Thursday, October 14, 2010

എലിമിനേഷന്‍ റൌണ്ടിലെ അന്ധഗായിക

ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ അവര്‍ ഒത്തുകൂടി. അവര്‍ എന്നു വെച്ചാല്‍ ഏഷ്യാവിഷന്റെ ചെയര്‍മാന്‍ ഗോവിന്ദന്‍കുട്ടി, പ്രോഗ്രാം മാനേജര്‍ സാദിക് , മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് , മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം , മൂണ്‍ സിംങ്ങര്‍ അവതാരിക പാര്‍വതിദാസ് , വാഡിയ ടെലികമ്യൂണിക്കെഷന്‍ സെയിത്സ് മാനേജര്‍ റോഹിത് എന്നിവരായിരുന്നു അവര്‍. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംങ്ങില്‍ വാഡിയ മുണ്‍ സിംങ്ങര്‍ ഏഴാം സ്ഥാനത്തേക്കാണ് പോയത്. ദിവസവും രണ്ട് ലക്ഷത്തിലധികം രൂപ ലാഭം കിട്ടിക്കൊണ്ടിരുന്ന  വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയില്‍ നിന്ന് കഴിഞ്ഞ ആഴ്ച അകെ കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്. പരസ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഒരു മണിക്കൂറ് റിയാലിറ്റി ഷോ ഒന്നരമണിക്കൂര്‍ ആക്കിയതായിരുന്നു. ഇപ്പോള്‍ മുക്കാല്‍ മണിക്കൂറിനുള്ളില്‍ കാണിക്കാനുള്ള പരസ്യം തന്നെ കിട്ടുന്നില്ല. ചാനലിലെ സീരിയലിന്റെ പരസ്യവും പഴയ മൂണ്‍‌സിംങ്ങര്‍ താരങ്ങളേയും ഒക്കെ കാണിച്ച് ഒന്നരമണിക്കൂര്‍ തികയ്ക്കുകയാണിപ്പോള്‍ ഈ നിലയില്‍ പോയാല്‍ റിയാലിറ്റി ഷോ അവസാനിപ്പിക്കേണ്ടി വരും. ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നാല്‍ ഏഷ്യാവിഷന്റെ ഓഹരികളെ അത് ബാധിക്കുമെന്ന് ചാനല്‍ ചെയര്‍മാന്‍ ഗോവിന്ദന്‍ കുട്ടിക്കറിയാം. മിനിട്ടിന് മിനിട്ടിന് മുഖത്ത് വെച്ചിരിക്കുന്ന കൂളിംങ്ങ്ഗ്ലാസ് മാറ്റുന്നതുപോലെ പരിപാടികള്‍ മാറ്റാന്‍ പറ്റില്ലല്ലോ? സ്പോണ്‍‌സര്‍മാരുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിടുകയും ചെയ്തു. എങ്ങനെ വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ റേറ്റിംങ്ങ് കൂട്ടി ലാഭം കൂട്ടാം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ അവര്‍ ഒത്തുകൂടിയിരിക്കുന്നത്. ഇനി ഒരാളെക്കൂടി അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മയെ. അവരാണ് വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ല നല്‍കുന്നത്.

വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയ്ക്കും ചാനലിനും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചാണ് ഗോവിന്ദന്‍ കുട്ടി പറഞ്ഞു തുടങ്ങിയത്. എങ്ങനേയും വാഡിയ മുണ്‍ സിംങ്ങറിനെ മുന്നില്‍ എത്തിച്ചേ മതിയാകൂ. ചാനലിനുമാത്രമല്ല പ്രശ്നമുള്ളത് വാഡിയാ‍യ്ക്കും പ്രശ്നങ്ങളുണ്ടന്ന് റോഹിത് പറഞ്ഞു. എസ്.എം.എസുകളുടെ വരവ് കുറഞ്ഞതോടെ ഇനി മൂണ്‍‌സിംങ്ങറെ സ്പോണ്‍‌സെര്‍ ചെയ്യുന്നതില്‍ തങ്ങളുടെ കമ്പിനിക്ക് വലിയ താല്‌പര്യം ഇല്ലന്നാണ് റോഹിത് പറഞ്ഞത്. റോഹിത് പറയുന്നതിലും കാര്യമുണ്ടന്ന് ഗോവിന്ദന്‍‌കുട്ടിക്ക് അറിയാം. ദിവസം മുപ്പതിനായിരം എസ്.എം.എസ്. ഒക്കെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലായിരം എസ്.എം.എസുകള്‍ക്ക് അപ്പുറത്തേക്ക് പോകാറേയില്ല. വാഡിയായില്‍ നിന്ന് എസ്.എം.എസ് അയിക്കുന്നവന്റെ കയ്യില്‍ നിന്ന് അഞ്ച് രൂപ പോകുമ്പോള്‍ അതില്‍ മൂന്നു രൂപ വാഡിയായിക്കും രണ്ടു രൂപ ചാനലിനും ആണ്. നശിച്ച പത്രക്കാരുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് വായിച്ച് ജനങ്ങള്‍ക്കൊക്കെ ബുദ്ധുവെച്ചെന്ന് തോന്നുന്നു. ഇനി അധികം എസ്.എം.എസ് കിട്ടണമെങ്കില്‍ വേറെ എന്തെങ്കിലും ഒക്കെ വഴി നോക്കണം. രണ്ട് വര്‍ഷത്തിനു മുമ്പ് ഇങ്ങനെ ഒരു പ്രതിസന്ധി വന്നപ്പോഴായിരുന്നു എലി‌മിനേഷന്‍ റൌണ്ടന്ന് പറഞ്ഞ് ജഡ്ജസിനേയും കാണികളേയും പ്രേക്ഷകരേയും കരിയിച്ച് കരയിച്ച് എസ്.എം.എസ് വാങ്ങിയത്. അത് കാണുമ്പോള്‍ ജനങ്ങള്‍ക്കിപ്പോള്‍ ചിരിയാണ് വരുന്നതെന്ന്. എലി‌മിനേഷന്‍ റൌണ്ട് ആണ് ഇപ്പോള്‍ റേറ്റീംങ്ങില്‍ പുറകോട്ട് പോകുന്നത്.

“നമുക്ക് അവതാരികയെ മാറ്റി നോക്കിയാലോ?” മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് തന്റെ അഭിപ്രായം പറഞ്ഞു.
“അത് നമ്മള്‍ നേരത്തെ ഒന്ന് ചെയ്തതല്ലേ? എന്നിട്ടെന്തായി? റേറ്റിംങ്ങ് താഴേക്ക് പോയി. വീണ്ടും കയറിയത് പാര്‍വതിദാസ് തിരിച്ചെത്തിയിട്ടാണ്” റോഷന്റെ നിര്‍ദ്ദേശത്തെ പ്രേം ആദ്യം തന്നെ തട്ടിമാറ്റി.
“ഞാന്‍ മാരിയാല്‍ ഈ പ്രോഗ്രാമിന്റെ റെറ്റിംങ്ങ് കുരച്ച് ചാടുമെങ്കില്‍ ഞാന്‍ മാരാന്‍ തയ്യാറാണ്”. പാര്‍വതിദാസ് സ്വയം പരിച തീര്‍ത്തു. തന്നെ മാറ്റിയാല്‍ തനിക്കൊരു കുഴപ്പവും ഇല്ലന്ന് അവള്‍ പറയാ‍തെ പറഞ്ഞു.
“പാരവതീ ദാസേ,ഇതിപ്പോള്‍ റിയാലിറ്റി ഷോ ഒന്നും അല്ല. നമ്മുടെ ഒരു മീറ്റിംങ്ങാ. അതില്‍ ഒന്നുകില്‍ മലയാളം പറയുക. അല്ലങ്കില്‍ ഇംഗ്ലീഷ് പറയുക. ഇത് രണ്ടു അല്ലാത്ത ഭാഷ ഉപയോഗിച്ചാല്‍ ... ഷോ കാണാന്‍ ആളുണ്ടാവും, പക്ഷേ ഈ ഷോ നമ്മുടെ ഇടയില്‍ വേണ്ട”പ്രോഗ്രാം മാനേജര്‍ സാദിക് പാര്‍വതിയോടായി പറഞ്ഞു.
നീ നിന്റെ സംസാരമങ്ങ് ഉണ്ടാക്കിയാല്‍ മതി.എന്നെ കേറി ഭരിക്കാന്‍ വരണ്ട എന്ന് പാര്‍വതിക്ക് പറയണം എന്നുണ്ടായിരുന്നെങ്കിലും അവളങ്ങനെ പറഞ്ഞില്ല.
“അവതാരകരെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സാദിക്. വാഡിയ മുണ്‍ സിംങ്ങറിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്. നമ്മള്‍ പരസ്പരത്തിന്റെ കാര്യമാ ഞാന്‍ പറയുന്നത്. ആ സുകേഷിനെകൊണ്ട് ഒരു രക്ഷയില്ലാതായി. ആ മണികണ്ഠന്‍ എന്ത് നന്നായിട്ട് നടത്തിയ പരിപാടിയായിരുന്നു ഇത്.  നമ്മള്‍ പരസ്പരം കാണുമ്പോള്‍ എനിക്കുതന്നെ സംശയമാ ഇപ്പോള്‍. കോമഡി പ്രോഗ്രാമാണോ ഇതെന്ന്. കസേരയില്‍ നിറച്ച് ആളെ കൊണ്ട് വന്ന് ഇരുത്തി വായിട്ടലച്ചാല്‍ ഒരു പ്രോഗ്രാമാവില്ലന്ന് ആ സുകേഷിനോട് ഞാനിപ്പൊള്‍ തന്നെ മൂന്നാലു പ്രാവിശ്യം പറഞ്ഞതാ... എന്നിട്ടെവിടെ കേള്‍ക്കാന്‍. കോമഡിക്കാണങ്കിലും പാട്ടിനാണങ്കിലും ചര്‍ച്ചയ്ക്കാണങ്കിലും ഒരേ ഡ്രസ്. അയാള്‍ക്ക് ഈ കൊട്ടില്‍ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോന്നാ ഞാന്‍ സംശയിക്കുന്നത്?” ഗോവിന്ദന്‍‌കുട്ടി സാദിക്കിനോടായിട്ടാണ് പറഞ്ഞത്.
“സാര്‍,അത് നമുക്ക് പിന്നീട് സുകേഷിനെക്കൂടി വിളിച്ച് സംസാരിക്കാം. നമുക്കിപ്പോള്‍ ആവിശ്യം വാഡിയ മുണ്‍ സിംങ്ങറിന്റെ റേറ്റിങ്ങ് ഉയര്‍ത്തലാണ്. മറ്റുപല ചാനലുകളും റിയാലിറ്റി ഷോ കൊണ്ടുവന്നെങ്കിലും ഇപ്പോഴും പിടിച്ച് നില്‍ക്കാന്‍ കഴിയുന്നത് നമുക്കാ... പക്ഷേ ഇപ്പോള്‍ ?? ജങ്ങള്‍ക്ക് മടുത്ത് തുടങ്ങി എന്നത് സത്യമാണങ്കിലും നമ്മുടെ ഒരു പ്രസ്റ്റീജ് ഇഷ്യ്യൂവാണിപ്പോള്‍ ഈ ഷോ... ആര്‍ക്കുവേണെമെങ്കിലും നിര്‍ദ്ദേശങ്ങള്‍ സജക്റ്റ് ചെയ്യാം..”
പ്രോഗ്രാം മാനേജര്‍ സാദിക് വീണ്ടും വിഷയത്തിലേക്ക് മടങ്ങി വന്നു.

“നമ്മുടെ മലയാളികളുടെ കൈയ്യിലെ കാശ് വെളിയിലോട്ട് വരണമെങ്കില്‍, പരസ്യം കിട്ടണമെങ്കില്‍ ഒന്നുകില്‍ ഭക്തി കാണിക്കണം അല്ലങ്കില്‍ സെന്റി കാണിക്കണം.നമുക്ക് വെണമെങ്കില്‍ രണ്ടാമത്തെ വഴി ഒന്ന് നോക്കാവുന്നതാണ്. അല്പം വളഞ്ഞ വഴിയാണ്. ഞാന്‍ നോക്കിയിട്ട് ആ വഴിയല്ലതെ വേറെ ഒരു വഴിയും റേടിംങ്ങ് കൂട്ടാന്‍ കാണുന്നില്ല“ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ്.
“എന്താ ആ വഴിയെന്ന് പറ” പ്രോഗ്രാം മാനേജര്‍ സാദിക്.
“മുന്നില്‍ നിന്ന് കൈ നീട്ടുന്നവനോട് ഏതെങ്കിലും മലയാളി മുഖം തിരിച്ച് നിന്നിട്ടൂണ്ടോ? രണ്ട് കണ്ണില്‍ നിന്ന് അല്പം കണ്ണുനീരൂടെ ഒഴുക്കിച്ചാല്‍ സംഗതി ക്ലീന്‍.നമ്മള്‍ ഈ എസ്.എം.എസ് വോട്ടിലൂടെ ചെയ്യുന്നതും ഒരുമാതിരി കൈ നീട്ടല്‍ ആണല്ലോ?” റോഷന്‍ തോമസ് പറഞ്ഞു തുടങ്ങിയത് എന്താണന്ന് ആര്‍ക്കും മനസിലായില്ല.
“റോഷന്‍ കാര്യം പറയൂ...” റോഹിത് പറഞ്ഞു.
“നമ്മുടെ  മുണ്‍ സിംങ്ങറിലേക്ക് ഒരു ഫാമിലിയെ കൊണ്ടുവരിക.ആ ഫാമിലിയില്‍ കുറഞ്ഞത് അന്ധതയുള്ള ഒന്നോ രണ്ടോ പേരുണ്ടാവണം. അന്ന്ധതയുള്ള ഒരുത്തനെകൊണ്ട് പാട്ട് പാടിക്കുക.പിന്നെ ബാക്കിയെല്ലാം നമ്മുടെ സിനിമയില്‍ കാണുന്നതുപോലെ. ഹൃദയത്തിനു ഓപ്പറേഷന്‍ നടത്തേണ്ടതായുള്ള ഒരാള്‍. സ്ത്രിധനം കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടി, ഓലപ്പുര.... ഇതുകൊണ്ടൊക്കെ നമുക്ക് പിടിച്ചുകയറാന്‍ പറ്റും...” റോഷന്‍.
“പരിപാടി ഇപ്പോള്‍ മൂന്നാം റൌണ്ട് ആയി... ഇനി ഒരാളെക്കൂടിയൊക്കേ അതില്‍ ഉള്‍പ്പെടുത്തുകയെന്ന് വെച്ചാല്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല”.  മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം അഭിപ്രായം പറഞ്ഞു.
“പ്രേമേ, പ്രേക്ഷകര്‍ക്ക് ഒന്നും തോന്നില്ല.. അവന്മാര്‍ എന്ത് കാണാന്‍ ഇരിക്കുന്നതെന്ന് നമുക്കറിയാം. പാര്‍വതിദാസിനെ അവതാരിക സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ എത്ര ലെറ്ററുകളാ നമുക്ക് കിട്ടിയത്.? ആളെകൂട്ടാന്‍ തന്നയാ പാര്‍വതി ദാസിനെ നമ്മള്‍ നിലനിര്‍ത്തുന്നത്. വെറെ ഒരു ചാനലും കൊടുക്കാത്ത കാശും നമ്മളതിനു കൊടുക്കുന്നുണ്ട്. കണ്ണുകാണാത്ത ഒരാള്‍ വന്നു പാടിയെന്ന് വിചാരിച്ച് നമ്മുടെ പ്രേക്ഷകര്‍ ചാനലൊന്നും മാറ്റാന്‍ പോകുന്നില്ല. എലിമിനേഷന്‍ റൌണ്ടില്‍ എത്ര കാശുകൊടുത്തിട്ടാ നമ്മള്‍ കാണികളെ കൊണ്ട് കരിയിക്കുന്നതെന്ന് അറിയാമല്ലൊ? അതുപോലെ ഒരു കരച്ചില്‍ നടത്തി നമുക്ക് ഒരു അന്ധഗായകനയോ ഗായികയോ നേരിട്ട് മൂന്നാം റൌണ്ടില്‍ കൊണ്ടുവരാന്‍ ഒരു പ്രയാസവുമില്ല” റോഷന്റെ വിശദീകരണത്തില്‍ വാഡിയ മുണ്‍ സിംങ്ങറില്‍ നടത്തേണ്ട മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തി അവര്‍ പിരിഞ്ഞു.

വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ മൂന്നാം റൌണ്ടില്‍ മേരിയമ്മയുടെ മകളായ ആന്‍സി വേദിയില്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും നാടകീയമായിട്ടായിരുന്നു. കാണികളിലൊരാളായി ഇരുന്ന ആന്‍സിയെ അവതാരികയായ പാര്‍വതിദാസ് സ്റ്റേജിലെക്ക് വിളിച്ചു.
“കണ്ണ് കാണാന്‍ കഴിയാത്ത അന്ധയായിട്ടും ആന്‍സി എന്തിനാ ഇത് കാണാനായി വന്നത്?” പാര്‍വതിദാസിന്റെ ചോദ്യം കേട്ട് ആന്‍സി പകച്ചു. അവളുടെ മുഖത്ത് ദു:ഖമോ സന്തോഷമോ ഒരുതരം നിര്‍വികാരതയോ ആണ് ഉണ്ടായത്. ആന്‍സിയുടെ മുഖത്തേക്ക് തന്നെ മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം ക്യാമറ ഫോക്കസ് ചെയ്തിട്ടുണ്ടായിരുന്നു.
“എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമാ.... അതുകൊണ്ടാ കാണാന്‍ പറ്റില്ലങ്കിലും ഞാന്‍ വന്നത്?” ആന്‍സി പറഞ്ഞതും “ഓ ഗ്രേറ്റ്“ എന്ന് പറഞ്ഞ് പാര്‍വതി ദാസ് ആന്‍സിയെ കെട്ടിപ്പിടിച്ചു.
“ആന്‍സി പാട്ടു പാടുമോ?”
“പാടും”
“എങ്കില്‍ ഒരു പാട്ടു പാടൂ...”

ഒവ്വൊരു പൂക്കളുമേ സൊല്കിറതേ
വാഴ്വെന്താല് പോരാടും പോര്ക്കളമേ
Vaazhkai kavithai vaasippoam
Vaanamalavu yoasippoam
Muyarchi endrai ondrai mattum
Moochu poale swaasippoam
Latcham kanavu kannoadu
Latchiyangal nenjoadu
Unnai velle yaarumillai
Uruthiyoadu poaraadu
Manitha un manathai keeri vithai poadu maramaaghum
Avamaanam thaduthaal neeyum ellaame uravaaghum
Thoalviyindri varalaaraa?
Thukkam enne en thoazha?
Oru mudivirunthaal athil thelivirunthaal
Andhe vaanam vasamaaghum

Maname oh maname nee maarividu
Malayoa athu paniyoa nee moadhi vidu


ആന്‍സി പാട്ടുപാടി കഴിഞ്ഞിതും പാര്‍വതിദാസ് കരഞ്ഞുകൊണ്ട് ആന്‍സിയെ കെട്ടിപ്പിടിച്ചു. ഓഡിയന്‍സ് എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നു. ജഡ്‌ജസ് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നു. ഫ്ലോറിലെ ക്യാമറകള്‍ എല്ലാം ഓരോരുത്തരുടേയും മുഖത്തേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.
“കൊള്ളാം”
“സംഗതികള്‍ എല്ലാം ഉണ്ട്”
“മോള്‍ നന്നായി പാടി” ജഡ്‌ജസ് തങ്ങളുടെ അഭിപ്രായം പറഞ്ഞു.
“എന്നെയും കൂടി ഈ മത്സരത്തില്‍ പെങ്കെടുപ്പിക്കുമോ?” ആന്‍സിയുടെ ചോദ്യം പെട്ടന്നായിരുന്നു. പെട്ടന്ന് എല്ലാവരുടേയും കൈയ്യടി നിലച്ചു. നിശബ്ദ്ദത.... ദുഃഖ സാന്ദ്രമായ സംഗിതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി ഒഴുകി.
“അതൊക്കില്ലല്ലോ ആന്‍സീ... നമ്മളിപ്പോള്‍ തന്നെ മൂന്ന് റൌണ്ട് കഴിഞ്ഞു.ഇനി അടുത്ത സീസണില്‍ മോള്‍ക്ക് ചാന്‍സ് നോക്കാം” കണ്ണില്‍ നിന്ന് ഒഴുകിയ കണ്ണുനീര്‍ തൂത്ത്   പാര്‍വതിദാസ് വീണ്ടും ആന്‍സിയെ കെട്ടിപ്പിടിച്ചു.

"ആ കൊച്ചൂടങ്ങ് പാടിക്കോട്ട് സാറുന്മാരേ” ഓഡിയന്‍സിന്‍‌സില്‍ നിന്ന് ആരോ പറയുന്നു. ഓഡിയന്‍സ് എല്ലാം അതേറ്റ് പറയുന്നു. പാര്‍വതിദാസ് ജഡ്‌ജസിന്റെ അടുത്തേക്ക് ചെന്നു. അവരെന്തക്കയോ സംസാരിക്കുന്നു. ക്യാമറ ജഡ്‌ജിംങ്ങ് പാനലിനെ ഫോക്കസ് ചെയ്തിരിക്കുകയാണ്. അപ്പോഴും ദുഃഖ സാന്ദ്രമായ സംഗിതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി ഒഴുകുന്നുണ്ട്. സ്ക്രീനില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുനീര്‍ തുടച്ചുകൊണ്ട് ആന്‍സി മിന്നി മറയുന്നുണ്ട്. പ്രോഗ്രാം മാനേജര്‍ സാദിക് ജഡ്‌ജിംങ്ങ് പാനലിന്റെ അടുത്തേക്ക് വന്നു. പെട്ടന്ന് ഒരു ഇടവേള.  വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് കണ്ടുകൊണ്ടിരുന്ന ആരും ചാനല്‍ മാറ്റിയില്ല. ഇടവേള കഴിഞ്ഞത്തൊമ്പോഴും ആന്‍സി കരഞ്ഞു കൊണ്ടു തന്നെ നില്‍ക്കുന്നു. ദുഃഖസാന്ദ്രമായ സംഗീതം കഴിഞ്ഞു. പാര്‍‌വതി ദാസ് ആന്‍സിയുടെ അടൂത്തേക്ക് വന്നു.

“ആന്‍സീ, ഞങ്ങള്‍ക്ക് ഇതുവരെ ഇങ്ങനെയൊരു പ്രോബ്ലം ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. ആന്‍സിയുടെ പാട്ട് എല്ലാവരും എന്‍‌ജോയ് ചെയ്തു. ആന്‍സി ഈ പരിപാടിയാല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മുടെ പ്രേക്ഷകരാണ്. അവരില്‍ നിന്ന് കിട്ടുന്ന എസ്.എം.എസ് ആണ് ആന്‍സി ഈ ഷോയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്...” പാര്‍വതിദാസനാണിപ്പോള്‍ ടിവി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാര്‍വതിദാസന്‍ പ്രേക്ഷകരോടയി പറഞ്ഞു.”ആന്‍സിയെ ഈ ഷോയില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പങ്കെടുപ്പിക്കണമെങ്കില്‍ Yes എന്നും വേണ്ടായെങ്കില്‍ No എന്നും എസ്.എം.എസ് ചെയ്യുക”. പാര്‍വതിദാസന്‍ ആന്‍സിയെ കെട്ടിപ്പിടിച്ച് ആ‍ശ്വസിപ്പിക്കുന്നതോടെ അന്നത്തെ എപ്പിസോഡ് അവസാനിച്ചു.

ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂം. അവര്‍ വീണ്ടും ഒന്നിച്ചു കൂടി, വാഡിയ മുണ്‍ സിംങ്ങര്‍ വീണ്ടും ചാനല്‍ റേറ്റിംങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ആഘോഷിക്കാന്‍!!! മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസിനെ  ഏഷ്യാവിഷന്റെ ചെയര്‍മാന്‍ ഗോവിന്ദന്‍കുട്ടി പ്രത്യേകം അഭിനന്ദിച്ചു. ആന്‍സിയെ മൂണ്‍ സിംങ്ങറിന്റെ മൂന്നാം റൌണ്ടിലേക്ക് ഉള്‍പ്പെടുത്തിയ എപ്പിസോഡ് മനോഹരമാക്കി ചെയ്ത അവതാരിക പാര്‍വതിദാസ്, ഡയറക്ടര്‍ പ്രേം എന്നിവര്‍ക്കും കിട്ടി ചാനല്‍ വക അഭിനന്ദനങ്ങള്‍. ആന്‍സിയെക്കൂടി ഷോയില്‍ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞ് രണ്ടരലക്ഷം എസ്.എം.എസുകളാണ് ഒരു ദിവസം കൊണ്ട്  വാഡിയയുടെ സെര്‍‌വറുകളില്‍ വന്നത്.

മൂന്നും നാലും അഞ്ചും റൌണ്ടുകളില്‍ ആന്‍സി എലിമിനേഷന്‍ റൌണ്ടിലെ ഡെയഞ്ചര്‍ സോണ്‍ കടന്ന് ഫൈനലില്‍ എത്തി. ഓരോ എലിമിനേഷന്‍ റൌണ്ടിലേയും ഡെയ്‌ഞ്ചര്‍ സോണ്‍ കടക്കാന്‍ ആന്‍സിക്കുവേണ്ടി ലക്ഷക്കണക്കിന് എസ്.എംസുകള്‍ എത്തി. സംഗതിയും പല്ലവിക്കു ശേഷം ഷഡ്ജവും അനുപല്ലിവിക്ക് ശേഷം ഹമ്മ്പിങ്ങും ശ്രുതിയും ഒന്നും ശരിയാകാതിരുന്നിട്ടും എസ്.എം.എസ് വാങ്ങിമാത്രം ആന്‍സി ഫൈനലില്‍ എത്തി. ആന്‍സി ഉള്‍പ്പെട്ട ഓരോ ഡെയ്‌ഞ്ചര്‍ സോണിലെ എപ്പിസോഡുകളില്‍ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലിനുമുന്നില്‍ ആന്‍സിയേയും അമ്മയേയും കല്യാണപ്രായം കഴിഞ്ഞ ചേച്ചിമാരേയും ഒരുമിച്ച് നിര്‍ത്തി എസ്.എം.എസ് ചോദിപ്പിക്കാന്‍ പ്രദീപിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ഓലക്കുടിലിനു മുന്നിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ആന്‍സിയുടെ അപ്പനെ ഒരു ഫ്രെയിം‌മില്‍ നിന്നുപോലും ഒഴുവാക്കാതിരിക്കാന്‍ പ്രദീപ് ശ്രദ്ധിക്കുകയും ചെയ്തു. ആന്‍സി കരഞ്ഞപ്പോള്‍ പാര്‍വതിദാസും,ജഡ്‌ജസും കരഞ്ഞു. ഓരോ കരച്ചിലിനും പതിനായരങ്ങളുടെ ചെക്ക് പാര്‍വതിദാസിന്റെയും ജഡ്‌ജസിന്റേയും അക്കൌണ്ടില്‍ എത്തി. ഇവരുടെ കൂടെ കരഞ്ഞ പ്രേക്ഷകര്‍ക്ക് കരച്ചില്‍ മാത്രം ബാക്കിയായങ്കിലും അവര്‍ പിന്നീടും എസ്.എം.എസ് അയച്ചു കൊണ്ടിരുന്നു. ആന്‍സി ജയിക്കേണ്ടത് പ്രേക്ഷകരുടെ ആവിശ്യം കൂടിയാണല്ലോ

ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂം. അവര്‍ വീണ്ടും ഒന്നിച്ചു കൂടി.ഇന്ന് സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മകൂടി ഉണ്ട്. നാളെ എറണാകുളം മറൈന്‍‌ ഡ്രൈവില്‍ വെച്ച് വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫൈനല്‍ ആണ്. ആന്‍സി ഉള്‍പ്പെടെ നാലു‌പേരാണ് ഫൈനല്‍ റൌണ്ടില്‍ ഉള്ളത്.  ജ‌ഡ്‌ജസ് പാട്ടുകേട്ട് മാത്രം മാര്‍ക്കിട്ടാല്‍ ആന്‍സിക്ക് സമ്മാനം കിട്ടില്ലന്ന് എല്ലാവര്‍ക്കും അറിയാം. റിയാലിറ്റിഷോയിലെ വിജയിയെ കണ്ടെത്താന്‍ എസ്.എം.എസ് വോട്ടിനെ ആശ്രയിച്ചാല്‍ ആന്‍സിക്ക് ഒന്നാം സമ്മാനം കിട്ടുമെന്ന് ഉറപ്പാണ്. ആന്‍സിക്ക് മാത്രം ഇതുവരെ മുപ്പതുലക്ഷം രൂപായുടെ എസ്.എം.എസ് കിട്ടിയിട്ടൂണ്ട്. നാളെ കുറഞ്ഞത് ഒരു ഒന്നര-രണ്ട് ലക്ഷം എസ്.എം.എസ് എങ്കിലും ആന്‍സിക്കുവേണ്ടി കിട്ടും എന്ന് ഉറപ്പാണ്. ആ എസ്.എം.എസുകളാണല്ലോ വിജയിയെ തീരുമാനിക്കുന്നത്.

“ആ ആന്‍സിക്ക് ഒന്നാം സമ്മാനം കിട്ടിയാല്‍ ഇരുപതുലക്ഷമൊക്കെ അടയ്ക്കാന്‍ അവര്‍ക്കൊന്നും ആകില്ലന്ന് ഉറപ്പാണ്. നമുക്കവര്‍ക്ക് ആ വില്ലയുടെ കാശ് കൊടുത്താലോ ശാരദാമാഡം?”മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മയോട് ചോദിച്ചു.
“അതൊന്നും നടക്കില്ല. ഞങ്ങള്‍ വില്ല കൊടുക്കാം എന്നാണ് ചാനലുമായിട്ടുള്ള എഗ്രിമെന്റ്. അത് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനി കാശായിട്ടാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളുടെ മാനേജ്‌മെന്റ് തീരുമാനം എടുക്കണം” ശാരദാമ്മ പറഞ്ഞു.

“ഞാന്‍ കഴിഞ്ഞ ആഴ്ച നിങ്ങളുടെ സൈറ്റില്‍ കൂടി ഒന്നു പോയതാ ശാരദാമാഡം. ഒരു ഇരുപതുലക്ഷത്തിനപ്പുറത്തേക്ക് മതിപ്പു തോന്നുന്ന ഒന്നും ഞാനവിടെ കണ്ടില്ല... പറയുമ്പോള്‍ എഴുപതുലക്ഷത്തിന്റെ വില്ലയാണന്നൊക്കെ പറയാമെന്ന് മാത്രം” റോഷന്‍ തോമസ് ശാരദാമ്മയോടായി പറഞ്ഞു.

“ഏതായാലും നമ്മളാരും പുണ്യം കിട്ടുന്നതിനുവേണ്ടിയല്ല ഈ പരിപാടിയൊക്കെ നടത്തുന്നതും സ്പോണ്‍‌സര്‍ ചെയ്യുന്നതും സമ്മാനം കൊടുക്കുന്നതും. ആ ആന്‍സിയെ മൂന്നാം റൌണ്ടില്‍ കയറ്റിയത് ആ കൊച്ചിനോടുള്ള സഹതാപം കൊണ്ടല്ലന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ കുട്ടി ഷോയില്‍ വന്നതുകൊണ്ട് ലാഭം ഉണ്ടായത് ഏഷ്യാവിഷനും വാഡിയായ്ക്കും അല്ലേ?” ശാരദാമ്മയുടെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. സംസാരം ഇങ്ങനെ തുടര്‍ന്നാല്‍ എങ്ങും എത്തില്ലന്ന് തോന്നിയതുകൊണ്ട് ഗോവിന്ദന്‍കുട്ടി ഇടപെട്ടു.

“നമ്മളിപ്പോള്‍ ഒന്നിച്ചു കൂടിയത് പരസ്പരം കുറ്റം പറയാനല്ല. പരസ്പരം നന്ദി പറയാന്‍ വേണ്ടിയാ. വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ സെവന്‍ വിജയകരമാക്കി നമ്മള്‍ പൂര്‍ത്തിയാക്കുകയാണ്.നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി .ഇതോടെ ഏഷ്യാവിഷന്‍  മൂണ്‍ സിംങ്ങര്‍ റിയാലിറ്റി ഷോയും അവസാനിപ്പിക്കുകയാണ്. ഇനി ഈ റിയാലിറ്റി ഷോ തുടരുന്നതില്‍ അര്‍ത്ഥമില്ലന്നാണ് ചാനല്‍ മാനേജ്‌മെന്റിന്റെ അഭിപ്രായം.”

വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫൈനല്‍
ജീവിതത്തില്‍ രക്ഷപെടാന്‍ കിട്ടിയ അവസരം മുതലാക്കി ആന്‍സി എല്ലാം മറന്ന് പാടി

കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം
ഇനിയൊരു ജന്മം തന്നിടുമോ.. ഓ...
ഇനിയൊരു ജന്മം തന്നിടുമോ ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍
കനിവാര്‍ന്ന തങ്ങളില്‍ കാണാന്‍
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

എസ്.എം.എസുകള്‍ പ്രവഹിച്ചു. ആന്‍സിക്ക് വേണ്ടി മാത്രം രണ്ടു ലക്ഷം എസ്.എം.എസുകള്‍ !!
നിലയ്ക്കാത്ത കൈയ്യടികളോടെ വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ സെവനിലെ വിജയിയായി ആന്‍സി തിരഞ്ഞെടുക്കപ്പെട്ടു. നിലയ്ക്കാത്ത കൈയ്യടികളുടെ അകമ്പടികളോടെ ആകാശദീപക്കാഴ്ചകളുടെ പ്രഭയില്‍ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ലയുടെ തെര്‍മോക്കോളില്‍ തീര്‍ത്ത താക്കോല്‍ വാങ്ങുമ്പോള്‍ സമ്മാനത്തിനു നികുതിയായി അടയ്ക്കേണ്ട ഇരുപതുലക്ഷത്തെക്കുറിച്ച് അവള്‍ക്കറിയില്ലായിരുന്നു.

*****************************


കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം എന്ന് പറയുന്നില്ലങ്കിലും മരിച്ചവരോ ജീവനോടോ ഇരിക്കുന്നവരായി സാമ്യം തോന്നിയെങ്കില്‍ ആരാണ് ഉത്തരാവാദി?? 
ഒവ്വൊരു പൂക്കളുമേ സൊല്കിറതേ എന്ന പാട്ടിന്റെ ഇംഗ്ലീഷ് വരികള്‍ കടം എടുത്തത് http://www.nanjilonline.com/music/lyrix.asp?lyrix=autograph ല്‍ നിന്ന്
: :: ::