Sunday, May 25, 2008

ഞങ്ങളുടെ പ്രണയത്തിന്റെ അവസാനം :

പ്രണയങ്ങളെക്കുറിച്ച് കുറേ എഴുതിയപ്പോള്‍ എനിക്കും പ്രണയിക്കണമെന്ന് തോന്നി.ഞാനും പ്രണയിക്കാന്‍ തീരുമാനിച്ചു.എങ്ങനെ എപ്പോള്‍ ആരെ പ്രണയിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. സ്കൂളികളിലൊന്നും പഠിപ്പിക്കുന്ന ഒരു വിഷയമല്ലല്ലോ പ്രണയം.പിന്നെ എങ്ങനെയാണ് പ്രണയിക്കുന്നത്. ഇന്റെര്‍നെറ്റില്‍ പരുതുക തന്നെ.പ്രണയത്തിന്റെ സമുദ്രം നീന്തിക്കടക്കാന്‍ ഇന്റ്ര്നെറ്റില്‍ ഊളിയിടുകതന്നെ.

ഒന്ന് :
ചാറ്റുറൂമുകളിലൂടെ ആരെയെങ്കിലും കിട്ടുമോന്ന് നോക്കി ഞാന്‍ ഇരുന്നു.എവിടെ നിന്ന് കിട്ടാന്‍.ഓര്‍ക്കൂട്ടിലുംഫെയ്സ് ബുക്കിലും പോയി നോക്കി.അവിടെ നിന്നും ആരെയേയും കിട്ടിയില്ല.ഫോര്‍വേഡ് മെസ്സേജുകളില്‍നിന്ന് പെണ്‍പിള്ളാരുടെ എന്ന് സംശയം തോന്നിയ മെയില്‍ ഐഡികളിലേക്ക് മെയില്‍ അയിച്ചിട്ടും,ചാറ്റ് ഇന്‍‌വിറ്റേഷന്‍ കൊടുത്തിട്ടും ഒരു രക്ഷയും ഇല്ല.ഇനി എന്താണൊരു പ്രതീക്ഷ എന്ന് ചിന്തിരിക്കുമ്പോഴാണ് എന്റെ ഓര്‍ക്കൂട്ടിലേക്ക് ഒരു പെണ്‍കുട്ടിയുടെ ഫ്രെണ്ട് റിക്വസ്റ്റ് .

രണ്ട് :
“എന്തേ എന്നോട് പിണക്കമാണോ ?” ഒരു ദിവസം ഗൂഗിള്‍ ടോല്‍ക്കിലേക്ക് അവളുടെ മെസ്സേജ്.
“ഞാനെന്തിനാണ് പിണങ്ങുന്നത് ?”
“ഇപ്പോള്‍ എവിടെയാണ് ?”
“ഓഫീസില്‍ “
“താനെവിടെയാണ് ?”
“ഞാനും ഓഫീസില്‍ “
“എന്താണ് ചെയ്യുന്നത് ?”
“ബൈ ...ഒരു ഫോണ്‍ കോള്‍...”
“ബൈ..”

മൂന്ന് :
ഓര്‍ക്കൂട്ടിലേക്ക് സ്‌ക്രാപ്പുകളുടെ പ്രവാഹമായിരുന്നു.ഫ്രെണ്ടിലി മെസ്സേജുകളുടെ രൂപവും ഭാവവുംമാറിമാറി വരുന്നത് ഞാനറിഞ്ഞു.“ആരാടാ ഈ ജിന്‍സി...??“ കൂട്ടുകാരുടെ സ്ക്രാപ്പുകളും കോളുകളുംഎത്തിയപ്പോഴാണ് സ്ക്രാപ്പ് ബുക്ക് ലോക്ക് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.അവളെന്നെ കണ്ടിട്ടുണ്ടാവുമോ?ജിന്‍സി എന്ന് പറയുന്ന ഒരു പെണ്‍കുട്ടി ഉണ്ടാവുമോ? അതോ ആരെങ്കിലും കളിപ്പിക്കാന്‍ പ്രൊഫൈല്‍ഉണ്ടാക്കിയതായിരിക്കുമോ ? ഗൂഗിള്‍ റ്റോല്‍ക്കിലൂടെമെസ്സേജെത്തി.
“കഥകളിലിപ്പോള്‍ റൊമാന്‍സാണല്ലോ ..?”
“ഏത് കഥകളില്‍...?”
“ബ്ലോഗിലെ കഥകളില്‍ ...”
“ബ്ലോഗ് വായിക്കുമോ ?”
“ഉം... എന്നെക്കുറിച്ച് ഒരു കഥ എഴുതുമോ ?”
“നോക്കട്ടെ... അതിന് എനിക്ക് തന്റെ കാര്യങ്ങളൊന്നും അറിയില്ലല്ലോ ?”
“ഞാന്‍ പറഞ്ഞുതരാം...”
“എപ്പോള്‍..?”
“അത് ഞാന്‍ പിന്നെ പറയാം... ഇപ്പോള്‍ ബൈ..”
“ബൈ”

നാല്:
“എന്റെ കഥ എഴുതി കഴിഞ്ഞോ ?”
“ഇല്ല... എഴുതി തുടങ്ങിയിട്ടേയുള്ളു...”
“എന്നാണ് തീരുക ...”
“അത് പറയാന്‍ പറ്റില്ല...കഥ എഴുതാന്‍ ഒരു മൂടൊക്കെ വേണ്ടേ ?”
“എപ്പോഴാണ് മൂടാവുക...”
“അത് അറിയില്ല...തന്റെ കഥ മാറ്റി എഴുതിയാലോ എന്ന് ഞാന്‍ ആലോചിക്കുകയാണ് ?”
“എങ്ങനെയാണ് എന്റെ കഥ മാറ്റി എഴുതുന്നത് ...”
“ഞാനിപ്പോള്‍ നമ്മുടെ കഥ എഴുതാന്‍ പോവുകയാണ്....??”
“നമ്മുടെ എന്തുകഥ....?”
“തന്റെ കഥ ആണെങ്കിലും എന്റെ കഥ ആണെങ്കിലും ഇനിമുതല്‍ അത് നമ്മുടെ കഥയാണ് ...”
“ ”
“താന്‍ പോയോ ?”
“ഇല്ല... സത്യമാണോ പറഞ്ഞത് ?”
“തന്നോട് ഞാനെന്തിനാ കള്ളം പറയുന്നത് ?”
“എഴുതിതുടങ്ങിയോ ?”
“ഇല്ല.... എഴുതിതുടങ്ങുകയാണ് ...ബൈ”
“ബൈ......”

അഞ്ച് :
അസ്തമന സൂര്യന്റെ കിരണങ്ങള്‍ ആകാശത്ത് ചെഞ്ചായം വാരി വിതറി.പ്രകൃതി ഒരുക്കുന്ന വര്‍ണ്ണക്കൂട്ടില്‍ ആകാശം ഒരു നാടന്‍ പെണ്ണ്നാണത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നതുപോലെയായിരുന്നു. പ്രണയത്തിന്റെ തിരയേറ്റ് ഹൃദയങ്ങള്‍ രാഗാദ്രമായി.ഒരിക്കലും ഈ സന്ധ്യഅവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു.കടലില്‍ നിന്ന് വരുന്ന കാറ്റില്‍ അവളുടെ മുടി പാറിക്കളിച്ചു. അനുസരണയില്ലാത്തകുട്ടിയെപോലെ അവളുടെ ഷാള്‍ പറന്നു.“കുറച്ചുകൂടി മുമ്പ് നമ്മള്‍ പരിചയപ്പെടണമായിരുന്നു..”അവളെന്റെ കാതില്‍ മന്ത്രിച്ചു. ശംഖുമുഖത്തെ മണല്‍ പരപ്പില്‍ ഞാനവളുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.നക്ഷത്രങ്ങള്‍ തെളിയുന്നതു നോക്കിഞങ്ങള്‍ കടപ്പുറത്ത് ഇരുന്നു.“ഇങ്ങനെയാണോ എല്ലാവരും പ്രണയിക്കുന്നത് ?”ഞാനവളോട് ചോദിച്ചു.അവള്‍ക്കും എനിക്കുംഅതിന് ഉത്തരം അറിയില്ലായിരുന്നു.ഒന്നു മാത്രം അറിയാം ഞങ്ങളിങ്ങനെ ആണ് പ്രണയിക്കുന്നത്.

ആറ് :
പ്രണയജോഡികള്‍ ഞങ്ങളുടെ മുന്നിലൂടെ കൈപിടിച്ച് നടന്നു പോയികൊണ്ടിരുന്നു. എല്ലാവരും അവരവരുടേതായ ലോകത്താണ്. പ്രണയിക്കുമ്പോള്‍ തങ്ങളുടെ കണ്ണുകള്‍ക്ക് മാത്രമേ കാഴ്ചയുള്ളു എന്നാണല്ലോ പ്രണയിക്കുന്നവര്‍ കരുതുന്നത്. 
“ഈശ്വരന്‍ പ്രണയം എന്ന വികാരം സൃഷിടിച്ചില്ലായിരുന്നെങ്കില്‍ എന്നെ പോലുള്ളവര്‍ക്ക് എവിടായിരുന്നു ഒരു കൈതാങ്ങല്‍ ?“
അവളെന്നോട് ചോദിച്ചു.അസ്തമന സൂര്യന്റെ പ്രകാശം ഏറ്റ് അവളുടെ ഇളംറോസ് ചുരിദാറിലെ അലങ്കാര കണ്ണാടി പൊട്ടുകളും അവളുടെ കണ്ണില്‍ തുളുമ്പാന്‍ നില്‍ക്കുന്ന കണ്ണീര്‍തുള്ളിയും സ്ഫടികം പോലെ തിളങ്ങി.കായലിലേക്ക് നോക്കി ഇളം കാറ്റ് കൊണ്ട് ഞങ്ങള്‍ മറൈന്‍ ഡ്രൈവിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു.അവള്‍ തന്റെ ശിസസ്സ് എന്റെ തോളിലേക്ക്ചായ്‌ച്ചു.ഒരു താങ്ങായി ഞാനെപ്പോഴും അവളോടൊപ്പം ഉണ്ടാവുമെന്ന് അവള്‍ കരുതുന്നുണ്ടാവും.

ഏഴ് :
എപ്പോഴാണങ്കിലും ഈ നഗരത്തില്‍ തിരക്കാണ്.വെളിച്ചം നോക്കി പകലിനേയും രാത്രിയേയും തിരിച്ചറിയാന്‍ പ്രയാസ്സമാണ്.രാത്രിയും പകലുംതിരിച്ചറിയാന്‍ ആകാശത്തേക്ക് നോക്കുക തന്നെ വേണം.ജീവിതം കെട്ടിയുയര്‍ത്താന്‍ വന്ന ഒരാളേയും മുംബൈ നഗരം വെറും കൈയ്യോടെഅയിച്ചിട്ടില്ല.ആര്‍ക്കാണ് ഇവിടെ തിരക്കില്ലാത്തത് ?വിരാര്‍ മുതല്‍ നാലുവരി ട്രാക്ക് വന്നിട്ടും ട്രെയിന്‍ കൂടിയിട്ടും ട്രയിനിലെ തിരക്കിനു മാത്രം ഒരുകുറവും ഇല്ല.“ഈ ആളുകളെല്ലാം എന്തിനാണിത്രെ തിരക്കിട്ട് ഓടുന്നത്.മരണം വരേയും ഈ ഓട്ടം തന്നെ ആയിരിക്കും അല്ലേ?”അവളുടെചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.“ഞാനൊരു ഭാരമാണന്ന് തോന്നി ...... ?”അവളത് മുഴുവന്‍ പറയാന്‍ ഞാന്‍ സമ്മതിച്ചില്ല.ഞാനവളുടെ വായ് പൊത്തി.അവള്‍ തന്റെ വലതുകരം കൊണ്ട് എന്റെ വലുതുകരം കവര്‍ന്നു.അവളെന്റെ കണ്ണുകളിലേക്ക് നോക്കി.“ഞാനിയാളെ വിശ്വസിച്ചോട്ടെ “എന്ന് കണ്ണുകള്‍ നിശബദ്ദമായി ചോദിക്കുകയാണന്ന് എനിക്ക് തോന്നി.ഇലക്‍ട്രിക് ട്രെയിനുകളുടെശബ്ദ്ദത്തില്‍ മുങ്ങി ഞങ്ങള്‍ അന്ധേരി റയില്‍‌സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു.

എട്ട് :
മനുഷ്യനെ ചുട്ടുപൊള്ളിക്കുന്ന കത്തിരിച്ചൂട്.കത്തിരി സൂര്യന്‍ കത്തിയെരിയുകയാണ്.ചൂടിന് അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് കടല്‍ക്കാറ്റ്അടിച്ചെത്തുമ്പോഴാണ്.ചെന്നയില്‍ ഇപ്പോള്‍ പകല്‍ താപനില നാല്‍പ്പതിന് മുകളിലെത്തിയിരിക്കുന്നു.മറീനയിലാണങ്കില്‍ നല്ല തിരക്ക്.കടലില്‍ കുളിക്കാനും നല്ല തിരക്കാണ്.തിരക്കല്പം കുറവുള്ളടത്ത് ഞങ്ങള്‍ ഇരുന്നു.തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറുമ്പോള്‍കുട്ടികള്‍ ആര്‍പ്പുവിളിക്കുകയാണ്.“നമുക്ക് പോകാം “അവള്‍ പറഞ്ഞു.ഞങ്ങള്‍ എഴുന്നേറ്റു.അവള്‍ വളരെ നിശബ്ദ്ദയായിരുന്നു.നഷ്ടപെട്ടതെന്തോഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് അറിയുന്ന ഒരു കൊച്ചുകുട്ടിയുടെ മനസ്സും ഭാവവും ആയിരുന്നു അവള്‍ക്കപ്പോള്‍.അവളുടെ തോളത്തൂടെ കൈയിട്ട്ഞാനവളെ എന്നോട് ചേര്‍ത്തു ഞാന്‍ നടന്നു.അവള്‍ക്ക് ഒരല്പമെങ്കിലും ആശ്വാസം ലഭിക്കട്ടെ.

ഒന്‍‌പത് :
രാവിലത്തെ കുര്‍ബ്ബാനയ്ക്ക് ആളു കുറവായിരുന്നു.അവളിറങ്ങി വരുന്നതും കാത്ത് ഞാന്‍ നിന്നു.കുറച്ചു നേരം കാത്തുനിന്നിട്ടും അവള്‍ എത്തിയില്ല.ഞാനവളെ തിരക്കി പള്ളിയിലേക്ക് ചെന്നു.ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി കരയുന്ന അവളുടെ അടുത്തേക്ക് ഞാന്‍ ചെന്നു.ഞാന്‍ അടുത്ത്ചെന്ന് നിന്നതൊന്നും അവളറിഞ്ഞില്ല.ഞാനവളെ വിളിച്ചു.അവള്‍ മുഖം ഉയര്‍ത്തി നോക്കി.അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നത്ഞാന്‍ കണ്ടു.അവള്‍ എഴുന്നേറ്റു.ഞാനവളുടെ കണ്ണുനീര്‍ തുടച്ചു.“പോകാം”ഞാന്‍ പറഞ്ഞു.പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ മാറിലേക്ക് വീണു.“എന്നെ ഉപേക്ഷിക്കുമോ ?”അവള്‍ ഏങ്ങലടിക്കുകയാണ്.“നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലടോ... നിന്നെ ഉപേക്ഷിക്കാനാണോ നിന്റെകൂടെ ഞാനിത്രയും നാള്‍ നടന്നത് ...നമ്മളിലൊരാള്‍ മരിക്കാതെ നമ്മളൊരിക്കലും പിരിയത്തില്ല ”ഞാനവളുടെ തലയില്‍ തലോടി.അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു.“ആരോരും ഇല്ലാത്ത ഒരു അനാഥയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലങ്കിലോ ?” അവളുടെആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതായിരുന്നെങ്കിലും അതിനൊരു ഉത്തരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല.

പത്ത് :
ഞാന്‍ ഓഫീസില്‍ എത്തി കമ്പ്യ്യൂട്ടര്‍ ഓണാക്കിയപ്പോഴേക്കും മൊബൈല്‍ ബെല്ലടിച്ചു.അവളാണ് .
”എന്താടോ രാവിലെ..?” “എന്റെ കൂടെ റയില്‍‌വേസ്‌റ്റേഷന്‍ വരെ വരാമോ ?” കമ്പ്യൂട്ടര്‍ ഡൌണ്‍ ആക്കി ഓഫീസില്‍ നിന്നിറങ്ങി.അവള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.റയില്‍‌വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അവള്‍ കാര്യം പറഞ്ഞു.

പതിനൊന്ന് :
അവള്‍ വളര്‍ന്നത് ഒരു അനാഥാലയത്തിലാണ്.പത്താം ക്ലാസ് ആവുന്നതുവരെ അവളെകാണാന്‍ അമ്മ എത്തുമായിരുന്നു.പിന്നീട് അമ്മയെക്കുറിച്ച്ഒരു വിവരവും ഇല്ലാതായി.അവളുടെ കൈയ്യില്‍ അമ്മ നിന്ന സ്ഥാപനത്തിന്റെ അഡ്രസ്സ് ഉണ്ടായിരുന്നു.അവള്‍ അതില്‍ തിരക്കി ചെന്നു.ഒരു ദിവസംആരോടും പറയാതെ അവളുടെ അമ്മ അവിടെ നിന്ന് ഇറങ്ങിപോയിട്ട് തിരിച്ചെത്തിയില്ല.പോലീസില്‍ പരാതി നല്‍കിയിട്ടും അമ്മയെ കണ്ടെത്താന്‍ആയില്ല.അവളുടെ കൈയ്യില്‍ അമ്മയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു.ഞങ്ങളതുവെച്ച് ഒരു വെബ് സൈറ്റ് തുറന്ന് അന്വേഷണം ആരംഭിച്ചു.പലസ്ഥലത്തും നിന്നും അവളുടെ അമ്മയെ കണ്ടു എന്ന് പറഞ്ഞ് സന്ദേശം എത്തി.മുംബൈയിലും,തമിഴ്നാട്ടിലും ഒക്കെ ഞങ്ങള്‍ പോയി.പക്ഷേ അവിടെഒന്നും കണ്ടത് അവളുടെ അമ്മയെ ആയിരുന്നില്ല.ഇപ്പോള്‍ റെയില്‍‌വേ സ്‌റ്റേഷനില്‍ കണ്ട ഒരു സ്ത്രിക്ക് അവളുടെ അമ്മയുടെ സാദൃശം ഉണ്ടന്ന്ആരോ പറഞ്ഞിരിക്കുന്നു.ഞങ്ങള്‍ റെയില്‍‌വേ സ്റ്റേഷനില്‍ എത്തി.സ്‌റ്റേഷന്‍ മാസ്‌റ്ററുടെ റൂമില്‍ ആ സ്ത്രി ഉണ്ടായിരുന്നു.അവള്‍ പ്രതീക്ഷകളോടെആ സ്ത്രിയെ നോക്കി.“ഇതല്ല ...“ അവള്‍ മന്ത്രിച്ചു.

പന്ത്രണ്ട് :
ഞങ്ങളുടെ പ്രണയവും വളര്‍ന്നു.എന്നും പ്രണയിച്ചു നടക്കാന്‍ പറ്റത്തില്ലല്ലോ?ഇനി വിവാഹം...വിഷയം വീട്ടിലെങ്ങനെ അവതരിപ്പിക്കും.അവളെന്റെനല്ല സുഹൃത്താണന്നാണ് വീട്ടില്‍ പറഞ്ഞിരിക്കുന്നത്.അതിനി മാറ്റി പറയുമ്പോള്‍ എന്താവും വീട്ടില്‍ നടക്കുന്നത്.ഏതായാലും അവളെ നഷ്ടപ്പെടുത്താന്‍വയ്യ.വീട്ടില്‍ അവതരിപ്പിക്കുക തന്നെ.സമ്മതിച്ചില്ലങ്കില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ ഒരുമിച്ച് താമസിക്കുക.അതാണ് എന്റെ തീരുമാനം.“ഞങ്ങളുടെ തീരുമാനത്തിന് മാറ്റമില്ല.ഈ വിവാഹത്തിന് ഞങ്ങളില്ല... പക്ഷേ നിനക്ക് നിന്റെ തീരുമാനവുമായി വേണമെങ്കില്‍ മുന്നോട്ടുപോകാം..എന്തു വേണമെന്ന്നിനക്കു തീരുമാനിക്കാം..”ഞാനുടനെ അവളെ ഫോണ്‍ ചെയ്തു.വീട്ടില്‍ നടന്നതെല്ലാം അവളോട് പറഞ്ഞു.“വീട്ടുകാരുടെ സമ്മതമില്ലാതെ ഞാന്‍ നിന്നെവിളിക്കുകയാണ് ... എന്റെ ജീവിതത്തിലേക്ക് വരാന്‍ നിനക്ക് സമ്മതമാണോ?”ഞാനവളോട് ചോദിച്ചു.അതിനൊരു ഉത്തരം പറയാതെ അവള്‍ഫോണ്‍ കട്ട് ചെയ്തു.

പതിമൂന്ന് :
സിറ്റൌട്ടിലെ ചാരുകസേരയില്‍ ചിന്തകള്‍ക്ക് തീ പിടിച്ച് ഞാന്‍ കിടക്കുകയാണ്.മുറ്റത്ത് ഒരോട്ടോ വന്ന് നില്‍ക്കുന്ന ശബ്ദ്ദം കേട്ട് ഞാന്‍ നോക്കി.ഓട്ടോയില്‍ നിന്ന് അവളിറങ്ങി.കോളീംങ്ങ്ബെല്ലില്‍ വിരലമര്‍ത്തി അവള്‍ കാത്തു നിന്നു.ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല.ബെല്ലിന്റെശബ്ദ്ദം കേട്ട് പപ്പയും അമ്മയും വാതിക്കല്‍ എത്തി.അവളെ പപ്പ അകത്തേക്ക് ക്ഷണിച്ചു.അകത്തെ സംസാരം ഞാന്‍ കേട്ടില്ല.അവര്‍എന്തക്കയോ സംസാരിക്കുകയാണ്.അവളുടെ ശബ്ദ്ദം ഉയരുന്നത് ഞാന്‍ കേട്ടു.ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു അകത്തേക്ക് ചെന്നു.“പപ്പായുടേയും അമ്മയുടേയും മോനെ ഞാന്‍ മൂലം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടപ്പെടുകയില്ല....അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വേദന ശരിക്കുംഅനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്...എന്നെ വിവാഹം ചെയ്താല്‍ അമ്മയുടെ മോന് അമ്മയെ നഷ്ടപ്പെടും...അമ്മ നഷ്ടപെട്ടത്തിന്റെ വേദനയില്‍വെന്തുരുകുന്ന അമ്മയുടെ മോനെ കാണാന്‍ എനിക്കുവയ്യ....ഒരിക്കല്‍‌പോലും ഞാനിനി അമ്മയുടെ മോനെ കാണത്തില്ല...ഒരിക്കലും..ആരുകാണാതെ എന്റെ അമ്മ പോയിടത്തേക്ക് ഞാനും പോവുകയാണ്....”അവള്‍ ഒരു കൊടുങ്കാറ്റുപോലെ വാതില്‍ കടന്നു പുറത്തേക്ക് പോയി.അവളെ വിളിക്കാന്‍ എന്റെ നാവുയര്‍ന്നില്ല.എന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി.
..............................................................

എഴുതിയത് ഒരിക്കല്‍ കൂടി വായിച്ചു നോക്കി.ഇനി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം.കഥ പോസ്റ്റ് ചെയ്തിട്ട് അതിന്റെ ലിങ്ക് ഞാനവള്‍ക്ക് അയിച്ചുകൊടുത്തു.ഗൂഗിള്‍ റ്റോല്‍ക്കില്‍ അവളുടെ മെസ്സേജ് എത്തി.
“കഥ പൂര്‍ണ്ണമല്ലല്ലോ ?...“
“അല്ലേ.... ?”
“അല്ല...അവള്‍ മരിച്ചിട്ടുണ്ടാവുമെന്ന് ആളുകള്‍ കരുതും..”
“കരുതിക്കോട്ടെ..”
“ഞാനീകഥ ഒന്നു എഡിറ്റ് ചെയ്തോട്ടേ..?”
“ചെയ്തോളൂ..”
“യൂസര്‍നെയിം‌മും,പാസ്‌വേര്‍‌ഡും...”
“പഴയതു തന്നെ...”
“ഒരഞ്ചു മിനിട്ട് കഴിഞ്ഞ് വായിച്ചോളൂ.... ബൈ”
“ബൈ”
പത്തുമിനിട്ട് കഴിഞ്ഞ് ഞാന്‍ ബ്ലോഗില്‍ നോക്കി.കഥയോട് ഒരു പാരഗ്രാഫുകൂടി ചേര്‍ത്തിരിക്കുന്നു.

പതിന്നാല് :
നാളെ ഞങ്ങളുടെ വിവാഹമാണ്.അച്ചാച്ചന്റെ വീട്ടുകാരുടെ സമ്മതത്തോടുകൂടി തന്നെ ഇവിടിത്തെ പള്ളിയില്‍ വെച്ചാണ് ചടങ്ങുകള്‍.അന്ന് എന്താണ്സംഭവിച്ചതന്ന് അറിയണമായിരിക്കും അല്ലേ?അന്ന് അച്ചാച്ചന്റെ പപ്പയോടും അമ്മയോടും ഞാന്‍ (ഇനി കഥ പറയുന്നത് അച്ചാച്ചന്റെ കാമുകിയാണ്) സംസാരിച്ചിട്ട് പോരുമ്പോള്‍ അച്ചാച്ചന്‍ വിളിക്കുമന്ന് ഞാന്‍ കരുതി.മരിക്കാന്‍ ഉറച്ചുതന്നെയാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.പക്ഷേ പപ്പ എന്നെവിളിച്ചു.അമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.ഒരമ്മയുടെ കരലാളനം ഏല്‍ക്കാന്‍ കൊതിക്കാത്ത മക്കളുണ്ടാവുമോ?ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് പോയ എന്റെ അമ്മയ്ക്ക് പകരം ദൈവം എനിക്ക് നല്‍കിയ അമ്മ.!!!

ഇന്ന് കൊണ്ട് ഞങ്ങളുടെ പ്രണയം തീരുകയാണ്.നാളെമുതല്‍ ഞങ്ങളുടെ പ്രയാണം തുടങ്ങുകയാണ്,ജീവിത പ്രയാണം.ഞങ്ങളുടെ ജീവിതംപ്രയാണത്തില്‍ നല്ല വഴികാട്ടികളായി അമ്മയും പപ്പയും ഉണ്ടാവും.മരിച്ചവര്‍ നക്ഷ്ത്രങ്ങളായി പുനര്‍ജ്ജനിക്കുമെങ്കില്‍ എന്റെ അമ്മ എല്ലാംകാണുന്നുണ്ടാവും..അല്ലേ?അച്ചാച്ചന്റെ കൈപിടിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് നിലവിളക്ക് വാങ്ങി പപ്പയുടെ കാലില്‍ നമസ്ക്കരിച്ച് വലതുകാല്‍ വെച്ച്വീട്ടിലേക്ക് കയറി വീടിന്റെ വിളക്കായി ഞാന്‍ മാറുന്നത് ഞാന്‍ സ്വപ്നം കാണുകയാണിപ്പോള്‍...നിങ്ങളേയും ഞാന്‍ ക്ഷണിക്കുകയാണ്...പ്രണയം ജീവിതപ്രയാണത്തിന് വഴിമാറുന്നത് കാണാന്‍......... 
സ്നേഹപൂര്‍വ്വം ജാന്‍സി.

Saturday, May 24, 2008

ഒരു ചാനല്‍ മുതലാളിയുടെ സങ്കടം :

(ആദ്യം തന്നെ മച്ചി എന്ന വാക്ക് ഉപയോഗിച്ചതിന് മാപ്പ് ചോദിച്ചുകൊള്ളട്ടെ)

നാട്ടിന്‍ പുറത്തെ ചായക്കടയില്‍ ഒരു ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു ഞാന്‍. ചായക്കടയില്‍കയറി ചായകുടിച്ചാല്‍ അന്നത്തെ ലോകരാഷ്ട്രങ്ങള്‍ എല്ലാം അറിയാം.ന്യൂസ് ചാനലുകളില്‍ ന്യൂസ്അവര്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഞങ്ങളുടെ നാട്ടില്‍ വാര്‍ത്താ വിശകലനങ്ങള്‍ ചായക്കടകളില്‍നടത്തിയിരുന്നു.പള്ളികളിലെ കമ്മിറ്റി തീരുമാനങ്ങള്‍ ചായക്കടകള്‍ വഴി അറിയിക്കുന്ന ഒരു പരിപാടിതന്നെ ഞങ്ങളുടെ നാട്ടിലുണ്ടാ‍യിരുന്നു.ഇവിടെ ചര്‍ച്ചകളില്‍ പങ്കെടുത്ത് ആര്‍ക്ക് വേണമെങ്കിലുംഅഭിപ്രായം പറയാം.ഞങ്ങളുടെ നാട്ടിന്‍ പുറത്തെ ചായക്കടയില്‍ ചായകുടിക്കാന്‍ കയറിയ ഏതെങ്കിലുംചാനല്‍ തലയ്ക്ക് ആയിരിക്കും ന്യൂസ് അവര്‍ എന്ന ആശയം കിട്ടിയത്.

അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിനെതിരേയും,നന്ദിഗ്രാമത്തിലെ കൂട്ടക്കൊലയ്ക്കെതിരേയും,മ്യാന്മാറിലെ പട്ടാളഭരണത്തീനെതിരേയും,ഹര്‍ഭജനെ ശ്രീശാന്ത് തല്ലിയെതിനെതിരേയും ഒക്കെചായക്കടയില്‍ ചര്‍ച്ചനടത്തും.എന്തിന് വടക്കേ പറമ്പിലെ ദാമുക്കുട്ടന് ദിവ്യദര്‍ശനം കിട്ടിയതു വരേയും ഞങ്ങളുടെ ചായക്കടയില്‍ ചര്‍ച്ചചെയ്യും.വലിയവീട്ടിലെ ശാരദ കെട്ടിയവനെ ഉപേക്ഷിച്ച് മേസ്തിരിപണിക്ക്വന്നവന്റെ കൂടെ ഒളിച്ചോടാ‍ന്‍ കാരണം ശാരദയുടെ മോള്‍ ആണന്ന് കണ്ടെത്തിയത് ചായക്കടയിലെചര്‍ച്ചയാണ്.ശാരദ പോയില്ലായിരുന്നെങ്കില്‍ ശാരദയുടെ മോള്‍ മേസ്തിരിയുടെ കൂടെ പോകുമായിരുന്നുവെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ജനാഭിപ്രായം.ചായക്കടയിലെ ചര്‍ച്ചയില്‍ അങ്ങനെ ഒരുഅഭിപ്രായം വന്നുവെങ്കിലും സത്യം അതല്ലന്ന് അറിയാന്‍ കുറേ നാളുകള്‍ എടുത്തു.ചാനലുകാരേക്കാ‍ള്‍ഞങ്ങളുടെ ചായക്കടയില്‍ ഉള്ളവര്‍ ഡീസന്റ് ആയിരുന്നതുകൊണ്ട് തെറ്റുതിരുത്താന്‍ ഞങ്ങള്‍തയ്യാറായി.ശാരദ എന്തിനു വേണ്ടി മേസ്തിരിയുടേ കൂടെ പോയി (ശ്രദ്ധിക്കൂക, ഒളിച്ചോട്ടം എന്ന് വാക്ക്തന്നെ ഞങ്ങളുടെ നാട്ടുകാര്‍ ഉപേക്ഷിച്ചു)എന്നതിനെക്കൂറിച്ചും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.മേസ്തിരെയെ തന്നെ ചായക്കടയില്‍ എത്തിച്ചാണ് ഞങ്ങളുടെ നാട്ടുകാര്‍ ചര്‍ച്ചനടത്തിയത്.

എന്നും പുതിയ പുതിയ വാര്‍ത്തകള്‍ ചായക്കടയില്‍ എത്തിയിരുന്നു.ഇന്ന് ഞാന്‍ ചായക്കടയില്‍ എത്തിയപ്പോള്‍ ചര്‍ച്ച ചെയ്യപെട്ട വാര്‍ത്ത.ഞങ്ങളുടെ നാട്ടിലെ സോന എന്ന സ്ത്രിയുടെ ഗര്‍ഭത്തെകുറിച്ചായിരുന്നു.ഈ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തില്ല.വെറും ഒരു പ്രേക്ഷകനായി ഞാന്‍ മാറി.സോനയെ നാലു വര്‍ഷം മുമ്പ് കല്യാണം കഴിപ്പിച്ച് വിടുമ്പോള്‍ ഞാന്‍ നാട്ടിലുണ്ടാ‍യിരുന്നു.അവളെകെട്ടിയവന്‍ ഒരു രണ്ടാം കെട്ടുകാരനാണന്ന് പറയുന്നത് കേട്ടായിരുന്നു.അന്നുമുതല്‍ സോനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചായക്കടയില്‍ നടന്നുവന്നിരുന്നു.

സോന പാലുപോലെ വെളുത്തതും കെട്ടിയവന്‍ ടാറുപോലെ കറുത്തതും ആയിരുന്നു.സോനയ്ക്ക് പണ്ടൊരുപ്രണയം ഉണ്ടായിരുന്നു.അവളെ സ്നേഹിച്ചവന്‍ അവളെ കെട്ടിച്ചുകൊടുക്കാമോന്ന് സോനയുടെഅപ്പനോട് ചോദിച്ചതാണ്.അപ്പന്‍ അത് സമ്മതിച്ചില്ല.അതും ചായക്കടയില്‍ ചര്‍ച്ച ചെയ്‌തതാണ്.സോനയുടെ അപ്പന്‍ എന്തുകൊണ്ട് ഒരു രണ്ടാം കെട്ടുകാരനെകൊണ്ട് അവളെ കെട്ടിച്ചു എന്ന് ചോദ്യമുയര്‍ന്നു.അതിന് ഒരു ഉത്തരം കണ്ടെത്താന്‍ ഞങ്ങളുടെ നാട്ടിലുള്ള വാര്‍ത്താന്വേഷികള്‍ക്ക്അവളുടെ കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു.കൂലങ്കുഷുതമായ ചര്‍ച്ചകള്‍ക്കുംവിയോജനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഞങ്ങളുടെ നാട്ടിലുള്ളവര്‍ ഒരു തീരുമനത്തില്‍എത്തിയത്.സോന മച്ചി ആയതുകൊണ്ടാണത്രെ അവളെ ഒരു രണ്ടാംകെട്ടുകാരനെ കൊണ്ട് കെട്ടിച്ചത്.

തങ്ങളുടെ കെട്ടിയവന്മാര്‍ക്ക് ചൂടുള്ള വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കാന്‍ എന്നും അവരുടെ വാമഭാഗങ്ങള്‍ശ്രദ്ധിച്ചിരുന്നു.ചായക്കടയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആണുങ്ങള്‍ അല്ലായിരുന്നു സോനയുടെ മച്ചിത്തംകണ്ടെത്തിയത്.വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ ആയിരുന്നു.സോന മച്ചിയാണ് എന്ന് തെളിയിക്കാന്‍ അവരുടെകൈയ്യില്‍ ഒരൊറ്റ തെളിവേ ഉണ്ടായിരുന്നുള്ളു.മച്ചി അല്ലങ്കില്‍ കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷംകഴിഞ്ഞിട്ടും സോന എന്തുകൊണ്ട് പ്രസവിച്ചില്ല.ആ ചോദ്യത്തിന് ചായക്കടയില്‍ ഉത്തരം കണ്ടെത്താന്‍പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ചായക്കടയിലെ ചര്‍ച്ചകളില്‍ സ്ത്രികള്‍ പങ്കെടുക്കാത്തതുകൊണ്ട്ചൂട് ചര്‍ച്ചയ്ക്ക് ഒരല്പം തണുപ്പാ‍യിരുന്നു.ചായക്കടയിലെ ചര്‍ച്ചകള്‍ രായ്‌ക്ക് രാമാനം ചെവികളില്‍ നിന്ന്ചെവികളിലേക്ക് മറിഞ്ഞുകൊണ്ടിരുന്നു.

ചായക്കടയില്‍ ചര്‍ച്ച ചൂടു പിടിക്കുകയാണ്.വിഷയം സോനയുടെ പ്രസവം തന്നെ.മച്ചിയെന്ന് ചായക്കടയില്‍പ്രഖ്യാപിക്കപെട്ട സോന ഇന്നലെ ഒരാണ്‍ കുഞ്ഞിന് ജന്മം കൊടുത്തു.കൊച്ചിനെ കാണാന്‍ പോയവര്‍കൊച്ചിനെ കാണാത്തവരോട് കുഞ്ഞിനെ കുറിച്ച് വര്‍ണ്ണിച്ചു.സോനയുടെ കുഞ്ഞ് ഒരു തക്കടിമുണ്ടന്‍ചൊവചൊവാന്നിരിക്കുന്നതാണത്രെ. ചര്‍ച്ചകള്‍ ചായക്കടയില്‍ ചൂടുപിടിച്ചു.ചില്ലലമാരയിലെ പരിപ്പുവടതീര്‍ന്നിട്ടും ചര്‍ച്ചയ്ക്ക് ഒരവസാനം ആയില്ല.രണ്ടുമൂന്നുദിവസം പരിപ്പുവട തീരുന്നതുവരെ ചര്‍ച്ചകള്‍ നീണ്ടിട്ടുംഒരു തീരുമാനം ആയില്ല.നാലാം ദിവസം എക്സ്‌ക്ലൂസാവായ ഒരു വാര്‍ത്ത ചായക്കടയില്‍ എത്തി.സോനയുടെ കൊച്ചിന്റെ അപ്പന്‍ അവളുടെ കെട്ടിയവന്‍ അല്ല ഒരു സായിപ്പാണന്ന്.ഈ വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്തത് പൊന്നപ്പനാണ്.പൊന്നപ്പന്റെ കെട്ടിയവള്‍ പൊന്നമ്മയുടെ ഏതോ ബന്ധത്തിലുള്ള ഒരുത്തിയാണ് പൊന്നമ്മയ്ക്ക് വിവരം കൈമാറിയത് .

കൊച്ചുങ്ങള്‍ ഉണ്ടാവത്തവര്‍ക്ക് നടത്തുന്ന ഒരാശുപത്രിയില്‍ വച്ച് സോനയെ അവര്‍ കണ്ടിട്ടുണ്ടത്രെ.ആ ആശുപ്ത്രിയില്‍ ചെല്ലുന്ന പെണ്ണുങ്ങളില്‍ ഒത്തിരിപെണ്ണുങ്ങള്‍ക്ക് പിള്ളാരെല്ലാം ഉണ്ടാവുന്നുണ്ട്.ലക്ഷണക്കണക്കിന് രൂപ ഡോക്ട്‌ര്‍ക്ക് കൊടുക്കണമെന്ന് മാത്രം..ആരും അറിയാതെ ഡോക്ടര്‍ എല്ലാംചെയ്തുകൊള്ളും.പൊന്നമ്മയുടെ ചാര്‍ച്ചക്കാരി തന്റെ അറിവങ്ങ് വിളമ്പി.പൊന്നമ്മ തന്റെ കൈയ്യില്‍നിന്ന് കുറച്ചു സാധനങ്ങള്‍ തന്റെ കൈയ്യില്‍ നിന്നുകൂടി ഇട്ട് ആ വാര്‍ത്ത എഡിറ്റ് ചെയ്തു.അതില്‍പൊന്നപ്പനൂടെ എഡിറ്റിംങ്ങ് നടത്തിയപ്പോള്‍ ചായക്കടയില്‍ വാര്‍ത്ത എത്തിയത് ഇപ്രകാരം ആണ്.

സോന കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ കൂടെ നാട്ടില്‍ നിന്ന് പോയ സ്ഥലത്ത് ഒരു സായിപ്പ് ഉണ്ടായിരുന്നു.കെട്ടിയവന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ച സോന അയിലോക്കം കയ്യറി ഇറങ്ങാന്‍തുടങ്ങി.ആ വഴിക്ക് ഒരു സായിപ്പിനെ കണ്ടത്രെ ! പിന്നെ അയാളുടെ കൂടെ ആയിരുന്നത്രെ പൊറുതി.ചായകുടിക്കാന്‍ വന്നവര്‍ ഇത് അംഗീകരിച്ചില്ല.വാര്‍ത്തയിലെ യുക്തിയെ അവര്‍ ചോദ്യം ചെയ്തു.ചത്താലും സോന അത്തരം പരിപാടിക്ക് പോകത്തില്ലന്ന്അവര്‍ ഉറപ്പിച്ചു പറഞ്ഞു.അതുകൊണ്ട് ആ വാര്‍ത്തമേല്‍ ചര്‍ച്ച പുരോഗമിച്ചില്ല.പിറ്റേന്ന പൊന്നപ്പന്‍താന്‍ തലേന്ന് പറഞ്ഞ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത നല്‍കി.

പിള്ളാരൊണ്ടാവാത്തതിന് ചികിത്സയ്ക്ക് പോയ സോന , ഡോക്ടര്‍ പറഞ്ഞിട്ടാണാത്രെ സായിപ്പിന്റെകൂടെ കഴിഞ്ഞത്.സായിപ്പിനെ ഒക്കെ ഒപ്പിച്ച് കൊടുത്തത് ഡോക്ടര്‍ തന്നെയാണാത്രെ.ചായകുടിക്കാന്‍എത്തിയവരില്‍ പലര്‍ക്കും ഈ വാര്‍ത്തയിലെ യുക്തി അങ്ങ് പിടിച്ചു.ഡോക്ടര്‍ പറഞ്ഞാല്‍ ഒരുകുഞ്ഞുണ്ടാവാന്‍ ത്യാഗം സഹിക്കാത്തവരുണ്ടോ ?ഇരുച്ചെവി അറിയാതെ നോക്കികൊള്ളാമന്ന്ഡോക്ടര്‍ പറയുകയും ചെയ്യുമ്പോള്‍ ?????????

ചര്‍ച്ചകള്‍ പുരോഗിമിക്കുന്ന സമയത്ത് സോനയും കുഞ്ഞും വീട്ടിലെത്തി.നാട്ടിലെ പെണ്ണുങ്ങളും
ആണുങ്ങളെല്ലാം കൊച്ചിനേയും തള്ളേയും കാണാന്‍ എത്തി.കൊച്ചിന്റെയും തള്ളയുടെയും
അംഗപ്രത്യംഗാവയവങ്ങള്‍ അവര്‍ വിശകലനം ചെയ്തു.കൊച്ച് സായിപ്പിന്റെ എന്നു തന്നെ
ഉറപ്പിച്ചു.വാര്‍ത്ത സോനയുടെ ഭര്‍ത്താവിന്റെ ചെവിയിലും എത്തി.

പിറ്റേന്നത്തെ ചായക്കടയിലെ ചര്‍ച്ച സോനയുടെയും കുഞ്ഞിന്റേയും തിരോധാനത്തെക്കുറി
ച്ചായിരുന്നു.സോനയേയും കുഞ്ഞിനേയും സായിപ്പ് വന്ന് കൊണ്ടുപോയന്ന് വിശകലനം
ചെയ്യപ്പെട്ടു.ഒരാഴ്ച് ഞങ്ങള്‍ ഈ വിഷയത്തില്‍ ചായക്കടയില്‍ ചര്‍ച്ച നടത്തി.
പൊന്നപ്പന്റെയും പൊന്നമ്മയുടേയും മൂത്തമോള്‍ ഞങ്ങളുടെ നാട്ടില്‍ മീന്‍ കൊണ്ടു
വരുന്ന മീന്‍‌കാരന്റെ കൂടെ കേറിപ്പോയ വാര്‍ത്ത കിട്ടിയപ്പോഴാണ് സോനയെ
ഞങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് ഒഴുവാക്കിയത്.ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഏതെങ്കിലും
ഒരു ഇരയെ കിട്ടിയാല്‍ മതിയായിരുന്നു.ഈ ചര്‍ച്ചകള്‍ എല്ലാം നടക്കുമ്പോള്‍
സോനയും കുഞ്ഞും അവളുടെ ഭര്‍ത്താവിനോടൊത്ത് സുഖമായി കഴിയുകയായിരുന്നു.


കേരളത്തില്‍ മന്ത്രിസഭമാറിമാറി വന്നു....
വൈരുദ്ധ്യാത്മികഭൌതിക ആത്മീയ വാദകാലഘട്ടങ്ങള്‍ക്ക് ശേഷം .....

ഞാനിപ്പോള്‍ ഒരു വാര്‍ത്താചാനലുടമയാണ്.കാലം മാറിയപ്പോള്‍ ഞാനൊരു പണക്കാരനായി .പണക്കാരനായങ്കിലും വന്ന വഴി മറക്കാന്‍ പാടില്ലല്ലോ?അതുകൊണ്ട് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ചായക്കട ഞാനങ്ങ് വാങ്ങി.ചായക്കടയില്‍ എന്തുകൊണ്ട് ആളുകുറയുന്നു എന്നറിയാന്‍ രണ്ട് എം.ബി.എ. പിള്ളാരെ ഇറക്കി ഒരു സര്‍വ്വേ നടത്തി.ടിവിയിലെ വാര്‍ത്തകള്‍ ആണ് ചായക്കടയിലെ ചര്‍ച്ചകള്‍ക്ക് ആളുകുറയുന്നതിന് മനസിലാക്കി.എന്തുകൊണ്ട് നമ്മുടെ സ്വന്തം നാടിന് ഒരു വാര്‍ത്താചാനല്‍ ആയിക്കൂടാ എന്നു ഞാന്‍ ചിന്തിച്ചു.അങ്ങനെ ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് ‘കുട്ടപ്പാസ് ന്യൂസ് ‘ ചാനല്‍ ആരംഭിച്ചു.

നാട്ടിലെ ഒട്ടുമിക്ക വീടുകളീലും ചാനല്‍ എത്തി.‘കുട്ടപ്പാസ് ന്യൂസ് ‘ ചാനല്‍ ഇമ്മിണി വല്യ ഒന്നായി മാറി.
എന്റെ ചാനലിനെ തോല്പിക്കാന്‍ മറ്റ് ചാനലുകളും എത്തി.ഞന്‍ വെറും ഒരു ചാനലുടമ മാത്രമല്ല.
ഞാന്‍ തന്നെയാണ് ന്യൂസ് എഡിറ്ററും,വാര്‍ത്താ അവതാരകനും എല്ലാം.ഒരു ബാലചന്ദ്രമേനോന്‍ ആണന്ന് പറയാം.പക്ഷേ ചാനല്‍ ഇപ്പോള്‍ വലിയ കഷ്ടത്തിലാണ്.‘ദേ ഇങ്ങോട്ട് നോക്യേ ‘ എന്നൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഫലം ഉണ്ടായില്ല.

ഒരു ദിവസം ഞാനെന്റെ ചാനല്‍ ഓഫീസിന്റെ വാതിക്കല്‍ ഇരുന്ന് ഈച്ചയെ ഓടിക്കുമ്പോള്‍
ഞാനൊരു കാഴ്ച കണ്ടു.പണ്ട് നാട്ടില്‍ നിന്ന് ഓടിപ്പോയ സോനയും കുടുംബവും തിരിച്ചു വരുന്നു.
സോനയുടെകൂടെ കറുത്ത ഭര്‍ത്താവും ചൊവചൊവാന്നിരിക്കുന്ന ഒരു പെണ്‍കൊച്ചും ഉണ്ട്.
ഞാനുടനെ അവരെ എന്റെ സ്റ്റുഡിയോയില്‍ കയറ്റി.അവരവിടെ നിന്ന് ചാടി പോകാതിരിക്കാന്‍
കാവലും ഏര്‍പ്പെടുത്തി.സോനയും കുടുംബവും തിരിച്ചു വന്നു എന്ന് ഞാനൊരു ഫ്ലാഷ് ന്യൂസും
കൊടുത്തു.വിശദമായ ചര്‍ച്ചയും വിശകലനവും ന്യൂസ് അവറില്‍ എന്ന് എഴുതികാണിച്ചു.
ന്യൂസ് അവറിലെ പരസ്യനിരക്ക് ഞാനങ്ങ് കുത്തനെ കൂട്ടി.കാറ്റുള്ളപ്പോള്‍ പാറ്റണമെന്നാണല്ലോ
പ്രമാണം.


‘കുട്ടപ്പാസ് ന്യൂസ് ‘ ചാനലിലെ ന്യൂസ് അവര്‍ കാണാന്‍ ജനങ്ങള്‍ കുത്തിയിരുന്നു.പ്രേക്ഷകരെ
കൂടി ടെലിഫോണ്‍ വഴി ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചു.(ഒരു മിനിട്ടിന് അഞ്ചുരുപാ വെച്ചും,എസ്.എം.എസ്. ന്
ഒരു രൂപാ വെച്ചും എനിക്ക് മൊബൈല്‍ കമ്പിനിക്കാര്‍ തരുമായിരുന്നു.).വളരെ നാളുകള്‍ക്ക് ശേഷം
എന്റെ ‘കുട്ടപ്പാസ് ന്യൂസ് ‘ ചാനല്‍ ആളുകള്‍ കണ്ടു.ബുദ്ധിപരമായിട്ടായിരുന്നു സോനയോടുള്ള എന്റെ
ചോദ്യങ്ങള്‍.മൊത്തം കൂടി ഒരുമിച്ച് ചോദിച്ചാല്‍ ഞാന്‍ നാളെ എന്ത് ചെയ്യും.പൊന്മുട്ടയിടുന്ന
താറാവിനെ ആരെങ്കിലും ഇന്നത്തെ കാലത്ത് കൊല്ലുമോ ?അഭിമുഖത്തിനു മുമ്പുതന്നെ ഞാന്‍ സോനയുമായി ഒരഗ്രിമെന്റ് ഒപ്പിട്ടാ‍യിരുന്നു.എന്റെ ‘കുട്ടപ്പാസ് ന്യൂസ് ചാനലിലെ ന്യൂസ് അവറില്‍ മാത്രമേ പങ്കെടുക്കുകയുള്ളു എന്നായിരുന്നു എഗ്രിമെന്റ്. ഒരാഴ്ച് ഞാനും എന്റെ ചാനലും സോനയുടെ മടങ്ങി വരവ് ആഘോഷിച്ചു.

ഇപ്പോള്‍ രണ്ടുദിവസമായി ഞാന്‍ വീണ്ടും ഈച്ചയെ ഓടിക്കുകയാണ്.അടുത്ത ഇര വരുന്നതുവരെ അല്ലാതെന്ത് ചെയ്യാന്‍!!!!!!!!!!!!!!!


Sunday, May 11, 2008

ചിന്നവീട്ടിലെ കാവേരി :

ട്രയിനിന്റെ ചൂളം വിളി കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത് ഏത് ട്രയിനാണാവോ ഈ വെളുപ്പാന്‍ കാലത്ത്.?ഇതുവരെ ഇങ്ങനെ യൊരു ട്രയിനിന്റെ ശബ്ദ്ദം വെളുപ്പാന്‍ കാലത്ത് കേട്ടിട്ടില്ല.രാത്രിയില്‍ എപ്പോഴോപോകേണ്ട ട്രയിനായിരിക്കും.പുതപ്പ് ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടിട്ട് ഉറങ്ങാന്‍ നോക്കി‍. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.കൊതുകിന്റെ മൂളി പ്പാട്ട് പുതപ്പിന് ചുറ്റും കേള്‍ക്കുന്നുണ്ട്.കൊതുകുതിരി തീര്‍ന്നുകാണും.ഇനി വേറൊരു കൊതുകുതിരി കത്തിക്കാന്‍ എഴുന്നേ റ്റാല്‍ ഉള്ള ഉറക്കം കൂടി പോകും. മൊബൈല്‍ എടുത്തു സമയം നോക്കി.അഞ്ചേകാലായിരിക്കുന്നു.അകത്തെ രണ്ടുമുറിയി ലും ഏതായാലും ലൈറ്റ് തെളിഞ്ഞിട്ടില്ല.ഇനി ഉറങ്ങാന്‍ ശ്രമിക്കേണ്ട.അഞ്ചര ആകുമ്പോള്‍ ഏതായാലും സുധയക്ക വരും. താന്‍ തന്നെ വേണം കതക് തുറന്നു കൊടുക്കാന്‍.അകത്തെമുറിയില്‍ കിടക്കുന്ന മൂന്നവന്മാരും എഴുന്നേറ്റ് കതക് തുറക്കാന്‍ പോകുന്നില്ല.അതില്‍ ഒരുത്തനെയാണങ്കില്‍ സുധയക്ക ഇതുവരെ പുലര്‍കാലവെട്ടത്തില്‍ കണ്ടിട്ടില്ല.

തമിഴ്‌നാട്ടില്‍ എത്തിയിട്ട് ഇത് മൂന്നാം വര്‍ഷമാണ്.രണ്ടുമാസം കൂടി കഴിഞ്ഞാല്‍ തമിഴ്‌നാടിനോട് വിടപറയും. തമിഴ്‌നാ ട്ടില്‍ എത്തിയ അന്നുമുതല്‍ സുധയക്കയാണ് ആഹാരം വെച്ചുതരുന്നത്. ആദ്യമൊക്കെ തൈര്സാധവും,ലെമണ്‍‌റൈസും ഒക്കെ കഴിക്കാന്‍ എന്തൊരു പാടായിരുന്നു.പക്ഷേ അതെല്ലാം ഇപ്പോള്‍ മാറിയിരിക്കുന്നു.ഏഴെട്ട് വര്‍ഷമായി സുധയക്ക മലയാളികള്‍ക്ക് വെച്ചുവെളമ്പുന്നതു കൊണ്ട് മലയാളരുചി അവര്‍ വെയ്ക്കുന്ന ഭക്ഷണത്തിലും ഉണ്ട്.അല്ലായിരുന്നെങ്കില്‍ ഈ ചൂടുപിടിച്ച നാട്ടില്‍ എങ്ങനെ കഴിഞ്ഞേനെ ?സുധയക്കയ്ക്ക് ആണങ്കില്‍ മലയാളം അറിയാം എന്നതുകൊണ്ട് എന്തുവേണമെ ങ്കിലും പറഞ്ഞ്കൊടുത്ത് ഉണ്ടാക്കിക്കാം. ആദ്യമായി പുട്ട് ഉണ്ടാക്കിയപ്പോള്‍ പുട്ടുകുറ്റിപൊട്ടിത്തെറിച്ച കഥ പറഞ്ഞ് ഇപ്പോഴും സുധയക്കയെ കളിയാക്കും.ഡോര്‍ബെല്‍ ശബ്ദ്ദിച്ചു.

പുതപ്പ് മാറ്റി എഴുന്നേറ്റ് കതക് തുറന്നുകൊടുത്തു.പുഞ്ചിരിക്കുന്ന മുഖവുമായി സുധയക്ക.ആ പുഞ്ചിരിയില്‍ജീവിതത്തിന്റെ ഒരായിരം വേദനകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടന്ന് ഞങ്ങള്‍ കുറച്ചുപേര്‍ക്കേ അറിയൂ. കുളികഴിഞ്ഞ് ഓടിയെത്തിയതായിരിക്കും പാവം.തലമുടിയില്‍ നിന്ന് വെള്ളം നിലത്തേക്ക് വീഴുന്നുണ്ട്. അടുക്കളിയില്‍ നിന്ന് കോലപ്പൊടി എടുത്തുകൊണ്ട് വന്ന് അക്ക കോലം വരച്ചു.അക്ക അടക്കളയിലേക്ക് തിരിച്ച് കയറി.അടുക്കളയില്‍ പാത്രങ്ങള്‍ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബദ്ദം കേള്‍ക്കാം.അക്ക ഇന്ന് എന്താണാവോ ഉണ്ടാക്കുന്നത്.ഇന്നത് ഉണ്ടാക്കണം എന്ന് ഞങ്ങളാരും അക്കയോട് പറയാറില്ല. അക്കയ്ക്ക് ഇഷ്ട്മുള്ളത് ഉണ്ടാക്കും.കുക്കര്‍ വിസിലടിച്ചപ്പോള്‍ സാമ്പാറിന്റെ മണം എത്തി.

പേപ്പര്‍മില്ലിലെ സൈറണ്‍ അടിച്ചു.ആറുമണി ആയിരിക്കുന്നു.“അക്കാ ചായ ആയില്ലേ?” അകത്തെമുറിയില്‍ നിന്ന് കിടക്കപ്പായില്‍ തന്നെ കിടന്നുകൊണ്ട് സജോയാണ് വിളിച്ചു ചോദിക്കുന്നത്.“ഇല്ലകണ്ണേ ,പാലുവന്നില്ല?”അക്ക അടുക്കളയില്‍ നിന്നുതന്നെ വിളിച്ചു പറഞ്ഞു.”കട്ടന്‍ കാപ്പിവേണോ?”അക്ക ചോദിച്ചു.”എല്ലാവര്‍ക്കും കൂടി ഇട്ടോ അക്കാ..” ഞാന്‍ പറഞ്ഞു.എന്നും ആറുമണി ആകുമ്പോള്‍ പാലുകാരന്‍ എത്തുന്നതാണ് .അക്ക കട്ടന്‍‌കാപ്പിയിട്ടിട്ട് വിളിച്ചു.അകത്തെമുറിയില്‍ നിന്ന് സജോയും സനിലും എഴുന്നേറ്റു വന്നു.“ജിനു എഴുന്നേറ്റില്ലേ?”അക്ക ചോദിച്ചു . ”ഇല്ലക്കാ,എട്ടുമണി ആവാതെ അവനെഴുന്നേല്‍ക്കുമെന്ന് തോന്നുന്നില്ല..”ഞാന്‍ പറഞ്ഞു.ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ട് സിറ്റൌട്ടില്‍ ഇരിക്കുമ്പോള്‍ പത്രക്കാരന്‍ പത്രവുമായി എത്തി.”തമ്പീ ,സൌഖ്യമാ..”പത്രം കറക്കി എറിഞ്ഞുകൊണ്ടുതന്നെ അയാള്‍ ചോദിച്ചു.മറുപിടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ സൈക്കിള്‍ ചവിട്ടി പോവുകയും ചെയ്തു.

സുധയക്ക പോകാനായി ഇറങ്ങിവന്നു.അരമണിനേരം കളിഞ്ഞ് കാവേരി വരും എന്ന് പറഞ്ഞ് അക്ക ഗെയ്റ്റ് കടന്നു.പാവം!ഇനി രണ്ടു വീട്ടിലൂടെ പോയി ആഹാരം വെച്ച് നല്‍കണം.മൂന്നുവീട്ടില്‍ നിന്നും കൂടി കിട്ടുന്ന മൂവായിരം രൂപകൊണ്ട് വേണം കഴിഞ്ഞ് കൂടാന്‍.അക്കയ്ക്ക് മൂന്നു പെണ്മക്കളാണ്.കാവേരി ,അക്കയുടെ ഇളയമകളാണ്.ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.അതിനു മൂത്തത് മഹിത.മഹിതയെ കല്യാണം കഴിച്ച് അയച്ചതാണങ്കിലും ഇപ്പോള്‍ അക്കയുടെ കൂടെയാണ് താമസം.മഹിതയെ പ്രസവത്തിനായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊണ്ടുവിട്ടതാണ് ,ജനിച്ചത് പെണ്‍കുട്ടിയാണന്ന് അറിഞ്ഞതിനുശേഷം മഹിതയുടെ ഭര്‍ത്താവോ വീട്ടുകാരോ അവിടേക്ക് വന്നിട്ടില്ല.കുട്ടി ജനിച്ചിട്ട് ഇപ്പോള്‍ എട്ടുമാസം കഴിഞ്ഞിരിക്കുന്നു.ഭര്‍ത്താവ് ഇന്നല്ലങ്കില്‍ നാളെ തങ്ങളെ കൊണ്ടുപോകാന്‍ എത്തുമെന്നാണ് മഹിത വിശ്വസിക്കുന്നത്. മൂത്തമകളെക്കുറിച്ച് അക്ക ഒന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല.അക്കയുടെ മൂത്തമകള്‍ അവിടിത്തെ ഫാക്ടറിയില്‍ പണിക്ക് വന്ന ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയന്നാണ് ചിലരൊക്കെ പറയുന്നത്.അഞ്ചാറുവര്‍ഷങ്ങള്‍ക്ക് ശേഷവും അവളെക്കുറിച്ച് ഒരു വിവരവും ഇല്ല.അവള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലിയോ എന്നു പോലും അന്വേഷിക്കാന്‍ അക്കയ്ക്ക് ബന്ധുക്കളാരും ഇല്ല.

താണജാതിയില്‍‌പെട്ട സുധയക്ക ഒരു കൌണ്ടര്‍കുടുംബക്കാരനെ സ്‌നേഹിച്ച് അയാളുടെകൂടെ ഇറങ്ങിപ്പോന്നതാണ്. രണ്ടുപേരയും സമുദായം പുറത്താക്കിയപ്പോള്‍ നാട്ടില്‍ നില്‍ക്കാനാവാതെ ഇവിടേക്ക് വന്നതാണ്.കൌണ്ടര്‍കുടുംബക്കാര്‍ അന്നവരെ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ എങ്ങനെയൊക്കയോ രക്ഷപെട്ട് ഇവിടെ എത്തി.അയാള്‍ക്ക്ആരോ പേപ്പര്‍മില്ലില്‍ ജോലി വാങ്ങികൊടുത്തു.അക്കയാണങ്കില്‍ വീട്ടില്‍ തന്നെ ഇരുന്ന് തുണി നെയ്ത് മില്ലുകാര്‍ക്ക്കൊടുക്കാന്‍ തുടങ്ങി. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് അഗ്നിശാപമായി മരണം കടന്നുവന്നത്ഏഴുവര്‍ഷത്തിനു മുമ്പാണ്. പേപ്പര്‍മില്ലില്‍ നിന്ന് പണികഴിഞ്ഞിറങ്ങിയ അക്കയുടെ ഭര്‍ത്താവിനെ പേപ്പര്‍മില്ലില്‍നിന്ന് ലോഡിറക്കിവന്ന ഒരു ലോറി ഇടിച്ചു.അവിടെ വച്ചുതന്നെ അയാള്‍ മരിച്ചു.അയാളുടെ വീട്ടുകാര്‍ തന്നെ കൊല്ലിച്ചതാണന്നാണ് എല്ലാവരും പറയുന്നത്. മൂന്നു പെണ്മക്കളുമായി ജീവിതം തുടര്‍ന്ന അക്കയുടെ ജീവിതത്തിലേക്ക്ദുരന്തങ്ങള്‍ ഓരോന്നോരോന്നായി കടന്നു വന്നു.

അസമയങ്ങളില്‍ വാതിലിലെ തട്ടുകേട്ട് അക്ക ഞെട്ടിയുണര്‍ന്നു.വളരുന്ന മൂന്നുപെണ്മക്കളുമായി എവിടെപ്പോയി ഒളിക്കാനാണ്?. ഭയന്നോടിയാല്‍ ഓടാന്‍ മാത്രമേ സമയം കാണുകയുള്ളു.അക്കയുടെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ മരുത് എസ്.ഐ എത്തി.കേസ് അന്വേഷണം എന്ന് പറഞ്ഞ് അയാള്‍ഇടയ്ക്കിടയ്ക്ക് വീട്ടില്‍ എത്തി തുടങ്ങിയപ്പോള്‍ അക്ക ഭയപ്പെട്ടു.അയാളുടെ വരവ് കേസ് അന്വേഷണത്തിനു വേണ്ടിഅല്ലന്ന് അക്കയ്ക്ക് മനസ്സിലാവാന്‍ അധികസമയം വേണ്ടി വന്നില്ല.മരുത് എസ്.ഐ വരുന്നത് കണ്ടാലുടനെഅക്ക മൂത്ത രണ്ടുപെണ്‍‌ മക്കളേയും അടുത്ത വീടുകളിലേക്ക് പറഞ്ഞുവിടും.പകല്‍ സമയങ്ങളില്‍ മാത്രം അന്വേഷണംഎന്ന് പറഞ്ഞ് വന്ന മരുത് രാത്രിയിലും എത്തിതുടങ്ങി.അയാള്‍ക്ക് വഴങ്ങികൊടുക്കുമ്പോള്‍ അക്കയുടെ മുന്നില്‍മൂന്നു പെണ്‍കുട്ടികളുടെ സംരക്ഷണം ആയിരുന്നു. മരുത് എസ്.ഐയുടെ ചിന്നവീടായി അക്കയുടെ വീട് മാറി.മരുത് എസ്.ഐ അക്കയുടെ വീട്ടില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ അക്കയ്ക്ക് മറ്റുള്ളവരില്‍ നിന്നുള്ളശല്യം ഒഴിഞ്ഞു.മരുതിന് തന്നെ മാത്രമല്ല ആവിശ്യമെന്ന് അറിയാന്‍ അക്ക് കുറച്ച് സമയം എടുത്തു.

മരുത് വരുമ്പോഴെല്ലാം കുട്ടികള്‍ അയാളുടെ മുന്നില്‍ എത്തപ്പെടാതിരിക്കാന്‍ അക്ക ശ്രദ്ധിച്ചിരുന്നു. അവരുടെമേല്‍അ യാളുടെ നോട്ടം വീണാല്‍ അക്കയുടെ നെഞ്ച് പിടയും.മൂത്തമകള്‍ വീട്‌വിട്ടിറങ്ങിയപ്പോള്‍ അക്ക കരഞ്ഞില്ല.മരുതിന്റെ കൈയ്യില്‍ നിന്ന് അവള്‍ രക്ഷപെട്ടല്ലോ എന്ന ആശ്വാസമായിരുന്നു.മരുത് ഈ നാട്ടില്‍ നിന്ന് സ്ഥലംമാറിപോയെങ്കിലും ഇടയ്ക്കിടെ അയാള്‍ എത്തും.അയാള്‍ ഇടയ്ക്കിടെ വരുന്നത് വിലക്കാന്‍ അക്ക ശ്രമിച്ചുവെങ്കിലുംഅയാളുടെ ക്രൂരതയ്ക്ക് മുന്നില്‍ കീഴടങ്ങുകയേ അക്കയ്ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു.മരുതിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മഹിതയുടെ കല്യാണം അക്ക നടത്തിയത്.മഹിതയും വീട്ടില്‍ നിന്ന് പോയപ്പോള്‍ അക്കയും കാവേരിയുംതനിച്ചായി.മരുത് ഇപ്പോള്‍ അക്കയുടെ വീട്ടിലേക്ക് വരാറേ ഇല്ല.

പത്രം മടക്കി ഞാന്‍ എഴുന്നേറ്റു.കുളിക്കാനായി ബാത്ത് റൂമില്‍ ചെന്നപ്പോള്‍ ജിനു ബാത്ത്‌റൂമില്‍ ഉണ്ട്. അവനിറങ്ങുന്നതും കാത്തുനിന്നാല്‍ ഇന്നത്തെപോക്ക് നടക്കത്തില്ല.ഇനി ടാങ്കില്‍ നിന്ന് വെള്ളം കോരി കുളിക്കുക തന്നെ.കഴിഞ്ഞവേനലില്‍ വെള്ളത്തിന് ക്ഷാമം വന്നപ്പോള്‍ കാവേരിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു വന്നത്.വെള്ളമില്ലന്ന് പരാതി പറഞ്ഞതിന് ഹൌസ്‌ഓണര്‍ വീടിന്റെ മുന്‍‌വശത്ത് രണ്ടാള്‍ താഴ്ചയില്‍ ഒരു ടാങ്ക് ഉണ്ടാക്കി തന്നതാണ്.അതുകൊണ്ട് ഈ പ്രാവിശ്യത്തെ ഉണക്കിന് വെള്ളത്തിന് ക്ഷാമം ഇല്ലായിരുന്നു.അടുത്ത വീട്ടിലുള്ളവരെല്ലാം വെള്ളംഎടുക്കാന്‍ എത്തുമായിരുന്നു. തോര്‍ത്ത് ഉടുത്ത് ടാങ്കില്‍ നിന്ന് ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുമ്പോഴാണ്പാലുമായി കാവേരി എത്തിയത്.സ്കൂളില്‍ പോകാനായി ഒരുങ്ങിയാണ് വരവ്.”അണ്ണേ,കാലയിലേ കുളിയാണോ?”കാവേരി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

“നിനക്കാരാ കാവേരി ഈ പേരിട്ടത് ?”ഞാനൊരിക്കല്‍ കാവേരിയോട് ചോദിച്ചു.”അപ്പാ..”അവള്‍ പറഞ്ഞു. ”നിന്റെനിറവും കാവേരിയുടെ നിറവും ഒരുപോലെ ആയതുകൊണ്ടാണോ ആ പേരിട്ടത്?”കാവേരിയെ കാണാന്‍ അല്പംകറുത്തതാണ്.കറുത്തതാണങ്കിലും അവളെകാണാന്‍ നല്ല ഭംഗി ആയിരുന്നു.ഒരു ചിത്രശലഭം പോലെ സുന്ദരി!തുണിമില്ലില്‍ നിന്നുള്ള മാലിന്യങ്ങള്‍ എല്ലാം ഒഴുകി എത്തിയിരുന്നത് കാവേരി നദിയിലേക്കായിരുന്നു.പാലത്തില്‍നിന്ന് നോക്കിയാല്‍ കാവേരിയിലെ വെള്ളത്തിന്റെ നിറം കറുപ്പായിരുന്നു.ഈ നദിയിലെ വെള്ളമാണ് എത്രയോ ആളുകള്‍ഉ പയോഗിക്കുന്നത്.അതുകൊണ്ടാണല്ലോ സ്വന്തം ജീവനെക്കാള്‍ തമിഴന്മാര്‍ കാവേരിക്കുവേണ്ടി വാദിക്കുന്നത്.

കുളികഴിഞ്ഞ് ചെന്നപ്പോഴേക്കും കാവേരി ചായ ഇട്ടുകഴിഞ്ഞിരുന്നു.അക്ക ഉപ്പുമാവ് ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.നാലു പ്ലേറ്റില്‍ കാവേരി ഉപ്പുമാവ് വിളമ്പി.”നീ കഴിച്ചോ കാവേരി?”സജോ ചോദിച്ചു.ഇല്ലന്നവള്‍ തലയാട്ടി. സനില്‍അടു ക്കളയില്‍പ്പോയി ഒരു പ്ലേറ്റിലൂടെ ഉപ്പുമാവ് വിളമ്പിക്കൊണ്ടു വന്നു.സനിലിനും സജോയ്ക്കും പെങ്ങന്മാര്‍ ഇല്ലാത്തതുകൊണ്ട് അവര്‍ക്കവളെ വലിയ ഇഷ്ട്‌മായിരുന്നു.കഴിച്ച് കഴിഞ്ഞ് പാത്രം കഴുകാനായി അവള്‍ കൊണ്ടുപോയെങ്കിലും അവളെ കൊണ്ടത് കഴുകാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല.“നിനക്ക് സ്കൂളില്‍ പോകേണ്ടേ?നീ പൊയ്ക്കോ”അവള്‍ പാലുപാത്രവുമായി തിരികെ പോയി.

ജിനു വീണ്ടും പോയികിടന്നു.“നീ ഇന്നു വരുന്നില്ലേടാ..?”അവന്‍ കിടക്കുന്നതുകണ്ടോട്ട് ഞാന്‍ ചോദിച്ചു. ”ഞാനിന്നില്ലനിങ്ങളുപൊയ്ക്കോ ?”അവന്‍ പറഞ്ഞു.വൈകിട്ട് കള്ളടിക്കാനുള്ള പരിപാടിയാണന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.പനയില്‍ നിന്ന് വേട്ടി ഇറക്കുമ്പോഴേ കള്ള്ചേച്ചി കള്ള് കുടത്തില്‍ വീട്ടില്‍ എത്തിക്കും.കഴിഞ്ഞ ആഴ്ച് , ചേച്ചി കൊണ്ടുകൊടുത്ത കള്ള് മട്ടായിരുന്നുവെന്ന് പറഞ്ഞ് ജിനു രാത്രിയില്‍ ചെത്തുകാരനെ വിളിച്ചുകൊണ്ട് വന്ന് പനയില്‍നിന്ന് കള്ളിറക്കി കൊണ്ടുവന്നതാണ്.ഞങ്ങള്‍ മൂന്നുപേരും പോകാനായി ഇറങ്ങി.അക്കയുടെ വീടിനടുത്ത് അക്കഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു.കുഞ്ഞിനുള്ള മരുന്നിന്റെ ചീട്ടുമായിട്ടായിരുന്നു നില്‍പ്പ്.ചീട്ടിന്റെ കൂടെ നല്‍കിയ പണം തിരിച്ചുകൊടുത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.ബസ് സ്റ്റോപ്പില്‍ കാവേരി നില്‍ക്കുന്നത് കാണാമായിരുന്നു. ബൈക്കിന്റെശബ്ദ്ദം കേട്ട് അവള്‍ വെയ്റ്റിംങ്ങ് ഷെഡില്‍ നിന്ന് ഇറങ്ങിനിന്നു.അവളെ കണ്ട് ബൈക്ക് നിര്‍ത്തി.“അണ്ണാ ഒരുലിഫ്റ്റ് ”.അവള്‍ ബൈക്കില്‍ കയറി.

വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ കാവേരി വീട്ടിലുണ്ട്.അക്ക അമ്പലത്തില്‍ പോയതുകൊണ്ട് രാത്രിയിലേക്കുള്ള ആഹാരം വയ്ക്കാനായി വന്നതാണ്. .കാവേരിയുടെ കൈയ്യില്‍ അക്ക രാവിലെ തന്നുവിട്ട ചീട്ടും മരുന്നും കൊടുത്തു.ജിനുകള്ളുചേച്ചിയെ തിരക്കി ഇറങ്ങി.കള്ള് ചേച്ചി വൈകുന്നേരം എത്തേണ്ടതാണ്.സന്ധ്യയായപ്പോള്‍ അവന്‍ എത്തിയത് പുതിയ ഒരു വാര്‍ത്ത യുമായി ആയിരുന്നു.“മരുത് നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കന്നു...”.രാത്രിയില്‍ എപ്പോഴോകതികില്‍ ആരോ മുട്ടുന്ന ശബ്ദ്ദം കേട്ട് ഞങ്ങള്‍ ഉണര്‍ന്നു.ഞാന്‍ എഴുന്നേറ്റപ്പോഴേക്കും ജിനുവും സജോയും വാതിക്കല്‍ എത്തിയിരുന്നു.ഞങ്ങള്‍ വാതില്‍ തുറന്നു.വാ‍തിക്കല്‍ കരഞ്ഞുകൊണ്ട് കാവേരി.അണയ്ക്കുന്നുണ്ടായിരുന്നുഅവള്‍.”എന്താ..?”ഞങ്ങള്‍ ചോദിച്ച പ്പോള്‍ അവളുടെ കരച്ചിലിന്റെ ശബ്ദ്ദം കൂടി.അവളുടെ കണ്ണില്‍ ഭയം നിറഞ്ഞുനില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു.അവള്‍ ആലില പോലെ വിറയ്ക്കുകയായിരുന്നു.എവിടയോ ഒരു വാഹനംസ്റ്റാര്‍ട്ട് ആവുന്ന ശബ്ദ്ദം കേട്ടു.”ശീഘ്രം ഉള്ളെ വാ,..”അവള്‍ അകത്തേക്ക് കയറി.മുറിയിലെ ലൈറ്റ് അവള്‍ഓഫ് ചെയ്തു.

സനില്‍ അവള്‍ക്ക് വെള്ളം കൊണ്ടുവന്നു കൊടുത്തു.വെള്ളം കുടിച്ചിട്ടവള്‍ സംഭവിച്ചത് പറഞ്ഞു.രാത്രിയില്‍മരുത് വീട്ടിലെത്തിയത് മദ്യക്കുപ്പിയുമായിട്ടായിരുന്നു.അയാളുടെ കൂടെ വേറെ രണ്ടുപേരുംകൂടി ഉണ്ടായിരുന്നു.അയാള്‍ പറഞ്ഞിട്ട് അക്ക വെള്ളമൊക്കെ കൊണ്ടുകൊടുത്തു.അവര്‍ മദ്യപിച്ചു തുടങ്ങി.കുഞ്ഞിനു പെട്ടന്നാണ്ചൂടുകയറി കൊണ്ടത്.മഹിത കുഞ്ഞിനുള്ള മരുന്ന് കലക്കാനായി വെള്ളം എടുക്കാനായി അടുക്കളയിലേക്ക്ചെന്നപ്പോള്‍ മരിത് അവളെ കണ്ടു.മഹിതയെ അയാള്‍ അവരുടെ അടുത്തേക്ക് വിളിച്ചു.വരരുത് എന്ന് അക്കഅവളെ ആഗ്യം കാണിച്ചു.അവള്‍ അയാള്‍ വിളിച്ചത് കേള്‍ക്കാ ത്ത ഭാവത്തില്‍ മുറിയിലേക്ക് തിരിഞ്ഞു.പെട്ടന്നയാള്‍എഴുന്നേറ്റ് അവളെ കയറിപ്പിടിച്ചു വലിച്ചു.അക്ക പെട്ടന്നയാളെ തള്ളിമാറ്റി.അയാളുടെ കൂടെയുള്ള രണ്ടുപേരുംഅയാളുടെ സഹായത്തിനായി ചെന്നു.മഹിത കുഞ്ഞിനെ എടുത്തുകൊണ്ട് പുറകിലെ വാതില്‍ തുറന്നു പുറത്തേക്ക്ഓടി.കാവേരിയും അവളുടെ പുറകെ ഇറങ്ങി.കാവേരി ഓടി ഞങ്ങളുടെ അടുത്തുവന്നു.കരഞ്ഞ് കരഞ്ഞ് കാവേരിഉറങ്ങി.

രാവിലെ ഒരേഴുമണിയായപ്പോഴാണ് അക്കഎത്തിയത്.മഹിതയുടെ ഭര്‍ത്താവിന്റെ വീട്ടിലെ അഡ്രസ്സുമായിട്ടായിരുന്നു അക്ക എത്തിയത്.മഹിതയെ തിരിച്ചുകൊണ്ടുപോകാന്‍ അവരോടൊന്നു സംസാരിക്കാമോ എന്നുചോദിച്ചപ്പോള്‍ ഒക്കില്ല എന്നു പറയാന്‍ തോന്നിയില്ല.ഇനി എപ്പോള്‍ വേണമെങ്കിലും മരുത് വീണ്ടും എത്തുമെന്ന്അക്ക ഭയപ്പെട്ടിരുന്നു.അക്ക കാവേരിയും കൊണ്ട് പോയിക്കഴിഞ്ഞപ്പോള്‍ ഞങ്ങളും ഇറങ്ങി.അക്ക തന്ന അഡ്രസ്സില്‍ഞങ്ങള്‍ നാലുപേരും കൂടി യാത്രയായി.

മഹിതയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി ഞങ്ങള്‍ സംസാരിച്ചു.നാല്‍പ്പതിനായിരം രൂപ കൊടുക്കാം എന്നു പറഞ്ഞാണത്രെ കല്യാണം നടത്തിയത്.അതില്‍ പതിനയ്യായിരം രൂപമാത്രമേ അക്ക തിരിച്ച് കൊടുത്തിട്ടുള്ളു.ബാക്കി പണംകിട്ടാതെ അവര്‍ മഹിതയെ തിരിച്ചുകൊണ്ടുവരത്തില്ലന്ന് പറഞ്ഞു.അവര്‍ക്ക് ആ പണം കിട്ടിയിട്ട് വേണം മഹിതയുടെ ഭര്‍ത്താവിന്റെ അനുജത്തിയുടെ വിവാഹം നടത്താന്‍.ഒരാഴ്ചയ്ക്കുള്ളില്‍ പണം ശരിയാക്കാം എന്ന് പറഞ്ഞ്ഞങ്ങള്‍ ഇറങ്ങി.ഞങ്ങള്‍ ചെന്നപ്പോള്‍ മഹിതയുടെ ഭര്‍ത്താവ് അയാളുടെ കടയിലായിരുന്നു.അയാളോടുംസംസാരിക്കാം എന്നു കരുതി കട തിരക്കിപ്പി ടിച്ചു ചെന്നു.അയാളോട് സംസാരിച്ചപ്പോള്‍ അയാളുടെ നിസഹായതമനസ്സിലായി.അയാള്‍ പേഴ്സില്‍ നിന്ന് മഹിതയുടേയും കുഞ്ഞിന്റെയും ഫോട്ടോ എടുത്തുകാണിച്ചു.എങ്ങനെ അയാള്‍ക്ക്ഫോട്ടൊ കിട്ടിയന്ന് ഞങ്ങള്‍ ചോദിച്ചില്ല.സുധയക്കയ്ക്ക് ഇരുപത്തയ്യായിരം രൂപ ഉണ്ടാക്കി കൊടുക്കാന്‍ കഴിയത്തില്ലന്ന് അയാള്‍ക്കറിയാമായിരുന്നു.അതുകൊണ്ടയാള്‍ ഇരുപത്ത യ്യായിരം രൂപ സ്വന്തമായിട്ട് സ്വരൂപിച്ച് വീട്ടില്‍അക്കനല്‍കിയതാണന്ന് പറഞ്ഞ് വീട്ടില്‍ നല്‍കിയിട്ട് മഹിതയെ വിളിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.ഇതുവരെപതിനയ്യായിരം രൂപയോളം സ്വരൂപിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.

രണ്ടുദിവസം കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും മഹിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നു.തലേന്ന് തന്നെ മഹിതയുടെഭര്‍ത്താവ് പതിനയ്യായിരം രൂപ ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു.ബാക്കി പതിനായിരം രൂപ ഞങ്ങളും ഇട്ട് ഇരുപത്തയ്യായിരം രൂപ അവര്‍ക്ക് നല്‍കി.രണ്ടു ദിവസത്തിനുള്ളില്‍ മഹിതയെ അവര്‍കൂട്ടി കൊണ്ട് പോയി.വീട്ടില്‍ വീണ്ടും അക്കയും കാവേരിയും തനിച്ചായി.

തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചു പോരുന്നതിനു മുമ്പ് അക്കയുടെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി സംസാരിച്ച് കാവേരിയെഎങ്കിലും അവരുടെ വീട്ടില്‍ എത്തിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.അതിനു ഞങ്ങള്‍ പലരുടേയും സഹായവും തേടി. അക്കയുടെ ഭര്‍ത്താവിന്റെ അനുജന്‍ വഴിയായിരുന്നു ഞങ്ങള്‍ ആ വീട്ടുകാരുമായി സംസാരിച്ചു കൊണ്ടിരുന്നത്.അയാളുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷത്തോളം ആയി എങ്കിലും കുട്ടികള്‍ ഇല്ലായിരുന്നു.അതുകൊണ്ട് അയാള്‍ വഴി കാവേരിയെ അവിടെ എത്തിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.ദിവസങ്ങള്‍ഓരോന്നയി കഴിഞ്ഞു.ഞങ്ങള്‍ക്ക് ഇനി ഒരാഴ്ച് കഴിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്ന് യാത്ര പറയും.

കാവേരിയെ ഏറ്റെടുക്കാന്‍ അക്കയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സമ്മതമാണന്ന് ഞങ്ങളെ അറിയിച്ചു.ഇത് വെളിയില്‍ അറിഞ്ഞാല്‍ മരുത് അടങ്ങിയിരിക്കില്ലന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.ഞങ്ങളാരോടും പറഞ്ഞില്ല.അക്കയ്ക്കും ഒരു സ്ഥലം കണ്ടെത്തിനല്‍കണമായിരുന്നു.നാട്ടിലെ ഒരു കോണ്‍‌വെന്റില്‍ ഞങ്ങള്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു.ഞങ്ങള്‍ തമിഴ്നാ ട്ടില്‍ നിന്ന് തിരിച്ച് പോരുന്ന അന്ന് കാവേരിയെ അവളുടെ അച്ഛന്റെ വീട്ടില്‍ ആക്കിഅക്കയുമായി നാട്ടിലേക്ക് വരികയും ചെയ്യുക എന്ന് ഞങ്ങള്‍ തീരുമാനിച്ചു.തിരുമാനം മറ്റാരും അറിയാതിരിക്കാന്‍ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും എങ്ങനയോ അത് പുറത്തായി.അമ്മയെ വിട്ട് എങ്ങോട്ടും ഇല്ല എന്ന് കാവേരികരഞ്ഞു പറഞ്ഞു എങ്കിലും വളരെ ബുദ്ധിമുട്ടി ഞങ്ങള്‍ അവളെ ക്കൊണ്ട് സമ്മതിപ്പിച്ചു.

എല്ലാം ശുഭമായി അവസാനിക്കുന്ന സന്തോഷത്തില്‍ ഞങ്ങള്‍ കിടന്നു.നാട്ടിലേക്ക് കൊണ്ടു പോകാനുള്ളതെല്ലാംഞങ്ങള്‍ പാഴ്‌സല്‍ സര്‍വ്വീസില്‍ നിന്ന് അയിച്ചിരുന്നു.ഉറക്കത്തില്‍ കതികിനു ആരോമുട്ടുന്നതായി തോന്നി.കതക്തുറന്നു നോക്കിയ പ്പോള്‍ അക്കയുടെ അടുത്തവീട്ടിലെ ആളാണ്.ആരക്കയോ അക്കയുടെ വീട് തല്ലിതകര്‍ക്കുന്നുഎന്നയാള്‍ പറഞ്ഞു.ഞങ്ങള്‍ നാലുപേരും അവിടെ എത്തിയപ്പോള്‍ അക്കയെ ചിലര്‍ ബലമായി ഒരു ജീപ്പില്‍ പിടിച്ച് കയറ്റുകയാണ്.കാവേരിയെ അവിടൊന്നും കണ്ടില്ല.നാട്ടുകാരെല്ലാം കാഴ്ച് കണ്ട് രസിക്കുകയാണ്.ഞങ്ങള്‍നാലുപേരും കൂടി അവരോട് ഏറ്റുമുട്ടി.പക്ഷേ ഞങ്ങള്‍ക്ക് അക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അവര്‍ അക്കയേയുംകൊണ്ട് പോയി.കാവേരിയെ ഞങ്ങള്‍ അവിടൊക്കെ തിരഞ്ഞു.കണ്ടില്ല.അവള്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടായിരിക്കും എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

രാവിലെ നേരം പുലര്‍ന്നത് ഞെട്ടീക്കുന്ന വാര്‍ത്തയുമായിട്ടായിരുന്നു.സുധയക്കയുടെ ശവം റെയില്‍‌വേ ട്രാക്കില്‍കിടക്കുന്നു. ഞങ്ങള്‍ അവിടേക്ക് ഓടി.പൂര്‍ണ്ണ നഗ്നമായി കിടക്കുകയാണ് മൃതശരീരം.ശരീരത്തിലെ ചോരപ്പാടുകള്‍കണ്ടാല്‍ അറിയാം എങ്ങനെയാണ് അക്ക മരിച്ചതെന്ന്.ട്രയിന്‍ ആ ശരീരത്തില്‍ തൊട്ടിട്ടുപോലുമില്ല.ആളുകള്‍പലതും അടക്കിപ്പിടിച്ച് സംസാരി ക്കുന്നുണ്ട്.നേരം വെളുത്തിട്ടും കാവേരി തിരിച്ച് വീട്ടില്‍ എത്തിയിട്ടില്ലായിരുന്നു.അവളിത് കാണുമ്പോള്‍ എന്തായിരിക്കും ചെയ്യുക എന്ന് ഞങ്ങള്‍ ഭയപ്പെട്ടു.പോലീസ് എത്തിയന്ന് ആരോപറഞ്ഞു.മരുത് ജീപ്പില്‍ നിന്നിറങ്ങിയപ്പോഴേ ആളുകളില്‍ പകുതിയും അവിടെനിന്ന് പോയി.അയാള്‍ മൃതശരീരത്തിനു മുന്നില്‍ വന്നു നിന്നു.അയാളോടൊപ്പം പലപ്പോഴും അന്തിയുറ ങ്ങിയ,ശ്വാസനിശ്വാസങ്ങള്‍ അനുഭവിച്ച്ആ ശരീരത്തിനു മുന്നില്‍ നിന്നപ്പോള്‍ അയാള്‍ക്കൊരു ഭാവവെത്യാസവും ഇല്ലായിരുന്നു.

മരുതിന്റെ നോട്ടം പലപ്പോഴും ഞങ്ങളിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു.ബോഡി ആംബുലന്‍സിലേക്ക് കയറ്റി.മരുത് ഞങ്ങളെ അയാളുടെ അടുത്തേക്ക് വിളിച്ചു.ഭയത്തോടെ ഞങ്ങള്‍ ചെന്നു.അയാളുടെ അടി ആദ്യം വീണത്എന്റെ കരണത്താ യിരുന്നു.പോലിസുകാരുടെ അടി ഞങ്ങളുടെമേല്‍ വീണു.ഞങ്ങളെ ജീപ്പിലേക്ക് തള്ളിയിട്ട്മരുത് ജീപ്പിന്റെ മുന്നിലേക്ക് നടന്നു.കാവേരി ഓടി വരുന്നത് ഞാന്‍ കണ്ടു.അവള്‍ മരുതിന്റെ അടുത്ത് എത്തിയതുംപാവാടയുടെ പുറകില്‍ ഒളിപ്പിച്ച് വെച്ചിരുന്ന് കൊടുവാള്‍ എടുത്ത് മരുതിന്റെ കഴുത്തിനു നേരെ വീശിയതും ഒരുമിച്ചായിരുന്നു.ആദ്യത്തെ വെട്ടിനു തന്നെ മരുതുന്റെ കഴുത്ത് മുറിഞ്ഞ് തൂങ്ങി.കലി തീരുവോളും അവള്‍ അയാളെവെട്ടി.

ചോരയില്‍ കുളിച്ചു നില്‍ക്കുന്ന അവളുടെ അടുത്തേക്ക് ഞങ്ങള്‍ ചെന്നു.”അണ്ണാ ഇയാളാണ് എന്റെ അമ്മയെ കൊന്നത് .... ഇയാളെ ഞാനും കൊന്നു”അവള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഇരുന്നു.

നീണ്ട് എട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു...........

ഇന്ന് കാവേരിയെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന ദിവസമാണ്.അവളെ സ്വീകരിക്കാന്‍ ഞങ്ങള്‍ നാലുപേരുമാത്രമല്ല. അവളുടെ രണ്ടു ചേച്ചിമാരും ഉണ്ട്.അവളുടെ മൂത്തചേച്ചിയേയും ഞങ്ങള്‍ കണ്ടെത്തിയിരുന്നു.തീര്‍ന്നില്ല അവളെ സ്വീകരിക്കാനുള്ളവരുടെ നിര... അവളുടെ അച്ഛന്റെ വീട്ടുകാരും ഉണ്ട്... പിന്നെ ഒരു ഗ്രാമം മുഴുവനും...ജയിലിന്റെ ഇരുമ്പ് വാതില്‍ തുറന്ന് അവള്‍ ഇറങ്ങി വരുന്നു, ഞങ്ങളുടെ കാവേരി.ഇന്നവള്‍ ചിന്നവീട്ടിലെകാവേരിയല്ല.... കൌണ്ടര്‍ വീട്ടിലെ കാവേരിയാണ് .....................
: :: ::