Sunday, May 29, 2011

ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും : ഏക ‘അങ്ക‘ നാടകം

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ ഇരുട്ടാണ് . നാടകം നടക്കുന്നത് ഒരു കടല്‍ക്കരയിലാണ്. കടലിന്റെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. അയാളുടെ കൈയ്യില്‍ ഒരു ബക്കറ്റ് ഉണ്ട്. അയാള്‍ അത് വേദിയുടെ മൂലയ്ക്ക് കൊണ്ടുവയ്ക്കുന്നു. എന്നിട്ട് സദസിനോടായി പറയുന്നു. തിരമാലകളുടെ നേര്‍ത്ത ശബ്ദ്ദം കേള്‍ക്കാം...)

സൂത്രധാരന്‍ : (സദസിനോടായി) : സുനാമികഴിഞ്ഞിട്ട് രണ്ടാഴ്ചകഴിഞ്ഞിരിക്കുന്നു .... രണ്ടാഴ്ച മുമ്പുവരേയും ആരും ഈ സുനാമി പ്രതീക്ഷിച്ചതല്ല. അതു ഒരു ബക്കറ്റില്‍ നിന്ന് ഉണ്ടായ തിരയിളക്കമാണ് ഈ സുനാമിക്ക് ആധാരം എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വികാരം എന്താണന്ന് എന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. ഒരു ബക്കറ്റില്‍ കോരി വെച്ചിരിക്കുന്ന വെള്ളത്തിലെ ഓളങ്ങള്‍ക്ക് സമുദ്രത്തില്‍ നിന്ന് സുനാമി സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ക്ക് സംശയം ഇല്ലായിരിക്കാം. പക്ഷേ സമുദ്രം ഇപ്പോഴും ചിന്തിക്കുകയാണ് എന്താണ് സംഭവിച്ചതെന്ന്. നോക്കൂ ഈ ബക്കറ്റും സമുദ്രവും എല്ലാം കാലത്തിന്റെ യവനികക്കുള്ളിലേക്ക് കടന്നു പോകുമെന്ന് ആരക്കയോ ചേര്‍ന്ന് പറയുന്നുണ്ടായിരുന്നു. അവരെ ഇപ്പോള്‍ കാണാനേ ഇല്ല. പക്ഷേ വീശിയടിച്ച സുനാമിയില്‍ ദാ ഈ ബക്കറ്റില്‍ കോരി വെച്ചിരുന്ന വെള്ളത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഈ
ബക്കറ്റിനെ വാഴത്തി പാടിയവര്‍ തന്നെ ബക്കറ്റിനെ മലിനമാക്കാന്‍ ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചില്ല. നോക്കൂ സമുദ്രത്തിലെ തിരമാലകളിലെ തിളക്കം നിങ്ങള്‍ കാണുന്നില്ലേ? അത് സമുദ്രത്തിന്റെ തിളക്കമല്ല ഈ ബക്കറ്റിലെ വെള്ളത്തിന്റെ പ്രതിഫലനമാണ്.

പെട്ടന്ന് വേദിയിലെ വിളക്ക് അണയുന്നു. പിന്നണിയില്‍ നിന്ന് ഒരു ശബ്ദ്ദം കേള്‍ക്കുന്നു.

ശബ്ദ്ദം :: ഹേ, സൂത്രധാരാ, നിങ്ങള്‍ ബക്കറ്റിനെ വാഴ്ത്തിപ്പാടാനാണൊ ഞങ്ങളെ കഥാപാത്രങ്ങളാക്കി നാടകം കളിക്കാന്‍ വന്നത്. ഞാന്‍ വീണ്ടും പറയുന്നു സമുദ്രം ഉള്ളതുകൊണ്ടാണ് ബക്കറ്റിന് വലിയ ശക്തിയാകാന്‍ കഴിഞ്ഞത്. ഞങ്ങളുടെ തിരമാലകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ബക്കറ്റിന് എന്ത് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഹേ, സൂത്രധാരാ നിന്റെ നാടകക്കാരന്‍ എഴുതി ഉണ്ടാക്കിയ നാടകത്തിലെ പഴകിയ ഡയലോഗുകള്‍ കാണാതെ പറയാന്‍ ഞങ്ങള്‍ക്ക് മനസില്ല. ഞങ്ങളാണ് ഇനി ഈ നാടകത്തിലെ ഡയലോഗുകള്‍ തയ്യാറാക്കുന്നത്. നീ ഞങ്ങള്‍ക്ക് ആവിശ്യമുള്ളതെല്ലാം വേദിയിലും പിന്നണിയിലും എത്തിച്ചാല്‍ മതി.

സൂത്രധാരന്‍ : പ്രിയ കാണികളേ, നിങ്ങള്‍ ഈ ശബ്ദ്ദം കേട്ട് ഭയപ്പെടേണ്ട. ഇത് സമുദ്രത്തിന്റെ ശബ്ദ്ദമാണ്. ഈ നാടകത്തിന് ലിഖിതമായ ഒരു ചട്ടക്കൂട് ഇല്ലന്ന് നിങ്ങള്‍ക്കേല്ലാവര്‍ക്കും അറിയാവുന്നതല്ലേ? ഹേ സമുദ്രമേ, നീ എന്തിനാണ് എന്നോട് ഇങ്ങനെ കോപിക്കുന്നത്. ഈ നാടകത്തിന്റെ ചട്ടങ്ങള്‍ എന്തെല്ലാമാണന്ന് നിനക്കും അറിയാവുന്നതല്ലേ? ഒരു പരാജിതന്റെ ശബ്‌ദ്ദത്തിന്റെ പതര്‍ച്ചയാണ് ഞാന്‍ നിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കുന്നത്. ഇനി ഞാന്‍ നിന്നോട് ഒന്നും പറയില്ല.(വേദിയില്‍ മങ്ങിയ വെളിച്ചം പടരുന്നു...) ദാ നാടകം ആരംഭിക്കേണ്ട സമയം ആയിരിക്കുന്നു. കാണികള്‍ക്ക് രസച്ചരട് മുറിയാതെ അവരെ മുഷിപ്പിക്കാതെ ഇരുത്തി ഇനി നാടകം കളിക്കേണ്ടത് ബക്കറ്റവും സമുദ്രവും ആണ്. അല്ല ഇവര്‍ രണ്ടു പേരും കാണികളേ മുഷിപ്പിക്കില്ലന്ന് സൂത്രധാരനായ എനിക്കറിയാം. ഇനി നമുക്ക് നാടകം തുടങ്ങാം. എല്ലാ പ്രാവിശ്യത്തേയും പോലെ നമ്മുടെ നാടകത്തില്‍ ഇനിയും കടന്ന് വരേണ്ടത് അമ്മയും കുട്ടിയും ആണ്. അവരും തയ്യാറായി കഴിഞ്ഞു. നാടകം ആരംഭിക്കുന്നു. ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും !!!!

(വേദിയില്‍ ഇപ്പോള്‍ പൂര്‍ണ്ണ പ്രകാശം. കടലിനോട് ചേര്‍ന്ന് ഇരിക്കുന്ന രീതിയിലാണ് ബക്കറ്റ് ഇരിക്കുന്നത് . വേദിയിലേക്ക് അമ്മയുടെ കൈ പിടിച്ച് കുട്ടി വരുന്നു.)
കുട്ടി:: അമ്മേ ആ ബക്കറ്റ് നോക്കൂ.. നമ്മള്‍ ഇത്രയും നാളും വരുമ്പോള്‍ ഈ ബക്കറ്റ് കടലില്‍ നിന്ന് ദൂരെ ആയിരുന്നല്ലോ. ദേ ഇപ്പോള്‍ ഈ ബക്കറ്റ് സ്ഥാനം മാറി കടലിനോട് കൂടുതല്‍ അടുത്തിരിക്കുന്നു.

അമ്മ :: കുട്ടീ, ബക്കറ്റ് കടലിനോട് അടുത്തതല്ല.. കടല്‍ ബക്കറ്റിനടുത്തേക്ക് നീങ്ങി വന്നതാ... നീ ആ ബക്കറ്റിലേക്ക് നോക്കൂ.. ആ വെള്ളത്തിന് എന്തെങ്കിലും വെത്യാസം വന്നിട്ടുണ്ടോ എന്നോ?

കുട്ടി : ശരിയാണമ്മേ, ബക്കറ്റിന് ഒരു മാറ്റവും വന്നിട്ടില്ല. കടലിന് എന്തക്കയോ മാറ്റം വന്നതുപ്പോലെ. കടലിന്റെ പഴയ് രൌദ്ര ഭാവം ഇപ്പോള്‍ കാണാനേ ഇല്ല. യുദ്ധത്തില്‍ പരാജയപെട്ട് നാടുവിടേണ്ടി വന്ന രാജാവിനെപോലെയാണ് ഇന്ന് ഈ കടല്‍. തന്റെ ആയുധങ്ങളെ മാത്രം വിശ്വസിച്ച് തന്റെ പിന്നില്‍ അണിനിരന്ന ജനങ്ങളോടൊപ്പം ചേര്‍ന്ന് രാജ്യത്തിലെ ആഭ്യന്തര ശത്രുക്കളേയും ശത്രുരാജാവിനേയും തോല്‍പ്പിച്ച രാജാവിനെ പോലെയാണ് ഇന്ന് ഈ ബക്കറ്റ് ഈ കടല്‍ക്കരയില്‍ ഇരിക്കുന്നത്.

അമ്മ : യുദ്ധം അങ്ങനെയാണ് കുട്ടീ. ഇന്ന് പരാജയപ്പെടുന്നവന്‍ നാളെ വിജയിക്കും. ഇന്ന് വിജയിച്ചവന്‍ നാളേ പരാജയപ്പെടും. ഒരിക്കല്‍ ഈ ബക്കറ്റും പരാജയപ്പെട്ടിരുന്നു. തന്റെ തിരമാലകളെ കാ‍ണാനാണ് ആള്‍ക്കാര്‍ വരുന്നതെന്ന് ഈ പാവം സമുദ്രം കരുതി . പക്ഷേ ആളുകള്‍ വന്നത് ഈ ബക്കറ്റിലെ വെള്ളത്തിന്റെ ഇളക്കം കാണാനായിരുന്നു. അപ്പോള്‍ സമുദ്രം പറഞ്ഞു ഈ സമുദ്രത്തിലെ വെള്ളം ആ ബക്കറ്റില്‍ ഇരിക്കുന്നതുകൊണ്ടാണ് ബക്കറ്റിലെ തിരയിളക്കം കാണാന്‍ ആളു കൂടുന്നതന്ന്. സ്വന്തം പാളയത്തില്‍ പരാജയപ്പെട്ട ഒരു യോദ്ധാവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഈ ബക്കറ്റിലെ തിരയിളക്കത്തിന്റെ വിജയം.

കുട്ടി : അതാ അമ്മേ ഒരാള്‍ ഒരു മഞ്ഞക്കൊടി പിടിച്ച് എന്തക്കയോ പുലമ്പുന്നു.

അമ്മ :: അയാള്‍ ആ ബക്കറ്റിനെ എന്തോ പറയുകയാണ്. ബക്കറ്റിലെ വെള്ളം ഒഴുക്കി കളയാന്‍ പറ്റാത്തതിലുള്ള സങ്കടത്തിന് എന്തയോ വിളിച്ച് പറയുകയായിരിക്കും. സ്വന്തം ഇഷ്ടത്തിന് വഴങ്ങാത്തവരെ കൊള്ളരുതാത്തവരാക്കുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് അയാള്‍.

കുട്ടി: അപ്പോള്‍ അയാള്‍ ഈ സമുദ്രത്തിന്റെ സുഹൃത്താണോ??

അമ്മ :: അല്ല കുട്ടീ. ഞാന്‍ പറഞ്ഞില്ലേ അയാള്‍ ആരാണന്ന്. അയാളുടെ മുന്നില്‍ വണങ്ങി പ്രസാദിപ്പിക്കുന്നവരുടെ എണ്ണം ഈ രാജ്യത്ത് കൂടുമ്പോള്‍ അയാളുടെ ധാര്‍ഷ്ട്യവും കൂടും... അയാളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അയാളുടെ മുന്നില്‍ തല കുമ്പിട്ട് നിന്നവര്‍ നാക്കു കൊണ്ട് ആക്രമിക്കും.

കുട്ടി : സമുദ്രവും ഈ ബക്കറ്റും എന്തിനാണമ്മേ ഇങ്ങനെ നില്‍ക്കുന്നത്? അവര്‍ക്ക് ഒരുമിച്ച് വലിയ ഒരു ശക്തി ആയിക്കൂടെ?

അമ്മ : ഇല്ല കുട്ടീ, അവര്‍ക്കിനി ഒന്നാകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. അവര്‍ ഒന്നാകാതിരുന്നതുകൊണ്ടാണ് അവര്‍ക്ക് രണ്ടാഴ്ച മുമ്പ് ഉണ്ടായ സുനാമിയില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാതെ പിടിച്ച് നില്‍ക്കാന്‍ പറ്റിയത്. ബക്കറ്റില്‍ നിന്ന് തുടങ്ങിയ ചെറിയ ചെറിയ ചെറിയ ഇളക്കങ്ങളാണ്. കടലിലേക്ക് വന്ന് പതിച്ച നദികളിലെ വെള്ളം വറ്റാറായപ്പോള്‍ ആ നദികള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് ഈ ബക്കറ്റിലെ വെള്ളം ആണ്. ആ നദികള്‍ക്ക് വീണ്ടു ഒഴുകാനുള്ള പ്രേരണ നല്‍കിയത് ഈ ബക്കറ്റിലെ വെള്ളത്തിന്റെ ഇളക്കമാണ്.

കുട്ടി :: നദികള്‍ക്ക് വേണ്ടി സമുദ്രം ഒന്നും ചെയ്തില്ലേ?

അമ്മ :: തന്നിലേക്ക് നദികള്‍ സ്വാഭാവികമായി ഒഴുകി എത്തുമെന്ന് ആ സമുദ്രം കരുതി. വിഷം കലക്കി നദികളേയും ജനങ്ങളേയും കൊന്നൊടിക്കയപ്പോള്‍ ആ വിഷത്തിനെതിരേ പോരാടാന്‍ തയ്യാറായത് ആ ബക്കറ്റിലെ വെള്ളമാണ്. ആ വെള്ളത്തിന്റെ ഉറവാണ് ആ നദികളിലേക്ക് കൂടുതല്‍ വെള്ളത്തുള്ളികളെ വരുത്തിയത്. ചെറിയ ചെറിയ വെള്ളത്തുള്ളികള്‍ ഒരു വലിയ പ്രവാഹമായി മാറി.

ബക്കറ്റ് :: ഹഹഹഹഹഹഹഹ

കുട്ടി :: അമ്മേ ബക്കറ്റ് ചിരിക്കുന്നു. ഈ ചിരിയെ അല്ലേ പണ്ട് പലരും വഞ്ചനയുടെ ചിരി എന്ന് കളിയാക്കിയത്. ഇപ്പോഴെന്തും ആരും ഈ ചിരിയെ കളിയാക്കാത്തത്.

അമ്മ: കുട്ടീ, ഈ ചിരി വഞ്ചനയുടെ ചിരിയല്ല.. ഒഴിവാക്കിയ യുദ്ധമുന്നണിയില്‍ നിന്ന് പിന്നിലേക്ക് മാറ്റപ്പെട്ട ഒരു യോദ്ധാവ് മുന്നേറി യുദ്ധ മുന്നണിയുടെ മുന്നിലെത്തി യുദ്ധം ചെയ്ത് വിജയത്തോട് അടുത്ത് എത്തിയതിന്റെ ആഹ്ലാദ ചിരിയാണ് അത്. അതിനി വഞ്ചനയുടെ ചിരിയാണോ എന്ന് തെളിയിക്കേണ്ടത് കാലമാണ്. കാലമാണ് ആ ചിരിയുടെ വ്യാഖ്യാനം ചമയ്ക്കേണ്ടത്. എന്നാലും ഈ ചിരി ചരിത്രത്തില്‍ ഉണ്ടാവും.

ബക്കറ്റ് : ഇത് വിജയത്തിന്റെ ചിരിയാണ് കുട്ടീ... ഒരിക്കലും വഞ്ചനയുടെ ചിരിയല്ല.... ഒഴിവാക്കപെട്ടതിന്റെ വേദനയില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് നേടിയെടുത്ത വിജയത്തിന്റെ ചിരിയാണ് ഇത്. പലരേയും വിട്ട് എന്നെ നശിപ്പിക്കാന്‍ പലരും ശ്രമിച്ചു. വെറുക്കപെട്ടവനെ കൊണ്ട് എന്നിലെ വെള്ളം മറച്ചിടാന്‍ ഒരുത്തന്‍ നോക്കി. അവനിപ്പോള്‍ ഓടിപ്പോയി. അവനെ വളരെ മുന്നേ ഓടിപ്പോകേണ്ടതായിരുന്നു.

കുട്ടി : ബക്കറ്റ് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.

സമുദ്രം : ഹും..ഹും.. കുട്ടീ നിനക്കെന്നല്ല ആര്‍ക്കും ഈ ബക്കറ്റ് പറയുന്നത് മനസിലാവുന്നില്ല.

ബക്കറ്റ് : കൊള്ളാം. നിന്റെ അഭിപ്രായം. ഞാന്‍ പറയുന്നത് ആര്‍ക്കാണ് മനസിലാകാത്തത്. പണ്ട് നീ എന്നോട് പറഞ്ഞതും അതിന് ഞാന്‍ പറഞ്ഞതും നീ മറന്ന് പോയോ? അന്ന് ഞാന്‍ നിന്നോട് പറഞ്ഞതായിരുന്നു നീ ഇനി കേള്‍ക്കുന്നത് എന്റെ ചിരിയായിരിക്കും.. എന്റെ വിജയത്തിന്റെ ചിരി.. എന്റെ ശരികളുടെ ചിരിയായിരിക്കും എന്ന് .. അത് നീ മറന്ന് പോയോ?? ഞാന്‍ ഇപ്പോള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും എന്റെ ശരികളുടെ വിജയത്തിന്റെ ചിരിയാണ്.

സമുദ്രം: നീ ഇപ്പോഴും ഏതോ സ്വപ്നലോകത്താണ്.

ബക്കറ്റ് : നീ മറന്നാലും ഞാന്‍ മറന്നിട്ടില്ല ഒന്നും.. ഇപ്പോഴും നീ പറഞ്ഞത് എന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്.

(വേദിയിലെ പ്രകാശം മങ്ങുന്നു. ബക്കറ്റിന്റെ സ്ഥാനം വേദിയുടെ നടക്കലേക്ക് മാറ്റി വെയ്ക്കുന്നു. കഴിഞ്ഞ കാലം ബക്കറ്റ് ഓര്‍ക്കുന്നു)

സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...

ബക്കറ്റ് : എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓറ്റിയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും.... സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓടീയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും....

സമുദ്രം : തിരതല്ലുന്ന വെള്ളത്തിന്റെ ശക്തി ഇല്ലങ്കിലും നീ എന്തക്കയോ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് നീ ഇപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ എന്നെ തോല്‍പ്പിക്കാന്‍ നിന്റെ വാക്കുകള്‍ക്ക് കഴിയുകയില്ല. പാഴായ പോരാട്ടങ്ങള്‍ നിര്‍ത്തി എന്റെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്.

(വേദിയില്‍ വീണ്ടും പ്രകാശം പടരുന്നു. ബക്കറ്റിന്റെ സ്ഥാനം വീണ്ടൂം സമുദ്രത്തോട് അടത്ത് )

ബക്കറ്റ് : നീ ഇപ്പോഴും നിന്റെ പഴയ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? ആരുടെ ശബ്‌ദ്ദത്തിനാണ് ആളുകള്‍ ചെവിതന്നത് എന്ന് നീ കണ്ടതല്ലേ? നിന്റെ തിരമാലകളെക്കാള്‍ എന്റെ ഉള്ളിലെ ഓളങ്ങള്‍ കാണാനല്ലേ ആളുകള്‍ വന്നത്. അവര്‍ക്ക് വേണ്ടത് എന്റെ ഉള്ളിലെ ദാഹജലം ആയിരുന്നു. എന്തിനാണ് ഞാന്‍ ഒത്തിരി പറയുന്നത്. നീ ഇന്ന് ഇരിക്കുന്ന ആ സ്ഥാനം തന്നെ സംരക്ഷിച്ചത് ഞാനാണ്. സുനാമിയില്‍ നശിക്കേണ്ടിയിരുന്ന നിന്നെ നിലനിര്‍ത്തിയത് ഞാനാണ്.

സമുദ്രം : നിന്റെ വാക്കുകള്‍ക്ക് ആളുകള്‍ ചെവി തന്നു എന്നത് സത്യമാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ നീ ഏറ്റെടുത്ത പോരാട്ടങ്ങള്‍ വിജയിച്ചത് ഈ തിരമാലകളുടെ ശക്തി കൊണ്ടാണ്.

ബക്കറ്റ് : അവസാനം നീ സമ്മതിച്ചല്ലോ... എന്റെ വാക്കുകള്‍ക്ക് ആളുകള്‍ ചെവി തന്നന്ന്. ഞാനിനിയും അവര്‍ക്കു വേണ്ടി പോരാടും. എനിക്ക് എന്റെ ശരികളാണ് ശരികള്‍. സമുദ്രമേ നിന്റെ തേങ്ങലുകള്‍ ഞാന്‍ കേള്‍ക്കുന്നു.

(അണിയറയില്‍ നിന്ന് ആരവം കേള്‍ക്കുന്നു...)

കുട്ടി : അമ്മേ എന്തക്കയോ ബഹളം കേള്‍ക്കുന്നു. നമുക്ക് പോകാം...

ബക്കറ്റ് : കുട്ടീ പേടിക്കേണ്ടാ... ഇത് കഴിഞ്ഞ യുദ്ധത്തില്‍ വിജയിച്ചവരുടെ അട്ടഹാസം ആണ്. കിട്ടിയ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിന്റെ ബഹളം ആണത്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടിയുടെ ശബ്ദ്ദമാണത്.

കുട്ടി: ആരാണ് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടി കൂട്ടാത്തത് ?

ബക്കറ്റ് : എന്നോട് ചോദ്യങ്ങള്‍ ഒന്നും വേണ്ട കുട്ടീ.. എന്നോടാരും ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല.. ഞാനാണ് ശരി.. ഞാന്‍ മാത്രമാണ് ശരി... ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം നിങ്ങള്‍ ഉത്തരം തന്നാല്‍ മതി.

കുട്ടി: ബക്കറ്റ് ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടങ്കില്‍ ബക്കറ്റിനോട് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കാന്‍ ബക്കറ്റും ബാധ്യസ്ഥനാണ്.

ബക്കറ്റ് : കുട്ടീ, ഞാനാണ് ഉത്തരം... ഞാന്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ ചോദ്യങ്ങളാണ് ഉണ്ടാക്കേണ്ടത്.

(പെട്ടന്ന് വേദിയില്‍ ഇരുട്ട് പരക്കുന്നു.... വെളിച്ചം വരുമ്പോള്‍ കുട്ടിയും അമ്മയും മാത്രം.)

അമ്മ : നമുക്ക് പോകാം കുട്ടീ.. ആ ബക്കറ്റ് നമ്മുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ചന്ന് തോന്നുന്നു. ആ ബക്കറ്റും സമുദ്രവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നമ്മള്‍ മനസില്‍ കൊണ്ടു നടക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടത്താന്‍ കഴിയില്ല.

കുട്ടി : നമുക്ക് പോകാം അമ്മേ....
(കുട്ടിയും അമ്മയും പോകുന്നു... സൂത്രധാരന്‍ വേദിയിലേക്ക് കടന്നു വരുന്നു)

സൂത്രധാരന്‍ :: ആ കുട്ടിയുടെ ചോദ്യങ്ങളില്‍ നിന്ന് ബക്കറ്റ് ഓടിയൊളിച്ചത് കണ്ടില്ലേ? ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുമെന്ന് എത്രയോ മഹാന്മാര്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ ചോദ്യചെയ്യല്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങള്‍ ചോദ്യംചെയ്യാന്‍ ഉള്ളവര്‍ ആണന്ന് അവര്‍ കരുതുന്നു. കഥാപാത്രങ്ങളില്‍ ആരും ഉത്തരം പറയാന്‍ നില്‍ക്കാതെ വേദിയില്‍ നിന്ന് പോയിരിക്കുകയാണ് ഇപ്പോള്‍. ഒരു സൂത്രധാരന്‍ എന്ന നിലയില്‍ ഇനി നാടകം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്താന്‍ കഥാപാത്രങ്ങളുമായി എനിക്ക് തിരിച്ചു വന്നല്ലേ പറ്റൂ.... കാലതാമസം എത്രയുണ്ടാവുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല.. ഒരു പക്ഷേ ഞാനിനി പുതിയ നാടകവുമായിട്ടായിരിക്കും ഈ വേദിയില്‍ വരുന്നത് .അതു വരേക്കും നന്ദി... വണക്കം...
-കര്‍ട്ടന്‍-

2 comments:

പട്ടേപ്പാടം റാംജി said...

എന്നോട് ചോദ്യങ്ങള്‍ ഒന്നും വേണ്ട കുട്ടീ.. എന്നോടാരും ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല.. ഞാനാണ് ശരി.. ഞാന്‍ മാത്രമാണ് ശരി... ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം നിങ്ങള്‍ ഉത്തരം തന്നാല്‍ മതി.

നാടകം നന്നായിരിക്കുന്നു. നല്ല അവതരണം.
പുറമേ നിന്ന് നോക്കുന്ന ഒരാള്‍ ചിന്തിക്കുന്നത്. അല്ലെങ്കില്‍ മഞ്ഞക്കൊടിക്ക് ആവശ്യമുള്ള ബക്കറ്റിലേയും സമുദ്രത്തിലെയും വെള്ളം.
ബക്കറ്റിലെ വെള്ളം കൊണ്ട് ചെടി നനക്കാനായാലും വലിയ ചെടികള്‍ നനക്കാന്‍ സമുദ്രത്തിലേക്ക് ഇറങ്ങേണ്ടി വരുന്നു.

വളരെ നല്ല അവതരണം.

Sidheek Thozhiyoor said...

അതുകൊണ്ട്.. ചോദ്യങ്ങള്‍ ഒന്നും ചോദിക്കുന്നില്ല.

: :: ::