടിയോനും കെട്ടിയോളും കൂടി തങ്ങളെയിട്ട് കുറേ കഷ്ടപ്പെടുത്തിയതല്ലേ? എന്തെല്ലാ മായിരുന്നു അവളുടെ പരിഷ്‌കാരങ്ങള്‍. പഞ്ചിംങ്ങ് കാര്‍ഡ് , സൈറ്റ് ബ്ലോക്കിങ്ങ് , മൊബൈല്‍ ജാമര്‍ , സ്‌പൈ ക്യാമറ ... ഹോ! അങ്ങനെ എന്തെല്ലാമായിരുന്നു. ഏതായാലും അവള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി. അവളുടെ പരിഷ്കാരങ്ങള്‍ കൊണ്ട് കമ്പിനിയങ്ങ് വളര്‍ന്നു. പക്ഷേ വളര്‍ച്ച പടവലങ്ങപോലെ കിഴുക്കാം പാടായി രുന്നുവെന്നോയുള്ളു. ഏതായാലും തന്നെ കമ്പിനിയില്‍ നിന്ന് പറഞ്ഞു വിട്ടത് നന്നായി. കമ്പിനി പൂട്ടൂന്നതിനുമുമ്പേ പുറത്തുവന്നല്ലോ? തെങ്ങിന്‍ മുകളിലിരിക്കുന്നവനോട് എന്തെ ങ്കിലും ഒന്നു ചോദിക്കണമെല്ലോ എന്ന് വിചാരിച്ച് ചോദിച്ചു.


“എച്ച്.ആര്‍. മാഡം എന്തിയേ..?”


“അവളിപ്പം തേങ്ങാപൊതിക്കല്‍ ക്ലാസ് കഴിഞ്ഞ് വന്നിട്ട് തയ്യില്‍ ക്ലാസിനുപോയിട്ടു ണ്ടാവും...” തെങ്ങിന്‍ മണ്ടയില്‍ നിന്ന് മറുപടി കിട്ടി.


ഫോം പൂരിപ്പിച്ച് പ്രിന്‍‌സിപ്പാളിന് ദക്ഷിണ വച്ച് സര്‍വ്വ ദൈവങ്ങളേയും വിളിച്ച് തെങ്ങുകയറാന്‍ തുടങ്ങി. തെങ്ങുകയറുന്നതിന് തളപ്പ് എന്നൊരു ടൂള്‍ ഉണ്ടന്ന് പുതിയ അറിവായിരുന്നു. ഒരാഴ്ച്കൊണ്ട് കഷ്ട്പെട്ട് നെഞ്ചിലേയും തൊടയിലേയും കുറച്ച് തൊലികള്‍ തെങ്ങിന് നല്‍കി തെങ്ങുകയറ്റം പഠിച്ചു.സര്‍ട്ടിഫിക്കറ്റും വാങ്ങി ഇറങ്ങി നടന്നപ്പോള്‍ വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു. ആ സ്വപ്നങ്ങള്‍ക്കെല്ലാം അല്പായുസ് ആയിരുന്നു എന്ന് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്. അവളൊരുത്തന്റെ കൂടെ കയറിപ്പോയന്ന്. മിസ്‌ഡ് കോള്‍ വന്ന് പരിചയപെട്ടതാണന്ന് പോലും. അവളുടെ കൂടെ പോയവന് ഭാര്യയും കുട്ടികളൊക്കെ ഉണ്ടന്ന്. ഏതായാലും അവളുപോയി. കേരളത്തിലാണോ പെണ്ണിന് പ്രയാസം. ആയിരം ആണുങ്ങള്‍ക്ക് ആയിരിത്തി നാല്പത് പെണ്ണുങ്ങള്‍ ഉണ്ട്. അതിലൊരു ത്തി പോയാല്‍ ബാക്കി മുപ്പത്തൊന്‍പതെണ്ണം വീണ്ടും നില്‍ക്കൂന്നു. ഏതായാലും രമണന്‍ ആവാന്‍ താനില്ല. നൌക്കരിയിലും ക്ലിക്ക് ജോബിലും ടൈം‌സിലൊക്കെ കയറി നിരങ്ങ ലൊക്കെ കുറച്ച് ആ സമയം കൂടി കേരളമാട്രിമോണിയിലുംഎം‌ഫോര്‍മാരിയിലും ഒക്കെ കയറി നിരങ്ങാം. ഒരു പണി കിട്ടുന്നതുവരെ ഇതൊരു പണിയാവട്ടെ.


ഈ മാട്രിമോണിയല്‍ സൈറ്റുകളെക്കൊണ്ട് തോറ്റു. എന്തെല്ലാം പൂരിപ്പിച്ചാലാ ഒരു പെണ്ണിനെ കിട്ടുക. രജിസ്‌ട്രേഷന്‍ ഫ്രി ഫ്രി ആണന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഈ മാതിരി ഫ്രിയാണന്ന് വിചാരിച്ചില്ല. പെണ്ണിന്റെ ഫോണ്‍‌നമ്പരും അഡ്രസും കാണണമെങ്കില്‍ കാശ് കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് പോലും. പിന്നെന്തോന്ന് ഫ്രി എന്ന് ചോദിക്കണമെന്നിരിക്കുമ്പോഴാണ് അവളുടെ വിളി. ഏതവളുടെ? അവള്‍ തന്നെ. ആ മാട്രിമോണിക്കാരി. കാശ് വാങ്ങാന്‍ അന്തൊരു ശുഷ്‌ക്കാന്തി. കാശ് കൊടുക്കണോ ? ഒരു മാസത്തേക്ക് വെറും രണ്ടായിരം രൂപാ. !!ഏതായാലും രണ്ടായിരം രൂപാ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. പേഴ്സ് എടുത്തുനോക്കി. കാശ് എവിടെങ്കിലും പറ്റിയിരുപ്പുണ്ടോ എന്ന് വിരലിട്ട് കുത്തിനോക്കി പേഴ്സ് കീറിയത് മിച്ചം. പേഴ്‌സില്‍ ശാപമോക്ഷം കാത്തിരിക്കുന്ന അഹല്യയെപ്പോലെ നാലഞ്ച് എ‌റ്റി‌എം കാര്‍ഡുകള്‍ ഇരിപ്പുണ്ട്. അതിലൊക്കെ ലേസര്‍ബീമൊക്കെ വീണിട്ട് കാലങ്ങളായി. ഏതായാലും തനിക്കിപ്പോള്‍ ഒരു ജോലി അറിയാമല്ലോ? ഇനി അത് തന്നെ ഒന്ന് നോക്കാം. തെങ്ങുകയറ്റം. ഏതായാലും സ്വന്തം പറമ്പിലെ തെങ്ങില്‍ തന്നെ കയറി നോക്കിയിട്ട് മറ്റ് തെങ്ങുകളില്‍ കയറാം. ഓരോരോ മനുഷ്യര്‍ക്ക് വരുന്ന ഗതിയേ!!!!!


അവസാനത്തെ തെങ്ങിലും കയറി ഇറങ്ങുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ അതാ നില്‍ക്കുന്നു തങ്കപ്പന്‍!! കാലാകാലങ്ങളായി ഈ പറമ്പിലെ തെങ്ങുകളില്‍ നിന്ന് മച്ചിങ്ങ മുതല്‍ ഉണക്കതേങ്ങവരെ കരിക്കാണന്ന് പറഞ്ഞ് ഇടാനും ഇടാതിരിക്കാനും അവകാശം ലഭിച്ചവന്‍. ഒരു മാസം മുമ്പ് വരെ അയാള്‍ തനിക്ക് വെറും തെങ്ങുകയറ്റക്കാരന്‍ തങ്കപ്പന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അയാള്‍ തനിക്ക് തങ്കപ്പനാശാനാണ്. തെങ്ങുകയറ്റക്കോളേ ജിലെ ‘വിസിറ്റിംങ്ങ് പ്രഫസര്‍‘‍!!. ആള് ഫുള്‍ ടൈം പ്രഫസര്‍ ആണങ്കിലും ഫുള്‍ ടൈം തണ്ണിയായതുകൊണ്ട് കള്ളടികള്‍ക്കിടയിലുള്ള ഇടവേളകളിലേ കോളേജില്‍ എത്തൂ. അങ്ങനെയാണ് തങ്കപ്പന്‍ ‘വിസിറ്റിംങ്ങ് പ്രഫസര്‍‘ ആയത്. തന്റെ ശിഷ്യന്‍ തെങ്ങില്‍ കയറുന്നത് അറിഞ്ഞ് വന്നതായിരിക്കും.ഇത്രയും പെട്ടന്ന് താന്‍ തെങ്ങില്‍ കയറുന്നത് വാര്‍ത്തയായോ?? ഹോ, ഈ ചാനലുകാരെ കൊണ്ട് തോറ്റു. എന്തും ഫ്ലാഷ് ന്യൂസാക്കി കളയും. ഏതായാലും ഗുരുനാഥന്‍ തന്റെ തെങ്ങുകയറ്റം കാണാന്‍ വന്നല്ലോ??


“എത്ര തെങ്ങില്‍ കയറിയടാ നീ...?” . തങ്കപ്പന്റെ ചോദ്യം കേട്ട് താനൊന്ന് ഞെട്ടി. കഴിഞ്ഞമാസംവരെ കുഞ്ഞേ കുഞ്ഞേ എന്ന് വിളിച്ച് നടന്നവനാണ്. തന്നെ തെങ്ങുകയറ്റം പഠിപ്പിച്ചതിലുള്ള അഹങ്കാരമാണ്. വെറുതയല്ല പിള്ളാര് ആശാന്റെ നെഞ്ചത്ത് കയറുന്നത്. ആശാന് പിള്ളാരെ ഒരു ബഹുമാനമൊക്കെ വേണ്ടേ? ഏതായാലും ഒരു നല്ല കാര്യത്തി നിറങ്ങിയ ദിവസമാണ്. ആശാന്റെ നെഞ്ചത്ത് കയറാന്‍ പോകേണ്ട. (തങ്കപ്പന്റെ കഥ ഇവിടെ)


“പത്തു തെങ്ങില്‍ കയറി...” അല്പം അഭിമാനത്തോടും നീയൊന്നും ഇനി തെങ്ങില്‍ കയറാന്‍ വന്നില്ലങ്കില്‍ ഞങ്ങള്‍ക്ക് കോപ്പാ എന്ന് മനസിലും പറഞ്ഞാണ് ഉത്തരം നല്‍കിയത്.


“ഒരു നൂറു രൂ‍പയിങ്ങ് എടുത്തേ...“ തങ്കപ്പന്‍ കൈലിയൊക്കെ മാടിക്കുത്തി തനി ഗുണ്ടാ സ്‌റ്റൈലില്‍ നിന്നു.


“എന്തിനാ തങ്കപ്പനാശാനേ കാശ് ?”


“തെങ്ങില്‍ കയറിയതിന് ....”


“അതിന് ആശാന്‍ തെങ്ങില്‍ കയറിയില്ലല്ലോ...?”


“നീ തെങ്ങില്‍ കയറിയില്ലേ?”


“ഞാന്‍ തെങ്ങില്‍ കയറിയതെന്തിനാ ആശാന് കാശ് തരുന്നത്...?”


“ഈ തെങ്ങുകളൊക്കെ ഞങ്ങളുടെ യൂണിയന്റെ പരിധിയില്‍ പെട്ടതാണ്... ഈ തെങ്ങുകളില്‍ കയറാനുള്ള അവകാശം ഞങ്ങള്‍ക്കാണ്....”


ഇനി ആശാന്റെ നെഞ്ചത്ത് കയറാതെ രക്ഷയില്ല. അല്പം താണുകൊടുക്കുമ്പോള്‍ തലയില്‍ കയറി നിരങ്ങുന്നത് കണ്ടില്ലേ? ഓരോ പ്രാവിശ്യവും തെങ്ങില്‍ കയറുമ്പോള്‍ രണ്ടുപ്രാവിശ്യം കയറുന്നതിനുള്ള കാശ് അഡ്‌വാന്‍സായി വാങ്ങിപ്പോകുന്നവനാണ്. എന്നിട്ടവന്റെ പുറകേ നടക്കണം.തേങ്ങയെല്ലാം വീണുകഴിയുമ്പോഴായിരിക്കും തങ്കപ്പന്‍ വരുന്നത്. എന്നിട്ടിപ്പോള്‍ നൂറ് രൂപ കൊടുക്കാന്‍.....“ ആരാണാവോ നിങ്ങള്‍ക്ക് ഈ അവകാശം തന്നത് ... തിരുവതാംകൂര്‍ രാജാവാണോ?”


“ഹോ... നീ എന്നെ ആക്കിയതാണല്ലേ.... യൂണിയന്‍ സെക്രട്ടറിയായാ എന്നെ ആക്കിയത് ഞങ്ങളുടെ യൂണിയനെ അപമാനിക്കുന്നതിന് തുല്യമാണ്...ഞങ്ങളുടെ യൂണിയന്റെ ശക്തി കാണിച്ചാല്‍ നീയൊന്നും ഇവിടെ നില്‍ക്കില്ല... ഈ തെങ്ങുകളിലൊക്കെ ഞങ്ങള്‍ കൊടികുത്തും...” തങ്കപ്പന്‍ ഇടങ്ങേറായി.


“നീ എന്താണന്ന് വച്ചാല്‍ അങ്ങ് ചെയ്ത് കാണിക്ക് .... ഞാനും യൂണിയനിലൊക്കെയുള്ള ആളാ....” ചുമ്മാതങ്ങ് പറഞ്ഞു.


“നിനക്കും യൂണിയനുണ്ടോ? ഞങ്ങളുടെ യൂണിയന്റെ സംസ്ഥാനപ്രസിഡണ്ട് ആരാണന്ന് അറിയാമോ? അയാളിത് അറിഞ്ഞാല്‍ എന്താ ഉണ്ടാവുന്നതെന്ന് നിനക്കറിയാമോ?”


“ആരാ നിങ്ങളുടെ സംസ്ഥാനപ്രസിഡണ്ട് ??” താന്‍ ചോദിച്ചു.


തങ്കപ്പനൊരു മന്ത്രിയുടെ പേരു പറഞ്ഞു. ആ മന്ത്രിയങ്ങാണം ഇത് അറിഞ്ഞാല്‍... അയാളെന്തെങ്കിലും പറഞ്ഞാല്‍... ഹൊ! ആലോചിക്കാന്‍ പോലും വയ്യ.നാക്കിന് എല്ല് നല്‍കാത്തതില്‍ ഒടേതമ്പുരാന്‍ ദു:ഖിക്കുന്ന ഒരേഒരവസരം ഇദ്ദേഹം വാ തുറക്കുമ്പോഴാണ്. താനിയിട്ട് എന്തിനാണ് ഒടേതമ്പുരാനെ ദുഃഖിപ്പിക്കുന്നത്?


“അമ്പതുപോരേ തങ്കപ്പാ...” താന്‍ ചോദിച്ചു.


“അമ്പതെങ്കില്‍ അമ്പത്... ഇങ്ങ് എടുക്ക്....”.


പേഴ്‌സില്‍ പറ്റിപ്പിടിച്ചിരുന്ന അമ്പതുരൂപാ കിട്ടിയപ്പോള്‍ തങ്കപ്പന്‍ ഹാപ്പിയായി. അമ്പതു രൂപാ കൊടുത്തിട്ട് പറഞ്ഞു.


“തങ്കപ്പാ ഏതായാലും അമ്പതുരൂപാ ഞാന്‍ തന്നില്ലേ..ഈ തേങ്ങാ ഒന്ന് വീട്ടില്‍ കൊണ്ടു തന്നു തരുമോ?”


യൂണിയന്‍ പ്രസിഡണ്ടായ തന്നോട് തേങ്ങ എടുക്കാന്‍ പറഞ്ഞത് തങ്കപ്പന് ഇഷ്ടപെട്ടില്ലന്ന് തോന്നുന്നു. അയാളൊന്നു മുഖം വെട്ടിച്ച് അയാളെ നോക്കി.


“അതേ തേങ്ങ ഇടുക എന്നത് മാത്രമാണ് ഞങ്ങളുടെ യൂണിയന്റെ പണി. ഞാന്‍ വേണ മെങ്കില്‍ അട്ടിമറിക്കാരെ വിളിച്ചു പറയാം. അവര്‍ക്കാണ് ലോഡിംങ്ങ് ആന്‍ഡ് അണ്‍ലോ ഡിംങ്ങിന്റെ അവകാശം. പത്തമ്പതുതേങ്ങയില്ലേ? ഒരു ഇരുന്നൂറ് രൂപ കൊടുത്താല്‍ മതി.” തങ്കപ്പന്‍ പറഞ്ഞു.


“അമ്പതു തേങ്ങ എടുത്തിടാന്‍ ഇരുന്നൂറ് രൂപയോ??? “ ഏതായാലും മനസില്‍ ഉയര്‍ന്ന ചോദ്യം ചോദിച്ചില്ല.ഈ കണക്ക് വച്ചൊക്കെ നോക്കിയാല്‍ വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്ന അമ്മയ്ക്ക് ദിവസം പത്തായിരത്തഞ്ഞൂറ് രൂപാ കിട്ടാനുള്ള പണിയുണ്ട്.


തെങ്ങില്‍ കയറാതെ കിട്ടിയ അമ്പതുരൂപയുമായി തങ്കപ്പന്‍ പോയതും അയാള്‍ തേങ്ങ യെല്ലാം പറമ്പില്‍ നിന്ന് എടുത്ത് മുറ്റത്ത് കൊണ്ടുപോയി ഇട്ടു.ഇനി ഏതായാലും ഈ പണി വേണ്ട. തെങ്ങില്‍ കയറുകയും വേണം കൂലി തങ്കപ്പന്‍ കൊടുക്കുകയും വേണം. ഇനി ആത്മാഭിമാനും കൊണ്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല. അഭിമാനം പോകുമെന്ന് വച്ച് ആരോടെങ്കിലും കടം ചോദിക്കാതിരുന്നാല്‍ തന്റെ ജീവിതം പോക്കാ. പത്തഞ്ചായിരം രൂപാ ആരോടെങ്കിലും കടം വാങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കല്യാണം കഴിച്ച് സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കേണ്ട സമയം അതിക്രമിച്ചിരി ക്കൂന്നു. പണ്ട് സാക്ഷരതക്കാര്‍ പാടി നടന്നതുപോലെ “നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ കൂട്ടുകാരേ പോരൂ...” എന്ന് മാട്രിമോണീയല്‍കാര്‍ വിളിക്കുമ്പോള്‍ പുരനിറഞ്ഞു നില്‍ക്കുന്ന തനിക്കെങ്ങനെ ആ വിളി കേള്‍ക്കാതിരിക്കാന്‍ പറ്റും. എവിടെ നിന്ന് ആണ് പണം കിട്ടുന്നത്.


ഒരു ആറുമാസം മുമ്പ് ദിവസവും നാലഞ്ച് പെഴ്‌സണല്‍ ലോണുകാര്‍ വിളിക്കുന്നതായി രുന്നു. പൈസ വെറുതെ വീട്ടില്‍ കൊണ്ടുവന്ന് തരാമെന്നായിരുന്നു ഓഫര്‍. “സാറിന് ശമ്പളം കിട്ടുമ്പോള്‍ തിരിച്ചടച്ചാല്‍ മതിയെന്ന് “ എന്ത് മര്യാദയോടെയായിരുന്നു അവന്മാര്‍ പറഞ്ഞ ത്. ഒരു പേഴ്സണല്‍ ലോണുകാരന്റെ വിളിയുടെ മൂളക്കം പോലും ഇപ്പോള്‍ ഇല്ല. ഈ പേഴ്സണല്‍ ലോണുകാരൊക്കെ പണ്ടാരം അടങ്ങിപോയോ? കല്യാണം കഴിക്കാതെ തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനാവാതെ നട്ടംതിരിയുന്ന തനിക്കാര് കടം തരാന്‍.?? ചിന്തകള്‍ക്ക് അവിധികൊടുത്ത് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു. ഏത് സൈറ്റില്‍ കയറണം??? ഏതായാലും മെയില്‍ ഒന്നു നോക്കാം. ഫോര്‍വേഡു മെയിലുകള്‍ക്കുള്ളില്‍ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടങ്കിലോ? അതാ കിടക്കുന്നു ഒരു ഭാഗ്യം ഇന്‍‌ബോക്സില്‍. ഇന്റ്‌ര്‍വ്യൂ കാള്‍ ലെറ്റര്‍.!!!! ഏതായാലും പോവുക തന്നെ. “കിട്ടിയാല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി.“ . കിട്ടിയ ഷര്‍ട്ടു പാന്റും വലിച്ചു കയറ്റിയിട്ട് പൊടിപിടിച്ചു കിടന്ന റസ്യൂമിലെ പൊടി തട്ടി ഫയലില്‍ കയറ്റി കൊച്ചിയ്ക്ക് വിട്ടു.


ഇന്റ്‌ര്‍വ്യൂ റൂമിലേക്ക് വലുതുകാല്‍ വച്ചു തന്നെ കയറി. ഇടതനായ താനിപ്പോള്‍ വലതനായി മാറിയിരിക്കുന്നു എന്ന സത്യം അയാളെതന്നെ അമ്പരപ്പിച്ചു. തനിക്കെങ്ങനെ വലതനാകാന്‍ കഴിഞ്ഞു. ആരോടോയുള്ള വാശി തീര്‍ക്കാനായി ഓരോ റൌണ്ടും വിജയിച്ചു കയറി. തന്റെ തലയില്‍ ഇത്രയ്ക്ക് വിവരം ഉണ്ടന്ന് തനിക്ക് പോലും വിശ്വസിക്കാന്‍ ആവുന്നില്ല. അല്ലങ്കില്‍ തന്നെ തന്റെ തല ഒരു സംഭവമാണ്.!! വര്‍ഷങ്ങളായി അനങ്ങാതിരിക്കുന്ന റോക്കറ്റിന്റെ മൂട്ടില്‍ തീ കൊടുത്താല്‍ അതൊരു പോക്കല്ലേ? ഇപ്പോള്‍ താനും അതുപോലെ ആയിരി ക്കുന്നു. ഇനി ഒരു റൌണ്ടുകൂടി കഴിഞ്ഞാല്‍ താന്‍ രക്ഷപെട്ടു. കമ്പിനി മുതലാളിയുമായി ഒരു മുഖാമുഖം മാത്രം ബാക്കി.


വലതുകാല്‍ വച്ചു തന്നെ മുതലാളിയുടെ മുറിയില്‍ കയറാം. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ച് കതക് തുറന്ന് വലതുകാല്‍ വച്ച് മുതാലാളിയുടെ മുറിയിലേക്ക് കയറി. മുതലാളിയുടെ കസേരയില്‍ ഇരിക്കുന്ന ആളെ കണ്ട് അയാള്‍ ഞെട്ടി. “ദേ.. ലവന്‍ കമ്പിനി മുതലാളിയായിരിക്കുന്നു...” ഇരിക്കണോ പോകണോ ഒന്ന് ആലോചിച്ചു.


(തുടരും......)

Friday, May 22, 2009

ബക്കറ്റിന്റെ ചിരി : ഏക ‘അങ്ക‘ നാടകം

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ അരണ്ടവെളിച്ചം . നാടകം നടക്കുന്നത് ഒരു മരുഭൂമിയിലാണ്. മരുഭൂമിയുടെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. മരുഭൂമിയില്‍ അടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദ്ദം കേള്‍ക്കാം...)

സൂത്രധാരന്‍ : (സദസിനോടായി) : സുനാമികഴിഞ്ഞിട്ട് ഒരാഴ്ച്‌കഴിഞ്ഞിരിക്കുന്നു .... ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒരു മരുഭൂമിയിലാണ്. ഒരാഴ്ച് മുമ്പുവരെ ഇതൊരു കടലായിരുന്നു. ഒരിക്കലും കോരിവറ്റി ക്കാന്‍ കഴിയില്ല എന്ന് ഞങ്ങളൊക്കെ അഹങ്കരിച്ചിരുന്ന ഒരു കടല്‍. പക്ഷേ ഇന്നിതൊരു മരുഭൂമി യായി മാറിയിരിക്കുന്നു. നാലുപേരൊഴികെ മാറ്റാരേയും സുനാമി അവശേഷിപിച്ചില്ല. നടന്നതെല്ലാം നിങ്ങളോട് പറയാന്‍ മാത്രം ഞാന്‍ ഇവിടെ വന്നിരിക്കുന്നു. കടല്‍ എങ്ങനെയാണ് വറ്റിപ്പോയതന്ന് എല്ലാവരും അറിയണമല്ലോ? കരയിലേക്ക് ഹൂങ്കാര ശബ്ദ്ദത്തോടെ അടിച്ചു കയറിയ തിരമാലകള്‍ ഇന്നെവിടെ? കടല്‍‌ പോലും അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് നോക്കിയാല്‍ കാണുന്നത് നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍ മാത്രം... വീണ്ടുകീറിയ മണ്ണ് ... ഈ മണ്ണില്‍ എവിടെ യെങ്കിലും വിത്തുകള്‍ മറഞ്ഞുകിടപ്പുണ്ടായിരിക്കും.... എന്നെങ്കിലും മഴത്തുള്ളികള്‍ വീണ് ആ വിത്തു കള്‍ക്ക് ജീവന്‍ വച്ചാല്‍ വീണ്ടും ആ വിത്തുകളിലൂടെ ഈ മണ്ണ് ഉയര്‍ത്തെഴുന്നേല്‍ക്കും... അതിജീവന ത്തിലൂടെ കടന്നുവന്ന ഈ മണ്ണിനെ ... ഇവിടിത്തെ ജീവനെ പറിച്ചെറിയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ???. ഒരിക്കലും ഈ ജീവനെ പറിച്ചെറിയാന്‍ ആര്‍ക്കും കഴിയില്ല. ബുദ്ധിമാനായ കൃഷിക്കാരന്‍ വരുന്നതും കാത്ത് വിത്തുകള്‍ മണ്ണിനടിയില്‍ ഉണ്ടാവും...

പെട്ടന്ന് വേദിയിലെ വിളക്കുകള്‍ അണയുന്നു.

സൂത്രധാരന്റെ ശബ്ദ്ദം (ഇരുട്ടില്‍ നിന്ന്) : നാടകം തുടങ്ങുന്നതിനുമുമ്പ് തന്നെ കറണ്ട് പോയല്ലോ ? അത് നന്നായി. നമുക്കിനി ഇരുട്ടില്‍ നാടകം കളിക്കാം. അല്ലങ്കില്‍ തന്നെ കറണ്ടിനൊക്കെ ഇപ്പോള്‍ എന്താ വില. (സൂത്രധാരന്‍ ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടു വരുന്നു.). (സംസാരം തുടരുന്നു.). മെഴുകുതിരി വെട്ടത്തില്‍ നമുക്ക് നാടകം തുടരാം. ഇത് വെറും ഒരു നാടകം അല്ല. സമുദ്രത്തിന്റേയും ബക്കറ്റിന്റേയും കഥയാണ്. സമുദ്രത്തെകോരിപറ്റിക്കാനായി ഇറങ്ങിയ ഒരായിരം കുട്ടികളുടെ കഥയാ ണ്... അപ്പോള്‍ നമുക്ക് നാടകം തുടങ്ങാം... ഭൂതകാലത്തില്‍ നിന്ന് നമുക്ക് കഥ തുടങ്ങാം.. എങ്കിലേ കടല്‍ എങ്ങനെ വറ്റി എന്ന് , മനസിലാകൂ.... മേളം മുറുകട്ടെ... കഥാപാത്രങ്ങള്‍ തയ്യാറാകട്ടെ..... (പെട്ടന്ന് വേദിയിലെ വിളക്കുകള്‍ തെളിയുന്നു.) ഇതാ വിളക്കുകള്‍ കഥയ്ക്കായി വെളിച്ചം പകരുന്നു.... എല്ലാം നമുക്ക് അനുകൂലമാണ്.... അപ്പോള്‍ നമുക്ക് തുടങ്ങാം........(സൂത്രധാരന്‍ വേദി വിടാനായി വേദിയുടെ അറ്റത്ത് എത്തുമ്പോള്‍ ചിരി മുഴങ്ങുന്നു. പെട്ടന്ന് സൂത്രധാരന്‍ വേദിയിലേക്ക് തിരികെ വരുന്നു.)

സൂത്രധാരന്‍ : (സദസിനോടായി) : നിങ്ങളും കേള്‍ക്കുന്നില്ലേ ഒരു ചിരി. ഈ ചിരി ആരുടെ ആണന്ന് അറിയാമോ ? ഇതൊരു ബക്കറ്റിന്റെ ചിരിയാണ്. ഒരിക്കലും പറ്റില്ലാ എന്ന് അഹങ്കരിച്ചിരുന്ന സമുദ്രത്തി നുമേല്‍ കോരിവച്ചിരിക്കുന്ന ബക്കറ്റ് വെള്ളത്തിന്റെ ചിരിയാണ് ഇത്. നമ്മുടെ നാടകം അവസാനിക്കേ ണ്ടത് ഈ ചിരിയോടെയാണ് . (സൂത്രധാരന്‍ സ്റ്റേജിനു പുറകിലേക്ക് നോക്കികൊണ്ട്.) ഹേ.. ബക്കറ്റേ നിന്റെ ചിരി ഒന്നു നിര്‍ത്തൂ... നീ എന്തുകൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നതന്ന് ഞാന്‍ ഈ സദസിനോട് പറഞ്ഞോട്ടെ... നിന്റെ ചിരിയാണ് ഇന്ന് ഞങ്ങളുടെ നാടകം... (സദസിനോടായി )...എന്റെ വാക്കുകള്‍ അധികപറ്റായെങ്കില്‍ ക്ഷമിക്കണം... നമുക്ക് നാടകം തുടങ്ങാം.... ഹേ വേദി സജ്ജീകരണക്കാരേ രംഗപടംമാറ്റൂ പെട്ടന്ന് ... ആളുകള്‍ക്ക് നീരസം ഉണ്ടാവുന്നതിനുമുമ്പ് നാടകം തുടങ്ങണം....

(ലൈറ്റുകള്‍ അണഞ്ഞ് തെളിയുമ്പോള്‍ വേദി ഒരു കടല്‍ക്കരയായി മാറുന്നു. തിരമാലകളുടെ ശബ്ദ്ദം മുഴങ്ങിക്കേള്‍ക്കാം. വേദിയുടെ നടുക്ക് ഒരു ബക്കറ്റിരുപ്പുണ്ട്. ഒരു കുട്ടിയും അമ്മയും വേദിയിലേക്ക് കടന്നു വരുന്നു.)

കുട്ടി : അമ്മേ .. ഈ കടല്‍ കാണാന്‍ എന്ത് രസമാണ് ... ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ .. ഹൌഹൌ!!!!! എങ്ങനെയാണമ്മേ തിരമാലകള്‍ ഇങ്ങനെയുണ്ടാവുന്നത് ... ഇങ്ങനെയാണമ്മേ കടലില്‍ ഇത്രയും വെള്ളം വരുന്നത്

അമ്മ: ഈ കടലില്‍ വന്ന് ചേരുന്ന വലുതും ചെറുതുമായ നദികളില്‍ നിന്നും തടാകങ്ങളില്‍ നിന്നും ഉള്ള വെള്ളമാണ് കടലിന്റെ ശക്തി. ആ വെള്ളം കടലിലേക്ക് വന്നില്ലങ്കില്‍ കടലില്‍ തിരമാലകള്‍ ഉണ്ടാവുകയും ഇല്ല...

കുട്ടി : ഞാന്‍ കുറച്ചു വെള്ളം ഈ ബക്കറ്റിലേക്ക് കോരിവച്ചോട്ടെ....

(കുട്ടി ബക്കറ്റുമായി കടലിലേക്കിറങ്ങി വെള്ളം കോരുന്നു.)
കടല്‍ : (കുട്ടിയോട് ) : നീ എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട്. ആര്‍ക്കെങ്കിലും സമുദ്രത്തിലെ വെള്ളം കോരി വറ്റിക്കാന്‍ കഴിയുമോ ? ബക്കറ്റില്‍കോരിവയ്ക്കുന്ന വെള്ളത്തിന് തിരമാലകളെ ഉണ്ടാ ക്കാന്‍ കഴിയുമോ?

കുട്ടി : ഒരിക്കലും ബക്കറ്റിലെ വെള്ളത്തിന് തിരമാലകളെ ഉണ്ടാക്കാന്‍ കഴിയില്ലന്ന് എനിക്കറിയാം... പക്ഷേ സമുദ്രമേ നീ ഒന്നു ഓര്‍ത്തോ ... നിന്നിലേക്ക് ഒഴുകി എത്തുന്ന നദികള്‍ നിന്നിലേക്ക് പതിക്കാ തിരുന്നാല്‍ നീ പറ്റിപ്പോകും... ഇന്നീ ഈ കാണുന്ന എല്ലാ കരയും ഒരിക്കല്‍ സമുദ്രമായിരുന്നു. സമുദ്രം ഇല്ലാതായാണ് ഈ കാണുന്ന കരകളൊക്കെ ഉണ്ടായതന്ന് നീ മറക്കരുത്...

സമുദ്രം : (പൊട്ടിച്ചിരിക്കുന്നു.) ... നിന്റെ വിദ്യാഭ്യാസത്തിന്റെ കുഴപ്പം കൊണ്ടാണ് നീ ഇങ്ങനെ മണ്ടത്തരങ്ങള്‍ പറയുന്നത്... നിന്റെ പാഠപുസ്തകങ്ങളിലൊക്കെ സമുദ്രത്തിന്റെ ശക്തി എന്താണന്ന് ഇല്ലേ ? നീ അതെന്താണ് പഠിക്കാത്തത് ?

കുട്ടി : നിന്റെ സ്തുതിപാഠകന്മാര്‍ ഉണ്ടാക്കിയ ആ പുസ്തകങ്ങള്‍ മുഴുവന്‍ മലിനമാണ് . നീയാണ് വലിയ വനെന്ന് അവര്‍ പുസ്തകങ്ങളിലൂടെ പഠിപ്പിക്കുന്നു.ദൈവമല്ലേ ഈ സര്‍വ്വചരാചരങ്ങളേയും സൃഷ്ടിക്കു ന്നത്..?? ദൈവമില്ലാതെ ആര്‍ക്കെങ്ങിലും ജീവിക്കാന്‍ പറ്റുമോ? ദൈവത്തെ നിന്ദിച്ച് നിന്നെ സ്തുതി ക്കുന്ന പാഠപുസ്തകങ്ങളുടെ സ്ഥാനം എവിടെയാണന്ന് അറിയില്ലേ??

ബക്കറ്റ് : (കുട്ടിയോട്) തിരമാലകളുടെ ശക്തിയില്‍ അഹങ്കരിക്കുന്നവനാണ് ആ കടല്‍... അവനില്‍ മുഴുവന്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. അവന്റെ ശക്തി ഒരിക്കല്‍ ക്ഷയിക്കുമെന്ന് അവന്‍ അറിയുന്നില്ല. ഞാനീ കടലിന് മുന്നറിയിപ്പ് നല്‍കിയതാണ് . മാ‍ലിന്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍. അവന്റെ മാലിന്യത്തിന്റെ പങ്ക് പറ്റി ജീവിക്കാന്‍ ഇന്ന് ഒരുപാട് വമ്പന്‍ മത്സ്യങ്ങള്‍ ആ കടലില്‍ ഉണ്ട്.

സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...

ബക്കറ്റ് : എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓറ്റിയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും.... നിന്നിലേക്ക് ഒഴുകുന്ന നദികള്‍ മാറി ചിന്തിക്കും.

സമുദ്രം : കോരപ്പുഴയും കല്ലായിപുഴയും മയ്യഴിപ്പുഴയും എന്നിലേക്ക് ഒഴുകിയില്ലങ്കിലും ഞാന്‍ ശക്തിമാ നാണ്. ഞാന്‍ തന്നെയാണ് കോരപ്പുഴയെ ഇല്ലാ താക്കാന്‍ ശ്രമിക്കുന്നത്. ബകറ്റേ നീ ഒന്ന് ഓര്‍ത്തോ കോരപ്പുഴയുടേയും കല്ലായിപുഴയുടേയും മയ്യഴിപ്പുഴയുടേയും വക്കാലത്ത് നിനക്ക് നല്ലതല്ല.

ബക്കറ്റ് : നീ വന്നവഴി മറക്കരുത്. വര്‍ഷങ്ങളായി നിനക്ക് ശക്തിയും ഓജസും പകര്‍ന്ന് തന്ന നദിക ളാണ് അവ. അവര്‍ നിന്നോട് പിണങ്ങിയാല്‍ നിന്റെ ശക്തി ക്ഷയിക്കും...

സമുദ്രം : തിരൂര്‍പ്പുഴ എനിക്ക് ശക്തിപ്പകരും...

ബക്കറ്റ് : ആര്‍ക്കാണ് ശക്തി എന്ന് കാലം നിനക്ക് തിരിച്ചറിവുണ്ടാക്കും. അന്നും നീ നിന്റെ ധാര്‍ഷ്‌ട്യ ത്തില്‍ തന്നെ മുന്നോട്ട് പോയാല്‍ നീ തന്നെ ഇല്ലാ താ‍വും....

കുട്ടി : നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് ??? എനിക്കൊന്നും മനസിലാവുന്നില്ല......

സമുദ്രം : കുട്ടീ ... ബക്കറ്റിന് നീ ആയിട്ടല്ലേ ചെവി കൊടുക്കുന്നത് .... അവന്‍ പറയുന്നത് ആര്‍ക്കും മനസിലാവില്ല.... അതുകൊണ്ട് അവന്‍ പറയുന്നത് ഞങ്ങളാരും കേള്‍ക്കാറേയില്ല...

ബക്കറ്റ് : (സമുദ്രത്തോട് ) എല്ലാം മനസിലായിട്ടും ഒന്നും മനസിലായില്ല എന്ന് നീ നടിക്കുകയാണ്. എന്റെ വാക്കുകള്‍ക്ക് വില കല്പിക്കുന്ന ഒരു ദിവസം വരും... ഞാന്‍ പറഞ്ഞതാണ് ശരി എന്ന് നാട്ടുകാര്‍ സമ്മതിക്കുന്ന ഒരു ദിവസം ഉണ്ടാവും... അന്ന് നിന്റെ തോല്‍‌വിയുടെ ദു:ഖം ഞാന്‍ ആഘോഷിക്കും. അന്ന് നീ കേള്‍ക്കുന്നത് എന്റെ ചിരിയായിരിക്കും... എന്റെ വിജയത്തിന്റെ ചിരി... എന്റെ ശരികളുടെ ചിരി....

സമുദ്രം : തിരതല്ലുന്ന വെള്ളത്തിന്റെ ശക്തി ഇല്ലങ്കിലും നീ എന്തക്കയോ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് നീ ഇപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ എന്നെ തോല്‍പ്പിക്കാന്‍ നിന്റെ വാക്കുകള്‍ക്ക് കഴിയുകയില്ല. പാഴായ പോരാട്ടങ്ങള്‍ നിര്‍ത്തി എന്റെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്.

ബക്കറ്റ് : നീ ഇതും കൂടി ഓര്‍ത്തോ ... നിന്റെ പരാജയത്തില്‍ നിന്നോടൊപ്പം നില്‍ക്കാന്‍ ആരും ഉണ്ടാവില്ല. നിന്റെ അഹങ്കാരമാണ് നിന്റെ പരാജയ ത്തിനു കാരണാമെന്ന് ആളുകള്‍ വിധി എഴുതും... അന്നെങ്കിലും നിനക്ക് നിന്റെ തെറ്റുകള്‍ മനസിലാവട്ടെ.... നിന്റെ ശക്തികൊണ്ട് ദുര്‍ബലരെ അടിച്ചമര്‍ത്തിയത്..അവരെ കവര്‍ന്നെടുത്തത് വേണ്ടായിരുന്നു എന്ന് നിനക്കന്ന് തോന്നും....

[ അണിയറയില്‍ നിന്ന് തിരിച്ചറിയാനാവാത്ത ശബ്ദ്ദങ്ങള്‍ കേള്‍ക്കുന്നു...]

കുട്ടി : എന്തക്കയോ ശബ്ദ്ദങ്ങള്‍ കേള്‍ക്കുന്നു. എന്തോ അപകടം സംഭവിക്കാന്‍ പോവുകയാണന്ന് എന്റെ മനസ്സ് പറയുന്നു. അതൊരു പടപ്പുറപ്പാടിന്റെ കാഹളശബ്ദ്ദമല്ലേ കേള്‍ക്കുന്നത് .....

സമുദ്രം : ഈ യുദ്ധത്തിനുശേഷം ആളുകള്‍ എന്റെ വിജയമായിരിക്കും ആഘോഷിക്കുന്നത്. ഈ സമുദ്രത്തിന്റെ ശക്തി എന്താണന്ന് എല്ല്ലാവരും അറിയും... എന്റെ രാക്ഷസത്തിരമാലകള്‍ ഈ രാജ്യം എനിക്ക് സമ്മാനിക്കും...

ബക്കറ്റ് : കാലമാണ് നിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കേണ്ടത് ... അതുവരെ ഞാനിനി ഒന്നും പറയില്ല... ആ ഉത്തരം കിട്ടുന്ന ദിവസം ഞാന്‍ ഒന്ന് മനസുതുറന്ന് ചിരിക്കും... ആ ചിരിയുടെ അര്‍ത്ഥം തേടി പലരും പായുന്നത് ഞാനിപ്പോഴേ കാണുന്നു.

[കാഹളശബ്ദ്ദത്തിന്റേയും കുതിരകുളമ്പടികളുടേയും ശബ്ദ്ദം ഉയര്‍ന്നുവരുന്നതോടൊപ്പം വേദിയിലെ ലൈറ്റുകള്‍ അണയുന്നു.] [വേദിയില്‍ ഇരുട്ട് . ഇരുട്ടത്ത് സൂത്രധാരന്റെ ശബ്ദ്ദം : അങ്ങനെ ആ ദിവസം വന്നെത്തി.... സ്റ്റേജില്‍ മിന്നല്‍ വെളിച്ചം... തിരമാലകളു ടേയും മഴയുടേയും ശബ്ദ്ദം...]

[സൂത്രധാരന്റെ ശബ്ദ്ദം : ഭൂതകാലത്തില്‍ നിന്ന് നമ്മള്‍ വര്‍ത്തമാനകാലത്തിലേക്ക് എത്തിയിരിക്കു കയാണ്. തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ സുനാമിക്ക് ശേഷം നമ്മള്‍ വീണ്ടും കടല്‍ക്കരയിലേക്ക് പോകുന്നു. ഇവിടെ നിന്നാണ് നമ്മള്‍ നാടകം തുടങ്ങിയത്. അതായത് ഈ നാടകത്തിന്റെ സൂത്രധാരനായഞാന്‍ നിങ്ങളോട് സംസാരിച്ചു തുടങ്ങിയത് ... ഇനി വീണ്ടും നാടകത്തിലേക്ക്....]

[സ്റ്റേജില്‍ ലൈറ്റ് തെളിയുന്നതോടൊപ്പം ബക്കറ്റിന്റെ പൊട്ടിച്ചിരി. മരുഭൂമിയില്‍ നാലു ഉണക്കമരങ്ങള്‍ നില്‍ക്കുന്നത് രംഗ പടം. വേദിയില്‍ ബക്കറ്റിരുന്ന് പൊട്ടിച്ചിരിക്കുന്നു....]

ബക്കറ്റ് : (ചിരി നിര്‍ത്തിയിട്ട് .. മരുഭൂമിയോടായ് ) : എവിടാണിപ്പോള്‍ നിന്റെ തിരമാലകള്‍ .. ഒരിക്കലും വറ്റിപ്പോകില്ലാ എന്ന് നീ അഹങ്കരിച്ചിരുന്നവെള്ളം നിന്നിലെവിടെ.. ഉണങ്ങിവരണ്ട നിന്നെ കാണുമ്പോള്‍ എനിക്ക് ദുഃഖം ഉണ്ട്... പക്ഷേ നിന്നിലെ വരള്‍ച്ച നിന്റെ ചെയ്തികള്‍ കൊണ്ട് തന്നെ നിനക്ക് ലഭിച്ചതാണ്. ഞാനാണ് ശരി എന്ന് നിനക്കിപ്പൊള്‍ തോന്നുന്നുണ്ടോ.... എനിക്കറിയാം നിനക്കൊന്നും പറയാനില്ലന്ന്... നിന്റെയുള്ളിലെ വെള്ളം വറ്റിപ്പൊയതിന് നീ ഇനി മറ്റുള്ളവരെ ക്രൂശിക്കാന്‍ നോക്കേണ്ട... നിന്റെ ഉള്ളിലെ വെള്ളം വറ്റിപോയത് നിന്റെ പ്രവൃത്തികള്‍ കൊണ്ട്
തന്നെയാണ്. പുതിയ സുഹൃത്തുക്കളെ തിരഞ്ഞെടുത്തപ്പോള്‍ നീ പണ്ടുള്ളവരെ മറന്നു. അതാണ് നിനക്ക് പറ്റിയ ഒരു തെറ്റ്... ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ പറയുന്നതാണ് ശരിയന്ന് ... (വീണ്ടും ചിരിക്കുന്നു...)

[അണയറയില്‍ നിന്ന് : ഇത് വഞ്ചനയുടെ ചിരിയാണ് ... ഇത് അവസാനച്ചിരിയാണ് ... ഇത് കൊലച്ചിരിയാണ് ....സുത്രധാരന്‍ അണിയറയില്‍ നിന്ന്പ്രവേശിക്കുന്നു. ]

ബക്കറ്റ് : ഇരുട്ടില്‍ നിന്ന് നിലവിളിക്കുന്നവരേ നിങ്ങളുടെ സംസ്ക്കാരത്തിനും നിലവാരത്തിനും അനുസ രിച്ച് നിങ്ങള്‍ക്കെന്റെ ചിരിക്ക് വ്യാഖ്യാനങ്ങള്‍ നല്‍കാം... ഇത് അടിച്ചമര്‍ത്തപെട്ടവന്റെ വിജയത്തിന്റെ ചിരിയാണന്ന് മറക്കാതിരുന്നാല്‍ രണ്ടുവര്‍ഷത്തിനകം കടലിനെ നമുക്ക് പൂര്‍വ്വസ്ഥിതിയിലാക്കാം...

സൂത്രധാരന്‍ : (സദസിനോടായി...) കടലിപ്പോള്‍ മരുഭൂമിയായി... ഇനി മരുഭൂമി കടലാകണമെങ്കില്‍ എത്രനാള്‍ കാത്തിരിക്കണം... അതിന് ഉത്തരം നല്‍കേണ്ടത് കാലമോ ബക്കറ്റോ അതോ മരുഭൂമിയായി തീര്‍ന്ന കടലോ ? ആ ഉത്തരം കിട്ടുന്നതുവരെ ഞാനും എന്റെ നാടക കഥാ പാത്രങ്ങളും ഇറങ്ങുകയാണ് ... പുതിയ ഒരു കഥയ്ക്കായി......

[പെട്ടന്ന് രംഗപടത്തില്‍ നിന്ന് നാലു മരങ്ങള്‍ വേദിയിലേക്ക് വരുന്നു...]

മരങ്ങള്‍ : ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത് ... ??? ഈ മരുഭൂമിയില്‍ വെള്ളം ഇല്ലാതെ ഞങ്ങളെ ങ്ങനെ വളരും.... ???

സൂത്രധാരന്‍ : നാടകം അവസാനിപ്പിക്കേണ്ട സമയത്ത് ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടി ക്കരുത് ... നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തരാന്‍ എന്റെ കൈയ്യില്‍ ഉത്തരങ്ങള്‍ ഇല്ല..

ബക്കറ്റ് : സമുദ്രം നിറയുന്നതുവരെ എന്നില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വെള്ളം തരാം .... നിങ്ങളില്‍ നിന്നാണ് ഇനി ഈ സമുദ്രത്തിന് നിറയേണ്ടത് . നിങ്ങളുടെ ശിഖിരങ്ങള്‍ തടഞ്ഞു നിര്‍ത്തുന്ന മഴമേഘ ങ്ങളില്‍ നിന്നുള്ള വെള്ളം കൊണ്ടുവെണം ഇനി സമുദ്രത്തിന് നിറയാന്‍.. പുതിയ ഒരു കടലിനായി ഞാനും നിങ്ങളോടൊപ്പം ഉണ്ട്.
സൂത്രധാരന്‍ : ആദ്യമായി എന്റെ ഒരു നാടകം ശുഭമായി അവസാനിച്ചു. ഇനി ഞാന്‍ എന്റെ കഥാപാത്രങ്ങളുമായി പുതിയ വേദിയിലേക്ക് യാത്രയാകുന്നു.....

**** കര്‍ട്ടന്‍ ****

Wednesday, April 29, 2009

പ്രണയനിലാവ് :

ഏയ് പള്ളിമണീ...” അന്ന ആ വിളികേട്ട് തിരിഞ്ഞു നോക്കി. അടുത്തൊന്നും ആരേയും കാണാന്‍ ഇല്ല. “പള്ളിമണീ...” വീണ്ടും ആ ശബ്ദ്ദം. അന്നയ്ക്ക് ശരിക്കുംദേഷ്യം വന്നു.അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. സമയം സന്ധ്യയാകാറായിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് വീട്ടില്‍ ചെന്ന് കുളിച്ചിട്ട് പള്ളിയില്‍ പോയി സന്ധ്യാവിളക്ക് കത്തിച്ച് സന്ധ്യാമണിയടിക്കണം. അപ്പനിന്ന് ഏത് ഷാപ്പിലെ കള്ളടിച്ചിട്ടാണാവോ വരുന്നത്. എന്നും വെളിവില്ലാതെ വന്നിട്ട് അപ്പന്‍ തന്റെ തലയില്‍തൊട്ട് സത്യം ചെയ്യുന്നതാണ്. ഇനി ഒരിക്കലും കള്ള് കുടിക്കുകയില്ലായെന്ന്.പാവം അപ്പന്‍. അമ്മച്ചി മരിച്ചതിന് ശേഷമാണ് കള്ള് കുടിക്കാന്‍ തുടങ്ങിയതന്ന് എല്ലാവരും പറയുന്നത്.കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞാണ് അപ്പനും അമ്മച്ചിക്കും താന്‍ ജനിക്കുന്നത് .തനിക്കാണങ്കില്‍ അമ്മച്ചിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല.
“നിനക്കൊന്നരവയസായപ്പോല്‍ എന്റെ കൈകളില്‍ തന്നിട്ട് നിന്റെ അമ്മച്ചി എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയതാ... അന്നു മുതല്‍ നിന്റെ അപ്പന്‍ ഒറ്റയ്ക്കാ....ആ വിഷമം കൊണ്ടാ
അപ്പന്‍ കുടിക്കുന്നത്” അപ്പനിങ്ങനെ പറയാത്ത ഒരൊറ്റ രാത്രികള്‍ പോലും ഉണ്ടാവില്ല.


“പൊന്നൂ..പൊന്നൂ.. വാ സന്ധ്യയാകാറായി... വാ നമുക്ക് പോകാം..” അന്ന ആരോടോ വിളിച്ചു പറഞ്ഞു. അവള്‍ വേഗം വെട്ടിപ്പറക്കിയ വിറകുകൊള്ളികള്‍ അടുക്കികെട്ടി.വിറക് കെട്ട് എടുത്ത് തലയിലേക്ക് ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചു എങ്കിലും ഭാരം കൊണ്ട് അവള്‍ക്കത് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആരെങ്കിലും ഒന്ന് സഹായിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍? ഈ കുന്നിന്‍ പുറത്ത് മറ്റാരെങ്കിലും ഈ സമയത്ത് ഉണ്ടാവാറില്ല. അവള്‍ ഒരിക്കല്‍ കൂടി വിറക് കെട്ട് ഉയര്‍ത്താന്‍ നോക്കി. കെട്ട് ഉയര്‍ത്തിയതും വീഴാനായി വേച്ച് പോയപ്പോള്‍ അവള്‍ വിറക് കെട്ട് താഴേക്കിട്ടു.

“സഹായിക്കണോ പള്ളിമണീ...” . അവള്‍ ആളെ നോക്കി. പൂട്ടുകാരന്‍ കറിയാപ്പച്ചന്റെ ബന്ധുക്കാരന്‍ ചെറുക്കന്‍ ,തോമ ‍. പള്ളിമണി എന്ന് വിളിക്കുന്നവരെ കാതുപൊട്ടുന്ന തെറി വിളിക്കുന്ന അന്ന ദേഷ്യം അടക്കിനിന്നു. അവനെ തെറിവിളിച്ചു വിട്ടാല്‍ വിറകുകെട്ട് ക്കിത്തരാന്‍ ആരും ഉണ്ടാവില്ല. ഇവന്‍ ഒന്നു രണ്ടു പ്രാവിശ്യം വീട്ടില്‍ വന്നിട്ടുണ്ട്. പൂട്ടു സമയം ആകുമ്പോള്‍ കറിയാപ്പച്ചന്‍ തോമായെ വിളിച്ചു കൊണ്ടു വരും. അങ്ങ് കിഴക്കന്‍ മലയിലങ്ങാണ്ടാണ് വീടന്ന് അപ്പന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പൂട്ട് കഴിയുമ്പോള്‍ തോമായെ കാണാറില്ല. തന്റെ വീടിന് നാലഞ്ച് വീടിന് അപ്പുറമാണ് കറിയാപ്പച്ചന്റെ വീട്. ലപ്പോഴൊക്കെ തോമാ കാളയും കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്.
“ ഇതൊന്ന് എടുത്ത് തലയില്‍ വച്ചുതരാമോ..?“ അന്ന ചോദിച്ചു
“താന്‍ വേണമെങ്കില്‍ നടന്നോ... ഞാനിത് വീട്ടില്‍ കൊണ്ടുത്തരാം...”.
“വേണ്ട... എന്നിട്ടു വേണം നാട്ടുകാര്‍ക്കതും ഇതും പറയാന്‍” തോമായുടെ സഹായവാഗ്ദാനം അവള്‍ നിരസിച്ചു.


തോമാ വിറക് കെട്ട് ഉയര്‍ത്തി. അവള്‍ കഴുത്തില്‍ ഇട്ടിരുന്ന തോര്‍ത്ത് ചുരുട്ടി തലയില്‍ വച്ചു. അവളുടെ തലയിലേക്ക് അവന്‍ വിറക് വച്ചു.

“ഇയാളു വരുന്നുണ്ടോ ഇപ്പോള്‍...” അവള്‍ അവനോട് ചോദിച്ചു. അവളോടൊത്ത് പോകാന്‍ അവന് ആഗ്രഹമുണ്ടായിരുന്നു. വെറുതെയാണങ്കിലും അവള്‍ വരുന്നോ എന്ന്
ചോദിച്ചതും ആണ്. പക്ഷേ ....

“താന്‍ നടന്നോ... ഞാനൊരു പൂവരശിന്റെ കമ്പ് അടര്‍ത്താന്‍ വന്നതാ... നാളെ മുതല്‍ പൂട്ട് തുടങ്ങുവാ...” അവന്‍ പറഞ്ഞു.
“എന്തിനാ പൂവരശിന്റെ കമ്പ് ?”. അവള്‍ ചോദിച്ചു.
“കാളയെ അടിക്കാനാ... പൂവരശിന്റെ കമ്പ് കൈയ്യിലിരിക്കുന്നതു കണ്ടാ‍ല്‍ കാള അനുസരണക്കേട് കാണിക്കില്ല....” . അവള്‍ വിറകുകെട്ടുമായി കുന്നിറങ്ങാന്‍ തുടങ്ങി.

“പൊന്നൂന്നൂന്നൂ... ഞാന്‍ പോകുവാ “ അവള്‍ വിളിച്ചു പറഞ്ഞു. ഒരാട്ടിന്‍ കുട്ടി പുല്ലുകള്‍ക്കിടയില്‍ നിന്ന് ഓടി അവളോട് ചേര്‍ന്നു. ഒറ്റയടിപ്പാതയിലൂടെ അവള്‍ കുന്നിറങ്ങി.കുറേച്ചേ കുറേച്ചേ ദൂരം കഴിയുമ്പോള്‍ കുന്നിറങ്ങുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ആടുകളെ മേയിക്കാനും വിറക് വെട്ടാനും ഒക്കെയായി കുന്ന് കയറീയവര്‍
കുന്നിറങ്ങുകയാണ്. അവള്‍ വീട്ടില്‍ എത്തി. അപ്പന്‍ എത്തിയിട്ടുണ്ടാവില്ല. വെട്ടുകല്ല് കൊണ്ട് കെട്ടിയ ഒരു വീടായിരുന്നു അത്. ഒരു വാരന്തയും ഒരു മുറിയും ഒരു ചായ്പ്പും.ചായിപ്പിലേക്ക് വിറകിട്ടിട്ട് അവള്‍ കിണറ്റുകരയിലേക്ക് ഓടി. അഞ്ചാറുതൊട്ടി വെള്ളം ചരുവത്തിലേക്കൊഴിച്ചു. ഓലകൊണ്ട് മറച്ച കുളിപ്പുരയിലേക്ക് അവള്‍ ചരുവം
എടുത്തുവച്ചു. ദേഹത്ത് വെള്ളം ഒഴിച്ചു കഴിഞ്ഞപ്പോഴാണ് മാറാനുള്ള തുണി എടുത്തില്ലന്ന് അവള്‍ ഓര്‍ത്തത്. പെട്ടന്ന് കുളിച്ച് തുവര്‍ത്തി. തോര്‍ത്തെടുത്ത് മാറുത്തുടുത്തു. കുളിപ്പുരയുടെ ഓലകള്‍ക്കിടയിലൂടെ അവള്‍ പരിസരം നോക്കി. ആരെങ്കിലും ആ വഴി വരുന്നുണ്ടോ? വീടുകളുടെ മുറ്റത്തുകൂടെ നടന്നാണ് ആളുകള്‍ മറ്റുള്ള വീടുകളിലേക്ക്
പോകുന്നത്. ആരും ഇല്ലന്ന് ഉറപ്പാക്കിയതിനു ശേഷം അവള്‍ മറപ്പുരയില്‍ നിന്ന് ഇറങ്ങി ചായ്പ്പിലേക്ക് ഓടിക്കയറി.


അന്ന പള്ളിയിലെത്തി സന്ധ്യാവിളക്ക് കത്തിച്ചപ്പോഴേക്കും അന്നയുടെ അപ്പന്‍ വന്നു. പള്ളിയിലെ പണികളൊക്കെ ചെയ്യുന്നത് അന്നയുടെ അപ്പനാണ്. പണികഴിഞ്ഞാല്‍അയാള്‍ക്ക് കള്ള് അടിക്കണം. കള്ള് കുടിച്ചാല്‍ അയാള്‍ പിന്നെ പള്ളിക്കകത്തേക്ക് കയറില്ല. അതുകൊണ്ടാണ് അന്ന എന്നും സന്ധ്യയ്ക്ക് വിളിക്കത്തിക്കാനായി പള്ളിയില്‍വരുന്നത്. സന്ധ്യാമണിയും അടിച്ചതിനു ശേഷമായിരിക്കും അവള്‍ മടങ്ങുന്നത്. പള്ളിയും അവളുടെ വീടും തമ്മില്‍ ഒരു മിനിട്ടിന്റെ നടപ്പ് ദൂരമേ ഉണ്ടായിരുന്നുള്ളു. അവള്‍
തന്നെയാണ് സന്ധ്യാമണിയും അടിച്ചത്.

“മോളു പൊയ്ക്കോ ...അപ്പന്‍ വന്നേക്കാം....” അന്നയോട് അപ്പന്‍ പറഞ്ഞു.
“ഇനിയും കുടിച്ചിട്ട് വന്നാല്‍ അപ്പനെ ഞാന്‍ പുരയ്ക്കകത്ത് കയറ്റത്തില്ല...” അവള്‍ പറഞ്ഞു.
“അപ്പനെങ്ങോട്ടാ ഈ സന്ധ്യയ്ക്ക് പോകുന്നത് ...?” അവള്‍ ചോദിച്ചു.
“ഏലമ്മാമ്മയുടെ കുറി ഇന്ന് സന്ധ്യായ്ക്കാ എടുക്കുന്നത്... ആ കുറി ഒന്ന് പിടിക്കാന്‍ നോക്കണം....”
“നമുളെന്തിനാ ഇപ്പോള്‍ കുറി പിടിക്കുന്നത്....” അവള്‍ ചോദിച്ചു. അയാളുടെ മുഖത്ത് വിഷാദത്തില്‍ പൊതിഞ്ഞ ഒരു ചിരി പടര്‍ന്നു.
“ നിന്റെ പ്രായത്തിലാ നിന്റെ അമ്മച്ചിയെ അപ്പന്‍ കെട്ടിയത് ... അപ്പനേയും നോക്കി നിന്നാല്‍ മോടെ ജീവിതം ഇല്ലാണ്ടാവും.. കുറിയൊക്കെ പിടിച്ച് ഒരു തരി
പൊന്നെങ്കിലും മോടെ കഴുത്തിലിട്ടോണ്ട് വേണം നിന്നെ ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടാന്‍... എന്നാല്‍ മോളു നടന്നോ...” അപ്പന്‍ പള്ളിപ്പറമ്പില്‍ നിന്ന്
പോയതിനുശേഷമാണ് അവള്‍ വീട്ടിലേക്ക് മടങ്ങിയത്. കണ്ണുകള്‍ നിറഞ്ഞ് തുളമ്പിയത് അവള്‍ തുടച്ചു.


പള്ളിയില്‍ നിന്ന് കറിയാപ്പച്ചന്റെ വീടിന്റെ മുറ്റത്തുകൂടെ കുറുക്കു കയറിപ്പോയാല്‍ വീട്ടിലേക്ക് പെട്ടന്ന് ചെല്ലാം. കറിയാപ്പച്ചന്റെ വീടിന്റെ മുന്നില്‍ തോമാ നില്‍ക്കുന്നത് അന്ന
കണ്ടു. തെങ്ങില്‍ കെട്ടിയിരിക്കുന്ന കാളയ്ക്ക് വെള്ളം കൊടുക്കുകയായിരുന്നു അവന്‍ . അവനെ കാണാത്ത ഭാവത്തില്‍ അവള്‍ മുന്നോട്ട് നടന്നു.

“പള്ളിമണീ...” അവന്‍ വിളിക്കുന്നത് അവള്‍ കേട്ടു. നില്‍ക്കണോ പോകണോ എന്നവള്‍ ഒരു നിമിഷം ചിന്തിച്ചു.
“സന്ധ്യയ്ക്ക് എന്തിനാടാ ആ കൊച്ചിന്റെ വായിലിരിക്കുന്നത് വിളിച്ചു കേള്‍ക്കുന്നത്......” കറിയാപ്പച്ചന്റെ കെട്ടിയവള്‍ മേരിച്ചേടത്തിയുടെ ഒച്ച അവള്‍ കേട്ടു.
“പള്ളിമണീ....” വീണ്ടും അവന്‍ വിളിച്ചു. അവള്‍ നിന്നു. അവന്‍ വേലിക്കരികിലേക്ക് എത്തി.
“എന്തേ ... നാളെമുതല്‍ താനും പോരുന്നോ എന്റെ കൂടെ മണിയടിക്കാന്‍ ....?” അവളുടെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടിട്ട് അവനൊരു മാറ്റവും ഉണ്ടായില്ല.
“പേടിയാണങ്കില്‍ ഞാനും വരാം കൂടെ....” അവന്‍ പറഞ്ഞു.
“ഈ അന്നയ്ക്ക് ഏത് പാതിരാത്രിയിലും പള്ളിയില്‍ പോകാന്‍ പേടിയില്ല....” അവളുടെ ദേഷ്യം പിടിച്ച മുഖം കാണാന്‍ അവന് രസം തോന്നി.
“ ദേഷ്യം വരുമ്പോള്‍ തന്റെ മുഖം കാണാന്‍ ലേശം ഭംഗിയുണ്ട് കേട്ടോ....” അവന്റെ ആ പറച്ചില്‍ കേട്ട് അവള്‍ക്ക് ദേഷ്യം ഇരട്ടിച്ചു. വായില്‍ വന്ന തെറി അവള്‍ അടക്കി.
“എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേട്ടാല്‍ കുളിച്ചാലും പോകത്തില്ലേ... ഇയാളു പോയി കാളയ്ക്ക് വെള്ളം കൊടുക്ക് ...” അവള്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി.

“കുളിച്ചിട്ട് തോര്‍ത്തുമുണ്ടുടുത്ത് കൊണ്ട് ഓടാന്‍ എനിക്കറിയില്ലേ.....” അവന്റെ പറച്ചില്‍ കേട്ട് അവള്‍ അറിയാതെ നിന്നു. അവള്‍ തിരിഞ്ഞ് അവനെ നോക്കി. അവനപ്പോഴുംപുഞ്ചിരിച്ച് കൊണ്ട് വേലിക്കരികില്‍ നില്‍ക്കുകയാണ്. അവളുടെ കണ്ണുകള്‍ പെട്ടന്ന് നിറയുന്നതും കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നതും കണ്ട് എന്തു ചെയ്യണമെന്നറിയാതെ
അവന്‍ നിന്നു.



തുടരും....

Tuesday, March 10, 2009

ശകുന്തളയുടെ വെപ്പുമുല :

ഒന്നരമാസത്തെ മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി. സൌഹൃദയം ക്ലബിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ വര്‍ഷവും നാടകം നടത്തുക. ഇത്രയും കാലം നടത്തിയ സാമൂഹ്യനാടകങ്ങള്‍ക്ക് പകരം സ്വന്തമായിട്ട് നാടകം അവതരിപ്പിക്കുക.സാമ്പത്തിക പ്രതിസന്ധിയും ആഗോളവത്ക്കരണവും കൊണ്ടൊക്കെ പിരിവ് ശോഷിക്കും എന്നുള്ളതുകൊണ്ട് മാത്രമാണ് സ്വന്തമായിട്ട് നാടകംഅവതരിപ്പിക്കാന്‍ തീരുമാനിച്ചത്. സംഭാവനകള്‍ കൂമ്പാരമായാലേ പരിപാടികള്‍ ഗംഭീരമാവുകയുള്ളു എന്നറീയാമെങ്കിലും കൈവിട്ട കളി വേണ്ടാ എന്നാണ് പൊതുവായ തീരുമാനം. പ്രൊഫഷണല്‍ വിളിച്ചുകൊണ്ട് നാടകം നടത്തിയിട്ട് കൊടുക്കാന്‍ കാശ് തികയാതെ വന്നാല്‍ തെണ്ടിപ്പോകും. കഴിഞ്ഞ വര്‍ഷമൊക്കെ പിരിവ് നഷ്ടമാണങ്കിലും പരിപാടികള്‍ ഗംഭീരമായിരുന്നു. അന്ന് റബ്ബറിന് കിലോയ്ക്ക് നൂറ്റിനാല്‍പ്പതായിരുന്നു വില. വീടുകളില്‍
ഉണക്കാന്‍ ഇട്ടിരിക്കുന്ന ഷീറ്റുകളില്‍ ഒന്നവച്ച് ഒരമ്പതുവീട്ടില്‍ നിന്ന് അടിച്ചുമാറ്റിയാല്‍ പിരിവിലെ നഷ്ടം മാറുമായിരുന്നു. അതൊന്നുംപറഞ്ഞിട്ട് ഇനി കാര്യമില്ല. സ്വന്തമായിട്ട് നാടകം അവതരിപ്പിക്കുക തന്നെ.

പലരും പല കഥ പറഞ്ഞു. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടങ്കില്‍ മാത്രമേ കഥ നാടകമാവു കയുള്ളു. ഓഡിയന്‍സിനെ പിടിച്ചിരുത്തുന്ന നാടകമായിരിക്കണം തട്ടില്‍ കയറേണ്ടത്. സുന്ദരിയായ നായികയുണ്ടായിരിക്കണം. രണ്ട് പാട്ടെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. അതില്‍ ഒരു പാട്ട് നായകനും നായികയും മാത്രം ഉള്ളതായിരിക്കണം. ഇങ്ങനെയൊരു നിബന്ധനവച്ചത് തരകനാണ്. ഈ നിബന്ധന അനുസരിച്ചാല്‍ ക്ലബിന് ലാഭമാണ്. നാടകം തട്ടില്‍ കയറാനുള്ള കാശ് തരകന്‍ ചിലവാക്കും. പക്ഷേ ഒരു കണ്ടീഷനൂടെയുണ്ട്. തരകനെ നായകനാക്കണം. നായകവേഷംകെട്ടി പെണ്മണികളുടെ മനസില്‍ കയറിക്കൂടാം എന്നുള്ള ആശയില്‍ ക്ലബിന്റെ സ്വന്തം നാടകത്തിനുവേണ്ടി കൈപൊക്കിയവര്‍ വിഷാദരായി. തരകന്‍ കാശ് മുടക്കുന്നതുപോലെ കാശ് മുടക്കാന്‍ തങ്ങളെകൊണ്ട് ആവില്ല. ഏതെങ്കിലും ഒരു രംഗത്തിലെങ്കിലും പ്രത്യക്ഷപെട്ട് കൈയ്യടി വാങ്ങാംഎന്നുള്ള പ്രതീക്ഷ യില്‍ നായകവേഷം തുന്നിച്ചവര്‍ തരകന്റെ പിന്നില്‍ അണിനിരന്നു. നാടകത്തിനുമുന്നേ നായകനെ തിരഞ്ഞെടുത്ത സ്ഥിതിക്ക് സൂപ്പര്‍ സ്റ്റാര്‍ സിനിമകളെപ്പോലെ നായകന് പറ്റിയ നാടകത്തിന് തിരച്ചില്‍ ആരംഭിച്ചു.

നാടകം അന്വേഷിച്ചു തരകന്റെ കൈയ്യില്‍ നിന്ന് വഴിക്കാശ് വാങ്ങിപ്പോയവര്‍ ഒരാഴ്ച കഴിഞ്ഞ് ചന്തയില്‍ നിന്ന് വരുന്ന പട്ടിയെപ്പോലെ തിരികെയെത്തി. തരകന്റെ നിലയക്കും വിലയ്ക്കും പറ്റിയ നാടകം അവര്‍ക്കാര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണ്ഡരിബാധിച്ച തെങ്ങുപോലെ തന്റെ നാടകം സ്വപ്നം ഉണങ്ങിപ്പോകാതിരിക്കാന്‍ തനിക്ക് പറ്റിയ നാടകം അന്വേഷിച്ച് തരകന്‍ തന്നെ കളത്തിലിറങ്ങി. അന്വേഷിച്ചാല്‍ കണ്ടത്താത്ത വഴിക ളുണ്ടോ? മുട്ടിയതുറക്കാത്ത വാതിലുണ്ടോ? ആര്‍ക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും അഭിനയിച്ച് രക്ഷപ്പെടുത്താവുന്ന നാടകത്തെക്കുറിച്ച് തരകന്‍ അറിഞ്ഞത് ഈ അന്വേഷ ണത്തിലാണ്. നാടകത്തെക്കുറിച്ച് പറഞ്ഞത് ചങ്ങനാശേരി വാസ് എന്ന സ്വയം‌ പ്രഖ്യാ പിത നാടക സംവിധായകനായ വാസു. ചങ്ങനാശേരി ബസ്‌ സ്റ്റാന്‍ഡിനുമുന്നില്‍ വര്‍ഷങ്ങ ളായി കപ്പലണ്ടിക്കച്ചവടം നടത്തിവന്ന വാസുതരകനുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ സ്വന്തം നാടകം തരകനെ നായകനാക്കി സംവിധാനം ചെയ്യാമെന്ന് ഏറ്റു. തരകന്‍ സൌഹൃദയം ക്ലബിന്റെഅടിയന്തരയോഗം വിളിച്ചുകൂട്ടി. ക്ലബ് മെമ്പര്‍മാരോട് ചങ്ങനാശേരി വാസ് നാടകക്കഥ പറഞ്ഞു.

നാടകത്തിന്റെ കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ നാലഞ്ചുപേര്‍ ഈ നാടകത്തിന്റെ കഥ എവിടയോ കേട്ടിട്ടുണ്ട് എന്ന് സംശയം പ്രകടിപ്പിച്ചു.ഒരു സന്യാസി തനിക്ക് വഴിയില്‍ നിന്ന് കിട്ടിയ പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ വളര്‍ത്തുന്നു. വളര്‍ന്ന മകളെ വേലക്കാരോടൊപ്പം ആക്കിസന്യാസി യോഗ പഠിപ്പിക്കാന്‍ വിദേശത്ത് പോകുന്നു. പെണ്‍കുട്ടിക്ക് മിസ്‌ഡ് കോള്‍ വന്ന നമ്പരിലേക്ക് പെണ്‍കുട്ടി തിരിച്ചു വിളിക്കുന്നു. നമ്പരിന്റെ ഉടമസ്ഥനുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടി ചാറ്റിങ്ങിലൂടയും ഫോണ്‍ വിളികളിലൂടയും ആയാളുമായി സല്ലപിച്ചു നടക്കുന്നു. അയാളോടൊത്ത് ടൂര്‍ പോകാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നു. ഒരാഴ്ചത്തെ ടൂര്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിക്ക് അയാള്‍ ഒരു മൊബൈല്‍ സമ്മാനിക്കുന്നു. അവള്‍ ആ മൊബൈലില്‍ അയാളുടെ നമ്പര്‍ മാത്രം സേവ് ചെയ്യുന്നു. അവളുടെ കൈയ്യില്‍ നിന്ന് ആ ഫോണ്‍ നഷ്ടപ്പെടുന്നു. യോഗയൊക്കെ പഠിപ്പിച്ചുവന്ന സന്യാസി മകള്‍ ഗര്‍ഭിണിയാണന്ന് അറിഞ്ഞ് ഗര്‍ഭസത്യാഗ്രഹം ഇരിക്കാന്‍ അയാളുടെ വീട്ടിലേക്ക് പോകുന്നു. അവളെ കണ്ടിട്ടും അയാള്‍ക്ക് മനസിലാവുന്നില്ല. അവസാനം നഷ്ടപ്പെട്ട ഫോണ്‍ അവള്‍ക്ക് തിരിച്ചു കിട്ടി അതില്‍ നിന്ന് അയാളെ വിളിക്കുന്നു. അവളെക്കുറിച്ച് ഓര്‍മ്മ വന്ന അയാള്‍ അവളെ കെട്ടിപ്പിടിച്ച് സ്വീകരിക്കു ന്നതോടെ നാടകം അവസാനിക്കുന്നു. താന്‍ സംവിധാനം ചെയ്യുന്ന നാടകത്തീന്റെ കഥ പറഞ്ഞ് രണ്ടുവട്ടുസോഡ ചങ്ങനാശേരി വാസ് അകത്തേക്ക് ഒഴിച്ചു. പണ്ട് തങ്ങള്‍ സ്കൂളില്‍ പഠിച്ച കാളിദാസന്റെ ശാകുന്തളം ആണ് ചങ്ങനാശേരി വാസിന്റെനാടകം എന്ന് തിരിച്ചറിഞ്ഞ സൌഹൃദയം ക്ലബിലെ നാടകസ്‌നേഹികള്‍ അടുത്ത കോട്ടയം ഫാസ്റ്റിനു തന്നെ വാസിനെ കയറ്റി വിട്ടു. ഏതായാലും ഇനി നാടകം കളിക്കാതിരിക്കാന്‍ പറ്റില്ല. ശാകുന്തളം തന്നെ നാടകമാക്കി യുപി സ്ക്കൂളിലെ മലയാളം സാറായ ഗോപിസാറിനെ ശാകുന്തളം നാടകമാക്കിസംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചു. പ്രതിഫലം വാങ്ങാതെ നാടകം സംവിധാനം ചെയ്യാമെന്നും അതിനുപകരമായി താന്‍ തന്നെ എഴുതിച്ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മാത്രമേ നാടകത്തില്‍ ഉള്‍പ്പെടുത്തൂ എന്നും പ്രഖ്യാപിച്ച് ഗോപിസാര്‍ സ്കൂളില്‍ നിന്ന് ഒരാഴ്‌ച അവിധിയെടുത്ത്നാടകത്തിന്റെ പണിപ്പുരയിലേക്ക് കയറി.

നാടകം എഴുതിത്തീര്‍ഈ്നപ്പോഴേക്കും നായിക ഒഴികെ എല്ലാ അഭിനേതാക്കളും റെഡി. ശകുന്തള ആകാന്‍ മാത്രം ആളില്ല. തരകന്റെ നായികയായി അഭിനയിക്കുന്നതിലും നല്ലത് ഏതെങ്കിലും ബലാത്സംഗക്കാരനെ കെട്ടുന്നതാണന്ന് വരെ ചില പെണ്‍ക്കൊച്ചുങ്ങള്‍ തുറന്നു പറഞ്ഞു. തരകന്‍ ദുഷ്യന്തന്‍ വേഷം അഴിച്ചുവച്ചാല്‍ ഏഴെട്ടുപെണ്ണുങ്ങള്‍ ശകുന്തളയാവാന്‍ റെഡി. അയ്യായിരം രൂപയോളം ഇതുവരെ നാടകത്തിനുവേണ്ടി മുടക്കിയതരകന്‍ ഇനി വേഷം അഴിക്കുന്നതിലും നല്ലത് നാടകം തട്ടില്‍കയറാതിരിക്കുന്നതാണ്. നാട്ടില്‍ നിന്ന് ശകുന്തളയാകാന്‍ ആളില്ലാതെവന്നപ്പോള്‍ നാടിനുപുറത്തേക്കായി അന്വേഷണം. കലൂര്‍ വസന്ത, തിരുനക്കര അമ്മിണി, ലളിത പൂജപ്പുര തുടങ്ങിയ പ്രശിസ്തരായ ലൈവ് ഡ്രാമാ നടികള്‍ എത്തിയെങ്കിലും തരകനോടൊന്നിച്ച് രണ്ട് പാട്ടുകളില്‍ ഇഴചേര്‍ന്ന് അഭിനയി ച്ചാല്‍ പിറ്റേന്ന് മുതല്‍ തങ്ങളുടെ ജോലിക്ക് പോകാന്‍ പറ്റില്ല എന്നുള്ളതിരിച്ചറിവില്‍ അവരെല്ലാം ഒരു ദിവസത്തെ ക്യാമ്പിനുശേഷം സ്ഥലം വിട്ടു. ശകുന്തളയില്ലാതെ നാടകം നടക്കില്ല. അവസാനം ഒരു തീരുമാനത്തില്‍ എത്തി. ആരെങ്കിലും പെണ്‍‌വേഷം കെട്ടുക. ചന്ദ്രു എന്ന ചന്ദ്രഹാസന്‍ അങ്ങനെ ശകുന്തളയായി. മരിക്കുന്നതിനുമുമ്പ് നാടകത്തിലെ ങ്കിലും പെണ്ണാവുക എന്നുള്ള തന്റെ സ്വപ്നം നിവൃത്തിക്കായി ചന്ദ്രു ഒരൊറ്റ ദിവസം കൊണ്ടു തന്നെ എല്ലാ ഡയലോഗുകളും പഠിച്ചു.

ചന്ദ്രു എങ്കില്‍ ചന്ദ്രു. ചന്ദ്രു എന്ന നായികയുമായി നാടക റിഹേഴ്‌സല്‍ മുന്നേറി. ചന്ദ്രു എന്ന ചന്ദ്രഹാസന്‍ ആണ് നാടകത്തില്‍ ശകുന്തളയാകുന്നത്എന്നത് രഹസ്യമായി ഇരിക്കാന്‍ സൌഹൃദയം ക്ലബിലെ നാടകയൂണിറ്റ് ശ്രദ്ധിച്ചു. ഡ്രസ് റിഹേഴ്‌സലില്‍ ചന്ദ്രു ശകുന്തള യാ‍യി മേയ്‌ക്കിട്ടപ്പോള്‍ദുര്‍വ്വാസാവായി വേഷമിട്ട തികഞ്ഞ സ്ത്രി വിരോധിയായ എ‌സ്തേപ്പാന്‍ പോലും ശകുന്തളയെ ശപിക്കാന്‍ മറന്നുപോയി. നാടകം സൂപ്പര്‍ഹിറ്റ് ആകുമെന്ന് അണിയറക്കാര്‍ക്ക് ഉറപ്പായി. വേണമെങ്കില്‍ ക്ലബിനു ഈ നാടകം മറ്റ് സ്ഥലങ്ങളില്‍ അവതരിപ്പിച്ച് ഫണ്ട് കൂട്ടാം എന്ന് വരെ തീരുമാനമായി. ശകുന്തളയ്ക്ക് അല്പം കൂടി മാറ് ആകാം എന്ന് നിര്‍ദ്ദേശം വച്ചത് കണ്വന്‍ ആണ്. അത് വേണ്ടാ എന്ന് ഗോപി സാര്‍ പറഞ്ഞതാണ് . നിര്‍മ്മാതാവ് കംനായകനായ ദുഷ്യന്തന്റെ അഭിപ്രായവും അത് തന്നെ ആയ സ്ഥിതിക്ക് മൂന്ന് ബന്നാക്കി മാറിന്റെ വലുപ്പം ഉറപ്പിച്ചു. അങ്ങനെ അവസാന വട്ടം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ക്യാമ്പ് പിരിച്ചു വിട്ടു.

നാടക ദിവസം...........

ആയിരങ്ങളുടെ കൈയ്യടിവാങ്ങി ‘ശാകുന്തളം ഒരു പ്രണയ കാ‍വ്യം ‘ മുന്നേറുകയാണ്. കണ്വാശ്രമത്തിലെ ലവ് സീനുകളില്‍ ശകുന്തളയും ദുഷ്യന്തനും തകര്‍ത്തഭിനയിച്ചു. ലവ് സോങ്ങ് ‘വണ്‍സ് മോര്‍’ എന്ന് കാണികള്‍ വിളിച്ചുകൂവിയെങ്കിലും ഗാനമേളയല്ല എന്നതു കൊണ്ട് ഒരിക്കല്‍ കൂടി ആ പാട്ട്അവതരിപ്പിക്കാനാവാത്തതില്‍ ഏറ്റവുമധികം വേദനിച്ചത് ദുഷ്യന്തന്‍ തന്നെ ആയിരുന്നു. തനിക്കറിയില്ലന്ന് പറഞ്ഞ് ദുഷ്യന്തന്‍ തള്ളിയ ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തന്റെ കൊട്ടാരത്തില്‍ ഉപേക്ഷിച്ച് ശാര്‍ങ്‌ഗരന്‍ മുനികുമാരന്‍ (ഗൌതമിയെ സ്റ്റേജില്‍ അവതരിപ്പിച്ചില്ല) കണ്വാശ്രമത്തിലേക്ക് മടങ്ങുമ്പോള്‍ പൊട്ടിക്കരയുന്ന ഗര്‍ഭിണിയായ ശകുന്തള അരങ്ങില്‍ ഏകയായി നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ വീണു... ഇടവേള ... ഇനി ഒരു അങ്കം കൂടി മാത്രം ബാക്കി.

ഗര്‍ഭിണിയായ ശകുന്തളയ്ക്ക് എന്ത് സംഭവിക്കും എന്ന പിരിമുറുക്കത്തില്‍ കാണികള്‍ ഇരിക്കു മ്പോള്‍ ശാകുന്തളം ഒരു പ്രണയ കാ‍വ്യത്തില്‍ അരങ്ങിലുംഅണിയറയിലും പ്രവര്‍ത്തി ച്ചവരെ ഗോപിസാര്‍ പരിചയപ്പെടുത്തുകയായിരുന്നു. അടുത്ത ഒരങ്കത്തോടെ നാടകം അവസാനിക്കുന്നു എന്ന് ഗോപിസാറിന്റെ അനൌണ്‍‌സ്‌മെന്റിനോടൊപ്പം ബെല്‍ അടിക്കുകയും വെളിച്ചങ്ങള്‍ അണയുകയും കര്‍ട്ടന്‍ പൊങ്ങുകയും ചെയ്തു. മുക്കുവന്‍ കൊണ്ടു വന്ന മുദ്രമോതിരം കണ്ട് വെളിവു‌വീണ ദുഷ്യന്തന്‍ ഒരു വിരഹഗാനം പാടിത്തുടങ്ങി. സമയം പതിനൊന്ന് മണികഴിഞ്ഞിരുന്നു. രാത്രിയില്‍ഏഴുമണിക്കും പത്തുമണിക്കും ഇടയ്ക്ക് രണ്ടു പ്രാവിശ്യം വെട്ടിവിഴുങ്ങുന്ന ചന്ദ്രു എന്ന ചന്ദ്രഹാസന്‍ ശകുന്തളയുടെ വേഷത്തിലിരുന്ന് ഗ്രീന്‍‌റൂമിലിരുന്ന് പൊട്ടിക്കരഞ്ഞു. ദുഷ്യന്തന്റെ വിരഹഗാനം കേട്ടതുകൊണ്ടല്ല കരച്ചില്‍ വിശപ്പിന്റെ ഗാനം വയറ്റില്‍ നിന്ന് കേട്ടാണ് ശകുന്തളയ്ക്ക് കരച്ചില്‍ വന്നത്.മുടിഞ്ഞ നാടകം അവസാനിച്ചാല്‍ വീട്ടില്‍പ്പോയി പത്തുപ്ലേറ്റ് ചേറുതട്ടാമായിരുന്നു. ആരുടയോ മൊബൈലില്‍ നിന്ന് ഐഡിയായുടെ മ്യൂസിക് കേട്ടതും ചന്ദ്രുവിനൊരു ഐഡിയകിട്ടി. വിശപ്പ് ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം തന്റെ കൈയ്യില്‍ തന്നെയുണ്ടല്ലോ.. ചന്ദ്രു ബ്ലൌസിന്റെ കുടുക്കുകള്‍അഴിച്ച് ബന്ന് ഓരോന്നായി തിന്നു. വിശപ്പിന് ഒരു ശമനം വന്നപ്പോഴേക്കും ആറ് ബന്നും ചന്ദ്രുവിന്റെ വയറ്റില്‍ എത്തിയിരുന്നു.

വേദിയില്‍ ദേവാസുരയുദ്ധം പൊടിപൊടിക്കുകയാണ്. ദുഷ്യന്തന്‍ ദേവന്മാര്‍ക്കുവേണ്ടി അസുരന്മാരെകൊന്നൊടുക്കി വിജയി ആയി. ദേവലോകത്തുനിന്ന് ദുഷ്യന്തന്‍ തിരിച്ചു വരുമ്പോള്‍ കശ്യപാശ്രമത്തില്‍ സിംഹക്കുട്ടിയുടെ പല്ലെണ്ണുന്ന സര്‍വ്വമദനെ കാണുകയും കുട്ടിയോട്കാര്യങ്ങള്‍ ചോദിക്കുന്ന ദുഷ്യന്തന്‍ തന്റെ മകനെ തിരിച്ചറിയുകയും ശകുന്തളയെ കെട്ടിപ്പിടിച്ച് ആനന്ദം പ്രകടിപ്പിച്ച് ഇരുവരേയും കൊണ്ട് കൊട്ടാരത്തിലേക്ക് പോവുമ്പോള്‍ നാടകം അവസാനിക്കുകയാണ്. ദുഷ്യന്തന്‍ ദേവലോകത്ത് നിന്ന് തിരിച്ച് കശ്യപാശ്രമ ത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ദുഷ്യന്തന്‍ സര്‍വ്വമദനെ കാണുകയും സര്‍വ്വമദന്‍ അമ്മയായ ശകുന്തളയെ വിളിക്കുകയും ചെയ്യാന്‍ ഇനി രണ്ടരമിനിട്ടുകൂടിമാത്രം. രണ്ടരമിനിട്ടിനുള്ളില്‍ തിന്നുപോയ മുലയെ തിരികെവയ്ക്കുന്നത് എങ്ങനെയാണ് ?

ആധുനിക നാടകമോ മറ്റോ ആണങ്കില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന് ഓപ്പറേഷന്‍ നടത്തി യന്ന് പറഞ്ഞാല്‍ ആളുകള്‍ സെന്റി ആവുകയും നാടകം ഡ്യൂപ്പര്‍ ആവുകയും ചെയ്യുമാ യിരുന്നു. പുണ്യപുരാണ നാടകത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന് ഓപ്പറേഷന്‍ നടത്തി യന്നങ്ങാണം പറഞ്ഞാല്‍ ഇതുവരെകൈയടിച്ച കാണികള്‍ തങ്ങളുടെ മേല്‍ കൈകൊണ്ട് അടിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞരംഗം വരെ നിറഞ്ഞ മാറിടവുമായി തകര്‍ത്തഭിനയിച്ച ശകുന്തള അവസാന രംഗത്ത് മുലയില്ലാതെ സ്‌റ്റേജില്‍ ചെന്നാല്‍ കാണികള്‍ കൂവുമെന്ന് ഉറപ്പാണ്. നാലു ബന്ന് തിന്നാല്‍ മതിയായിരുന്നു. തിന്നുപോയ ബന്നിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ദുഷ്യന്തന്‍ സര്‍വ്വമദനെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഇനി ശകുന്തള രംഗത്തെത്തി യാല്‍ മതി.രണ്ടു മുലകള്‍ക്കുവേണ്ടി ശകുന്തള ഗ്രീന്‍റൂമില്‍ കണ്ണുകള്‍ പരതി. ഐഡിയ ...!!!!

തന്റെ മകനെത്തിരിച്ചറിഞ്ഞ ദുഷ്യന്തന്‍ സര്‍വ്വമദനെ കെട്ടിപ്പിടിച്ച് കരഞ്ഞു. “അമ്മേ..” എന്ന് സര്‍വ്വമദന്‍ വിളിച്ചതും ശകുന്തള സ്റ്റേജില്‍ എത്തി.നിറഞ്ഞ മാറിടവുമായി യൌവന നിറവില്‍ വേദിയില്‍ എത്തിയ ശകുന്തളയെകണ്ട് കാണികള്‍ ആര്‍ത്തു. ദുഷ്യന്തന്‍ പോലും അന്തം വിട്ടു. ഇത് ചന്ദ്രു തന്നെയല്ലേ? മൂന്ന് ബന്നിന്റെ വലുപ്പമല്ല നെഞ്ചത്ത്. ദുഷ്യന്തനെ കണ്ട് ശകുന്തള പൊട്ടിക്കരഞ്ഞു. ദുഷ്യന്ത്യന്‍ മകനെവിട്ട് ശകുന്തളയുടെഅടുത്തേക്ക് ചെന്നു. കാണികള്‍ വീര്‍പ്പടക്കി. ദുഷ്യന്തന്‍ ശകുന്തളയുടെ നേരെ കരങ്ങള്‍ നീട്ടി. ബായ്ക്ക്ഗ്രൌണ്ട് മ്യൂസിക്കിന്റെ ശബ്ദ്ദത്തില്‍ശകുന്തള ദുഷ്യന്തനോട് അടക്കം പറഞ്ഞു. “ചെറുകെ കെട്ടിപ്പിടിച്ചാല്‍ മതി അല്ലങ്കില്‍ പ്രശ്നമാകും” ഹൈസെന്‍സിറ്റീവായ മൈക്രോഫോണ്‍
നാടകത്തിലില്ലാത്ത ആ ഡയലോഗ് മാത്രം ഒരു മൂളച്ചയും ഇല്ലാതെ എക്കോയാക്കി ഉത്സവ പ്പറമ്പില്‍ എത്തിച്ചു. സംവിധായകനും അണിയറക്കാരുംഞെട്ടി. എന്തോ സംഭവിച്ചിരിക്കു ന്നു. കാണികളുടെ പിരിമുറുക്കത്തിന് അവസാനമൊരുക്കി ദുഷ്യന്തന്‍ ശകുന്തളയെ തന്റെ കരവലയത്തിനുള്ളിലാക്കിനെഞ്ചോട് ചേര്‍ത്തു. കാണികളുടെ കൈയ്യടിയില്‍ ആവേശം കൊണ്ട ദുഷ്യന്തന്‍ ശകുന്തളയെ അതിശക്തമായി തന്നിലേക്ക് ചേര്‍ത്തതും ദുഷ്യന്തന്‍നില വിളിയോടെ ചോര ഒഴുകുന്ന നെഞ്ച് പൊത്തി സ്റ്റേജിലേക്ക് വീണു. നാടകത്തിലില്ലാത്ത രംഗം കണ്ട് സംവിധായകനും സൌഹൃദയം ക്ലബഗംങ്ങളും അന്തിച്ചു. കര്‍ട്ടന്‍ വലിക്കുന്ന വന്റെ കൈയ്യില്‍ നിന്ന് കര്‍ട്ടന്റെ കയര്‍ അറിയാതെ അയഞ്ഞു. കര്‍ട്ടന്‍ വീണു. കൈയ്യടിയോടെകാണികള്‍ നാടകപ്പറമ്പ് വിട്ടു. ക്ലബുകാര്‍ സ്റ്റേജിലേക്ക് ഓടിക്കയറി.

********************************
സര്‍ക്കാര്‍ ആശുപത്രിയിലെ നാലാം വാര്‍ഡിലെ ഇരുപത്തൊന്നാം ബെഡില്‍ നെഞ്ചിലെ മുറിവിന്റെ വേദനയുമായി ദുഷ്യന്തന്‍ എന്ന തരകന്‍ കിടന്നു.ചുറ്റും കൂടിനില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ ചന്ദ്രുവുണ്ടോ എന്ന് തരകന്‍ നോക്കി. ചന്ദ്രുവും കൂട്ടത്തില്‍ ഉണ്ട്. എന്നോടിതു വേണമായിരുന്നോ എന്ന ഭാവത്തീല്‍ തരകന്‍ ചന്ദ്രുവിനെ നോക്കി. എന്താണ് സംഭവിച്ചതെന്ന് ചന്ദ്രു പറഞ്ഞു. മുലയ്ക്ക് പറ്റിയ സാധനം എന്തെങ്കിലും ഉണ്ടോ എന്ന്
നോക്കിയപ്പോഴാണ് മേക്കപ്പ് പൌഡറുകള്‍ എടുത്ത ചിരട്ട കണ്ടത്. അതില്‍ നിന്ന് നല്ല രണ്ട് ചിരട്ട എടുത്ത് ഫിറ്റ് ചെയ്താണ് സ്റ്റേജില്‍ കയറിയത്.ചെറുകെ കെട്ടിപ്പിടിച്ചാല്‍ മതിയന്ന് ചന്ദ്രുപറഞ്ഞത് തരകന്‍ കേട്ടു എങ്കിലും ആവേശത്തീല്‍ കെട്ടിപ്പിടുത്തത്തീന്റെ ശക്തിയങ്ങ് കൂടിപ്പോയതാണ്.നായകന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് നാട്ടുകാര്‍ അറിയാ ത്തിടത്തോളം കാലം ‘ശാകുന്തളം ഒരു പ്രണയ കാ‍വ്യം‘ ഒരു ദുരന്ത കാവ്യം ആകാതെ നിലനില്‍ക്കും. നായകന്റെ മുറിവുകള്‍ സുഖപ്പെടുന്ന അന്ന് അടുത്ത നാടക ത്തിന്റെ റിഹേഴ്‌സല്‍ ആരംഭിക്കും. അതുവരെ എനിക്കും നിങ്ങള്‍ക്കും അല്പം നീണ്ട ഇടവേള !!!!!
: :: ::