Thursday, March 7, 2013

സ്വപ്നങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണുന്നവൾ

ഇവൾ..
സ്വപ്ന വർഗീസ്...
26 വയസ്
അവിവാഹിത
ജനറൽ നെഴ്സ്
ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി

മസീഘട്ടിലെ ഫാത്തിമ മാതാ പള്ളിയിലേക്ക് അവൾ കയറി വരുമ്പോൾ സമയം രാത്രി ഒൻപതുമണി കഴിഞ്ഞായിരുന്നു. ജനുവരിയിലെ തണൂപ്പിൽ നിന്ന് രക്ഷപെടാനായി അവൾ തലയിൽ കൂടി ഷാൾ ചുറ്റിയിരുന്നു. ധരിച്ചിരിക്കൂന്ന സ്വെറ്ററിനേയും പിന്തള്ളി ശരീരത്തിലെ ഓരോ അണുവിനേയും കുത്തിനോവിച്ചിരുന്നു ജനുവരിയിലെ  തണൂപ്പ്. നിശബ്‌ദ്ദമായ പള്ളിയിലെ അവസാന നിരയിലെ ബഞ്ചിൽ അവൾ ഇരുന്നു.അവൾ ആ നിശബ്‌ദ്ദതയെ പ്രണയിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളം ആയിരുന്നു. .ആ നിശബ്‌ദ്ദതയിൽ ആയിരുന്നു അവൾ ഒരു ദിവസത്തെ ജീവിതം അവസാനിപ്പിച്ചിരുന്നത്. അൾത്താരയിലെ ക്രൂശിതരൂപത്തിലെക്ക് നോക്കി കൈകൾ കൂപ്പി കുരിശ് വരച്ച് അവൾ പോകാനായി എഴുന്നേറ്റു..

"ഇന്ന് എന്നോട് മിണ്ടാതെ പോവുകയാണോ?"

ചോദ്യം തന്നോടു തന്നെ ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. താനല്ലാതെ ഇപ്പോൾ ഈ പള്ളിയിൽ ആരും ഇല്ലല്ലോ? അവൾ ഒന്നും പറയാതെ നിന്നു. കഴിഞ്ഞ മൂന്നു വർഷമായി താൻ കേൾക്കുന്ന ശബ്ദ്ദം..

"എന്നോട് പിണക്കമാണോ?" വീണ്ടും ചോദ്യം. അവൾ ചോദ്യം കേട്ടിടത്തേക്ക് നോക്കി.

അൽഫോൺസാമ്മ. !!
ജപമാലയും കൈയ്യിൽ പിടിച്ച് ചിരിക്കുന്ന മുഖത്തോടെ അല്ഫോൺസാമ്മ!!

"ഞാനെന്തിനാ അല്‍ഫോൺസാമ്മേ പിണന്ങുന്നത്? നമ്മളെപ്പോലെ പാവം പിടിച്ച നേഴ്സുമാർ എന്തിന് പിണങ്ങാനാ" അവൾ പറഞ്ഞു കൊണ്ട് അൽഫോൺസാമ്മയുടെ രൂപത്തിനു മുന്നിൽ ചെന്നു നിന്നു.കഴിഞ്ഞ മൂന്നു വർഷവും അവളുടെ സങ്കടവും കൊച്ചു കൊച്ചു സന്തോഷവും എല്ലാം പറയുന്നത് ആ രൂപത്തോട് ആയിരുന്നു.

"ഇന്നെന്തേ ആശുപത്രിയിൽ വിശേഷങ്ങൾ ഒന്നും നടന്നില്ലേ? എന്നും എന്തെങ്കിലും ഒക്കെ വിശേഷം പറയാതെ പോകാതെയില്ലല്ലോ?" അല്ഫോൺസാമ്മ ചോദിച്ചു.

"ഇന്നും പതിവുപോലെ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങിയ ഓട്ടം തീർന്നപ്പോൾ എട്ടരയായി. എന്നും കേൾക്കുന്ന കുറ്റപ്പെടുത്തൽ ഇന്നും കേട്ടു. അത്രതന്നെ. അതെല്ലാം ഒരൂ ചെവിയിൽ കൂടി കയറി മറ്റേ ചെവിയിൽ കൂടി ഇറങ്ങിപ്പോവുകയും ചെയ്തു... ജീവിതം തീരും വരെ എല്ലാം സഹിക്കുക തന്നെ" അവൾ പറഞ്ഞു.

"ഇന്നെന്തോ സംഭവിച്ചിട്ടൂണ്ടല്ലോ.. ഒന്നുകിൽ ആശുപത്രിയിൽ നിന്ന് ചീത്ത കേട്ടൂ. അല്ലങ്കിൽ വീട്ടിൽ നിന്നു ഫോൺ വന്നു. ഇതിൽ ഏതോ നടന്നത്"

"വീട്ടിൽ നിന്നുള്ള ഫോൺ തന്നെ"

"പതിവു പോലെ കല്യാണലോചനയാണോ?"

"ഹും!!"

"എന്നിട്ടെന്ത് പറഞ്ഞു?"

"എന്തു പറയാൻ.. പറഞ്ഞതെല്ലാം കേട്ടു. വെറുതെ നാട്ടിൽ പോയി ടിക്കറ്റിന്റെ കാശു കണയാമന്നേ ഉള്ളൂ. എല്ലാവർക്കും ബി.എസ്.സിക്കാരെ മതി. ആർക്കും ഡിപ്ലോമക്കാരെ കല്യാണം കഴിക്കാൻ വേണ്ട. അല്ഫോൺസാമ്മയ്ക്ക് എല്ലാം അറിയാമല്ലോ...."അവൾ പകുതിക്ക് വെച്ച് നിർത്തി.

"ഞാനൊന്നും മറന്നിട്ടില്ല... നീ ഇതുവരെ ആറു പ്രാവിശ്യം ചെറുക്കനെ കാണാനായി നാട്ടിൽ പോയി. മൂന്നു പേർ നിന്നെ കാണാൻ ഇങ്ങോട്ട് വന്നു. അതിൽ ഒരാൾ നിന്നെ ഈ പള്ളിയിൽ വന്നാ കണ്ടത്. അന്ന് ഞാനും ഇവിടെ എല്ലാം കണ്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നല്ലോ?"

"എവിടെങ്കിലും നല്ല ജോലികിട്ടി പോയി രക്ഷ്പെടൂമല്ലോ എന്നു കരുതിയാ അച്ചാച്ചനും അമ്മാമയും എന്നെ ലോൺ എടുത്ത് നേഴ്സിംഗിനു വിട്ടത്. ഇനി കല്യാണത്തിനു കൂടി എന്തെങ്കിലും പണയം വെക്കാൻ വീട്ടിൽ ഒന്നും ഇല്ല.. വരുന്ന ആണൂങ്ങൾക്ക് കുറഞ്ഞത് നാലുലക്ഷവും പത്ത് പവനും വേണം. എനിക്കാകെയുള്ളത് മൂന്നു പവനാ. ഇവിടിത്തെ സ്വർണ്ണ ചിട്ടിയിൽനിന്ന് കൂടിയാൽ രണ്ട് പവനും കിട്ടൂം. പിന്നയും അഞ്ച് പവൻ വേണം. പിന്നെ ലക്ഷങ്ങൾ ഒക്കെ ഇപ്പോള്‍ വെറും സ്വപ്നമാ..." അവൾ പറഞ്ഞു

കുറച്ച് കഴിഞ്ഞിട്ടൂം അൽഫോൺസാമ്മ ഒന്നും പറഞ്ഞില്ല.
"എന്തേ,ഒന്നും പറയാത്തത്?" അവൾ ചോദിച്ചു.

"ഞാനെന്ത് പറയാനാ കുട്ടീ, നിന്റെ സങ്കടം ഒക്കെ കാണുമ്പോൾ എനിക്ക് തന്നെ വിഷമം തോന്നാറുണ്ട്. നിന്റെ മുന്നിൽ നിന്ന് എങ്ങനാ കരയുന്നത് എന്ന് കരുതി ഞാൻ കരയാത്തതാ."

"അയ്യേ, അല്ഫോൺസാമ്മ കരയുകയോ? മോശം..മോശം.. എനിക്കറിയാം എന്റെ സങ്കടം എന്നും കേട്ട് കേട്ട് അല്ഫോൺസാമ്മായ്ക്കും മടിത്തിട്ടൂണ്ടാവുമെന്ന്. എന്തു ചെയ്യാം, എനിക്കിവിടെ അല്ലാതെ വേറെ എവിടയും പോയി സങ്കടം പറയാൻ പറ്റാത്തതുകൊണ്ടാ ഇവിടെ തന്നെ വന്ന് സങ്കടം പറയുന്നത്. മുറിയിൽ ചെന്നാൽ എന്നെക്കാൾ സങ്കടം ഉള്ളവരാ അവിടെയുള്ളവർ..." അവൾ പറഞ്ഞിട്ട് അല്ഫോൺസാമ്മയുടെ മുഖത്തെക്ക് നോക്കി. ആ കണ്ണുകളിൽ തിളക്കമുണ്ടോ? കണ്ണുനീരിന്റെ തിളക്കം?

"അയ്യേ,അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ? തുടയ്ക്ക് തുടയ്ക്ക് ആരെങ്കിലും വന്ന് കണ്ടാൽ മോശമാ" അവൾ പറഞ്ഞു.

"നിങ്ങളെപ്പോലെ ഞങ്ങളെപ്പോലെയുള്ള വിശുദ്ധന്മാരുടേയും വാഴത്തപ്പെട്ടവരുടെയും കണ്ണുകൾ നിറയും.എല്ലാവരും പോയിക്കഴിയുമ്പോൾ ഞങ്ങളും കരയും" അല്ഫോൺസാമ്മ പറഞ്ഞു.

"അതു കൊള്ളമല്ലോ? ഞാൻ കരുതിയത് ഞങ്ങളെപ്പോലുള്ളവർക്ക് മാത്രമേ സങ്കടം ഉള്ളന്നാ... ഞാൻ എന്റെ സങ്കടം അല്ഫോൺസാമ്മയുടെ അടുത്ത് വന്ന് പറയും. അല്ഫോൺസാമ്മ സങ്കടം ആരുടെ അടുത്ത് പറയും?" അവൾ ചോദിച്ചു.

അല്ഫോൺസാമ്മ അവളുടെ അടുത്തേക്ക് ഇറങ്ങിവന്നു. "നമുക്ക് അവിടെ ഇരിക്കാം" അല്ഫോൺസാമ്മ പറഞ്ഞു. അവർ രണ്ടു പേരും ഒരു ബഞ്ചിൽ ചെന്നിരുന്നു.

"ഈ പള്ളിയിൽ നിന്ന് എല്ലാവരും പോയിക്കഴിയുമ്പോൾ ഞാനും മിഖായേലും കൂടി ഇവിടെ ഈ ബഞ്ചിൽ വന്നിരിക്കും. എന്നിട്ട് ഞങ്ങൾ എല്ലാവരുടെയും ദൂഃഖങ്ങൾ പറയും." അല്ഫോൺസാമ്മ പറഞ്ഞു. 

സ്വപ്ന അപ്പോഴാണ് മിഖായേൽ മാലാഖയെക്കുറിച്ച് ഓർത്തത്. അവർ ഇരുന്നതിനെ അഞ്ചാറു ബഞ്ചുകൾക്ക് മുന്നിലായി വശത്ത് മിഖായേൽ മാലാഖ നിൽപ്പുണ്ട്.

"ഞങ്ങൾ ദുഃഖങ്ങൾ പറയുമ്പോൾ പരസ്പരം നോക്കി കരയാതിരിക്കാനാണോ നിങ്ങളെ രണ്ടു പേരുടെയും നടുക്ക് രണ്ട് മൂന്ന് മറവുകൾ വെച്ചിരിക്കുന്നത്?" അവൾ ചോദിച്ചു. മീഖായേൽ മാലാഖയുടേയും അല്ഫോൺസാമ്മയുടേയും രൂപങ്ങളുടെ ഇടയിൽ രണ്ട് ഇഷ്ടികകെട്ടുകളുടെ മറവ് ഉണ്ടായിരുന്നു.

"അങ്ങനെ തന്നെ കൂട്ടിക്കോളൂ... " അല്ഫോൺസാമ്മ പറഞ്ഞു.

കുറേ നേരത്തേക്ക് സ്വപ്ന ഒന്നും മിണ്ടിയില്ല. അവൾ അല്ഫോൺസാമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

"എന്താ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത്?" അല്ഫോൺസാമ്മ ചോദിച്ചു..

"പണ്ട് ഞാനെന്റെ അമ്മാമയുടെ മുഖത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുമായിരുന്നു. പണ്ടന്ന് പറഞ്ഞാൽ ഒരു മൂന്നാലു വർഷം മുമ്പ് വരെ..അപ്പോൽ അമ്മാമ എന്റെ തലയിൽ കൂടി കൈകൾ ഓടിക്കും.. എന്റെ തലമുടി അമ്മാമ കൈവിരലുകൽ കൊണ്ട് കൊഠി തരുമായിരുന്നു" അവള്‍ പറഞ്ഞു.

"ഇപ്പോൾ പിന്നെന്താ നോക്കാത്തത്?" അല്ഫോൺസാമ്മ ചോദിച്ചു. സ്വപ്നയുടെ മുഖത്ത് ഒരു ചിരി വിടർന്നു. അതിൽ വേദനയുടെ നനവിണ്ടന്ന് അല്ഫോൺസാമ്മയ്ക്ക് അറിയാമായിരുന്നു..

"ഇപ്പോൾ അമ്മാമയുടെ കണ്ണുകളിലേക്ക് നോക്കിയാൽ ഞങ്ങൾ രണ്ടു പേരും കരഞ്ഞു പോകും. ഇരുപത്താറുവയസ് ആയ ഒരു പെൺകൊച്ചിനെ കെട്ടിച്ച് വിടാൻ കഴീയാത്ത ഒരമ്മയുടെ കണ്ണിൽ കാണുന്ന ആ ദയനീയത എനിക്ക് സഹിക്കാൻ പറ്റില്ല.ഞാനിപ്പോൾ അമ്മാമയുടെ മുഖത്തേക്ക് നോക്കാറില്ല.. അതുകൊണ്ടു കൂടിയാ നാട്ടിൽ പോകാൻ മടിക്കുന്നതും. സ്നേഹിക്കാൻ മനസുള്ള ആരുടെകൂടയും ജീവിക്കാൻ എനിക്ക് സമ്മതമാ. പക്ഷേ അച്ചാച്ചനും അമ്മാമയ്ക്കും എന്നെപ്രതി ഒത്തിരി സ്വപ്നങ്ങൾ ഉണ്ട്.. മോൾ വലിയ ഒരാളായി വരുന്നതും അവളുടെ കല്യാണവും ഒക്കെ അവരുടെ സ്വപ്നത്തിൽ ഉണ്ട്.. അവരുടെ സ്വപ്നങ്ങൾ എന്നിലൂടെ നടക്കുമെന്ന് കരുതിയായിരിക്കും എനിക്കവർ സ്വപ്ന എന്ന് പേരു പോലും ഇട്ടത്"

"എല്ലാം ഭംഗിയായി നടക്കും മോളെ... നിന്റെ അച്ചാച്ചനും അമ്മാമയും സ്വപനങ്ങൾ കണ്ടതുപോലെ എല്ലാം നടക്കും..."അല്ഫോൺസാമ്മ അവളെ ആശ്വസിപ്പിച്ചു.

"അല്ഫോൺസാമ്മയ്ക്ക് അറിയുമോ? ഒരുലക്ഷവും ഒന്നരലക്ഷവും കൊടുത്താൽ ഗൾഫിൽ പോകാൻ പറ്റും. ഞാൻ അത്രയ്ക്ക് എവിടെ നിന്ന് ഉണ്ടാക്കി കൊടുക്കും. അച്ചാച്ചനോട് പറഞ്ഞാൽ അച്ചാച്ചൻ എവിടെ നിന്നെങ്കിലും ഒക്കെ കടം വാന്ങിയാണങ്കിലും പൈസ ഉണ്ടാക്കിത്തരും.. പക്ഷേ ആ ലക്ഷത്തിന്റെ പലിശ അടയ്ക്കുന്നതിനു മുമ്പ് തിരിച്ച് വരേണ്ടിവന്നാലോ? അല്ഫോൺസാമ്മയ്ക്ക് അറിയാമോ,എന്റെ റൂമിന്റെ അടുത്ത റൂമിൽ ഒരു പെൺകുട്ടി ഉണ്ട്. അവളുടെ വീട്ടിൽ എല്ലാവരും കരുതി ഇരിക്കുന്നത് അവൾ ഗൾഫിലാണന്നാ.. ഒന്നരലക്ഷം രൂപ കൊടുത്ത് വിസവാന്ങി പോയതാ ഗൾഫിൽ, അവിടെ ചെന്നപ്പോള്‍ ജോലി പറഞ്ഞതൊന്നും അല്ല, മാനം വിൽക്കാനുള്ള അഭിമാനം അവൾക്കില്ലാത്തതുകൊണ്ട് അവൾ എങ്ങനയോ തിരിച്ചു പോന്നു... ഇപ്പോൾ ഭക്ഷണം പോലും ഉപേക്ഷിച്ച് മാസം തോറും പതിനായിരം രൂപ വീട്ടിലേക്ക് അയക്കും,ലോൺ അടയ്ക്കാൻ."

"മനുഷ്യരെല്ലാം സ്വാർത്ഥന്മാരാവുകയാ മോളേ... കാശുണ്ടാക്കാൻ അവർ ആരെവേണമെങ്കിലും വില്‍ക്കും"

വീണ്ടും രണ്ടു പേരും നിശബ്ദ്ദരായി. കുറച്ചു സമയത്തിനു ശേഷം സംസാരിച്ചു തുടങ്ങിയത് സ്വപ്നതന്നെ.

"ഞാനൊരാളെ സ്നേഹിക്കുന്നുണ്ട് അല്‍ഫോണസാമ്മേ, പക്ഷേ ഞാനിതുവരെ വീട്ടിൽ പറഞ്ഞിട്ടീല്ല. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ നിന്ന് വരുമ്പോൾ ട്രയിനിൽ വെച്ച് പരിചയപ്പെട്ടതാ.. ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ചില ദിവസങ്ങളിൽ ഞങ്ങൾ രണ്ടുപേരും നടന്ന് ലോട്ടസ് ടെമ്പളിൽ പോകും..അവിടെ കുറച്ച് നേരം ഇരിന്നിട്ട് തിരിച്ചു വരും. ഒരിക്കൽ എന്നോട് വിവാഹത്തെക്കുറിച്ച് ചോദിച്ചതാ. ഞാനൊരു മറുപിടി കൊടൂത്തില്ല. എന്താണ് പറയേണ്ടതന്ന് എനിക്കറിയില്ല..ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്?" അവൾ ചോദിച്ചു

"ഇഷ്ടമാണങ്കിൽ, ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന മാനസിക പൊരുത്തം ഉണ്ടങ്കിൽ സമ്മതിച്ചു കൂടേ?" അല്ഫോൺസാമ്മ ചോദിച്ചു.

"ഒരു ക്രിസ്ത്യാനി ക്രിസ്ത്യാനിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിർബന്ധം ആണോ? അവൾ ചോദിച്ചു

ഒരു നിമിഷം അല്ഫോൺസാമ്മ മിണ്ടിയില്ല.
"അപ്പോ,ആള് ക്രിസ്ത്യാനിയല്ല അല്ലേ?"

"ദൈവങളിലൊന്നും വലിയ വിശ്വാസം ഇല്ലാത്ത ആളാ" അവൾ പറഞ്ഞു.

ഒരു ചിരിയോടെ അല്ഫോൺസാമ്മ തുടർന്നു...
"മനസിന്റെ പൊരുത്തം മാത്രം നോക്കുക.ഒരുമിച്ച് ജീവിക്കാനും സ്നേഹിക്കാനും ഉള്ള ഒരളവുകോലല്ല മതം,അതൊരു വിശ്വാസം ആണ്. അവൻ നിന്നയും നീ അവനെയും സ്നേഹിക്കുന്നു, കരുതുന്നു എന്ന്പോലുള്ള ഒരു വിശ്വാസം. പിന്നെ ഒരു കാര്യം ഒരിക്കലും നമ്മളെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കരുത്. നിന്റെ അച്ചാച്ചനും അമ്മാമയും നിന്നെപ്രതി കാണുന്ന സ്വപ്നങ്ങളെ നീ ഒറ്റയടിക്ക് നഷ്ടപ്പെടുത്തരുത്"

"ഞാൻ ഓടിപ്പോയൊന്നും കെട്ടില്ല... എന്റെ എല്ലാ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട്. ആൾക്കും വീട്ടൂകാരുടെ ഇഷ്ടത്തോടെ വിവാഹം നടക്കമെന്ന് തന്നയാ. പക്ഷേ എങ്ങനെ വീട്ടിൽ പറയുമെന്നാ ഞാൻ ആലോചിക്കുന്നത്."

"അപ്പോ സ്വപ്നങ്ങളൊക്കെ കാണാൻ തുടങ്ങിയല്ലേ?"

"എന്തു സ്വപ്നങ്ങൾ?.. എന്നെപോലുള്ളവർ സ്വപനങ്ങൾ കാണാനേ പാടില്ലാത്തവരാ. സ്വപ്‌നങ്ങൾ കാണാൻ മാത്രാമൊന്നും ഞാൻ ഉറങ്ങാറില്ല. ഒരുപാടു ജീവിതങ്ങൾ നമ്മളെമാത്രം നോക്കി നിൽക്കുമ്പോൾ ഉറങ്ങാനും സ്വപ്നം കാണാനും എവിടെയാണ് സമയം?" അല്ഫോൺസാമ്മയുടെ ചോദ്യത്തിനു അവൾ ഇങ്ങനെയാണ് ഉത്തരം നൽകിയത്.

മൊബൈൽ ബെല്ല് അടിച്ചിട്ടും അവൾ എടുക്കാതിരുന്നപ്പോൾ അല്ഫോൺസാമ്മയാണ് അവളോട് പറഞ്ഞത്.
"ഫോൺ ബെല്ലടിക്കുന്നു"

അവൾ ഫോൺ എടുത്ത് നോക്കി. വീട്ടിലെ നമ്പരാണ്.

"വീട്ടിൽ നിന്നാണ്" അവൾ പറഞ്ഞു.

"എന്താ ഫോൺ എടുക്കാത്തത്"

ബെല്ലടിച്ച് നിൽക്കാറായിട്ടും അവൾ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നപ്പോൾ അല്ഫോൺസാമ്മ ചോദിച്ചു.
"എന്നും ഒരേ ചോദ്യവും ഒരേ ഉത്തരവും കേട്ടൂം പറഞ്ഞും മടുത്തു. പ്രത്യേകിച്ച് എന്തെങ്കിലും പറയാൻ ഇല്ലാതെ എന്തിനാണ് സംസാരിക്കുന്നത്?" ഫോൺ ബെല്ലടിച്ച് നിന്നു.

"എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വീണ്ടും വിളിക്കും" എന്നു പറഞ്ഞു അവൾ  ഫോൺ തിരിച്ച് ബാഗിൽ തന്നെ വെച്ചു..

വീണ്ടും ഫോൺ ബെല്ലടിച്ചു നിന്നു. അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കി. വീട്ടിലെ നമ്പരിൽ നിന്ന് രണ്ട് മിസ്ഡ്കോൾ. അവൾ വാച്ചിൽ സമയം നോക്കി. സമയം ഒൻപതര ആയിരിക്കുന്നു. എവിടെ തന്നോട് സംസാരിച്ചു കൊണ്ടിരുന്ന അല്ഫോൺസാമ്മ?.തന്റെ സങ്കടം കേട്ട് പാവം എഴുന്നേറ്റ് പോയി വീണ്ടും ജപമാല പിടിച്ച് നിൽക്കുന്നു. അവൾ അല്ഫോൺസാമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചു. ഇല്ല തന്റെ സങ്കടം കേട്ട ഒരു ലക്ഷണവും ഇല്ല. ഇനി താൻ പോയികഴിഞ്ഞിട്ട് മിഖായേൽ മാലാഖയോട് പറഞ്ഞ് കരയുമായിരിക്കും.

"പൊട്ടി, നിന്റെ സങ്കടം കേട്ട് കരയാനല്ലേ അല്ഫോൺസാമ്മയും മിഖായേൽ മാലാഖയും ഇവിടെ നിൽക്കുന്നത്?. എടീ സ്വപ്നേ നീ ഇനിയെങ്കിലും പള്ളിയിൽ വന്നിരുന്ന് സ്വപ്നം കാണരുത്" അവൾ സ്വയം ഓർമ്മപ്പെടുത്തി.

ഒരിക്കൽ കൂടി ഫോൺ ബെല്ലടിച്ചപ്പോൾ അവൾ ബാഗും എടുത്ത് പള്ളിയിൽ നിന്നിറങ്ങി. പള്ളിമുറ്റത്ത് നിന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു.അമ്മയാണ്.

"മോളേ,ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ നീ ഫോൺ വെക്കരുത്"

"ഊം"

"ഇന്ന് സന്ധ്യയ്ക്ക് ഒരു ആലോചനക്കാരൻ വന്നു. അവർക്ക് ഡിമാന്റൊന്നും ഇല്ല. നമുക്കുള്ളതിൽ എന്താണന്ന് വെച്ചാൽ കൊടുക്കാമെന്ന് അച്ചാച്ചൻ പറഞ്ഞപ്പോൾ അവർക്കതിൽ നിർബന്ധമൊന്നും ഇല്ലന്നാ പറയുന്നത്. നിനക്കെന്നാ വരാൻ പറ്റുന്നതന്നുള്ള തീയതി പറഞ്ഞാൽ അവരെല്ലാം വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു..."

"ഊം"

"നീയെന്താ മോളേ, ഒന്നും പറയാത്തത്"

"ഞാൻ ലീവ് ചോദിച്ച് നോക്കട്ട്"

"അങ്ങനെ പറഞ്ഞ് ഒഴിയരുത് മോളേ, നിനക്ക് താഴത്ത് രണ്ട് പിള്ളാരൂടേ മത്സരിച്ച് വളരുന്നുണ്ട്.നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം അവരെക്കൂടി..." അമ്മ അത്രയും പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞു

"ഞാൻ വരാം, തീയതി നാളെ പറയാം".

പറയാൻ വന്നത് മനസിൽ തന്നെ അവൾ അവശേഷിപ്പിച്ചു ഒരു ദീർഘശ്വാസത്തോടെ അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക് വെച്ചു...

പള്ളിയുടെ മുറ്റത്ത് നിന്ന് റോഡിലേക്കിറങ്ങിയപ്പോൾ പുറകിൽ നിന്ന് പരിചിതമായ ശബ്ദ്ദം.

"സ്വപ്നാ..ഹേയ് സ്വപ്നാ"

അവൾ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു. ട്രാഫിക് സിഗ്‌നലിൽ പച്ച വെളിച്ചം ആണ്. വാഹനങ്ങൾ വേഗതയിൽ പായുന്നു. ബാഗിലിരുന്ന് ഫോൺ റിംങ് ചെയ്യുന്നു. അവൾക്കറിയാമായിരുന്നു അത് അവനായിരിക്കുമെന്ന്. ഫോണെടുത്താൽ തനിക്ക് ഒന്നും പറയാനുണ്ടാവില്ല,അവന്റെ ചോദ്യങ്ങൾക്ക് നൽകാനുള്ള ഉത്തരവും ഇപ്പോൾ തന്റെ പക്കൽ ഇല്ല. ചുവന്ന ലൈറ്റ് കത്താൻ കാത്ത് നിൽക്കാതെ അവൾ റോഡ് ക്രോസ് ചെയ്തു വേഗം നടന്നു.

6 comments:

Pheonix said...

പ്രാഞ്ചിയേട്ടന്‍ സിനിമ പോലെ ഉണ്ടല്ലോ ചേട്ടാ....എന്നാലും നന്നായിട്ടുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കഥ.

jayanEvoor said...

കൊള്ളാം.
നല്ല കഥ.

ഉദയപ്രഭന്‍ said...

കേട്ട് പഴകിയ പ്രമേയമാണങ്കിലും നല്ല ഭാഷയില്‍ എഴുതി. ആശംസകള്‍.

ajith said...

സ്വപ്നവര്‍ക്കിച്ചന്‍ ആന്‍ഡ് ദ് സെയിന്റ്

സുധി അറയ്ക്കൽ said...

നല്ലതായിട്ടുണ്ട്‌.എത്ര നേഴ്സുമാർ ഇങ്ങനെ നരകിക്കുന്നു.

: :: ::