Sunday, July 20, 2008

ആറാമത്തെ വാര്‍ത്ത : കഥ

കുഞ്ഞുമോന്‍ ഒരു പത്രവിതരണക്കാരനായിരുന്നു.വെളുപ്പിനെ പത്രകെട്ടുകള്‍ എടുത്ത് ഏഴുമണി ആകുമ്പോഴേക്കും പത്രവിതരണം നടത്തിയിരിക്കും.പത്തുപതിനഞ്ചുകൊല്ലമായി ഈ പണി തുടങ്ങിയിട്ട്.സ്കൂളില്‍പഠിക്കുമ്പോള്‍ മുതലേ പത്രവിതരണം തുടങ്ങിയത്. പത്രവിതരണം മാത്രമല്ല കുഞ്ഞുമോന് ജോലി.നോണ്‍-പ്രോഫിറ്റബള്‍ ബിസ്‌നസ്സ് ആയി അല്പംസ്വല്പം നാട്ടുവാര്‍ത്താവിതരണവും ഉണ്ട്.എന്ന് പറഞ്ഞാല്‍പത്രവിതരണം കഴിഞ്ഞ് നാട്ടിലെ വിശേഷങ്ങള്‍ എല്ല്ലാം റീട്ടയിലായിട്ടും ഹോള്‍സെയിലായിട്ടും എല്ലാവീടുകളിലും എത്തിക്കും.ചിലരൊക്കെ കുഞ്ഞുമോന്റെ ഈ നോണ്‍-പ്രോഫിറ്റബള്‍ ബിസ്‌നസ്സിനെ ഏഷ്ണിയുംകുന്നായ്മയും എന്നു പറയുമെങ്കിലും കുഞ്ഞുമോന് അതൊന്നും ഒരു പ്രശ്നമല്ല.സത്യം പറയുന്നവനെആര്‍ക്കാണങ്കിലും കണ്ണെടുത്താല്‍ കണ്ടുകൂടല്ലോ?സത്യം വിളിച്ചു പറഞ്ഞതിന് ഒറ്റക്കണ്ണന്‍ സാക്ഷിയുടെഒറ്റക്കണ്ണ് അവന്റെ മുതലാളി കുത്തിപ്പൊട്ടിച്ച നാട്ടില്‍ ഇതല്ല ഇതിനപ്പുറവും സത്യം പറയുന്നവനെഇരട്ടപേരിട്ട് വിളിക്കും.
കുഞ്ഞുമോന്‍ പുറത്തുവിട്ട എക്സ്ക്ലൂസിവ് വാര്‍ത്തകള്‍ നാട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വാര്‍ത്തകള്‍ കണ്ടെത്താനായി സാഹസികമായ പരിപാടികള്‍ നടത്തുന്നതിന് കുഞ്ഞുമോന് ഭയമില്ല.കുന്നുമ്മേല്‍ ശാന്തയുടെ മകള്‍ ഗോപാലന്‍ മുതലാളിയുടേതാണന്ന് കണ്ടെത്തിയത് കുഞ്ഞുമോനാണ്.ഈ സത്യം കണ്ടെത്താന്‍ കുഞ്ഞുമോന്‍ മാസങ്ങളാണ് എടുത്തത്.ശാന്തയുടെ മകളുടെ പുറത്ത് ഒരു വലിയ കറുത്ത പുള്ളിയുണ്ട് എന്നതായിരുന്നു കുഞ്ഞുമോന്‍ കണ്ടെത്തിയ ശക്തമായ തെളിവ്. ഗോപാലന്‍ മുതലാളിക്കും ഇതുപോലൊരു പാടുണ്ടന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം.കുന്നുമ്മേല്‍ ശാന്ത സത്യം പറയുന്നതിനുമുമ്പ്വണ്ടി ഇടിച്ച് മരിച്ചു.ശാന്തയെ ഇടിച്ച വണ്ടി മകളെ ലക്ഷ്യ മാക്കുന്നതിനുമുന്‍പ് കുഞ്ഞുമോന്‍ ശാന്തയുടെമകളെതന്റെ ഭാര്യയാക്കി.കുന്നുമ്മേല്‍ ശാന്തയെ ഇടിച്ചവണ്ടി ഗോപാലന്‍ മുതലാളിയുടെ ആണന്ന് കണ്ടെത്തിപോലീസില്‍ പരാതി നല്‍കി ഗോപാലന്‍ മുതലാളിയെ അകത്താക്കിയതും കുഞ്ഞുമോനാണ്.
പട്ടാളക്കാരന്‍ ഭാസ്ക്കരന് മലബാറില്‍ മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടന്നുള്ള വസ്തുതയും വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞുമോന്റെ സാഹസിക ന്യൂസ് പിടിത്തം ആണ്. അന്തോണിച്ചാന്റെ മകള്‍ കേസുകെട്ടില്‍കുടിങ്ങിയത് ആദ്യം കണ്ടെത്തിയത് കുഞ്ഞുമോന്‍ ആയിരുന്നു.കുഞ്ഞുമോന്‍ ഈ വാര്‍ത്ത നാട്ടില്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് അന്തോണിച്ചാനെ വിവരം അറിയിച്ചു.പക്ഷേ അന്തോണിച്ചാന്‍ കുഞ്ഞുമോന് ചെവികൊടു ത്തില്ല. തന്റെ മകള്‍ ഡീസന്റാണന്നായിരുന്നു അന്തോണിച്ചാന്റെ പ്രതികരണം. മകള്‍ ഒളിച്ചോടി പോയപ്പോഴാണ് അന്തോണിച്ചാന് കണ്ണില്‍ വെട്ടം വീണത്.പെണ്ണ് കൈവിട്ട് പോയന്ന് ഉറപ്പായതിന്ശേഷമാണ് കുഞ്ഞുമോന്‍ വാര്‍ത്ത വെളിയില്‍ വിട്ടത്.സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ അമ്മായിഅമ്മഇറക്കിവിട്ട മറിയക്കുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ പതുങ്ങിപതുങ്ങി വരുന്ന രഹസ്യക്കാരന്‍ അവളുടെഭര്‍ത്താവ് തന്നെയാണന്ന് കണ്ടെത്തിയതും കുഞ്ഞുമോനാണ്.ഇങ്ങനെ സാഹസികമായ വാര്‍ത്തകള്‍വീടുവീടുതോറും എത്തിച്ച് നടക്കുന്നതിനിടയിലാണ് ‘അമ്മിണി ചാനലില്‍’ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് റിയാലിറ്റി ഷോ തുടങ്ങിയത്.
നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കുഞ്ഞുമോന്‍ ‘അമ്മിണി ചാനലിന്’ മെസ്സേജ് അയച്ചു.രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ‘അമ്മിണി ചാനലില്‍ ‘നിന്ന് വിളി എത്തി. കുഞ്ഞുമോന്‍ കണ്ടെത്തീയ വാര്‍ത്തകളുമായി ചെല്ലാന്‍.നാട്ടുകാര്‍ പിരിവ് എടുത്ത് കുഞ്ഞുമോന് ഒരു വീഡിയോക്യാമറ വാങ്ങികൊടുത്തു.പത്രവിതരണം പെണ്ണും‌പിള്ളയെ ഏല്‍പ്പിച്ചിട്ട് കുഞ്ഞുമോന്‍ ക്യാമറയുമായി വാര്‍ത്തകള്‍ തേടിയിറങ്ങി.കുഞ്ഞുമോന്റെ വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ രാത്രി ഒന്‍പതുമണിക്ക് ‘അമ്മിണി ചാനലി‘ലേക്ക് മിഴിനട്ടിരുന്നു. കുഞ്ഞുമോന് എസ്സ്.എം.എസു.കള്‍ കുന്നുകൂടി.എതിരാളികളെ നിഷപ്രഭരാക്കി കുഞ്ഞുമോന്‍ മുന്നേറി.ഇതായിരുന്നു കുഞ്ഞുമോന്റെ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ :
ഒന്നാമത്തെ വാര്‍ത്ത :
സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിന് എത്തുന്ന അരി ഗുണനിലവാരം കുറഞ്ഞതാണ ന്നായിരുന്നു ഒന്നാമത്തെവാര്‍ത്ത.റേഷന്‍ ഡിപ്പോയില്‍ നിന്ന് അരികയറ്റുന്നതുമുതല്‍ സ്കൂളില്‍ എത്തുന്നതുവരെയുള്ള വീഡിയോചിത്രങ്ങള്‍ കുഞ്ഞുമോന്‍ കാണിച്ചുകൊടുത്തു. റേഷന്‍ ഡിപ്പോയില്‍ നിന്ന് അരികയറ്റി വരുന്ന ജീപ്പ്ഹെഡ്മാസറ്ററുടെ അളിയന്റെ പലചരക്ക് കടയുടെ ഗോഡണിന്റെ പിന്നില്‍ ഒളിപ്പിച്ചിട്ടിരിക്കുന്നത് കുഞ്ഞുമോന്‍ അതിവി ദഗ്ദമായി ക്യാമറിയില്‍ പകര്‍ത്തിയിരിക്കുന്നു.
ഒന്നാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഹെഡ്മാസ്റ്ററെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.അളിയന്റെ ഗോഡൌണ്‍ പൂട്ടി മുദ്രവച്ചു.
രണ്ടാമത്തെ വാര്‍ത്ത :
ഇടവകയില്‍ കല്യാണപ്രായം കഴിഞ്ഞ് നില്‍ക്കുന്ന ശോശാമോളെ ഫാദര്‍ കഞ്ഞിപ്പറമ്പന്‍ സ്വാമിവക്രാനന്ദയുടെഅടുക്കല്‍ കൊണ്ടുപോകുന്നതും ,സ്വാമി ശോശാമോളുടെ ദോഷം മാറാന്‍ നഗ്നപൂജചെയ്യുന്നതും അതുകണ്ട്രസിച്ചിരിക്കൂന്ന ഫാദര്‍ കഞ്ഞിപ്പറമ്പനേയും കണ്ട് ജനങ്ങളും ബിഷപ്പും ഞെട്ടി.കുഞ്ഞുമോന്റെ SMSപെട്ടി വോട്ടുകള്‍ കൊണ്ട് നിറഞ്ഞു തുളുമ്പി.
രണ്ടാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഫാദര്‍ കഞ്ഞിപ്പറമ്പനേയും സ്വാമിവക്രാനന്ദയേയും പോലീസ് അറസ്റ്റ് ചെയ്തു. സ്വാമിവക്രാനന്ദയുടെ ആശ്രമം ജനങ്ങള്‍ തല്ലിത്തകര്‍ത്തു.
മൂന്നാമത്തെ വാര്‍ത്ത :
പഞ്ചായത്ത് പ്രസിഡണ്ട് കുറുപ്പന്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ നടത്തിയ അന്തര്‍ സംസ്ഥാനയാത്രകളില്‍ ഒപ്പം പോയ പ്രതിപക്ഷക്കാരി ജാ‍നമ്മമെബര്‍ നടത്തിയ ലൈഗിംക പീഡനങ്ങള്‍ വെറും കെട്ടുകഥയാണന്നും പ്രതിപക്ഷനേതാവായ നീലന്റെ ഒത്താശയോടെ നടത്തിയ ആരോപണം ആണ് ലൈഗിംക പീഡനകഥ എന്നും കുഞ്ഞുമോന്‍ തെളിയിച്ചു.നീലന്റേയും ജാനമ്മയുടേയും കൂടിക്കാഴ്ചകുഞ്ഞുമോന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
മൂന്നാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
കുറുപ്പനെ പുറത്താക്കാന്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ജാ‍നമ്മയേയും നീലനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
നാലാമത്തെ വാര്‍ത്ത :
ട്രയിനിലെ ബാത്ത് റൂമുകളിലേയും റയില്‍‌വേസ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളി ലേയും മൂത്രപ്പുരകളിലെ ‘സാഹിത്യത്തെ’ക്കുറിച്ചായിരുന്നു നാലാമത്തെ വാര്‍ത്ത.ഇതൊരു പുതിയ വാര്‍ത്ത അല്ലായിരുന്നുവെങ്കിലും വാര്‍ത്തയില്‍ ഒരു കുഞ്ഞുമോന്‍ ടച്ച് ഉണ്ടായി രുന്നു. ഇത്തരം സാ‍ഹിത്യത്തെക്കുറിച്ച് യാത്രക്കാരുടെഅഭിപ്രായങ്ങളും ചേര്‍ത്തീരുന്നു റിപ്പോര്‍ട്ടില്‍.ഈ സാഹിത്യത്തില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ നമ്പരുകളെഅന്വേഷിച്ച് കുഞ്ഞുമോന്‍ നടത്തുന്ന യാത്രകളായിരുന്നു റിപ്പോര്‍ട്ടിന്റെ ഹൈലൈറ്റ്.
നാലാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
സാഹിത്യത്തെ റയില്‍‌വേ ചായം പൂശി മറച്ചു.
അഞ്ചാമത്തെ വാര്‍ത്ത :
റിയാലിറ്റി ഷോ അവസാന ഘട്ടത്തീലേക്ക് കടക്കുകയാണ്.ഈ റൌണ്ടില്‍ മത്സരിക്കുന്നത് അഞ്ചുപേര്‍.ഈ റൌണ്ട് കടക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് പത്തുലക്ഷത്തിന്റെ കാറും കൈനിറയെ കാശും.കുഞ്ഞുമോന്‍എന്തുവാര്‍ത്തയായിരിക്കും ഈ റൌണ്ടില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞുമോന് വോട്ടുകള്‍ വന്നു നിറഞ്ഞുകൊണ്ടിരുന്നു.കുഞ്ഞുമോന്റെ വാര്‍ത്ത ആരുടെയൊക്കെ മുഖം മൂടിയാണ് വലിച്ചുകീറുന്നത്.ജനങ്ങള്‍കുഞ്ഞുമോന്റെ റിപ്പോര്‍ട്ടിനായി കാത്തിരുന്നു.
മലയാളിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാ‍യിരുന്നു കുഞ്ഞുമോന്റെ അഞ്ചാമത്തെ വാര്‍ത്ത. കുഞ്ഞുമോന്റെ ക്യാമറക്കണ്ണുകള്‍ പലബാഗുകളിലും ഒളിഞ്ഞിരിക്കുന്ന ഗര്‍ഭനിരോധന ഗുളികകളെ ഫോക്കസ് ചെയ്തു.അമ്മമാരുടെ നെഞ്ചിന്‍‌കൂട് തകര്‍ത്തുകൊണ്ട് കുഞ്ഞുമോന്റെ ക്യാമറക്കണ്ണുകള്‍ സ്കൂള്‍ ബാഗുകളീല്‍ നിന്ന് വാനിറ്റി ബാഗുകളിലേക്കും,എക്സിക്യുട്ടീവ് ബാഗുകളിലേക്കും കടന്നു ചെന്നു.“എന്തിന് ആശങ്ക...”കുഞ്ഞുമോന്‍ ഗുളികകളുടെ പരസ്യം എഡിറ്റ് ചെയ്ത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നു. ക്യാമറ ആള്‍പ്പാര്‍പ്പീല്ലാത്ത കെട്ടിടങ്ങളിലേക്കും പൊന്തക്കാടുകളിലേക്കും കടന്നുചെന്ന് ഗുളികകളുടെഒഴിഞ്ഞ സ്ടിപ്പുകള്‍ ഫോക്കസ് ചെയ്തു.ഗുളിക കമ്പിനിക്ക് തങ്ങളുടെ പ്രോഡക്ടിനെ കുറിച്ച് ആശങ്കയില്ലായിരുന്നുവെങ്കിലും കുഞ്ഞുമോന്റെ റിപ്പോര്‍ട്ട് സമൂഹത്തിന് ആശങ്കനല്‍കി.
അഞ്ചാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഗര്‍ഭനിരോധന ഗുളികകളുടെ പരസ്യം ഗവണ്മെന്റ് നിരോധിച്ചു.ഉല്പന്നത്തിന്റെ വില്പന കുത്തനെ ഇടിഞ്ഞു.
ആറാമത്തെ വാര്‍ത്തയ്ക്ക് മുമ്പ് ഒരു ചെറിയ ഇടവേള :
ഇനിയും നടക്കുന്ന ലൈവ് ഫൈനലിലേക്ക് രണ്ടേ രണ്ടുപേര്‍ മാത്രം.ഇപ്പോള്‍ തന്നെ SMS വോട്ടുകളില്‍കുഞ്ഞുമോന്‍ വളരെ മുന്നിലാണ്.കുഞ്ഞുമോന്റെ അവസാന റിപ്പോര്‍ട്ടിനായി ആളുകള്‍ കാത്തിരിക്കുകയാണ്.സ്റ്റേഡിയും നിറഞ്ഞ് ആളുകള്‍ ഇരിക്കുന്നു.
ഫൈനല്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് :
ഫൈനല്‍ നടക്കേണ്ട സമയം കഴിഞ്ഞിട്ടും കുഞ്ഞുമോന്‍ എത്തിയിട്ടില്ല.കുഞ്ഞുമോന്‍ എത്തിയിട്ടല്ലന്നറിയാതെ അവതാരകന്‍ കുഞ്ഞുമോനെ വേദിയിലേക്ക് ക്ഷണിച്ചു. കുഞ്ഞുമോന്‍ വേദിയില്‍ എത്തിയില്ല.കുഞ്ഞുമോന്‍ ഇല്ലാതെതന്നെ ഫൈനല്‍ തുടങ്ങി.കുഞ്ഞുമോന്റെ എതിരാളി വേദിയിലേക്ക് തന്റെ വാര്‍ത്ത അവതരിപ്പിക്കാനായി വേദിയില്‍ എത്തി.
ആറാമത്തെ വാര്‍ത്ത :
കുഞ്ഞുമോന്റെ എതിരാളി താന്‍ തയ്യാറാക്കി കൊണ്ടുവന്ന വാര്‍ത്ത അവതരിപ്പിക്കാതെ മറ്റൊരു വാര്‍ത്തഅവതരിപ്പിക്കുന്നത് കണ്ട് ജഡ്ജസ് ഞെട്ടി.വെറും ഒരു ഫ്ലാസ് ന്യൂസില്‍ കുഞ്ഞുമോന്റെ എതിരാളിയുടെവാര്‍ത്താവതരണം നിന്നു.അയാള്‍ അവതരിപ്പിച്ച വാര്‍ത്ത കേട്ട് ജനങ്ങളും ഞെട്ടി.

കുഞ്ഞുമോന്‍ കൊല്ലപ്പെട്ടു.
ആരായിരിക്കും കുഞ്ഞുമോനെ കൊലപ്പെടുത്തിയത്.ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗോപാലന്‍ മുതലാളിയെസംശയിക്കാം.ഹെഡ്മാസ്റ്ററേയും അളിയനേയും ഫാദര്‍ കഞ്ഞിപ്പറമ്പനേയും സ്വാമിവക്രാനന്ദയേയുംപ്രതിപക്ഷനേതാവ് നീലനേയും ജാ‍നമ്മമെബറേയും സംശയിക്കാം.ഗര്‍ഭനിരോധന ഗുളികകളുടെ മുതലാളിമാരേയും സംശയിക്കാം.ഇവര്‍ക്കെല്ലാം കുഞ്ഞുമോനോട് ശത്രുത ഉണ്ടായിരുന്നു.അതോ ഇനി പുതിയഒരു ശത്രു സൃഷ്ടിക്കപ്പെട്ടുവോ ?ആറാമത്തെ വാര്‍ത്ത തേടി കുഞ്ഞുമോന്‍ അലഞ്ഞപ്പോള്‍ സൃഷ്ടിക്കപ്പെട്ടശത്രു ആയിരിക്കുമോ കുഞ്ഞുമോനെ കൊലപ്പെടുത്തിയത് ?
ഉത്തരം നല്‍കാന്‍ ഒരാള്‍ കൂടി സ്റ്റേജിലേക്ക് കടന്നുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആറാമത്തെവാര്‍ത്തയുടെ ഉള്ളറകളിലേക്ക് ഞാന്‍ കടക്കുകയാണ്.സാഹസികത ഇഷ്ടമാണങ്കില്‍ നിങ്ങള്‍ക്കുംകടന്നു വരാം. ആറാമത്തെ വാര്‍ത്തയുടെ ഉള്ളറ രഹസ്യ ങ്ങളുമായി കണ്ടുമുട്ടുന്നതുവരെ .............

ഹോ ,മറന്നു; ആറാമത്തെ വാര്‍ത്ത ബഹളം കാരണം ശരിക്ക് കേട്ടില്ല അല്ലേ ?‘
സാരമില്ല ; ‘അയാള്‍ അവതരിപ്പിച്ച വാര്‍ത്ത കേട്ട് ജനങ്ങളും ഞെട്ടി.‘ എന്നതിനുശേഷം ഒന്നു സെലക്ട് ചെയ്തുനോക്കൂ .ആറാമത്തെ വാര്‍ത്ത അവിടെക്കാണാം......


2 comments:

elo said...

kuzhappamillaa...

Anonymous said...

Interesting....keep going

: :: ::