Monday, March 4, 2013

ലേറ്റായി വന്ന ഉരുളി !!!

പെണ്ണുകാണലും കഴിഞ്ഞു..കല്യണവും കഴിഞ്ഞു...വിരുന്നും കഴിഞ്ഞു.
നമ്മളു ഉറങ്ങിയാലും ഇല്ലങ്കിലും കരഞ്ഞാലും സന്തോഷിച്ചാലും നിന്നാലും ഉറങ്ങിയാലും ദിവസങ്ങൾ നമ്മളെ കാത്ത് നിൽക്കില്ലല്ലോ....
അങ്ങനെ വർഷങ്ങൾ ഓരോന്നായി കഴിഞ്ഞു...
എല്ലാവരും ചോദിക്കാൻ തുടങ്ങി വിശേഷം ഒന്നും ആയില്ലേ
അപ്പോഴാണ് ഞങ്ങളും ചിന്തിച്ചത് വിശേഷം എന്തങ്കിലും വേണ്ടേ...
വേണം..വേണം... നമ്മളു വിചാരിച്ചൽ മാത്രം പോരായല്ലോ...
ആ ശശികുമാരണ്ണൻ എന്തു കണ്ടിട്ടാണോ ഞാനുൾപ്പെടെയുള്ള ആണുങ്ങൾക്ക് സ്പേം ഇഞ്ചക്റ്റ് ചെയ്യാൻ പത്തുമിനിട്ട് മതി പിന്നെ പത്തുമാസം അനുഭവിക്കേണ്ടത് പെണ്ണുങ്ങളാണന്ന് പറഞ്ഞത്?
ഇവിടെ പത്തുമിനിട്ട് ഇടവിട്ട് ഇഞ്ചക്റ്റ് ചെയ്തിട്ടും നോ ഫലം!!!
ലങ്ങേരു സ്ത്രിയുടെ ശത്രുവോ പുരുഷന്റെ ശത്രുവോ?
ഇനി എല്ലാം ഈശ്വരൻ തന്നെ!!!

ഒരു ദിവസം ഉച്ചയ്ക്ക് ഈശ്വരനെ ധ്യാനിച്ച് ഇരിക്കുമ്പോഴാണ് ഒരു കാക്കാത്തി വന്നത്. അരുമയാന പയ്യൻ,ഭാര്യ സുന്ദരി,ഭാര്യയും ഭർത്താവും പാർവ്വതിയും ശിവനും മാതിരി എന്നൊക്കെ പറഞ്ഞപ്പോൾ ഞാനൽപ്പം പൊങ്ങി. അവളാണങ്കിൽ റെഷൻ കടയിൽ നിന്ന് വാന്ങിയ നീലമണ്ണണ്ണ മണ്ണണ്ണവിളക്കിൽ ഒഴിഞ്ഞു കൊണ്ടിരിക്കുവായിരുന്നു. സുന്ദരി എന്ന വാക്ക് കേട്ടതും അവൾ മണ്ണണ്ണ വിളക്കുമായി വന്നു. അവളെ കണ്ടതും കാക്കാത്തി അവളുടേ നേരെയായി.
മോൾ ഈ ഭവനത്തിൽ വിളക്കാണ്. മോടെ മുഖത്ത് സൂര്യപ്രകാശം മാതിരി.

ഇവരു പറന്ഞതിൽ വിളക്ക്  എന്നുള്ളതുമാത്രമേ അവൾക്ക് മനസിലാകാൻ വഴിയുള്ളു. ഉടനെ അവൾ പറഞ്ഞു.
"ഇത് ഞങ്ങടെ വിളക്കാ..." .

"മോളേ വിശക്കുന്നു , ചോറ് വെന്തങ്കിൽ ഈ കാക്കാത്തിക്ക് ഇച്ചിരി ചോറ് താ"
കാക്കാത്തി പറഞ്ഞു. ചോർ കൊടുത്തത് കഴിച്ചു കഴിഞ്ഞപ്പോൾ അവർക്ക് കൊച്ചുപിള്ളാരുടെ ഉടുപ്പങ്ങാണം ഉണ്ടങ്കിൽ ഉടുപ്പ് കൊടുക്കാൻ. ഇവിടെ പിള്ളാരുടെ ഉടുപ്പൊന്നും ഇല്ലന്ന് പറഞ്ഞപ്പോൾ അവർക്ക് സങ്കടം!! അവരുടെ നാട്ടിൽ ഒരമ്പലം ഉണ്ടന്നും അവിടെ ഉരുളി കമഴ്ത്തിയാൽ പിള്ളാരുണ്ടാവുമെന്നും അവരു പറഞ്ഞു. ഞങ്ങക്ക് ഇവിടെ നിന്ന് അവിടെവരെ പോകാനുള്ള ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഉരുളിയുടെ കാശായി ഒരു 5000 രൂപ കൊടുത്തൽ അവരു തന്നെ ഉരുളി കമിഴ്ത്ത് വച്ചോളാം എന്നുള്ള ഒരു  ഓഫറും തന്നു.... ഒന്നും വേണ്ടമ്മച്ചി എന്ന് പറഞ്ഞ് അവരെ സന്തോഷത്തോടെ രണ്ടു രൂപ കൊടൂത്ത് യാത്രയാക്കി.

അന്ന് രാത്രി....
ഞാനൊരു ഭീകര സ്വപ്നത്തിൽ ഡ്രാക്കുളയെ പിടിക്കാനയി ഡ്രാക്കുള കോട്ടയിൽ ചെന്ന് നിൽക്കുകയായിരുന്നു.
"ധൈര്യമുണ്ടങ്കിൽ കോട്ടയിൽ ഒളിച്ചിരിക്കാതെ ഇറന്ങിവാടാ ഡ്രാക്കുളേ" എന്ന് ഞാൻ കോട്ടവാതിക്കൽ നിന്ന് ഡ്രാക്കുവിനെ വെല്ലു വിളിക്കുകയാണ്.വെല്ലുവിളി കേട്ടിട്ടും ഡ്രാക്ക് ഇറങ്ങിവന്നില്ല. ഡ്രാക്കുവിന്റെ അനക്കമൊന്നും കേട്ടില്ല.കുറച്ച് നേരം കഴിഞ്ഞപ്പോൾ പുറകീന്ന് ആരോ തോണ്ടൂന്നതുപോലെ. ഡ്രാക്കുള തന്നെ. എന്റെ വെല്ലുവിളി കേട്ട് പേടിച്ച് കൊട്ടയുടെ പുറകുവശത്തൂടെ ഓടിയിട്ട് പിന്നീന്ന് പേടിപ്പിക്കാൻ വന്നേക്കുവാണ്.
"പുറകീന്ന് പേടിപ്പിച്ചാൽ ഞാൻ പേടിക്കിലടാ ഡ്രക്കുളേ" എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു. 

"ഉറക്കത്തിൽ എന്തോക്കയാ കിടന്ന് പറയുന്നത്?" എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് കണ്ണ് തുറന്നത്. കട്ടിലിൽ അവൾ എഴുന്നേറ്റിരിക്കുന്നു. ഹൊ! ഇവളായിരുന്നോ പുറകീന്ന് തോണ്ടിയത്. ഡ്രാക്കുളയെ കാലുമടക്കി തൊഴിക്കാഞ്ഞത് ഭാഗ്യമായി.

"എന്തോന്നാ..ഈ പാതിരായ്ക്ക് എഴുന്നേറ്റിരിക്കുന്നത്?" ഞാൻ അവളോട് ചോദിച്ചു.
"നമുക്കൊന്ന് കമത്തിയാലോ?" അവൾ.
"ഈ പാതിരാത്രിയിലോ?" ഞാൻ.
"നാളെ രാവിലെ കമത്തിയാലും മതി" അവൾ.
"അല്ല, നീ എന്തോന്നാ ഈ പറയുന്നത്?" ഞാൻ.
"ഇന്ന് രാവിലെ വന്ന ആ ചേച്ചി പറഞ്ഞില്ലേ, അങ്ങ് ദൂരെപ്പോയി ഏതാണ്ട് കമത്തുന്ന കാര്യം" അവൾ
"ശരി...നീ ഇപ്പോൽ കിടന്നുറങ്ങ്.. നമുക്ക് രാവിലെ പറയാം"
ഞാൻ വീണ്ടും ഡ്രാക്കുവിനെ പിടിക്കാനായി സ്വപ്നത്തിലേക്ക് കയറി.

പിറ്റേന്ന് രാവിലെ ചായയുമായി വന്ന ഉടനെ അവൾ വീണ്ടും ചോദിച്ചു.
"കമത്താൻ എപ്പോഴാ പോകുന്നത്?"
"നമുക്കൊരു ദിവസം പോകാം" ഞാൻ പറഞ്ഞു.

ഈ ദൈവങ്ങൾക്ക് എന്തിനാണാവോ ഇത്രയും ഉരുളി. വല്ല മൺചട്ടിയോ കലവും ഒക്കെ പോരേ.. അറ്റ്ലീസ്റ്റ് ഒരു ചീനചട്ടികൊണ്ടെങ്കിലും തൃപ്തിപ്പെട്ടുകൂടെ? ഒരു ഓട്ടുരുളിക്ക് എങ്ങനെപോയാലും പത്താറായിരം രൂപയാകും. ദൈവത്തെ കാണാൻ പറ്റുവായിരുന്നെങ്കിൽ അലൂമിനിയം ഉരുളിപോരേ എന്ന് ചോദിക്കാമായിരുന്നു. കുട്ടകം കമത്തിയാൽ ദൈവം പ്രസാദിക്കുമോ? അസ്ഥിവാരം തെളിഞ്ഞ പത്തായപ്പുരയിൽ നെല്ല് പുഴുങ്ങിയിരുന്ന ഒരു കുട്ടകം കിടപ്പുണ്ട്. ആ കുട്ടകം അങ്ങ് കൊണ്ടുപോയി കമത്തിയാലോ? കുട്ടകം വേണ്ട ഉരുളി തന്നെ മതിയന്ന് അവൾക്ക് നിർബന്ധം. മണ്ടപോയ തെങ്ങ് നിൽക്കുന്ന അഞ്ച്സെന്റ് സ്ഥലം ബാങ്കിൽ കാണിച്ച് പതിനായിരം രൂപ കാർഷിക വായ്പ എടൂത്ത് ഓട്ടുരുളിക്ക് ഓർഡർ കൊടുക്കാനായി മാന്നാർക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഒരുത്തൻ പറഞ്ഞത് ഓൺലൈൻവഴി ബുക്ക് ചെയതാൽ ഉരുളിക്ക് ആയിരം രൂപ ലാഭം കിട്ടൂമെന്ന്. ഉരുളി കിട്ടൂമ്പോള്‍ കാശ് കൊടുത്താൽ മതി. ഒർഡർ കൊടുത്ത ഉരുളിയും കാത്ത് ഞാൻ ഇരുന്നു.

ഉരുളി വരുന്ന സമയം കൊണ്ട് അവളുടെ വീട് വരെ പോയിട്ട് വരാമെന്ന് അവൾക്ക് നിർബന്ധം. ഉരുളി കമഴ്ത്തികഴിഞ്ഞാൽ പിന്നെ വീട്ടിലൊന്നും പോകാൻ പറ്റില്ലല്ലോ?യാത്ര ഒഴിവാക്കേണ്ട സമയം അല്ലേ? ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. ഏഴെട്ടുമാസം കഴിഞ്ഞ് നാട്ടിൽ വന്ന പെണ്ണിന്റെ വിശേഷം അന്വേഷിക്കാനായി ആൾക്കാർ വന്നു. പ്രത്യേകിച്ചൊരു വിശേഷവും ഇല്ലാന്ന് കണ്ടുടനെ കോഴിക്കുഞ്ഞ് വിതരണത്തിൽ കോഴിക്കുഞ്ഞിനെ വാന്ങാനായി വന്ന് കോഴിക്കുഞ്ഞിനെ കിട്ടാതെ തിരികെ പോകുമ്പോള് സർക്കാരിനെയും വാർഡ് അംഗത്തേയും കുറ്റം പറയുന്ന അയൽക്കൂട്ട അംഗങ്ങളെപോലെ വിശേഷം തിരക്കാൻ വന്നവർ പിരിഞ്ഞു പോയി.

മാസം രണ്ട് കഴിഞ്ഞിട്ടൂം ഓർഡർ കൊടുത്ത ഉരുളി വന്നില്ല. എവിടെ ഉരുളി എന്ന് ചോദിച്ചാൽ അച്ച് പൊട്ടിപ്പോയി,ഓട് ശരിക്ക് ഉരുകിയില്ല, അച്ചിലൊഴിച്ചപ്പോൾ ഓട് വെളിയിൽ പോയി, കപ്പലു സമരം ,കണ്ടയ്നർ വഴിയിൽ കിടക്കുകയാണ് എന്ന് നൂറു കൂട്ടം കാരണങ്ങൾ. ചേട്ടന്റെ ഉരുളി അടുത്ത ആഴ്ച കിട്ടും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അവന്മാർ ഫോണ്‍ വെയ്ക്കും. ചേട്ടന്റെ ഉരുളി നാളെ കിട്ടൂം, കാശ് എടുത്ത് വെച്ചേക്ക് എന്ന് അവന്മാർ വിളിച്ച് പറഞ്ഞ ദിവസം ഉരുളി വരുന്ന കാര്യം അവളോട് പറയാം എന്ന് വിചാരിച്ച് വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച!!! ഒരു പേപ്പറിൽ കുറേ സംഖ്യകൾ എഴുതി അവൾ വെട്ടിക്കളിക്കുന്നു.. ഇടയ്ക്കിടെ മൊബൈലിൽ നോക്കുന്നു. മുന്നിൽ മൂന്നാലു കലണ്ടർ ഇട്ടിട്ടുണ്ട്. അവയിൽ ഓരോന്നിലും മാറിമാറി അവൾ നോക്കുന്നു.

കർത്താവേ കൈവിട്ടു പോയോ? ഉരുളി കിട്ടാതെ ഇവൾക്കെന്തെങ്കിലും കുഴപ്പം പറ്റിയോ? ഞാൻ വളുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടിട്ടും കണ്ട ഭാവം കാണിക്കാതെ മൊബൈലിലെ കലണ്ടർ ആപ്ലിക്കേഷനിൽ ആരോ കീ വെച്ച് മുന്നോട്ടൂം പുറകോട്ടും തീയതി ഓടിച്ച് കളിക്കുകയാണ്.
"എന്താ" ഞാൻ ചോദിച്ചു.
"എന്റെ ഡേറ്റ് ഇതുവരെ വന്നില്ല" അവൾ പറഞ്ഞു. അവളുടെ സംസാരത്തിനു എന്തോ കുഴപ്പം. അവൾ പറയുമ്പോൾ അവളുടെ മുഖത്ത് ചിരി. ആവശ്യമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നതാണല്ലോ ലക്ഷണം!! ഉരുളി പറഞ്ഞ ഡേറ്റിൽ വന്നില്ലന്നാണോ ഇവൾ ഉദ്ദേശിക്കുന്നത്?

ഞാൻ അവളുടെ കൈയ്യിൽ നിന്ന് മൊബൈൽ വാന്ങി നോക്കി. കലണ്ടറിൽ എല്ലാ തീയതിയും ഉണ്ട്. കാര്യങ്ങൾ നയപരമായ രീതിയിൽ കൈകാര്യം ചെയ്യണം.
"സോഫ്റ്റ്‌വെയറിനെ എന്തെങ്കിലും കുഴപ്പം പറ്റിയതുകൊണ്ടായിരിക്കണം ഡേറ്റ് വരാത്തത്. നമുക്ക് വൈകിട്ട് കടയിൽ കൊടുത്ത് സോഫ്റ്റ്‌വെയര്‍ മാറ്റാം" ഞാൻ പറഞ്ഞു

ഞാൻ മൊബൈൽ എടുത്തപ്പോൾ അവൾ നോട്ടം കലണ്ടറിലേക്കാക്കി. ഞാൻ പറയുന്നത് അവൾ കേൾക്കുന്നില്ലന്ന് തോന്നി.
"എനിക്കീ മാസം ഡേറ്റ് ആയില്ല,സമയം കഴിഞ്ഞു.. രണ്ടോ മൂന്നോ ദിവസം ലേറ്റായാലും ഇത്രയും ഡെയിസ് ലേറ്റാവത്തില്ല" അവൾ വീണ്ടും പറഞ്ഞു.

കർത്താവേ ഇത് അതു തന്നെ. ഉരുളി ലേറ്റായതിന്റെ പ്രശ്നം തന്നെ. ഉരുളി നാളെ എത്തും എന്ന് ഞാനിടയ്ക്ക് പറഞ്ഞത് അവൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. മനസിലെ പ്രതീക്ഷകൾക്ക് താമസം വരുമ്പോൽ ചിലർ ഇങ്ങനെയൊക്കെ പെരുമാറുമയിരിക്കും....

"എനിക്കൊരു ഡൗണ്ട്" അവൾ പറഞ്ഞു.

"അതെ.. എനിക്കും ഡൗട്ട് ഉണ്ട്...തുടക്കത്തിൽ തന്നെ ഡോക്ടരെ കാണിച്ചാൽ.."ഞാൻ ഇടയ്ക്ക് നിർത്തി.

രോഗിക്ക് തന്റെ രോഗത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുന്നുണ്ടങ്കിൽ ചികിത്സ പെട്ടന്ന് ഫലിക്കുമെന്നല്ലേ?

"നമുക്ക് പോയി ഒരു ഡോക്ടറെ കാണിച്ചാലോ?"ഞാൻ ചോദിച്ചു.

"നമുക്ക് തന്നെ ആദ്യം നോക്കാം..പിന്നെ ഡോക്ടറെ കാണിച്ചാൽ മതി" അവൾ.

"ഇതിനൊക്കെ സ്വയം ചികിത്സ ആപത്താ" ഞാൻ പറഞ്ഞു.

"നമുക്കാദ്യം യൂറിൻ ടെസ്റ്റ് ചെയ്ത് നോക്കാം.. എന്നിട്ട് മതി ഡോക്ടർ" അവൾ പറഞ്ഞു..

കർത്താവേ ഇവൾ എന്തിനുള്ള പരിപാടിയാണ്. അസുഖം തിരിച്ചറിഞ്ഞിട്ടൂം ഡോക്ടറെ പിന്നെ കാണാമെന്ന്..... പക്ഷേ അവളുടെ ചിരി നാണത്തിന്റെ ചിരിയാണന്ന് എനിക്ക് പിന്നീട് മനസിലായി.

ഉരുളി കമിഴ്ത്തിയിട്ട് നോക്കാനെന്ന് പറഞ്ഞ് വാന്ങിയ 'പ്രെഗ് വ്യു' കിറ്റ് അവൾ എടുത്തുകൊണ്ട് വന്നു. കവർ പൊട്ടിച്ച് അതിൽ നിന്നുള്ള ഫില്ലര്‍ ഉപയോഗിച്ച് കിറ്റിലെ ഡിവൈസിലെ സാമ്പിൾ കിണറിൽ മൂന്നു യൂറിൻതുള്ളി ഇറ്റിച്ചു. കെമസ്ട്രി ലാനിൽ കോണിക്കൽ ഫ്ലാസ്ക്കിൽ ആസിഡ് ഒഴിച്ചിട്ട് കളരുമാറുന്നുണ്ടോ എന്നു നോക്കുന്നതുപോലെ ഡിവൈസിൽ തെളിയുന്ന പിങ്ക് ലൈൻ നോക്കി നിന്നു. രണ്ടാമത്തെ പിങ്ക് ലൈൻ തെളിഞ്ഞോ ഇല്ലിയോ?
തെളിഞ്ഞു...
ഇല്ല..
തെളിഞ്ഞു..
തെളിഞ്ഞ് എന്ന് വിചാരിച്ച് നോക്കിയാൽ തെളിഞ്ഞു,തെളിഞ്ഞില്ല എന്ന് വിചാരിച്ച് നോക്കിയാൽ തെളിഞ്ഞില്ല. ഔട്ട് ഡിസിഷൻ ഗ്രൗണ്ട് അമ്പയർ തേർഡ് അമ്പയർക്ക് വിടുന്നതുപോലെ ഞങ്ങളും തീരുമാനം ഡോക്ടർക്ക് വിടാൻ തീരുമാനിച്ചു...

എനിക്ക് എന്നെത്തന്നയും അവളയും അഭിനന്ദിക്കണം എന്നുണ്ടായിരുന്നു. ബാറ്റ് ചെയ്യുന്നവൻ ഔട്ടായി എന്നുള്ള സന്തോഷത്തിൽ ഓടിവന്ന് കൈപിടിച്ച് കുലുക്കുകയും രണ്ട് പെപ്സി അധികത്തിൽ കുടിക്കുകയും ചെയ്തിട്ട് മുന്നാം അമ്പയർ പച്ച ലൈറ്റ് കത്തിച്ചാൽ എന്തോ ചെയ്യും? അതുകൊണ്ട് ഞാൻ അഭിനന്ദനം എന്റെ മനസിൽ തന്നെ വെച്ച് അവളയും കൊണ്ട് ആശുപത്രിക്ക് വിട്ടു. ഡോക്ടർ പച്ച ലൈറ്റ് കത്തിച്ചിട്ട് മതി ആഘോഷപ്രകടനങ്ങൾ.....

ടിക്കറ്റെടുത്ത് ഡോക്ടറുടെ മുറിയുടെ മുന്നിൽ ചെന്നിരുന്നു. പലവലുപ്പത്തിലുള്ളവയറുള്ളവർ. ഭാരപ്പെട്ട് അകത്തെക്ക് കയറിപ്പോകുന്നവർ ഇറങ്ങിവരുമ്പോൾ മുഖത്ത് സന്തോഷം തന്നെ. അവളുടെ പേര് വിളിച്ചപ്പോൾ ഞാനും അവളുടെ കൂടെ അകത്തേക്ക് കയറാനായി വാതിക്കൽ എത്തിയതും നേഴ്സ് പറഞ്ഞു
"ആണുങ്ങൾക്ക് അകത്തേക്ക് പെർമിഷൻ ഇല്ല.." . വെറുതയല്ല ഞാൻ അവളുടെ കൂടെ അകത്തേക്ക് കയറായി ചെന്നപ്പോള്‍ വെളിയിലിരുന്ന പെണ്ണുങ്ങൾ ചിരിച്ചത്...

വേറെഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാനെന്റെ കൈവിരലിലെ നഖം കടിച്ച് സമയം കളഞ്ഞു. എന്നെപ്പോലെ വേറെ ഒരുത്തനും അടുത്തിരിപ്പുണ്ട്. അവൻ ഏതായാലും എന്നെപ്പോലെ നഖം കടിക്കുന്നില്ല. മൊബൈലിൽ ഏതോ ഫ്ലറ്റ് ബുക്കിമ്ങ് സൈറ്റ് തുറന്ന് ഇരിക്കുവാണ്... കണ്ടിട്ട് വെളിയിൽ നിന്നങ്ങാട്ട് വന്നയാളാണന്ന് തോന്നുന്നു
"ഇത് ഏതാ മാസം" അയാൾ
"ഇത് നവംബർ" ഞാൻ പറഞ്ഞു
"അതല്ല ഞാൻ ചോദിച്ചത്.. ഇത് എത്രാ മാസമാണന്ന്" അയാൾ

"പതിനൊന്നാം മാസം" ഞാൻ പറഞ്ഞു..
"പതിനൊന്നാം മാസമോ? അത്രയൊക്കെ ആവുമോ?..എന്റെ ഭാര്യയ്ക്ക് ഇത് പത്താ.. മറ്റെന്നാളാ ഡേറ്റ്... നാളെ ഓപ്പറെഷൻ ചെയ്യാമോ എന്ന് ചോദിക്കാൻ വന്നതാ... എനിക്ക് മറ്റന്നാൾ തിരിച്ചു പോകണം.. അറബിയാണങ്കിൽ അവിടെനിന്ന് വിളിയോട് വിളിയാ...ഞാനില്ലാതെ അവിടെയൊന്നും നടക്കില്ല് " അയാൾ. ഞാൻ ഒന്നും ചോദിക്കാതെ തന്നെ അയാൾ എന്തക്കയോ പറയുന്നു

"ശരിയാടോ... നീ ചെന്നിട്ട് വേണം ഒട്ടകത്തെ കറക്കാൻ" ഞാൻ മനസിൽ പറഞ്ഞു....

അയാൾ കൂടുതൽ പറയുന്നതിനു മുമ്പ് ഡോക്ടറെ കണ്ടിട്ട് അവൾ വന്നു.
"എന്തായി" ഞാൻ ചോദിച്ചു.
"യൂറിൻ ടെസ്റ്റ് ചെയ്യണം"

യൂറിൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട്, പച്ച ലൈറ്റാണൊ ചുവന്ന ലൈറ്റാണോ മൂന്നാം അമ്പയർ കത്തിക്കുന്നത് എന്ന് സ്ക്രീനിലേക്ക് നോക്കി നിൽക്കുന്ന ബാറ്റ്സ്മാരെപ്പോലെ ഞങ്ങൾ റിസ്ൽട്ടും വരുന്നതും കാത്ത് ലാബിന്റെ മുന്നിൽ ഇരുന്നു.

അവസാനം റിസൽട്ട് വന്നു..
പോസിറ്റീവ്!!!!

ആശുപത്രിയുടെ പടി ഇറങ്ങിയപ്പോൾ അവൾ പതിവുപോലെ ഒരു പടിവിട്ട് രണ്ടാം പടിയിലേക്ക് കാലെടുത്ത് വെച്ചു.
"സൂക്ഷിച്ച് ഓരോ പടിയും ഇറങ്ങ്" ഞാൻ അവളോട് പറഞ്ഞിട്ട് ചുറ്റും നോക്കി. ഞാൻ പറയുന്നത് ആരെങ്കിലും കേട്ടോ.
ഇല്ല ... ഭാഗ്യം.. ആരും കേട്ടീല്ല...
ആരെങ്കിലും കേട്ടിട്ട് സ്ത്രിവിരുദ്ധ അഭിപ്രായം എന്നെങ്ങാണം പറഞ്ഞ് ഫേസ്ബുക്കിൽ ഇട്ടാലോ??

വീട്ടിൽ ചെന്ന് കയറിയപ്പോൾ ഞങ്ങളയും കാത്ത് ഒരുത്തൻ സിറ്റൗട്ടിൽ ഇരിപ്പുണ്ട്.
5000 രൂപയുടെ ഉരുളിയുമായി !!!

അന്ന് രാത്രിയിൽ ഡ്രാക്കുള പ്രഭുവിന്റെ കോട്ട ചാടിക്കടക്കാൻ നിൽക്കുന്ന എന്നെ അവൾ വീണ്ടും പുറകീന്ന് വിളിച്ചു...
"എന്താ"
"ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?"
"ഇല്ല...പക്ഷേ ഇനിയും ഉരുളി വേണമെന്ന് പറയരുത്..."
"സത്യമായിട്ട് ദേഷ്യപ്പെടില്ലല്ലോ..."
"ഇല്ലന്നേ.. നീ പറ..."
"എനിക്കിച്ചിരി പുളി കൊണ്ടുത്തരുമോ?"
"ഈ പാതിരാത്രിയിലോ?"
"എനിക്കിപ്പം ഒരാഗ്രഹം..ഇച്ചിരി പുളി തിന്നണമെന്ന്"

കർത്താവേ..ഈ പാതിരാത്രിയിൽ ഞാനെവിടെ നിന്ന് പുളി കൊണ്ടു കൊടുക്കും. വീശേഷമായിട്ട് അവളാദ്യമായി ആവശ്യപ്പെട്ട സാദനം!! അതും പാതിരാത്രിയിൽ....

പെട്രോമാക്സും ചാക്കുമായി പാതിരാത്രിയിൽ മാക്രിയെ പിടിക്കാൻ പോകുന്നതുപോലെ , ഭീമൻ സൗഗന്ധിക പുഷ്പം തേടിപ്പോയതുപോലെ ഞാൻ ഒരു ടോർച്ചുമായി ഇറങ്ങി... പുളി തേടി ....
*******************

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :: ഇതെന്റെ ആത്മകഥയിലെ ഭാഗം അല്ല (ലേബൽ നോക്കുക)

9 comments:

Anonymous said...

തകർത്തെടോ തെക്കാടാ.. ഹഹ വായിച്ചു രസിച്ചു.

riyaas said...

രസമായി....ഇഷ്ടപ്പെട്ടു അച്ചായാ....
ച്ചിരി ആൽമകദാംശം ഉണ്ടോന്നൊരു സംശയമുണ്ട്ട്ടാ:)

ഉദയപ്രഭന്‍ said...

injekshan ettu.

ചിറകുള്ള മാലാഖ said...

തെക്കേടാ ഇത് ഏതാ മാസം ?

നല്ലി . . . . . said...

കണ്‍ഗ്രാറ്റ്സ് തെക്കേടാ :-))

Unknown said...

മുത്ത്‌ തെക്കേടന്‍ .. പൊരിച്ചു ..! :)

അനൂപ്‌ said...

congrats മകനേ

Villagemaan/വില്ലേജ്മാന്‍ said...

അടുത്ത ഉരുളിക്ക് സമയമായോ ?

( പൊളിച്ചു ...ട്ടാ! )

sarath said...

hahaha thakarthu

: :: ::