Friday, October 12, 2007

വര്‍ക്കിച്ചേട്ടന്റെ മരണവും കുറെ സംശയങ്ങളും

“സംഭവിച്ചതെല്ലാം നല്ലതിന് സംഭിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കൂന്നതും നല്ലതിന്”. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ തന്റെ സഹോദരന്മാരുംബന്ധുക്കളും ഗുരുക്കന്മാരും ശത്രുപാളയത്തില്‍ നില്‍ക്കുന്നതുകണ്ട് തേരില്‍ തളര്‍ന്നുവീണ അര്‍ജ്ജുനന് കൃഷ്ണഭഗവാന്‍ നല്‍കിയ ഉഅപദേശം.ആ ഉപദേശംആണല്ലോ കുരുക്ഷേത്രയുദ്ധത്തില്‍ ജയിക്കാന്‍ പാണ്ഡവരെ സഹായിച്ചതും.

സംഭവിച്ചതെല്ലാം നല്ലതിന് ആയിരുന്നോ?വര്‍ക്കിച്ചേട്ടന്‍ ആലോചിച്ചു.ഒരുത്ത‌രം കണ്ടുപിടിക്കാന്‍ വര്‍ക്കിച്ചേട്ടന് കഴിഞ്ഞില്ല.കിട‌ക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല.ആരങ്കിലും എഴുന്നേ ല്‍പ്പിച്ച് നടത്തിയാല്‍ അല്പം നട‌ക്കും അത്രമാത്രം.’ആവുന്ന കാലത്ത് ഓടിനടന്നിരുന്ന മനുഷ്യനാ’. മനുഷ്യരുടെസഹതാപം കേള്‍ക്കുന്നത് വര്‍ക്കിച്ചേട്ടന് പുച്ഛമാണ്.വയ്യാത്തകാലത്ത് ആരങ്കിലും ഓടിനടക്കുമോ?

ചെറുപ്പത്തിലേ വര്‍ക്കിച്ചേട്ടന്‍ ആ മലയോരത്ത് കുടിയേറിയതാണ്.കാട് വെട്ടിത്തെളിച്ച് കുറേ ഭൂമിയുണ്ടാക്കി. അതില്‍ കൃഷിയിറക്കി.ആനയിറങ്ങി കുറേനശിപ്പിച്ചാലും ബാക്കി കിട്ടുന്നതുകൊണ്ട് കഴിഞ്ഞു പോകാം.കാലം ആയപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ അയിലോക്കത്തെ അന്നമ്മച്ചേടത്തിയെ പരിണയിച്ചു. അന്നമ്മച്ചേടത്തിയെ പലരും ആനചേച്ചിയെന്ന് വിളിച്ചിരുന്നു.വിളിക്കാനുള്ള സൌകര്യം കൊണ്ടല്ല,അന്നമ്മച്ചേടത്തിക്ക് രൂപഭംഗികൊണ്ട് ആനചേച്ചിഎന്ന പേരുതന്നെ ആയിരുന്നു യോജിച്ചത്.

വര്‍ക്കിച്ചേട്ടന്റെയും അന്നമ്മച്ചേടത്തിയുടേയും ദാമ്പത്യവള്ളിയില്‍ നാല് മൊട്ടുകള്‍ പുഷ്പിച്ച് ഫലങ്ങ ളായി. ആ നാലു ഫലങ്ങളേയും ആള്‍ത്താരയ്ക്കു മുന്നില്‍നിര്‍ത്തി അന്ത്രയോസ്, ഫിലിപ്പോസ്, പത്രോസ്, മത്തായി എന്നിങ്ങനെ പേരിട്ടു.വര്‍ക്കിച്ചേട്ടനും അന്നമ്മച്ചേടത്തിയും വീട്ടകാരും നാട്ടുകാരും അറിയാ തെ ഒരു പെണ്‍കുഞ്ഞിനു വേണ്ടി പട്ടണത്തിലെ അമ്പലത്തില്‍ പോയി ഉരുളി കമഴ്ത്തി.ഉരുളി കമ ഴ്ത്തിയതുകൊണ്ടോ ദൈവം സഹായിച്ചതു കൊണ്ടോ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ്ജനിച്ചു. അതി നവര്‍ എസ്‌ഥേര്‍ എന്ന് പേരിട്ടു.ഉരുളി കമഴ്ത്തി ഉണ്ടായതുകൊണ്ടാണോ അതോ അമ്മയില്‍ നിന്ന് കിട്ടിയതാണോ എന്നറിയില്ല,എസ്‌ഥേര്‍നടക്കുന്നതുകണ്ടാല്‍ ഒരു കുട്ടകം ഉരുണ്ടു വരുകയാണന്നേ തോന്നുകയുള്ളു.

അങ്ങാടി കടവത്ത് കടത്തുവള്ളത്തിന് പകരം ബയ്‌ലിപാലവും,സ്ഥിരപാലവും വന്നു. കാളവണ്ടി പോയ മണ്‍‌റോഡ് ഹൈവേ പോലെയാണിന്ന്.അതിലൂടെ ഇന്‍ഡിക്കായും സെന്നും ഒഴുകി.കുടിയേറ്റ കവലയില്‍ പണ്ട് പത്മനാഭന്റെ ചായപ്പീടിക മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്ന് കുടിയേറ്റ കവലയില്‍ നിറയെ കടകളായി.നാട്ടിലെ സര്‍വ്വകിണറ്റിലെ വെള്ളം പറ്റിയാലും കടകളില്‍ ഇഷ്ടം പോലെ പെപ്സിയും കൊക്കോകോളയും കിട്ടും.കവലയുടെ സമീപംവലിയ ഒരു കുരിശും മൂട്.കുരിശും മൂടിന് സ്ഥലം കൊടുത്തതും പണം നല്‍കിയതും വര്‍ക്കിമുതലാളിയാണ്.അതുകൊണ്ട് ആളുകള്‍ ആ കുരിശും‌മൂടിനെവര്‍ക്കികുരിശ് എന്ന് വിളിച്ചു.

ഈ വര്‍ക്കിമുതലാളി ആരാണന്ന് അറിയാമോ?നമ്മുടെ പഴയ വര്‍ക്കിച്ചേട്ടന്‍ തന്നെ.മക്കളെല്ലാം അങ്ങ് ഗള്‍ഫിലാണ്.പഴയ ഓലപ്പുരയുടെ സ്ഥാനത്ത്ഇന്ന് ഒരു മണിമാളികയാണ്.കക്കൂസില്‍ വരെ ഫോണുണ്ടന്നാണ് ആള്‍ക്കാര്‍ പറയുന്നത്.വീട്ടിലെ സ്ഥിരം പണിക്കായ് അഞ്ചാറു പണിക്കാര്‍ ഉണ്ടത്രെ.പട്ടിയെ കുളിപ്പിക്കുക,പൂന്തോട്ടം നനയ്ക്കുക,തുടങ്ങിയവയാണ് അവരുടെ പണി.
വര്‍ക്കിച്ചേട്ടന്‍ വര്‍ക്കിമുതലാളിയായപ്പോള്‍ പഴയ കൃഷിപ്പണി നിര്‍ത്തി.ഇപ്പോള്‍ വീട്ടില്‍ ഇരുന്നാല്‍ മതി.തമിഴ്നാട്ടിലെ കൃഷിയിടത്തിലേയും,മൂന്നാറിലെഎസ്റ്റേറ്റിലെ പണികളെല്ലാം മൊബൈല്‍ വച്ച് നിയന്ത്രിക്കാം.എന്നാലും വര്‍ക്കിമുതലാളിക്ക് ഒരു ദു:ഖമുണ്ട്.തന്റെ സന്തോഷം പങ്കിടാന്‍ അന്നമ്മ ച്ചേടത്തിയില്ലല്ലോ എന്ന ദു:ഖം .പത്തുവര്‍ഷം മുമ്പ് അന്നമ്മച്ചേടത്തിയെ ഒടേ തമ്പുരാന്‍ മുകളിലോട്ട് വിളിച്ചു.

കുടിയേറ്റ മേഘലയിലെ രാജാവായി വാഴുമ്പോള്‍ ഒരു ദിവസം വര്‍ക്കിമുതലാളി കുളിമുറിയിലെ ടൈലില്‍ തെന്നി വീണു.നടുവിന്റെ സ്ക്രു അകന്നു.കാലുരണ്ടും നാലായി.അങ്ങനെ വര്‍ക്കിമുതലാളി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ പൊതിഞ്ഞ ജീവനുള്ള പ്രതിമയായി കട്ടിലില്‍ കിടന്നു.കിടക്കുന്ന കിടപ്പില്‍തന്നെ ഒന്നും രണ്ടും സാധിച്ചു.കുളിമുറിയിലെ വീഴ്ച അങ്ങനെ ഒടുവിലത്തെ വീഴ്ചയായി.
രണ്ടുമാസം കഴിഞ്ഞ് പ്ലാസ്റ്റര്‍ എടുത്തെങ്കിലും വര്‍ക്കിമുതലാളി ഒരു തീരാരോഗിയായി തീര്‍ന്നു. പ്രഷര്‍, ഷുഗര്‍,കിഡ്നിക്ക് തകരാറ് എന്നുവേണ്ട നാട്ടിലുള്ളസര്‍വ്വമാന അസുഖങ്ങളും വര്‍ക്കി മുതലാളിക്ക് പിടിപെട്ടു. ഒരു ദിവസം വര്‍ക്കിച്ചേട്ടന്റെ ബോധം മറഞ്ഞു.(വായനക്കാരേ വര്‍ക്കി മുതലാളി വര്‍ക്കിച്ചേട്ടന്‍ആയത് ശ്രദ്ധിച്ചിരിക്കുമല്ലോ... കിടപ്പായാല്‍ മുതലാളി എന്ന സ്ഥാനം നഷ്ട്പ്പെടുന്ന താണ്.)ഒരു രക്ഷയും ഇല്ല ഡോക്ട്രര്‍മാര്‍ പറഞ്ഞു.ഒരാഴ്ചയ്ക്കുള്ളില്‍മരിക്കും അറിയിക്കേണ്ടവരെ യെല്ലാം അറിയിച്ചോ എന്ന് ഡോക്ട്രര്‍ പറയേണ്ട താമസം മക്കള്‍ക്കെല്ലാം ഫാക്സ് പോയി. ബന്ധുക്കള്‍ കല്ലറയും കെട്ടിച്ചു.

മക്കളും മരുമക്കളും കൊച്ചുമക്കളും ഓടിയെത്തി സ്നേഹത്തോടെ വര്‍ക്കിച്ചേട്ടനെ ശുശ്രൂഷിച്ചു. വര്‍ക്കിച്ചേട്ടന് ബോധം വീഴാനായി അവര്‍ പ്രാര്‍ത്ഥിച്ചു.ഏതൊക്കെ സ്ഥലങ്ങള്‍ ആര്‍ക്കൊക്കെ ആണന്ന് അറിയണമല്ലോ? ഒരാഴ്ചകഴിഞ്ഞു.വര്‍ക്കിച്ചേട്ടന് ഒരു മാറ്റവും ഇല്ല.മക്കളുടേയും മരുമക്കളു ടേയുംസ്നേഹത്തിന്റെ അളവ് കുറഞ്ഞു.ഓറഞ്ചുനീര് കൊടുത്ത അന്ത്രയോസ് അത് കഞ്ഞിവെള്ളമാക്കി. രണ്ടാഴ്ച കഴിഞ്ഞു.കയ്യാലപ്പുറത്തെ തേങ്ങ പോലെവര്‍ക്കിച്ചേട്ടന്‍ കട്ടിലില്‍ കിടന്നു.മൂന്നാമത്തെയാഴ്ച കഴിഞ്ഞതോടെ മക്കളുടേയും മരുമക്കളുടേയും തനി കൊണം പുറത്തു വന്നു.മരുന്നുകള്‍ പോലും കൃത്യസമയത്ത് കൊടുക്കാതായി.

“മുടിഞ്ഞ തന്തയങ്ങ് ചത്തായിരുന്നെങ്കില്‍ അങ്ങ് പോകാമായിരുന്നു.ഇങ്ങേരൊട്ട് ചാവത്തും ഇല്ല... മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഒരോന്നങ്ങ് കിടന്നോളുംചെന്നിട്ട് നൂറുകൂട്ടം പണികളുള്ളതാ...” ഫിലിപ്പോസ് പത്രോസിനോട് പറഞ്ഞു.
"നിനക്ക് മാത്രമല്ലടാ പണിയുള്ളത്.;എന്റെ ഇളയകൊച്ചിന് രണ്ടു വയസ്സ് കഴിഞ്ഞു.അടുത്ത് വര്‍ഷം അതിനെ എല്‍.കെ.ജി.യില്‍ അഡ്‌മിഷന്‍കിട്ടണമെങ്കില്‍ കോച്ചിങ്ങിന് വിടണം.മൂത്തവള്‍ നാലിലാ... അവള്‍ക്ക് എന്‍‌‌ട്രന്‍സ് കോച്ചിങ്ങുള്ളതാ...” പത്രോസ്സും പറഞ്ഞു.
“ഞാന്‍ അടുത്താഴ്ച തിരിച്ചു പോകും...അപ്പന്‍ ചത്താലും കൊള്ളാം ജീവിച്ചാലും കൊള്ളാം.. എനിക്ക് മൂന്നാറിലെ എസ്റ്റേറ്റ് വേണം..”മത്തായി പറഞ്ഞു.
“അതേ ഇപ്പോഴേ പെണ്‍പിള്ളാര്‍ക്കും അപ്പന്റെ സ്വത്തിന്റെ ഓഹരി കിട്ടാന്‍ കോടതിവിധിയുണ്ട്.... അപ്പന്‍ എന്താണ് എനിക്ക് തരുന്നതെന്ന്അറിയാനാ ഞാന്‍ വന്നത്..അല്ലാതെ അപ്പനെ നോക്കാനല്ല” എസ്‌ഥേറും തീര്‍ത്തു പറഞ്ഞു.

അപ്പന് ബോധം തെളിയാതെങ്ങനെ വീതംവയ്‌ക്കും.അപ്പന്‍ പ്രമാണത്തില്‍ ഒപ്പിടേണ്ടേ?അതിനവരൊരു വഴി കണ്ടെത്തി.പ്രമാണം എഴുതിഅപ്പന്റെ വിരലടയാളം പതിപ്പിക്കുക.

മക്കളുടെ വിഷമം വര്‍ക്കിച്ചേട്ടന് മനസ്സിലായി.ബോധം ഇല്ലങ്കിലും വകതിരുവിനുള്ള സാമാന്യ ബോധം ഉള്ളിലുണ്ട്.ഇനി ബോധം തെളിഞ്ഞിട്ടുംവലിയ കാര്യം ഇല്ലന്ന് ചേട്ടന് അറിയാം.മക്കള്‍ക്ക് തന്നെയല്ല തന്റെ സ്വത്താണ് വേണ്ടത്.ബോധം തെളിഞ്ഞിട്ടും ബോധം ഇല്ലാത്തവനെ പോലെ വര്‍ക്കിച്ചേട്ടന്‍ കിടന്നു.ഇനി ബോധം തെളിഞ്ഞ് മക്കളെ കണ്ടിട്ട് വലിയ കാര്യമില്ലന്ന് വര്‍ക്കിച്ചേട്ടന് അറിയാം.കുറച്ച് വിഷം കിട്ടിയിരുന്നെങ്കില്‍അത് കുടിച്ച് മരിക്കാമായിരുന്നു.അപ്പന്റെ ശവമടക്കിന് വന്ന പിള്ളാര് എത്രെനാളന്ന് വെച്ചാണ് ജോലിയും കളഞ്ഞ് അപ്പന്‍ ചാവുന്നതും നോക്കിയിരിക്കുന്നത്?ഒട്യേ തമ്പുരാന്‍ എന്താണാവോ തന്നെ വിളിക്കാത്തത്?????

ഒരു സുപ്രഭാതത്തില്‍ മക്കളെല്ലാം കൂടി അപ്പനെ കുളിപ്പിച്ച് കിടത്തി.സ്നേഹത്തോടെ മരുന്നെടുത്ത് കൊടുത്തു.മക്കളെല്ലാം സ്നേഹത്തോടെ അപ്പന്റെവലതുതള്ളവിരല് തലോടി.വര്‍ക്കിച്ചേട്ടന് കാര്യം മനസ്സിലായി.മുദ്രപ്പത്രത്തില്‍ വിരലടയാളം പതിപ്പിക്കുന്നതിന്റെ തയ്യാറെടുപ്പാണ്.മക്കളെല്ലാം രണ്ടുദിവസത്തിനുള്ളില്‍ തിരിച്ചുപോകുമെന്ന് അവരുടെ സംസാരത്തില്‍ നിന്ന് വര്‍ക്കിച്ചേട്ടന് മനസ്സിലായി.

പ്രഭാതത്തില്‍ മക്കള്‍ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ മുറിയില്‍ അപ്പന്‍ ഇല്ല. അന്വേഷ്‌ണ മായി.എഴുന്നെറ്റ് നടക്കാന്‍ വയ്യാത്ത മനുഷ്യനാണ്.പിന്നെങ്ങനെ മുറിയില്‍ നിന്ന് പുറത്ത് പോകും. അന്വേഷ്‌ണസംഘം നാനാവഴിക്കായി നീങ്ങി.വര്‍ക്കിച്ചേട്ടന്‍ എവിടെ??????
വര്‍ക്കിച്ചേട്ടനെ അന്വേഷിച്ചിറങ്ങിയ ഒരു സംഘം വര്‍ക്കിച്ചേട്ടനെ കണ്ടെത്തി. പള്ളിസെമിത്തേരിയില്‍ തനിക്കായി കെട്ടിയിണ്ടാക്കിയ കല്ലറയില്‍വര്‍ക്കിച്ചേട്ടന്‍ മരിച്ചുകിടക്കുന്നു.

പ്രിയപ്പെട്ട വായനക്കാരെ ഇതൊരു ഡിക്റ്ററ്റീവ് കഥയല്ലാത്തതുകൊണ്ട് കഥയിവിടെ അവസാനിക്കുകയാണ്.വര്‍ക്കിച്ചേട്ടന്‍ എങ്ങനെ കല്ലറവരെയെത്തി?മരണകാരണം എന്താണ്?ഇത് ആത്മഹത്യയോ?കൊലപാതകമോ?കൊലപാതകമാണങ്കില്‍ ആര്?എന്തിന്?ഇങ്ങനെ കുറേ ചോദ്യങ്ങള്‍ വര്‍ക്കിച്ചേട്ടന്റെമരണം ഉയര്‍ത്തുന്നു.നിങ്ങള്‍ക്ക് വേണമെങ്കില്‍ അന്വേഷ്‌ണത്തിനിറങ്ങാം..... എങ്കിലും ഒരു കാര്യം സത്യമാണ്....
വര്‍ക്കിച്ചേട്ടന്‍ മരിച്ചു.......

5 comments:

Tomkid! said...

കഥ കലക്കുന്നുണ്ട് സുഹ്രുത്തേ...തുടരുക.അന്നാമ്മ ചേടത്തിയുടേയും മകളുടേയും ഷേപ് വിവരണം കിടിലന്‍

ശ്രീ said...

പാവം വര്‍‌ക്കിച്ചേട്ടന്‍‌...

കുഞ്ഞന്‍ said...

കഥ പറച്ചില്‍ വേറെരു തലത്തിലേക്കു കൊണ്ടുപോകുന്നു..അഭിനന്ദനങ്ങള്‍..!

SHAJNI said...

HAI DA,
NICE BUT TRY 4 THE BEST.

sandoz said...

ഉം...കൊള്ളാം...
അക്ഷരതെറ്റൊക്കെ ഒന്ന് തിരുത്തി തട്ടിയാല്‍ ഒന്നൂടെ കേമാകും...

: :: ::