Sunday, December 9, 2007

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ പെണ്‍കുട്ടി : കഥ

അച്ഛന്റെ എഴുത്ത് അവള്‍ ഒരു വട്ടം കൂടി വായിച്ചു.എല്ലാ എഴുത്തുകളിലും അച്ഛന്‍ സാരോപദേശങ്ങളും നാട്ടുവര്‍ത്തമാനങ്ങളും ആയിരുന്നു എഴുതിയിരുന്നത്.തന്റെ കൂടെ പഠിച്ചവര്‍ കല്യാണം കഴിഞ്ഞ് കുട്ടികളുമായി പോകുന്നത് അച്ഛന്‍ കണ്ടുഎന്നു എത്രയോ പ്രാവിശ്യം എഴുതിയിരിക്കുന്നു.അതിന്റെ അര്‍ത്ഥം തനിക്ക് കല്യാണ പ്രായം കഴിഞ്ഞിരിക്കുന്നു എന്നാണ്.അച്ഛന് അത് നേരിട്ട് പറയാന്‍ മടികാണും.കുടുംബം മുന്നോട്ട് പോകണമെങ്കില്‍ താന്‍ അയിച്ചുകൊടുക്കുന്ന പണം വേണം.താന്‍ അയിച്ചുകൊടുക്കുന്ന പണം കൊണ്ട് ഒന്നുമാവില്ലന്ന് തനിക്കുതന്നെ അറിയാം.അനുജത്തി പ്ലസ്‌ടുവില്‍ എത്തിയിരിക്കുന്നു.അവളുടെ ചിലവ്,അച്ഛന്റെ ചികിത്സ,തന്റെ ലോണ്‍ തിരിച്ചടവ്..എല്ലാംകൂടി താന്‍ അയച്ചുകൊടുക്കുന്ന ഏഴായിരം രൂപയില്‍ നില്‍ക്കത്തില്ല ന്ന് തനിക്കറിയാം. അമ്മ പുറം പണിക്ക് പോകുന്നതുകൊണ്ട് ഒരു വിധം പിടിച്ചു നില്‍ക്കാന്‍ സാ ധിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തെ തന്റെ വിദ്യാഭ്യാസലോണിന്റെ തിരിച്ചടവ് കുടിശ്ശിഖയായന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ താനത് നിര്‍വികാരതയോടെ കേട്ടതേയുള്ളു.ആശുപത്രിയില്‍ നിന്ന് കിട്ടുന്ന പതിനായിരം രൂപ ഒന്നിനും തികയുന്നില്ലന്ന് ആരറിയുന്നു. ലോണിന്റെ തവണ കുടിശിഖ ഇനി എന്ന് തിരിച്ചടയ്ക്കാന്‍ പറ്റുമെന്ന് താന്‍ ചിന്തിക്കുന്നതേയില്ല.പ്രതീക്ഷകളൊക്കെ അസ്തമി
ക്കുകയാണ്.

മൂത്തമകളെ നേഴ്‌സിംങ്ങ് പഠിപ്പിച്ചാല്‍ കുടുംബം രക്ഷപെടുമെന്ന് അച്ഛന്‍ ധരിച്ചിട്ടുണ്ടാവാം.തനിക്കും അങ്ങനെ തോന്നിയിരുന്നു. അതുകൊണ്ടാണ് ലോണ്‍ എടുത്ത് പഠിപ്പിക്കാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ താനതിനെ എതിര്‍ക്കാതിരുന്നത്.അച്ഛന്‍ കിടപ്പിലായില്ലായിരുന്നെങ്കില്‍ എല്ലാം ഭംഗിയായി തീര്‍ന്നേനെ.മനുഷ്യര്‍ ആഗ്രഹിക്കുന്നതുപോലെ എല്ലാം ഈശ്വരന്‍ നല്‍കത്തില്ലല്ലോ?അച്ഛന്‍ ചികിത്സകള്‍ അവസാനിപ്പിച്ചമട്ടാണ്.കീമാതെറാപ്പിചെയ്യേണ്ടായെന്ന് അച്ഛന്‍‌തന്നെയാണ് പറഞ്ഞത്.ആയുസ്സ് രണ്ടുവര്‍ഷം കൂടിമാത്രം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അച്ഛന്‍ കരഞ്ഞില്ല.തന്നെ കണ്ടപ്പോള്‍ അണകെട്ടി നിര്‍ത്തിയിരുന്ന സങ്കടം അച്ഛനില്‍ നിന്ന് ഒഴുകി.”എന്റെ മോള്‍ അച്ഛനെവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നല്ലോ?” നിറഞ്ഞൊഴുകുന്ന അച്ഛന്റെ കണ്ണ് താനൊപ്പുമ്പോള്‍ അച്ഛന്‍ വിറയ്ക്കുന്ന കൈകൊണ്ട് തന്റെ മുഖത്ത് തലോടി.അറിയാതെ തന്റെ കണ്ണുകളും നിറഞ്ഞു.സങ്കടങ്ങള്‍ പെയ്തൊഴിയുകയായിരുന്നു.

“ദിവ്യയ്ക്കൊരു ഫോണുണ്ട്.”ഹോസ്റ്റല്‍ വാര്‍ഡന്‍ വന്നുപറഞ്ഞു.അവള്‍ ഫോണെടുക്കാനായി ചെന്നു.അമ്മയാണ്.ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വന്നിരിക്കുന്നു.ഒന്നരലക്ഷം രൂപ ആറുമാസത്തിനകം അടച്ചില്ലങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് എത്തിയിരുക്കുന്നത്രെ!ആറുമാസം സമയം ഉണ്ടല്ലോ,എന്തെങ്കിലും വഴിയുണ്ടാക്കാം എന്ന് അമ്മയെ ആശ്വസിപ്പിച്ച് അവള്‍ ഫോണ്‍ വെച്ചു. അമ്മയെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ ഉള്ളം പിടയ്ക്കുകയായിരുന്നു.എങ്ങനെ പണം കിട്ടും.

ദിവസങ്ങള്‍ കടന്നുപോവുകയാണ്.ഒരു ദിവസം പത്രത്തിലെ ഒരു പരസ്യം അവളുടെ കണ്ണില്‍ പെട്ടു.മക്കളില്ലാത്ത ഡോക്ടര്‍ദമ്പതികള്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം വേണമെന്ന്.അവളൊന്നും ആലോചിച്ചില്ല.അവരെ അന്വേഷിച്ച് കണ്ടെത്തി.വരും വരായ്കകളെക്കുറിച്ച് അവര്‍ അവളെ ധരിപ്പിച്ചു.അവളതെല്ലാം കേട്ടു.കരാറിനെക്കുറിച്ചവര്‍ സംസാരിച്ചു.അവള്‍ക്കത് സമ്മതമായിരുന്നു. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന അന്നുമുതല്‍ പതിനൊന്നുമാസം അവള്‍ അവരോടൊപ്പം കഴിയണം. ജനിക്കുന്നകുഞ്ഞില്‍ അവള്‍ക്കൊരു അവകാശവും ഉണ്ടാവത്തില്ല.ഭാവിയില്‍ അവളതിനെ കാണാനോ കാണാന്‍ ശ്രമിക്കുകയോ പാടില്ല.പ്രതിഫലം മൂന്നു ലക്ഷം രൂപ.അവളന്നുതന്നെ ഒന്നരലക്ഷം രൂപ വാങ്ങി നാട്ടിലെത്തിച്ചു.പണം ലഭിച്ചതെങ്ങനെയാണന്നവള്‍ വീട്ടില്‍ പറഞ്ഞില്ല.

ഡോക്ടര്‍ ദമ്പതികള്‍ക്ക് അവളോട് സ്വന്തം മകളോടെന്നപോലെ വാത്സല്യമായിരുന്നു.ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം നിക്ഷേപിച്ചതുമുതല്‍ അവള്‍ അവളല്ലാതാവുകയായിരുന്നു.ആശുപത്രിയില്‍ നിന്ന് അവള്‍ ഒരു വര്‍ഷത്തെ ലീവ് അവള്‍ എടുത്തിരുന്നു.ഡോക്ടര്‍ ദമ്പതികളുടെ അഡ്രസ്സ് അമ്മയ്ക്ക് കൊടുത്തു.അവരുടെ കൂടെ പേയിംങ്ങ് ഗസ്റ്റായി താമസിക്കുകയാണന്നാണവള്‍ പറഞ്ഞത്.കരാറില്‍ മൂന്നുലക്ഷം രൂപയാണ് പറഞ്ഞിരുന്നതെങ്കിലും ഡോക്ടര്‍ ദമ്പതികള്‍ ദിവ്യയുടെ അച്ഛന്റെ ചികിത്സാച്ചെലവുകളും നടത്തി.മരണത്തില്‍ നിന്നയാള്‍ ജീവിതത്തിലേക്ക് പിടിച്ചു കയറി.എന്‍‌ട്രന്‍സിലൂടെ അഡ്മിഷന്‍ ലഭിച്ച ദിവ്യയുടെ അനുജത്തിയുടെ സ്പോണ്‍സറാവാനും അവര്‍ തയ്യാറായി.

തന്റെ വയറിനുള്ളില്‍ അനുഭവപ്പെടുന്ന ഓരോചലനങ്ങളും അവളുടെയുള്ളില്‍ പേക്കിനാവുകള്‍ ഉണര്‍ത്തി.കരാര്‍ അവസാനിക്കുമ്പോള്‍ താനും തന്റെ വയറിനുള്ളില്‍ വളരുന്ന കുഞ്ഞും അപരിചിതരാവും.കുഞ്ഞിന്റെ പൊക്കിള്‍കൊടിയിലൂടെ അവന്റെയുള്ളില്‍ എത്തുന്നത് തന്റെ രക്തമാണ്.ജനിച്ചു കഴിഞ്ഞാല്‍ അവന്‍ തന്റെ രക്തമോ ഡോക്ടര്‍ ദമ്പതികളുടെ രക്തമോ?കുഞ്ഞിന്റെ ഓരോ ചലനങ്ങള്‍ അറിയുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞു.വാടകയ്ക്ക് നല്‍കിയതാണങ്കിലും തന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞ് നാളെ മറ്റൊരാളുടെതാകും.കുഞ്ഞ് ചിരിക്കുന്നതും കരയുന്നതും പിച്ചവയ്ക്കുന്നതും എല്ലാം അവള്‍ സ്വപ്നം കണ്ടു.എവിടെക്കെങ്കിലും ഓടിപ്പോയാലോ എന്നവള്‍ ചിന്തിക്കാതിരുന്നില്ല.പക്ഷേ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവുകയാണ്.വിവാഹം കഴിക്കാതെ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്ക് എവിടെ ഒളിക്കാന്‍ പറ്റും?അല്ലങ്കില്‍ ആര് അഭയം തരും?

ഡോക്ടര്‍ ദമ്പതികളുടെ സന്തോഷം കാണുമ്പോള്‍ അവളുടെയുള്ളില്‍ അറിയാതെ നെടിവീര്‍പ്പുകള്‍ ഉയരും.അവര്‍ ഒരു ദിവസം വീട്ടില്‍ എത്തുമ്പോള്‍ ദിവ്യ സ്വീകരണമുറിയിലുണ്ടായിരുന്നു.ചന്ദനത്തില്‍ തീര്‍ത്ത ആട്ടുതൊട്ടിലുമായി അവര്‍ കയറിവരുന്നത് കണ്ടപ്പോള്‍ അവളുടെ ഉള്ളം നൊന്തു.ഡോക്ടര്‍ ദമ്പതികളിലെ ഭാര്യ അവിധിയില്‍ പ്രവേശിച്ചു.അവര്‍ ഇപ്പോള്‍ മുഴുവന്‍ സമയവും ദിവ്യയുടെ കൂടെതന്നെയുണ്ടാവും.ദിവ്യ ഒന്നനങ്ങിയാല്‍‌പോലും അവര്‍ക്ക് ഭയമാണ്.തങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോന്നുള്ള ഭയം.ദിവ്യയുടെ അടുത്തിരുന്നവര്‍ കുട്ടിയുടുപ്പുകള്‍ തുന്നി.അയാള്‍,ഡോക്ടര്‍ ദമ്പതികളിലെ ഭര്‍ത്താവ് ഇപ്പോള്‍ എന്നും വരുന്നത് കളിപ്പാട്ടങ്ങളുമായിട്ടാണ്.അവരുടെ സന്തോഷം കാണുമ്പോള്‍ ദിവ്യയും അറിയാതെ തന്നെ അതില്‍ പങ്കുചേര്‍ന്നുപോകും.

ദിവ്യയെ ആശുപത്രിയിലേക്ക് മാറ്റി.ലേബര്‍ റൂമിനു മുന്നില്‍ ഡോക്ടര്‍ ദമ്പതികള്‍ കാത്തിരുന്നു.തങ്ങളുടെ കുഞ്ഞിനെ കാണാനായി അവരുടെ മനം കൊതിച്ചു.സമയം ഇഴഞ്ഞാണ് നീങ്ങുന്നതവര്‍ക്ക് തോന്നി.ഡോക്ടര്‍ ദമ്പതികളിലെ ഭാര്യ വാച്ചിലും ലെബര്‍ റൂമിന്റെ വാതിക്കലും മാറിമാറി നോക്കികൊണ്ടിരുന്നു.ഭര്‍ത്താവ് ഒന്നിനുപുറകെഒന്നായി സിഗരറ്റുകള്‍ പുകച്ചു തള്ളി.

ലേബര്‍‌റൂമിന്റെ വാതില്‍ തുറന്ന് നഴ്സ് കുഞ്ഞുമായി വന്നു.ഡോക്ടര്‍ ദമ്പതികള്‍ ഓടിയെത്തി. ഓമനത്തം നിറഞ്ഞ ഒരാണ്‍കുഞ്ഞ്.അവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു.ദിവ്യയെ റൂമിലേക്ക് മാറ്റി.ദിവ്യയെ കിടത്തിയതിന് തൊട്ടടുത്ത് മുറി ഡോക്ടര്‍ ദമ്പതികള്‍ എടുത്തു.കുഞ്ഞിനെ അവിടേക്ക് മാറ്റി.കുഞ്ഞ് കരയുമ്പോള്‍ മാത്രം അവര്‍ കുഞ്ഞിനെ ദിവ്യയുടെ അടുത്തേക്ക് കൊണ്ടുവരും.അവള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കും.വീണ്ടും കുഞ്ഞിനെ ഡോക്ടര്‍ ദമ്പതികളുടെ മുറിയിലേക്ക് കൊണ്ടുപോകും.

കുഞ്ഞ് പാലുകുടിക്കുമ്പോള്‍ ദിവ്യയുടെ ഉള്ളം തേങ്ങും.അവന്റെ ചുണ്ടുകള്‍ മുലക്കണ്ണു കളില്‍ സ്പര്‍ശിക്കുമ്പോള്‍ അവളുടെ കണ്ണ് നിറയും.അവന്റെ കുഞ്ഞിളം കൈകള്‍ മാറത്ത് തട്ടുമ്പോള്‍ അവളുടെ മനം പിടിയും തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കുഞ്ഞ് കുറെ ദിവസങ്ങള്‍ക്ക് ശേഷം തനിക്കാരും അല്ലാതാകും.തന്റെ മാറിന്റെ ചൂടില്‍ മുഖം മറയ്ക്കുന്ന കുഞ്ഞ് മറ്റൊരാളുടെതാകും. തന്റെ മാറില്‍ നിറയുന്ന മുലപ്പാലിന് ഒരു മാസത്തിനു ശേഷം അവകാശി ഇല്ലാതാകും.ഹൃദയം പൊട്റ്റുന്നതുപോലെ അവള്‍ക്ക് തോന്നി. ഒന്നും വേണ്ടായിരുന്നവള്‍ക്ക് തേന്നി, പക്ഷേ...നാലുജീവിതങ്ങള്‍ ഭൂമിയില്‍ അകാലത്തില്‍ അവസാനിക്കാതിരിക്കാന്‍ ഈ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു.

ഒരാഴയ്ക്കുശേഷം ഡോക്ടര്‍ ദമ്പതികള്‍ ദിവ്യയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുവന്നു.ഡോക്ടര്‍ ദമ്പതികള്‍ നീണ്ട‌ അവിധിയെടുത്തു. അവരെപ്പോഴും കുഞ്ഞിനോടൊപ്പമായിരുന്നു.കുഞ്ഞിനെ റക്കിയിരുന്നതുഅവരോടൊപ്പമായിരുന്നു.മുലകൊടുക്കാന്‍ കൊണ്ടുവരുമ്പോള്‍ മാത്രമായിരുന്നു ദിവ്യ കുഞ്ഞിനെ കണ്ടിരുന്നത്.

കരാര്‍ അവസാനിക്കുന്ന ദിവസം എത്തി.ദിവ്യയ്ക്കവര്‍ മറ്റൊരു നഗരത്തിലെ ആശുപത്രിയില്‍ ജോലി ശരിയാക്കിയിരുന്നു. അവള്‍ക്കവിടെ ഒരു ഹോസ്റ്റലും അവര്‍ ശരിയാക്കിയിരുന്നു.കരാറില്‍ പറഞ്ഞിരുന്ന തുകയില്‍ ബാക്കിയുള്ളത് അവളുടെ പേരില്‍ ബാങ്കില്‍ ഇട്ടിരുന്നു.സാധനങ്ങള്‍ നിറച്ച ബാഗുമായി പടിയിറങ്ങുമ്പോള്‍ കുഞ്ഞിന്റെ മുഖം ഒരിക്കലൂടെ കാണാന്‍ അവളിലെ മാതൃത്വം കൊതിച്ചു.അവരതിന് സമ്മതിച്ചില്ല.അകത്ത് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.കാറില്‍ കയറുമ്പോഴും കുഞ്ഞിനെ കാണാനായി അവളുടെ കണ്ണുകള്‍ കൊതിച്ചു.

ഹോസ്റ്റല്‍മുറിയില്‍ അവള്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞു.കുഞ്ഞിന്റെ കരച്ചില്‍ കാതുകളില്‍ നിന്ന് മായുന്നില്ല.പുറത്ത് ഇരുട്ട് വീണിരിക്കുന്നു.കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ ഭാഗമായിരുന്ന കുഞ്ഞ് ഇന്നുമുതല്‍ തന്റെ കൂടെയില്ലന്നുള്ള വിചാരം അവളെ തളര്‍ത്തി.ഉറക്കം വരാതെ അവള്‍ തിരിഞ്ഞ് തിരിഞ്ഞ് കിടന്നു.എപ്പോഴോ ഉറക്കത്തിലേക്ക് അവള്‍ വീണു.കുഞ്ഞിന്റെ മണം അവന്റെ കരച്ചില്‍,അവന്റെ സ്പര്‍ശനം....അവള്‍ ഞെട്ടിയുണര്‍ന്നു.താന്‍ കണ്ടത് സ്വപ്നമാണ്.അവള്‍ തലയിണയില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു.തലയിണ കണ്ണീരില്‍ കുതിര്‍ന്നു.അവള്‍ക്ക് മാറിടത്തില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. കുഞ്ഞിന്റെ ഇളം ചുണ്ടുകള്‍ക്കായി മാറിടം തുടിച്ചു.അവള്‍ മൊബൈലില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ ഫോണ്‍നമ്പര്‍ അമര്‍ത്തി.കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദ്ദമെങ്കിലും കേട്ടിരുന്നെങ്കില്‍ മനസ്സിന് അല്പമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. ഫോണ്‍ തനിയെ ബെല്ലടിച്ച് നിന്നു.

മനസ്സിന്റെ നൊമ്പരം മനസ്സിന്റെ താളം തെറ്റിക്കുമെന്ന അവസ്ഥയായപ്പോള്‍ അവള്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലേക്ക് തിരിച്ചു. പൂട്ടികിടക്കുന്ന വീടാണവള്‍ക്ക് കാണാന്‍ കഴിഞ്ഞത്.അവര്‍ ആ വീട്ടില്‍ നിന്ന് മറ്റെവിടെയേക്കോ മാറിയിരുന്നു.അവള്‍ തളര്‍ന്നിരുന്നു.ഇനി എന്താ ണ് ചെയ്യേണ്ടത്?

അവള്‍ അന്വേഷണം തുടര്‍ന്നു.ഡോക്ടര്‍ ദമ്പതികള്‍ താമസിക്കുന്ന സ്ഥലം അവള്‍ കണ്ടെത്തി.അവളെത്രെ ശ്രമിച്ചിട്ടും ഡോക്ടര്‍ ദമ്പതികള്‍ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല.അവസാനശ്രമമെന്ന നിലയില്‍ അവള്‍ കോടതിയില്‍ എത്തി.ഡോക്ടര്‍ ദമ്പതികള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്തതായി കാണിച്ചവള്‍ കോടതിയില്‍ കേസ് ഫയലില്‍ സ്വീകരിച്ചു.കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ആവിശ്യപ്പെട്ടു.കേസിന്റെ വാദം കോടതിയില്‍ ആരംഭിച്ചു.വിധിപറയുന്നതില്‍ കോടതി പോലും നിസഹായത പ്രകടിപ്പിച്ചു.ഇത്തരത്തില്‍ കോടതിയില്‍ എത്തുന്ന ആദ്യ കേസായിരുന്നു ഇത്.ഒരു വശത്ത് കുഞ്ഞിന് ജന്മം നല്‍കിയ അമ്മ മറുവശത്ത് കുഞ്ഞിന്റെ അപ്പനും അമ്മയും.വാദം കേട്ട ജഡ്‌ജി തുറന്നു പറഞ്ഞു.

“കോടതിക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ല”

കോടതിഹാളില്‍ തികഞ്ഞ നിശബ്ദ്ദത നിറഞ്ഞു.കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങി.

“എനിക്കെന്റെ കുഞ്ഞിനെ ഒന്നു തൊട്ടാല്‍ മാത്രം മതി...”ദിവ്യ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

ഡോക്ടര്‍ ദമ്പതികളുടെയും കണ്ണ് നിറഞ്ഞു തുളുമ്പി.അവര്‍ കുഞ്ഞിനെ അവള്‍ക്കുനേരെ നീട്ടി.അവള്‍ അവനെ വാരിയെടുത്തു.അവന്‍ കരച്ചില്‍ നിര്‍ത്തി.ഇളം പല്ലുകള്‍ കാണിച്ചവന്‍ ചിരിച്ചു.അവന്‍ തന്റെ കുഞ്ഞിളം കൈകള്‍കൊണ്ടവളുടെ മാറത്തടിച്ചു.

“മം..മം....മം..മമമം...”അവന്‍ ശബദ്ദം പുറപ്പെടുവിച്ചു.

അവള്‍ അവന്റെ മുഖത്ത് തെരുതെരു മുത്തം നല്‍കി.അവള്‍ കുഞ്ഞിനെ ഡോക്ടര്‍ ദമ്പതികളെ തിരിച്ചേല്‍പ്പിച്ചു..കുഞ്ഞ് വീണ്ടും കരയാന്‍ തുടങ്ങി.അവള്‍ കോടതിക്ക് പുറത്തേക്കിറങ്ങി.കത്തിക്കാളുന്ന സൂര്യന്റെ ഉഗ്രതാപം വകവയ്ക്കാതെ അവള്‍ നടന്നു.



...........................................................................

പ്രിയപ്പെട്ട വായനക്കാരെ,
ഈ കഥ ഞാനിവിടെ അവസാനിപ്പിക്കുകയാണ്.ഈ കഥയ്ക്കൊരു ആന്റിക്ലൈമാക്സ് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നറിയാം.ഞാന്‍ വെറുതെ കഥ പറഞ്ഞാല്‍ എന്തു രസം.നിങ്ങളൂടെ ചിന്തിക്കൂ.ദിവ്യയ്ക്കെന്താണ് സംഭവിക്കുന്നതെന്ന്.അവളുടെ വീട്ടുകാരെ കുറിച്ച് 6-ആം മത്തെ ഖണ്ഡികയ്ക്ക് ശേഷം പറയാതിരുന്നത് മനപൂര്‍വ്വം തന്നെയാണ്.ഞാന്‍ ഉദ്ദേശിച്ച കഥയുടെ അവസാനത്തേക്ക് കഥയെത്തിക്കണമെങ്കില്‍ കഥ ഒരു നോവലായി മാറ്റണമെന്ന് തോന്നിയപ്പോള്‍ കഥ നിര്‍ത്തുകയാണ് ചെയ്തത്. എന്നെങ്കിലും സമയം ഒത്തുവരികയാണങ്കില്‍ നോവലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതാണ്.

Sunday, November 25, 2007

പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറു‌മ്പോള്‍.. :

ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ തള്ളക്കോഴി കണ്ടു.തന്റെ കുഞ്ഞുങ്ങളെ റാഞ്ചാനാണ് അതിന്റെ പറക്കല്‍.തള്ളക്കോഴി തന്റെ കുഞ്ഞുങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.അമ്മയുടെ ശബ്ദ്ദം കേള്‍ക്കേണ്ടതാമസം കുങ്ങുങ്ങളെല്ലാം തള്ളക്കോഴിയുടെ അടുത്തേക്കോടി. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിലേക്ക് ഒളിപ്പിച്ചു.

തള്ളക്കോഴി തല ഉയര്‍ത്തിനോക്കി.പരുന്ത് വട്ടമിട്ട് പറക്കുകതന്നെയാണ്.തന്റെ ചിറകിനടിയില്‍ ഒളിപ്പിച്ചിരിക്കുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് അത് വട്ടമിട്ട് പറക്കുന്നത്.പരുന്ത്,പുള്ള്,ചേര,കീരി,കുറുക്കന്‍ എവിടെ നിന്നൊക്കെയാണ്, ആരില്‍ നിന്നൊക്കെയാണ് ആക്രമണം എന്ന് എങ്ങനെ അറിയാം.??

തള്ളക്കോഴിയുടെ ചിറകിനടിയില്‍നിന്ന് കുഞ്ഞുങ്ങളോരോന്നായി പുറത്തേക്കിറങ്ങി.ചികഞ്ഞു നടക്കുന്ന കോഴികുഞ്ഞുങ്ങളുടെ ഇടയില്‍നിന്ന് തള്ളക്കോഴി ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കി.തന്റെ കുഞ്ഞുങ്ങളെ റാഞ്ചാന്‍ ശത്രുക്കള്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ?

മാവിന്റെ ഇലച്ചിലില്‍ പതുങ്ങിയിരുന്ന പുള്ളിനെ തള്ളക്കോഴി കണ്ടില്ല.തള്ളക്കോഴിയുടെ കണ്ണ്തെറ്റിയ ഒരു നിമിഷം പുള്ള് ശരവേഗത്തില്‍ താഴേക്ക് പാഞ്ഞു.മാവിന്റെ ചില്ലകള്‍ അനങ്ങിയത് തള്ളക്കോഴി അറിഞ്ഞു.തള്ളക്കോഴി മുന്നറിയിപ്പ് നല്‍കേണ്ട താമസം കോഴികുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ അടുത്തേക്കോടി. തള്ളക്കോഴിയുടെ ശബ്ദ്ദം കേട്ട് പറമ്പില്‍ ചികഞ്ഞുകൊണ്ടിരുന്ന കോഴികളെല്ലാം കൂടി പുള്ളിനുനേരെ പാഞ്ഞു.

കോഴികളുടെ ശബ്ദ്ദം കേട്ടാണ് അനുപമ ഉച്ച‌യുറക്കത്തില്‍നിന്ന് കണ്ണ് തുറന്നത്. കോഴികുഞ്ഞുങ്ങളെ അടച്ചിടാതെയാണ് താന്‍ ഉറങ്ങിയത്. അനുപമ വേഗം പറമ്പിലെത്തി. കോഴികളുടെ കരച്ചില്‍ അവസാനിച്ചിട്ടില്ല.അവള്‍ കോഴികുഞ്ഞുങ്ങളെ എണ്ണി. പന്ത്രണ്ടെണ്ണമേയുള്ളു. ഒരെണ്ണം നഷ്ട്പ്പെട്ടിരിക്കുന്നു. കാച്ചില്‍‌ വള്ളികള്‍ക്കിടയില്‍നിന്ന് കോഴ്കുഞ്ഞിന്റെ ശബ്ദ്ദം കേട്ടു. അനുപമ കാച്ചില്‍‌വള്ളികള്‍ വകഞ്ഞുമാറ്റി. പേടിച്ചുനില്‍ക്കുന്ന കോഴിക്കുഞ്ഞ്. അവള്‍ അതിനെ പുറത്തെടുത്തു. തള്ളക്കോഴിയെ കണ്ട് കോഴികുഞ്ഞ് അതിന്റെ അടുത്തേക്കോടി. അനുപമ കോഴിയെ ഓടിച്ച് ഒറ്റാലില്‍ കയറ്റി അടച്ചു.

***************************************************

അനുപമ ഗെയ്റ്റില്‍ നില്‍ക്കുകയാണ്. സമയം നാലരയായി. നാലുമണിമുതല്‍ അനുപമ ആ നില്‍പ്പ് തുടരുകയാണ്. ഓരോനിമിഷവും കഴിയുന്നത് അവളുടെ നെഞ്ചിടുപ്പിന്റെ വേഗതയേറ്റി.താര ഇനിയും എത്തിയിട്ടില്ല.എന്നും 4.10ന്റെ ബസ്സിന് എത്തുന്നതാണ്. എന്തുപറ്റി ഇത്രയും താമസിക്കാന്‍.അനുപമയുടെ ഉള്ളില്‍ പരുന്തുകള്‍ വട്ടമിട്ടുപറന്നു.കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ തക്കം‌പാര്‍ത്തിരിക്കുന്ന പരുന്തുകള്‍.

അനുപമ വീട്ടിനുള്ളിലേക്ക് കയറി.അനുപമ വിയര്‍ക്കാന്‍ തുടങ്ങി.അവള്‍ ഫാന്‍ വേഗതകൂട്ടിയിട്ടു.മഹേഷിന്റെ ഫോണ്‍നമ്പര്‍ അമര്‍ത്തുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചു.

“മഹേഷേട്ടാ...”


“എന്താ അനുപമേ..എന്തുപറ്റി..??”

“താര ഇതുവരെയും എത്തിയിട്ടില്ല...ഒന്നുപോയി നോക്കാമോ??”

“നീ എന്തിനാ പേടിക്കുന്നത്?അവള്‍ കൊച്ചുകുട്ടിയൊന്നും അല്ലല്ലോ?പ്ലസ്‌ടുവിനല്ലേ പഠിക്കുന്നത് ”

“അതുതന്നായാ മഹേഷേട്ടാ എന്റെ പേടി.അവളിന്ന് കൊച്ചുകുട്ടിയൊന്നുമല്ല.എനിക്കെന്തോ അരുതായ്‌ക..”

“ശരി ശരി ഞാന്‍ നോക്കാം..”

അനുപമ ഫോണ്‍ വെച്ചു.അവള്‍ കസേരയിലേക്ക് ചാരി.ഫാന്‍ വളരെ വേഗതയില്‍ കറങ്ങുകയാണ്.ഫാനോടൊപ്പം ലോകവും കറങ്ങുകയാണ്.കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്ന പുള്ള്.കാട്ടില്‍ ഒളിച്ചിരിക്കുന്ന കീരികള്‍. കോഴിക്കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് രക്ഷ?.അമ്മയുടെ ചിറകിന്‍ കീഴില്‍ തന്നെ നില്‍ക്കാന്‍ അവര്‍ക്ക് ആവുമോ?...

ഡോര്‍ബെല്ലിന്റെ ശബ്ദ്ദം കേട്ടാണ് അനുപമ ചിന്തകളില്‍നിന്ന് ഉണര്‍ന്നത്.മഹേഷേട്ടനും താരയും വാതിക്കല്‍ എത്തിയിരിക്കുന്നു. അനുപമ സമയം നോക്കി.അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.അനുപമ വാതില്‍ തുറന്നു.മഹേഷും താരയും അകത്തേക്ക് കയറി.അനുപമ ഒന്നും ചോദിച്ചില്ല.പെണ്‍കുട്ടികള്‍ എത്ര പെട്ടന്നാണ് വളരുന്നത്.പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് തള്ളക്കോഴിയുടെ മനസ്സാണ്.താര അകത്തേക്ക് പോകുന്നത് നോക്കി അനുപമ നിന്നു.

“എന്താ അനൂ.. നിനക്കെന്തുപറ്റി..”മഹേഷ് ചോദിച്ചു.

“നാളെ നമുക്ക് താരയുടെ സ്കൂളില്‍വരെ പോകണം.അവളുടെ യൂണിഫോം മാറ്റാന്‍ നമുക്കൊന്നു പറയണം.ഈ ഫ്രോക്കും ഓവര്‍കോട്ടും മാറ്റി ചുരിദാറാക്കിയാല്‍ അവര്‍ക്കെന്താ കൊഴപ്പം?”അനുപമ അത് പറയുമ്പോള്‍ കോഴിക്കുഞ്ഞിനെ പിടിക്കാന്‍ ഇഴഞ്ഞുവരുന്ന ചേരയായിരുന്നു അവളുടെ മനസ്സില്‍.

അത്താഴത്തിന് ഇരിക്കുമ്പോഴും അനുപമ താരയോട് സംസാരിച്ചില്ല.അമ്മയുടെ മനസ്സില്‍ എന്തോ ഉണ്ടന്ന് താരയ്ക്ക് തോന്നി. സാധാരണ അത്താഴം കഴിക്കുമ്പോള്‍ അമ്മ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നതാണ്.തനിക്ക് രാവിലെ പത്രം വായിക്കാനുള്ള സമയം കിട്ടാറില്ല.പത്രവാര്‍ത്തകള്‍ അമ്മ പറയുന്നത് അത്താഴ സമയത്താണ്.ഇന്ന് അമ്മയ്ക്ക് എന്താണ് പറ്റിയത്?പലപ്പോഴും താന്‍ താമസിച്ച് എത്തിയിട്ടുണ്ട്.പിന്നെന്താണ് ഇന്നുമാത്രം അമ്മയ്ക്ക് തന്നോട് ഒരകല്‍ച്ച.

താര പഠിക്കാന്‍ ഇരിക്കുമ്പോള്‍ അനുപമയും കൂടെ ഇരിക്കാറുണ്ട്.ഇന്ന് അനുപമ താരയുടെ കൂടെ ഇരിക്കാന്‍ എത്തിയില്ല. താരയ്ക്ക് സങ്കടം വന്നു.അവളുടെ കണ്ണ് നിറഞ്ഞു.അവള്‍ പുസ്ത്കം മടക്കിയെഴുന്നേറ്റു.അനുപമയുടെ കിടപ്പുമുറിയിലേക്ക് അവള്‍ ചെന്നു.അനുപമ കിടക്കുകയായിരുന്നു.താര കട്ടിലില്‍ ചെന്നിരുന്നു.തള്ളക്കോഴി കുഞ്ഞിനെ ചിറകിനടിയില്‍ ഒളിപ്പിക്കുമ്പോലെ അനുപമ താരയെ കെട്ടിപ്പിടിച്ചു.

***********************************************

അനുപമയുടെ സ്വഭാവത്തില്‍ ഉണ്ടായമാറ്റങ്ങള്‍ മഹെഷിനെ അത്ഭുതപ്പെടുത്തി. താരയുടെ ഓരോനീക്കവും അനുപമ നിരിക്ഷിക്കുന്നുണ്ടന്ന് മഹേഷിന് തോന്നി. താരയ്ക്ക് വരുന്ന ഓരോ ഫോണ്‍കോളുകളും അനുപമ ശ്രദ്ധിക്കുന്നു. താരയെ ഫോണ്‍ എടുക്കാനെ സമ്മതിക്കുന്നില്ല. താരയുടെ സ്കൂള്‍ ബാഗ് അനുപമ പലപ്പോഴും പരിശോധിക്കുന്നത് മഹേഷ് കണ്ടു.

ഒരു ദിവസം മഹേഷ് അനുപമയോട് അതിനെക്കുറിച്ച് ചോദിച്ചു.അനുപമയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല.അനുപമയെ മാനസികമായ എന്തോ പ്രശ്‌നം അലട്ടുന്നുണ്ടന്ന് മഹേഷിന് തോന്നി.സാധാരണ അനുപമ ആരോടും കയര്‍‌ത്തു സംസാരിക്കാറില്ല.പക്ഷേ കഴിഞ്ഞാഴ്ച് സ്കൂളില്‍ ചെന്ന് ഹെഡ്മിസ്ട്ര്‌സിനോട് മോശമായിട്ട് പെരുമാറിയെന്ന് താര പറഞ്ഞപ്പോള്‍ മഹേഷ് അത് കാര്യമായി എടുത്തിരുന്നില്ല.പക്ഷേ ഇപ്പോള്‍..?

മഹേഷ് സ്കൂളില്‍ ചെന്ന് കാര്യം അന്വേഷിച്ചു.ഹെഡ്‌മി‌സ്‌ട്രസിനോട് കയര്‍ത്തുസംസാരിച്ചു എന്നത് സത്യമാണ്.പക്ഷെ അത് ഹെഡ്‌മി‌സ്‌ട്രസത് കാര്യമായി എടുത്തിട്ടില്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി.അനുപമയെ അവര്‍ക്ക് കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.സ്കൂള്‍ യൂണിഫോം ചുരിദാറാക്കണം എന്നായിരുന്നു അനുപമയുടെ ആവിശ്യം.പെണ്‍കുട്ടികളെ ഫ്രോക്ക് ധരിപ്പിക്കുന്നത് നന്നല്ലന്ന് അനുപമ പറഞ്ഞപ്പോള്‍ മാനേജ്‌മെ‌ന്റുമായി സംസാരിക്കാം എന്നവര്‍ ഉറപ്പുകൊടുത്തു.

താര അന്ന് വന്നത് പുതിയവാര്‍ത്തയുമായിട്ടായിരുന്നു.സ്കൂളില്‍ ഇനിമുതല്‍ ചുരിദാറും ഇടാമെത്രെ.അനുപമയ്ക്കായിരുന്നു ആ വാര്‍ത്ത ആശ്വാസമായത്.ഒരു പുള്ളിനെ കൊത്തിയോടിച്ച തള്ളക്കോഴിയുടെ മുഖമായിരുന്നു അവള്‍ക്കപ്പോള്‍. 

******************************************************

മഹേഷ് പത്രം വായിക്കാനായി എടുത്തു.ആദ്യപേജിന്റെ അവസാന ഭാഗം ആരോ വെട്ടിയെടുത്തിരിക്കുന്നു.താരയെ വിളിച്ച് ചോദിച്ചപ്പോള്‍ അവളല്ല.അനുപമയോട് ചോദിച്ചുടനെതന്നെ അവള്‍ വെട്ടിയെടുത്ത ഭാഗം എടുത്തുകൊണ്ടു വന്നു. ഇന്ത്യക്കാരനും റഷ്യക്കാരിയും തമ്മിലുള്ള വിവാഹ വാര്‍ത്തയായിരുന്നു അത്.രണ്ടു ദിവസം കഴിഞ്ഞ് മഹേഷ് ഇന്റ്‌ര്‍നെറ്റ് പരതുമ്പോള്‍ പല സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണന്ന് മനസിലായി.ചാറ്റ് സൈറ്റുകളും കമ്മ്യൂണിറ്റിസൈറ്റുകളും ബ്ലോക്കഡാണ്.താര സൈറ്റുകള്‍ ബ്ലോക്കാക്കാന്‍ വഴിയില്ല, അനുപമ തന്നെ ആയിരിക്കണം.തലേന്ന് അനുപമ തന്നോട് ബ്ലോക്കിംങ്ങ് സോഫ്റ്റുവെയറുകള്‍ ചോദിച്ചതയാള്‍ ഓര്‍ത്തു.എന്തിനാണന്ന് ചോദിച്ചപ്പോള്‍ വെറുതെ എന്നായിരുന്നു ഉത്തരം.

മഹേഷ് ഉറങ്ങാനായി ചെന്നപ്പോള്‍ അനുപമ ഉറങ്ങിയിരുന്നില്ല.

“എന്തിനാണ് നീ സൈറ്റ് ബ്ലോക്കാക്കിയിരിക്കുന്നത്?"

അനുപമ അതിന് മറുപടി പറഞ്ഞില്ല.അവള്‍ എഴുന്നേറ്റു അലമാര തുറന്നു ഒരു ഫയല്‍ എടുത്തുകൊണ്ടുവന്നു അയാളുടെ മുന്നിലേക്കിട്ടു.മഹേഷ് ഫയല്‍ തുറന്നു.അതില്‍ പത്ര കട്ടിംങ്ങുകളാണ്.മഹേഷത് നോക്കി.കഴിഞ്ഞ ദിവസം പത്രത്തില്‍നിന്ന് കട്ടു ചെയ്‌ത പേപ്പര്‍ ആദ്യം തന്നെ വച്ചിരുന്നു.ചാറ്റിംങ്ങുകളിലൂടയും കമ്മ്യൂണിറ്റി സൈറ്റുകളിലൂടയും പരിചയപ്പെട്ട് വിവാഹം കഴിച്ചവരുടെ വാര്‍ത്തയായിരുന്നു ആ ഫയലില്‍.മഹേഷ് അനുപമയെ നോക്കി.അവളുടെ കണ്ണിൽനിന്ന് കണ്ണുനീര്‍ ഒഴുകുന്നു.

“എന്തു പറ്റിയടോ തനിക്ക് ?”അയാള്‍ ചോദിച്ചു.

“നമ്മുടെ മോള്‍ വളരുകയല്ലേ മഹേഷേട്ടാ.......”അനുപമ പൊട്ടികരഞ്ഞു.
****************************************
കോഴികുഞ്ഞുങ്ങള്‍ വളര്‍ന്നു.അമ്മക്കോഴിചികഞ്ഞിടുന്നത് ഇപ്പോള്‍ ശ്രദ്ധിക്കാറേയില്ല.കുഞ്ഞുങ്ങള്‍ സ്വയം ചികഞ്ഞ് തീറ്റയെടുക്കാന്‍
തുടങ്ങിയിരിക്കുന്നു. എവിടെയെങ്കിലും ഒരനക്കം കേട്ടാല്‍ അമ്മക്കോഴി ഇപ്പോഴും അപായശബ്ദ്ദം പുറപ്പെടുവിക്കും.തന്റെ ചിറക് വിരിച്ച് കുഞ്ഞുങ്ങളെ കാത്തുനില്‍ക്കും.പക്ഷേ ഒരൊറ്റ കോഴിക്കുഞ്ഞും അമ്മയുടെ ചിറകിനടിയില്‍ ഒളിക്കാന്‍ എത്താറില്ല. തള്ളക്കോഴിയുടെ ശബ്ദ്ദം കേട്ടാലുടന്‍ അനുപമ ഒറ്റാലുമായും ഇറങ്ങും.കോഴിക്കുഞ്ഞുങ്ങള്‍ ഒറ്റാലില്‍ കയറാതെ മാറിക്കളയും. തള്ളക്കോഴിയും ഒറ്റാല്‍ കണ്ടഭാവം കാണിക്കാരില്ല.തന്റെ കുഞ്ഞുങ്ങള്‍ വളര്‍ന്നുകഴിഞ്ഞന്ന് തള്ളക്കോഴിയും മനസിലാക്കിയിട്ടുണ്ടാവും.

അനുപമയുടെ പെരുമാറ്റം താരയ്ക്ക്
അസഹീനയമായി തോന്നിതുടങ്ങി. ഭക്ഷണത്തിനുപോലും അമ്മ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന പരാതിയുമായി താര മഹേഷിന്റെ അടുത്തെത്തി. ചിക്കനും മീനും താരയെക്കൊണ്ട് അനുപമ നിര്‍ബന്ധിച്ച് കഴിപ്പിക്കുമായിരുന്നതാണ്. ഇപ്പോള്‍ അനുപമ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാറെയില്ല.ബ്രോയിലര്‍ ചിക്കന്‍ കഴിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രായത്തിലധികവളര്‍ച്ചയുണ്ടാകുമെന്ന് എവിടയോ വായിച്ചതിനുശേഷമാണ് അനുപമ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാതായത്.

പതിമൂന്ന് കോഴികുഞ്ഞുങ്ങളും ഒറ്റയ്‌ക്കൊറ്റയ്ക്ക് തീറ്റതേടി നടന്നു തുടങ്ങി.തള്ളക്കോഴി വീണ്ടും മുട്ടയിട്ട് തുടങ്ങി.ആകാശത്ത് ഇപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ റഞ്ചാന്‍ വട്ടമിട്ട് പറക്കുന്ന പരുന്തുകളില്ല.ഇലച്ചാര്‍ത്തുകളില്‍ പതുങ്ങിയിരിക്കുന്ന പള്ളുകളും ഇല്ല.കോഴികുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തിയിരിക്കുന്നു.പിടക്കോഴികള്‍ പൂവകോഴികളുമായി കൂട്ടുകൂടിയിരിക്കുന്നു.ഇപ്പോള്‍ അനുപമയുടെയുള്ളില്‍ കോഴിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയരാറില്ല.പരുന്തുകളും പുള്ളുകളും മനസ്സില്‍ പതിയാറില്ല.

************************************************

രതീഷ് താരയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയപ്പോള്‍ അനുപമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.വളര്‍ത്തി വലുതാക്കിയ മകള്‍ ഇന്നുമുതല്‍ തന്നോടൊത്ത് ഉണ്ടാവില്ലന്ന്‍ അവള്‍ക്കറിയാം.അതൊരു സാമൂഹിക സത്യമാണല്ലോ?ഇനിയും അവള്‍ ഒരിക്കലും തന്റെ ചിറകിനടിയില്‍ ഒളിക്കാന്‍ എത്തുകയില്ല.അമ്മയുടെ ചുമതല ഭംഗിയാക്കി താന്‍ പിന്മാറുകയാണ്.ഇന്നലെവരെ തന്റേതായിരുന്ന താരയുടെ അവകാശം മറ്റൊരാള്‍ക്കാവുകയാണ്.

വിരുന്നു വരുന്ന മകളേയും മരുമകനേയും സല്‍ക്കരിക്കാന്‍ അനുപമ ഒരുങ്ങി.അടുക്കളയിലെ പണികളെല്ലാം അവള്‍ ചെയ്തു തീര്‍ത്തു.മഹേഷ് അവരെ വിളിക്കാനായി പോയി.താരയും രതീഷും മഹേഷും എത്തിയപ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു.വീടിനകത്ത് വെട്ടമുണ്ടായിരുന്നില്ല.അനുപമ അകത്തില്ലേ?ബെല്ലടിച്ചിട്ടും അനുപമ എത്തിയില്ല.മഹേഷ് അനുപമയെ വിളിച്ച് വീടിനുചുറ്റും നോക്കി. കോഴിക്കൂട് അടച്ചിട്ടില്ല.

എന്തെല്ലാം മറന്നാലും അനുപമ കോഴിക്കൂട് അടയ്ക്കാന്‍ മറക്കാത്തതാണ്. മഹേഷ് തള്ളക്കോഴിയുടെ കൂടിനകത്തേക്ക് നോക്കി.കൂട് ശൂന്യം. കോഴിത്തൂവലുകള്‍ കൂടിനകത്ത് കിടപ്പുണ്ട്.നിലത്ത് രക്തതുള്ളികള്‍.എവിടെ നിന്നോ കോഴിയുടെ കരച്ചില്‍ അവ്യക്തമായി കേള്‍ക്കാം.ശബ്ദ്ദം കേട്ടിടത്തേക്ക് മഹേഷ് ചെന്നു.തള്ളക്കോഴി രക്തത്തില്‍ കുളിച്ച് കിടക്കുന്നു.ദേഹത്ത് പല്ലുകളും നഖങ്ങളും ആഴ്ന്നിറങ്ങിയതിന്റെ പാടുകള്‍.കോഴിയെ കുറുക്കന്‍ പിടിച്ചിരിക്കുന്നു.

സ്വന്തം കുഞ്ഞുങ്ങളെ പരുന്തിനും പുള്ളിനും കൊടുക്കാതെ വളര്‍ത്തിയ തള്ളക്കോഴിയുടെമേല്‍ എവിടെനിന്നോ എത്തിയ കുറുക്കന്‍ തന്റെ വിശപ്പ് മാറ്റാന്‍ ശ്രമിച്ചിരിക്കുന്നു.മഹേഷ് കോഴിയെ എടുത്തു.

അമ്മേ...........” താരയുടെ നിലവിളി മഹേഷ് കേട്ടു.

അയാളുടെ കൈയ്യിലിരുന്ന കോഴിയൊന്ന് പിടഞ്ഞു. അവസാനത്തെ പിടച്ചില്‍.

അർദ്ധനഗ്നമായ അനുപമയുടെ ശരീരത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ രക്തം വാതിൽപ്പടിവരെ എത്തിയിരുന്നു............... 

Saturday, November 24, 2007

ചെരുപ്പുകള്‍ മാറുന്ന പെണ്‍കുട്ടി : കഥ

നഗരത്തിലെ തിരക്കിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ ഞാനവളെ എന്തിന് ശ്രദ്ധിച്ചു എന്ന് എനിക്കറിയില്ല.എന്റെ കൈയ്യിലെ താക്കോല്‍ കൂട്ടം വീണത് അവളുടെ കാല്‍ക്കലേക്കായിരുന്നു.ഞാനത് കുനിഞ്ഞെടുത്തപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് അവളുടെ കാലിലെ ചെരുപ്പുകളായിരുന്നു.താക്കോല്‍ എടുത്ത് ഉയര്‍‌ന്നപ്പോള്‍ അവളുടെ കഴുത്തിലെ കുരിശുമാലയും എന്റെ മനസ്സില്‍ പതിഞ്ഞു.

അന്നെനിക്ക് ഉറങ്ങാന്‍ പറ്റിയില്ല.അവളുടെ ചെരുപ്പുകളും കുരിശുമാലയും എന്റെ ഉറക്കം കെടുത്തി.അവളെ ഒരിക്കല്‍ കൂടിയൊന്ന് കാണണമെന്ന് ഒരു തോന്നല്‍.പിറ്റേന്നു മുതല്‍ ഞാന്‍ നഗരത്തിലെ പള്ളികളില്‍ മാറിമാറി പ്രഭാതകുര്‍ബ്ബാനകളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

എല്ലാവരും ആരാധനയില്‍ പങ്കുകൊള്ളുമ്പോള്‍ ഞാന്‍ ദൈവാലയത്തെ ചുറ്റിനടന്നു.അവളുടെ ചെരുപ്പ് എവിടെയെങ്കിലും കിടപ്പുണ്ടോ?രണ്ടുമാസത്തോളും ഞാന്‍ അവളേയും അവളുടെ ചെരുപ്പും തേടി നടന്നു.രണ്ടുമാസങ്ങള്‍‌ക്കുശേഷം അവളുടെ ചെരുപ്പ് ഞാന്‍ കണ്ടേത്തി.ആരാധനയും കഴിഞ്ഞ് ആളുകള്‍ ഇറങ്ങിവരുന്നതുംകാത്ത് ഞാന്‍ കാത്തുനിന്നു.ആ ചെരുപ്പ് ഇടുന്നു സുന്ദരിയായ
അവളുടെ മുഖമായിരുന്നു എന്റെ മനസ്സില്‍.അവളുടെ കുരിശുമാലയുടെ തിളക്കം എന്റെ മനസ്സിനെ കടിഞ്ഞാണില്ലാത്തതാക്കി മാറ്റിയിരുന്നു.ഒരു മധ്യവയസ്‌ക ആ ചെരുപ്പുകള്‍ ധരിച്ച് പുറത്തേക്ക് പോയപ്പോള്‍ എന്റെ അന്വേഷണം പാഴായതിന്റെ വിഷമമായിരുന്നു എന്റെ മനസ്സില്‍.ഒരു ചെരുപ്പുവെച്ച് ഒരാളെ അന്വേഷിച്ചിറങ്ങിയ എന്നോടുതന്നെ എനിക്ക് സഹതാപം തോന്നി.

ഞാനെന്റെ അന്വേഷണം തുടര്‍‌ന്നുകൊണ്ടിരുന്നു.ഒരു ദിവസം ബസ്‌സ്റ്റാന്‍‌ഡില്‍ നില്‍ക്കുമ്പോള്‍ വീണ്ടുമവളെ കണ്ടു.അറിയാതെ എന്റെ നോട്ടം അവളുടെ കാലുകളിലേക്കായി.പുതിയ ഫാഷനിലുള്ള ചെരുപ്പാണ് അവള്‍ ധരിച്ചിരുന്നത്.ഞാനവളുടെ കഴുത്തിലേക്ക് നോക്കി കുരിശുമാലക്കൊരു മാറ്റവും ഇല്ല.ഞാനവളെ നോക്കി ചിരിച്ചു.അവളും എനിക്കൊരു ചിരി സമ്മാനിച്ചിട്ട് അവള്‍ മറഞ്ഞു.

നഗരത്തിലെ തിരക്കില്‍ പലയിടത്തുവെച്ചും ഞാനവളെ കണ്ടു.പരസ്പരം പുഞ്ചിരിതൂക്കി ഞങ്ങള്‍ കടന്നുപോയി.ആദ്യമായി ഞാനവളോട് സംസാരിക്കുന്നത് ഇന്ത്യന്‍ കോഫിഹൌസില്‍ വച്ചാണ്. ഒരു ദിവസം ഞാന്‍ കോഫിഹൌസില്‍ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു.ഒഴിവുള്ള കസേര തേടി ഞാന്‍ ചെന്നിരുന്നത് അവളുടെ മുന്നിലായിരുന്നു.സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട മാന്‍‌പേടയെപോലെ ഞാന്‍ പരുങ്ങി.കുറേ സമയത്തെക്ക് എനിക്ക് ശബ്ദ്ദം പോലും പുറത്തേക്ക് വന്നില്ല.അപരിചിതത്വത്തിന്റെ മഞ്ഞുരുകിയപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുതുടങ്ങി.അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനവളുടെ കാലുകളിലേക്ക് നോക്കി.അന്നവള്‍ ഇട്ടിരുന്നത് പുതിയതരം ചെരുപ്പായിരുന്നു.

ഞങ്ങള്‍ പല സ്ഥലത്തുവെച്ചും കണ്ടുമുട്ടി.അപ്പോഴെല്ലാം അവള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത് ചെരുപ്പുകളെകുറിച്ചായിരുന്നു. ലോകത്തിലെ ഏത് കാര്യത്തെകുറിച്ച് സംസാരിച്ച് തുടങ്ങിയാലും അവസാനം ചെന്നെത്തുന്നത് ചെരുപ്പുകളിലായിരുന്നു.അവള്‍ നഗരത്തിലെ ഏതെങ്കിലും ചെരുപ്പുകടയുടെ ഉടമസ്ഥ ആയിരിക്കാം?അല്ലങ്കില്‍ ചെരുപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്നവളായിരിക്കാം? അവളെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ അവള്‍ മനപൂര്‍വ്വം ഒഴിഞ്ഞുമാറിയിരുന്നു.ഞാനവളെ
എന്നുകണ്ടാലും അന്നെല്ലാം അവള്‍ വേറെവേറെ ചെരുപ്പായിരുന്നു ഇട്ടിരുന്നത്.ഒരിക്കല്‍ ഇട്ട ചെരുപ്പ് അവള്‍ ഒരിക്കല്‍ കൂടി ഇട്ട് ഞാന്‍ കണ്ടിരുന്നില്ല.പക്ഷേ അവളുടെ കുരിശുമാല മാറി ഞാന്‍ കണ്ടിട്ടില്ല.

കുറെ നാളുത്തേക്ക് അവളെ കണ്ടില്ല.കൂട്ടുകാരനെ കാണാനായി എനിക്ക് ആശുപത്രിയില്‍ പോകേണ്ടിവന്നു.ആശുപത്രിയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ അവള്‍ തൊട്ടുമുന്നില്‍.അപ്പോഴും അവള്‍ക്ക് സംസാരിക്കാന്‍ ഉണ്ടായിരുന്നത് ചെരുപ്പുകളെകുറിച്ചായിരുന്നു.ഒരു മാസത്തോളം അവളെ വീണ്ടും കാണാതായി അവളെ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങിളിലെല്ലാം ഞാനവളെ തേടി. അവളെ കാണാന്‍ സാധിച്ചില്ല.അവളേയും ചെരുപ്പുകളും കുരിശുമാലയും ഞാന്‍ മറന്നുതുടങ്ങി.

സിവില്‍ സ്റ്റേഷനുമുന്നിലൂടെ കാറോടിച്ചുപോകുമ്പോള്‍ ഞാനവളെ വീണ്ടും കണ്ടു.വഴിവക്കില്‍ വാകമരച്ചുവട്ടില്‍ അവള്‍ ഇരിക്കുന്നു.അവളുടെ മുന്നില്‍ അടുക്കി വച്ചിരിക്കുന്ന ചെരുപ്പുകള്‍.അവള്‍ ചെരുപ്പുകള്‍ തുന്നുകയാണ്.ഞാന്‍ വണ്ടിനിര്‍ത്തി.വാകമരത്തില്‍ ആണിയടിച്ച് ഒരു വൃദ്ധന്റെ പടം ഥ്ക്കിയിരുന്നു.അയാള്‍ അവിടിരുന്ന് ചെരുപ്പുകള്‍ തുന്നുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നു. അവളുടെ കാലിലേക്ക് നോക്കി.അവളുടെ കാലില്‍ ചെരുപ്പുകള്‍ ഇല്ലായിരുന്നു.അപ്പോഴും അവളുടെ കഴുത്തിലെ കുരിശുമാല തിളങ്ങുന്നുണ്ടായിരുന്നു.

Friday, November 9, 2007

വെറോനിക്ക

വെറോനിക്ക സുന്ദരിയായിരുന്നു.വയസ് മുപ്പത്തഞ്ച് ആയെങ്കിലും അവള്‍ വിവാഹം കഴിച്ചിരുന്നില്ല.ഒരു പ്രണയനൈരശ്യത്തിന്റെ ബാക്കിപത്രമായിരുന്നില്ല വെറോനിക്ക.അവള്‍ ഒരു ഫെമിനിസ്റ്റും ആയിരുന്നില്ല.സര്‍ക്കാര്‍ ആശുപത്രിയിലെ സംഘടനാബോധ മില്ലാത്ത ഒരു പാവം നേഴ്‌സായിരുന്നു വെറോനിക്ക.

വെള്ളയൂണിഫോം ധരിച്ച വെറോനിക്കയെ കണ്ടാല്‍ ഒരു മാലാഖയാണന്നേ തോന്നൂ;രണ്ടു ചിറകുകളുടെ കുറവ് അവള്‍ക്കു ണ്ടായിരുന്നുവെങ്കിലും.ഏദന്‍‌തോട്ടത്തിന്റെ കാവലിനായി ദൈവം സൃഷ്‌ടിച്ച മാലാഖ വഴിതെറ്റി ഭൂമിയില്‍ എത്തിയതായിരിക്കാം. യൌവനത്തിന്റെ തീക്ഷണത നിറഞ്ഞുനിന്ന അവളെ ഒരു പുരുഷന്റെയും കഴുകന്‍ കണ്ണുകള്‍ കൊത്തിവലിച്ചിരുന്നില്ല.

പത്തുവര്‍‌ഷത്തെ സര്‍വീസിനിടയില്‍ പതിനഞ്ച് സ്ഥലമാറ്റങ്ങള്‍.ഒരിക്കല്‍ പോലും സ്ഥലമാറ്റത്തിനെതിരെ വെറോനിക്ക കോടതിയെ സമീപിച്ചില്ല.ഏത് ആശുപത്രിയായാലും എനിക്കൊരുപോലെയാണ്. എവിടെയാ ണങ്കിലും രോഗികള്‍ കാണുമല്ലോ?അവര്‍ക്ക് എന്നെകൊണ്ട് അല്പം ആശ്വാസം ലഭിക്കണം.ഇതായിരുന്നു വെറോനിക്കയുടെ അഭിപ്രായം. കുറഞ്ഞകാലയളവിനുള്ളില്‍ കേരളത്തിലെ എല്ലാജില്ലകളിലും ജോലി ചെയ്തിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും പാരിതോഷികം നല്‍കിയാല്‍ അതിന് അവകാശി വെറോനിക്ക മാത്രം ആയിരിക്കും.

കോഴിക്കോട്ടുനിന്ന് തലസ്ഥാനത്തേക്കുള്ള ട്രാന്‍സഫര്‍ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ വെറോനിക്ക ഞെട്ടിയില്ല. ബാഗ് ഒരുക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ചതേയില്ല. ജനറല്‍ വാര്‍ഡിലേക്കുള്ള മെഡിസിന്‍ ചാര്‍ട്ട് നോക്കി അവള്‍ ട്രേയിലേക്ക് മരുന്നുകള്‍ എടുത്തുവെച്ചു. അവള്‍ക്കറിയാമായിരുന്നു തനിക്കെന്തിനാണ് സ്ഥലമാറ്റം ലഭിച്ച തെന്ന്. മറിയാമ്മസിസ്റ്റര്‍ കഴിഞ്ഞാഴ്ച പറഞ്ഞതവള്‍ ഓര്‍ത്തു.
“ഞാനാരാണന്ന് നിന്നെ കാണിച്ചു തരാമടീ...”

കഴിഞ്ഞാഴ്ച വെറോനിക്കയ്ക്കും മറിയാമ്മ സിസ്റ്ററിനും ആയിരുന്നു ലേബര്‍‌റൂം ചാര്‍ജ്.ലേബര്‍‌റൂം ചാര്‍ജ് കിട്ടിയാലുടന്‍ മറിയാമ്മ സിസ്റ്റര്‍ ഒരു കൂട് മെഴുകുതിരി വാങ്ങിച്ച് ഉണ്ണിയേശുവിന്റെ രൂപക്കൂടിനു മുന്നില്‍ കത്തിക്കും.
“ഉണ്ണിയേശുവേ..ഇന്ന് കൂടുതല്‍ പ്രസവങ്ങള്‍ നടക്കണേ..”ഇതായിരിക്കും മറിയാമ്മ സിസ്റ്ററിന്റെ പ്രാര്‍ത്ഥന.

ജനിക്കുന്നടനെ കുഞ്ഞിനെ അപ്പനേയും വീടുകാരയും കൊണ്ടുപോയി കാണിക്കുന്നത് മറിയാമ്മ സിസ്റ്ററാണ്.മറിയാമ്മ സിസ്റ്ററിന് 200 രൂപ പടികൊടുത്താലെ കുഞ്ഞിനെ വീട്ടുകാരെ കാണിക്കുകയുള്ളു.കഴിഞ്ഞാഴ്ച മറിയാമ്മ സിസ്റ്റര്‍‌ക്കെതിരെ ആരോ പരാതി നല്‍കി.ആശുപത്രി സൂപ്രണ്ട് അന്വേഷ്‌ണത്തിന് ഉത്തരവിട്ടു.സംഘടനാബോധമില്ലാത്ത വെറോനിക്ക സിസ്റ്റര്‍ തെളിവെടുപ്പില്‍ മറിയാമ്മ സിസ്റ്റര്‍ക്കെതിരെ മൊഴി കൊടുത്തു.പക്ഷേ സൂപ്രണ്ടിന്റെ അന്വേഷ്ണ റിപ്പോര്‍ട്ട് എവിടയോ മുങ്ങി.

വെറോനിക്ക നഴ്സിംങ്ങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ മറിയാമ്മ സിസ്റ്റര്‍ അവിടെ ഉണ്ടായിരുന്നു.മറിയാമ്മ സിസ്റ്ററിന്റെ ചുണ്ടിലെ പരിഹാസച്ചിരി വെറോനിക്കയ്ക്ക് മനസിലായെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല.

വെറോനിക്കയ്ക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നത് ചുരുങ്ങിയ സമയം കൊണ്ട് ആശുപത്രി മുഴുവന്‍ അറിഞ്ഞിരുന്നു.
“പോവുകയാണല്ലേ ?” പലരും വെറോനിക്കയോട് ചോദിച്ചു.
“അതെ “ വെറോനിക്ക ഉത്തരവും നല്‍കി.
“പോകാതിരുന്നുകൂടെ?”ആരോ ചോദിച്ചു.
“അതെങ്ങനെയാ... നിങ്ങളെപോലുള്ളവര്‍ തിരുവനന്തപുരത്തും കാണില്ലേ?”അവള്‍ മറുപിടി പറഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററെ യാത്ര അയക്കാനായി വൈകുന്നേരമായപ്പോഴേക്കും ഒട്ടുമിക്ക രോഗികളും നഴ്‌സിംങ്ങ്
റൂമിനു മുന്നിലെത്തി.എല്ലാവരോടും യാത്ര പറഞ്ഞതിനു ശേഷമാണ് വെറോനിക്ക മറിയാമ്മ സിസ്റ്ററിന്റെ അടുത്തെത്തിയത്.
“സിസ്റ്റ്‌റേ,ആശുപത്രി വാരാന്തയിലാണങ്കിലും കോടതി വാരാന്തയിലാണങ്കിലും സ്വന്തം കുഞ്ഞിനെ കാണാന്‍ കാത്തുനില്‍ക്കുന്നത് ഒരു പോലാണ്“ വെറോനിക്ക മറിയാമ്മ സിസ്റ്ററോട് പറഞ്ഞു.

മറിയാമ്മ സിസ്റ്ററിന്റെ നെഞ്ചൊന്ന് പിടഞ്ഞു.തന്റെ ഡൈവേഴ്സ് പെറ്റീഷന്‍ കോടതിയുടെ പരിഗണനയിലാണന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ മറിയാമ്മ സിസ്റ്ററെ വേദനപ്പിച്ചു.വെറോനിക്ക ആശുപത്രി പടികള്‍ ഓരോന്നായി ഇറങ്ങി.
*********************
തിരുവനന്തപുരവുമായി വെറോനിക്ക പെട്ടന്ന് ഇണങ്ങിച്ചേര്‍ന്നു. പൊടിയില്‍ കൂടിയുള്ള യാത്ര മാത്രമായിരുന്നു വെറോനിക്കയ്ക്ക് പ്രയാസം. പൊട്ടിപൊളിഞ്ഞ റോഡും പൊടിയും കൊണ്ട് മന്ത്രിമാര്‍ പോലും തിരുവനന്തപുരത്തുനിന്ന് മാറിനില്‍ക്കു കയാണന്ന് അവള്‍ പത്രത്തില്‍ വായിക്കുകയും ചെയ്തു.ആ വാര്‍ത്ത ഏതെങ്കിലും മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണോ എന്നവള്‍ക്ക് അറിയില്ലായിരുന്നു.അല്ലങ്കില്‍ തന്നെ സത്യം പറയുന്നവര്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണല്ലോ?

കഴിഞ്ഞ ഞായറാഴ്ച ആബേലച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചതവള്‍ ഓര്‍ത്തു.”വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്.” അത് കേട്ടപ്പോള്‍ അവളുടെ കണ്ണ് ചലിച്ചത് ക്രൂശില്‍ കിടക്കുന്ന യേശുവിന്റെ രൂപത്തിലേക്കാണ്. പൊളിച്ചെഴുത്ത് നടത്താന്‍ ഇറങ്ങിതിരിച്ച വരുടെ എല്ലാം വിധി ഇതുതന്നെ ആയിരുന്നല്ലോ?എല്ലാം പൊളിച്ചെഴുതാന്‍ ഇനി ഏത് പ്രവാചകനാണ് വരുന്നത് ?അവന് സമൂഹം നല്‍കുന്ന ശിക്ഷ എന്തായിരിക്കും? കൊലമരമോ? വിഷദ്രാവകമോ? സോക്രട്ടീസിന്റെ പിടച്ചില്‍ അവളുടെ ഉള്ളിലെ പിടച്ചിലായി.

വളരെ നാളത്തെ അന്വേഷ്ണത്തിനു ശേഷമാണ് വെറോനിക്കയ്ക്ക് ഒരു വാടകവീട് കിട്ടിയത്.ഒരു ഗുണ്ടാനേതാവാണ് വീട് ശരിയാക്കി കൊടുത്തത്.വെറോനിക്ക അയാള്‍ക്ക് കമ്മീഷന്‍ കൊടുത്തെങ്കിലും അയാളത് വാങ്ങിയില്ല.‘നിങ്ങളെപോലുള്ളവരോട് പണം വാങ്ങിച്ചാല്‍ ശരിയാകത്തില്ല സിസ്റ്റ്‌റേ,തല്ലിയും പിടിച്ചു പറിച്ചുമാ ജീവിക്കുന്നതെങ്കിലും ഞങ്ങളും മനുഷ്യരല്ലേ?ആരുടെയെങ്കിലും കത്തിയുടെ മുന്നില്‍ പിടഞ്ഞുവീണ് ആശുപത്രിയില്‍ കൊണ്ടുവന്നാല്‍ സിസ്റ്റ്‌റിനെപോലുള്ളവരേ കാണത്തുള്ളു...” അയാള്‍ പണം നിരസിച്ചുകൊണ്ട് പറഞ്ഞിതിങ്ങനെയാണ്.
“എന്നാല്‍ എല്ലാം നിര്‍ത്തി നല്ല മനുഷ്യനായി ജീവിച്ചുകൂടേ ? “വെറോനിക്ക അയാളോട് ചോദിച്ചു.
അയാള്‍ വെറോനിക്കയെ നോക്കി ചിരിച്ചു.ആ ചിരിയില്‍ വേദനയുടെ നനവുണ്ടന്ന് അവള്‍ക്കറിയാമായിരുന്നു.
“ഒരിക്കല്‍ കെട്ടിയ വേഷം അഴിക്കാന്‍ പാടാണ് സിസ്റ്റ്‌റേ...”

വെറോനിക്ക കൊണ്ടുവന്ന ചായ അയാള്‍ സാവധാനം ഊതിക്കുടിച്ചു,ഗ്ലാസില്‍ നിന്നുള്ള ആവി അയാളുടെ മുഖത്തേക്ക് തന്നെ ആയിരുന്നു വന്നടിച്ചു കൊണ്ടിരുന്നത്.തങ്ങളുടെ അടുത്ത വീടിന്റെ ചാവടിയില്‍ നഗരത്തെ വിറപ്പിക്കുന്ന ഗുണ്ട ചായ ഊതിക്കുടിക്കുന്നിതു കാണാന്‍ അയല്‍‌പക്കക്കാര്‍ എത്തിയെത്തി നോക്കി .പലരും അര്‍ത്ഥം വച്ച് ചിരിച്ചു.അയാള്‍ ചായക്കപ്പ് തിരിച്ചു കൊടുത്തു.അയാളുടെ കണ്ണ് നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നതവള്‍ കണ്ടു.
“എന്തു പറ്റി? “ അവള്‍ ചോദിച്ചു.
“സിസ്റ്റ്‌റെ ഞാന്‍ വല്ലപ്പോഴും ഇവിടെയൊന്ന് വന്നോട്ടെ... ആദ്യമായിട്ടാ സിസ്റ്റ്‌റേ ഒരാള്‍ സ്നേഹത്തൊടെ ഒരു കപ്പ്
ചായ തരുന്നത്..” അയാളുടെ ശബ്ദ്ദം മുറിഞ്ഞു,കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി.വെറോനിക്കയുടെ മറുപിടിക്ക് കാത്തുനില്‍ക്കാതെ യാത്രപോലും പറയാതെ അയാള്‍ ഇറങ്ങി നടന്നു.തിരിച്ചു വരാം എന്ന് ഉറപ്പില്ലാതെ എങ്ങനെയാണ് ഒരാള്‍ യാത്ര പറയുന്നത് ?

അയാള്‍ പോയതും അയല്‍‌വക്കക്കാര്‍ തങ്ങളുടെ പുതിയ വാടകക്കാരിയെ കാണാന്‍ എത്തി.പലരും വെറോനിക്കയ്ക്ക്
സദാചാരബോധത്തെക്കുറിച്ച് ക്ലാസ് എടുത്തു.ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന സ്ത്രി എങ്ങനെയായിരിക്കണം എന്നവര്‍ പറഞ്ഞു കൊടുത്തു.എല്ലാവരും സംഭാഷണം അവസാനിപ്പിച്ചത് ഒരൊറ്റ വാചകത്തിലാണ്.
“അയല്‍‌വക്കക്കാര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്...”
വെറോനിക്ക തലയാട്ടുകമാത്രമല്ലാതെ ഒന്നും പറഞ്ഞില്ല.ഒരു പുരുഷനോട് അവിവാഹിതയായ സ്ത്രി സംസാരിച്ചാല്‍ അല്ലങ്കില്‍ ഒരു സ്ത്രി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അവളുടെ സുഹൃത്തുകടന്നുവന്നാല്‍ നഷ്‌ടപ്പെടുന്നതാണോ സദാചാരം? എല്ലാചോദ്യങ്ങള്‍ക്കം ഉത്തരം ലഭിക്കാറില്ലല്ലോ?ചില ചോദ്യങ്ങള്‍ എപ്പോഴും ചോദ്യങ്ങളായിതന്നെ അവശേഷിക്കും.

വെറോനിക്ക തന്റെ മൊബൈല്‍ ഒരിക്കല്‍ പോലുഒം ഓഫ് ചെയ്യാറില്ല.സൈലന്റ് മോഡിലേക്കും അവള്‍ ഫോണ്‍ മാറ്റാറില്ല.എപ്പോള്‍ വിളിയെത്തിയാലും ആശുപത്രിയിലേക്ക് പോകാന്‍ വെറോനിക്ക തയ്യാറാണ്.രാത്രിയില്‍ വെറോനിക്കയുടെ വീടിന്റെ പടിക്കല്‍ വാഹനം എത്തിയാല്‍ ഇപ്പോള്‍ അയല്‍ക്കാര്‍ എത്തിനോക്കാറില്ല.അവര്‍ക്കറിയാം അത്യാസന നിലയില്‍ ആരെങ്കിലും ആശുപത്രിയില്‍ എത്തിയിട്ടുണ്ടാവുമെന്ന്. വെറോനിക്ക എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു.പകലോ രാത്രിയോ ആയികൊള്ളട്ടെ ആവിശ്യം വന്നാല്‍ എപ്പോള്‍ വേണമെങ്കിലും വെറോനിക്ക ആശുപത്രിയില്‍ ഓടിയെത്തുമായിരുന്നു.

എല്ലാ ഞായറാഴ്ച്‌യും വെറോനിക്ക പള്ളിയില്‍ പോകും. അവിടെയാണങ്കിലും വെറോനിക്കയുടെ മൊബൈല്‍ ഓണായിരിക്കും.
ആബേലച്ചന്‍ കുര്‍ബ്ബാന്‍ ചൊല്ലിതുടങ്ങിയാല്‍ ഫാനുകള്‍ പോലും നിശ്ശബ്ദ്ദമായി മാത്രമേ കറങ്ങാറുള്ളു. അമ്മമാരുടെ കൈയ്യിലി രിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ശബ്ദ്ദമുണ്ടാക്കാന്‍ മടിക്കും.

പള്ളിയില്‍‌വെച്ച് മൊബൈല്‍ റിംങ് ചെയ്താല്‍ പലപ്പോഴും വെറോനിക്ക അറിയാറില്ല. അടുത്തുനില്‍ക്കുന്നവര്‍ തട്ടി വിളിക്കുമ്പോള്‍ വെറോനിക്ക ഫോണുമായി വെളിയിലേക്കിറങ്ങും. കോള്‍ വന്നതിനു ശേഷം വെറോനിക്ക ആശുപത്രി യിലേക്ക് പോവുകയല്ലാതെ തിരിച്ച് പള്ളിയിലേക്ക് കയറിയിട്ടില്ല. വെറോനിക്കയുടെ ഫോണിന്റെ റിംങ് ടോണ്‍ കേട്ടാലുടന്‍ ആബേലച്ചന്‍ ഒരു നിമിഷം കുര്‍ബ്ബാന നിര്‍ത്തും.”കര്‍ത്താവേ ആത്മാവിനെ കാത്തുകൊള്ളേണമേ” ആബേലച്ചന്‍ മനസില്‍ പ്രാര്‍ത്ഥിക്കും.അച്ചന്‍ മാത്രമല്ല പള്ളിയിലുള്ളവരെല്ലാം ഒരു നിമിഷം നിശബ്ദ്ദമായി പ്രാര്‍ത്ഥിക്കും.

ഈ ഞായറാഴ്‌ച ആബേലച്ചന്‍ കുര്‍ബ്ബാനയുമായി പടിഞ്ഞാറോട്ട് വരുമ്പോഴാണ് വെറോനിക്കയുടെ ഫോണ്‍ ശബ്ദ്ദിച്ചത്.
“എന്റെ രക്തമാകുന്നു ഇത്......” അച്ചന്റെ ശബ്ദ്ദം നിന്നു. വെറോനിക്കയുടെ ഫോണ്‍ ശബ്ദ്ദിച്ചുകൊണ്ട് ഇരിക്കുകയാണ്.
“കര്‍ത്താവേ ആപത്തൊന്നും വരുത്തല്ലേ” ആബേലച്ചന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

വെറോനിക്ക ഫോണെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി.അതുവഴി വന്ന ഓട്ടോയില്‍ കയറി ആശുപത്രിയില്‍ എത്തി.ആശുപത്രി
മുറ്റം മുഴുവന്‍ പോലീസുകാര്‍.ആംബുലന്‍‌സുകള്‍ ഓരോന്നായി എത്തിക്കൊണ്ടിരിക്കുന്നു.ചാനലുകാരുടെ ക്യാമറകള്‍.വെറോനിക്ക
ഒരു വിധത്തില്‍ അത്യാസന വിഭാഗത്തില്‍ എത്തി.രക്തത്തില്‍ കുളിച്ച അഞ്ചാറുപേര്‍ കട്ടിലുകളില്‍ കിടന്ന് പിടയുന്നു.വാതുക്കല്‍ ചാനല്‍ക്യാമറക്കാര്‍ തിക്കിതിരക്കുന്നു.
“വെറോനിക്ക സിസ്റ്റ്‌റേ, തീയേറ്ററിലോട്ട് ചെല്ല് “നേഴ്‌സിംങ് സൂപ്രണ്ട് വന്നു പറഞ്ഞു.
“എന്തു പറ്റിയതാ സിസ്റ്റ്‌റേ ? “വെറോനിക്ക ചോദിച്ചു.
“കത്തീഡ്രല്‍ പള്ളിയില്‍ ഏതാണ്ട് പ്രശ്‌നമുണ്ടായതാ.... പോലീസ് വെടിവെച്ചു... അതിലെ ഒരുത്തനാ തിയേറ്റരില്‍..
പള്ളിക്കും കേടുപറ്റിയന്നാ കേട്ടത് “
“എങ്ങനെയുണ്ട് സിസ്റ്റ്‌റേ അയാള്‍ക്ക് ? “
“വലിയ കൊഴപ്പമൊന്നുമില്ലന്നാ തോന്നുന്നത്.സിസ്റ്റ്‌റൊന്ന് വേഗം തിയേറ്ററിലോട്ട് ചെല്ല്;അരവിന്ദ് ഡോക്ട്‌ര്‍ ഇപ്പോഴെത്തും “

വെറോനിക്ക ഓപ്പറേഷന്‍ തിയേറ്ററിലെത്തി.ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന ആളെ ശ്രദ്ധിച്ചു.ഏറിയാല്‍ മുപ്പത്തഞ്ച് വയസ് കാണും. തോളത്താണ് വെടിയേറ്റിരിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ അയാളുടെ ശരിരത്തില്‍ നിന്ന് ഡോക്ടര്‍ വെടിയുണ്ട പുറത്തെടുത്തു.

ഒരാഴ്‌ച കടന്നുപോയി.വെടിയേറ്റ ആളെ വാര്‍ഡിലെക്ക് മാറ്റി.വെറോനിക്ക ചെല്ലുമ്പോള്‍ അയാള്‍ കിടക്കുവായിരുന്നു. വെറോനിക്കിയെ കണ്ട് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.വെറോനിക്ക അയാളെ ചാരിയിരുത്തി.ആബേലച്ചന്‍ അല്ലാ‍തെ അയാള്‍ക്ക് മറ്റാരും സന്ദര്‍ശകരായി ഇല്ലായിരുന്നു.അയാളെകാണാന്‍ ഒരിക്കല്‍ പോലും അയാളുടെ വീട്ടുകാര്‍ വരുന്നത് വെറോനിക്ക കണ്ടിരുന്നില്ല.
“ഇന്ന് അച്ചന്‍ വന്നില്ലേ ?”വെറോനിക്ക ചോദിച്ചു.
“അച്ചന്‍ വന്നിട്ടു പോയി”അയാള്‍ മറുപിടി നല്‍കി.

വീട്ടുകാരൊന്നും വരാത്തത് എന്താണന്ന് ചോദിക്കണം എന്നുണ്ടായിരുന്നു വെറോനിക്കയ്ക്ക്.അയാള്‍ക്കത് വിഷമം ആയാലോ എന്ന് ചിന്തിച്ച് അവളത് ചോദിച്ചില്ല.അയാളുടെ ശരീരം തുടയ്ക്കാനായി അവള്‍ സ്പോഞ്ചും വെള്ളവും എടുത്തുകൊണ്ട് വന്നു.”അച്ചന്‍ രാവിലെ വന്നപ്പോള്‍ തുടച്ചതാ സിസ്റ്റ്‌റേ”അയാള്‍ പറഞ്ഞു.അവള്‍ അയാളുടെ മുറിവ് ഡ്രസ്സ് ചെയ്തു.അയാളുടെ ഹൃദയത്തിന്റെ ഭാഗത്ത് മറ്റൊരു മുറിവുണങ്ങിയ പാടുണ്ടായിരുന്നു.വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടവനായിരിക്കണം.സ്ഥിരം തല്ലുകൊള്ളിയാണന്നാ തോന്നുന്നത്.അതു കൊണ്ടായിരിക്കും വീട്ടുകാര്‍ അന്വേഷിച്ചു വരാത്തത്.അവള്‍ ചിന്തിച്ചു.

അടുത്ത ദിവസം വെറോനിക്ക അയാളുടെ ശരീരം തുടയ്ക്കുകയായിരുന്നു.അയാളുടെ പുറം മുഴുവന്‍ അടികിട്ടിയ പാടികളായിരുന്നു.
“ഇയാള് സ്ഥിരം ചട്ടമ്പിയാണോ?”വെറോനിക്ക ചോദിച്ചു.അയാളൊന്നു ചിരിച്ചു.വേദനകള്‍ ഒളിപ്പിച്ചുവെച്ച ചിരി.
“പുറം മുഴുവന്‍ അടികിട്ടിയ പാടുകള്‍ ആയതുകൊണ്ട്.... വെറുതെ ചോദിച്ചന്നെയുള്ളു...”
“സ്വയം ചെയ്യുന്ന തെറ്റുകള്‍ക്ക് മാത്രമല്ലല്ലോ സിസ്റ്റ്‌റേ അടികിട്ടുന്നത് ?”അയാള്‍ പറഞ്ഞു.അയാളുടെ വാക്കുകള്‍ക്ക്
എന്തോ ഒരു ശക്തിയുണ്ടന്ന് അവള്‍ക്ക് തോന്നി.അയാളുടെ പലപ്പോഴെത്തെയും സംസാരം വിപ്ലവകാരിക്ക് തുല്യമായിരുന്നു.
നക്സ്‌ലൈറ്റ് പ്രസ്ഥാനത്തിന്റെ ഏതെങ്കിലും കണ്ണിയാണോ ഇയാള്‍.
“ശരി..ശരി.. തര്‍ക്കിക്കാനൊന്നും ഞാനില്ല...അടികിട്ടിയ പാടുകള്‍ പോകട്ടെ..നെഞ്ചത്തെ പാടോ?അപ്പോള്‍ ഇയാള്‍ക്ക്
നേരത്തെയും വെടികൊണ്ടിട്ടുണ്ടോ? പൊലീസുകാര് പറയുന്നത് അവര്‍ ആകാശത്തേക്ക് വെടിവെച്ചന്നാ..അപ്പോള്‍
തനിക്കെങ്ങനയാ തോളത്ത് വെടികൊണ്ടത്?ഇയാള് പള്ളിക്കുരിശില്‍ കയറിയിരിക്കുവായിരുന്നോ?”വെറോനിക്ക ചോദിച്ചു.
“നെഞ്ചത്തെ പാട് വെടികൊണ്ടതല്ല സിസ്റ്റ്‌റേ , ഒരുത്തന്‍ കുത്തിയതാ ?
അയാളുടെ കണ്ണുകള്‍ നിറയുന്നത് വെറോനിക്ക കണ്ടു.അയാളുടെ കണ്ണുകള്‍ക്ക് വജ്രം പോലെ തിളക്കമുണ്ടായിരുന്നു.
അയാളുടെ നെറ്റിയില്‍ നിന്ന് രക്തം പൊടിയുന്നതവള്‍ കണ്ടു.
“വിഷമം ആയി അല്ലേ ?”വെറോനിക്ക ചോദിച്ചു.
“എനിക്കെന്ത് വിഷമമാ സിസ്റ്റ്‌റേ... വിഷമിക്കാതെ ജീവിക്കാനായിരുന്നെങ്കില്‍ അത് പണ്ടേ ആകാമയിരുന്നു.”അയാള്‍പറഞ്ഞു.വെറോനിക്ക അയാളുടെ ശരീരം തുടച്ചു വൃത്തിയാക്കി.തന്റെ ചോദ്യങ്ങള്‍ അയാളെ സങ്കടപ്പെടുത്തിയെന്നവള്‍ക്ക്
മനസ്സിലായി.

അടുത്ത ദിവസം വെറോനിക്കായ്ക്ക് രണ്ടാമത്തെ ഡ്യൂട്ടിയായിരുന്നു.വെറോനിക്ക അയാളെ കാണാന്‍ വാര്‍ഡില്‍ എത്തിയെങ്കിലും അയാള്‍ കിടന്ന കട്ടിലില്‍ മറ്റൊരാള്‍ ആയിരുന്നു.
“ഇന്നലെ ഇവിടെ കിടന്നയാള്‍ എവിടെ ? “ വെറോനിക്ക ഡ്യൂട്ടി നേഴ്‌സിനോട് ചോദിച്ചു.
പള്ളിക്കാര് വന്ന് അയാളെ കൂട്ടികൊണ്ട് പോയന്നും ഡിസ്‌ചാര്‍ജ് ചെയ്യാന്‍ വിസമ്മതിച്ച് ഡോക്ട്‌റുമായി അവര്‍ വഴക്കുണ്ടാക്കിയെന്നും ഡ്യൂട്ടി നേഴ്‌സ് പറഞ്ഞു.പള്ളിയില്‍ നടത്തുന്ന പ്രതിഷേധയോഗത്തിലേക്കാണ് അയാളെ അവര്‍ കൂട്ടി കൊണ്ട് പോയിരിക്കുന്നതെന്നും വെറോനിക്കയോട് പറഞ്ഞു.

ഡ്യൂട്ടി നേഴ്‌സ് വെറോനിക്കയ്ക്ക് ഒരു തുണിപ്പൊതി എടുത്തുകൊണ്ടുവന്നു കൊടുത്തു.വെറോനിക്കയ്ക്ക് നല്‍കണമെന്ന് പറഞ്ഞ് അയാള്‍ ഡ്യൂട്ടി നേഴ്‌സിനെ ഏല്‍പ്പിച്ചതായിരുന്നു ആ പൊതി.വെറോനിക്ക പൊതി തുറന്നു.അതിനകത്ത് ഒരു ചാട്ടവാര്‍ ആയിരുന്നു. വെറോനിക്ക അത് എടുത്തു.അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടായിരുന്നു.ചാട്ടയുടെ അറ്റത്ത് രക്തത്തുള്ളികള്‍ കട്ടപിടിച്ചിരുന്നു.

ജെറുശലേം ദേവാലയത്തിനുള്ളില്‍ ചാട്ടവാറിന്റെ സീല്‍ക്കാരം ഉയര്‍ന്നു.ജറുശലേമിന്റെ വീഥികളില്‍ രക്തതുള്ളികള്‍ തെറിച്ചുവീണു. വെറോനിക്ക മറ്റൊരാള്‍ ആവുകയായിരുന്നു.അവളുടെയുള്ളില്‍ ആബേലച്ചന്റെ വാക്കുകള്‍ മുഴങ്ങി.
വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്.”

വെറോനിക്ക ചാട്ടവാറുമായി കൊടുങ്കാറ്റിന്റെ വേഗതയില്‍ കത്തീഡ്രലിലേക്ക് നടന്നു.അവിടെ പ്രതിഷേധ സമ്മേളനം ആരംഭിച്ചിരുന്നു.വെറോനിക്ക സമ്മേളന വേദിയിലേക്ക് ഓടിക്കയറി .കത്തീഡ്രലിലെ മണികള്‍ തനിയെ മുഴങ്ങാന്‍ തുടങ്ങി.പുരോഹിതന്മാരുടെ നേരെ  വെറോനിക്ക  ചാട്ടവാര്‍ വീശി .ആബേലച്ചന്‍മാത്രം ഒരു വെള്ളരിപ്രാവായി പറന്നുയര്‍ന്നിരുന്നു.

 
photo : source

Thursday, November 8, 2007

രാത്രിയില്‍ സഞ്ചരിക്കുന്നവര്‍

ബസ്സ് സ്റ്റാന്‍‌ഡിലെ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍ മനസ്സില്‍ പലവിധ ചിന്തയുണ്ടായിരുന്നു.ഇനിയും എത്രനേരം കൂടി നില്‍ക്കണം.?ട്രാന്‍‌സ്‌പോര്‍ട്ട് ബസ്സ് കാത്തുനില്‍ക്കുന്നത് വളരെ വിരസമായ ഒരു കാര്യമാണ്.ബസ്സ് എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.വളരെയധികം ആളുകള്‍ ബസ്സ് കാത്ത് ഷെല്‍ട്ടരില്‍ നില്‍പ്പുണ്ട്.

ഇതിനോടകം മൂന്നുപ്രാവിശ്യം അന്വേഷണ കൌണ്ടറില്‍ ബസിനെക്കുറിച്ച് അന്വേഷിച്ചുകഴിഞ്ഞിരിക്കുന്നു.താനാണ് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ അധിപന്‍ എന്ന ഗര്‍വ്വില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന് ബസിനെക്കുറിച്ച് വലിയ അറിവില്ലന്ന് തോന്നി.അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്ന ഇരിക്കുന്ന ആ ഉദ്യോഗസ്ഥന് മറുപിടി നല്‍കുക എന്നുള്ളതിനെക്കാള്‍ മുനഗണന നാളെ ബസ്‌സ്റ്റാന്‍ഡില്‍ നടക്കുന്ന യൂണിയന്‍ മീറ്റിംഗിന്റെ വിജയം ആണ്.കൌണ്ടറില്‍ ഇരിക്കുന്ന മറ്റ് ജോലിക്കാരോട് അയാള്‍ യൂണിയന്‍ മീറ്റിംഗിനെക്കുറിച്ചും മറ്റും വളരെ വീറോടെ യാണ് സംസാരിക്കുന്നത്.മൂന്നാമത്തെ പ്രാവിശ്യം ബസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ ദ്യേഷപ്പെട്ടു.വീണ്ടും നിസഹായതോടെ ചാരുബഞ്ചില്‍ വന്നിരുന്നു.

സമയം ആറുമണി കഴിഞ്ഞിരിക്കുന്നു.അഞ്ചുമണിക്ക് വരേണ്ട ബസാണ്.കൃത്യ സമയത്ത് പുറപ്പെട്ടാല്‍ തന്നെ ബസ് ഗ്രാമത്തിലെത്തുമ്പോള്‍ ഒന്‍പതുമണികഴിയും.ഇനിയും ബസ് വന്നിട്ട് എപ്പോഴാണ് വീടിലെത്താന്‍ കഴിയുന്നത് ?വെള്ളിയാഴ്ച് ആയതുകൊണ്ട് സ്റ്റാന്‍ഡില്‍ നല്ല തിരക്കാണ്.അടുപ്പിച്ച് രണ്ടുദിവസം അവിധി ആയതുകൊണ്ട് ജോലിക്കാരെല്ലാം നാട്ടിലേക്ക് പോവുകയാണ്.

പട്ടണത്തില്‍ നടക്കുന്ന പടകൂറ്റന്‍ റാലിയെക്കുറിച്ച് ആരോ പറയുന്നതയാള്‍ കേട്ടു.റാലി ഒരു പോയിന്റ് കടക്കാന്‍ അരമണിക്കൂര്‍ എടുക്കുന്നുണ്ടത്രെ !!.ബസുകളെല്ലാം ബ്ലോക്കായിരിക്കുകയാണ്.തനിക്ക് പോകേണ്ട ബസ്സും ആ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങികിടക്കുന്നുണ്ടാവും.അയാള്‍ ആ റാലി നടത്തുന്നവരെ മനസ്സില്‍ പ്രാകി.അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് എന്തിനാണ് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്.അല്ലങ്കില്‍ തന്നെ അയാള്‍ക്ക് നാലഞ്ചു വര്‍ഷമായി സമരങ്ങളിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു.നാലു വര്‍ഷത്തിനുമുമ്പ് അയാള്‍ ഗ്രാമത്തിലെ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ സമരം നടത്തിയിരുന്നു.അവസാനം സമരം വിജയിച്ചെങ്കിലും ഫാക്ടറി പൂട്ടി.പിന്നീട് നാട്ടില്‍ നടന്നത് കൂട്ട ആത്മഹത്യകളായിരുന്നു.വിശന്ന് കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം പോലും നല്‍കാന്‍ അമ്മമാര്‍ക്ക് കഴിഞ്ഞില്ല.സമരത്തിന് നേതൃത്വം നല്‍കിയ പരിസ്ഥിതി വാദികളൊന്നും ആ വഴിക്കോട്ട് പിന്നെ വന്നിട്ടില്ല.

സമയം മുന്നോട്ട് നീങ്ങുകയാണ്.ഒരുമിച്ച് കുറെ ബസുകള്‍ സ്റ്റാന്‍‌ഡില്‍ വന്നുനിന്നു.ആളുകള്‍ ബസുകളില്‍ കയറാന്‍ പരക്കം പായുന്നത് കാണുന്നത് അയാള്‍ക്ക് രസകരമായി തോന്നി.അപ്പക്കഷ്ണത്തിനായി അടിയുണ്ടാക്കുന്ന പട്ടുക്കുട്ടികളെ പ്പോലെയാണ് മനുഷ്യര്‍ ബസില്‍ കയറാന്‍ ശ്രമിക്കുന്നത്.എത്രയും വേഗം ബസില്‍ കയറാന്‍ അവര്‍ പാടുപെടുകയാണ്.വയസ്സായവരും സ്ത്രികളും പിന്നിലാക്കപ്പെടുകയാണ്.

“അയ്യാ;എന്തങ്കിലും തരണേ ? പശിക്കണൂ....”ഈ ശബ്ദ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി
ഒരു ചെറുക്കന്‍.അവന്റെ കണ്ണിലെ നനവ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു.അയാള്‍ തന്റെ സഞ്ചിയില്‍ നിന്ന് ഒരു ചെറിയ
കെട്ടെടുത്ത് അവന് നല്‍കി.ത്ന്റെ മകന് നല്‍കാനായി വാങ്ങിയ പലഹാരപ്പൊതിയായിരുന്നു അത്.അവതും വാങ്ങി പോകുമ്പോള്‍ അയാളുടെ മനസ്സില്‍ തന്നെയും കാത്ത് താന്‍ കൊണ്ടുചെല്ലുന്ന പലഹാരപ്പൊതിയും പ്രതീക്ഷിച്ചിരിക്കുന്ന മകനായിരുന്നു.

അവന്‍ പലഹാരപ്പൊതിയുമായി തിരക്കിലെവിടയോ മറഞ്ഞു.അയാള്‍ വീണ്ടും ബസ് സ്റ്റാന്‍ഡിലെ കാഴ്ചകളിലേക്ക് തിരിഞ്ഞു. ഇരുട്ടിന്റെ മറവില്‍ ബസ് ഷെല്‍ട്ടറിന്റെ തൂണില്‍ ചാരിനില്‍ക്കുന്ന ഒരു സ്ത്രി അയാളുടെ കണ്ണില്‍ പതിഞ്ഞു.അവള്‍ മുടിയില്‍ ചൂടിയിരുന്ന മുല്ലപ്പൂമാല അയാള്‍ക്ക് നല്ലതുപോലെ കാണാമായിരുന്നു.അവള്‍ അയാളെ നോക്കി വശ്യമായി ചിരിച്ചു.അയാളും അയാളും ചിരിച്ചു.പണ്ടുമുതലേ അയാള്‍ക്കുള്ള ഒരു ബലഹീനതയായിരുന്നു ആരു ചിരിച്ചു കാണിച്ചാലും തിരിച്ച് ചിരിക്കുക എന്നുള്ളത്.

അവളെ കണ്ടപ്പോള്‍ അയാളുടെ മനസില്‍ നിറഞ്ഞത് തന്റെ ഭാര്യയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.അവള്‍ തന്നെയും കാത്ത് ഉമ്മറപ്പടിയില്‍ തന്നെ ഇരിക്കുകയായിരിക്കും.അച്ഛനെകാണാന്‍ കാത്തിരുന്ന മകന്‍ ഒരു പക്ഷേ അമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവും. മണ്ണണ്ണവിളക്കിന്റെ അരണ്ട വെട്ടത്തില്‍ അവള്‍ ചോറ് വിളമ്പി തന്നെ കാത്തിരിക്കുന്നത് അയാള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു.“പാവം... “അയാള്‍ മനസ്സില്‍ പറഞ്ഞു.

ബസ് ഷെല്‍ട്ടറിന്റെ തൂണില്‍ ചാരിനില്‍ക്കുന്ന സ്ത്രിയുടെ അടുത്തേക്ക് രണ്ടുപേര്‍ ചെല്ലുന്നത് അയാള്‍ കണ്ടു.അവരോട് കുറേ നേരം സംസാരിച്ചിട്ട് ഒരാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി അവള്‍ തന്റെ പേഴ്സില്‍ വെയ്ക്കുന്നത് അയാള്‍ കണ്ടു.അയാള്‍ അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അവള്‍ തൂണിന്റെ മറവില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ ഒരു പൊതിക്കെട്ട് എടുത്തു.ആ പൊതിക്കെട്ട് അനങ്ങുന്നുണ്ടന്നയാള്‍ക്ക് തോന്നി.അതവളുടെ കുഞ്ഞായിരുന്നു.അവള്‍ ഷെല്‍ട്ടറിലെ ഒഴിഞ്ഞ ഒരു കസേരയില്‍ ചെന്നിരുന്നു.കുഞ്ഞ് കരഞ്ഞുതുടങ്ങിയിരുന്നു.അവള്‍ ബ്ലൌസിന്റെ ഹുക്കുകള്‍ അഴിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്തു.കുഞ്ഞിന്റെ കരച്ചില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയായി.അയാള്‍ തന്നെ ശ്രദ്ധിക്കുന്നണ്ടന്ന് മനസിലായ പ്പോള്‍ അവള്‍ തിരിഞ്ഞിരുന്നു.

അയാള്‍ അവളെക്കുറിച്ച് ചിന്തിച്ചു.വിശന്നുകരയുന്ന കുറേ വയറുകളുടെ സംരക്ഷകയായിരിക്കാം അവള്‍. അല്ലങ്കില്‍ ആരുടയോ ചതിയില്‍പെട്ട് രാത്രിയില്‍ ഇരതേടാന്‍ വിധിക്കപ്പെട്ടവളാകാം.ഒരു പക്ഷേ അവളെകാത്ത് വീട്ടില്‍ തളര്‍ന്നുകിടക്കുന്ന ഭര്‍ത്തവുണ്ടായിരിക്കാം.അതുമല്ലങ്കില്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോയതായിരിക്കാം.ചിന്തകള്‍ കാടുകയറിതുടങ്ങിയപ്പോഴേക്കും അയാള്‍ക്ക് പോകാനുള്ള ബസ് എത്തി.

അയാള്‍ ബസില്‍ കയറാനായി നടക്കുമ്പോള്‍ അവളെ നോക്കി.അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് കുഞ്ഞിനെ വീണ്ടും തൂണിന്റെ മറവില്‍ കിടത്തുന്നതയാള്‍ കണ്ടു.അയാള്‍ വേഗം ചെന്ന് ബസില്‍ കയറി.സൈഡ് സീറ്റില്‍ ചെന്ന് ഇരുന്ന് അയാള്‍ അവള്‍ നിന്നിടത്തേക്ക് നോക്കി.പണം വാങ്ങിയ ആളുമായി അവള്‍ ഇരുട്ടിലേക്ക് നടക്കുന്നതയാള്‍ കണ്ടു.

തൂണിന്റെ മറവില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ അയാള്‍ കേട്ടു.അമ്മയുടെ ചൂട് നഷ്ട്പ്പെട്ട കുഞ്ഞ് നിലത്തെ തണുപ്പേറ്റപ്പോള്‍ കരഞ്ഞുതുടങ്ങിയിതാവാം.ബസ് സ്റ്റാന്‍‌ഡില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അയാള്‍ ചെവി വട്ടം പിടിച്ചു.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? ഇല്ല... കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനില്ല.അവന്റെ അമ്മ ഓടിവന്ന് അവനെ മാറോടണച്ചി
ട്ടുണ്ടാവും എന്നയാള്‍ ആശ്വസിച്ചു.

അയാള്‍ സീറ്റിലേക്ക് ചാരി.അയാളുടെ മനസ്സിലപ്പോള്‍ മണ്ണണ്ണവിളക്കിന്റെ അരണ്ട വെട്ടത്തില്‍ ചോറ് വിളമ്പി തന്നെ കാത്തിരിക്കുന്ന ഭാര്യയായിരുന്നു.

Saturday, November 3, 2007

പരശുരാമന്‍ കണ്ട കേരളം

പരശുരാമന്‍ അതിരാവിലെ തന്നെ പാതാളത്തില്‍ എത്തി.മഹാബലി ഒരിങ്ങിനില്‍ക്കുകയാ‍യിരുന്നു.സമയം കളയാതെഅവര്‍ കേരളത്തിലേക്ക് തിരിച്ചു.കേരളത്തിലെ റോഡുകളിലെ കുഴികള്‍ നികത്തുന്നത് മൂന്നാര്‍ ദൌത്യം പോലെചീറ്റിപോയിരുന്നതുകൊണ്ട് അവര്‍ക്ക് ഒരു പാതാളക്കുഴിയിലൂടെ കേരളത്തിലേക്ക് പെട്ടന്ന് കയറി വരാന്‍ പറ്റി.കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗത്തില്‍ കേരളത്തിലെ റോഡുകളെക്കൂടി ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയോട് പറയണമെന്ന് ബലി തീരുമാനിച്ചു. പരശുരാമനും മഹാബലിയും കൂടി കേരളത്തില്‍ എത്തി.

അവര്‍ കുറെ ദൂരം നടന്നിട്ടും വലിയതിരക്കൊന്നും കണ്ടില്ല.മലയാളിസ്ത്രികള്‍ സെറ്റ് സാരിയുടുക്കുന്നത് കേരളപ്പിറവിക്കുംഓണത്തിനും ആണന്ന് മഹാബലി പരശുരാമനോട് പറഞ്ഞിട്ടുണ്ടായിരുന്നു.അതിരാവിലെ തന്നെ സെറ്റ് സാരിയുടുത്തമലയാളിമങ്കയെ കണികാണാം എന്നതുകൊണ്ടാണ് പരശുരാമന്‍ രാവിലത്തെ പൂജകളൊക്കെ മുടക്കി അതിരാവിലെ പുറപ്പെട്ടത്.എന്നിട്ടിപ്പോള്‍ സാരിയുടുത്തതുപോയിട്ട് മരുന്നിനു പോലും ഒരൊറ്റ സ്ത്രികള്‍ റോഡിലില്ല്ല.
“എന്താ ബലീ ഒരൊറ്റ ലേഡീസിനെപ്പോലും കാണാനില്ലല്ലോ?”പരശുരാമന്‍ പറഞ്ഞു.
“എന്റെ പരശുരാമാ;ഇന്ന് കേരളത്തില്‍ ഹര്‍ത്താലാണ്... കാലവസ്ഥക്കാര് മഴയെക്കുറിച്ച് പറയുന്നതു പോലെയാ കേരളത്തില്‍ ഹര്‍ത്താല്‍... എല്ലാദിവസവും കേരളത്തില്‍ ഹര്‍ത്താല്‍ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്”

നല്ലൊരു ദിവസമായിട്ട് കേരളത്തില്‍ ഹര്‍ത്താല്‍ എന്തിനാണ് നടത്തുന്നതെന്ന് പരശുരാമന്‍ ചോദിച്ചെങ്കിലും ബലിക്കതിന് ഉത്തരമില്ലായിരുന്നു.അല്ല സേലത്ത് റെയില്‍‌വേ ഡിവിഷന്‍ ഉത്ഘാടനം നടത്തുന്നതിന് കേരളത്തി ല്‍ഹര്‍ത്താല്‍ നടത്തിയിട്ട് എന്തങ്കിലും പ്രയോജനമുണ്ടോ എന്ന് പരശുവെങ്ങാണം ചോദിച്ചിരുന്നെങ്കില്‍ ബലിക്ക്ഉത്തരം മുട്ടിയേനെ.ബലിയും അത് തന്നെ ആയിരുന്നു ചിന്തിച്ചത്.എവിടെ ഡിവിഷന്‍ വന്നാലും മലയാളിക്ക് ട്രയിനില്‍ യാത്ര ചെയ്താല്‍ പോരെ.അത്രയ്ക്ക് നിര്‍ബന്ധമാണങ്കില്‍ സേലം ഡിവിഷനോട് എതിര്‍പ്പുള്ളവര്‍ ട്രയിനില്‍യാത്ര ചെയ്യാതിരുന്നാല്‍ പോരെ.അതിന് എല്ലാവരെയും കൂടി ബുദ്ധിമുട്ടിക്കുന്ന തെന്തിനാണ് ? ചിക്കന്‍ ഗുനിയായ്ക്ക്എതിരെവരെ ഹര്‍ത്താല്‍ നടത്തി കൊതുകിനെ ഓടിച്ചവരാണല്ലോ മലയാളികള്‍ !!!!!!!

പണ്ട് താന്‍ ഉണ്ടാക്കിയ രാജ്യത്തിന് വന്ന മാറ്റം കണ്ട് പരശുരാമന്‍ അത്ഭുതപ്പെട്ടു.ആണ്ടു തോറും വരുന്നതുകൊണ്ട് മഹാബലിക്ക് അത്ഭുതമൊന്നും തോന്നിയില്ല.കേരളം മുഴുവന്‍ കാണാന്‍ പരശുരാമന്‍ തീരുമാനിച്ചു.അവര്‍ നടന്നുതുടങ്ങി...........

“മഹാബലീ കേരളത്തില്‍ മൊത്തം മുക്കുവരാണന്നാ തോന്നുന്നത്.എല്ലായിടത്തും വല ഉണക്കാന്‍ ഇട്ടിരിക്കുക യാണല്ലോ?” പരശുരാമന് ബലിയുത്തരം നല്‍കിയില്ല.അവര്‍ ഒരു കെട്ടിടത്തിനു മുന്നിലെത്തി.കെട്ടിടത്തിന്റെ മുറ്റം മുഴുവന്‍ ആളുകള്‍.മരച്ചുവട്ടില്‍ വല കെട്ടി ആളുകള്‍കിടക്കുന്നു.പരശുരാമന്‍ ചുറ്റും നോക്കി.മുറ്റം മുഴുവന്‍ വലയാണ്.
“എന്താ ബലീ ഇവന്മാര്‍ മീന്‍ പിടിക്കാന്‍ പോകാതെ വലയ്ക്കകത്ത് കിടന്നുറങ്ങുന്നത്.?” പരശു ഇതു പറഞ്ഞതും ബലി പരശുവിന്റെ വായ് പൊത്തി മാറ്റി നിര്‍ത്തി.“എടാ പരശൂ;ഇതു മീന്‍ പിടിക്കുന്നവരൊന്നുമല്ല.. ചിക്കന്‍ഗുനിയ പിടിച്ചവരാ.കൊതുക് കുത്താ‍തിരിക്കാനാ വലയ്ക്കകത്ത്കിട ക്കുന്നത്....; “ ബലി തുടര്‍‌ന്നു.”പരശുരാമാ മണ്ടത്തരം ഒന്നും വിളിച്ചു പറയാതെ നടന്നോളണം”. പരശു സമ്മതിച്ചു.അവര്‍ വീണ്ടും നടന്നു.

"ഉടന്‍‌തന്നെ ലേലം ആരംഭിക്കുകയാണ്.ലേലത്തില്‍ പങ്കെടുക്കുന്നവര്‍ എത്രയും പെട്ടന്ന് പള്ളിമേടയില്‍ എത്തിച്ചേരേണ്ടതാണ്..”പരശുരാമനും മഹാബലിയും ഒരു പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ അനൌണ്‍സ്‌ മെന്റ് കേട്ടു പള്ളിമുറ്റത്തേക്ക്കയറി.പരശുരാമന്‍ പള്ളിമുറ്റത്താകെ നോക്കി.
“ബലീ ഇവിടെ സാധനങ്ങളൊന്നും ഇരിപ്പില്ലല്ലോ..പിന്നെന്തോന്നാ ലേലം വിളിക്കുന്നത് ?..”
“ഹ .. എനിക്കറിയില്ല.....;സാധനങ്ങളൊക്കെ ഹാളില്‍കാണും...” ഇങ്ങനെ പറഞ്ഞുകൊണ്ട് മഹാബലി ഹാളിലേക്ക് കയറി.കൂടെ പരശുരാമനും.
“അഞ്ച്..”
“അഞ്ചര..”
“പത്ത്...”
“പതിനഞ്ച്...”
“ഇരുപത്..”
ഹാളില്‍ ഒരു മേശക്ക് പിന്നില്‍ അഞ്ചാറ് അച്ചന്മാര്‍ ഇരിപ്പുണ്ട്...ഹാളില്‍ നിറഞ്ഞ് തെള്ളി ആളാണ്. കസേര കിട്ടാത്തവര്‍നില്‍പ്പാണ്.പരശുരാമനും മഹാബലിയും കൂടി തിക്കിതിരക്കി വാതിലിലൂടെ ആള്‍ക്കൂട്ട ത്തിന്റെ മുന്നിലെത്തി.അച്ചന്‍‌മാര്‍ലേലം വിളിച്ച് കത്തിക്കയറുകയാണ്.
“ബലിയേ,ഈ അച്ചന്‍‌മാര്‍ എന്തോന്നാ ലേലം വിളിക്കുന്നത് ? എന്റെ കൈയ്യില്‍ ഒരു നാല്‍പ്പതുരൂപയുണ്ട്. നമുക്ക്നാല്പതു പറഞ്ഞാലോ ? “ പരശുരാമന്‍ തന്റെ കീശ തപ്പികൊണ്ട് ബലിയോട് പറഞ്ഞു.
“മുപ്പത്തഞ്ചര...... ഒരു തരം .. രണ്ടു തരം... ലേലം ഉറപ്പിക്കാന്‍ പോവുകയാണ്...” ഒരച്ചന്‍ പറഞ്ഞു.
“നാല്പത്...” ലേലം ഉറപ്പിക്കുന്നതിന് മുമ്പ് പരശുരാമന്‍ പറഞ്ഞു.
ഹാളില്‍ ഒരു നിമിഷം നിശബ്‌ദ്ദത.എല്ലാവരുടേയുംനോട്ടം പരശുരാമനിലേക്കും മഹാബലിയിലേക്കും ആയി.
“നാല്പതുലക്ഷം രൂപ.. ഒരു തരം... രണ്ടു തരം... മൂന്നു തരം....”ഒരച്ചന്‍ മൈക്കിലൂടെ വിളിച്ച് പറഞ്ഞു.പരശുരാമനും മഹാബലിയും തരിച്ചുനിന്നു.
“നാല്പതുലക്ഷം രൂപയോ?ബലിയേ ഇത് വേറെന്തോ ആണ്...”പരശുരാമന്‍ പറഞ്ഞു.
“സീനായ്‌ഗിരി കോളേജിലെ ഒന്നാമത്തെ സീറ്റിന് നാല്പതുലക്ഷം രൂപ വിളിച്ച കുഞ്ഞാടിന് ചെക്കുമായി വരുന്നതിന്വഴികൊടുക്കൂ...”അച്ചന്‍ വിളിച്ചു പറഞ്ഞു.ഇത് കേട്ടപ്പോള്‍ മഹാബലിക്ക് കാര്യങ്ങള്‍ പിടികിട്ടി.
“പരശുരാമാ ഇത് അച്ചന്‍‌മാരുടെ മേടിക്കല്‍ കോളേജിന്റെ സീറ്റ് ലേലമാ... വിട്ടോടാ പരശൂ...”ബലി പറഞ്ഞുതീരേണ്ടതാമസം പരശുരാമന്‍ പറഞ്ഞു.
“എസ്‌ക്കേപ്പ്..”
പരശുരാമനും മഹാബലിയും ഓടിയോടി തളര്‍ന്നു.പള്ളിമേടയില്‍ നിന്ന് ഇറങ്ങിയോടിയതാണ്. പരശുരാമന്‍ ‍പയറു പയറു പോലെയാണ് ഓടുന്നത്.നമ്മുടെ കേരളപോലീസ് കള്ളന്മാരുടെ പുറകെയോടുന്നതുപോലെ യാണ് മഹാബലിയോടുന്നത്.രണ്ടുകൂട്ടരുടേയും പ്രശ്‌നം കുടവയറാണല്ലോ?
“പരശുരാമാ,ഞാന്‍ കുഴപ്പി... നമുക്കിനി അല്പം വിശ്രമിക്കാം...”മഹാബലി പറഞ്ഞു.മഹാബലിയുടെ തളര്‍ച്ച കണ്ട്പരശുരാമന്‍ നിന്നു.
“നമുക്കാ മരച്ചുവട്ടില്‍ ഇരിക്കാം”അടുത്തുകണ്ട മരം ചൂണ്ടി പരശുരാമന്‍ പറഞ്ഞു.അവര്‍ മരച്ചുവട്ടിലേക്ക് നടന്നു.മരച്ചുവട്ടില്‍ ആരോ ഒരാള്‍ ഇരിപ്പുണ്ട്.അയാള്‍ക്കടുത്തായി ഒരു പോത്തും നില്‍പ്പുണ്ട്.അയാളുടെ കൈയ്യില്‍ഒരു കയര്‍ ഇരിക്കുന്നത് മഹാബലി ശ്രദ്ധിച്ചു.കയറിന്റെ അറ്റത്ത് ഒരു കുടുക്കും ഉണ്ട്. “വയനാട്ടീനുള്ള ഏതോ ക്ഷീരകര്‍ഷകന്‍ തൂങ്ങിച്ചാകാന്‍ വന്നിരിക്കുവാണന്നാ തോന്നുന്നത്.”മഹാബലി പറഞ്ഞു.
“എടോ ബലീ അത് നമ്മുടെ കാലനല്ലേ? അവനെന്താണാവോ ഇവിടെ വന്നിരിക്കുന്നത് ?”പരശുരാമന്‍ പറഞ്ഞു.അവര്‍ നടന്ന് മരച്ചുവട്ടില്‍ എത്തി.കാലന്‍ കയറും കറക്കി ഇരിക്കുകയാണ്.കാലന്‍ അവരെ കണ്ടു.
“എന്താടാ കാലാ,ടാര്‍‌ഗെറ്റ് തികക്കാന്‍ സാധിക്കാത്ത എക്സികുട്ടന്മാരെപ്പോലെ ഇരിക്കുന്നത്. ഹര്‍ത്താലായതു കൊണ്ട്നിനക്കും ടാര്‍‌ഗെറ്റ് തികക്കാന്‍ പറ്റിയില്ലേ?”പരശുരാമന്‍ കാലനോട് ചോദിച്ചു.
“ടാര്‍‌ഗെറ്റ് അല്ല പ്രശ്‌നം... പരശൂ”കാലന്‍
“പിന്നെന്താണ് നിന്റെ പ്രശ്‌നം എന്ന് പറയൂ..”മഹാബലി പറഞ്ഞു.
“എനിക്കല്ല തമ്പുരാനേ പ്രശ്‌നം.. ഞാന്‍ ഇവിടെ നിന്ന് കൊണ്ടുപോയ മൂന്നു പേര്‍ക്കാണ് പ്രശ്‌നം..”കാലന്‍ പറഞ്ഞു.
“എന്നിട്ടവരെവിടെ?” പരശുരാമന്‍ ചോദിച്ചു.കാലന്‍ അവരെ മരത്തിന്റെ പിന്നിലേക്ക് കൊണ്ടുപോയി. അവിടെ നില്‍ക്കുന്നമൂന്നുപേരയും കണ്ട് പരശുരാമനും,ബലിയും അത്ഭുതപെട്ടു.വിജയന്‍‌മാഷും,മത്തായി ചാക്കോയും ,ഏലിയാസും ആയിരുന്നുഅത്.
“എന്താണ് ഇവരുടെ പ്രശ്‌നം? “ബലി കാലനോട് ചോദിച്ചു.
“മരിച്ചുകഴിഞ്ഞിട്ടും മലയാളികള്‍ ഇവര്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല.പണ്ടൊക്കെ മരിച്ചു കഴിഞ്ഞാലെങ്കിലും സ്വസ്ഥതയും മനസമാധാനവും കിട്ടുമായിരുന്നു.ഇപ്പോള്‍ അതും ഇല്ലാതായിരിക്കുന്നു.?” കാലന്‍ പറഞ്ഞു നിര്‍ത്തി.
“എല്ലാം ശരിയാകുമടോ...” അവര്‍ നാലുപേരയും ആശ്വസിപ്പിച്ചിട്ട് പരശുരാമനും ബലിയും വീണ്ടും നടന്നു തുടങ്ങി.

അവരൊരു കടല്‍ക്കരയില്‍ എത്തി.വെയിലിന്റെ കാഠിന്യം കുറഞ്ഞിരുന്നു.കടല്‍ക്കരയില്‍ ചെറിയ തിരക്കു ണ്ടായിരുന്നു.ഒരു വൃദ്ധനും മകനും കൂടി കസേരകളിക്കുന്നതവര്‍ കണ്ടു.പരശുരാമന്‍ അവരുടെ അടുത്തേ ക്ക്ചെന്നു.വൃദ്ധനും മകനും പരശുരാമനെ കണ്ടഭാവം കാണിച്ചില്ല.
“എന്നെയും കൂടി കളിപ്പിക്കുമോ ? “ പരശുരാമന്‍ ചോദിച്ചു.
“നീ പോയി നിന്റെ പണി നോക്കടാ... കൂടെ കൂടിയവരെ കളിപ്പിച്ച് കളിപ്പിച്ചാ ഞാനും എന്റെ മോനും ഈ സ്ഥിതിയിലായത് “.വൃദ്ധന്‍ പറഞ്ഞു.
പരശുരാമന് ദ്യേഷം വരുന്നത് മഹാബലിക്ക് മനസ്സിലായി.ബലി വേഗം അവരുടെഅടുത്ത് എത്തി.
“പരശുരാമന് ഇവരെ മനസ്സിലായില്ലേ?ഇത് ലീഡര്‍ജിയും മകന്‍‌ജിയുമാ...” ബലി പരശുരാമന് അവരെ പരിചയപ്പെടുത്തി.
“അല്ല,അച്ഛനും മകനും മുഖ്യമന്ത്രിക്കസേര കളിയാണോ?”ബലി അവരോട് കുശലം ചോദിച്ചു. “മുഖ്യമന്ത്രിക്കസേര ഞങ്ങള്‍ വിട്ടു.... ഇപ്പോള്‍ ഞങ്ങള്‍ പ്രസിഡണ്ട് കസേരകളിയാ... കൊക്കിലൊതുങ്ങുന്ന തല്ലേകൊത്താന്‍ പറ്റത്തൊള്ളൂ..”വൃദ്ധന്‍ പറഞ്ഞു.
"പ്രസിഡണ്ട് കസേരകളിയോ..?” മഹാബലി ചോദിച്ചു.
“അതേ ഞങ്ങള്‍.........” മകന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ലീഡര്‍ജിയിടക്ക് കയറി.മകനോട് കയര്‍ത്തു.
“നീ മിണ്ടരുത്... നീ വിടുവായിത്തരം പറഞ്ഞു പറഞ്ഞാ നമ്മളീനിലയിലായത്...”ലീഡര്‍ജി മകനോട് ചൂടായി.എന്നിട്ട്മഹാബലിയോടായി തുടര്‍ന്നു.
“ഇവനാദ്യം KCC യുടെ പ്രസിഡണ്ടായി.... പിന്നീടിവന്‍ ഞങ്ങളുടെ സ്വന്തം പാര്‍ട്ടിയുടെ പ്രസിഡണ്ടായി.. അത്നഷ്ടക്കോളാണന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചു.അവനങ്ങനെ KCP യുടെ പ്രസിഡണ്ടായി.അതും അങ്ങോട്ട് പോരാ... അതുകൊണ്ട് ഞങ്ങള്‍ വീണ്ടും KCC യില്‍ പോയി മോന് പ്രസിഡണ്ടാവാനുള്ള തയ്യാറെടുപ്പിലാ ഞങ്ങള്‍;.. അല്ല..എന്റെ മോനല്ലാതെ ഈ ഭൂമി മലയാളത്തില്‍ ആരെങ്കിലും മൂന്ന് പാര്‍ട്ടിയുടെ പ്രസിഡണ്ട്ആയിരുന്നിട്ടുണ്ടോ..? “
ഇത്രയും കേട്ടപ്പോഴേക്കും പരശുരാമന്‍ കോപംകൊണ്ട് അടിമുടി വിറച്ചു.പരശുരാമന്റെ മുഖത്തേക്ക് രക്തം ഇരച്ച്കയറി.പരശുരാമന്‍ തന്റെ മഴു എടുത്തു.
“ഞാനുണ്ടാക്കിയ കേരളം ഞാന്‍ തന്നെ നശിപ്പിക്കും”പരശുരാമന്‍ അലറി.ഇതുകേട്ടപ്പോള്‍ മകന്‍‌ജി കരയാന്‍തുടങ്ങി.
“അച്ഛാ..അച്ഛാ.. കേരളം നശിപ്പിക്കരുതേന്ന് പറയൂ അച്ഛാ.. എനിക്ക് മുഖ്യമന്ത്രിയാകണം അച്ഛാ...”മകന്‍‌ജി ലീഡര്‍ജിയുടെ സഹായം തേടി.
“നിന്നെ ഞാന്‍ കഷ്ടപ്പെട്ട് ഒരു മന്ത്രിക്കസേര വാങ്ങിച്ചുതന്നിട്ട് അത് സംരക്ഷിക്കാന്‍ നിനക്ക് പറ്റിയോ?മുഖ്യമന്ത്രിപോയിട്ട്നിനക്കിനി KCC യുടെ പ്രസിഡണ്ട് സ്ഥാനം പോലും കിട്ടത്തില്ല..പിന്നെന്തിനാടാ കേരളം....?”ലീഡര്‍‌ജി ഇങ്ങനെയാണ് മകനെ ആശ്വസിപ്പിച്ചത്.
“അരുത്....അരുത്..അ..രു.ത്...മഴു എറിയരുത്...എറിയരുത്...എറിയരുത് “പരശുരാമനെ തടയാന്‍ അച്ചുമ്മാവന്‍ഓടിയെത്തി. അച്ചുമ്മാവന്‍ പരശുരാമനോട് കരഞ്ഞുകൊണ്ട് കേണു.
“പരശുരാമാ കേരളത്തെ നശിപ്പിക്കരുത്.....”പരശുരാമനോട് അച്ചുമ്മാവന്‍ പറഞ്ഞു.
“അച്ചുമ്മാവാ;മഴു എടുത്താല്‍ എറിയണമെന്നാണ് നിയമം..അതുകൊണ്ട് എനിക്കെറിയാതിരിക്കാന്‍ പറ്റത്തില്ല” പരശുരാമന്‍തന്റെ നിസ്സഹായവസ്ഥ അച്ചുമ്മാവനോട് പറഞ്ഞു.
“കാത്തുസൂക്ഷിക്കുന്ന മുഖ്യമന്ത്രിക്കസേര കാക്കകൊത്തി കൊണ്ടുപോകാന്‍ അല്ല പരശുരാമന്‍ കൊത്തി കൊണ്ടുപോകാന്‍ഞാന്‍ സമ്മതിക്കത്തില്ല..”അച്ചുമ്മാവന്‍ പരശുരാമനെ കയറി വട്ടം പിടിച്ചു. “പരശുരാമാ..നീ പേടിക്കാതെ മഴു എറിഞ്ഞോടാ...”ലീഡര്‍ജി പരശുരാമന് പിന്തുണച്ചു. “അച്ഛാ‍;പിന്തുണകൊടുക്കരുതേ... ആവിശ്യം കഴിയുമ്പോള്‍ അയാള്‍ നമ്മളെ തള്ളിപ്പറയുമച്ഛാ..”മകന്‍‌ജി ലീഡര്‍ജിയെഉപദേശിച്ചു. അച്ചുമ്മാവന്‍ പരശുരാമന്റെ കൈയ്യില്‍ നിന്ന് മഴു പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു.
“തനിക്കെറിയണമെന്ന് അത്രയ്ക്ക് നിര്‍ബന്ധമാണങ്കില്‍ ഒരു മൂന്നരവര്‍ഷം കഴിഞ്ഞിട്ട് വാ....എന്റമ്മച്ചിയാണേ മൂന്നരവര്‍ഷം കഴിയാതെ ഞാന്‍ ഈ മഴു തിരിച്ചു തരത്തില്ല...”
“എന്തിനാണ് മൂന്നരവര്‍ഷത്തെ സമയം..”മഹാബലി അച്ചുമ്മാവനോട് ചോദിച്ചു.
“എടാ പോഴാ,മഹാബലീ;മൂന്നരവര്‍ഷം കഴിയുമ്പോള്‍ അടുത്ത ഇലക്ഷന്‍ ആയില്ലേ?അന്ന് എന്നെ ആരെങ്കിലുംമത്സരിപ്പിക്കുമോ?എന്നെ മുഖ്യമന്ത്രിയാക്കുമോ?പിന്നെ കേരളം ഇല്ലാതായാല്‍ എനിക്കെന്താണ് ഛേദം...ഛേദം..”അച്ചുമ്മാവന്‍ ഇതു പറഞ്ഞിട്ട് മഴുവും കൊണ്ട് ഓടി.
“ഏതായാലും മഴു കളഞ്ഞപ്പോള്‍ തൃപ്തിയായല്ലോ? “ മഹാബലി പരിഹാസത്തോടെ പരശുരാമനോട് ചോദിച്ചു.പരശുരാമന്‍ പൊട്ടിച്ചിരിച്ചു.
“എന്താ... എന്തിനാ ചിരിക്കുന്നത്... മഴുപോയ ഷോക്കില്‍ വട്ടായോ??”ബലി ചോദിച്ചു.“
എടോ ബലീ,ഇന്നത്തെകാലത്ത് ആരാടാ മഴുവെറിയുന്നത്... എടോ ഇതു കണ്ടോ ? “പരശുരാമന്‍ തന്റെ പോക്കറ്റില്‍നിന്ന് ഒരു റിമോട്ട് കണ്‍‌ട്രോളര്‍ എടുത്തുകാണിച്ചു.പരശുരാമന്‍ റിമോട്ട് കണ്‍‌ട്രോളറിലെ ഒരു ബട്ടണില്‍ അമര്‍ത്താന്‍തുടങ്ങി.റിമോട്ട് കണ്‍‌ട്രോളറിന്റെ ബട്ടണില്‍ അമര്‍ത്തുന്നതിനുമുമ്പ് പരശുരാമന്‍ മഹാബലിയോട് വിളിച്ചു പറഞ്ഞു.
“എസ്‌ക്കേപ്പ്..........”
പരശുരാമന്‍ റിമോട്ട് കണ്‍‌ട്രോളറിന്റെ ബട്ടണില്‍ അമര്‍ത്തി.എവിടെ നിന്നൊക്കയോ മിസൈലുകള്‍ കേരളത്തിനു മുകളിലൂടെ പാഞ്ഞു.

Saturday, October 20, 2007

പരശുരാമന്‍ വരുമോ??

പരശുരാമന്റെ ആശ്രമത്തില്‍ ആകെ ബഹളമാണ്.കേരളപ്പിറവിക്ക് ഇനി രണ്ടര ആഴ്ചയേയുള്ളൂ. കേരളത്തില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.പരശുരാമനാണങ്കില്‍ ഒരാഴ്ചയായി ഇന്റെര്‍നെറ്റിന്റെ മുന്നിലാണ്.ഭക്ഷണം പോലും ശരിക്ക് കഴിക്കുന്നില്ല.പണ്ടേ ശരീരം മെലിഞ്ഞതാണ്.ഒരോ എല്ലാം എണ്ണിയെടുക്കാം.(ചിലരങ്ങനാണ്എത്രതിന്നാലും ശരീരത്തിലേട്ട് കയറത്തില്ല.).ട്രേഡ്‌മാര്‍ക്കായ താടി അല്പം കൂടി വെളുത്തു.ഡൈ ചെയ്യാന്‍ പോലുംസമയം എടുക്കുന്നില്ല.

ആശ്രമവാസികള്‍ ആകെ പരിഭ്രമത്തിലാണ്.തയ്യാറെടുപ്പുകള്‍ ഉടന്‍‌തന്നെ ആരംഭിച്ചില്ലങ്കില്‍ കേരള യാത്ര അവതാളത്തിലാകും.പാതാളത്തിലും ഇതുതന്നെയാണ് സ്ഥിതി.പരശുരാമന്‍ പറഞ്ഞിട്ടുവേണം അവര്‍ക്കും തയ്യാറെടുപ്പുകള്‍ആരംഭിക്കാന്‍.പതാളവാസികള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തി പരിചയ മുള്ളതുകൊണ്ട് പ്രശ്നമില്ല.അതുപോലല്ലല്ലോആശ്രമവാസികള്‍.അവരുടെ കന്നി കേരളയാത്രയാണ്. എന്തും സംഭവിക്കാം.ചിലപ്പോള്‍ യാത്രതന്നെ വേണ്ടാന്ന്വയ്‌ക്കാം.അങ്ങനെ യാത്ര വേണ്ടാന്നുവെയ്ക്കാന്‍ പറ്റുമോ????

എന്തും വരട്ടെയെന്ന് കരുതി ഒരു ആശ്രമവാസി പരശുരാമന്റെ അടുത്തെത്തി.പരശുരാമന്റെ ചുറ്റിനും ഇരിക്കുന്നകമ്പ്യൂട്ടറില്ലാം ഒരൊറ്റ സേര്‍ച്ചിംങ്ങ് മാത്രം.‘ഇന്‍ഷ്വുറന്‍സ്സ് ‘!!.
“അങ്ങ് ഒരാഴ്ചകൊണ്ട് ഇന്‍ഷ്വുറന്‍സ്സ് എന്നുപറഞ്ഞുകൊണ്ട് ഇവിടെതന്നെ ഇരിക്കുകയാണല്ലോ?, അങ്ങേയ്ക്ക് എന്താണ്പറ്റിയത് ? “ ആശ്രമവാസി ചോദിച്ചു.
“ എടോ നമ്മുടെയാത്രയ്ക്ക് പറ്റിയ ഇന്‍ഷ്വുറന്‍സ്സ് ഉണ്ടോന്ന് നോക്കുവാ”
“എന്തിനാണ് അങ്ങേയ്ക്ക് പോളിസി..”
“എടോ പണ്ട് ഞാന്‍ എറിഞ്ഞുണ്ടാക്കിയ കേരളമല്ല ഇന്നത്തേത്..നാടാകെമാറിയെന്നാ മഹാബലി പറഞ്ഞത്... പോളിസിഎടുത്തില്ലങ്കില്‍ എനിക്കെന്തെങ്കിലും ഏനക്കേട് പറ്റിയാല്‍ ആര് കാശ് തരും?സ്വന്തം ചികിത്സക്ക് ഖജനാവീന്ന്കാശ് എടുക്കാനാണങ്കില്‍ ഇവിടിത്തെ ഖജനാവ് കേരളത്തിലെ ഖജനാവുപോലെയാ..ഒരൊറ്റ പൈസയില്ല”
“അങ്ങയെ ആരും ഉപദ്രവിക്കത്തില്ലന്നേ.അങ്ങ് ചെന്നില്ലങ്കില്‍ നാട്ടുകാര്‍ക്ക് എന്ത് കേരളപ്പിറവി... അങ്ങേയ്ക്ക് ഏതുതരം വാഹനമാണ് യാത്രയ്‌ക്കായി ബുക്ക് ചെയ്യേണ്ടത് എന്നുപറഞ്ഞാല്‍......... ?? ”
“എടോ ഞാന്‍ നടന്നുതന്നെ പൊയ്ക്കോളാം... വിമാനത്തില്‍ പോകണമെന്ന് വിചാരിച്ചതാ.. ഇനിയത് ഏതായാലും വേണ്ടാ”
“അതെന്താണ് പ്രഭോ ?”
“ഒരുവര്‍ഷത്തിനു മുമ്പ് കേരളത്തിലെ ഒരു മന്ത്രി വിമാനത്തില്‍ കയറിയതിന്റെ ഏനക്കേട് ഇതുവരെ
മാറിയിട്ടില്ല..എന്തിനാടാ അറിഞ്ഞുകൊണ്ട് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. ”

എതായാലും അവരുടെ സംഭാഷണം അവിടെ നിലച്ചു.പരശുരാമന്‍ കേരളത്തിലേക്ക് പോകാന്‍‌തന്നെ തീരുമാനിച്ചു.കേരളത്തിലിപ്പോള്‍ ബോഡിപാര്‍ട്‌സ് പോളിസിവരെയുണ്ടന്നാകേട്ടത്.എന്തല്ലാം വന്നു. എന്തെല്ലാം പോയി.കേരളമാകെമാറിക്കാണും.പണ്ട് താന്‍ ദാനം ചെയ്ത് കേരളം പച്ചപ്പുതപ്പ് വിരിച്ചതിന് സമാനമായിരുന്നു.വലിയപ്രതീക്ഷകളോടൊന്നുംകേരളത്തിലേക്ക് ചെല്ലേണ്ടയെന്നാണ് ബലി പറഞ്ഞത്.കേരളത്തില്‍ ചെന്നാല്‍ തന്നെ ആരെങ്കിലും തിരിച്ചറിയുമോ?പരശുരാമന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു.രാജ്യഭാരം ഇല്ലാതായവനും ഗള്‍ഫിലെ ജോലിപോയവനും ഒരുപോലെയാണ്. വെറുതെയിരുന്ന് പഴയ കാര്യങ്ങള്‍ ചിന്തിക്കാം.അതിനാര്‍ക്കും ടാക്സ് കൊടുക്കേണ്ടായല്ലോ???
പരശുരാമന്‍ മഹാബലിയെ വിളിച്ചു.മഹാബലിയുടെ എണ്ണത്തോണിയിലെ ചികിത്സ കഴിയാറായി. മഹാബലി വേണ്ടതയ്യാറെടുപ്പുകളെക്കുറിച്ച് ക്ലാസ് നല്‍കി.പരശുരാമന്‍ അതെല്ലാം റെക്കാര്‍ഡ് ചെയ്‌തു.എപ്പോഴും മഹാബലിയെ വിളിച്ച്ബുദ്ധിമുട്ടിക്കേണ്ടായല്ലോ?**********************************************************************************************************************************ആശ്രമത്തിലെ പശുപാലകരുടെ മുറിയില്‍ അലാറാം അടിച്ചു.പരശുരാമന്റെ വിളിയാണ്.പശുപാലകരില്‍
രണ്ടുപേര്‍ഓടി പരശുരാമന്റെ മുന്നിലെത്തി.ടിവിയില്‍ ഒരു ‘മോള് ‘ തിറയാട്ടം പോലെ പാട്ടുപരുപാടി നടത്തുന്നു.പാവക്കുട്ടിചാടുന്നതുപോലെ തു‘ല്ലി’ച്ചാടുന്നു.
“എന്താണാവോ പ്രഭോ വിളിച്ചത് ? “
“എടോ പുള്ളിപശുവിനെ കൂട്ടത്തില്‍ വിട്ടോടാ... ???“
“ഇല്ല... പ്രഭോ...”“എന്തോന്നാടാ നിനക്കൊക്കെ ജോലി... ആശ്രമത്തെ തിന്നുമുടിക്കാനായിട്ട് ഇരുന്നോളും... നിനക്കൊക്കെ പറ്റിയത്കേരളത്തിലെ സര്‍ക്കാര്‍ ജോലിയാ... അതാവുമ്പോള്‍ ഒരിട ത്തിരുന്നു കൊടുത്താല്‍ മതിയല്ലോ? “
“ഇപ്പോള്‍ തന്നെ ചെയ്യാം പ്രഭോ..”
“ശരി..ശരി..”പരശുരാമന്‍ പറഞ്ഞു.
പരശുരാമന്‍ ടിവിയിലേക്ക് നോക്കി.കൊച്ചിന്റെ പാട്ടുപരിപാടി കഴിഞ്ഞിട്ടില്ല.ഏതായാലും ഈ കൊച്ചിന്റെ ചാട്ടം തരക്കേടില്ലന്ന് പരശുരാമന് തോന്നി.ഏതായാലും കൊച്ച് ചാടുന്നതുകൊണ്ടാണ ല്ലൊതാന്‍ പുള്ളിപശുവിനെ കൂട്ടത്തില്‍ വിടുന്ന കാര്യം ഓര്‍ത്തത്. ഈ കൊച്ചിന്റെ ഒരു കാര്യം. ഇതിനെ മലയാളികള്‍എങ്ങനെ സഹിക്കുന്നു.മഹാബലിപറഞ്ഞത് പാട്ടുപരിപാടികളില്‍ സമ്മാനം കിട്ടണമെങ്കില്‍ ശരിക്ക് തുള്ളളമെന്നാ.ആ തുള്ളലിനെ ആണത്രെ ‘പെര്‍ഫോര്‍മന്‍സ് ‘ എന്നു പറയുന്നത്. ഏതായാലും യേശുദാസിന്റെയും ചിത്രയുടേയുംകാലത്ത് പാട്ടുപരിപാടികള്‍ വരാതിരുന്നത് കാര്യമായി.

“ഹായ് പരശൂ... ഞാന്‍ റെഡി..”പരശുരാമന്‍ നോക്കി.തിലോത്തമ !!.ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഹൈഹീല്‍ഡില്‍ പൊങ്ങിപൊങ്ങി വരുന്നു.(പ്രിയപ്പെട്ട വായനക്കാരേ ക്ഷമിക്കണം,പറയാന്‍ വിട്ടുപോയതാണ്.തിലോത്തമയെ പരശുരാമന്റെ പ്രൈവറ്റ്സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ്. പാതാളത്തില്‍ ചെന്നപ്പോള്‍ ബലിയുടെ പ്രൈവറ്റ് സെക്രട്ടറിയായസുന്ദരിയമ്മയെ കണ്ടതിനുശേഷ മാണ് പരശുരാമനും ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ ആവിശ്യകത മനസിലായത്.ഇപ്പോള്‍ എല്ലാ വലിയ വലിയ ആളുകളും സുന്ദരിയായ പ്രൈവറ്റ് സെക്രട്ടറിയുമായി മാത്രമേ സഞ്ചരിക്കാറുള്ളുവെ ന്ന്ബലിപറഞ്ഞതും പരശുരാമന്‍ ഇന്ദ്രന്റെയടുത്ത് ആളെവിട്ടു.രംഭയ്ക്കും ഉര്‍വ്വശിക്കും മാര്‍ക്കറ്റ് ഇടിഞ്ഞു നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് പരശുരാമന്‍ തിലോത്തമയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കേരള സന്ദര്‍ശനം കഴിയുമ്പോള്‍ തിലോത്തമയെ തിരിച്ചു വിടണമെന്നാണ് ഇന്ദ്രന്റെ കല്പന)

പരശുരാമന്‍ തിലോത്തമയെ സൂക്ഷിച്ച് നോക്കി..
“എന്തോന്നാടി നിന്റെ ടി ഷര്‍ട്ടില്‍ എഴുതിവച്ചിരിക്കുന്നത് ...ഈ രീതിയില്‍ നിന്നെകൊണ്ട് കേരള ത്തില്‍ ചെന്നാല്‍നാട്ടുകാര്‍ നിന്നെ ഓടിച്ചിട്ട്..... “പരശുരാമന്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തി.പരശുരാമന്‍ പറഞ്ഞതുകേട്ട് തിലോത്തമടി ഷര്‍ട്ടിലേക്ക് നോക്കി...ടി ഷര്‍ട്ടിലെ എഴുത്ത് തിലോത്തമ വായിച്ചുനോക്കി..” KISS ME "
“എടീ തിലോത്തമയേ നീ പോയി കേരളത്തിന്റെ തനത് വസ്ത്രം ധരിച്ചോണ്ട് വാ....” പത്തുമിനിട്ടുനുള്ളില്‍ തിലോത്തമ വസ്ത്രം മാറിയെത്തി.പരശുരാമന്റെ കണ്ണിലെ കോപം അടങ്ങിയില്ല.
“എന്തോന്നാടി നീ ഇട്ടേക്കുന്നത് ?“
“ചുരിദാറാണ് തമ്പുരാനേ..”
“എന്റെ തിലോത്തമേ ഇതാണോ കേരളത്തിന്റെ തനത് വസ്ത്രം? .. സെറ്റ്സാരിയില്ലേടി?”
“തമ്പുരാനേ കേരളത്തില്‍ നവംബര്‍ ഒന്നിനും,തിരുവോണത്തിനും മാത്രമേ സെറ്റ് സാരിയുടുക്കാറുള്ളൂ. അതുമല്ല കേരളത്തിന്റെതനതുവസ്ത്രമായി ചുരിദാര്‍ അംഗീകരിച്ചും കഴിഞ്ഞു..”
“ശരി..ശരി.. നിന്റെ കഴുത്തില്‍ എന്തോന്നാടി?”
“ഷാളാണ് തിരുമനസ്സേ..”
“അത് കഴുത്തിലിടാനാണോ?... മാറത്തിടാനാണോ??”
“അങ്ങ് കോപിക്കരുത്... ഷാള്‍ കഴുത്തിലൂടെ പുറത്തോട്ട് ഇടുന്നതാണിപ്പോള്‍ ഫാഷന്‍... ഇപ്പോ ചാനലില്‍ വാര്‍ത്ത വായിക്കുന്നവരും പാട്ടുപാടുന്നവരും എല്ലാം ഇങ്ങനെയാണ് ഷാള്‍ ഇടുന്നത് ...”
“എടീ തിലോത്തമേ... പണ്ട് കേരളത്തിലുള്ള പെണ്ണുങ്ങള്‍ക്ക് മാറുമറക്കാന്‍ അവകാശമില്ലായിരുന്നു. അവിടെയുണ്ടായിരുന്നപെണ്ണുങ്ങള്‍ സമരം ചെയ്താ മാറുമറക്കാനുള്ള അവകാശം നേടിയെടുത്തത്. അതാണ് നീയൊക്കെ ഇല്ലാതാക്കുന്നത്..”
“സൌന്ദര്യ ബോധമില്ലാത്തവര്‍..വെറുതെ സമരം ചെയ്തു....”തിലോത്തമ ശബ്ദ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലുംപരശുരാമന്‍ കുറച്ച് കേട്ടു.പരശുരാമനതങ്ങോട്ട് ശരിക്ക് മനസ്സിലായില്ല.
“നീ എന്താ പറഞ്ഞത് ? “ പരശുരാമന്‍ ചോദിച്ചു.
“കേരളത്തിലുള്ളവര്‍ പണ്ടേ സമരം ചെയ്യാന്‍ മിടുക്കരായിരുന്നുവെന്ന് പറഞ്ഞതാ “ തിലോത്തമ പിറുപിറുത്തുകൊണ്ട്പുറത്തേക്കിറങ്ങി.
***********************************************************************************************************************************
പരശുരാമനും സംഘവും കേരളത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.പരശുരാമന്‍ അവസാനഘട്ട പരിശോധനയ്ക്ക് ഇറങ്ങി.കൊണ്ടുപോകാനുള്ള സാധനങ്ങളുടെ കൂടെ പത്തമ്പത് കന്നാസുകള്‍ കൂട്ടി വച്ചിരിക്കുന്നു.പരശുരാമന്‍ലാപ്‌ടോപ്പ് ഓണാക്കി.മഹാബലിയുടെ മെയില്‍ ഒന്നുകൂടി വായിച്ചു.കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുടെപട്ടികയില്‍ കന്നാസുകള്‍ ഇല്ല.
“എന്തോന്നാടാ ഇത് ? “ പരശുരാമന്‍ ചോദിച്ചു.
“കന്നാസാണു പ്രഭോ....”
“ഇത് കന്നാസാണന്ന് മനസ്സിലായി..... എന്തിനാണന്നാണ് ചോദിച്ചത് “
ആരും മിണ്ടിയില്ല. പരശുരാമന്‍ ചോദ്യം ആവര്‍ത്തിച്ചു.
“അങ്ങ് കോപിക്കരുത്..... തെറ്റാണങ്കില്‍ ക്ഷമിക്കണം... കേരളത്തിലൊരു സമ്മാന പദ്ധതിയുണ്ട്.....”
“മുഖവുരവേണ്ട , കാര്യം പറ... “
ആയിരം രൂപയുടെ വാറ്റ് ഉല്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സമ്മാനം നല്‍കുന്നുണ്ട്...” പരശുരാമന്‍ ഒരു വശത്തേക്ക് വീണു.പരശുരാമന്റെ കൈയ്യില്‍നിന്ന് ലാപ്‌ടോപ്പ് തെറിച്ചു. പരശുരാമന്റെ ആശ്രമത്തിലേക്ക്ആബും‌ലനന്‍സ് പാഞ്ഞെത്തി.ആശ്രമവാസികള്‍ പരശുരാമനെ താങ്ങി ആബുംലന്‍സില്‍ കയറ്റി.ആബുംലന്‍സ്സുശ്രുതന്റെ ‘ആശ്രമം കം ആ‍ശുപത്രി‘ ലക്ഷ്യമാക്കി പാഞ്ഞു.
*****************************THE END*******************************************
പരശുരാമന്‍ : കേരളം മഴുഎറിഞ്ഞ് സൃഷ്ടിച്ചത് പരശുരാമനാണന്ന് വിശ്വസിക്കുന്നു.
മഹാബലി :കേരളം ഭരിച്ചിരുന്ന അസുരചക്രവര്‍ത്തി.
തിറയാട്ടം : കേരളത്തില്‍ നിലവിലിരിക്കുന്ന ഒരു പ്രാകൃതനാടക രൂപം .
തിലോത്തമ:അപ്‌സര സ്‌ത്രി.തിലോത്തമയുടെ സൌന്ദര്യം കാണുന്നതിനുവേണ്ടിയാണ് ശിവന് നാലുമുഖങ്ങളും, ഇന്‍‌ന്ദ്രന് ആയിരം കണ്ണുകളും ഉണ്ടായത്.
സുശ്രുതന്‍ : വിശ്വാമിത്രന്റെ പുത്രനായ ചികിത്സകന്‍‍.ആയുര്‍വ്വേദ ഗ്രന്ഥമായ സുശ്രുതസംഹിതയുടെ കര്‍ത്താവ്.

Friday, October 12, 2007

വര്‍ക്കിച്ചേട്ടന്റെ മരണവും കുറെ സംശയങ്ങളും

“സംഭവിച്ചതെല്ലാം നല്ലതിന് സംഭിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കൂന്നതും നല്ലതിന്”. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ തന്റെ സഹോദരന്മാരുംബന്ധുക്കളും ഗുരുക്കന്മാരും ശത്രുപാളയത്തില്‍ നില്‍ക്കുന്നതുകണ്ട് തേരില്‍ തളര്‍ന്നുവീണ അര്‍ജ്ജുനന് കൃഷ്ണഭഗവാന്‍ നല്‍കിയ ഉഅപദേശം.ആ ഉപദേശംആണല്ലോ കുരുക്ഷേത്രയുദ്ധത്തില്‍ ജയിക്കാന്‍ പാണ്ഡവരെ സഹായിച്ചതും.

സംഭവിച്ചതെല്ലാം നല്ലതിന് ആയിരുന്നോ?വര്‍ക്കിച്ചേട്ടന്‍ ആലോചിച്ചു.ഒരുത്ത‌രം കണ്ടുപിടിക്കാന്‍ വര്‍ക്കിച്ചേട്ടന് കഴിഞ്ഞില്ല.കിട‌ക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല.ആരങ്കിലും എഴുന്നേ ല്‍പ്പിച്ച് നടത്തിയാല്‍ അല്പം നട‌ക്കും അത്രമാത്രം.’ആവുന്ന കാലത്ത് ഓടിനടന്നിരുന്ന മനുഷ്യനാ’. മനുഷ്യരുടെസഹതാപം കേള്‍ക്കുന്നത് വര്‍ക്കിച്ചേട്ടന് പുച്ഛമാണ്.വയ്യാത്തകാലത്ത് ആരങ്കിലും ഓടിനടക്കുമോ?

ചെറുപ്പത്തിലേ വര്‍ക്കിച്ചേട്ടന്‍ ആ മലയോരത്ത് കുടിയേറിയതാണ്.കാട് വെട്ടിത്തെളിച്ച് കുറേ ഭൂമിയുണ്ടാക്കി. അതില്‍ കൃഷിയിറക്കി.ആനയിറങ്ങി കുറേനശിപ്പിച്ചാലും ബാക്കി കിട്ടുന്നതുകൊണ്ട് കഴിഞ്ഞു പോകാം.കാലം ആയപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ അയിലോക്കത്തെ അന്നമ്മച്ചേടത്തിയെ പരിണയിച്ചു. അന്നമ്മച്ചേടത്തിയെ പലരും ആനചേച്ചിയെന്ന് വിളിച്ചിരുന്നു.വിളിക്കാനുള്ള സൌകര്യം കൊണ്ടല്ല,അന്നമ്മച്ചേടത്തിക്ക് രൂപഭംഗികൊണ്ട് ആനചേച്ചിഎന്ന പേരുതന്നെ ആയിരുന്നു യോജിച്ചത്.

വര്‍ക്കിച്ചേട്ടന്റെയും അന്നമ്മച്ചേടത്തിയുടേയും ദാമ്പത്യവള്ളിയില്‍ നാല് മൊട്ടുകള്‍ പുഷ്പിച്ച് ഫലങ്ങ ളായി. ആ നാലു ഫലങ്ങളേയും ആള്‍ത്താരയ്ക്കു മുന്നില്‍നിര്‍ത്തി അന്ത്രയോസ്, ഫിലിപ്പോസ്, പത്രോസ്, മത്തായി എന്നിങ്ങനെ പേരിട്ടു.വര്‍ക്കിച്ചേട്ടനും അന്നമ്മച്ചേടത്തിയും വീട്ടകാരും നാട്ടുകാരും അറിയാ തെ ഒരു പെണ്‍കുഞ്ഞിനു വേണ്ടി പട്ടണത്തിലെ അമ്പലത്തില്‍ പോയി ഉരുളി കമഴ്ത്തി.ഉരുളി കമ ഴ്ത്തിയതുകൊണ്ടോ ദൈവം സഹായിച്ചതു കൊണ്ടോ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ്ജനിച്ചു. അതി നവര്‍ എസ്‌ഥേര്‍ എന്ന് പേരിട്ടു.ഉരുളി കമഴ്ത്തി ഉണ്ടായതുകൊണ്ടാണോ അതോ അമ്മയില്‍ നിന്ന് കിട്ടിയതാണോ എന്നറിയില്ല,എസ്‌ഥേര്‍നടക്കുന്നതുകണ്ടാല്‍ ഒരു കുട്ടകം ഉരുണ്ടു വരുകയാണന്നേ തോന്നുകയുള്ളു.

അങ്ങാടി കടവത്ത് കടത്തുവള്ളത്തിന് പകരം ബയ്‌ലിപാലവും,സ്ഥിരപാലവും വന്നു. കാളവണ്ടി പോയ മണ്‍‌റോഡ് ഹൈവേ പോലെയാണിന്ന്.അതിലൂടെ ഇന്‍ഡിക്കായും സെന്നും ഒഴുകി.കുടിയേറ്റ കവലയില്‍ പണ്ട് പത്മനാഭന്റെ ചായപ്പീടിക മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്ന് കുടിയേറ്റ കവലയില്‍ നിറയെ കടകളായി.നാട്ടിലെ സര്‍വ്വകിണറ്റിലെ വെള്ളം പറ്റിയാലും കടകളില്‍ ഇഷ്ടം പോലെ പെപ്സിയും കൊക്കോകോളയും കിട്ടും.കവലയുടെ സമീപംവലിയ ഒരു കുരിശും മൂട്.കുരിശും മൂടിന് സ്ഥലം കൊടുത്തതും പണം നല്‍കിയതും വര്‍ക്കിമുതലാളിയാണ്.അതുകൊണ്ട് ആളുകള്‍ ആ കുരിശും‌മൂടിനെവര്‍ക്കികുരിശ് എന്ന് വിളിച്ചു.

ഈ വര്‍ക്കിമുതലാളി ആരാണന്ന് അറിയാമോ?നമ്മുടെ പഴയ വര്‍ക്കിച്ചേട്ടന്‍ തന്നെ.മക്കളെല്ലാം അങ്ങ് ഗള്‍ഫിലാണ്.പഴയ ഓലപ്പുരയുടെ സ്ഥാനത്ത്ഇന്ന് ഒരു മണിമാളികയാണ്.കക്കൂസില്‍ വരെ ഫോണുണ്ടന്നാണ് ആള്‍ക്കാര്‍ പറയുന്നത്.വീട്ടിലെ സ്ഥിരം പണിക്കായ് അഞ്ചാറു പണിക്കാര്‍ ഉണ്ടത്രെ.പട്ടിയെ കുളിപ്പിക്കുക,പൂന്തോട്ടം നനയ്ക്കുക,തുടങ്ങിയവയാണ് അവരുടെ പണി.
വര്‍ക്കിച്ചേട്ടന്‍ വര്‍ക്കിമുതലാളിയായപ്പോള്‍ പഴയ കൃഷിപ്പണി നിര്‍ത്തി.ഇപ്പോള്‍ വീട്ടില്‍ ഇരുന്നാല്‍ മതി.തമിഴ്നാട്ടിലെ കൃഷിയിടത്തിലേയും,മൂന്നാറിലെഎസ്റ്റേറ്റിലെ പണികളെല്ലാം മൊബൈല്‍ വച്ച് നിയന്ത്രിക്കാം.എന്നാലും വര്‍ക്കിമുതലാളിക്ക് ഒരു ദു:ഖമുണ്ട്.തന്റെ സന്തോഷം പങ്കിടാന്‍ അന്നമ്മ ച്ചേടത്തിയില്ലല്ലോ എന്ന ദു:ഖം .പത്തുവര്‍ഷം മുമ്പ് അന്നമ്മച്ചേടത്തിയെ ഒടേ തമ്പുരാന്‍ മുകളിലോട്ട് വിളിച്ചു.

കുടിയേറ്റ മേഘലയിലെ രാജാവായി വാഴുമ്പോള്‍ ഒരു ദിവസം വര്‍ക്കിമുതലാളി കുളിമുറിയിലെ ടൈലില്‍ തെന്നി വീണു.നടുവിന്റെ സ്ക്രു അകന്നു.കാലുരണ്ടും നാലായി.അങ്ങനെ വര്‍ക്കിമുതലാളി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ പൊതിഞ്ഞ ജീവനുള്ള പ്രതിമയായി കട്ടിലില്‍ കിടന്നു.കിടക്കുന്ന കിടപ്പില്‍തന്നെ ഒന്നും രണ്ടും സാധിച്ചു.കുളിമുറിയിലെ വീഴ്ച അങ്ങനെ ഒടുവിലത്തെ വീഴ്ചയായി.
രണ്ടുമാസം കഴിഞ്ഞ് പ്ലാസ്റ്റര്‍ എടുത്തെങ്കിലും വര്‍ക്കിമുതലാളി ഒരു തീരാരോഗിയായി തീര്‍ന്നു. പ്രഷര്‍, ഷുഗര്‍,കിഡ്നിക്ക് തകരാറ് എന്നുവേണ്ട നാട്ടിലുള്ളസര്‍വ്വമാന അസുഖങ്ങളും വര്‍ക്കി മുതലാളിക്ക് പിടിപെട്ടു. ഒരു ദിവസം വര്‍ക്കിച്ചേട്ടന്റെ ബോധം മറഞ്ഞു.(വായനക്കാരേ വര്‍ക്കി മുതലാളി വര്‍ക്കിച്ചേട്ടന്‍ആയത് ശ്രദ്ധിച്ചിരിക്കുമല്ലോ... കിടപ്പായാല്‍ മുതലാളി എന്ന സ്ഥാനം നഷ്ട്പ്പെടുന്ന താണ്.)ഒരു രക്ഷയും ഇല്ല ഡോക്ട്രര്‍മാര്‍ പറഞ്ഞു.ഒരാഴ്ചയ്ക്കുള്ളില്‍മരിക്കും അറിയിക്കേണ്ടവരെ യെല്ലാം അറിയിച്ചോ എന്ന് ഡോക്ട്രര്‍ പറയേണ്ട താമസം മക്കള്‍ക്കെല്ലാം ഫാക്സ് പോയി. ബന്ധുക്കള്‍ കല്ലറയും കെട്ടിച്ചു.

മക്കളും മരുമക്കളും കൊച്ചുമക്കളും ഓടിയെത്തി സ്നേഹത്തോടെ വര്‍ക്കിച്ചേട്ടനെ ശുശ്രൂഷിച്ചു. വര്‍ക്കിച്ചേട്ടന് ബോധം വീഴാനായി അവര്‍ പ്രാര്‍ത്ഥിച്ചു.ഏതൊക്കെ സ്ഥലങ്ങള്‍ ആര്‍ക്കൊക്കെ ആണന്ന് അറിയണമല്ലോ? ഒരാഴ്ചകഴിഞ്ഞു.വര്‍ക്കിച്ചേട്ടന് ഒരു മാറ്റവും ഇല്ല.മക്കളുടേയും മരുമക്കളു ടേയുംസ്നേഹത്തിന്റെ അളവ് കുറഞ്ഞു.ഓറഞ്ചുനീര് കൊടുത്ത അന്ത്രയോസ് അത് കഞ്ഞിവെള്ളമാക്കി. രണ്ടാഴ്ച കഴിഞ്ഞു.കയ്യാലപ്പുറത്തെ തേങ്ങ പോലെവര്‍ക്കിച്ചേട്ടന്‍ കട്ടിലില്‍ കിടന്നു.മൂന്നാമത്തെയാഴ്ച കഴിഞ്ഞതോടെ മക്കളുടേയും മരുമക്കളുടേയും തനി കൊണം പുറത്തു വന്നു.മരുന്നുകള്‍ പോലും കൃത്യസമയത്ത് കൊടുക്കാതായി.

“മുടിഞ്ഞ തന്തയങ്ങ് ചത്തായിരുന്നെങ്കില്‍ അങ്ങ് പോകാമായിരുന്നു.ഇങ്ങേരൊട്ട് ചാവത്തും ഇല്ല... മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഒരോന്നങ്ങ് കിടന്നോളുംചെന്നിട്ട് നൂറുകൂട്ടം പണികളുള്ളതാ...” ഫിലിപ്പോസ് പത്രോസിനോട് പറഞ്ഞു.
"നിനക്ക് മാത്രമല്ലടാ പണിയുള്ളത്.;എന്റെ ഇളയകൊച്ചിന് രണ്ടു വയസ്സ് കഴിഞ്ഞു.അടുത്ത് വര്‍ഷം അതിനെ എല്‍.കെ.ജി.യില്‍ അഡ്‌മിഷന്‍കിട്ടണമെങ്കില്‍ കോച്ചിങ്ങിന് വിടണം.മൂത്തവള്‍ നാലിലാ... അവള്‍ക്ക് എന്‍‌‌ട്രന്‍സ് കോച്ചിങ്ങുള്ളതാ...” പത്രോസ്സും പറഞ്ഞു.
“ഞാന്‍ അടുത്താഴ്ച തിരിച്ചു പോകും...അപ്പന്‍ ചത്താലും കൊള്ളാം ജീവിച്ചാലും കൊള്ളാം.. എനിക്ക് മൂന്നാറിലെ എസ്റ്റേറ്റ് വേണം..”മത്തായി പറഞ്ഞു.
“അതേ ഇപ്പോഴേ പെണ്‍പിള്ളാര്‍ക്കും അപ്പന്റെ സ്വത്തിന്റെ ഓഹരി കിട്ടാന്‍ കോടതിവിധിയുണ്ട്.... അപ്പന്‍ എന്താണ് എനിക്ക് തരുന്നതെന്ന്അറിയാനാ ഞാന്‍ വന്നത്..അല്ലാതെ അപ്പനെ നോക്കാനല്ല” എസ്‌ഥേറും തീര്‍ത്തു പറഞ്ഞു.

അപ്പന് ബോധം തെളിയാതെങ്ങനെ വീതംവയ്‌ക്കും.അപ്പന്‍ പ്രമാണത്തില്‍ ഒപ്പിടേണ്ടേ?അതിനവരൊരു വഴി കണ്ടെത്തി.പ്രമാണം എഴുതിഅപ്പന്റെ വിരലടയാളം പതിപ്പിക്കുക.

മക്കളുടെ വിഷമം വര്‍ക്കിച്ചേട്ടന് മനസ്സിലായി.ബോധം ഇല്ലങ്കിലും വകതിരുവിനുള്ള സാമാന്യ ബോധം ഉള്ളിലുണ്ട്.ഇനി ബോധം തെളിഞ്ഞിട്ടുംവലിയ കാര്യം ഇല്ലന്ന് ചേട്ടന് അറിയാം.മക്കള്‍ക്ക് തന്നെയല്ല തന്റെ സ്വത്താണ് വേണ്ടത്.ബോധം തെളിഞ്ഞിട്ടും ബോധം ഇല്ലാത്തവനെ പോലെ വര്‍ക്കിച്ചേട്ടന്‍ കിടന്നു.ഇനി ബോധം തെളിഞ്ഞ് മക്കളെ കണ്ടിട്ട് വലിയ കാര്യമില്ലന്ന് വര്‍ക്കിച്ചേട്ടന് അറിയാം.കുറച്ച് വിഷം കിട്ടിയിരുന്നെങ്കില്‍അത് കുടിച്ച് മരിക്കാമായിരുന്നു.അപ്പന്റെ ശവമടക്കിന് വന്ന പിള്ളാര് എത്രെനാളന്ന് വെച്ചാണ് ജോലിയും കളഞ്ഞ് അപ്പന്‍ ചാവുന്നതും നോക്കിയിരിക്കുന്നത്?ഒട്യേ തമ്പുരാന്‍ എന്താണാവോ തന്നെ വിളിക്കാത്തത്?????

ഒരു സുപ്രഭാതത്തില്‍ മക്കളെല്ലാം കൂടി അപ്പനെ കുളിപ്പിച്ച് കിടത്തി.സ്നേഹത്തോടെ മരുന്നെടുത്ത് കൊടുത്തു.മക്കളെല്ലാം സ്നേഹത്തോടെ അപ്പന്റെവലതുതള്ളവിരല് തലോടി.വര്‍ക്കിച്ചേട്ടന് കാര്യം മനസ്സിലായി.മുദ്രപ്പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതിന്റെ തയ്യാറെടുപ്പാണ്.മക്കളെല്ലാം രണ്ടുദിവസത്തിനുള്ളില്‍ തിരിച്ചുപോകുമെന്ന് അവരുടെ സംസാരത്തില്‍ നിന്ന് വര്‍ക്കിച്ചേട്ടന് മനസ്സിലായി.

പ്രഭാതത്തില്‍ മക്കള്‍ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ മുറിയില്‍ അപ്പന്‍ ഇല്ല. അന്വേഷ്‌ണ മായി.എഴുന്നെറ്റ് നടക്കാന്‍ വയ്യാത്ത മനുഷ്യനാണ്.പിന്നെങ്ങനെ മുറിയില്‍ നിന്ന് പുറത്ത് പോകും. അന്വേഷ്‌ണസംഘം നാനാവഴിക്കായി നീങ്ങി.വര്‍ക്കിച്ചേട്ടന്‍ എവിടെ??????
വര്‍ക്കിച്ചേട്ടനെ അന്വേഷിച്ചിറങ്ങിയ ഒരു സംഘം വര്‍ക്കിച്ചേട്ടനെ കണ്ടെത്തി. പള്ളിസെമിത്തേരിയില്‍ തനിക്കായി കെട്ടിയിണ്ടാക്കിയ കല്ലറയില്‍വര്‍ക്കിച്ചേട്ടന്‍ മരിച്ചുകിടക്കുന്നു.

പ്രിയപ്പെട്ട വായനക്കാരെ ഇതൊരു ഡിക്റ്ററ്റീവ് കഥയല്ലാത്തതുകൊണ്ട് കഥയിവിടെ അവസാനിക്കുകയാണ്.വര്‍ക്കിച്ചേട്ടന്‍ എങ്ങനെ കല്ലറവരെയെത്തി?മരണകാരണം എന്താണ്?ഇത് ആത്മഹത്യയോ?കൊലപാതകമോ?കൊലപാതകമാണങ്കില്‍ ആര്?എന്തിന്?ഇങ്ങനെ കുറേ ചോദ്യങ്ങള്‍ വര്‍ക്കിച്ചേട്ടന്റെമരണം ഉയര്‍ത്തുന്നു.നിങ്ങള്‍ക്ക് വേണമെങ്കില്‍ അന്വേഷ്‌ണത്തിനിറങ്ങാം..... എങ്കിലും ഒരു കാര്യം സത്യമാണ്....
വര്‍ക്കിച്ചേട്ടന്‍ മരിച്ചു.......

Saturday, October 6, 2007

പരശുരാമന്‍ കേരളത്തിലേക്ക്!!!!

ചിന്തകള്‍ക്കവസാനം പരശുരാമന്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നു.കേരളത്തിലേക്കു പോവുകതന്നെ!.കേരളരൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തിന് മുഖ്യാതിഥിയായി എത്തിച്ചേരണമെന്ന് കേരളസര്‍ക്കാര്‍ ഒരു വര്‍ഷമായി ആവിശ്യപ്പെടുകയാണ്.ആവിശ്യം അംഗീകരിച്ചതായി പരശുരാമന്‍ കേരളത്തിലേക്ക് ഫാക്സ് അയച്ചു.

താന്‍ മഴു എറിഞ്ഞിട്ട് അമ്പതു വര്‍ഷമേ ആയിട്ടുള്ളോ എന്ന് പരശുരാ‌മന് സംശയം തോന്നി. ആ സംശയം ന്യായം തന്നെ അല്ലേ?കേരളം ആകെ മാറിയിട്ടുണ്ടാവും.ദേവലോകവും പാതാളവും വരെ വയര്‍ലസ്സ് കമ്യൂണിക്കേഷന്‍ നടക്കുന്ന കാലത്ത് കേരളം എങ്ങനെ മാറാതിരിക്കും!.. ഏതായാലും കേരളത്തിലേക്ക് ഒറ്റയ്ക്കുപോകാന്‍ വയ്യ.ആരെയെങ്കിലും കൂടെ കൂട്ടണം.കേരളത്തെക്കുറിച്ച് ശരിക്ക് അറിയാവുന്ന ഒരാളാവണം,അന്വേഷ്ണത്തിനൊടുവില്‍ പരശുരാമന് കൂട്ടുകാരനെ കിട്ടി,മാവേലി തമ്പുരാന്‍!!

പരശുരാമന്‍ മാവേലി തമ്പുരാനെ കാണാനായി പാതാളത്തില്‍ എത്തി.പരശു എത്തിയപ്പോള്‍ മാവേലി എണ്ണതോണിയില്‍ കിടക്കുകയായിരുന്നു.ഭരണം നഷ്ടപ്പെട്ടിട്ടും മാവേലിക്ക് അഹങ്കാരത്തിന് കുറവൊന്നും വന്നിട്ടില്ലന്ന് പരശുവിന് തോന്നി.തന്നെ കണ്ടിട്ട് ആളൊന്ന് എഴുന്നേല്‍ക്കുന്നതു പോലുമില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ താന്‍ മാവേലിയെ കുറിച്ച് ചിന്തിച്ചത് തെറ്റായിരുന്നുവെന്ന് പരശുരാ‌മന് മനസ്സിലായി.കഴിഞ്ഞ ഓണത്തിന് പോയിവന്നതിന് ശേഷം മാവേലി എണ്ണതോണിയില്‍ കയറി കിടന്നതാണ്.ഒന്നരമാസം ആ കിടപ്പ് തുടരണ‌മെന്നാണത്രെ പാതാള വൈദ്യന്മാരുടെ ഉപദേശം. ഒരൊറ്റദിവസം മാവേലി കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ചതേയുള്ളൂ.മാവേലിയുടെ നടുവിന്റെ നട്ടും ബോള്‍ട്ടും ലൂസായി.എവിടെ നിന്നോ ബുള്‍ഡോസറിന്റെ ഇടിയും കിട്ടി.ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞതുപോലെ ,ചിക്കന്‍‌ഗുനിയായും പിടിച്ചു.

പരശുരാമന്‍ താന്‍ വന്ന കാര്യം മാവേലിയോട് പറഞ്ഞു.പരശുരാമന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി മാവേലി പരശുരാമന്റെ കൂടെ ചെല്ലാമെന്ന് സമ്മതിച്ചു.പക്ഷെ ഒരു പ്രശ്നമുണ്ട്;ആണ്ടില്‍ ഒരു പ്രാവിശ്യമേ കേരളത്തില്‍ പോകാന്‍ മാവേലിക്ക് അനുവാദമുള്ളു.വ്യക്തമായി പറഞ്ഞാല്‍ മാവേലിക്ക് തന്റെ പാസ്‌പോര്‍ട്ട് ആണ്ടില്‍ ഒരൊറ്റതവണയേ കിട്ടുകയുള്ളൂ.ഓണം കഴിഞ്ഞ് തിരിച്ച് വരു‌മ്പോള്‍ പാസ്‌പോര്‍ട്ട് വിഷ്ണുവിനെ തിരിച്ചേല്‍പ്പിക്കുകയും വേണം.പണ്ട് ചവിട്ടി താഴത്തിയപ്പോള്‍ മുതലുള്ള നിബന്ധനയാണ്.അതിനിതുവരെ ഒരു വെത്യാസവും വന്നിട്ടില്ല.

പാസ്‌പോര്‍ട്ട് വാങ്ങിതരുന്ന കാര്യം ഏറ്റന്ന് പറഞ്ഞ് പരശുരാമന്‍ ദേവലോകത്തേക്ക് വിട്ടു.വിഷ്ണുവിനെ കണ്ട് പാസ്‌പോര്‍ട്ട് ഒന്നു തരണമെന്ന് പറയണം.തരത്തില്ലന്ന് പറഞ്ഞാല്‍ എന്തുചെയ്യും?അതുകൊണ്ട് നേരിട്ട് ചോദിക്കുന്നതിലും നല്ലത് തന്റെ ഗുരുവായ പരമശിവനെക്കൊണ്ട്ചോദിപ്പിക്കുന്നതാണ്.

വൈകുണ്ഠയാത്ര ക്യാന്‍സല്‍ ചെയ്ത് പരശുരാമന്‍ കൈലാസത്തിലേക്ക് പോയി.കൈലാസത്തിന്റെ വാതിക്കല്‍ ഗണപതി നില്‍പ്പുണ്ട്.സന്തോഷത്തോടെ ഗണപതി പരശുരാമനെ സ്വീകരിച്ചു.അച്ഛന്‍ ഉറങ്ങുകയാണന്നും അല്പം കാത്തിരിക്കാനും ഗണപതി പറഞ്ഞു.ഗണപതിക്കുണ്ടായ വകതിരുവില്‍ പരശുരാമന് സന്തോഷം തോന്നി.പണ്ട് താന്‍ ഗുരുവിനെ കാണാന്‍ വന്നപ്പോള്‍ ഗണപതിതന്നെ തടഞ്ഞതും തമ്മിലടിയുണ്ടായതും താന്‍ ഗണപതിയുടെ ഒരു കൊമ്പ് വെട്ടിയതെല്ലാം പരശുരാമന്‍ ഓര്‍ത്തു.

ശിവന്‍ എഴുന്നേറ്റപ്പോള്‍ പരശുരാമന്‍ തന്റെ ആവിശ്യം അറിയിച്ചു.പരശുരാമനെ ശിവനങ്ങനെ തള്ളാന്‍ പറ്റുമോ?പണ്ട് തന്റെ വാക്ക് കേട്ട് ആയുധങ്ങളൊന്നും ഇല്ലാതെ അസുരന്മാരെവധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവനാണ് പരശുരാമന്‍! പിന്നീടാണ് താനവന് ഒരു മഴു കൊടുത്തത്.ആ മഴുകൊണ്ട് അവന്‍ കേരളം ഉണ്ടാക്കിയെങ്കിലുംഅതെല്ലാം ദാനം ചെയ്തവനാണ്.ശിവന്‍ ഉടന്‍ തന്നെ വിഷ്ണുവിനെ വിളിച്ച് കാര്യം പറഞ്ഞു.ആദ്യം വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പരശുരാമനു വേണ്ടിയാണന്ന് പറഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് കൊടുക്കാമെന്ന് വിഷ്ണു പറഞ്ഞു.(മഹാവിഷ്ണുവിന്റെ ,ഭാര്‍ഗ്ഗവവംശത്തിലെ അവതാരമായിരുന്നു പരശുരാമന്‍)

സന്തോഷവര്‍ത്തമാനം അറിയിക്കാനായി പരശുരാമന്‍ വീണ്ടും പാതാളത്തില്‍ എത്തി.എണ്ണത്തോണിയില്‍ റെസ്റ്റ് ചെയ്യുന്ന മഹാബലിയുമായി തങ്ങളുടെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്തു.ഒരാഴ്ച മുമ്പെങ്കിലും പോയാലെ സമയത്ത് കേരളത്തില്‍ എത്തുകയുള്ളൂയെന്ന് പരശുരാമന്‍ പറഞ്ഞു.അതിന്റെ ആവിശ്യം ഇല്ലന്നും ഇപ്പോള്‍ പാതാളവും കേരളവും തമ്മില്‍ വലിയ ‘സമയ’വെത്യാസമില്ലന്ന് മാവേലി പറഞ്ഞു.കേരളത്തില്‍ നിന്ന് പാതാളത്തിലെക്ക് വരാന്‍ അഞ്ചു മിനിട്ടും പോകാന്‍ ഒരുമണിക്കൂറും മതിയെന്ന് മാവേലി പറഞ്ഞത് പരശുരാമന് മനസ്സിലായില്ല.

മാവേലി ചൂണ്ടിയ ഭാഗത്തേക്ക് പരശുരാമന്‍ നോക്കി.മുകളില്‍ നിന്ന് രക്തത്തുള്ളികള്‍ താഴേക്ക് വീഴുന്നു.പാതാളത്തില്‍ ഇപ്പോള്‍ ‘ബ്ലഡ്‌ലസ്സ് ‘ ദണ്ഡനങ്ങളാണ് നടക്കുന്നതെന്നാണ് കേട്ടിരിക്കുന്നത്.അപ്പോള്‍ ഈ ചോര? മാവേലി പറഞ്ഞു “ എന്റെ പരശുരാമാ അത് കേരളത്തിലെഏതോ ഗട്ടറില്‍ വീണ് മരിച്ച നിര്‍ഭാഗ്യവാന്റെ ചോരയാണ്.ആ ഗട്ടര്‍ വഴി നമുക്ക് എളുപ്പം കേരളത്തില്‍ എത്താം.” ആ പറഞ്ഞത് പരശുരാമന് മനസ്സിലായി. നവംബര്‍ ഒന്നിന് കാണാമെന്ന് പറഞ്ഞ് പരശുരാമന്‍ പാതാളത്തില്‍ നിന്ന് യാത്രയായി!!!!!
: :: ::