Friday, August 20, 2010

മാവേലി വരുമോ??

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാവേലി ആകെ കണ്‍ഫ്യൂഷനാ‍ണ്. എല്ലാ വര്‍ഷവും ഈ കണ്‍‌ഫ്യൂഷന്‍ ഉള്ളതാണ്. അവസാന നിമിഷം കന്‍ഫ്യൂഷന്‍ സോള്‍വ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്.പക്ഷേ ഈ വര്‍ഷത്തെ കണ്‍ഫ്യൂഷന്‍ ഒന്നന്നൊര കണ്‍ഫ്യ്യൂഷന്‍ ആണ്. വാമനനുമായിട്ടുള്ള സന്ധികരാര്‍ അനുസരിച്ച് ഓണത്തിന് നാട്ടിലെത്തേണ്ടതാണ്. ഈ കരാര്‍ തന്നെയാണ് ഇപ്പൊള്‍ പ്രശ്നം. ആണവമെന്നും ആസിയാന്‍ എന്നും പറയുന്ന ഏതാണ്ടൊക്കെ കരാറുകള്‍ വിസ്മൃതീയിലായങ്കിലും സ്വാശ്രയ കരാര്‍,പാടകരാര്‍ ആണ് കേരളത്തിലിപ്പോള്‍ കരാര്‍. സമാര്‍ട്ട് സിറ്റി കരാറും മുല്ലപ്പെരിയാര്‍ കരാറൊക്കെ എവിടേപ്പോയോ ആവോ? എന്തോന്നാണാവോ ഈ ആസിയാന്‍ കരാറ്, സ്വാശ്രയ കാരാര്‍ ? അതെന്തെങ്കിലും ആവട്ടെ. ഈ പ്രാവിശ്യം എങ്ങനെ കേരളത്തില്‍ പോകണമെന്ന് ചിന്തിക്കാം എന്നു തന്നെ മഹാബലി ഉറപ്പിച്ചു. കേരളത്തിലിപ്പോള്‍ എല്ലാം റിയാലിറ്റി ആണ്. ഈ റിയാലിറ്റി ഷോകള്‍ക്ക് എന്തെങ്കിലും കരാറോ നിയമമോ ഉണ്ടോ? പാട്ടു പാടണമെങ്കില്‍ റിയാലിറ്റി, ചിരിക്കണമെങ്കില്‍ റിയാലിറ്റി ഡാന്‍സ് കളിക്കണമെങ്കില്‍ റിയാലിറ്റി. എന്തിന് തൊട്ടതിനും പിടിച്ചതിനും ഒക്കെ റിയാലിറ്റി. വന്ന് വന്ന് പെണ്‍പിള്ളാരുടെ കല്യാണം വരെ റിയാലിറ്റി ആയി. കല്യാണം കഴിഞ്ഞിട്ടുള്ള രാത്രികളും കൂടിയേ ഇനി റിയാലിറ്റി ആവാനുള്ളു.

പാതാളത്തിലെ സാമ്പത്തിക പ്രതിസന്ധികൊണ്ട് മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ പോയാല്‍ മതിയെന്നാണ് പാതളവാസികളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം വരേയും മാവേലിയും പാരവാരങ്ങളും കൂടി ആയിരുന്നു കേരളത്തീല്‍ എത്തിയിരുന്നത്. മാവേലിയെ കേരളത്തിലിട്ട് കറക്കുന്ന ടൂറിസം വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ നല്‍കിയിരുന്നതാണ് ഇനി മുതല്‍ മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ വന്നാല്‍ മതിയന്ന്. കേരളത്തില്‍ മാവേലിയുടെ സുരക്ഷയ്ക്ക് വേണ്ടി കേരളപ്പോലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് !! കേരളത്തീലെ പോലീസിനെക്കുറിച്ച് മാവേലിക്കും നല്ല മതിപ്പാണ്. വിദേശികളോടൊക്കെ എന്തൊരു സ്നേഹമാ കേരളാപോലീസിന് !. അല്ലങ്കില്‍ വിമാനത്താവളത്തില്‍ കന്നത്തിരവും പോലീസുകാരന്റെ മുതകത്ത് കയറി ഡാന്‍സും കളിച്ച ഒരു വിദേശിയെ എന്തു മാന്യമായിട്ടാ കേരളാപോലീസ് തിരിച്ചു കയറ്റി വിട്ടത്. ഇതിനെയാണല്ലോ അതിഥി ദേവോ ഭവഃ എന്ന് പറയുന്നത്. തമിഴ് നാട്ടില്‍ നിന്ന് പിടിക്കുന്ന പ്രതികളെ ഓടിക്കൊണ്ടിരിക്കൂന്ന വാനില്‍ ചാടിക്കയറി ചോദ്യം ചെയ്യാന്‍ തയ്യാറാവുന്നത് കേരള പോലീസല്ലാതെ വേറെ ആരാണ്. ദൈവ ഭക്തി മൂത്ത ഒരു പോലീസ് വഴി തെറ്റിപ്പോയ കുഞ്ഞാടുകളെ നല്ല കുഞ്ഞാടുകളാക്കാന്‍ ഗള്‍ഫിലൊക്കേ പോയി കറങ്ങുന്നതും കേരളത്തില്‍ മാത്രമാണ്.


പാതാളത്തില്‍ പട്ടിണിയും പരവട്ടമാണങ്കിലും പാതാളവാസികള്‍ക്ക് മനസമധാനം ഉണ്ട്. മലയാളികള്‍ക്കും ‘ആ‘സമാധാനം ഉണ്ടാകുമായിരിക്കും. കേരളത്തിലെ ഖജനാനില്‍ കാശില്ലേ കാശില്ലേ എന്നാ പറയുന്നത്. ശരിക്ക് കേരളത്തില്‍ ‘കാശിന്’ കുറവുണ്ടോ? ടോട്ടല്‍4യു തട്ടിപ്പെന്ന് പറഞ്ഞ് ഏതാണ്ടൊരു തട്ടിപ്പ് നടത്തിയന്നും അവനെ പോലീസ് പിടിച്ചന്നും അവന്റെ കൈവശമുള്ള നൂറുകോടിക്ക് ഇതുവരെ അവകാശികള്‍ ചെന്നില്ലത്രെ!! ഓണത്തിനും ക്രിസ്തുമസിനും കോടികളുടെ മദ്യകച്ചവടം ആണ് നടകുന്നത്. ഒരു മലയാളി വര്‍ഷം ശരാശരി 1500 രൂപയ്ക്കാണ് മദ്യം കുടിക്കുന്നത്.ഇങ്ങനെ എന്തല്ലാമാണ് കേരളത്തില്‍ നടക്കുന്നത് ? മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്നപ്പോള്‍ ഒരു മന്ത്രി വിമാനത്തില്‍ വച്ച് ഒരുത്തിയെ കയറിപിടിച്ചന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. കഴിഞ്ഞതിന്റെ മുമ്പിലത്തെ വര്‍ഷം കേരളത്തില്‍ പോയപ്പോള്‍ ആ മന്ത്രി പാട്ടുപാടി നടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വീണ്ടും അയാള്‍ മന്ത്രിയായിരിക്കുന്നു, ദേ ഈ വര്‍ഷം ആ മന്ത്രിയുടെ സ്ഥാനത്ത് വേറെ ഒരു മന്ത്രി ഇരിക്കുന്നു. ശ്ശൊ!! ഈ മലയാളികളെ കൊണ്ട് തോറ്റു!!!!


അല്ലങ്കിലും ഈ മന്ത്രിമാര്‍ക്കൊക്കെ പണ്ടേ വില്ലന്‍ വേഷങ്ങളായിരുന്നു. രാജാവിനെ ചതിക്കുന്ന മന്ത്രി, നാട്ടില്‍ ഗുണ്ടായിസം കാണിക്കുന്ന മന്ത്രിപുത്രന്മാര്‍, കന്യകകളെ തട്ടികൊണ്ട് പോകുന്ന മന്ത്രി പുത്രന്മാര്‍, ഖജനാവില്‍ നിന്ന് കൈയിട്ട് വാരുന്ന മന്ത്രിമാര്‍ .. ഇങ്ങനെ എന്തെല്ലാം വില്ലത്തരങ്ങളായിരുന്നു പണ്ടത്തെ മന്ത്രിമാര്‍ ചെയ്തു കൂട്ടിയിരുന്നത്. തന്റെ ഭരണകാലത്തും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെ കേട്ടിരുന്നു. ഏതായാലും പഴയ രാജ്യഭരണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നും പലതരം മന്ത്രിക്കഥകള്‍ കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നുണ്ട്. വര്‍ഷം തോറും പ്രജകളെ കാണാന്‍ മാത്രമേ വാമനന്‍ അനുവാദം തന്നിട്ടുള്ളൂ. ഇനി വാമനനെ കാണുമ്പോള്‍ വാളെടുത്ത് വെട്ടാനുള്ള അനുവാദം കൂടി വാങ്ങണം. താനും കേരളത്തിലെ മുഖ്യമന്ത്രിയും ഇപ്പോള്‍ ഒരു പോലെയാ. താനാണങ്കില്‍ അധികാരവും സിംഹാസനവും പോയ രാജാവ്. മുഖ്യമന്ത്രിക്കാണങ്കില്‍ സിംഹാസനം മാത്രമേ ഇപ്പോള്‍ ഉള്ളു. അധികാരം ഇല്ല.തങ്ങള്‍ രണ്ടു പേരും അധികാരം പോയ രാജാക്കന്മാരാണ് !!!


ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് മാവേലിക്ക് തോന്നി. ഇനി തലമണ്ടയ്ക്ക് കുറച്ച് വിശ്രമം കൊടുത്തിട്ടാവാം ചിന്തകള്‍. അല്ലങ്കില്‍ ചിന്തകള്‍ വഴിതെറ്റി കാടുകയറും. ഇനി കുറേ നേരം കേരളത്തില്‍ നിന്നുള്ള ന്യൂസ് ചാനലുകള്‍ കണ്ടുകളയാം. അതാവുമ്പോള്‍ ഒരു എന്റെ‌ര്‍‌ടെയ്ന്റ്‌മെന്റ് ഉണ്ട്. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നല്ല തമാശയുണ്ട്. ഈ വാര്‍ത്ത വായീക്കുന്നവന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം വിട്ട് വെള്ളാം കുടിക്കാ‍നായിരിക്കും ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് .തുമ്മിയാല്‍ ഫ്ലാഷ് തുമ്മിയില്ലങ്കില്‍ ഫ്ലാഷ്,തുണിയെടുത്താല്‍ ഫ്ലാഷ് അടികൊണ്ടാല്‍ ഫ്ലാഷ് ഓടിയാല്‍ ഫ്ലാഷ് മിണ്ടിയാല്‍ ഫ്ലാഷ് മിണ്ടിയില്ലങ്കില്‍ ഫ്ലാഷ്, ആശുപത്ര്യില്‍ പോയാല്‍ ഫ്ലാഷ്, അമ്പലത്തില്‍ പോയാല്‍ ഫ്ലാഷ് ഇങ്ങനെ എന്തെല്ലാം ഫ്ലാഷ് ന്യൂസുകളാണ് കേരളത്തിലെ ചാനലുകളില്‍ വരുന്നത്. അല്ലങ്കില്‍ വാര്‍ത്താക്കാരെ മാത്രമായിട്ട് എന്തിനാ പറയുന്നത്. അല്ല... താനെന്തിനാണ് കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് ആലോചിക്കുന്നത്.


പാതാളത്തില്‍ ആകെ ബഹളമാണ്. ഇതുവരെ മാവേലിക്ക് കേരളത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.മാവേലിഎന്തെങ്കിലും ഒന്നും പറഞ്ഞിട്ടുവേണ്ടേ ഒരുക്കങ്ങല്‍ തുടങ്ങാന്‍.ഒ രു ഐഡിയായും ഇല്ല്ലാതെ നടത്തുന്ന സ്റ്റാ(താ)ര്‍ സിംങ്ങറിലെജഡ്‌ജിയെപ്പോലെ വെറുതെയങ്ങ് ചവച്ചുകൊണ്ടിരിക്കുകയാണ് മാവേലി.ചവയൊന്നു നിര്‍ത്തിയിട്ടുവേണ്ടേ എന്തെങ്കിലും ഒന്നു പറയാന്‍.പാതാളവാസികള്‍ പലരും പോയി മാവേലിയെ മുഖം കാണിച്ചു.മുഖങ്ങള്‍ കണ്ടിട്ടും ചവയ്‌ക്കൊരു കുറവും വന്നില്ലന്നമാത്രമല്ല വായൊട്ടു തുറന്നതുമില്ല.നാളെ പൂരാടവും, അതുകഴിഞ്ഞ് ഉത്രാടവും കഴിഞ്ഞ് തിരുവോണനാളില്‍ നാട്ടിലോട്ട് വെറുതെയങ്ങ് ചെല്ലാന്‍ പറ്റുമോ?ആഭരണങ്ങളും രത്നകിരീടവും ഒക്കെവേണം.പണയത്തില്‍ വച്ചിരിക്കുന്ന ആഭരണങ്ങളും കിരീടവും പണയമെടുക്കാന്‍ തന്നെ നല്ലൊരു തുകവേണം.പാതാളത്തില്‍ കൃഷിയിറക്കാന്‍ ആഭരണവും കിരീടവും പണയം വച്ചതാണ്. കേരളത്തിലിപ്പോള്‍ പണയം വയ്ക്കുന്ന കടകള്‍ക്ക് പോലും പരസ്യവും ബ്രാന്‍ഡ് അംബാസിഡറും ഉള്ളകാലമാണ്. പണയം വച്ച കാശ് എടുക്കുന്നവന് കുറിയെടുത്ത് കാറ് വരെ കൊടുക്കുന്നുണ്ട് .കാലം തെറ്റിവന്ന മഴയില്‍ നെല്ലുമില്ല കിരീടവും ഇല്ല എന്ന അവസ്ഥയായി പാതാളത്തില്‍.പട്ടിണിയും‌പരിവട്ടവുമാണങ്കിലുംഇല്ലായ്‌മ വെളിയില്‍ കാണിക്കാന്‍ പറ്റുമോ?ആനമെലിഞ്ഞാലും ആരും അതിനെ തൊഴുത്തില്‍ കെട്ടാറില്ലല്ലോ?


കേരളത്തിലാണങ്കില്‍ ഓണാഘോഷവും ടൂറിസവാരവും പായിസ്സമേളയും ഒക്കെതുടങ്ങുകയും ചെയ്തു.ഏതായാലും കേരളത്തില്‍ പോകാതിരിക്കാന്‍മാവേലിക്ക് പറ്റത്തില്ല.പണ്ട് വാമനനുമായി ഉണ്ടാക്കിയ കാരാറനുസരിച്ച് ആണ്ടില്‍ ഒരു പ്രാവിശ്യം പ്രജകളെ കാണാന്‍ പോകാമെന്നാണ്.ഈവര്‍ഷം പോകേണ്ടാ എന്ന് വച്ചാ‍ല്‍ അത് കരാര്‍ ലംഘനമാകും.കരാര്‍ ലംഘിച്ചാല്‍ കരാറ് തന്നെ ഇല്ലാതെയാകും.പിന്നെ തനിക്ക് എന്നെങ്കിലുംരണ്ട് കാശ്‌വരുന്ന സമയത്ത് പ്രജകളെ കാണാമെന്ന് വച്ചാല്‍ അത് നടക്കത്തില്ല.അതുകൊണ്ട് എവിടെ നിന്നെങ്കിലും വട്ടിപ്പലിശയ്ക്ക് പണംവങ്ങി പണയത്തിലിരിക്കുന്ന അടയാഭരണങ്ങള്‍ എടുത്തുകൊണ്ട് നാട്ടില്‍ പോകാം.തിരിച്ചുവരുമ്പോള്‍ വീണ്ടും പണയത്തിനുവച്ച് വട്ടിക്കാരന്റെകടംതീര്‍ക്കാം.കിരീടവും ആഭരണങ്ങളും ഇല്ലാതെചെന്നാല്‍ തന്നെ ഒറ്റൊഅരുത്തനും തിരിഞ്ഞുനോക്കത്തില്ല.അല്ലങ്കില്‍ തന്നെ താനിപ്പോള്‍കേരളത്തിന് ഒരു അധികപറ്റാണ്.തന്റെ പേരില്‍ മൂന്നാലുദിവസം അവിധിയും ബോണസും കിട്ടും എന്നതുകൊണ്ടുമാത്രമാണ് തന്നെ ആളുകള്‍ സഹിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് പോവുകതന്നെ.മാവേലിയുടെ ഉത്തരവ് കിട്ടേണ്ട താമസം പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.


മഹാബലി പാ‍താളകണ്ണാ‍ടിയില്‍ ചെന്നൊന്നു നോക്കി. തന്നെ കണ്ടാല്‍ മഹാബലി ആണന്ന് ആരെങ്കിലും പറയുമോ? കേരളത്തിലുള്ളവര്‍ കാത്തിരിക്കുന്നത് കുടവയറുള്ള മാവേലിയെ ആണ്. തനിക്കാണങ്കില്‍ പണ്ടും ഇന്നും കുടവയറില്ല. അല്ലങ്കില്‍ തന്നെ കേരളത്തിലുള്ളവര്‍ക്കൊന്നു ചിന്തിച്ചു കൂടേ നാട്ടിലെ ഏതെങ്കിലും രാജാവിന് കുടവയറുണ്ടായിട്ടുണ്ടോ? ഇത്രയും കുടവയര്‍ വച്ചോണ്ട് നടക്കാന്‍ തനിക്കെന്താ കേരളാപ്പോലീസിലാണോ ജോലി? കുടവയര്‍ ഉണ്ടങ്കില്‍ മാത്രമേ മഹാബലിയായി തന്നെ ആളുകള്‍ കാണത്തുള്ളു. കുടവയറില്ലാത്തത് വേണമെങ്കില്‍ കിരീടത്തില്‍ അഡ്ജിസ്റ്റ് ചെയ്യാം. പക്ഷേ അതിനിപ്പോള്‍ പാതാളത്തിലാണങ്കില്‍ ഒരു കിരീടം പോലും എടുക്കാനില്ല. കടം എടുക്കാമെന്ന് വെച്ചാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം പാതാളത്തിലുള്ള എല്ലാ ബ്ലേഡുകാരും കട്ടയും പടവും മടക്കുകയും ചെയ്തു. ഇനി ആകെ രക്ഷ മാന്നാര്‍ മത്തായിയുടെ ഉര്‍വ്വശി തീയേറ്റേഴ്സാണ്. ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിരീടവും ചെങ്കോലും വാടകയ്ക്കെടുക്കാന്‍ മാവേലി ഉത്തരവിട്ടു.


കിരീടവും ആഭരണങ്ങളും ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ല. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെയെങ്ങനെ ആളുകള്‍ തിരിച്ചറിയും?? ചിങ്ങം ആയിക്കഴി ഞ്ഞാല്‍ കേരളത്തിലാകെ ഡ്യൂപ്ലിക്കേറ്റ് മാവേലികളാണ്. തുണിക്കടയ്ക്ക് പട്ടുടുത്ത മാവേലി , സ്വര്‍ണ്ണക്കടയ്ക്കാണങ്കില്‍ പത്തുനൂറ് പവനിട്ട് തിളങ്ങുന്ന മാവേലി ,ടിവിക്കടയ്ക്ക് പ്ലാസ്മടിവി കൈയ്യെലെടുത്ത മാവേലി, വണ്ടിക്കടയ്ക്ക് കാറോടിക്കുന്ന മാവേലി തുടങ്ങി പത്തുനൂറ് ടൈപ്പ് മാവേലിയുണ്ട്. ഈ മാവേലികള്‍ക്കിടയില്‍ ഒറിജിനല്‍ മാവേലിയായ താന്‍ ചെന്നാല്‍ ആളുകള്‍ തിരിച്ചറിയുമോ? ഏതായാലും കേരളത്തില്‍ വരെ പോയി നോക്കാം. ആളുകള്‍ തിര്‍ച്ചറിഞ്ഞില്ലങ്കില്‍ അത്രയും നല്ലത് , തന്റെ പ്രജകളായിരുന്നവരുടെ സുഖദുഃഖങ്ങള്‍ ശരിക്ക് മനസിലാവുമല്ലോ? തിരുവോണത്തിന് ഇനി മൂന്ന് ദിവസംകൂടിയേ ഉള്ളു. ഏതായാലും തിരുവോണത്തിന് റിയാലിറ്റി ഷോകളൊന്നും ഇല്ലാത്താത് നന്നായി. അതുണ്ടായിരുന്നങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി മിനുക്കിയെടുത്ത മലയാളത്തെ ‘അവതാരങ്ങള്‍’എല്ലാം കൂടി കൊന്നു കൊലവിളിക്കുന്നതു കാണേണ്ടിവന്നേനെ. തിയേറ്ററില്‍ മൂന്നു മണിക്കൂര്‍ ഉള്ള സിനിമ തിരുവോണത്തില്‍ ടിവിയില്‍ വരുമ്പോള്‍ പത്തുമണിക്കൂറാവും. ഹൊ!!! അതെല്ലാം ഇരുന്ന് കാണുന്ന മലയാളികളേ സമ്മതിക്കണം.


മാവേലിയുടെ പാതാള കവടിക്കാരന്‍ എത്തി കവടി നിരത്തി കേരളത്തിലേക്ക് പോകാനുള്ള സമയം കുറിച്ചു.സമയം കുറിച്ചതിന് പണംലഭിച്ചിട്ടും കവടിക്കാരന്റെ മുഖത്തൊരു തെളിച്ചം വന്നില്ല.”യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ കവടിക്കാരാ?”മാവേലിചോദിച്ചു.“കവടിയില്‍ പ്രശ്നങ്ങളൊന്നുംതെളിയുന്നില്ല തിരുമനസ്സേ..പക്ഷേ...” “എന്താണൊരു പക്ഷേ..????” “തിരുമനസ്സിനറിയാമല്ലോ കേരളത്തില്‍എപ്പോഴാ ,എങ്ങനയാ ഹര്‍ത്താല്‍ വരുന്നതന്ന് അറിയാന്‍ പറ്റത്തില്ലല്ലോ..ഈശ്വരനുപോലും ഇപ്പോള്‍ നിശ്ചയമില്ലാത്തത് കേരളത്തിലെഹര്‍ത്താലിന്റെ കാര്യത്തിലാ...”കവടിക്കാരന്‍ പറഞ്ഞപ്പോഴാണ് തന്റെ യാത്രയ്ക്ക് അങ്ങനെയൊരു തടസ്സം ഉണ്ടാകാം എന്ന് മാവേലിഓര്‍ത്തത്.ഏതായാലും ഹര്‍ത്താലാണന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഭംഗം ഒന്നും വരുത്തേണ്ടാ..മോട്ടോര്‍ സൈക്കിളില്‍ പോയിട്ട്ആണങ്കിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കണം.കിരീടം വയ്ക്കുന്ന താന്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പോലീസ് പിടിക്കുമോ എന്ന്ആശങ്കമാത്രമേ മാവേലിക്ക് ഉണ്ടായിരുന്നുള്ളു.തന്നെ ഒരു ടൂറിസ്റ്റ് ആയി കണക്കാക്കണമന്ന് പറഞ്ഞ് മാവേലി ടൂറിസം‌മന്ത്രിക്ക് ഒരു ഫാക്സ്ചെയ്തു.(ഓണം കൊണ്ട് നാലുകാശ് ഉണ്ടാക്കുന്നത് ടൂറിസം വകുപ്പ് ആണല്ലോ?).ടൂറിസ്റ്റുകളെ ഹര്‍ത്താലോ പണിമുടക്കോ ബാധിക്കുകയില്ലന്ന്ടൂറിസംവകുപ്പ് മന്ത്രിപറഞ്ഞത് മാവേലിക്ക് ഒരു ഓര്‍മ്മയുണ്ടായിരുന്നു.ഫാക്സ് അയച്ചതിനുശേഷം ടിവി വച്ചപ്പോള്‍ അതാവരുന്നു ഞെട്ടിക്കുന്ന വാര്‍ത്തപണിമുടക്കുകാര്‍ വിദേശടൂറിസ്റ്റുകാരുടെ ഹൌസ്‌ബോട്ട് നടുകായലില്‍ കെട്ടിയിട്ടന്ന്.സ്വന്തം കുഴിതോണ്ടോന്‍ മലയാളികളെക്കാള്‍ മിടുക്കര്‍ ആരുമില്ലന്ന് ഒരുക്കല്‍ക്കൂടി മലയാളികള്‍ തെളിയിച്ചുവെന്ന് മാവേലി ചിന്തിച്ചു.


തന്റെ പ്രജകളെ കാണാന്‍ വെറുതെയങ്ങ് കൈയും വീശിയങ്ങ് ചെല്ലാന്‍ പറ്റുമോ?എന്തെങ്കിലും ആര്‍ക്കെങ്കിലും ഒക്കെ ഓണസമ്മാനം നല്‍കേണ്ടതല്ലേ?ഓണസമ്മാനമായി എന്ത് കൊടുക്കണം എന്ന് മാവേലി ചിന്തിച്ചു.കേരളത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീപിടിച്ച വിലയാണന്നാ പറയുന്നത്.പെട്രോളിന്റെ വിലകൂട്ടിയതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വിലകൂടുന്നതന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്.അപ്പോള്‍ പാലിനും വൈദ്യുതിക്കുംവിലകൂട്ടിയത് എന്തികൊണ്ടായിരിക്കും?മാവേലി ചിന്തിച്ചു.കേരളത്തിലെ കാര്യങ്ങളും പാതാളത്തിലെ ധനകാര്യവും ചിന്തകള്‍‌കൊണ്ട് അളക്കാനുംമനസ്സിലാക്കാനും പാടാണ്.അതു രണ്ടും ഒന്നും മനസ്സിലാക്കി എടുക്കണമെങ്കില്‍ പെടാപ്പാടുതന്നെ പെടണം.ചന്തയില്‍ ഒരുകിലോ പാവയ്ക്കായിക്ക്അമ്പതുരൂപയാണ്.പയറിനാണങ്കില്‍ നാല്പതും.അതുകൊണ്ട് പാതാളകൊട്ടാരത്തില്‍ ഇപ്പോള്‍ മൂന്നുനേരവും കഞ്ഞിയും പപ്പടം ചുട്ടതുമാണ്.അമേരിക്കയുടെ സാമ്പത്തികമാന്ദ്യം പാതാളത്തേയും ബാധിച്ചോ?അമേരിക്കയുടെ പുത്തന്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഫലമായിട്ടാ‍ണോഈ വിലക്കയറ്റം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല്ലേ എന്നും മാവേലി ചിന്തിച്ചു.കേരളത്തിലാണങ്കില്‍ അരിയാണങ്കില്‍ കണികാണാനും ഇല്ല.തമിഴന്റെ ലോറി വന്നില്ലങ്കില്‍ കേരളം പട്ടണിയിലാണ്.തന്റെ നാടിന് വന്ന വികസനം.!! അരിക്ക് പോലുംമറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നവര്‍‍.!!!!!!!!!!!

പാതാളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഫാക്സ് എത്തി.മാവേലിക്ക് ബോംബ് ഭീക്ഷണി ലഭിച്ചതിനാല്‍ യാത്രമാറ്റിവയ്ക്കണമെന്നുംഅല്ലങ്കില്‍ സ്വന്തം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെങ്കില്‍ കേരളം സന്ദര്‍ശിക്കാം.ജീവനുംസ്വത്തിനും കേരളസര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ല.Zക്യാറ്റഗറി സംരക്ഷണം ലഭിക്കാവുന്ന മാവേലിക്ക് ഈ പ്രാവിശ്യം ബ്ലാക്ക് ക്യാറ്റുകളുടെസംരക്ഷണം ഉറപ്പ് നല്‍കാന്‍ പറ്റുകയില്ല.ഫാക്സ് വായിച്ചിട്ടും മാവേലി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല.പണ്ടേ വാക്ക് മാറാത്തവന്‍ ആണല്ലോമാവേലി.അതുകൊണ്ടാണല്ലോ വാമനന് ചവിട്ടാന്‍ തന്റെ തലതന്നെ കാണിച്ച് കൊടുത്തത്.

മാവേലി പാതാളമന്ത്രിസഭവിളിച്ചുകൂട്ടി.ആഭ്യന്തരവകുപ്പിന്റെ ഫാക്സ് അവര്‍ അടിയന്തരമായി ചര്‍ച്ചചെയ്തു.മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന പാതാളത്തിന്മാവേലിയുടെ കൂടെ അംഗരക്ഷകരെ അയിക്കാന്‍ ഒരുവഴിയുംപരഗതിയും ഇല്ല.മാവേലിയെ തനിയെ അയക്കാനും വയ്യ.മാവേലിക്ക് എന്തങ്കിലുംസംഭവിച്ചാല്‍ പാതാളത്തില്‍ വിവരം അറിയിക്കാന്‍ ഒരാളെങ്കിലും കൂടെ വേണമല്ലോ...മാവേലിയുടെ കൂടെ പാതാളത്തിലെ അഡ്മിനിസ്‌ട്രേഷന്‍മാനേജര്‍ നാണിയമ്മയെക്കൂടി കേരളത്തിലേക്ക് വിടാന്‍ പാതാളമന്ത്രിസഭ തീരുമാനിച്ചു പിരിഞ്ഞു.നാണിത്തള്ളയുടെ യാത്രാരേഖകള്‍ പെട്ടന്ന്ശരിയാക്കി.നാണിത്തള്ള വേഗം യാത്രയ്ക്ക് ആവിശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.കേരളത്തില്‍ നിന്ന് അടുത്ത വാര്‍ത്തയെത്തി.കേരളത്തില്‍ പരക്കെമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്.ഓലക്കുടയും‌കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ല.ഇനി ശീലക്കുടയ്ക്ക് എവിടെ നിന്ന് കടം വാങ്ങും എന്ന് മാവേലിമന്ത്രിസഭയ്ക്ക് ഒരു പിടിയുംകിട്ടിയില്ല.കാലാവസ്ഥവകുപ്പുമായി ബന്ധപ്പെട്ട് മഴതുടരുമോ എന്നറിയാന്‍ അവര്‍ തീരുമാനിച്ചതനുസരിച്ച് കാലാവസ്ഥാവകുപ്പുമായി ഫോണില്‍ബന്ധപ്പെട്ടു.“കാര്‍‌മേഘം വന്നാല്‍ മഴപെയ്യും കാര്‍മേഘം നിറഞ്ഞില്ലങ്കില്‍ മഴപെയ്യത്തില്ല.മഴക്കോള്‍ ഇല്ലങ്കില്‍ മേഘാവൃതമായ ആകാശവുംമഴക്കോള്‍ ആണങ്കില്‍ കാര്‍മേഘാവൃതമായ ആകാശവും ആയിരിക്കും.കാറ്റടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ട്”.ഇതായിരുന്നുകാലാവസ്ഥാവകുപ്പിന്റെ നിലപാട്.

മാവേലി ഒരുങ്ങി കുട്ടപ്പനായിട്ടിരുന്നു.ഒരു വര്‍ഷത്തിനുശേഷം തന്റെ പ്രജകളെ കാണാന്‍ പോവുകയാണ്.മലയാളിക്ക് ഇപ്പോള്‍ എന്തെല്ലാംമാറ്റം വന്നിട്ടുണ്ടാവും.ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നാണിത്തള്ള കയറിവന്നു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായന്ന് പറയാന്‍ വന്നതാണവര്‍.നാണിത്തള്ളയുടെ വസ്ത്രധാരണം കണ്ട മാവേലി പൊട്ടിത്തെറിച്ചു.സെറ്റ് സാരിക്ക് പകരം ടൈറ്റ്ജീന്‍സും ടീഷര്‍ട്ടും.മര്യാദയ്ക്ക് വസ്ത്രം ഇട്ടോട്ട്നടന്നിട്ട് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തിരക്കിനിടയില്‍ രക്ഷയില്ല.അപ്പോള്‍ നാണിത്തള്ള ഈ ഡ്രസ്സ് ഇട്ടോണ്ട് ഓണത്തിരക്കിലങ്ങാണം പെട്ട് പോയാല്‍ചാനലുകാരായി,പോലീസായി,തെളുവെടുപ്പായി.......മാവേലിയുടെ കോപം ഒന്ന് തണുത്തപ്പോള്‍ നാണിത്തള്ള താന്‍ എന്തുകൊണ്ട് സാരിയുടുത്തില്ലഎന്ന് പറഞ്ഞു.കേരളത്തില്‍ എത്തുമ്പോള്‍ വല്ല ഹര്‍ത്താലങ്ങാണം കയറിവന്നാല്‍ യാത്രയ്ക്ക് ബൈക്കുകളാണ് ശരണം. സാരിയുടുത്തുകൊണ്ട് ബൈക്കുകളുടെ പുറകില്‍ ഇരുന്നുള്ള യാത്ര ഭയങ്കര പാടാണ്. .അതുകൊണ്ടാണ് താന്‍ ടീഷര്‍ട്ടുംജീന്‍സും ഇട്ടിരിക്കുന്നത്.ഒരു നീക്ക്‍പോക്കിന് മാവേലിയും തയ്യാറായി.ഒരു ഷാളുംകൂടി നാണിത്തള്ള ഇടണം.ഷാളില്ലാത്തതാണ് കേരളത്തിലിപ്പോള്‍ഫാഷനെന്ന്‍ നാളിത്തള്ള പറഞ്ഞുനോക്കിയെങ്കിലും മാവേലി കുലുങ്ങിയില്ല.അവസാനം മനസ്സില്ലാമനസ്സോടെ ഷാളിടാന്‍ നാണിത്തള്ള സമ്മതിച്ചു.


മാവേലിക്കും നാണിത്തള്ളയ്ക്കും പാതാളവാസികള്‍ യാത്രയയപ്പ് നല്‍കാനായികൂടി.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. യാത്രയയപ്പ്കഴിഞ്ഞയുടനെ കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത് എത്തി. പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന പ്രവേശന കാവാടത്തില്‍ മാവേലിയെ തട്ടിക്കോണ്ടു പോകാന്‍ ചാനലുകാര്‍ ഓബി വാനുകളും ഗുണ്ടകളുമായി കാത്തു നില്‍ക്കുന്നു. മാവേലിയെ ആദ്യം തങ്ങളുടെ ചാനലിലെ ന്യൂസ് മണിക്കൂറില്‍ പങ്കെടുപ്പിക്കാനാണ് അവര്‍ കാത്തു നില്‍ക്കുന്നത്. ഓണനാളുകളില്‍ സിനിമയും സിനിമാക്കാരുടെ കൊഞ്ചലും കാണിച്ച് കാണിച്ച് ജനങ്ങളെ വീടിന് വെളിയില്‍ ഇറക്കാതാക്കിയിട്ട് ഇപ്പോള്‍ തന്നെ തട്ടിക്കൊണ്ട് പോയി ചാനലില്‍ ഇരുത്തി റേറ്റിംങ്ങ് കൂട്ടാന്‍ അവന്മാര്‍ കാത്തു നില്‍ക്കുന്നുവെന്ന്. തന്റെ പ്രജകളുടെ സന്തോഷം കാണാന്‍ യാത്രതിരിക്കാന്‍ തയ്യാ‍റായി നിന്ന മാവേലി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.എന്തുചെയ്യണമെന്ന് അറിയാതെ പാതാളവാസികള്‍ നിന്നു. പണ്ട് ആവിശ്യത്തിന് ആലോചനയില്ലാതെ എടുത്തുചാടിയപ്പോള്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിപെട്ടവനാണ് മാവേലി. ഭൂമിയെക്കാളും താണ് പാതാളത്തോളം താഴ്ന്നവനാണ് മഹാബലി. ഇനി ഒരിക്കല്‍ കൂടി ചവിട്ടി താഴ്‌ത്തപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തായിരിക്കും അദ്ദേഹം തീരുമാനിക്കുക. തന്റെ പ്രജകളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ ????? മഹാബലി കേരളത്തിലേക്ക് വരില്ലേ???




(പഴയ രണ്ടു പോസ്റ്റുകള്‍ വെട്ടി തിരുകി മായിച്ച് കൂട്ടിച്ചേര്‍ത്ത് എഴുതിയതാണ് ഈ പോസ്റ്റ്. ചിത്രങ്ങള്‍ ഗൂഗിള്‍ സംഭാവനയായി തന്നതാണ്.)

1 comment:

Manoraj said...

ഷിബു. ആദ്യമായാണ് ഇവിടെ എത്തുന്നത്. മീറ്റില്‍ വച്ച് കണ്ടെങ്കിലും ഒത്തിരി പരിചയപ്പെടാന്‍ സാധിച്ചിരുന്നില്ല. പോസ്റ്റിലെ നര്‍മ്മം മനോഹരമായി. നര്‍മ്മം എന്നതിനേക്കാള്‍ ആക്ഷേപഹാസ്യം എന്നല്ലേ പറയുക .. അത് സൂപ്പര്‍. മാവേലി വരുമെന്നേ.. കേരളക്കരയിലുള്ളവര്‍ക്ക് വിലകയറ്റമൊന്നും പ്രശ്നമല്ല എന്ന് ചാലക്കുടിക്കാര്‍ വീണ്ടും തെളിയിച്ചതല്ലേ:) അപ്പോള്‍ മാവാലി വന്നിട്ടുണ്ടാകും.

: :: ::